Saturday, March 29, 2014

സിസ്റ്റർ അഭയാ കേസിന്റെ നാൾ വഴികളിലൂടെ - ഭാഗം 1




സിസ്റ്റര്‍ അഭയ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിട്ട് ഇന്ന്  ഇരുപത്തി രണ്ടു  വര്‍ഷം പിന്നിടുന്നു. ലോക്കല്‍ പോലീസിന്റെ കാഴ്ചപ്പാടില്‍ ആത്മഹത്യ. ലോക്കല്‍ പോലീസിന്റെ അനുമാനത്തിന്റെ കീഴെ ക്രൈംബ്രാഞ്ച് ഒപ്പു വെച്ചു. നാട്ടുകാര്‍ ഒച്ച വെച്ചു. സി.ബി.ഐ കളത്തിലിറങ്ങി.

മരണം ആത്മഹത്യ തന്നെയെന്ന് ആദ്യം സി.ബി.ഐ. പിന്നെ ആത്മഹത്യ അല്ല കൊലപാതകമാകാമെന്നായി. കൊലപാതകം തന്നെ പക്ഷേ കൊലപാതകി ആരെന്നറിയില്ല - തുടര്‍ന്ന്.

സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തതല്ല, കൊലചെയ്യപ്പെട്ടതാണ്, കൊലപാതകിയെ അറിയുകയും ചെയ്യാം പക്ഷേ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന നാണംകെട്ട നിലപാടില്‍ ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്വോഷണ ഏജന്‍സിയായ സി.ബി.ഐ ഇന്ന് എത്തിനില്‍ക്കുമ്പോള്‍ ഇരുപത്തി രണ്ടു വര്‍ഷം പ്രായമുള്ള സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ, മരണത്തേക്കാള്‍ ദുരൂഹമായ അന്വേഷണ പ്രഹസനങ്ങളിലൂടെ ഒന്നു കടന്നു പോകാം....

ആദ്യം ആത്മഹത്യ ചെയ്ത അഭയ പിന്നെ കൊലപാതകിയില്ലാതെ കൊല്ലപ്പെട്ട ചരിത്രത്തിന്റെ നാള്‍ വഴികളിലേയ്ക്ക്...

അഭയമരണപ്പെട്ടത് : 1992 മാര്‍ച്ച് 27ന്
അന്നത്തെ സർക്കാർ : യൂ.ഡീ.എഫ് നേതൃത്വത്തില്‍.
മുഖ്യമന്ത്രി : ശ്രീ. കെ. കരുണാകരന്‍.
ആഭ്യന്തരമന്ത്രി : മുഖ്യമന്ത്രി തന്നെ.
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍‌സ്പെക്ടര്‍ : ശ്രീ. പി.വി.അഗസ്റ്റിന്‍

1992 മാര്‍ച്ച് 27:
കത്തോലിക്കാ സഭയുടെ കീഴിലുള്ള കോട്ടയത്തെ സെന്റ് പയസ് ടെന്ത് കോണ്‍‌വെന്റിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നും അതേ കോണ്‍‌വെന്റില്‍ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയുടെ (21 വയസ്സ്) മൃതദേഹം കണ്ടെത്തി. കോട്ടയം ജില്ലയിലെ അരീക്കര സ്വദേശി ശ്രീ. തോമസ് എ. മത്തായിയുടേയും ലീലാമ്മയുടേയും ഏക പുത്രിയായ അഭയ, മരിയ്ക്കുമ്പോള്‍ കോട്ടയം ബി.സി.എം. കോളേജിലെ രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു.

1992 മാര്‍ച്ച് 31 :
ദുരൂഹ സാഹചര്യത്തിലുള്ള അഭയയുടെ മരണം കൊലപാതകമാണെന്നും കൊലപാതകികളെ ഉടന്‍ പിടികൂടണം എന്നും കാണിച്ച് ശ്രീ. ലോനപ്പന്‍ നമ്പാടന്‍ എം.എല്‍.ഏ ചെയര്‍മാനായും ശ്രീ. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കണ്‍‌വീനറായും സിസ്റ്റര്‍ അഭയ കേസ് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിയ്ക്കപ്പെട്ടു. ലോക്കല്‍ പോലീസിന്റെ കേസന്വേഷണം വസ്തുതകളെ വളച്ചൊടിയ്ക്കുന്ന തരത്തിലായതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് വിടണമെന്ന ആക്ഷന്‍ കൌണ്‍സിലിന്റെ വാ‍ദം സര്‍ക്കാര്‍ അംഗീകരിച്ചു. ലോക്കല്‍ പോലീസിന്റെ നിഗമനം സിസ്റ്റര്‍ അഭയ ആത്മഹത്യ ചെയ്തത് ആണെന്നായിരുന്നു. മാനസിക വൈകല്യം ഉണ്ടായിരുന്ന സിസ്റ്റര്‍ അഭയ അപകര്‍ഷതാ ബോധം പിടികൂടപ്പെട്ട ഒരു നിമിഷം മരണം സ്വയം വരിയ്ക്കുകയായിരുന്നു എന്നതായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍‌സ്പെക്ടര്‍ ശ്രീ. പി.വി.അഗസ്റ്റിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ കണ്ടെത്തല്‍. (അനുമാനം - ഒന്ന്)

1992 ഏപ്രില്‍ ഏഴ്.
ആക്ഷന്‍ കൌണ്‍സിലിന്റേയും കേരള പൊതു സമൂഹത്തിന്റേയും ആരോപണങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് പതിനേഴു ദിവസത്തെ ലോക്കല്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ച് അഭയയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണ ചുമതല കരുണാകരന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. ലോക്കല്‍ പോലീസിന്റെ നിഗമനങ്ങളില്‍ കൂടുതല്‍ ഒന്നും തന്നെ കണ്ടെത്താന്‍ ശ്രീ. കെ.ടി.മൈക്കിളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചിനും കഴിഞ്ഞില്ല.

1993 ജനുവരി 30.
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കരുണാകരന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ചിന്റെ നിഗമനങ്ങള്‍ ലോക്കല്‍ പോലീസിന്റേതില്‍ നിന്നും തുലോം വിത്യസ്തമായിരുന്നില്ല. അഭയയുടെ മരണം ആത്മഹത്യ തന്നെയെന്ന് അടിവരയിട്ട് ക്രൈംബ്രാഞ്ചും ഫയല്‍ മടക്കി. തുടര്‍ന്ന് പതിവു പോലെ ആക്ഷന്‍ കൌണ്‍സില്‍ അഭയയുടെ മരണ കാരണം തേടാന്‍ സി.ബി.ഐയുടെ സഹായം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു.

1993 മാര്‍ച്ച് 29.
ഇത് സി.ബി.ഐ അഭയയുടെ ദുരൂഹമരണം അന്വേഷണത്തിനായി ഏറ്റെടുത്ത മഹത്തായ ദിനം. സി.ബി.ഐ കേസന്വേഷണത്തിന് നേതൃത്വം നല്‍കാനായി സി.ബി.ഐയുടെ ഡെപ്പ്യൂട്ടി സൂപ്രണ്ടായിരുന്ന ശ്രീ. വര്‍ഗ്ഗീസ് പി.തോമസിനെയായിരുന്നു നിയോഗിച്ചത്. സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുമ്പോഴേയ്ക്കും കേസിന്റെ പ്രധാനപ്പെട്ട തെളിവുകള്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ പക്കല്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. പ്രാഥമിക ശവപരിശോധനാ റിപ്പോര്‍ട്ട് കോട്ടയം ആര്‍.ഡി.ഓ ഓഫീസില്‍ നിന്നും പിന്നെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേസ് സി.ബി.ഐയുടെ കൈകളില്‍ എത്തുന്നത്. എങ്കിലും പ്രസിഡന്റിന്റെ വിശിഷ്ട സേവാ പുരസ്കാരം നേടിയിട്ടുള്ള വര്‍ഗ്ഗീസ് പി.തോമസിന്റെ കഴിവിലുള്ള വിശ്വാസത്തില്‍ കേസ് തെളിയിയ്ക്കപ്പെടും എന്ന് തന്നെ കേരളാ പൊതുസമൂഹം ഉറപ്പിച്ചു. ആ വിശ്വോസം ശരിവെച്ചു കൊണ്ട് ലോക്കല്‍ പോലീസിന്റേയും ക്രൈംബ്രാഞ്ചിന്റെയും നിഗമനങ്ങളില്‍ നിന്നും വ്യത്യസ്തമായി അഭയ കൊല്ലപ്പെട്ടതാണ് എന്ന് ആദ്യം പറഞ്ഞതും വര്‍ഗ്ഗീസ് പി.തോമസ് ആണ്.

1993 ഡിസംബര്‍, 30.
അഭയയുടെ മരണത്തിന്റെ കാരണം എന്തെന്ന് അറിയാന്‍ കാത്തിരുന്ന കേരള ജനതയ്ക്ക് ഞെട്ടല്‍ സമ്മാനിച്ചു കൊണ്ട് അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ശ്രീ. വര്‍ഗ്ഗീസ് പി. തോമസ് ഏഴ് വര്‍ഷത്തെ സേവനം ബാക്കി നില്‍ക്കേ തന്റെ ജോലി രാജി വെച്ചു. സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം കൊലപാതകമാണ് എന്ന് ആദ്യം വിളിച്ച് പറഞ്ഞ അന്വേഷണ ഉദ്യോഗസ്ഥന് തന്റെ ജോലി തന്നെ നഷ്ടപ്പെടുന്നിടം മുതല്‍ ആരംഭിയ്ക്കുന്നു അഭയ കൊലക്കേസിലെ അദൃശ്യ ശക്തികളുടെ ഇടപെടലുകള്‍. ഒരു രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ തകിടം മറിയ്ക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ഡിസംബര്‍ 30, 1993 മുതല്‍ ഉണ്ടായി‍ക്കൊണ്ടിരിയ്ക്കുന്നത്. കേവലമൊരു സാധു സന്യാസിനിയുടെ കൊലപാതകം തെളിയിയ്ക്കപ്പെടാതിരിയ്ക്കാന്‍ ഭാരതത്തിന്റെ ഏറ്റവും പ്രബലമായ കുറ്റാന്വോഷണ ഏജന്‍സിയെ സ്വാധീനിയ്ക്കാന്‍ കഴിയുന്ന നാട്ടില്‍ കൊടും ക്രൂരതകളും കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും തമസ്കരിയ്ക്കാനും കൊടും പാതകികള്‍ക്കൊപ്പം സി.ബി.ഐ കൂട്ടുനില്‍ക്കില്ലേ?

1994 ജനുവരി, 19
വര്‍ഗ്ഗീസ് പി. തോമസ് കൊച്ചിയില്‍ പത്ര സമ്മേളനം വിളിച്ചു. സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണ കേസ് ആ പത്ര സമ്മേളനം മുതലാണ് സിസ്റ്റര്‍ അഭയാ കൊലക്കേസ് ആയി മാറുന്നത്. അഭയ ആത്മഹത്യ ചെയ്തു എന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഉദ്യാഗസ്ഥമാരുടെ മേല്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്ന വാദം ശരിവെയ്ക്കുന്നതായിരുന്നു ശ്രീ.വര്‍ഗ്ഗീസ് പി. തോമസിന്റെ പത്ര സമ്മേളനം. സി.ബി.ഐ. കൊച്ചി മേഖലാ സൂപ്രണ്ട് വി.ത്യാഗരാജന്‍ കേസിന്റെ ഗതി തിരിയ്ക്കാന്‍ നിര്‍ബന്ധിച്ചതിലുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഏഴ് വര്‍ഷം സേവനം ബാക്കി നില്‍ക്കേ താന്‍ സേവനം മതിയാക്കുന്നത് ശ്രീ. വര്‍ഗ്ഗീസ് പി. തോമസ് പത്ര സമ്മേളനത്തില്‍ തുറന്നടിച്ചു. അഭയയുടെ മരണം ആത്മഹത്യ ആക്കി നിലനിര്‍ത്താനാണ് സി.ബി.ഐയുടെ ഉന്നത നേതൃത്വവും ശ്രമിച്ചത് എന്ന് വര്‍ഗ്ഗീസ് പി.തോമസിന്റെ പത്ര സമ്മേളനം വെളിപ്പെടുത്തുന്നു.

1994 ജൂണ്‍ 3
വര്‍ഗ്ഗീസ് പി.തോമസിന്റെ പത്ര സമ്മേളനത്തോടെ അഭയ കേസിന്റെ ശ്രദ്ധ മുഴുവന്‍ സി.ബി.ഐ. കൊച്ചീ മേഖലാ ഡയറക്ടര്‍ ശ്രീ. വി. ത്യാഗരാജനിലേയ്ക്കായി. കേസ് തെളിയിയ്ക്കുക എന്നതിലുപരി തമസ്കരിയ്ക്കുക എന്ന നിലപാടെടുത്ത ശ്രീ. വി. ത്യാഗരാജനെ തത്സ്ഥാനത്ത് നിന്നും മാറ്റണം എന്ന് മുറവിളി ഉയര്‍ന്നു. കേരളത്തിലെ എല്ലാ പാര്‍ലമെന്റംഗങ്ങളും ചേര്‍ന്നു കൊണ്ട് സി.ബി.ഐ കേന്ദ്ര നേതൃത്വത്തോട് വി.ത്യാഗരാജനെ അഭയക്കേസില്‍ ഇടപെടുന്നതില്‍ നിന്നും വിലക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് നിവേദനം സമര്‍പ്പിച്ചു. അതോടെ എം.എല്‍. ശര്‍മ്മയിലേയ്ക്ക് അഭയ കേസിന്റെ അന്വേഷണ ചുമതല മാറ്റപ്പെടുകയും വി.ത്യാഗരാജനെ കേരളത്തില്‍ നിന്നും തന്നെ ഒഴിവാക്കി ചെന്നൈയിലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.

1995 മാര്‍ച്ച് 16:
മുഖ്യമന്ത്രി ശ്രീ. കെ.കരുണാകരന്‍ ചാരക്കേസില്‍ കുടുങ്ങി രാജി വെച്ചു.

1995 മാര്‍ച്ച് 22:
ശ്രീ. ഏ.കെ.ആന്റണി കേരളാ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

1995 ഏപ്രില്‍ 7:
സി.ബി.ഐയുടെ പ്രമാദമായ ഡമ്മി ടെസ്റ്റ്. കേസ് വെളിച്ചത്ത് കൊണ്ടു വരുവാനുള്ള ഏ.കെ.ആന്റണിയുടെ സമ്മര്‍ദ്ദ ഫലമായാണ് സി.ബി.ഐ കേസന്വേഷണത്തില്‍ കൂടുതല്‍ കാര്യക്ഷമമായത് എന്നാണ് അന്ന് ചര്‍ച്ചകള്‍ വന്നത്. എവിടെ കേസുണ്ടായാലും ഡമ്മി സി.ബി.ഐയ്ക്ക് ഒരു വീക്ക്നെസ് ആണല്ലോ. ഇവിടേയും അതു ഒരു മുടക്കവും കൂടാതെ നടന്നു. സിസ്റ്റര്‍ അഭയയുടെ അതേ തൂക്കത്തിലും വലുപ്പത്തിലും ഉള്ള ഒരു ഡമ്മി പലവിധത്തില്‍ കിണറ്റിലേയ്ക്കിട്ട് പരിശോധന നടത്തി.

1995 ഏപ്രില്‍ 17:
ഡമ്മി പരിശോധനകളുടേയും നിരീക്ഷണങ്ങളുടേയും സി.ബി.ഐ ശ്രീ. വര്‍ഗ്ഗീസ് പി. തോമസിന്റെ നിഗമനങ്ങള്‍ ശരിവെച്ചു. അഭയ കൊല്ലപ്പെട്ടത് തന്നെ! പ്രതികള്‍ അറസ്റ്റിലാകുന്ന ദിനത്തിനായി ലോകം കാത്തിരുന്നു തുടങ്ങിയത് അന്നു മുതലാണ്. അഭയക്കേസിന്റെ അന്വേഷണത്തിന് സഹായിയ്ക്കുന്ന തെളിവുകള്‍ നല്‍കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ സി.ബി.ഐ പാരിതോഷികം പ്രഖ്യാപിച്ചു. മൂന്നു ലക്ഷത്തിനുമേലേ മൂന്നു കോടിയോ മുന്നൂറ് കോടിയോ ഒഴുക്കി വിടാന്‍ പ്രാപ്തരായവര്‍ പ്രതികളായ കേസായതിനാലായിരിയ്ക്കും പക്ഷേ മൂന്ന് ലക്ഷം വാങ്ങാനായി ആരും തെളിവുകളുമായി മുന്നോട്ട് വന്നില്ല. കൊലപാതകികളെ തേടിയുള്ള അന്വേഷണം സമാനതകളില്ലാതെ ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങി. സി.ബി.ഐയ്ക്ക് അഭയ കൊലക്കേസിലെ താല്പര്യമില്ലായ്മയ്ക്ക് ലോകം സാക്ഷ്യം വഹിച്ചു. സഹികെട്ട ആക്ഷന്‍ കൌണ്‍സില്‍ സമരങ്ങളുമായി രംഗത്ത് വന്നു.

1996 ജൂലൈ 1:
ആക്ഷന്‍ കൌണ്‍സില്‍ സി.ബി.ഐയ്ക്കെതിരേ കേരളാ ഹൈക്കോടതില്‍ റിട്ട് ഹര്‍ജ്ജി ഫയല്‍ ചെയ്തു. അഭയാ കൊലക്കേസില്‍ സി.ബി.ഐ പുലര്‍ത്തുന്ന നിസ്സംഗത പരക്കേ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി.

1996 ആഗസ്റ്റ് 20:
ഹൈക്കോടതി അഭയക്കേസില്‍ നേരിട്ട് ഇടപെട്ടു തുടങ്ങിയ ദിനം. അഭയ കൊലക്കേസിന്റെ സമ്പൂര്‍ണ്ണ അന്വേഷണ റിപ്പോര്‍ട്ട് ആഗസ്റ്റ് ഇരുപത് മുതല്‍ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു.

1996 ഡിസംബര്‍ 6.
മൂന്ന് മാസം കൊണ്ട് അഭയ കൊലക്കേസിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിയ്ക്കണം എന്ന് ആവശ്യപ്പെട്ട ഹൈക്കോടതിയിലേയ്ക്ക് മൂന്ന് മാസങ്ങള്‍ക്ക് ശേഷം സി.ബി.ഐ. കടന്ന് വന്നത് ഏവരേയും അമ്പരിപ്പിയ്ക്കുന്ന ഒരു അഭ്യര്‍ത്ഥനയുമായിട്ടാണ്. തെളിവുകളുടെ അഭാവത്തില്‍ അഭയക്കേസുമായി മുന്നോട്ട് പോകാന്‍ കഴിയില്ല, കേസ് മരവിപ്പിയ്ക്കാന്‍ ദയവുണ്ടാകണം എന്ന അപേക്ഷ സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട് ഏ.കെ. ഓഹ്രി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ യാതൊരുവിധ ഇളുപ്പും ഇല്ലാതെ സമര്‍പ്പിച്ചു.

1997 ജനുവരി 18.
മകളുടെ കൊലക്കേസ് എഴുതി തള്ളാന്‍ ശ്രമിയ്ക്കുന്ന അന്വേഷണ ഏജന്‍സിയുടെ നീക്കത്തിനെതിരേ സിസ്റ്റര്‍ അഭയയുടെ പിതാവ് ശ്രീ. തോമസ് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു.

1997 മാര്‍ച്ച് 20.
സിസ്റ്റര്‍ അഭയയുടെ പിതാവ് ശ്രീ. തോമസിന്റെ പരാതി ഫയലില്‍ സ്വീകരിച്ചു കൊണ്ട് സി.ബി.ഐയോട് കൊലക്കേസ് പുനരന്വേഷണത്തിന് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഭയ കൊലക്കേസില്‍ സി.ബി.ഐയുടെ നിലപാടുകള്‍ക്കെതിരേ അതി നിശിതമായ വിമര്‍ശനമാണ് ഉത്തരവ് പുറപ്പെടുവിച്ചു കൊണ്ട് എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി നടത്തിയത്. കൊലപാതകമാണെങ്കില്‍ പ്രതികളെ കണ്ടെത്തി കോടതി മുമ്പാകെ ഹാജരാക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.

1997 മെയ് 30.
അഭയ കൊലക്കേസ് എങ്ങുമെത്തിയില്ല. പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിയ്ക്കാന്‍ ഹൈക്കോടതി സി.ബി.ഐയ്ക്ക് വീണ്ടും നിര്‍ദ്ദേശം നല്‍കി. പക്ഷേ സി.ബി.ഐ. കണ്ണടച്ചുണ്ടാക്കിയ ഇരുട്ടില്‍ സ്വയം തപ്പുകയായിരുന്നു.

1997 ജൂണ്‍ 10
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതാണ് പക്ഷേ പ്രാഥമിക തെളുവുകളുടെ അഭാവത്തില്‍ കേസ് അന്വേഷണം ദുഷ്കരമാണ് എന്ന പഴയ പല്ലവി തന്നെയാണ് പത്തു ദിവസങ്ങള്‍ക്ക് ശേഷം സി.ബി.ഐ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചത്. കേസ് മരവിപ്പിയ്ക്കണമെന്ന നിലപാടില്‍ തന്നെ സി.ബി.ഐ ഉറച്ച് നിന്നു. പക്ഷേ സി.ബി.ഐയുടെ നിലപാടുകള്‍ പാടേ തള്ളികൊണ്ട് സിസ്റ്റര്‍ അഭയ കൊലക്കേസ് അന്വേഷിയ്ക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘം ഉണ്ടാക്കാന്‍ ഹൈക്കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. അങ്ങിനെ സി.ബി.ഐ സൂപ്രണ്ട് പി.ഡി.മീനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം സിസ്റ്റര്‍ അഭയ കൊലക്കേസ് തെളിയിയ്ക്കാന്‍ നിലവില്‍ വന്നു.

ഒരു മാസത്തിന് ശേഷം ഈ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു “സിസ്റ്റര്‍ അഭയ കൊലചെയ്യപ്പെട്ടതാണ് പക്ഷേ തെളിവുകളുടെ അഭാവം മൂലം കൊലപാതകി ആരാണെന്നറിയാന്‍ കഴിയുന്നില്ല” എന്ന പ്രമാദമായ സി.ബി.ഐ നിലപാടുണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തില്‍ കൊലപാതകിയെ വെറുതേ വിടണമെന്നും സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസ് എഴുതി തള്ളണമെന്നുമുള്ള സി.ബി.ഐയുടെ നിലപാടുകള്‍ക്കെതിരേ ഹൈക്കോടതി അതി ശക്തമായാണ് പ്രതികരിച്ചത്. സി.ബി.യുടെ അഭ്യര്‍ത്ഥന ഹൈക്കോടതി തള്ളി.

ഹൈക്കോടതിയുടെ നിര്‍ദ്ദേശ്ശാനുസരണം കോടതിയ്ക്ക് വേണ്ടി മാത്രം സി.ബി.ഐ അന്വേഷണവുമായി മുന്നോട്ട് പോകുന്ന ദാരുണമായ കാഴ്ചയ്ക്കാണ് പിന്നെ കേരളം സാക്ഷ്യം വഹിച്ചത്. എങ്ങിനേയും അന്വേഷണം വലിച്ചു നീട്ടുക എന്നതായിരുന്നു സി.ബി.യുടെ തന്ത്രമെന്ന് തോന്നും.

1998 സെപ്റ്റംബര്‍ 28
അന്വേഷണ പുരോഗതി അറിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷന്‍ കൌണ്‍സില്‍ ക‌ണ്‍‌വീനര്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജ്ജി ഫയലില്‍ സ്വീകരിച്ചു കൊണ്ട് ഹൈക്കോടതി സി.ബി.ഐയോട് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ട് ഒക്ടോബര്‍ പന്ത്രണ്ടിനു മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുവാന്‍ ഉത്തരവിട്ടു.

സിസ്റ്റര്‍ അഭയ എന്ന കര്‍ത്താവിന്റെ മണവാട്ടിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണ പര്‍വ്വം ഒന്നാം ഘട്ടം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടില്‍ അവസാനിയ്ക്കുന്നു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണത്തിന്റെ പുരോഗതി അറിയിയ്ക്കാനുള്ള കോടതിയുടെ ഉത്തരവിനുമേല്‍ ഞൊടുക്കു ന്യായങ്ങള്‍ പറഞ്ഞ് കൂടുതല്‍ ദിവസങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് സി.ബി.ഐ കേസ് വലിച്ചു നീട്ടി കൊണ്ടിരുന്നു. സിസ്റ്റര്‍ അഭയയെയും പതിവുപോലെ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞു. രക്തം മരവിപ്പിയ്ക്കുന്ന പുതിയ പുതിയ സെന്‍സേഷനുകളിലേയ്ക്ക് കേരളത്തിന്റെ ശ്രദ്ധ തിരിഞ്ഞു. ഗവണ്മെന്റുകള്‍ മാറി മറിഞ്ഞു. തിരഞ്ഞെടുപ്പു വിഷയങ്ങളില്‍ പോലും സിസ്റ്റര്‍ അഭയ കടന്നു വരാതെയായി. അഭയക്കേസ് പതുക്കെ പതുക്കെ ഇരുട്ടിലേയ്ക്ക് മറഞ്ഞു പോകുകയായിരുന്നു....

തൊണ്ണൂറ്റി ഒമ്പതില്‍ കെ.മധു സംവീധാനം ചെയ്ത ക്രൈം ഫയല്‍ എന്ന കുറ്റാന്വേഷണ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ ചിത്രത്തിന്റെ പിന്നണിപ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉണ്ടായെന്നും സിസ്റ്റര്‍ അഭയയുടെ മരണത്തെ അവലംബിച്ച് നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരുന്ന ചിത്രത്തിന്റെ ഇതിവൃത്തം അഭയയുടെ ദുരൂഹ മരണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന തരത്തിലായിരുന്നു എന്നും ആ ചിത്രത്തിന്റെ ചിത്രീകരണ വേളയില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകളാലാണ് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വന്നതെന്നും ചിത്രീകരണം പൂര്‍ത്തിയായ രംഗങ്ങള്‍ വരെ പുനര്‍ ചിത്രീകരിയ്ക്കേണ്ടി വന്നതെന്നും ക്ളൈമാക്സ്  മാറ്റി മറിയ്ക്കപ്പെട്ടതെന്നും ആരോപണം ഉണ്ടായിരുന്നു. ചിത്രത്തിന്റെ തുടക്കവും ഒടുക്കവും മോരും മുതിരയും പോലെയായിരുന്നു എന്നത് ഈ ആരോപണങ്ങളെ ശരി വെയ്ക്കുകയും ചെയ്യുന്നു. തൊണ്ണൂറ്റി എട്ടിനു ശേഷം അഭയാ കൊലക്കേസ് അല്പമെങ്കിലും വീണ്ടും ചര്‍ച്ചകളിലേയ്ക്ക് കൊണ്ടു വന്നത് “ക്രൈം ഫയല്‍” എന്ന ചിത്രം ആയിരുന്നു എന്നത് ശ്രദ്ദേയമാണ്.

ആ ചിത്രം തിയേറ്ററുകളില്‍ നിന്നും ഒഴിഞ്ഞതോടേ അഭയക്കേസ് വീണ്ടും ഇരുട്ടിലേയ്ക്ക് മറഞ്ഞു.

തമസ്കരണത്തിന്റെ പത്തു വര്‍ഷങ്ങള്‍. തൊണ്ണൂറ്റി എട്ടില്‍ പത്തുദിനത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട സി.ബി.ഐ, കേസു കെട്ടുമായി പലായനം ചെയ്തു-കുറ്റവാളികള്‍ക്ക് ഓശാനപാടികൊണ്ട്.

കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരാന്‍‍ ഉത്തരവാദപ്പെട്ടവര്‍ കൊലപാതകികള്‍ക്ക് ചൂട്ടു പിടിച്ച ദശാബ്ദത്തിനു ശേഷം തന്റെ കൊലപാതകികളെ തേടി സിസ്റ്റര്‍ അഭയയുടെ ആത്മാവ് നേരിട്ട് കോടതികളിലേയ്ക്ക് കടന്നു വരുന്നതാണ് പിന്നെ കണ്ടത്. അത്ഭുതങ്ങളാണ് വാഴ്ത്തപ്പെടുവാന്‍ ഹേതുവെങ്കില്‍ ഭൂമിമലയാളത്തില്‍ വാഴ്ത്തപ്പെടാനര്‍ഹതയുള്ള ഏക സന്യാസിനി സിസ്റ്റര്‍ അഭയയാ‍ണ്. ഏറ്റവും ഉന്നതമായ ഭരണകേന്ദ്രങ്ങളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും തമസ്കരണത്തിന്റെ പത്താണ്ടുകള്‍ക്ക് ശേഷവും ഉയര്‍ത്തെഴുന്നേല്‍ക്കപ്പെട്ട സിസ്റ്റര്‍ അഭയാകേസ് വെളിപ്പെടുത്തുന്നത് അത്ഭുതം അല്ലെങ്കില്‍ പിന്നെന്താണ്? സിസ്റ്റര്‍ അഭയ എന്ന സന്യാസിനിയുടെ വിശുദ്ധിയാണ് പത്താണ്ടുകള്‍ക്ക് ശേഷം വെളിപ്പെടുന്നത്. എല്ലാ അര്‍ത്ഥത്തിലും വാഴ്ത്ത പെടേണ്ടവള്‍....

നീണ്ട പത്തു വര്‍ഷത്തെ തമസ്കരണത്തിനു ശേഷം കേസില്‍ വഴിത്തിരുവ് ഉണ്ടാകുന്നതും വീണ്ടും സിസ്റ്റര്‍ അഭയാകേസ് സജീവമാകുന്നതും രണ്ടായിരത്തി ഏഴില്‍ ആണ്. കൊല്ലപ്പെട്ടതിനു ശേഷം ആത്മഹത്യ ചെയ്ത സിസ്റ്റര്‍ അഭയാകേസിന്റെ രണ്ടാം ഘട്ടത്തിന്റെ നാള്‍വഴികള്‍ അടുത്ത ഭാഗത്തില്‍.

(തുടരും...)

അനുമാനം ഒന്ന്:
സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം അന്വേഷിച്ച ലോക്കല്‍ പോലീസിന്റേയും ക്രൈംബ്രാഞ്ചിന്റേയും അനുമാനം ഒന്നു തന്നെയായിരുന്നു.

സിസ്റ്റര്‍ അഭയയ്ക്ക് മാനസിക രോഗമുണ്ടായിരുന്നു. മരണ ദിവസം രാത്രി അതായത് 1992 മാര്‍ച്ക് മാസം ഇരുപത്തി ഏഴാം തീയതി രാത്രി ശക്തമായ ഡിപ്രഷനില്‍ ആയ സിസ്റ്റര്‍ അഭയ, വസ്ത്രങ്ങള്‍ പോലും നേരാം വണ്ണം ധരിയ്ക്കാന്‍ കഴിയാത്തത്ര ഗുരുതരമായ മാനസിക വിഭ്രാന്തിയില്‍ കോണ്‍‌വെന്റിന്റെ നടുത്തളത്തിലേയ്ക്ക് എത്തുകയും വെള്ളം കുടിയ്ക്കണമെന്ന തോന്നലില്‍ റഫ്രിജറേറ്റര്‍ തുറന്ന് വെള്ളകുപ്പിയെടുത്ത് കുടിയ്ക്കാന്‍ ശ്രമിച്ചിട്ട് കുപ്പി വലിച്ചെറിഞ്ഞ് ശിരോവസ്ത്രവും പറിച്ചെറിഞ്ഞ് പുറത്തേയ്ക്ക് ഓടിയിറങ്ങുകയും ചെയ്തു. തുടര്‍ന്ന് സിസ്റ്റര്‍ അഭയയുടെ മൃതശരീരം കാണപ്പെട്ട കിണറ്റിന്റെ തിട്ടയില്‍ കയറി കുറച്ച് നേരം ഇരുന്നു. ആ ഇരുന്ന ഇരുപ്പില്‍ തന്നെ സിസ്റ്റര്‍ അഭയ കിണറ്റിലേയ്ക്ക് നിരങ്ങിയിറങ്ങി വീണു. ഇരുന്ന രീതിയില്‍ തന്നെ മൃതദേഹം കാണപ്പെടാനുണ്ടായ കാരണം ഇതാണ്.

ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ യൂണിഫോമിട്ടു കൊണ്ട് ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ അനുമാനമാണിത്.

Saturday, March 22, 2014

MH370 - മലേഷ്യ ഒളിക്കുന്നത്‌ എന്ത്?


ലേഷ്യൻ വിമാനം 239 യാത്രക്കാരെയും കൊണ്ട് അപ്രത്യക്ഷം ആയിട്ട് രണ്ടാഴ്ച പിന്നിടുന്നു.  ദുരൂഹതകൾ നിറഞ്ഞ ദിനങ്ങളിലൂടെ ആണ് ലോകം കടന്നു പോകുന്നത്. വിവരസാങ്കേതിക മേഖല പുരോഗമനത്തിന്റെ ഉത്തംഗശൃംഗത്തിൽ എത്തി നില്ക്കുന്നു എന്ന് അനുനിമിഷം അഹങ്കരിക്കുന്ന ആധുനിക ലോകം ഒരു പ്രതിസന്ധിക്ക് മുന്നിൽ വാ പൊളിച്ചു പിച്ചും പേയും പറയുന്ന കാഴ്ച കൌതുകത്തെക്കാൾ ഭീതിയാണ് ഉണർത്തുന്നത്.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ പ്രവർത്തന ക്ഷമത രസകരം ആണ്. എല്ലാം നൂറുശതമാനവും പെർഫെക്റ്റ് ആയിരിക്കും - സംഗതി കുളം ആകുന്നതു വരെ. പ്രശ്നം ഒന്നും ഇല്ലെങ്കിൽ എല്ലാം കിറു കൃത്യം. എന്തെങ്കിലും പ്രശ്നം വന്നാലോ പിന്നെ എല്ലാം സ്വാഹ!

അപ്രത്യക്ഷം ആയ MH370 എങ്ങിനെ അപ്രത്യക്ഷം ആയി? തകർന്നതാണോ? അബദ്ധത്തിൽ തകർക്കപ്പെട്ടത് ആണോ? റാഞ്ചിയത്‌ ആണോ? അതോ ഏതെങ്കിലും അമാനുഷിക ശക്തി വിമാനത്തെ വിഴുങ്ങിയത് ആണോ?

ഇപ്പോൾ നമ്മുടെ മുന്നിൽ ഒരു സത്യം മാത്രമേ അവശേഷിക്കുന്നുള്ളൂ. അത് 239 യാത്രക്കാരെയും കൊണ്ട് വിമാനം അപ്രത്യക്ഷം ആയി എന്നത് മാത്രം! എങ്ങിനെ അപ്രത്യക്ഷം ആയി?

എട്ടാം തീയതി പുലർച്ചെ 12.41 നു  കോലാലംപൂരിൽ നിന്നും പറന്നു ഉയരുന്നു. അന്തരീക്ഷം ശാന്തം സുന്ദരം. വിമാന പാതയിൽ അസ്വാഭാവികം ആയി ഒന്നും തന്നെ ഇല്ല. 1.21-നു "ശുഭ രാത്രി" നേർന്നു കൊണ്ട് വിമാനം "മലേഷ്യൻ വ്യോമാതിർത്തിയിൽ" നിന്നും എങ്ങോട്ടോ പോയി. പിന്നെ അങ്ങിനെ എങ്ങോട്ടെന്നില്ലാതെ പറന്നു കൊണ്ടേ ഇരുന്നു. രാവിലെ 6.30-നു ബീജിങ്ങിൽ എത്തേണ്ട വിമാനം അവിടെ എത്തിയില്ല. എന്നാൽ 8.15 വരെ വിമാനം പറന്നു എന്നതിന് തെളിവും ഉണ്ട്! പക്ഷേ എങ്ങോട്ടാ പറന്നത്  എന്നറിയില്ല.!!!

ഇന്ത്യ,ചൈന, പാകിസ്താൻ, ബംഗ്ളാദേശ്, ശ്രീലങ്ക, മ്യാന്മർ,  ഇന്തോനേഷ്യ, നേപ്പാൾ, ഫിലിപ്പൈൻ,  ആസ്ത്രേലിയ,  ഉത്തരകൊറിയ,വിയറ്റ്നാം. കസാകിസ്ടാൻ, കിർഗിസ്ഥാൻ, ഉസ്ബകിസ്താൻ, തുർക്കുമെനിസ്താൻ,  അഫ്ഗാനിസ്ഥാൻ, തായ്‌വാൻ, സിംഗപൂര്, ലാവോസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമ മേഖലയിൽ കൂടി അല്ലാതെ ഈ എട്ടുമണിക്കൂർ വിമാനത്തിനു പറക്കാൻ കഴിയില്ല. പക്ഷേ ഈ ഒരു രാജ്യങ്ങളുടെയും സിവിൽ റഡാറിലോ, മിലിട്ടറി റഡാറിലോ വിമാനം പെട്ടിട്ടും ഇല്ല. ആകപ്പാടെ ഒരേ ഒരു രാജ്യത്തിന്റെ സിവിൽ റഡാറിലും മിലിട്ടറി റഡാറിലും  മാത്രമേ വിമാനം പെട്ടിട്ടുള്ളൂ - അത് മലേഷ്യയുടെതിൽ മാത്രം!!!

വിമാനം അപ്രത്യക്ഷം ആയതിന്റെ പത്താംപക്കം മറ്റൊരു രാജ്യം കൂടി തങ്ങളുടെ മിലിട്ടറി റഡാറിൽ വിമാനം പെട്ടിരുന്നു എന്ന് വെളിപ്പെടുത്തി. അത് തായ്‌വാൻ ആയിരുന്നു. പക്ഷേ അവരും പറഞ്ഞത് തങ്ങളുടെ റഡാർ വിമാനം കാണുമ്പോഴും MH370 മലേഷ്യൻ വ്യോമ മേഖലയിൽ തന്നെ ആയിരുന്നു എന്നാണു താനും.


സുശക്തം ആയ വ്യോമ പ്രതിരോധം ഒരുക്കി ഏതു രീതിയിലും എപ്പോഴും കടന്നു വരാവുന്ന ശത്രുവിനെ നിതാന്ത ജാഗ്രതയോടെ കാത്തിരിക്കുന്ന രാജ്യങ്ങളുടെ വ്യോമ പ്രതിരോധ മേഖലകളിലൂടെ യാതൊരുവിധ കമ്യൂണിക്കേഷൻ സംവീധാനവും പ്രതികരണ ഉപാധികളും ഇല്ലാതെ ഒരു വിമാനം ഏഴെട്ടു മണിക്കൂർ അങ്ങിനെ പറന്നു കളിക്കുക!!!!

ഇതെന്താ വെള്ളരിക്കാപട്ടണമോ?

വിമാനം കാണാതെ ആയതു മലേഷ്യയുടെ വ്യോമ മേഖലയിൽ. വേറെ ഒരു രാജ്യത്തിന്റെയും റഡാറിൽ പെടാതെ ഒരു അസാധാരണ വസ്തു തങ്ങളുടെ ഒക്കെ വ്യോമ മേഖലയിൽ കിടന്നു എട്ടു മണിക്കൂർ പറന്നു എന്ന് പറയുന്നത് ഇന്ത്യയെയും ചൈനയും ആസ്ത്രെലിയായെയും അടക്കം സർവ്വ രാജ്യങ്ങളെയും അപമാനിക്കുന്നതിനു തുല്യം ആണ്. ഈ രാജ്യങ്ങളുടെ എല്ലാം വ്യോമ പ്രതിരോധ മേഖല അങ്ങേയറ്റം ശക്തവും പ്രവർത്തന ക്ഷാമവും  ആണ് എന്നാണ് വെപ്പ്. അപ്പോൾ ഈ രാജ്യങ്ങളുടെ വ്യോമതിർത്തി ലംഘിച്ചു വന്ന വിമാനത്തെ ഇവരുടെ റഡാറുകൾ  കാണാതെ പോയത് അല്ല. വിമാനം ഇവരുടെ വ്യോമതിർത്തിയിൽ കടക്കുകയോ ഈ രാജ്യങ്ങളുടെ വ്യോമ പ്രതിരോധ സംവീധാനങ്ങളെ ലംഘിക്കുകയോ ചെയ്തിട്ടല്ല എന്ന് വായിക്കുന്നതല്ലേ ശരിക്കും ശരി.!!!!


നിലവിൽ നമ്മുക്ക് ലഭ്യം ആകുന്ന വാർത്തകളിലൂടെ സഞ്ചരിച്ചാൽ മനസ്സിലാകുന്നത്‌ ഒരു കാര്യം ആണ്. നഷ്ടപെട്ട വിമാനം എങ്ങിനെ കണ്ടു പിടിക്കാതെ ഇരിക്കാം എന്ന രീതിയിൽ ആണ് അന്വഷണം മുന്നോട്ടു പോകുന്നത് എന്ന് .  ഒന്നാം ദിനം മുതൽ അറിയുന്ന കാര്യങ്ങൾ ഒക്കെയും തെറ്റിദ്ധാരണ പരത്താൻ വേണ്ടി മാത്രം ഉള്ളവയാണ്. കടന്നു പോയ ഊഹാപോഹങ്ങൾ എത്രത്തോളം ബാലിശം ആണ്:

സാമാന്യ ബുദ്ധിയിൽ തോന്നുന്ന എല്ലാ കാര്യങ്ങളും പൈലറ്റിലേക്ക് ആണ് വിരൽ ചൂണ്ടുന്നത്. എന്നിട്ടും പൈലറ്റിലെക്ക് അന്വഷണം നീങ്ങാൻ മലേഷ്യൻ സർക്കാർ വിമുഖത പ്രകടിപ്പിക്കുക ആണ്.

കൊലാലംബൂരിൽ നിന്നും ബീജിങ്ങിനെ ലക്‌ഷ്യം ആക്കി പറന്നു ഉയർന്ന വിമാനം എട്ടാം തീയതി 1.24-നു അപ്രത്യക്ഷം ആകുന്നതു വരെ വിമാനത്തിൽ അസാധാരണം ആയ എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി ഇതുവരെ വിവരം ഇല്ല. അതായത് 1:24 വരെ എല്ലാം കൃത്യം.  പക്ഷേ ആ 1:24-നും അപ്പോൾ വിമാനം പറന്നു നില്ക്കുന്നിടവും പ്രധാനം ആണ്. അടുത്ത നിമിഷം വിമാനം മലേഷ്യൻ വ്യാമ നിയന്ത്രണ മേഖല കടക്കും. തുടർന്ന് വിമാനത്തെ നിയന്ത്രിക്കുന്നത്‌ വിയറ്റ്നാം ആണ്. പക്ഷെ ഇവിടെ അത്ര ശ്രദ്ധിക്കപ്പെടാതെ  പോകുന്ന ഒരു സംഗതി ഉണ്ട്. ഒരു "പൂയില്യം". പൂയം  കഴിയുകയും ചെയ്തു ആയില്യത്തിൽ എത്തിയിട്ടും ഇല്ല. അതായത്: മലേഷ്യൻ വ്യാമ മേഖലയിൽ നിന്നും വിമാനം മാറി എങ്കിലും വിയറ്റ്നാം വ്യാമ മേഖലയിൽ എത്തിയിട്ടില്ല. അതായത് അപ്രത്യക്ഷം ആകുമ്പോൾ വിമാനം  "നോ മാൻ" മേഖലയിൽ ആണ്. കൃത്യം ഇവിടെ വെച്ചാണ് വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഓഫ്‌ ആകുന്നതു. ആ പോയിന്റിൽ വെച്ച് വിമാനത്തിന്റെ നിയന്ത്രണ സംവീധാനം പ്രവർത്തന രഹിതം ആയാൽ ഒരു അപകട മുന്നറിയിപ്പ് യാന്ത്രികം ആയി ഗ്രൌണ്ട് കണ്ട്രോൾ സെക്ഷനിൽ എത്താൻ ഉള്ള സാധ്യത ഇല്ല എന്ന് കൃത്യം ആയി അറിയുന്ന, വിമാനം അപ്പോൾ "ശൂന്യ മേഖലയിൽ" ആണ് എന്ന് ഉറപ്പുള്ള ഒരാളാണ് ട്രാൻസ്പോണ്ടർ പിഴവില്ലാതെ ഓഫ് ചെയ്തിരിക്കുന്നത്. അത് പൈലറ്റ്‌ അല്ലാതെ മറ്റാരും ആകാൻ വഴിയില്ല!

ഏറ്റവും ഒടുവിൽ വന്ന വെളിപ്പെടുത്തൽ അനുസരിച്ച് വിയറ്റ്നാം ATC-യോട് ബന്ധപ്പെടാൻ മലേഷ്യൻ ATC നിർദേശിക്കുമ്പോഴാണ് കോ-പൈലറ്റ്‌ "ശുഭ രാത്രി" പറഞ്ഞു മലെഷ്യയോടു വിട പറയുന്നത്. അടുത്ത നിമിഷം വിമാനം വെട്ടിത്തിരിഞ്ഞു! റാഞ്ചൽ സിദ്ധാന്തത്തെ ന്യായീകരിക്കുന്നത് ആണ് അവസാന നിമിഷം വിമാനത്തിൽ സംഭവിച്ചു എന്ന് കരുതുന്ന കാര്യങ്ങൾ!

"റാഞ്ചൽ" സിദ്ധാന്തവും ആയി മുന്നോട്ടു പോയാൽ പൈലറ്റ്‌  അല്ലാതെ വേറെ ആരു  റാഞ്ചാൻ ശ്രമിച്ചാലും അപകട മുന്നറിയിപ്പ് പോകും എന്ന് ഉറപ്പ് ആണല്ലോ? ഇവിടെ അത് ഉണ്ടാകാത്തിടത്തോളം മനസ്സിലാകുന്നത്‌ പൈലറ്റിനു ഇതിൽ പങ്ക് ഉണ്ട് എന്ന് തന്നെ ആണ്.

വിമാനത്തിന്റെ തിരോധാനവും ആയി വരുന്ന സിദ്ധാന്തങ്ങൾ  ഒക്കെയും തന്നെ  മടലിൽ ചവിട്ടിയ മാതിരി ആണ്. ഒരിടത്ത് ചവിട്ടുമ്പോൾമറ്റേ ഇടം പൊങ്ങും!

താലിബാൻ:
ആദ്യം വന്ന സിദ്ധാന്തങ്ങളിൽ ഒന്ന് താലിബാൻ വിമാനം തട്ടി എടുത്തു എന്നുള്ളതാണ്. ഇന്ത്യയുടെയും ചൈനയുടെയും ആസ്ത്രേലിയായുടെയും അടക്കം എല്ലാ സമീപ രാജ്യങ്ങളുടെയും പ്രതിരോധ മേഖലയെ കബളിപ്പിച്ചു കൊണ്ട് താലിബാൻ വിമാനം തട്ടി എടുത്തു അഫ്ഗാനിസ്ഥാനിലെ ഏതെങ്കിലും ഗോത്ര മേഖലയിൽ കൊണ്ട് ഒളിപ്പിച്ചു എന്നതായിരുന്നു ഒരു സിദ്ധാന്തം. ഇത് ശരിയാകും എങ്കിൽ ഈ രാജ്യങ്ങളുടെ എല്ലാം പ്രതിരോധം താലിബാനെ എല്പിക്കലാ നല്ലത്.  കാണാമറയത്ത് ഉള്ള താലിബാൻറെ വിവര സാങ്കേതിക വിദ്യ ഈ ഭീമന്മാരുടെതിനേക്കാൾ കിടയറ്റതു ആണ് എന്ന് സമ്മതിക്കേണ്ടി വരും! അത് മനസ്സിലാക്കിയത് കൊണ്ട് ആയിരിക്കണം ഈ സിദ്ധാന്തം ഇറങ്ങിയ ദിനം തന്നെ ഇറക്കിയവർ തന്നെ അത് അപ്പാടെ വിഴുങ്ങിയത്.

ഇതേക്കുറിച്ച് ഉള്ള താലിബാന്റെ പ്രതികരണം ആയിരുന്നു ബഹു കേമം "ഹയ്യോ..... വിമാനം ഞങ്ങൾ റാഞ്ചി എന്നോ.. ഞങ്ങളത് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. പക്ഷെ ഞങ്ങൾക്ക് അതിനു അതിയായ ആഗ്രഹമുണ്ട്. ഒന്ന് രണ്ടു വർഷങ്ങൾക്ക് ഇടയ്ക്കു ഞങ്ങൾ ആ ലക്ഷ്യം നേടും."

പൈലറ്റിന്റെ ആത്മഹത്യ:
ആത്മഹത്യ ചെയ്യാൻ എട്ടു മണിക്കൂർ വിമാനം പറത്തണമോ എന്നുള്ള മറുചോദ്യത്തിനു ഉത്തരം ഇല്ല.

Chris Goodfellow-യുടെ സിദ്ധാന്തം:
നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഇരുപത് വർഷം ആയി വിമാനം പറത്തുന്ന ശ്രീ. Chris Goodfellow മുന്നോട്ടു വെക്കുന്ന സിദ്ധാന്തം ആണ്.  അദ്ധേഹത്തിന്റെ സിദ്ധാന്തത്തിന്റെ രത്ന ചുരുക്കം ഇങ്ങിനെ ആണ്.

"വിമാനത്തിന്റെ ഇലക്ട്രിക് വയറുകളിൽ തീ പിടിക്കുന്നു. അത് പൈലറ്റൊ ക്യാബിൻ ക്രൂവോ അറിയുന്നില്ല. ക്രമേണ തീ ട്രാൻസ്പോണ്ടരിന്റെ കേബിളുകളിലേക്ക് പടരുന്നു. ട്രാൻസ്പോണ്ടറിലേക്ക് ഉള്ള വൈദ്യുതി വിശ്ച്ചേദിക്കപ്പെടുന്നു. തുടർന്നു തീ കൂടുതൽ വ്യാപിക്കുകയും മൊത്തം കമ്മ്യൂണിക്കേഷൻ സംവീധാനങ്ങളെയും ബാധിക്കുകയും ACARS അടക്കം എല്ലാം നിശ്ചലം ആവുകയും വിമാനത്തിന്റെ നിയന്ത്രണം വിടുകയും ചെയ്യുന്നു. തുടർന്ന് വിമാനത്തിൽ പുകയും മറ്റു വിഷ വാതകങ്ങളും നിറയുകയും വിമാനത്തിൽ ഉള്ളവർ എല്ലാവരും ബോധം കെടുകയും ചെയ്യുന്നു. ഇതിനിടയിലും വിമാനം രക്ഷപെടുത്താൻ വേണ്ടി ആദ്യം എത്താൻ കഴിയുന്നിടത്തെക്ക് വിമാനം തിരിച്ചു വിടാൻ പൈലറ്റ്‌ ശ്രമിക്കുന്നു. പക്ഷെ പൈലറ്റിന്റെയും പ്രവർത്തിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു വിമാനം എട്ടു മണിക്കൂറോളം അലഞ്ഞു തിരിഞ്ഞു കടലിൽ വീഴുന്നു."

 ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ സിദ്ധാന്തം ആകെ മൊത്തം തെറ്റാണ് എന്ന് സാമാന്യ ബുദ്ധിയിൽ ആലോചിച്ചാൽ മനസ്സിലാകും. കൂട്ടി യോജിപ്പിക്കാൻ കഴിയാത്ത നിരവധി വിടവുകൾ നിറഞ്ഞതാണ്‌ അദ്ധേഹത്തിന്റെ തിയറിയും.

1. കൃത്യം ആയി മലേഷ്യയുടെ വ്യോമ മേഖലയിൽ നിന്നും വിയറ്റ്നാമിന്റെ വ്യോമ മേഖലയിലേക്ക് വിമാനം കടക്കുന്ന ശൂന്യ വേളയിൽ തന്നെ ആണ് വിമാനം ഗതി മാറുന്നത്. അതും കോ-പൈലറ്റ്‌ വളരെ ശാന്തനായി സൈൻ ഓഫ്‌ ചെയ്തതിനു ശേഷം. നിലവിലുള്ള വിവരം അനുസരിച്ച് കോ-പൈലറ്റ്‌ ശുഭ രാത്രി പറയുമ്പോൾ തന്നെ ട്രാൻസ്പോണ്ടർ ഓഫ് ആയിരുന്നു. Chris Goodfellow - ന്റെ തിയറി ശരിയാകണം എങ്കിൽ ട്രാൻസ്പോണ്ടർ ഓഫ് ആയതു ക്രമാനുഗതം ആയ തീ പിടുത്തം കൊണ്ടാണ്. അങ്ങിനെ എങ്കിൽ "good night" പറയാൻ കിട്ടിയ സമയം കൊണ്ട് കോ-പൈലറ്റ്‌ വിമാനം അപകടത്തിൽ ആയി എന്നല്ലേ പറയുക.

 2. ACARS ഓഫ് ആകുന്നതു കോ-പൈലറ്റ്‌ സൈൻ ഓഫ് ചെയ്തതിനും അരമണിക്കൂർ കഴിഞ്ഞ് ആണ്. അപ്പോൾ ട്രാൻസ്പോണ്ടർ ഓഫ് ആണ്. പക്ഷെ ഭൂമിയും ആയി സംവേദിക്കുന്ന ACARS അപ്പോഴും പ്രവര്ത്തന ക്ഷമം ആണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നു എങ്കിൽ ഭൂമിയിൽ വിവരം അറിയിക്കാൻ ഉള്ള ഒരുപാട് സമയം പൈലറ്റിനു ലഭിച്ചിരുന്നു. പക്ഷെ അങ്ങിനെ ഒന്നും ഉണ്ടായിട്ടേ ഇല്ല. ഇവിടെ Chris Goodfellow - ന്റെ തിയറി പറയുന്നത് പൈലറ്റ്‌ അടക്കം എല്ലാവരും വിഷ വാതകം ശ്വാസിച്ച് തളർന്നു പോയിട്ടുണ്ടാകും എന്നാണു. ഇത് പറയുന്ന Chris Goodfellow തന്നെയാണ് പറഞ്ഞു വെക്കുന്നത് വിമാനം രക്ഷിക്കാൻ പൈലറ്റ്‌ അങ്ങേ അറ്റം ശ്രമിച്ചു എന്ന്. ഒരു അപായ സൂചന ലോകത്തോടോ മറ്റു വിമാനത്തിനോ കൊടുക്കാൻ കഴിയാതെ തളർന്നു പോയ പൈലറ്റ്‌ വിമാനം രക്ഷപെടുത്താനും തീ അണക്കാനും 45,000 അടിയിലേക്ക് വിമാനം പറത്തുക. ഇത് രണ്ടും കൂടി എങ്ങിനെ നടക്കും.?

3. പൈലറ്റ്‌ അബോധാവസ്ഥയിൽ... വിമാനം ഒരു നിയന്ത്രണവും ഇല്ലാതെ പറക്കുക. നൂറു കണക്കിന് വിമാനങ്ങൾ ആണ് അപ്പോൾ ആകാശത്ത് ഉള്ളത്. ഒരു കമ്മ്യൂണിക്കേഷൻ സംവീധാനവും ഇല്ലാതെ ഒരു വിമാനത്തിലും തട്ടാതെ വൈമാനികൻ ഇല്ലാതെ വിമാനം സുരക്ഷിതം ആയി പറക്കും എങ്കിൽ Chris Goodfellow -ന്റെ തിയറി ശരിയാകും.

4. രണ്ടാം ദിവസവും യാത്രക്കാരുടെ മൊബൈൽ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. വെള്ളത്തിൽ ചെന്ന് വീണാൽ അത് എങ്ങിനെ സംഭവിക്കും?

നിലവിൽ വരുന്ന ഒരു തിയറിയും യുക്തിക്ക് നിരക്കുന്നത് അല്ല. അത് കൊണ്ട് ഒക്കെ തന്നെയാണ് വിമാനം പൈലറ്റ്‌ തട്ടി കൊണ്ട് പോയത് ആണ് എന്ന് വിചാരിക്കേണ്ടി വരുന്നത്. 

 എട്ടാം തീയതി വിമാനം നഷ്ടപെട്ട സമയത്ത് മലേഷ്യയുടെ ഭാഗത്ത് നിന്നും സംഭവിച്ച ഒരു പിഴവ് ആരും ശ്രദ്ധിക്കുകയോ പിന്നെ അതെ കുറിച്ച് അന്വഷിക്കുകയോ ചെയ്തിട്ടില്ല. എട്ടാം തീയതി വിമാനം മലേഷ്യയുടെ വ്യോമ മേഖലയിൽ നിന്നും വിട്ട് വിയറ്റ്നാമിന്റെ വ്യോമ മേഖലയിലേക്ക് കടക്കെണ്ടുന്ന നിമിഷങ്ങളിൽ ആണ് വിമാനം റൂട്ട് തിരിഞ്ഞു പോകുന്നത്.

സത്യത്തിൽ വിയറ്റ്നാം ആണ് വിമാനം കുഴപ്പത്തിലേക്കു നീങ്ങുന്നു എന്ന് ആദ്യം മനസ്സിലാക്കുന്നത്. വിമാനം തങ്ങളുടെ വ്യോമ മേഖലയിലേക്ക് കടക്കാതെ തിരികെ പോയി എന്ന് തങ്ങൾ മലേഷ്യയെ അറിയിച്ചു എന്നും മലേഷ്യ പ്രതികരിച്ചില്ലാ എന്നും Vietnam Deputy  Minister of Transport എട്ടാം തീയതി രാവിലെ പത്രങ്ങളോട് പറഞ്ഞു. പക്ഷെ അത് പിന്നെ ചർച്ച ചെയ്യപ്പെട്ടില്ല. വിമാനം കുഴപ്പത്തിൽ ആയി എന്ന് വിയറ്റ്നാമിൽ നിന്നും വിവരം ലഭിച്ചിട്ടും മലേഷ്യ " എട്ടാം തീയതി രാവിലെ 6:30-നു ബീജിങ്ങിൽ എത്തേണ്ട MH370 കൊലാലമ്പൂർ - ബീജിംഗ് വിമാനത്തിന്റെ നിയന്ത്രണം നഷ്ടം ആയി" എന്ന് ലോകത്തോട്‌ പറഞ്ഞത് 7:30-നു!

വിമാനം കൈവിട്ടു പോയ 1.30 മുതൽ രാവിലെ 7:30 വരെ മലേഷ്യ എന്ത്  ചെയ്യുക ആയിരുന്നു? വിമാനം ഈ സമയം അത്രയും മലേഷ്യയുടെ മുകളിൽ വട്ടം ഇട്ടു പറന്നു പൈലറ്റ്‌ എന്തോ ആവശ്യപ്പെടുക ആയിരുന്നു എന്ന് വേണം കരുതാൻ.

സ്വാഭാവികം ആയും ലോകം മലെഷ്യയോടു ചോദിക്കേണ്ട പ്രബലം ആയ 5 ചോദ്യങ്ങൾ ആരും ചോദിക്കുന്നത് ആയി കണ്ടില്ല!!!!

1. വിമാനം ഗതി തിരിഞ്ഞു പോകുന്നു എന്ന് വിയറ്റ്നാം അറിയിച്ചിട്ട് പ്രതികരിക്കാതെ ഇരുന്നത് എന്ത് കൊണ്ട്?

2. വിമാനം നഷ്ടപ്പെട്ടു എന്ന് അറിഞ്ഞിട്ടും അത് ലോകത്തോട്‌ പറഞ്ഞു മുൻകരുതലുകൾ എടുക്കാനും അന്വഷണം തുടങ്ങാനും രാവിലെ 7:30 വരെ കാത്തിരുന്നത് എന്ത് കൊണ്ട്?

3. വിമാനത്തിന്റെ എഞ്ചിൻ മെയിന്റനൻസ്  മെസ്സേജ് വിമാനം അപ്രത്യക്ഷം ആയിട്ടും റോൾസ് റോയിസിനു രാവിലെ 8:15 വരെ ലഭിച്ചിരുന്നു എന്ന് ന്യുയോർക്ക് ടൈംസ് മൂന്നാം ദിവസം തന്നെ റിപ്പോർട്ട് ചെയ്തിട്ടും അതിനെ നിഷേധിച്ചു കൊണ്ട് പത്രക്കുറിപ്പ് ഇറക്കിയത് എന്ത് കൊണ്ട്?

4.പത്തൊമ്പതു യാത്രക്കാരുടെ മൊബൈൽ ഫോണുകൾ ഒമ്പതാം തീയതി വൈകിയും റിംഗ് ചെയ്യുന്നുണ്ടായിരുന്നു എന്ന റിപ്പോർട്ടിൻമേൽ മലേഷ്യ എന്ത് നടപടി എടുത്തു എന്നോ ഈ റിപ്പോര്ട്ടിന്റെ നിജസ്ഥിതി എന്താണ് എന്നോ നാളിതുവരെ മലേഷ്യ ലോകത്തോട്‌ പറയാത്തത് എന്താണ്?

5. തങ്ങളുടെ ഭൂ പ്രദേശങ്ങളിലും വിഘടന വാദികൾക്ക് സ്വാധീനം ഉള്ള മേഖലകളിലും മലേഷ്യ തിരച്ചിൽ നടത്തിയിട്ടുണ്ടോ?

വിമാനം നഷ്ടം ആയതു മലേഷ്യയുടെ വ്യോമ മേഖലയ്ക്കു ഉള്ളിൽ തന്നെ ആണ്. തകർന്നു എന്ന് വിശ്വസിക്കുന്നതിനേക്കാൾ എവിടെയോ സർക്കാർ ഒത്താശയോടെ എന്തോ കാരണത്താൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്ന് വിശ്വസിക്കാം - തല്ക്കാലം!

മലേഷ്യ നേരിടുന്നതു വൻ പ്രതിസന്ധിയെ ആണ്. ചൈനയുടെ പൌരന്മാർ ആണ് ബന്ധികൾ ആക്കപെട്ടിരിക്കുന്നത്, വിമാനം ഇപ്പോൾ മലേഷ്യയിൽ ആണ് എങ്കിൽ, റാഞ്ചിയ പൈലറ്റിന്റെ ആവശ്യം അംഗീകരിക്കാൻ മലേഷ്യക്ക് കഴിയില്ലാ എങ്കിൽ വിമാനം മലേഷ്യയിൽ ഉണ്ട് എന്ന് അറിയുന്ന നിമിഷം നേരത്തെ തന്നെ എങ്ങിനെ എങ്കിലും മലേഷ്യയെ ചൊറിയാൻ കാത്തിരിക്കുന്ന ചൈന മലേഷ്യയിൽ കേറി നിരങ്ങും. അത് അറിയാവുന്നത് കൊണ്ടാണ് ഇരുട്ടത്ത് അഴിച്ചു വിട്ട കോഴിയെ പോലെ മലേഷ്യ കിടന്നു വട്ടം കറങ്ങുന്നത്. ഒരു ആശ്വാസം ഉള്ളത് വിമാനം തകർക്കാൻ ഉള്ള മലേഷ്യയുടെ ആദ്യ തീരുമാനം മാറ്റി എന്നുള്ളത് ആണ്!
പൈലറ്റ്‌ ബുദ്ധിമാൻ ആണ്. തന്റെ ആവശ്യം മലേഷ്യയ്ക്ക് അംഗീകരിക്കാൻ കഴിയില്ലാ എങ്കിലും ഒടുവിൽ ചൈനക്ക് ഇടപെടേണ്ടി വരും എന്ന് പൈലറ്റ്‌ നേരത്തെ മനസ്സിലാക്കിയിരിക്കുന്നു. ചൈനീസ് പൌരന്മാർ ആണ് വിമാനത്തിൽ ഉള്ളത് എന്നത് കൊണ്ടും വിമാനം മലേഷ്യൻ വ്യാമ മേഖലയിൽ നിന്നും പുറത്തോട്ടു പോയിട്ടില്ലാ എന്നതും കൊണ്ട് ഒന്ന് ഉറപ്പിക്കാം... വിമാനം ഇപ്പോഴും സുരക്ഷിതം ആണ് !!!!

മലേഷ്യയിൽ സർക്കാരിനു അധികം നിയന്ത്രണം ഒന്നും ഇല്ലാത്ത വിമത വിഭാഗങ്ങളോ ഭീകര സംഘടനകളോ നിയന്ത്രിക്കുന്ന ഏതെങ്കിലും മേഖല ഉണ്ടോ എന്നതാണ് അറിയേണ്ടത്.  വിമാനം മലേഷ്യൻ വ്യാമ മേഖല  വിട്ടു പോയിട്ടില്ല എന്ന നിഗമനത്തിൽ ഉറച്ച് നിന്നാൽ മലേഷ്യയിൽ സർക്കാർ നിയന്ത്രണം കുറഞ്ഞ അല്ലെങ്കിൽ ഇല്ലാത്ത ഒരു മേഖല ഉണ്ടാകണം - വിമാനത്തിനു സുരക്ഷിതം ആയി ലാന്ഡ് ചെയ്യാനും നെഗോഷ്യേഷൻ നടത്താനും. അങ്ങിനെ ഒരു സ്ഥലം മലേഷ്യയിൽ ഉണ്ട്.

മലേഷ്യയിലെ സബാ സംസ്ഥാനത്തിലെ ഇന്തോനേഷ്യയുടെ ബോർഡർ പങ്കിടുന്ന താവ്വ്യ (Tawau) എന്ന പ്രദേശം പൊതുവേ ഭീകര സംഘടനകൾക്ക് വേരോട്ടം ഉള്ള സ്ഥലം ആണ്. മലേഷ്യൻ സർക്കാർ വിമാനം കണ്ടെടുക്കാൻ അല്ല ശ്രമിക്കുന്നത്. കണ്ടെടുക്കാതെ ഇരിക്കാൻ ആണ്. സബ സംസ്ഥാനത്ത് മലേഷ്യ അല്ലാതെ മറ്റു ഏതെങ്കിലും ഏജൻസികൾ വേണ്ടും വണ്ണം തപ്പിയാൽ വിമാനം കിട്ടും!
വിമാനം മലേഷ്യയുടെ വ്യോമതിര്ത്തിക്കുള്ളിൽ തന്നെ ആണ് പറന്നത്...അല്ലെങ്കിൽ പറന്നു കൊണ്ടേ ഇരുന്നത്. ലാൻഡ് ചെയ്തതും മലേഷ്യയിൽ തന്നെ! മലേഷ്യൻ ഭരണകൂടത്തിനു ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത എന്തോ ഒന്നിന് വേണ്ടി നെഗോഷ്യേഷൻ നടക്കുന്നുണ്ടാകാം.... അല്ലെങ്കിൽ മലേഷ്യയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന എന്തോ ഒന്ന് MH370 ക്ക് സംഭവിച്ചിട്ട് ഉണ്ടാകാം....

പത്രങ്ങൾ ഇപ്പോൾ പറയുന്നത് ആണ് മലേഷ്യൻ അധികൃതരുടെ പിന്നീടുള്ള വാർത്താ സമ്മേളനം ആയി വരുന്നത് എന്നത് തന്നെ മലേഷ്യ ലോകത്തോട്‌ കള്ളം പറഞ്ഞു കൊണ്ടേ ഇരിക്കുന്നു എന്നതിന് തെളിവും.!!! 

Thursday, March 13, 2014

പ്രവചനം - 2014.

തിരുവനന്തപുരം : ശശി തരൂർ .
ആറ്റിങ്ങൽ : എ. സമ്പത്ത്.
കൊല്ലം : എൻ.കെ. പ്രേമചന്ദ്രൻ.
മാവേലിക്കര : രമേശ് ചെന്നിത്തല
ആലപ്പുഴ : സി.ബി. ചന്ദ്ര ബാബു.
പത്തനംതിട്ട : ഫിലിപ്പോസ് തോമസ്‌
ഇടുക്കി : ജോയ്സ് ജോർജ്
കോട്ടയം : ജോസ്.കെ.മാണി
എറണാകുളം :  കെ.വി.തോമസ്‌
ചാലക്കുടി : ഇന്നസെന്റ്
തൃശൂർ : കെ.പി. ധനപാലൻ
മലപ്പുറം : പി.കെ. സൈനബ
പൊന്നാനി : ഈ.ടി. മുഹമ്മദ്‌ ബഷീർ
കോഴിക്കോട് :  എ.വിജയ രാഘവൻ
വടകര : മുല്ലപ്പള്ളി രാമചന്ദ്രൻ.
കണ്ണൂർ : പി.കെ. ശ്രീമതി
പാലക്കാട് : എം.പി. രാജേഷ്.
ആലത്തൂർ : പി.കെ. ബിജു
വയനാട് : എം.ഐ. ഷാനവാസ്
കാസറഗോഡ് : പി. കരുണാകരൻ.

എൽ.ഡി.എഫ് : 11
യൂ.ഡീ.എഫ് : 9

ഡിസ്ക്ലൈമർ: ഒരു സീറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ ആകാം.