Friday, October 30, 2009

ജ്വാലകള്‍ ശലഭങ്ങള്‍ മണല്‍ നഗരത്തിലും...

ശശി കൈതമുള്ളിന്റെ “ജ്വാലകള്‍ ശലഭങ്ങള്‍” മണല്‍ നഗരത്തിലും തുറന്ന് വിടാന്‍ കൂടിയ അക്ഷര കൂട്ടത്തില്‍ ജ്വലിച്ചുയര്‍ന്നത് സൌഹാര്‍ദ്ദത്തിന്റെ അഗ്നി ജ്വാലകളായിരുന്നു. ഏതെങ്കിലും ഒരു പുസ്തക പ്രകാശനത്തില്‍ നേര്‍ച്ച പോലെ പങ്കെടുത്ത് പ്രകാശനത്തിനു കൈയടിച്ചു മടങ്ങുന്ന ചടങ്ങുകള്‍ക്ക് വിപരീതമായി സ്വന്തം കുടുംബാംഗത്തിന്റെ പ്രജ്ഞയില്‍ ജന്മം കൊണ്ടൊരു പുസ്തകത്തിന്റെ പ്രകാശനത്തിനു പങ്കെടുക്കാന്‍ ഒരുമിച്ച് കൂടിയവരുടെ അവിസ്മരണീയമായ നിമിഷങ്ങള്‍ക്കാണ് പ്രവാസ ഭൂമിക ഇന്ന് സാക്ഷ്യം വഹിച്ചത്.

രാവിലെ ഒമ്പത് മണിയ്ക്ക് തുടങ്ങും എന്നറിയിച്ചിരുന്ന പ്രകാശനചടങ്ങില്‍ സമയ നിഷ്ടയില്‍ കണിശക്കാരനായ ഞാനും എന്റെ കുടുംബവും കിറു കൃത്യം പത്തര മണിയ്ക്ക് തന്നെ എത്തിച്ചേര്‍ന്നു. വേദിയിലേയ്ക്ക് കടക്കുമ്പോള്‍ താലപ്പോലി ഏന്തിയ ബാലികമാര്‍ എന്നെയും കുടുംബത്തേയും എതിരേറ്റു. ഹോ...അത്രയൊന്നും വേണ്ടിയിരുന്നില്ല എന്ന് മനസ്സില്‍ ഓര്‍ത്തു കോണ്ട് സദസ്സിലേയ്ക്ക് ഞങ്ങള്‍ കയറിയിട്ടും ബാലികമാര്‍ അവരുടെ നില തുടര്‍ന്നപ്പോഴാണ് മനസ്സിലായത് വിശിഷ്ടാതിഥികളെ സ്വീകരിയ്ക്കാനാണ് അവര്‍ താലപ്പൊലിയും ഏന്തി നിന്നിരുന്നത് എന്ന്. ആ പോട്ടെ. ആരും കണ്ടില്ല. താലപ്പൊലി ഏന്തിയ രണ്ട് ഫിലിപ്പൈനി സഹോദരന്മാര്‍... ജീവിതത്തിലെ ആദ്യത്തെ കാഴ്ചയുമായി. നല്ല ആത്മാര്‍ത്ഥതയുള്ള സഹോദരങ്ങള്‍...

സദസ്സിലേയ്ക്ക് കയറിയപ്പോള്‍ ഒഴികിയെത്തിയ കര്‍ണ്ണാനന്ദകരമായ സിത്താറിന്റെ വീചികള്‍ മനസ്സിനെ തെല്ലൊന്നുമല്ല കുളിര്‍മയിലാഴ്ത്തിയത്. ഉസ്താദ് ഇബ്രാഹിം കുട്ടി എന്ന അനുഗ്രഹീത കലാകാരന്റെ വിരലുകള്‍ സിത്താറിന്റെ തന്ത്രികളില്‍ കാട്ടിയ മായജാലം സദസ്സ് നന്നായി തന്നെ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. സംഗീതത്തിന്റെ മാസ്മരികതയില്‍ സദസ്സ് ലയിച്ചിരുന്ന നിമിഷങ്ങള്‍... ഞങ്ങളും അതിലങ്ങിനെ ലയിച്ച്... ലയിച്ച്....

വിശിഷ്ടാതിഥികള്‍ക്ക് ഊഷ്മളമാ‍യ സ്വീകരണം നല്‍കുമ്പോഴും വേദിയില്‍ ഉസ്താദ് ഇബ്രാഹിം കുട്ടിയുടെ സംഗീത വിരുന്ന് തുടരുകയായിരുന്നു. പ്രകാശന ചടങ്ങിനു മുന്നോടിയായി സിത്താര്‍ നാദം അവസാനിപ്പിച്ചു.

കൂഴൂര്‍ വിത്സന്‍ മാഷ് വന്ന് വേദിയുടെ മൂലയ്ക്കിരുന്ന ഓര്‍ക്കിഡ് സൌന്ദര്യം പീഠത്തോടു കൂടി വേദിയുടെ കേന്ദ്ര ഭാഗത്തേയ്ക്ക് കൊണ്ടു വെച്ചപ്പോള്‍ പുസ്തക പ്രകാശന ചടങ്ങുകള്‍ ഔപചാരികമായി തുടങ്ങുന്നു എന്ന അറിയിപ്പ് കിച്ചുവിന്റെ ശബ്ദത്തില്‍ ഹാളില്‍ മുഴങ്ങി. ചടങ്ങുകള്‍ക്ക് രാം മോഹന്‍ പാലിയത്ത് സ്വാഗതം ഓതി. പുസ്തകത്തെ കുറിച്ചും, ബ്ലോഗെന്ന മാധ്യമത്തെ കുറിച്ചും, അരബ് വംശജനായ വിശിഷ്ടാതിഥിയും മലയാളവും തമ്മിലുള്ള ഗാഢ ബന്ധത്തെ കുറിച്ചും ഒക്കെ സ്വാഗത പ്രാസംഗികന്‍ ചെറുതെങ്കിലും തന്റെ സുന്ദരമായ ഭാഷയില്‍‍ വ്യക്തമായി തന്നെ വിവരിച്ചു. വിശിഷ്ടാതിഥിയുടെ വൈശിഷ്ട്യവും പുസ്തകത്തിന്റെ സന്ദേശവും സദസ്സിലേയ്ക്ക് സന്നിവേശിപ്പിയ്ക്കുന്നതായിരുന്നു സ്വാഗത പ്രാസംഗികന്റെ സ്വാഗതമോതല്‍.

ശ്രീ. ബാലചന്ദ്രന്‍ തെക്കന്മാര്‍ അദ്ധ്യക്ഷനായി പരിപാടികള്‍ തുടര്‍ന്നു. പ്രവാസത്തില്‍ മുപ്പത്തി ആറ് വയസ്സായ ബാലചന്ദ്രന്‍ തെക്കന്മാര്‍ മുപ്പത്തി അഞ്ച് വയസ്സായ ശശികൈതമുള്ളിന്റെ പുസ്തക പ്രകാശനത്തിന്റെ അദ്ധ്യക്ഷനായത് ആകസ്മികമായിട്ടല്ല എന്ന അദ്ധ്യക്ഷന്റെ പരാമര്‍ശം വേദിയില്‍ ചിരിയുയര്‍ത്തി.

വിശിഷ്ടാതിഥി ശ്രീ. ശിഹാബ് എം. ഘാനിം മലയാളത്തേയും, മലയാളിയുടെ ഭാഷാ സ്നേഹത്തേയും, പ്രവാസത്തില്‍ പോലും മാതൃഭാഷയുടെ പേരില്‍ ഒത്തു ചേരാന്‍ സമയം കണ്ടെത്തിയതിന്റെ മഹത്വത്തേയും, മുക്തഖണ്ഡം പ്രശംസിച്ചു കൊണ്ടാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്. മലയാളത്തിന്റെ സ്വന്തമായ പല രചനകളും അറബിയിലേയ്ക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ശ്രീ. ഘാനിം തന്റെ പതിഞ്ഞ ശബ്ദത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ സദസ്സിന്റെ ഹൃദയം കവരുകയായിരുന്നു. കവയത്രിയും നോവലിസ്റ്റുമായ ശ്രീമതി സിന്ധു മനോഹരന് ഒരു പ്രതി നല്‍കി കൊണ്ട് ശ്രീ. ഘാനിം “ജ്വാലകള്‍ ശലഭങ്ങള്‍” പ്രകാശിപ്പിച്ചപ്പോള്‍ നീണ്ടു നിന്ന ഘരാഘോഷം “ജ്വാലകള്‍ ശലഭങ്ങളുടെ” ആദ്യ വായനക്കാരായ ബൂലോഗ വാസികളുടെ അംഗീകാരം കൂടിയായിരുന്നു. ആദ്യ വായനക്കാരുടെ അകമഴിഞ്ഞ സ്നേഹാദരം...

പുസ്തകത്തിനും പുസ്തകക്കാരനും എന്റേയും സ്നേഹാദരം!

പുസ്തകം ഏറ്റു വാങ്ങി കൊണ്ട് ശ്രീമതി സിന്ധു മനോഹരന്‍ പറഞ്ഞ് വെച്ചത് പതിനഞ്ച് പെണ്‍ ഹൃദയങ്ങളിലൂടെ സഞ്ചരിച്ച് ശശി കൈതമുള്ള് അവതരിപ്പിച്ചിരിയ്ക്കുന്നത് സ്ത്രീകളുടെ മൊത്തം ആകുലതകളും ആശങ്കകളും വിഹ്വലതകളുമാണെന്നാണ്.

കൂട്ടം എന്ന കമ്മ്യൂണിറ്റി വെബ്ലൈറ്റിന്റെ അമരക്കാരനായ ജ്വോതികുമാറിന്റെ ആശംസാ പ്രസംഗം സുഖമുള്ള കേള്‍വിയായിരുന്നു. സദാശിവന്‍ അമ്പലമേടും കൂ‍ഴൂര്‍ വിത്സനും ആശംസകള്‍ നേര്‍ന്നു. ബൂലോഗത്തെ ആദ്യത്തെ പുസ്തകത്തിന്റെ ഉടമ വിശാലമനസ്കന്‍ തന്റെ സ്വതസിദ്ധമായ നര്‍മ്മത്തില്‍ പൊതിഞ്ഞ ശൈലിയില്‍ പുസ്തകക്കാരന് ആശംസകള്‍ നേര്‍ന്നതിനൊപ്പം ഇങ്ങിനെയൊരു തുറന്നെഴുത്തിനു തടസ്സം നില്‍ക്കാതിരുന്ന പുസ്തകക്കാരന്റെ നല്ലപാതിയേയും ആശംസകള്‍ അറിയിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന ദേവസേനയുടെ ആശംസാ സന്ദേശം ചടങ്ങില്‍ വായിയ്ക്കപ്പെട്ടു. ആശംസാ കുറിപ്പില്‍ നമ്മെ വിട്ടകന്ന കവി ജ്വോനവനെ സ്മരിയ്ക്കാനും ദേവസേന മറന്നില്ല.

നന്ദി പ്രകാശനത്തിനു ആളെ വിളിച്ചപ്പോള്‍ കൈതമുള്ള് ശശിയേട്ടനെ കാണാനില്ല! നിമിഷങ്ങള്‍ ഇഴഞ്ഞു നീങ്ങി. ഉദ്യോഗഭരിതമായ നിമിഷങ്ങള്‍... വേദി ശശിയേട്ടനെ കാത്തിരുന്ന വേള. ഒടുവില്‍ അദ്ദേഹം വേദിയിലെത്തി. കാര്യം പറഞ്ഞു. വിശിഷ്ടാതിഥികളെ യാത്രയാക്കാന്‍ പോയതിനാലാണ് പേരു വിളിച്ചപ്പോള്‍ എത്തിച്ചേരാന്‍ കഴിയാതിരുന്നത് എന്ന ക്ഷമാപണത്തോടെ ആര്‍ക്കാണ് നന്ദി പറയേണ്ടുന്നത് എന്ന ചോദ്യത്തില്‍ ശശിയേട്ടന്റെ നന്ദി പ്രകടനം അവസാനിച്ചു. അപരിചിതരായി ആരുമില്ലാത്ത സദസ്സ്, ഒരു കുടുംബത്തിലെ അംഗത്തിനു മറ്റൊരു അംഗത്തോടു എന്തിന്റെ പേരില്‍ നന്ദി പറയാന്‍ കഴിയും? നമ്മുടെ പുസ്തകം. നമ്മുടെ ചടങ്ങ്. നമ്മള്‍ വിജയിപ്പിച്ചു!

തുടര്‍ന്നു വന്നത് നിഥിന്‍ വാവയുടെ സംഗീത വിരുന്ന്. വയലിന്‍ കൊണ്ട് വാവയും നാദ വിസ്മയം തീര്‍ത്തു.

ഡീ.സി. ബുക്സിന്റേയും ബുക്ക് റിപ്പബ്ലിക്കിന്റേയും പുസ്തക പ്രദര്‍ശനം ചടങ്ങുകള്‍ക്കിടയില്‍ ഭംഗിയായി നടക്കുന്നുണ്ടായിരുന്നു. എല്ലാം കൊണ്ടും തികച്ചും അക്ഷര കൂട്ടായ്മ. പ്രവാസത്തിലും മാതൃഭാഷയുടെ മഹനീയത മനസ്സിലാക്കുന്ന ഒരു സമൂഹത്തിന്റെ ഒത്തു ചേരല്‍...

ഭോജനം... പിന്നെ കൈപ്പള്ളിയുടെ ഫോട്ടോ ഷോ. സുന്ദരമായ ഫോട്ടോകളുടെ സാങ്കേതികത്വത്തിലേക്ക് കൈപ്പള്ളി സദസ്സിനെ കൂട്ടി കൊണ്ടു പോയി. ഫോട്ടോ ഷോയ്ക്കിടയില്‍ കൈപ്പള്ളീ സ്റ്റൈല്‍ ചോദ്യോത്തര പരിപാടിയും ശരിയുത്തരം പറഞ്ഞവര്‍ക്ക് തത്സമയ സമ്മാന വിതരണവും. ഒരു വിധത്തില്‍ അതങ്ങ് അവസാനിച്ചു!

കൂഴൂര്‍ വിത്സന്റെ ചൊല്‍ക്കാഴ്ചയും പുത്തന്‍ അനുഭവമായിരുന്നു. കവിതകളുടെ ഒരു കൊളാഷ്! കാമ്പസില്‍ പാടി നടന്ന കവിതകള്‍ മുതല്‍ ബ്ലോഗുകളിലൂടെ പരിചിതമായ കവിതകള്‍ വരെ അരമണിക്കൂര്‍ കൊണ്ട് അദ്ദേഹം നമ്മുക്ക് ചിരപരിചിതമായ ശബ്ദത്തില്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് പരോളിന്റെ പ്രദര്‍ശനം. നാലുമണിയോടെ “പരോളും” കഴിഞ്ഞു. ഞറുക്കെടുപ്പ്. സമ്മാനദാനം.

പരിപാടിയൊക്കെ ഭംഗിയായി അവസാനിച്ചു. പക്ഷേ, ഭരതവാക്യം കഴിഞ്ഞപ്പോഴാ ഓര്‍ത്തത് “ജ്വാലകള്‍ ശലഭങ്ങള്‍” വാങ്ങിയില്ലാല്ലോ എന്ന്. ശശിയേട്ടനെ തപ്പി ഒരു കോപ്പി ആവശ്യപ്പെട്ടു.

“വിലയെത്രയാ ശശിയേട്ടാ?” ഞാന്‍.

“പതിനഞ്ച് ദിര്‍ഹം”. ശശിയേട്ടന്‍.

“ഹോ... പതിനഞ്ച് പെണ്ണനുഭവങ്ങള്‍ക്ക് പതിനഞ്ച് ദിര്‍ഹം... നിങ്ങളുടെ പെണ്ണനുഭവങ്ങള്‍ പതിനഞ്ചില്‍ നിന്നു പോയത് കാര്യമായി. ഒരു നൂറോ ഇരുന്നൂറോ അനുഭവങ്ങള്‍ ഉണ്ടായിരുന്നേല്‍ വിലയെത്രയായേനെ? ഒടയതമ്പുരാന്‍ രക്ഷിച്ചു...” - ആത്മഗതം!

തിരികേ വരുമ്പോള്‍ ഒരു പുസ്തക പ്രകാശന ചടങ്ങല്ലായിരുന്നു മനസ്സില്‍ - ഒരു കുടുംബയോഗത്തില്‍ സംബന്ധിച്ച ആത്മ നിര്‍വൃതിയായിരുന്നു!
-----------------------------------------------------

ചേര്‍ത്ത് വായിയ്ക്കാം... ആ സുന്ദര നിമിഷങ്ങളെ അനുഭവിയ്ക്കാം!

1. പകല്‍ കിനാവന്‍ തയ്യാറാക്കിയ പ്രകാശന ചടങ്ങിന്റെ ഫോട്ടോ ഫീച്ചര്‍ ഇവിടെ.

2. പുള്ളി പുലിയുടെ ഫോട്ടോ മാജിക് : പ്രകാശം പരത്തുന്ന കവി ഇവിടെ.

3. വശംവദന്റെ ജ്വാലകള്‍ ആളിപടര്‍ന്നപ്പോള്‍ ഇവിടെ.

4. കുട്ടേട്ടന്റെ അക്ഷരങ്ങള്‍ കൊണ്ടാടപ്പെടുകയും സിത്താര്‍ കേള്‍ക്കുകയും ചെയ്ത ഒരു വെള്ളിയാഴ്ചയുടെ ഓര്‍മ്മയ്ക്ക് ഇവിടെ.

Tuesday, October 27, 2009

ശരിയോ തെറ്റോ?

അങ്ങിനെ ആ തിരശ്ശീലയും വീണു.
അടൂര്‍ ഭവാനി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഒരിയ്ക്കലും മരിയ്ക്കാത്ത ഒരു പിടി കഥാപാത്രങ്ങളെ ഭൂമിമലയാളത്തിനു സമ്മാനിച്ചു അവര്‍ പടിയിറങ്ങി. അനുജത്തിയ്ക്ക് അകമ്പടിയായി മലയാള സിനിമയിലേയ്ക്ക് പിച്ച വെച്ച് കടന്നു വന്ന ഭവാനിയമ്മ ചക്കി മരയ്ക്കാത്തിയിലൂടെ മലയാളിയുടെ മനം കവരുകയായിരുന്നു. മുന്നൂറിലേറെ സിനിമകള്‍... ജീവന്‍ നല്‍കിയ കഥാപാത്രങ്ങളെല്ലാം മലയാളീ സിനിമാ പ്രേക്ഷകന്റെ മനസ്സില്‍ മരണത്തെ അതി ജീവിച്ച് നില്‍ക്കുന്നു. മുന്നൂറ് സിനിമകള്‍ പക്ഷേ ഭവാനിയമ്മയ്ക്ക് നല്‍കിയത് തീരാ ദാരിദ്ര്യമായിരുന്നു. ജീവന്‍ രക്ഷാഔഷധങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ച സിനിമാ താരം! ജീവിയ്ക്കാന്‍ മറന്നു പോയവര്‍ മലയാള സിനിമയില്‍ എന്നും ഉണ്ടായിട്ടുണ്ട്. അതിലൊരാളായി അടൂര്‍ ഭവാനിയും അവസാനിച്ചു.

പക്ഷേ ആ നല്ല നാടക നടിയുടെ, സിനിമാതാരത്തിന്റെ ജീവിതം അവസാനിച്ച ദിനം മലയാള സിനിമാ പ്രസ്ഥാനം കാട്ടിയ നെറികേട്, അല്പത്വം, അസ്സഹനീയമായിരുന്നു. ഒരിയ്ക്കല്‍ ഒരു മാധ്യമത്തോടു സിനിമയുടെ മായിക ലോകത്തെ പണമായി മാറ്റാന്‍ മറന്നു പോയ ആ പച്ച സ്ത്രീ പറഞ്ഞ വാക്കുകള്‍....

“എന്നെ ആരും തിരിഞ്ഞു നോക്കുന്നില്ല. മരുന്നു വാങ്ങാന്‍ പോലും കഴിയുന്നില്ല. എന്റെ കുഞ്ഞ് ഉണ്ടായതു കൊണ്ട് ഞാന്‍ കഞ്ഞി കുടിച്ച് കഴിയുന്നു...”

ഒരായുഷ്കാലം മുഴുവന്‍ ഇടപഴകിയിരുന്ന സമ്പന്നതയുടെ പര്യയമായ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയ്ക്ക് ജീവിത സായഹ്നത്തില്‍ നേരിട്ട അവഗണനയുടേയും ദുരിതത്തിന്റേയും നേര്‍ക്കാഴ്ചയായിരുന്നു ആ വാക്കുകള്‍. വിറങ്ങലിച്ച വാക്കുകളിലൂടെ അവര്‍ വരച്ചു കാട്ടിയത് സിനിമ തന്നോടു ചെയ്ത നെറികേടിന്റെ ചിത്രമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക ശവമടക്കല്‍ ചടങ്ങിനു മുന്നേ സിനിമാക്കാര്‍ ന്യായങ്ങളുമായി എത്തിയ കാഴ്ച എത്രയോ അരോചകമായിരുന്നു. അതില്‍ ഏറ്റവും ദുസ്സഹമായി തോന്നിയത് കവിയൂര്‍ പൊന്നമ്മയുടെ നാട്യങ്ങളായിരുന്നു.

“....ഞാനും ഞങ്ങളുടെ അസ്സോസിയേഷന്‍ പ്രതിനിധികളും ഭവാനിയമ്മയെ കാണാന്‍ പോയിരുന്നു... ഞങ്ങള്‍ ഒരു തുക ഭവാനിയമ്മയ്ക്ക് നല്‍കി. ഞങ്ങള്‍ എല്ലാം അന്വേഷിയ്ക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം. ആരും തിരിഞ്ഞ് നോക്കിയില്ല എന്നതൊന്നും സത്യമല്ല....”

അങ്ങിനെ പോയി അവരുടെ ഗീര്‍വ്വാണം. മരിച്ചു നിമിഷങ്ങള്‍ കഴിയുമുന്നേയായിരുന്നു കവിയൂ‍ര്‍ പൊന്നമ്മയുടെ പതം പറച്ചില്‍. ആ മഹാനടി ജീവിത സായഹ്നത്തില്‍ ദുരിതങ്ങളോടു പടവെട്ടി ദുസ്സഹമായ വേദനയോടെ മരുന്നിനു പോലും പണമില്ലാതെ ഇഹലോക വാസം വെടിഞ്ഞതിലല്ലായിരുന്നു ആ അമ്മനടിയുടെ വിഷമം. ഒറ്റപ്പെടലിന്റെ വേദനയില്‍ നരകിച്ച തന്റെ സഹപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലില്‍ താനും പെട്ടു പോയല്ലോ എന്നതായിരുന്നു അവരുടെ ഗീര്‍വ്വാ‍ണത്തിനു പ്രചോദനം. എന്നിട്ടും മണ്ണടിയുമുന്നേ ചെയ്ത ഉപകാരങ്ങളുടെ വിളംബരവും മരിയ്ക്കും മുന്നേ തങ്ങള്‍ അവരുടെ വീട്ടില്‍ ചെന്നിരുന്നു എന്ന അവകാശ വാദവും. അടൂര്‍ഭവാനിയെ കാണാന്‍ കവിയൂര്‍ പൊന്നമ്മ ഭവാനിയമ്മയുടെ വീട്ടില്‍ ചെന്നതും വാര്‍ത്തയായിരുന്നു. കൊട്ടും കുരവയും പത്രക്കാരും ചാനല്‍ക്കാരും എല്ലാം കൂടി ആകെ ബഹളം. കൂട്ടത്തില്‍ “തുക” കൈമാറിയത് ലൈവായും കണ്ടു! പക്ഷേ ആ “തുക” ഒരു ചാരിറ്റബിള്‍ സൊസൈറ്റി അടൂര്‍ ഭവനിയ്ക്ക് നല്‍കിയ അവാര്‍ഡിന്റെ ഭാഗമായിരുന്നു എന്നത് ഗീര്‍വ്വാണത്തിനിടയില്‍ കവിയൂര്‍ പൊന്നമ്മ സൌകര്യ പൂര്‍വ്വം പറയാന്‍ മറന്നു. എല്ലാം പ്രകടനം!

തുടര്‍ന്നു സുകുമാരി, കല്പന, ഇന്നസെന്റ്, മിക്കവാറും എല്ലാ താരങ്ങളും, താരങ്ങളുടെ താരങ്ങളും അടൂര്‍ഭവാനിയെ അനുസ്മരിയ്ക്കുന്നുണ്ടായിരുന്നു. എല്ലാര്‍ക്കും പറയാനുണ്ടായിരുന്നത് അവരവര്‍ ഭവാനിയമ്മയ്ക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങളെ കുറിച്ചായിരുന്നു. അതിനിടയ്ക്ക് ചിലര്‍ പറയുന്നത് കേട്ടു “മലയാള സിനിമയില്‍ അല്ലായിരുന്നു എങ്കില്‍ അടൂര്‍ ഭവാനി ലോകം കണ്ട ഏറ്റവും നല്ല സിനിമാക്കാരി ആകുമായിരുന്നു” എന്ന്. എല്ലാ ഔചിത്യവും കാറ്റില്‍ പറത്തുന്ന രീതിയില്‍ സിനിമാക്കാര്‍ അടൂര്‍ ഭവാനിയോട് മരണ ശേഷവും നെറികേടാണ് കാട്ടിയത്!

ആരും തിരിഞ്ഞ് നോക്കാനില്ലാതെ അശ്ശരണയായി മരണം വരിച്ച മഹാ കലാകാരിയോട് മലയാള സമൂഹം മാപ്പ് പറയണം. തിക്കുറിശ്ശിയുടെ “ശരിയോ തെറ്റോ” എന്ന സിനിമയിലൂടെ മലയാളക്കര കീഴടക്കിയ അടൂര്‍ ഭവാനിയോട് ശരികേടാണ് നാം കാട്ടിയത്. ഔദ്യോഗികതയുടെ പേരില്‍ ആകാശത്തേയ്ക്ക് വെടിവെച്ച് കുഴിച്ചിടുമ്പോള്‍ ശരിയാകുന്നതല്ല ആ ശരികേട്. അര്‍ഹിയ്ക്കുന്ന അവസരത്തില്‍ ആ സാധു സ്ത്രീയോടു സഹായ ഹസ്തം നീട്ടാന്‍ നമ്മുക്കായില്ല. അഭ്രപാളികളില്‍ ജീവിച്ചു നമ്മേ രസിപ്പിച്ച, പ്രശസ്തിയുടെ നാളുകളില്‍ ജീവിയ്ക്കാനും പണം സമ്പാതിയ്ക്കാനും മറന്നു പോയ നിരവധി കലാകാരന്മാര്‍ ജീവിത സായഹ്നത്തില്‍ നിസ്സഹായരായി നമ്മുടെ മുന്നില്‍ ഉണ്ട്. അവരുടെ മഹത്വം മനസ്സിലാക്കാന്‍ മരിച്ചു കഴിയണം എന്ന നിലപാട് അവസാനിപ്പിയ്ക്കണം. അടൂര്‍ഭവാനിയുടെ മരണം നമ്മേ പഠിപ്പിയ്ക്കുന്ന പാഠം അതാണ്.

പ്രിയപ്പെട്ട കലാകാരീ...
മാപ്പ്.... മാപ്പ്.... മാപ്പ്...
ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ്. ചാവിന്റെ ബന്ധുത്വമേ ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുള്ളൂ‍. കണ്ടില്ലേ ചാവെത്തിയപ്പോള്‍ ഞങ്ങളാകാശത്തേയ്ക്ക് വെടിവെച്ചത്? ചിതയായി കത്തിയമരുന്നത് ചാനലില്‍ തത്സമയം കാട്ടിയത്? താര രാജക്കന്മാര്‍ വിലയേറിയ പുഷ്പ ചക്രങ്ങളുമായി നിരനിരയായി നിന്ന് അനുശോചനം അറിയിച്ചത്? മന്ത്രി പുംഗവന്മാരും നേതാക്കന്മാരും പഞ്ചപുശ്ചമടക്കി തങ്ങളുടെ ഊഴം കാത്തു നിന്നത്? ചാനല്‍ ചര്‍ച്ചകളില്‍ ഞങ്ങള്‍ നിങ്ങളെ വാഴ്ത്തിപ്പാടിയത്?

ആനന്ദലബ്ദിയ്ക്കിനി മറ്റെന്തു വേണ്ടൂ...

പ്രണാമം!
------------------------------
ചേര്‍ത്ത് വായിയ്ക്കാം : നന്ദി കേടില്ലാത്ത ലോകത്തേയ്ക്ക് ഒരു താരം കൂടി.

Thursday, October 22, 2009

ഖത്തറിലെ മാധ്യമ പ്രവര്‍ത്തനമെന്നാല്‍ കൂട്ട കോപ്പിയടിയോ?

സംഭവങ്ങളാണല്ലോ വാര്‍ത്തകളായി പരിണമിയ്ക്കുന്നത്. ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാല്‍ അതറിയുന്ന പത്രപ്രവര്‍ത്തകര്‍ ആ സംഭവത്തെ തന്റെ ഭാഷാനൈപുണ്യവും ശൈലിയും ഉപയോഗിച്ച് പ്രസിദ്ധീകരണ യോഗ്യമായ വാര്‍ത്തയായി പത്രമാധ്യമങ്ങളിലൂടെ അവതരിപ്പിയ്ക്കുന്നു. സംഭവത്തെ സമീപിയ്ക്കുന്ന പത്രപ്രവര്‍ത്തകന്റെ വീക്ഷണങ്ങളില്‍ വരുന്ന വ്യത്യാസം അനുസരിച്ച് ഒരേ വിഷയം തന്നെ വ്യത്യസ്ത നിലപാടുകളിലൂടെ അവരവരുടെ വാക്കുകളിലൂടെ വാചകങ്ങളിലൂടെ വാര്‍ത്തയായി അവതരിപ്പിയ്ക്കപ്പെടാം. അതായത് വിഷയം ഒന്ന്, എഴുതപ്പെടുന്ന വാക്കുകളും വാചകങ്ങളും ശൈലിയും വ്യത്യസ്തം. ഉദാഹരണമായി പൊന്ന്യത്ത് നടന്ന ബാങ്ക് കവര്‍ച്ചയിലെ പ്രതിയെ അറസ്റ്റ് ചെയ്ത വാര്‍ത്ത പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് നോക്കാം.

മലയാള മനോരമയില്‍ വാര്‍ത്ത വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി അറസ്റ്റില്‍.

കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സഹകരണ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രധാന പ്രതി തമിഴ്നാട് കാഞ്ചീപുരം മതുരാന്തകത്തെ ചിന്നമുരുകന്‍ (28) അറസ്റ്റിലായി. തുടര്‍ന്ന് ഇവിടെ വായിക്കാം.

ഇതേ വാര്‍ത്ത ദീപികയില്‍ വന്നത് ഇങ്ങിനെ:

തലക്കെട്ട്: പൊന്ന്യം ബാങ്ക് കവര്‍ച്ച : പ്രധാന പ്രതി അറസ്റ്റില്‍.
കണ്ണൂ‍ര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ മെയിന്‍ ശാഖയില്‍ നിന്നും മൂന്നു കോടി രൂപയോളം വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. തമിഴ്നാട് കാഞ്ചീപുരം...അങ്ങിനെ വാര്‍ത്ത തുടരുന്നു.

കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങിനെ:

പൊന്ന്യം ബാങ്ക് കവര്‍ച്ച മുഖ്യ പ്രതി പിടിയില്‍ എന്ന തലക്കെട്ടോടെ വാര്‍ത്ത വന്നു.
കണ്ണൂര്‍: തലശ്ശേരി പൊന്ന്യം സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി തമിഴ്നാട് പെരിങ്കളത്തൂരിലെ കാരാട്ടേ മുരുകന്‍ എന്ന ചിന്ന മുരുകനെ (28‌) ചെന്നൈയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ നിന്നും അന്വേഷണ സംഘം പിടി കൂടി....വാര്‍ത്ത തുടരുന്നു.

മലയാളത്തിലിറങ്ങുന്ന മിക്കവാറും എല്ലാ പത്രങ്ങളും പൊന്ന്യത്തെ ബാങ്ക് കവര്‍ച്ചാ കേസിലെ മുഖ്യപ്രതിയെ പിടിച്ച വാര്‍ത്ത നല്‍കിയിരുന്നു. പക്ഷേ വാര്‍ത്ത തയ്യാറാക്കപ്പെട്ടത് വ്യത്യസ്ത രീതിയിലായിരുന്നു എന്നു മാത്രം. ഒരോ പത്രത്തിലേയും ഡെസ്കില്‍ ഉള്ളവരുടെ മനോധര്‍മ്മം അനുസരിച്ച് വാര്‍ത്തകള്‍ തയ്യാറാക്കപ്പെടുകയും അച്ചടിയ്ക്കപ്പെടുകയും ചെയ്യും. എല്ലായിപ്പോഴും അത് അങ്ങിനെ തന്നെയാണ്.

വാര്‍ത്തകള്‍ ഒന്നു തന്നെയാകാം. പക്ഷേ അത് അവതരിപ്പിയ്ക്കപ്പെടുന്ന രീതി, ഭാഷ, ശൈലി ഒക്കെയും തയ്യാറാക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പക്ഷേ ഖത്തറിലെ മീഡിയാ പ്രവര്‍ത്തകര്‍ അങ്ങിനെയല്ല. കിട്ടുന്ന വാര്‍ത്തകള്‍ ഒരാള്‍ എഴുതുന്നു ബാക്കിയെല്ലാരും കൂടി കുത്തിയിരുന്നു ഫോട്ടോ കോപ്പിയെടുത്ത് അച്ചു നിരത്തുന്നു. പറയുന്നത് ഞാനല്ല. “ഞങ്ങള്‍ ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍‍” എന്ന് അവകാശപ്പെടുന്ന ഒരു ചങ്ങാതിയാണ്. വിഷയീഭവിച്ച വാര്‍ത്ത, ഖത്തറില്‍ വീട്ടു ജോലിയ്ക്ക് വന്ന് സ്പോണ്‍സറുടെ ക്രൂരതകള്‍ക്ക് വിധേയനാകേണ്ടി വന്ന ഒരു സാധുവിനെ രക്ഷപെടുത്തിയതുമായി ബന്ധപ്പെട്ടതാണ്.

ഖത്തറിലെ ലീഡിങ്ങ് മലയാളം ഓണ്‍ലൈന്‍ ഡെയിലി എന്നവകാശപ്പെടുന്ന “ഖത്തര്‍ ടൈംസ്” എന്ന പത്രത്തില്‍ (പക്ഷേ പത്രത്തില്‍ ക്ലിക്കുമ്പോള്‍ അഡ്രസ്സ് ബാറില്‍ വരുന്നത് ഒരു ബ്ലോഗറുടെ പേരാണ്. അതെന്താണെന്ന് ആ പത്രത്തിന്റെ മുതലാളിയ്ക്ക് മാത്രമറിയാവുന്ന രഹസ്യം) പ്രസ്തുത വാര്‍ത്ത വന്നത് ഇങ്ങിനെ:

ദോഹ:ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
ഇവിടെ വാര്‍ത്ത തുടരുന്നു.

ഇതേ വാര്‍ത്ത മാതൃഭൂമിയില്‍ വന്നത് ദേണ്ടെ ഇങ്ങിനേയും.
ദോഹ: ഖത്തറില്‍ വീട്ടുഡ്രൈവര്‍ വിസയിലെത്തിയെങ്കിലും ഒരാഴ്ചയ്ക്കകം സ്‌പോണ്‍സര്‍ സൗദി മരുഭൂമിയിലേക്ക് കൊണ്ടുപോയി രണ്ടരമാസത്തോളം നിര്‍ബന്ധിച്ച് ജോലിചെയ്യിച്ച പാലക്കാട് പുതുപ്പള്ളി സ്വദേശി ചോലന്‍കാട് റംഷാദ് സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും ഇടപെടലിലൂടെ മോചിതനായി.

സൗദിയില്‍ അല്‍ഹാസയ്ക്കടുത്ത് ഭക്ഷണമോ താമസസൗകര്യമോ ലഭിക്കാതെ സ്‌പോണ്‍സറുടെ വൃദ്ധരായ കുടുംബാംഗങ്ങളുടെ ശുശ്രൂഷയ്ക്കും കാലികളെ മേയ്ക്കാനും നിയോഗിക്കപ്പെട്ട റംഷാദിന്റെ ദുരിതം അറിഞ്ഞ ദമാം ഇന്ത്യാ ഫ്രറ്റേര്‍ണിറ്റി ഫോറം പ്രവര്‍ത്തകര്‍ വിവരം ഖത്തര്‍ ഫ്രറ്റേര്‍ണിറ്റി ഫോറത്തിന് കൈമാറുകയായിരുന്നു.
മാതൃഭൂമി വാര്‍ത്ത ഇവിടെ തുടരുന്നു.

വാര്‍ത്തയിലെ ഈ കോപ്പീ പേസ്റ്റിന്റെ സാംഗത്യം ചൂണ്ടി കാണിക്കപ്പെട്ടപ്പോള്‍ ഖത്തര്‍ ടൈംസിന്റെ മുഖ്യ പത്രാധിപര്‍ (?) മുന്നോട്ടു വെച്ച ന്യായമാണ് ചുവടെ.

ന്യായം നമ്പര്‍ ഒന്ന്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,ഈ വാര്‍ത്ത മാതൃഭൂമി എന്നില്‍ നിന്നോ മാതൃഭൂമിയില്‍ നിന്നോ കോപ്പി അടിച്ചതല്ല,മറിച്ച് ഈ വാര്‍ത്ത മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയത് അഹമ്മദ് പാതിരപറ്റ എന്ന മാതൃഭൂമി ലേഖകനാണ്.സ്വാഭാവികമായും ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍) പരസ്പരം കൈമാറുക പതിവാണ്.അങ്ങിനെ ഉണ്ടായതിനാലാണ് നിങ്ങള്‍ക്ക് ഒരു ആരോപണം ഉന്നയിക്കാന്‍ കഴിഞ്ഞത്.പിന്നെ ഞാന്‍ എന്തു ചെയ്തോ അത് ചെയ്തു എന്നു തന്നെ പറയും,അതില്‍ എനിക്ക് ഒരു മടിയും ഇല്ല എന്ന് ഇനിയും മനസിലാക്കിയാല്‍ നന്നായിരുന്നു.
October 21, 2009 8:05 AM


ന്യായം നമ്പര്‍ രണ്ട്: മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
അഞ്ചല്‍,മറന്ന ഒരു കാര്യമെഴുതാന്‍ വേണ്ടി,ഇനിയും ഈ ന്യൂസ്സ് ബുള്ളറ്റിനില്‍ ഖത്തറില്‍ നിന്നുള്ള (ഇതില്‍ അതു മാത്രമേ ഉള്ളൂ) പല വാര്‍ത്തകളിലും മറ്റു പല പത്രങ്ങളിലെ വാര്‍ത്തകളോട് സാമ്യം കാണും.ഇതിനു കാരണം ഞങ്ങള്‍ എല്ലാവരും(ഐ.എം.എഫ് ഖത്തര്‍‌ - ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍)വാര്‍ത്തകള്‍ പരസ്പരം കൈമാറുക പതിവാണ്. ഇതെല്ലാം അടിച്ചുമാറ്റിയതാണ് എന്ന് ധരിക്കരുത്.കാളപെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയരെടുക്കുന്ന നിങ്ങളുടെ ഈ രീതി ഒന്നു മാറ്റുക.
ഇതിലേ പോയാല്‍ അവിടെ വായിക്കാം

പരസ്പരം കൈമാറ്റം ചെയ്യപ്പെട്ട വാര്‍ത്തയുടെ കോലമാണ് മുകളില്‍ തൂക്കിയിട്ടിരിയ്ക്കുന്നത്. സാമ്യമെന്നാല്‍ ഇതാണ് സാമ്യം. സയാമീസ് സാമ്യം! അതായത് ഖത്തറിലെ ഇന്‍ഡ്യന്‍ മീഡിയ ഫോറത്തിനു ഒരു വാര്‍ത്ത കിട്ടിയാല്‍ ആരെങ്കിലും ഒരാള്‍ വാര്‍ത്ത എഴുതുന്നു. ബാക്കിയെല്ലാവരും വട്ടം കൂടിയിരുന്ന് കോപ്പിയെടുത്ത് അവരവരുടെ ജിഹ്വാകളിലേയ്ക്ക് അയയ്ക്കുന്നു! ആ മാധ്യമങ്ങള്‍ അത് കത്രിക വെയ്ക്കാതെ അതേപടി അച്ചടിയ്ക്കുന്നു. വായനക്കാരന്‍ വെള്ളം തൊടാതെ വിഴുങ്ങുന്നു!

ഹോ....ഒരൊന്നൊന്നര പത്രപ്രവര്‍ത്തനം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന, ഐ.എം.എഫ് ഖത്തറിന്റെ ഒരംഗം എന്നവകാശപ്പെടുന്ന ഒരാളാണ് ഈ പ്രസ്ഥാവന നടത്തിയിയ്ക്കുന്നത് എന്നതിനാല്‍ ഈ വെളിപ്പെടുത്തല്‍ ഗുരുതരമായ ഏറ്റുപറച്ചില്‍ അല്ലേ? ഖത്തറിലെ ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ പത്രപ്രവര്‍ത്തനം എന്നാല്‍ കൂട്ട കോപ്പിയടിയാണോ?

അന്യായങ്ങളെ ന്യായങ്ങളാക്കുക മേപ്പടി “പത്രക്കാരന്റെ” ചര്യയാണ്. പക്ഷേ തന്റെ ചെയ്തി പിടിയ്ക്കപ്പെട്ടപ്പോള്‍ തലയൂരാന്‍ ഒരു വിഭാഗം പത്രപ്രവര്‍ത്തകരെ അപ്പാടെ കോപ്പിയടിക്കാരായി ചിത്രീകരിച്ച മീഡിയ ഫോറത്തിന്റെ അംഗത്തിനോടു സഹതപിയ്ക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.

പൊന്ന്യത്തെ ബാങ്ക് കൊള്ളയും ബൂലോഗത്തെ അക്ഷര കൊള്ളയും തമ്മില്‍ എവിടെയാണ് വേര്‍തിരിവ്? മോഷണം എവിടെയാണെങ്കിലും മോഷ്ടാവ് കള്ളന്‍ അല്ലാതെ മറ്റാരുമാകുന്നില്ലല്ലോ?

കലികാലവൈഭവം!

Wednesday, October 21, 2009

മാലിന്യം (കവിത)

കടിച്ചു
തുപ്പിയ
കോഴിക്കാല്‍.

കൊച്ചന്റെ
അപ്പിയിട്ട
സ്നഗ്ഗി.

പഴമാ‍യ
കഞ്ഞി
പഴങ്കഞ്ഞി.

നാറിയ
കറി

കാറ്
കേറിയ
കണ്ടന്‍
പൂച്ച

പണ്ടം
ചാടിയ
ചുണ്ടെലി

കറിയേടെ
ചീഞ്ഞ
മഞ്ഞഞ്ഞ
ജട്ടി.

ആളൊഴിഞ്ഞ
അഴുകിയ
ആള്‍വെയിസ്.

ഉറക്കമൊഴിഞ്ഞ
ലാറ്റക്സ്

ആത്മഹത്യ
ചെയ്ത
ബൂലോഗ
കവിതേടെ
ജീര്‍ണ്ണിച്ച
പ്രേതം.

Tuesday, October 20, 2009

മഴ (കവിത)

ദിഗ്ഖണ്ഡങ്ങള്‍
പൊട്ടി
ഇടി
വെട്ടി
വഴി
യൊട്ടി
മഴ
പൊട്ടി.
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറപറ
പറചറ
ചറോ
പറോ
പറോ
ചറോ
ച..
റ..
പ..
റ..
കാറൊഴിഞ്ഞു
മഴയൊഴിഞ്ഞു.

കാറ്റു വീഴ്ച (കവിത)

യുഗയുഗനാനന്തരങ്ങളായി
മറ്റാര്‍ക്കോവേണ്ടി വിളങ്ങുമീ
ബൂലോഗകവിതേ....
നിന്നാസനമൂര്‍ത്തിയില്‍
നിര്‍ഗ്ഘോഷാര്‍മ്മാദം.

ഇന്നലെ നീ
സമ്മോഹിനിയായിരുന്നു.
നിന്നില്‍കാറ്റു വീണപ്പോള്‍
ഞാന്‍ വിലറങ്ങോളിച്ച
ലറിയറലിച്ചോറിങ്ങിയത്!


ഒരിടത്തുജനിച്ചകവിതേ
നീയിനിമറ്റൊരുടത്തിലായീ
നിര്‍വ്വാണമ്പുല്‍കിതലോടിടുന്നാ-
രുവാങ്ങുമിന്നാരുവാങ്ങുമീയാര-
മത്തിന്റെരോമാശയം?

രോമമില്ലാതാഴ്വാരങ്ങളിനി
രാമരാമംജപിയ്ക്കമര്‍ത്ഥമില്ലായ്ക-
കള്‍ക്കായിതീരുമൊരാര്‍ജ്ജവ-
പുംഗവസരോവരഗംഗയമുനാ
സരസ്വതീയാമങ്ങള്‍ക്കരികേ.

എന്തിനുവേറൊരുസൂര്യാസ്ഥമനയീ-
കാല്‍‌വരികൂടയില്‍നീയാറാടുന്നയീ-
നേരത്തോടിന്നുനീനാളെനീ.
മറ്റന്നാള്‍നീ...മറ്റന്നാള്‍നീ.

ഇന്നലെനിന്നെയായശോക
മരത്തിഞ്ചോട്ടില്‍ കണ്ട
വേളയില്‍നീയെന്നോടുചൊല്ലീ
നീയെന്നോടുചൊല്ലീ.
സുന്ദരോപസുന്ദരന്മാരാലാ-
സുപ്തസുവര്‍ണ്ണത്തേരില്‍
യുഗാന്തരപ്രാന്തപര്‍വ്വത
ശിഖരേ....ശിഖരേ!

മണ്ടരിയെനിയ്ക്കേതുമല്ലെ-
ങ്കിലുമീകാറ്റുവീഴ്ചയെനിയ്ക്കസ്സഹ്യ
മല്ലോ..എനിയ്ക്കസ്സഹ്യമല്ലോ.
എനിയ്ക്കസ്സഹ്യമല്ലോ.
അസ്സഹ്യമല്ലോ.

Monday, October 19, 2009

അസംഭവ്യമല്ലാത്തത്...

അന്ന്,
അന്നെന്നു പറഞ്ഞാല്‍ ഒരു പത്തിരുപത് വര്‍ഷം മുന്നേ. പഞ്ചാബില്‍ ഖാലിസ്ഥാന്‍ വാ‍ദികളുടെ വെടിയുണ്ടെയ്ക്കിരയാകേണ്ടി വന്നിരുന്നത് വെറും സാധാരണക്കാര്‍. ഭീകരവാദികളുടെ പൈശാചികമായ കശ്ശാപ്പുകള്‍ക്ക് വിധേയരാകുന്ന സാധുക്കളുടെ ചിത്രങ്ങളും വാര്‍ത്തകളും ഇല്ലാതെ അക്കാലത്ത് ഒരു പത്രവും നമ്മുക്ക് മുന്നിലേയ്ക്കെത്തിയിട്ടില്ല. കൊലചെയ്യപ്പെടുന്നത് എന്തിനു വേണ്ടി എന്നു പോലും അറിയാതെ എപ്പോഴും കടന്നു വരാവുന്ന വെടിയുണ്ടയ്ക്ക് മുന്നില്‍ ദിനേന അവിടെ പിടഞ്ഞ് വീണത് നൂറുകണക്കിനാള്‍ക്കാരായിരുന്നു.

ജിഹാദിന്റെ പേരില്‍ കാശ്മീരില്‍ അന്നും ഇന്നും കശ്ശാപ്പ് തുടരുന്നു. ഭാരതത്തിന്റെ കണ്ണീരായി കാശ്മീര്‍ മാറിപ്പോയിരിയ്ക്കുന്നു. ഒരു തേങ്ങല്‍ പോലും ബാക്കി വെയ്ക്കാതെ, നിസ്സാഹയ ജന്മങ്ങള്‍ അതിര്‍ത്തി കടന്നു വരുന്ന കൂലി പട്ടാളത്തിന്റെ തോക്കിന്‍ മുനമ്പില്‍ പിടഞ്ഞു വീഴുന്നു. ഭീകരവാദത്തിനു മതമോ ഭീകരവാദിയ്ക്കു ദൈവമോ ഇല്ലാ എന്ന തിരിച്ചറിവ് ലോകത്തിനുണ്ടെങ്കിലും ആവശ്യത്തിനെപ്പോഴും എടുത്തുപയോഗിയ്ക്കാന്‍ തക്കപാകത്തില്‍ തീവ്രവാദത്തേയും ഭീകരവാദത്തേയും കരുതി വെയ്ക്കുന്നവര്‍ അന്നും ഇന്നും എന്നും എപ്പോഴും കൊടുങ്കാറ്റു കൊയ്തു കൊണ്ടേയിരിയ്ക്കുന്നു.

ആന്ധ്രയിലും ജാര്‍ക്കണ്ടിലും ആസാമിലും ഒറീസയിലും ബംഗാളിലും ബീഹാറിലും ഒക്കെയും ആരും എപ്പോഴും പ്രാകൃതമായി കൊല ചെയ്യപ്പെടാം. ഒരിടത്ത് അതിര്‍ത്തി കടന്നു വരുന്ന ഭീകരരെങ്കില്‍ മറ്റൊരിടത്ത് രജ്യത്തിനകത്തുള്ള തീവ്രവിഭാഗങ്ങളാണ് കശ്ശാപ്പുകള്‍ ഒരുക്കുന്നത് എന്ന വ്യത്യാസം മാത്രം. തലയറ്റു വീഴുന്നത് എപ്പോഴും ഒന്നും അറിയാത്ത സാധുക്കള്‍ തന്നെ. രാജ്യത്തോടോ ജനതയോടോ കൂറില്ലാത്ത ഭരണ കര്‍ത്താക്കള്‍ അധികാര കേന്ദ്രങ്ങളില്‍ എത്തിയതിന്റെ അനന്തരഫലമാണ് നാമിന്ന് അനുഭവിയ്ക്കുന്നത്. കൊലയും കൊള്ളയും കുലത്തൊഴിലായി കൊണ്ടു നടക്കുന്നവര്‍ ഭരണ സിരാകേന്ദ്രത്തില്‍ എത്തുന്നതിനെ തടയാന്‍ നമ്മുടെ പുകള്‍ പെറ്റ ജനാധിപത്യത്തിനു കഴിയാത്തത് നാടിനെ കുട്ടിച്ചോറാക്കി കൊണ്ടേയിരിയ്ക്കുന്നു. ശത്രുക്കള്‍ തന്നെ രാജ്യം ഭരിയ്ക്കുന്ന കാലഘട്ടത്തില്‍ തലച്ചോറില്‍ അണുബാധയേറ്റ ഏതൊരുവനും ഒരായുധം പോലുമില്ലാതെ ആരേയും കൊലപ്പെടുത്താം. ഒരുവന്‍ നിശ്ചയിച്ച് ഇറങ്ങണം എന്നു മാത്രം.

പക്ഷേ നമ്മള്‍...പ്രബുദ്ധരായവര്‍ കരുതിയത് അതൊക്കെ അങ്ങ് അകലെയല്ലേ? നമ്മള്‍ ഇവിടെ ദൈവത്തിന്റെ സ്വന്തം കരങ്ങളിലല്ലേ? നമ്മളെ അതൊന്നും ബാധിയ്ക്കുകയില്ലല്ലോ എന്നാണ്. നമ്മള്‍ സുഖ സുഷുപ്തിയിലായിരുന്നു. ഭാരതത്തിന്റെ ഇതര ഗ്രാമാന്തരങ്ങളില്‍ ചോരപ്പുഴയൊഴികിയപ്പോള്‍ ചാനലുകളില്‍ തത്സമയം അതൊക്കെയും കണ്ട് നാം സായൂജ്യമടയുകയായിരുന്നു.

പക്ഷേ ഇന്ന്.

ചാവുകള്‍ നമ്മെയും തേടിയെത്തിയിരിയ്ക്കുന്നു. രാവിലെ പശുവിനെ കറക്കാന്‍ പോകുന്നവന്‍, ഒടിച്ചു കെട്ടിയ ചായപ്പീടികയില്‍ ചായ കച്ചോടം നടത്തി അന്നം തേടുന്നവന്‍, വീട്ടില്‍ നിന്നും യാത്രയ്ക്കായി ഒരുങ്ങി ഇറങ്ങിയവന്‍, പഠിയ്ക്കാനായി വീടു വിട്ടിറങ്ങുന്ന കുഞ്ഞുങ്ങള്‍, വീട്ടമ്മമാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആരും എപ്പോഴും മരിച്ചു വീഴാം. അസംതൃപ്തരായ ചെറുപ്പക്കാരുടെ എണ്ണം നമ്മുടെ നാട്ടിലും കൂടുകയാണ്. അസംതൃപ്തര്‍ക്ക് പണവും പരിവാരവും ഒരുക്കാന്‍ ദേശവിരുദ്ധ ശക്തികള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്നു. രാവെന്നോ പകലെന്നോ വ്യത്യസമില്ലാതെ ഗ്രാമാന്തരങ്ങള്‍ തോറും കള്ളപ്പണവുമായി കയറിയിറങ്ങുന്നു. അത്താഴ പഷ്ണിക്കാരന്‍ കള്ളപ്പണത്തിന്റെ മായികലോകത്തിലേയ്ക്ക് എത്തിപ്പെടാന്‍ മനസ്സാക്ഷിയെ ഒരു നിമിഷം മറന്നാല്‍ മതി എന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

എന്താണ് അസംഭവ്യം?

പുലര്‍ച്ചേ പിഞ്ചു കുഞ്ഞുങ്ങളേയും കൊണ്ട് സ്കൂളുകളിലേയ്ക്ക് പോകുന്ന സ്കൂള്‍ ബസ്സുകള്‍ ഒരു കത്തിമുനയുടെ മുന്നില്‍ തട്ടിയെടുക്കപ്പെടാം.

റെയില്‍ പാളങ്ങളില്‍ പടക്കം പൊട്ടുന്ന ലാഘവത്തില്‍ ബൊംബുകള്‍ പൊട്ടാം.

നിന്നു തിരിയാനിടമില്ലാത്ത ചന്തകളിലും ബസ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും മറച്ചു വെയ്ക്കപ്പെട്ട ആര്‍.ഡി.എക്സ് എപ്പോള്‍ വേണമെങ്കിലും ആയിരങ്ങളെ കൊന്നൊടുക്കാം.

പാ‍ലങ്ങള്‍ക്ക് ബോംബുവെയ്ക്കാന്‍ ഒരുവന്‍ ഒരുമ്പെട്ടാല്‍ അവനത് ചെയ്യാന്‍ എന്താണ് തടസ്സമാകുന്നത്?

സര്‍ക്കാര്‍ കാര്യാലയങ്ങളോ കോടതികളോ കളക്ട്രേറ്റുകളോ എന്തിനു സെക്രട്ടറിയേറ്റുപോലും എപ്പോള്‍ വേണമെങ്കിലും അക്രമിയ്ക്കപ്പെടാം.

ശുദ്ധജലവിതരണ ശൃംഗലകളില്‍ വിഷം കലര്‍ത്തപ്പെടാം. എന്ത് സുരക്ഷയാണ് നമ്മുടെ ശുദ്ധജല വിതരണ സംവീധാനങ്ങള്‍ക്കുള്ളത്?

വൈദ്യുതി വിതരണ സംവീധാനം അട്ടിമറിയ്ക്കപ്പെടാം. വൈദ്യുതി ടവറുകള്‍ക്ക് ക്ഷതം വരുത്തുവാന്‍ എന്തു ബുദ്ധിമുട്ടാണ് ഒരിമ്പിട്ടിറങ്ങുന്ന ഒരുവനുള്ളത്?

ആശുപത്രികള്‍ അക്രമിയ്ക്കപ്പെടാം. ജീവനു കേഴുന്ന രോഗികള്‍ പോലും ബന്ധിയാക്കപ്പെടാം.

പത്തു നാല്പതു ലക്ഷം ജീവനുകളെ വെള്ളത്തില്‍ മുക്കികൊല്ലാന്‍ മുല്ലപ്പെരിയാര്‍ ലക്ഷ്യമാക്കപ്പെടാം. ആര്‍ക്കാണ് തടയാന്‍ കഴിയുക? ഡാമുകളെ തകര്‍ത്ത് മടങ്ങുവാന്‍ ഒരുമ്പെട്ടിറങ്ങുന്ന ആര്‍ക്കാണ് ലക്ഷ്യ പൂര്‍ത്തീകരണം അസ്സാധ്യമാകുന്നത്? നമ്മുടെ ഡാമുകള്‍ക്ക് എന്ത് സുരക്ഷിതത്വമാണുള്ളത്?

എന്താണ് അസംഭവ്യം?

ആയിരക്കണക്കിനു ചെറുപ്പക്കാര്‍ ആയുധം എടുക്കണ്ട - മലയാള മണ്ണില്‍ മരണം വിതയ്ക്കാന്‍. വിരലിലെണ്ണാവുന്നവര്‍ വിധ്വംസകര്‍ക്ക് വിധേയരായാല്‍ നിമിഷങ്ങള്‍ അധികമാണ് ഭൂമിമലയാളം ശവപ്പറമ്പാകാന്‍.

തലച്ചോറില്‍ വിധ്വംസനത്തിന്റെ വിഷബാധയേറ്റ അസംതൃപ്തരായ ചെറുപ്പക്കാര്‍ നമ്മുടെ തെരുവുകളില്‍ അശ്ശാന്തി വിതച്ചു തുടങ്ങിയിരിയ്ക്കുന്നത് നാമിന്ന് തിരിച്ചറിയുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളായി അധഃപതിയ്ക്കുമ്പോള്‍ അശ്ശരണരുടെ എണ്ണം കൂടും. അപ്പോള്‍ അവര്‍ തങ്ങള്‍ക്ക് തണലാകുന്നവരുടെ ചൊല്‍പ്പടിയ്ക്കു തുള്ളാന്‍ ബാധ്യസ്ഥരാകും.


വിപ്ലവ ബോധം സിരകളെ ബാധിച്ച ഒരു യുവ സമൂഹമാണ് നമ്മുടേത്. തിളയ്ക്കുന്ന ആ ചിന്തകളെ ഇന്ന് നേര്‍ വഴിയ്ക്ക് നയിയ്ക്കാന്‍ നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയുന്നതേയില്ല. അധികാരം എന്ന ഒരൊറ്റ പൊതുമിനിമം പരിപാടിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും എത്തി നില്‍ക്കുന്നു. ഫലമോ? ആര്‍ക്കും ആയുധമെടുക്കാം എന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിയിരിയ്ക്കുന്നു.

പത്തിരുപത് ചെറുപ്പക്കാര്‍ ആയുധമെടുക്കാന്‍ തീരുമാനിച്ചാല്‍.... മരിച്ചു വീഴുന്നത് ആയിരങ്ങളാകാം. അത് ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. നക്സലുകള്‍, ഗുണ്ടകള്‍, ഭീകരവാദികള്‍,സിമി, ജിഹാദികള്‍, അയ്യംങ്കാളി പട പേരെന്തു തന്നെയുമാകാം. അവര്‍ എപ്പോഴും കടന്നു വരാം. നാം ചാവിനു കാത്തിരിയ്ക്കുക...കരുതിയിരുന്നിട്ടിനി കാര്യമൊന്നുമില്ല. മരണം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചിറക് വിരിച്ച് കഴിഞ്ഞു. മസ്തിഷ്കത്തില്‍ പുഴുക്കുത്തു വീണ യുവതയുടെ ഭ്രാന്തിനു വളം വെച്ചു കൊടുക്കുകയാണ് നമ്മുടെ ഭരണ കൂടം. അധികാരം എന്ന ഒറ്റ അജണ്ടയില്‍ ജനതയെ മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നാടിനെ കൊലക്കളമാക്കിയിരിയ്ക്കുന്നു.

ഭീകരത നമ്മുടെ നാടിനും അന്യമല്ല. അല്ലെങ്കില്‍ ഭീകരര്‍ക്ക് ആരും അന്യരല്ല. കൊല ചെയ്യപ്പെടാന്‍ പാകത്തില്‍ നിന്നു കൊടുക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. കശ്ശാപ്പുചെയ്യുക എന്ന അവരുടെ ധര്‍മ്മം അവര്‍ തെല്ലിട വൈകാതെ ചെയ്തുകൊള്ളും. എപ്പോള്‍ ചാവു വിതയ്ക്കണം എന്നതില്‍ മാത്രമേ തീരുമാനമാകാനുള്ളു. അതവരുടെ തീരുമാനം. എപ്പോള്‍ വേണമെങ്കിലും അതു സംഭവിയ്ക്കാം. അതിനെ മറികടക്കാന്‍ നമ്മുടെ സര്‍ക്കാര്‍ സംവീധാനങ്ങള്‍ക്ക് കഴിയില്ല. സംഭവ ശേഷം ജൂഡിഷ്യല്‍ അന്വേഷണം നടത്തുക എന്ന സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കുമെന്നു മാത്രം.

വിധ്വംസകരുടെ വിരലില്‍ കെട്ടിയ കളിപ്പാവകളായി നമ്മുടെ യുവത്വം അധഃപതിയ്ക്കാന്‍ കാരണം പിടുപ്പുകെട്ട ഭരണകൂടങ്ങളാണ്. രാജനീതിയറിയാത്ത രാജാക്കന്മാര്‍ രാജ്യം ഭരിയ്ക്കുമ്പോള്‍ പ്രജകള്‍ക്ക് ചെയ്യാനുള്ളത് ചാവുകള്‍ക്ക് തലചായിച്ചു കൊടുക്കുക എന്നതുമാത്രമാണ്!

Thursday, October 15, 2009

സുരേഷ് സാറ് സേവനത്തിലേയ്ക്ക് മടങ്ങുമ്പോള്‍....

മുഖ്യമന്ത്രി സഖാവ് നിറം നോക്കാതെ രണ്ടു വര്‍ഷം മുന്നേ മൂന്നാറില്‍ തുറന്ന് വിട്ട പൂച്ചകളില്‍ മുഖ്യ പൂച്ച നിറമൊന്നും നോക്കാതെ തന്നെ എലിയെ പിടിച്ച് തുടങ്ങിയപ്പോള്‍ വെട്ടിലായത് മുഖ്യമന്ത്രിയും മുഖ്യന്റെ പാര്‍ട്ടിയും ഘടക കക്ഷികളും. എലിയെ നിറം നോക്കിയേ പിടിയ്ക്കാവൂ എന്നറിയാതെ പൂച്ച എലിയെ പിടിച്ചു... എലികളുടെ പിറകേ പോയി പോയി ഒടുവില്‍ പൂച്ച തന്നെയും വെട്ടിലായി.

ഒടുവില്‍ കൂടും, കുടുക്കയും, ടാറ്റായുടെ ബോര്‍ഡിനു പകരം മുഖ്യന്‍ നാട്ടിയ ബോര്‍ഡും, ഒക്കെ ചുമന്ന് സര്‍ക്കാര്‍ പരിവാരം ഹൈറേഞ്ച് ഇറങ്ങിയപ്പോള്‍ സുരേഷ് കുമാര്‍ ഐ.ഏ.എസ്സിനു സര്‍ക്കാര്‍ നല്‍കിയ ലാവണം സംസ്ഥാന കാര്‍ഷിക വികസന ബാങ്ക്. നല്ല ബാങ്ക്. പക്ഷേ പണ്ടേ “കൃഷിയില്‍” ഒട്ടും പിന്നിലല്ലാത്ത സുരേഷ് സാറിനാണേല്‍ കൃഷിയിറക്കാന്‍ കൂടുതല്‍ ഇഷ്ടം മുഖ്യന്റെ ആപ്പീസിലായിരുന്നു എന്നു മാത്രം. അവിടെയുള്ള സഖാക്കളോ... ഈ പാവം കര്‍ഷകനെ അങ്ങാട്ട് ഒട്ടു അടുപ്പിച്ചുമില്ല. അന്യ കര്‍ഷകര്‍ ഇങ്ങാട്ട് കൃഷിയിറക്കണ്ടായെന്നും വെട്ടിനിരത്തിക്കളയുമെന്നും മുഖ്യമന്ത്രിയുടെ ആപ്പീസ്.... എന്നാല്‍ മുഖ്യമന്ത്രിയുടെ ആപ്പീസില്‍ തന്നെ താനും കൃഷിയിറക്കുമെന്ന് സുരേഷ് സാറും. പോരേ പൂരം?

സുരേഷ് കുമാര്‍ ഐ.ഏ.എസ്സ് കര്‍ത്തവ്യ നിര്‍വ്വഹണത്തിനിടയ്ക്ക് മുഖ്യമന്ത്രിയുടെ ആപ്പീസില്‍ എത്തിനോക്കി അവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ വിളിച്ചു പറഞ്ഞതൊന്നുമല്ല. സുരേഷ് സാറിനെ മുഖ്യമന്ത്രി സഖാവിന്റെ സ്വകാര്യ ജീവനക്കാരായ ചില സഖാക്കള്‍ കേറി ചൊറിഞ്ഞു. ചൊറിയല്‍ വിദഗ്ദനായ ഐ.ഏ.എസ്സ് സാറ് തിരിച്ചും ചൊറിഞ്ഞു. അത്രയേ ഉള്ളൂ കാര്യം. ചൊറിഞ്ഞപ്പോള്‍ മുഖ്യന്‍ സഖാവ് ആ സുഖത്തില്‍ സുരേഷ് സാറിനു പിന്തുണ നല്‍കുമെന്ന് ഐ.ഏ.എസ്സ് സാറ് വെറുതേ അങ്ങ് ആഗ്രഹിച്ചു പോയി. പക്ഷേ പാര്‍ട്ടിക്കാരും സഹപാര്‍ട്ടിക്കാരും പീ.ബീയും എല്ലാരും കൂടി ചൊറിഞ്ഞ് ചൊറിഞ്ഞ് ഒരു പരുവമായ സഖാവ് മുഖ്യനാണേല്‍ സുരേഷ് സാറിന്റെ പാലവും വലിച്ചു. സുരേഷ് സാറോ തെരുവാധാരവും!

പക്ഷേ ഭൂമിമലയാളത്തിനു അന്നേ അറിയാമായിരുന്നു സുരേഷ് സാറിന്റെ സസ്പെന്‍ഷന്‍ എങ്ങിനെ അവസാനിയ്ക്കും എന്ന്. അതു പോലെ തന്നെ സംഭവിച്ചിരിയ്ക്കന്നു. ഭരിയ്ക്കുന്ന പാര്‍ട്ടിയിലെ പടലപ്പിണക്കത്തിനു ബലിയാടാകേണ്ടി വന്ന സുരേഷ് സാറിനെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി വിധിച്ചു—കോടതി ചിലവടക്കം. സ്വാഹയായ പൊതുപണത്തിന്റെ കണക്കാ കണക്കായത്.

ഇല്ലാത്ത കാരണത്തിനു ഒരു സര്‍ക്കാര്‍ ജീവനക്കാരനെ പുറത്ത് നിര്‍ത്തിയപ്പൊള്‍ പൊതുഖജനാവില്‍ നിന്നു ചോര്‍ന്ന പണത്തിനു ആരാ സമാധാനം പറയുക? കോടിക്കണക്കായ കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഗണനക്കെടുക്കേണ്ടി വരികയും വിധി പ്രസ്താവിയ്ക്കേണ്ടി വരികയും ചെയ്തിടത്ത് ഇല്ലാത്ത കേസിന്റെ പേരില്‍ നഷ്ടപ്പെടുത്തിയ ന്യായാസനത്തിന്റെ വിലപ്പെട്ട സമയം.... അഡ്വക്കേറ്റ് ജനറലിന്റെ ആപ്പീസിനു നഷ്ടപ്പെട്ട പ്രവര്‍ത്തി ദിനങ്ങള്‍....ഇപ്പോള്‍ ഇല്ലാത്ത കാരണത്താല്‍ പുറത്താക്കപ്പെട്ട് തിരിച്ചെടുക്കേണ്ടി വരുമ്പോള്‍ സുരേഷ് സാറിനു വകവെച്ചു കൊടുക്കേണ്ടി വരുന്ന പ്രവര്‍ത്തി എടുക്കാത്ത ദിവസങ്ങളിലെ ശമ്പളം....

പണ്ടേ കള്ളുകുടിയില്‍ കുപ്രസിദ്ധിയുള്ള പുറത്താക്കപ്പെട്ട ഐ.ഏ.എസ്സ് കാരനു വെറുതേയിരുന്നു സമയം കളഞ്ഞവകയില്‍ സര്‍ക്കാര്‍ വകവെച്ചു നല്‍കേണ്ടി വരുന്ന ശമ്പളത്തിനു ഉത്തരവാദികള്‍ ആരാ? ആ....ആരാണോ ആവോ?

കാട്ടില്‍ നിന്നും പൊക്കിയ തടി...
കൂട്ടിലായ കാട്ടിലെ ആന...
വലിയെടാ സഖാവേ വലി...

പൊതുജനമേ നിങ്ങളറിയുന്നുണ്ടോ ഈ വലിപ്പീരുകള്‍ വല്ലതും?

Thursday, October 08, 2009

ജനാധിപത്യത്തിലെ ദുര്‍വ്യയങ്ങള്‍.

ഉപതിരഞ്ഞെടുപ്പിന്റെ കേളി കൊട്ടുയര്‍ന്നു കഴിഞ്ഞു. സുധാകരന്‍ കൂടുവിട്ട കണ്ണൂരും കേ.സീ.വേണുഗോപാല്‍ എം.പിയായപ്പോള്‍ അനാഥമായ ആലപ്പുഴയും കെ.വീ.തോമസ് കേന്ദ്രമന്ത്രിയാകാന്‍ കച്ചമുറുക്കിയപ്പോള്‍ അരോരുമില്ലാതായ എറണാകുളവും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നു. തിരഞ്ഞെടുപ്പ് യോഗങ്ങള്‍, ഗോ..ഗോവിളികള്‍, കൊട്ടേഷന്‍ സംഘങ്ങള്‍, പാ‍ളയത്തില്‍ പട, വിഴുപ്പലക്കല്‍, കൊല, കൊള്ളിവെപ്പ്, അലമുറയിട്ട് തലങ്ങും വിലങ്ങും ഇടതടവില്ലാതോടുന്ന പ്രചരണ വാഹനങ്ങള്‍....ഇതിനിടയില്‍ ജീവന്‍ വാരിപ്പിടിച്ച് പണിയെടുക്കേണ്ടി വരുന്ന ഇലക്ഷന്‍ വേലയ്ക്ക് നിയോഗിയ്ക്കപ്പെടുന്ന പാവം സര്‍ക്കാര്‍ ജീവനക്കാര്‍...

തുലയാന്‍ പോകുന്ന കോടികള്‍ക്ക് കണക്കേതേലും ഉണ്ടോ - വെളുപ്പായിട്ടും കറുപ്പായിട്ടും? സര്‍ക്കാര്‍ സംവീധാനങ്ങള്‍ ഒഴുക്കേണ്ടി വരുന്ന പണം ഒരു വഴിയ്ക്ക്, സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കത്തിച്ചു കളയുന്ന കോടികള്‍ മറുവഴിയ്ക്ക്. മുക്കിനും മുട്ടിനും നാട്ടുന്ന ഫ്ലക്സ് ബോര്‍ഡ് ഒന്നിനു നല്‍കുന്ന പണമുണ്ടേല്‍ ഒരു കുടുംബം ഒരുമാസം അല്ലലില്ലാതെ ജീവിയ്ക്കും!

ഒരു നിയമസഭാ തിരഞ്ഞെടുപ്പിനു സര്‍ക്കാര്‍ സംവീധാനങ്ങള്‍ ചിലവിടുന്നത് ഏറ്റവും കുറഞ്ഞത് നാല്പത് ലക്ഷം രൂപയാണ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ നിന്നും ഒരു ജനപ്രതിനിധിയെ വിരിയിച്ചെടുക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ചിലവിടുന്ന തുക മാത്രമാണിത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയ്ക്ക് പരമാവധി ചിലവഴിയ്ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരിയ്ക്കുന്ന തുക പതിനഞ്ചു ലക്ഷം. മുഖ്യ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ ഒരു തിരഞ്ഞെടുപ്പില്‍ ഒരിയ്ക്കലും ഇലക്ഷന്‍ കമ്മീഷന്റെ വരുതിയില്‍ നിന്നു ചിലവഴിച്ചല്ല മത്സരിയ്ക്കുന്നത്. ഇരുപത് ദിവസത്തെ പ്രചാരണത്തിനു ഒരു ദിവസം ഏറ്റവും കുറഞ്ഞത് പത്ത് ലക്ഷം വെച്ചെങ്കിലും പ്രധാന കക്ഷികള്‍ ചിലവിടും എന്നത് സമീപകാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. പോസ്റ്റര്‍, നോട്ടീസ്, മൈക്ക് സെറ്റ് കെട്ടിവെച്ച വാഹനങ്ങള്‍ക്ക് ഉള്ള വാടക, ഇന്ധനം, ചുവരെഴുത്ത്, ഫ്ലക്സ് ബോര്‍ഡ്, മദ്യം, സ്ഥാനാര്‍ത്ഥിക്കും പരിവാരങ്ങള്‍ക്കും സഞ്ചരിയ്ക്കാനുള്ള വാഹനങ്ങള്‍ക്കുള്ള വാടക, അതിനു വേണ്ടുന്ന ഇന്ധനം, ഭക്ഷണം, പിന്നെ വോട്ടിനു പകരം നോട്ട്... എല്ലാം കൂടി പ്രധാനപ്പെട്ട മുന്ന് കക്ഷികളുടെ ഒരു ദിവസത്തെ ചിലവ് മുപ്പത് ലക്ഷം! അങ്ങിനെ ഇരുപത് ദിവസം എന്നാല്‍ ആറു കോടി രൂപ!

സര്‍ക്കാര്‍ സംവീധാനം ചിലവിടുന്ന അരക്കോടി വെളുപ്പും മുഖ്യ സ്ഥാനാര്‍ത്ഥികള്‍ ചിലവിടുന്ന ആറു കോടി കറുപ്പും വെളുപ്പും കൂടി ചേര്‍ന്നാല്‍ ആവിയാകുന്നത് ഏറ്റവും കുറഞ്ഞത് ആറര കോടി. കൂട്ടത്തില്‍ ഈര്‍ക്കിലി പാര്‍ട്ടികളും സ്വതന്ത്രന്മാരും ചിലവിടുന്ന ചില്ലറയും കൂടി ചേര്‍ത്താല്‍ പത്തു കോടിയെലെത്തുമെന്ന് ചുരുക്കം. അതായത് ഒരു അസംബ്ലി തിരഞ്ഞെടുപ്പിനു ഒരു മണ്ഡലത്തില്‍ പുകഞ്ഞ് പോകുന്നത് രൂപ പത്ത് കോടി.

അങ്ങിനെ മൂന്ന് മണ്ഡലങ്ങള്‍. കണ്ണൂ‍ര്‍, എറണാകുളം, ആലപ്പുഴ.

അഞ്ചു വര്‍ഷം മണ്ഡലത്തെ പ്രതിനിധീകരിയ്ക്കാന്‍ മൂന്ന് വര്‍ഷം മുന്നേ മൂന്ന് പ്രതിനിധികളെ മുപ്പത് കോടി ചിലവിട്ട് ജനം തിരഞ്ഞെടുത്ത് വിട്ട മണ്ഡലങ്ങള്‍. അഞ്ചു വര്‍ഷത്തെ സേവനത്തിനു ഉത്തരവാദിത്തം ഏറ്റെടുത്തവര്‍ പാതി വഴിയ്ക്ക് മണ്ഡലത്തെ കൈവിട്ട് ലോകസഭയിലേയ്ക്ക് മത്സരിച്ചു ജയിച്ചു. മറ്റൊരു തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചവര്‍ തങ്ങളുടെ മണ്ഡലം അനാഥമാക്കിയതിനു ഉത്തരവാദികള്‍ പൊതുജനമല്ല. അതിന്റെ ഉത്തരവാദിത്തം ഒരോ നിയമസഭാ മണ്ഡലത്തിലും മത്സരിച്ച് ജയിച്ചിട്ട് മറ്റൊരു തട്ടകത്തിനു വേണ്ടി മണ്ഡലത്തെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ ജനപ്രതിനിധികളും അതിനു പ്രേരണ നല്‍കിയ രാഷ്ട്രീയ പാര്‍ട്ടികളുമാണ്. പക്ഷേ ആ കൂടുമാറ്റത്തിനു വേണ്ടി വരുന്ന ദുര്‍വ്യയത്തിന്റെ ഭാരം ചുമക്കേണ്ടി വരുന്നത് പൊതുജനവും! എന്തെന്നാല്‍ വീണ്ടും ഒരു മുപ്പത് കോടി പുകയ്ക്കേണ്ടി വരും പൊതുജനത്തിനു മൂന്ന് പ്രതിനിധികളെ അടവെച്ച് വിരിയിച്ചെടുത്ത് നിയമസഭയിലേയ്ക്ക് അയയ്ക്കാന്‍ - ബാക്കിയാവുന്ന ഒന്നേ ഒന്നര വര്‍ഷത്തേയ്ക്ക് മാത്രം.

ഒന്നരവര്‍ഷത്തിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിയ്ക്കാന്‍ പോകുന്ന മറ്റൊരു ദുരന്തം ഇപ്പോള്‍ ലോകസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട മഹാരഥന്മാരില്‍ ചിലര്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് വീണ്ടും ലോകസഭാ ഉപതിരഞ്ഞെടുപ്പുകള്‍ക്ക് കളം ഒരുക്കും എന്നുള്ളതാണ്. ജനത്തിന്റെ സ്വസ്ഥ ജീവിതം എപ്പോഴും ഞാണിന്മേല്‍ തന്നെയെന്നു ചുരുക്കം.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും പിന്‍‌വലിപ്പിച്ച് വീണ്ടും മറ്റൊരു സഭയിലേയ്ക്ക് മത്സരിപ്പിക്കേണ്ടി വരുന്നത്ര ശുഷ്കമാണോ നമ്മുടെ പൊതുപ്രവര്‍ത്തകരുടെ നിര? അല്ലേ അല്ല. ഉപജാപങ്ങളുടേയും അമിതാധികാര മോഹങ്ങളുടേയും അനന്തരഫലമാണ് ഇമ്മാതിരി കൊള്ളരുതായ്മകള്‍. അതിനു വളം വെച്ചു കൊടുക്കുന്നതാണ് നമ്മുടെ ജനപ്രാതിനിധ്യ ചട്ടങ്ങളും.

ഒരിയ്ക്കല്‍ ഒരു വ്യക്തി ഒരു ജനപ്രതിനിധി സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ ഭരണ കാലാവധിയ്ക്കിടയ്ക്ക് വരുന്ന മറ്റൊരു സഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയുന്ന ഇന്നത്തെ ജനപ്രാതിനിധ്യ ചട്ടങ്ങളില്‍ സമൂലമായ മാറ്റം അനിവാര്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സഭകളില്‍ തങ്ങളില്‍ നിക്ഷിപ്തമായിരിയ്ക്കുന്ന കര്‍ത്തവ്യം നിര്‍വഹിയ്ക്കാന്‍ നിയോഗിയ്ക്കപ്പെട്ട കാലഘട്ടം മുഴുവനും അതാതു തട്ടകങ്ങളില്‍ തന്നെ ചിലവിടാന്‍ പ്രതിനിധികള്‍ നിര്‍ബന്ധിതരാകണം. അതല്ലാതെ ഇഷ്ടമുള്ളപ്പോള്‍ പടം ഊരിയെറിഞ്ഞ് പുതിയത് വലിച്ച് കയറ്റാന്‍ കഴിയുന്ന ഇന്നത്തെ രീതി ഒരു ജനാധിപത്യ സംവീധാനത്തിനു ഒട്ടും അനുഗുണം അല്ല തന്നെ. ഒരു പ്രതിനിധിയുടെ മരണത്തോടെ അനാഥമാകുന്ന മണ്ഡലങ്ങളുടെ കാര്യം വ്യത്യസ്ഥമാണ്-എന്തെന്നാല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് മരണമേ നീ ഞങ്ങളുടെ പ്രതിനിധിയെ കടന്നു പിടിയ്ക്കരുതേ എന്നൊന്നും പറയാന്‍ കഴിയില്ലല്ലോ?

ഇന്നി അഥവാ ഒരു മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് തന്റെ കര്‍ത്തവ്യ കാലഘട്ടത്തിനിടയ്ക്ക് കടന്നു വരുന്ന പുതിയ തിരഞ്ഞെടുപ്പുകളില്‍ മത്സരിയ്ക്കണം എന്ന മുട്ടലുണ്ടായാല്‍ അയാള്‍ തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷനില്‍ ചിലവഴിയ്ക്കപ്പെട്ട മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവില്‍ അടയ്ക്കാന്‍ ബാധ്യസ്ഥനാകണം. പ്രതിഭയുള്ള യുവാക്കളും നേതാക്കളും ഒട്ടും കുറവല്ലാത്ത നമ്മുടെ നാട്ടില്‍ പുതിയവര്‍ക്ക് അവസരം ലഭിയ്ക്കാനും, കൂടുവിട്ട് കൂട് മാറ്റം നടത്തുന്ന നേതാക്കന്മാരെയും അതിനു ഒത്താശ്ശ ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും കൂടുമാറ്റം നടത്തുന്നതില്‍ നിന്നും പിന്തിരിപ്പിയ്ക്കാനും അതേയുള്ളൂ‍ മാര്‍ഗ്ഗം.

Sunday, October 04, 2009

അശ്രുപൂജ.




മുമ്പേ പറന്നകന്ന ചങ്ങാതീ ......നിനക്ക് വിട.