Sunday, September 03, 2017

റോഹിങ്ക്യൻ മുസ്ലീമുകൾ ഓർമ്മപ്പെടുത്തുന്നത് എന്തെന്നാൽ...


 സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രണ വിധേയം, വിവാഹം കഴിക്കാൻ സർക്കാറിന്റെ പ്രത്യേക അനുമതി വേണം, മതാധിഷ്ഠിതമായ വിവാഹം മരണശിക്ഷക്ക് വരെ കാരണം ആകും, കുട്ടികളെ സൃഷ്ടിച്ചാൽ തടവ് ശിക്ഷ, കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസത്തിനു അവകാശം ഇല്ല, സർക്കാർ ജോലി സ്വപ്നം പോലും കാണണ്ട, സ്വന്തം പേരിൽ വസ്തു വകകൾ രെജിസ്റ്റർ ചെയ്യാൻ കഴിയില്ല, സ്വന്തം ആയിട്ടുള്ള കൃഷിയിടങ്ങളും വസ്തുക്കളും സർക്കാർ ഏറ്റെടുത്തു, കട്ട കെട്ടിയതോ കെട്ടുറപ്പുള്ളതോ ആയ വീടുകൾ വെക്കാൻ അനുവാദം കിട്ടില്ല, തമ്പ് പോലെയുള്ള വീടുകൾ ആണ് സർക്കാർ അനുവദിക്കുക, ഓരോ ഗ്രാമത്തിലും പുറത്ത് നിന്നും ഏതെങ്കിലും അഥിതി വരണം എങ്കിൽ പട്ടാളത്തിന്റെയോ സുരക്ഷാ ഏജൻസിയുടെയോ മുൻ‌കൂർ അനുവാദം വേണം, അതിഥികൾക്ക് അനുവദിക്കുന്ന സമയത്തിനപ്പുറം വീട്ടിൽ താങ്ങാൻ പറ്റില്ല. അതിഥി രാത്രി വീട്ടിൽ കഴിഞ്ഞു കൂടിയാൽ ഗൃഹനാഥന് വിചാരണ കൂടാതെ വധ ശിക്ഷ, വീടുകളിൽ മത ചിഹ്നങ്ങളോ ഗ്രന്ഥങ്ങളോ സൂക്ഷിക്കാൻ പാടില്ല, നമസ്കാരം അടക്കം ഒരുവിധ മതപരം ആയ ആരാധനകളും പാടില്ല, ആരാധനാലയങ്ങൾ അനധികൃത കെട്ടിടങ്ങൾ ആയി വിലയിരുത്തുന്നു, അങ്ങിനെ ഒരു രാജ്യത്ത് പൗരത്വം നിഷേധിക്കപ്പെട്ട ഒരു സമൂഹം.... മൂന്നിൽ രണ്ടു ഭൂരിപക്ഷം നേടിക്കഴിയുമ്പോൾ സംഘപരിവാർ ഭാരതത്തിൽ നടപ്പാക്കണം എന്ന് സ്വപ്നം കാണുന്നതെല്ലാം റോഹിങ്ക്യ മുസ്ലീമുകൾ മ്യാൻമറിൽ അനുഭവിക്കുന്നു. ഭരണഘടന തിരുത്തപ്പെടുമ്പോൾ നമ്മുടെ നാട്ടിലും ന്യൂനപക്ഷങ്ങൾ നേരിടാൻ പോകുന്നത് ഇതൊക്കെ തന്നെ. പൗരത്വം നഷ്ടപ്പെടുന്ന ന്യൂനപക്ഷങ്ങൾ.... അവർ എന്തൊക്കെ എങ്ങിനെ ഒക്കെ ജീവിക്കേണ്ടി വരും എന്ന് മ്യാൻമർ നമ്മെ പഠിപ്പിക്കുന്നു.

മ്യാന്മാറിന്റെ ചരിത്രം തുടങ്ങുന്നതിനും മുമ്പ് റോഹിങ്ക്യ മുസ്ലീമുകളുടെ ചരിത്രം തുടങ്ങുന്നു. ഇന്നത്തെ മ്യാന്മാറിന്റെ ഭാഗം ആയ അറാകാൻ പ്രവിശ്യ നൂറ്റാണ്ടുകൾക്ക് മുന്നേ ബർമ്മയുടെയും ബംഗ്ലാദേശിന്റെയും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു മുസ്‌ലിം ഭൂരിപക്ഷം സ്വന്തന്ത്ര രാജ്യം ആയിരുന്നു. ആ രാജ്യത്തെ മുസ്ലീമുകൾ റോഹിങ്ക്യ എന്ന പേരിൽ അറിയപ്പെട്ടു. മുസ്‌ലിം ഭരണ ക്രമം ആയിരുന്നു അവിടെ നില നിന്നിരുന്നത്. ആയിരത്തി എഴുന്നൂറ്റി എൺപത്തി നാലിൽ ബർമ്മ രക്ത രൂക്ഷിതം ആയ ഒരു യുദ്ധത്തിൽ അറാകാൻ കീഴ്‌പ്പെടുത്തി. ബുദ്ധ ഭരണക്രമത്തിൽ ആയിരുന്ന ബർമ്മയുടെ കീഴിൽ ആയതോടെ റോഹിങ്ക്യ മുസ്ലീമുകളുടെ ദുരന്തവും ആരംഭിച്ചു. അറാകാനിലെ മുസ്‌ലിം സ്വത്വം അവസാനിപ്പിക്കാൻ ബർമ്മ വിവിധ ബുദ്ധ ഗോത്രങ്ങളെ ഉപയോഗിച്ച് റോഹിങ്ക്യ സമൂഹത്തെ ഉപദ്രവിച്ചു കൊണ്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പടയോട്ട കാലത്ത് ബർമ്മയും കമ്പനിയുടെ കോളനി ആയി. ബർമ്മ 1824-ൽ ബ്രിട്ടന്റെ അധിനിവേശത്തിൽ ആയി. അതോടെ ബുദ്ധഗോത്രങ്ങളുടെ ആധിപത്യം ബർമ്മയിൽ പൊതുവെ അസ്തമിച്ചു. കൂട്ടത്തിൽ അറാകാനിലും ബുദ്ധ ഗോത്രങ്ങളുടെ ആക്രമണത്തിന് ശമനം വന്നു. ബ്രിട്ടന്റെ ഭരണത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകൾ കുറെയൊക്കെ സുരക്ഷിതർ ആയിരുന്നു.   


റോഹിങ്ക്യൻ മുസ്‌ലിം വീണ്ടും ദുരന്തത്തിൽ ആകുന്നതു ബ്രിടീഷ്കാർ ബർമ്മ വിട്ടതോടെ ആണ്. 1948-ൽ ബ്രിട്ടണിൽ നിന്നും ബർമ്മ സ്വാതന്ത്ര്യം നേടി. ബുദ്ധ ഭൂരിപക്ഷ രാജ്യം ആയ ബർമ്മ വീണ്ടും ബുദ്ധ ഭരണക്രമത്തിൽ ആയി. ഗോത്ര വർഗ്ഗങ്ങൾ വീണ്ടും സജീവം ആയി. അതിൽ ഒരു പ്രമുഖ ഗോത്ര വർഗ്ഗം ആണ് "റാഖേൻ". ബർമ്മയിൽ "റാഖേൻ" ന്യൂന പക്ഷ ബുദ്ധ ഗോത്രം ആണ്. പക്ഷേ അറാകാനിൽ "റാഖേൻ" ഭൂരിപക്ഷ ബുദ്ധ ഗോത്രം ആണ്. അറാകാൻ പ്രവിശ്യയിൽ റോഹിങ്ക്യൻ മുസ്‌ലിം കഴിഞ്ഞാൽ പിന്നെ കൂടുതൽ ഉള്ളതും റാഖേൻ വംശം ആണ്. അവിടെയാണ് പ്രശ്നവും. സ്വാതന്ത്ര്യാനന്തരം അറാകാൻ പ്രവിശ്യയുടെ പേര് പോലും ഔദ്യോഗികം ആയി "റാഖേൻ" എന്നാക്കി മാറ്റി. അറാകാൻ തങ്ങൾക്ക് അവകാശപ്പെട്ടത് ആണ് എന്നും റോഹിങ്ക്യൻ മുസ്ലീമുകൾ ബംഗ്ലാദേശിൽ നിന്നും കുടിയേറിയവർ ആണ് എന്നും ആണ് റാഖേൻ ഗോത്രത്തിന്റെ വാദം. സത്യത്തോട്‌ പുലബന്ധം പോലും ഉള്ള വാദം അല്ല റാഖേൻറെതു. കാരണം ബർമ്മയുടെ ചരിത്രം തുടങ്ങുമ്പോൾ അറാകാൻ സ്വദേശി മുസ്ലീമുകളുടെ ഒരു സ്വതന്ത്ര രാജ്യം ആയിരുന്നു.   

  റാഖേൻ ഗോത്രം ക്രൂരം ആയ പീഡനങ്ങളും അക്രമങ്ങളും കൊണ്ട് അറാകാൻ മേഖലയിലെ മുസ്‌ലിം പ്രാതിനിധ്യം കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. ഏറ്റവും ഭീകരം ആയ വംശീയ ആക്രമണം 1942-ലെ "കര്‍ബലാ അറാകാന്‍" എന്ന പേരിൽ അറിയപ്പെടുന്ന ആക്രമണം ആയിരുന്നു. ഒരു ലക്ഷത്തോളം മുസ്‌ലിമുകൾ കൊല്ലപ്പെട്ട ആക്രമണം. അന്നും ഇന്നും അതി നിഷ്ടൂരം ആയ കൊലപാതകങ്ങൾ ആണ് റാഖേൻ ഗോത്രം മുസ്ലീമുകൾക്ക് നേരെ നടപ്പാക്കപ്പെടുന്നത്. സർക്കാരിന്റെയും സൈന്യത്തിന്റെയും സർവ്വ പിന്തുണയും മുസ്ലീങ്ങളെ കൊന്നൊടുക്കാൻ ഈ ഗോത്ര വർഗ്ഗത്തിന് ലഭിക്കുന്നു.

1982-ൽ ബർമയിലെ സൈനിക ഭരണ കൂടം ബർമ്മയുടെ പൗരത്വാ നിയമത്തിൽ ഭേദഗതി വരുത്തി. പുതിയ നിയമത്തിൻ കീഴിൽ റോഹിങ്ക്യൻ മുസ്ലീമുകളുടെ പൗരത്വം സൈനിക ഭരണ കൂടം റദ്ദാക്കി. പൊതുവേ ദുരന്തത്തിൽ ആയിരുന്ന ഒരു ജന വിഭാഗം അതോടെ അക്ഷരാർത്ഥത്തിൽ നരകത്തിൽ ആയി. ബർമ്മയിലെ അനധികൃത കുടിയേറ്റക്കാർ ആയി റോഹിങ്ക്യൻ മുസ്‌ലിംങ്ങൾ മാറി.

ഇന്ന് യൂ എന്നിന്റെ കണക്ക് പുസ്തകത്തിൽ ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന ഒരു രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗം ഇന്ന് റോഹിങ്ക്യൻ മുസ്‌ലിം ആണ്. റാഖേൻ ഗോത്രത്തിലെ സന്യാസിമാർ മുസ്ലീമുകളുടെ വംശ ഹത്യ പുണ്യ കർമ്മം ആണ് എന്ന് ആഹ്വാനം ചെയ്യുന്നു. റോഹിങ്ക്യൻ മുലസീമങ്ങളുടെ ഉന്മൂലനം ലക്‌ഷ്യം ആക്കി വൻ പദ്ധതികൾ ഇവർ ആസൂത്രണം ചെയ്യുന്നുണ്ട്.  




ബർമ്മയിലെ തീവ്ര ബുദ്ധ ഗോത്രങ്ങളുടെ വംശ ശുദ്ധീകരണം മുസ്ളീംങ്ങൾക്ക് നേരെ മാത്രം ആണ് എന്ന് കരുതണ്ട. ന്യൂന പക്ഷം ആയ ക്രിസ്ത്യാനികളും ആക്രമണങ്ങൾ പെടുന്നുണ്ട്. മുസ്ലീമുകളെ അപേക്ഷിച്ച് താരതമ്യേന കുറവാണ് ബർമ്മയിലെ ക്രിസ്ത്യൻ ജനസംഖ്യ. കയ്യിങ് എന്ന പ്രവിശ്യയിലാണ് ക്രിസ്ത്യാനികൾ കൂടുതൽ. റോഹിങ്ക്യൻ മുസ്ലീമുകളും ബർമ്മയിലെ ക്രിസ്ത്യാനികളും തമ്മിലുള്ള നേരിട്ടുള്ള വ്യത്യാസം ക്രിസ്ത്യാനികൾക്ക് പൗരത്വം ഉണ്ട് എന്നുള്ളതാണ്.
.
ആദ്യം മുസ്ലീങ്ങൾ പിന്നെ ക്രിസ്ത്യാനികൾ... അങ്ങിനെ ആണല്ലോ കാര്യങ്ങൾ.
.
ബർമ്മയിൽ ഇന്ന് കാണുന്നത് ഒക്കെയും നാളെ ഭാരതത്തിലും അസംഭവ്യം അല്ല. മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ സംഘപരിവാർ അധികാരത്തിൽ എത്തിയാൽ ഈ പോസ്റ്റിലെ ബർമ്മ, മ്യാന്മാർ തുടങ്ങിയ പദങ്ങൾ ഒഴിവാക്കി നമ്മുടെ രാജ്യത്തിന്റെ പേര് ചേർത്താൽ മതിയാകും. ലോകത്തിലെ ഏറ്റവും ദുരന്തത്തിൽ ഉള്ള ഒരു രാജ്യത്തെ ന്യൂന പക്ഷം മ്യാൻമറിലെ റോഹിങ്ക്യൻ മുസ്‌ലിം എന്ന യൂ എന്നിന്റെ കണക്ക് പുസ്തകം തിരുത്തപ്പെടുന്ന ഒരു കാലം വിദൂരം അല്ല. അവിടെയും ആദ്യം മുസ്‌ലിം പിന്നെ ക്രിസ്ത്യൻ എന്ന കണക്കും ശെരിക്കും ശെരിയാകും.