Wednesday, October 27, 2010

ആരായിരുന്നു ആ അഞ്ചെട്ടു പേര്‍?

"അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി"

ആകാശം നോക്കി തോക്കുകള്‍ തുപ്പിയ ഗര്‍ജ്ജനം സ്വീകരിച്ചു ശാന്തി കവാടത്തിന്റെ വാതില്‍ തുറന്നു വൈദ്യുത സ്മശാനത്തിന്റെ വായിക്കിരയായി കവി പോയി - ഉടുപ്പിന്റെ ഇടുപ്പില്‍ തിരുകിയ കുറിപ്പില്‍ പറഞ്ഞു വെച്ചത് അക്ഷരം പ്രതി അനുവര്‍ത്തിച്ചു കൊണ്ട്!

വരികളെല്ലാം മനസ്സിലായി. പക്ഷെ തന്നെ രുചിക്കാന്‍ കൊതിയോടെ നിന്ന ആ അഞ്ചെട്ടു പേര്‍ ആരായിരുന്നു. ഒരാളെ എനിക്കറിയാം. അത് കേരളത്തിന്റെ ബഹുമാനപെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. ബാക്കി ആറേഴു പേര്‍? അത് ആരൊക്കെയാണ്?

ഒരിക്കലും ആരുടേയും സൗകര്യം നോക്കി ജീവിച്ചിരുന്ന ആളല്ലായിരുന്നു കവി. മരിച്ചപ്പോള്‍ എല്ലാവരുടെയും സൗകര്യം നോക്കി അഞ്ചു നാള്‍...

കൈരളിയുടെ ഒരേയൊരു മുഴു സമയ കവിയാണ്‌ തെരുവില്‍ കിടന്നു അനാഥമായി മരിച്ചത്. ബാക്കിയെല്ലാം പാര്‍ട്ട്‌ ടൈം കവികളാണ്. എന്തൊക്കെയോ ചെയ്യുന്നതിനടയില്‍ കവിതയും എഴുതുന്നവര്‍.... അയ്യപ്പന് പക്ഷെ കവിത തന്നെയായിരുന്നു ജീവിതം. കവിത കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്തവന്‍...

അഞ്ചു നാള്‍ സാംസ്കാരിക കേരളം കനിഞ്ഞു നല്‍കിയ അനാദരവും അപമാനവും ഏറ്റു വാങ്ങി വെറും ഇറച്ചിയായി ഫ്രിഡ്ജില്‍ കിടന്ന കവിയ്ക്കു തുണയാകാന്‍ കേരളത്തിന്റെ പുകള്‍ പെറ്റ ഒരു പാര്‍ട്ട്‌ ടൈം കവിയ്ക്കും നാവു പൊന്തിയില്ല....

ഒടുവില്‍ എല്ലാര്‍ക്കും സൗകര്യം ഒത്തു വന്നപ്പോള്‍ ഇറച്ചിയെടുത്തു വെള്ളത്തിലിട്ടു ഐസ് മാറ്റി ചുറ്റും കൂടി വെടി പൊട്ടിച്ചു കുശലം പറഞ്ഞു ചുട്ടു തിന്നു - സാംസ്കാരിക കേരളം.

പക്ഷെ...
കവേ,
താങ്കള്‍ക്ക് സന്തോഷിയ്ക്കാമല്ലോ?
ഞങ്ങള്‍ മാനത്തേക്ക് വെടി വെച്ചില്ലേ?
പഞ്ചറായ സൈക്കിള്‍ വീലിന്റെ മേലെ ചുറ്റിയ പുഷ്പ ചക്രം എത്രയാ അങ്ങയുടെ നെഞ്ചത്ത്‌ കുന്നു കൂടിയേ?
ആനന്ദ ലബ്ദിക്കിനി മറ്റെന്തു വേണ്ടൂ..