Tuesday, September 25, 2007

ഊരാ കുരുക്കുകള്‍ : രണ്ട് “പട്ടണം ചുറ്റല്‍”

രണ്ടാം കുരുക്ക് : പട്ടണം ചുറ്റല്‍
കോളേജ് ബ്യൂട്ടിയാണ് സൂസന്‍. കുമാരന്മാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സൂസി കോളേജില്‍ പാറി നടന്നു. ആരാധകര്‍ അനവധി. കോളേജ് ബ്യൂട്ടിയെന്ന അഹങ്കാരം ലവലേശം കളയാത്തവള്‍. ധരാളിത്തത്തില്‍ അങ്ങേയറ്റം. പക്ഷേ അപ്പനാണ് പ്രശ്നം. അറുത്ത കൈക്ക് ഉപ്പ് തേക്കാത്ത കശ്മലന്‍. കൂട്ടുകാരുമൊത്ത് അടിച്ചു പൊളിക്കാന്‍ സൂസിക്ക് തടസം അപ്പന്റെ പിശുക്ക് മാത്രം.

“സാമ്പത്തിക ഭദ്രത ഉണ്ടാക്കി സ്വന്തം കാലില്‍ നില്‍ക്കുകേം ചെയ്യാം വേണ്ടുവോളം പ്രശസ്തിയും ലഭിക്കും...” സൂസിയുടെ സൌന്ദര്യത്തെ വാനോളം പുക‌ഴ്‌തി സൂസിയേ സീരിയലിലേക്ക് ക്ഷണിച്ചത് കോളേജ് ഡേ ഉത്ഘാടനം ചെയ്യാനെത്തിയ സീരിയല്‍ നടി. പണം കിട്ടുന്ന കാര്യമാണെന്നറിഞ്ഞപ്പോള്‍ അപ്പനും സമ്മതം നൂറുവട്ടം. മമ്മിക്കാണേല്‍ അപ്പനും മോളും പറയുന്നതിനെതിര്‍ വായില്ലാതാനും.

പതിവുപോലെ ഓഡിഷന്‍, ക്യാമറ ടെസ്റ്റ്, ഫോട്ടോ സെക്ഷന്‍ അതങ്ങിനെ നീണ്ടു. എല്ലാത്തിനും താങ്ങും തണലുമായി സീരിയല്‍ നടി കുസുമം എപ്പോഴും കൂടെയുണ്ട്. കൂട്ടത്തില്‍ “ഉന്നതങ്ങള്‍ കീഴടക്കാന്‍ ചിലതെല്ലാം ത്യജിക്കേണ്ടിവരും” എന്ന കുസുമത്തിന്റെ ഉപദേശവും സൂസന്‍ അക്ഷരം പ്രതി അനുസരിച്ചു.

ടെസ്റ്റുകള്‍ക്കായി ഹോട്ടലുകളില്‍ നിന്നും ഹോട്ടലുകളിലേക്ക് മാറ്റപ്പെടവേ സൂസ്സിയുടെ ബാങ്ക് അക്കൌണ്ടിലെ അക്കങ്ങള്‍ മിനിറ്റു വെച്ച് വളര്‍ന്നു വന്നു. അപ്പനാണേല്‍ മോള്‍ മുഖം കാണിക്കും മുംമ്പേ പണം സമ്പാദിച്ചു തുടങ്ങിയതില്‍ അതീവ സന്തുഷ്ടനും. ടെസ്റ്റുകള്‍ അടിക്കടി നടന്നു. ഇടക്ക് “ക്യാമറാ ടെസ്റ്റുകളും”. “ക്യാമറാ ടെസ്റ്റുകള്‍ക്ക്” പണം കൂടുതല്‍ ലഭിച്ചു. സീരിയലില്‍ അഭിനയിക്കുക എന്നതില്‍ സൂസിക്ക് വല്ലിയ താല്പര്യമൊന്നുമില്ലാതായി. ഇത് തന്നെ നല്ലത്. പണത്തിന് പണം. പ്രശസ്തരോടോപ്പാമുള്ള “ടെസ്റ്റുകള്‍”. ആഗ്രഹിക്കാന്‍ കഴിയാത്തത്ര ഉന്നത നിലവാരത്തിലുള്ള ജീവിതം...

ഒരു വട്ടം കേരളം കറങ്ങി കഴിഞ്ഞപ്പോള്‍ “ടെസ്റ്റുകളുടെ” അകലം കൂടുന്നതു പോലെ. ഫോണ്‍ വിളികളും കുറവ്. കുസുമത്തെ വിളിക്കുമ്പോള്‍ പലപ്പോഴും “പരിധിക്ക് പുറത്തും”. കാല്‍കീഴിലെ മണ്ണൊലിച്ച് തുടങ്ങിയത് ആരെങ്കിലും പറഞ്ഞ് കൊടുക്കേണ്ടിയിരുന്നില്ല ആ കോളേജ് ബ്യൂട്ടിക്ക്.

ഒരു ദിവസം പരിധിക്ക് അകത്ത് വന്ന കുസുമത്തിന്റെ ഫോണ്‍ കോളില്‍ തന്നെ തേടിയെത്തുന്ന വി.ഐ.പിയെ സ്വീകരിക്കാന്‍ സൂസി കാത്തുനിന്നു.തന്നിലേക്ക് പടര്‍ന്ന് കയറാന്‍ തുടങ്ങിയ വി.ഐ.പിയെ തള്ളിമാറ്റി സൂസി ഹോട്ടലിന്റെ റിസപ്ഷനിലേക്കെത്തി അലറിവിളിച്ചു.

“പ്രായപൂര്‍ത്തിയാകാത്ത എന്നെ കഴിഞ്ഞ നാല്പത്തി ഏഴ് ദിവസം അടച്ചിട്ട് പീഡിപ്പിക്കയായിരുന്നു....എന്നെ രക്ഷിക്കൂ സാര്‍....”

പോലീസ്, കേസ്, കോടതി, വിചാരണ, വിധി.

കേരളത്തിന്റെ തെക്കു വടക്ക് അരങ്ങേറിയ “ടെസ്റ്റൂ‍കളുടെ” തെളിവെടുപ്പില്‍ അറുപത്തിനാല് ഇരകളും അവരുടെ കുടുംബങ്ങളും സൂസി വിരിച്ച വലയില്‍ കുരുങ്ങി ശ്വാസം മുട്ടി പിടഞ്ഞു. കേസ് പൊടിപൊടിക്കവേ സൂസി ഊരാകുരുക്കുമായി പുതിയ ഇരകളെ തേടി ഇറങ്ങി കഴിഞ്ഞിരുന്നു...

(തുടരും... മുന്നാം കുരുക്ക് “പതിവ്രത”)

Sunday, September 23, 2007

ഊരാ കുരുക്കുകള്‍‌‌ : ഒന്ന്

ഒന്നാം കുരുക്ക് : തമ്പുരാട്ടി

തമ്പ്രാന് കഥകളി ഭ്രാന്ത് കലശല്‍. ചുറ്റുവട്ടത് എവിടെ ആട്ടവിളക്ക് തെളിഞ്ഞാലും തമ്പ്രാന്‍ ഒന്നാം വരിയില്‍ ഒന്നാമനായി ഉപവിഷ്ടനായിട്ടുണ്ടാകും. അകത്തുള്ളോരുടെ ആവലാതിയും അതു തന്നെ. തമ്പ്രാനെ അടുത്ത് കിട്ടുന്നില്ല്ല. എപ്പോഴും കഥകളീന്നും പറഞ്ഞ് നടക്കതന്നെ. തമ്പുരാട്ടിക്കാണേല്‍ ഇരിക്കപൊറുതീം നിക്കപൊറുതീം കിടക്കപൊറുതീം ഇല്ല. തൊടിയിലെ കുടിയാന്‍ ചിണ്ടന്റെ ജീവിതം തമ്പ്രാട്ടീനെ കൊതിപിടിപ്പിച്ചിട്ട് വയ്യാന്നും ആയിരിക്കിണു.

ചി‍ണ്ടന്‍ പകല‍ന്തിയോളം പുറം‌പണീം തെങ്ങുകയറ്റോം ഒക്കെ കഴിഞ്ഞ് കുടിലിലേക്ക് കയറി പോകുന്നത് തമ്പ്രാട്ടി അകത്തളത്തിലെ കിളിവാതിലിലൂടെ എന്നും കൌതുകത്തോടെ നോക്കി നില്‍ക്കാറുണ്ട്. അദ്ധ്വാനം കഴിഞ്ഞ് ഇത്തിരി കള്ളും മോന്തി തളര്‍ന്നവശനായിട്ടാണ് ചിണ്ടന്‍ എന്നും കുടിലിലേക്ക് പോകാറേങ്കിലും ചിണ്ടന്റെ കെട്ടിയോള് നങ്ങേലി ആറ് പെറ്റു. ഇപ്പോഴിതാ നങ്ങേലിക്ക് വീണ്ടും വയറ്റിലുണ്ട്. ഓര്‍ത്തപ്പോള്‍ തമ്പ്രാട്ടിക്ക് ചിരിയൂറി. തമ്പ്രാട്ടീടെ വേളികഴിഞ്ഞിട്ട് ഇത് ഒമ്പതാം വര്‍ഷം. ഒരു ഉണ്ണി പിറന്നതു തന്നെ എങ്ങിനെയെന്ന് തമ്പ്രാട്ടിക്കും അറിയില്ല തമ്പ്രാനും അറിയില്ല. അതങ്ങ് സംഭവിച്ചു അത്ര തന്നെ. പുലരുവോളം കഥകളി കണ്ട് അന്തിയോളം കിടന്നുറങ്ങുന്ന തമ്പ്രാനെ നോക്കി നെടുവീര്‍പ്പിട്ട് തമ്പുരാട്ടി കാലം കഴിച്ചു.

എത്രനാള്‍ പകല്‍മയക്കത്തിലാണ്ടു കിടക്കുന്ന കണവനെ നോക്കി കാലം കഴിക്കും. തൊടിയിലും പറമ്പത്തും പാഞ്ഞു നടന്ന് അദ്ധ്വാനിക്കുന്ന ചിണ്ടന്റെ ചലനങ്ങള്‍ തമ്പുരാട്ടിയുടെ ചിന്തകള്‍ക്ക് ചൂടു പകര്‍ന്നു. തേങ്ങയിടാന്‍ തെങ്ങുകളിലേക്ക് വലിഞ്ഞുകയറുന്ന ചിണ്ടന്റെ തെന്നിമറയുന്ന കൊഴുത്തുരുണ്ട പേശികള്‍ കെട്ടിലമ്മയുടെ ഉറക്കം കെടുത്തി. എങ്ങിനേയും ചിണ്ടനെ പാട്ടിലാക്കാന്‍ തന്നെ കെട്ടിലമ്മ തീര്‍ച്ചപ്പെടുത്തി.


അകത്തളത്തിലേക്ക് വിറക്കുന്ന കാലടികള്‍ വെക്കുമ്പോള്‍ ചിണ്ടന്റെ ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.
“തമ്പുരാട്ടീ..അടിയന്റെ നങ്ങേലി. പറക്കമുറ്റാത്ത കിടാങ്ങള്‍...തമ്പ്രാനറിഞ്ഞാല്‍.....”

“ചിണ്ടാ...നീയിങ്ങനെ പേടിക്കാതെ...എല്ലാം തമ്പ്രാനറിയാം.....തമ്പ്രാന്റെ സമ്മതമില്ലാതെ നാമെന്തേലും ചെയ്യുമോ ചിണ്ടാ? നമ്മുടെ സന്തോഷമാ തമ്പ്രാന്റെ സന്തോഷം...ഇതീ തെറ്റൊന്നുമില്ല ചിണ്ടാ‍...നീയിങ്ങ് കേറിവാ ഞാന്‍ കതകടക്കട്ടെ... കേറിവാ ചിണ്ടാ ചിണുങ്ങാതെ...”

കലാശകൊട്ടും കഴിഞ്ഞ് ചിണ്ടന്‍ വിങ്ങുന്ന ഹൃദയത്തോടെ തന്റെ കുടിലിലേക്ക് മടങ്ങവേ തമ്പ്രാന്‍ ആട്ടം കണ്ട് കഴിഞ്ഞ് നാലുകെട്ടിന്റെ പടിപ്പുരയില്‍ ചൂട്ടുകറ്റ കുത്തിക്കെടുത്തി ഇല്ലത്തിന്റെ അകത്തളത്തിലേക്ക് കയറുകയായിരുന്നു. തമ്പ്രാന്റെ ആട്ടം കാണലും തമ്പുരാട്ടിയുടെ ആട്ടവും അങ്ങിനെ അരങ്ങു തകര്‍ക്കവേ പതുക്കെ പതുക്കെ ചിണ്ടന്റെ മുറുകിയ താളം അയഞ്ഞു തുടങ്ങിയത് തമ്പുരാട്ടിക്ക് തിരിച്ചറിയാന്‍ കഴിയുമായിരുന്നു. പോരാത്തതിന് ചിന്നന്‍ ചിണ്ടന്റെ സഹായിയായി ഇല്ലത്തെത്തുകയും ചെയ്തിരിക്കുന്നു. ചിണ്ടനെക്കാള്‍ കാണന്‍ സുന്ദരന്‍. പേശികള്‍ ഉറച്ച് തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും തമ്പുരാട്ടിയുടെ മസ്തിഷ്കത്തില്‍ ചിന്നന്‍ ഇടിമിന്നലാകാന്‍ തുടങ്ങിയിരുന്നു.

അന്നും കൊട്ടിക്കലാശം കഴിഞ്ഞ് ചിണ്ടന്‍ കുടിലിലേക്ക് പോകാന്‍ തുടങ്ങവേ തമ്പുരാട്ടി പറഞ്ഞു.
“ചിണ്ടാ...കുറച്ചും കൂടി കഴിഞ്ഞ് പോകാം...”
“തമ്പ്രാട്ടീ...തമ്പ്രാന്‍ വരാറായി...”
“കുഴപ്പമില്ല ചിണ്ടാ...തമ്പ്രാനെല്ലാം അറിയാല്ലോ...നിനക്ക് തമ്പ്രാന്‍ ഇന്നൊരു സമ്മാനം തരും....”
കെട്ടിലമ്മയുടെ വാക്കുകളിലെ വിഷം തിരിച്ചറിയാതെ തമ്പ്രാന്‍ തരാന്‍ പോകുന്ന സമ്മാനം മനസ്സില്‍ കണ്ട് ചിണ്ടന്‍ തമ്പ്രാട്ടിയിലേക്ക് വീണ്ടും പടര്‍ന്ന് കയറി...


ചിണ്ടന്‍ അരങ്ങ് നിറഞ്ഞാടവേ തമ്പ്രാട്ടിയുടെ ചവിട്ടേറ്റ് ആട്ടം കഴിഞ്ഞെത്തിയ തമ്പ്രാന്റെ മുന്നിലേക്ക് തലയും കുത്തി തെറിച്ചു വീണു.എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നിന്ന ചിണ്ടന്റെ കാതുകളില്‍ ഉടുപുടവകള്‍ വാരി വലിച്ച് തമ്പ്രാട്ടി അലറി വിളിച്ച വാക്കുകള്‍ ഇടിമുഴക്കമായി വന്നലച്ചു.
“തമ്പ്രാനേ...ഈ നീചന്‍ എന്നെ കേറി പിടിച്ചു...അഹങ്കാരിയാണിവന്‍...കൊല്ലിവനെ...”

വിചാരണകളില്ലാതെ ചിണ്ടന്‍ തിരുമുറ്റത്തെ ചെന്തെങ്ങില്‍ ബന്ധിക്കപെട്ടു. ചാട്ടവാറുകള്‍ ചിണ്ടന്റെ ശരീരമാകെ പുളച്ച് നടന്നു. അല്പ സാന്ത്വനത്തിനായി തമ്പ്രാട്ടിയെ നോക്കിയ ചിണ്ടനെ നോക്കി കെട്ടിലമ്മ വീണ്ടും അലറി.
“അടിച്ച് തോലിളക്ക് ആ അഹങ്കാരിയെ...”
ശീല്‍ക്കാരത്തോടെ ചിണ്ടന്റെ തോലുരിഞ്ഞെടുക്കുന്ന ചാട്ടവാറിന്റെ മൂളല്‍ തമ്പുരാട്ടിയില്‍ എന്തെന്നില്ലാത്ത ആനന്ദം ഉളവാക്കി. ചാട്ടവാറിനൊപ്പം പൊട്ടി തെറിക്കുന്ന ചിണ്ടന്റെ മാംസവും രക്തവും കാണവേ അന്നേവരെ അനുഭവിക്കാത്ത രതിമൂര്‍ച്ചയില്‍ ലയിച്ച് തമ്പ്രാട്ടി വീണ്ടും വീണ്ടും ചാട്ടവാറിനടിക്കാന്‍ അക്രോശിച്ചു കൊണ്ടിരുന്നു...അടികൊണ്ട് പിടയുന്ന ചിണ്ടന്റെ വായില്‍ നിന്നും വീണതൊക്കെയും തെമ്മാടിയുടെ പതം പറച്ചിലായി...ചാട്ടയുടെ ശീല്‍ക്കാരം അതിനൊപ്പിച്ച് കൂടുകയും ചെയ്തുകൊണ്ടിരുന്നു...

ജീവ ജലത്തിന് കേണ് കുഴഞ്ഞ വീണ ചിണ്ടന്റെ ജഡം നാലാം ദിനം ചുടുകാട്ടിലേക്കെടുക്കവേ നങ്ങേലി കുഞ്ഞുങ്ങളുമായി നിലയില്ലാക്കയത്തിലേക്ക് ഊളിയിട്ടു. ചിണ്ടന്റെ ചിത കത്തയമരവേ തമ്പ്രാന്‍ ആട്ടം കാണാന്‍ വീണ്ടും ആട്ടക്കളങ്ങള്‍ തേടിയിറങ്ങി. അപ്പോഴേക്കും, തമ്പുരാട്ടി ചിണ്ടന് പകരം നിയമിക്കപെട്ട ചിന്നനെ കെണിയില്‍ പെടുത്താനുള്ള ഊരാകുരുക്കുമായി ചിന്നനെ അകത്തളത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

(തുടരും...രണ്ടാം കുരുക്ക് : “പട്ടണം ചുറ്റല്‍”)

Thursday, September 06, 2007

ഗുരു ശാപം....

ക്ലാസിലെ ഏറ്റവും അനുസരണ ശീലവും അങ്ങേയറ്റം അച്ചടക്കവും ഉയര്‍ന്ന മുല്യബോധവും ഉള്ള കുട്ടി. ആ ബഹുമതി മറ്റാര്‍ക്കും വിട്ടു കൊടുക്കാന്‍ മാതൃകാ വിദ്യാര്‍ത്ഥി ഒരിക്കലും തയ്യാറല്ല്ലായിരുന്നു.

എന്നും ബെല്ലടിച്ചിട്ട് മാത്രം ക്ലാസില്‍ കയറുക, ക്ലാസ് ടീച്ചര്‍ മുതല്‍ ക്ലാസിലെത്തുന്ന എല്ലാ ഗുരുക്കന്മാരുടേയും കയ്യില്‍ നിന്നും ശീല്‍കാരത്തോടെ പാളി വീഴുന്ന എണ്ണപുരട്ടി പഴുപ്പിച്ചെടുത്ത വള്ളി ചൂരലിന് പുളഞ്ഞ് വീഴാന്‍ പാകത്തില്‍ കൈവെള്ളയും അവസരോജിതമായി തുടയും കാട്ടി കൊടുക്കുക, ക്ലാസ് നടക്കുമ്പോള്‍ ഗുരു എഴുതാനായി ബോര്‍ഡിലേക്ക് തിരിയുന്ന നിമിഷം തൊട്ടടുത്തിരിക്കുന്ന ഹതഭാഗ്യനായ സഹപാഠിയുടെ തല‍ക്കിട്ട് തോണ്ടുക, ഗുരുവിനെ മറഞ്ഞിരുന്ന് ഇടം പേര് വിളിക്കുക, ഇടവേളകളില്‍ കളിക്കാന്‍ പോകുന്നിടത്ത് ഏറ്റവും കുറഞ്ഞത് ഒരു കൂട്ടുകാരനെയെങ്കിലും കരയിപ്പിക്കുക, കലാലയത്തിന്റെ അടുത്ത പുരയിടത്തിലെ മാവേലെറിയുക എന്ന വ്യാജേന അടുത്ത വീട്ടിലെ ഓട് എറിഞ്ഞുടക്കുക തുടങ്ങി തല്ലു വാങ്ങി കൂട്ടാനുള്ള ഒരവസരവും ഒഴിവാക്കാതെ ക്ലാസിലെ ഏറ്റവും മിടുക്കനായി മാതൃകാ വിദ്യാര്‍ത്ഥി വാണരുളുന്ന കാലം....

ഹരി സാര്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ ഹിന്ദി മാഷ്. ഹിന്ദി മാഷ് എന്നതിലുപരി മാതൃകാ വിദ്യാര്‍ത്ഥിയുടെ അയല്‍ക്കാരനും. അയല്‍ക്കരന്‍ എന്നുള്ള പരിഗണയൊന്നും മാഷിന്റെ വള്ളി ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയോട് കാട്ടിയിരുന്നില്ല. പാവം മാഷ്. അയല്‍ക്കാരനല്ലേ വെറുതേ വിട്ടേക്കാം എന്ന സഹാനുഭൂതിയൊന്നും മാതൃകാവിദ്യാര്‍ത്ഥിക്കും ലവലേശമില്ല തന്നെ. കിട്ടുന്നിടത്തൊക്കെ വെച്ച് മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ ഉപദ്രവിക്കാന്‍ മറന്നില്ല.

ഹിന്ദി വ്യാകരണം പഠിപ്പിക്കുന്നതിനടക്ക് മാഷ് അടിക്കടി ഉപയോഗിക്കുന്ന ഒരു പ്രയോഗം ഉണ്ട്.

“കാ” / “കെ” / “കി” (ഹിന്ദിയില്‍) അതിനെ “ന്റെ” “ഉട” “ഉള്ള” എന്ന് മലയാളത്തില്‍...

അതായത് “ കാ കെ കി / ന്റെ ഉട ഉള്ള” എന്ന് മാഷ് ഒഴിക്കില്‍ വേഗത്തില്‍ പറഞ്ഞ് പോകും. മാതൃകാ വിദ്യാര്‍ത്ഥി മാഷിനെ എവിടെ കണ്ടാലും “കാ കെ കി...ന്റെ ഉട ഉള്ള” എന്ന് ഉച്ചത്തില്‍ വിളിച്ച് പറഞ്ഞിട്ട് എങ്ങോട്ടെങ്കിലും മറയും. ഇതങ്ങിനെ തുടരുന്ന കാലം ഒരുദിനം ക്ലാസില്‍ മാഷ് പഠിപ്പിച്ച് കൊണ്ടിരിക്കേ ബോര്‍ഡിലെഴുതാനായി തിരിഞ്ഞതും മാതൃകാ വിദ്യാര്‍ത്ഥി ക്ലാസ് കിടുങ്ങും വിധം വിളിച്ചു പറഞ്ഞു...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

മാഷിന്റെ ചൂരല്‍ മാതൃകാ വിദ്യാര്‍ത്ഥിയുടെ കയ്യില്‍ പുളഞ്ഞ് വീണു. കൊടുക്കാനുള്ളതെല്ലാം നിര്‍ലോഭം കൊടുത്ത് മാഷ് എഴുതാനായി ബോര്‍ഡിലേക്ക് തിരിയവേ...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

വീണ്ടും ക്ലാസില്‍ മുഴങ്ങി...മാഷിന്റെ ചൂരല്‍ ഇപ്പോള്‍ വീണത് മാതൃകാ വിദ്യാര്‍ത്ഥിയുടെ തുടയില്‍. കിട്ടിയത് സന്തോഷത്തോടെ ഏറ്റ് വാങ്ങി ഇരിപ്പിടത്തിലേക്ക് മാതൃകാ വിദ്യാര്‍ത്ഥി മടങ്ങിയെത്തി. നോക്കുമ്പോള്‍ മാഷ് വീണ്ടും ബോര്‍ഡിലേക്ക് തിരിഞ്ഞ് നിന്ന് എഴുതുന്നു. മാതൃകാ വിദ്യാര്‍ത്ഥിക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ? വീണ്ടും മുഴങ്ങി...

“കാ..കെ..കി...ന്റെ...ഉട...ഉള്ള”

ക്ലാസ് ആര്‍ത്തു ചിരിച്ചു. മാഷിന്റെ മുഖം കോപം കൊണ്ട് ചുവന്നു വിറച്ചു. തല്ലു വാങ്ങി കൂട്ടാനായി സര്‍വ്വ മനസ്സോടെ നിന്ന മാതൃകാ വിദ്യാര്‍ത്ഥിയെ നോക്കി മാഷലറി...

“നിന്റെ പിതാവങ്ങ് പേര്‍ഷ്യലല്ലേ...ജീവിക്കാന്‍ നീയും പേര്‍ഷ്യയില്‍ പോകേണ്ടി ഒരിക്കല്‍... അന്ന് നീ ഹിന്ദിയുടെ വില അറിയും...ഈ ജന്മം നിനക്ക് ഹിന്ദി പഠിക്കാന്‍ കഴിയില്ല...”

മാഷ് ചൂരലും വലിച്ചെറിഞ്ഞ് ഓഫീസ് റൂമിലേക്ക് കൊടുങ്കാറ്റായി പാഞ്ഞു പോയി.

അതേ...ഇപ്പോള്‍ പതിനഞ്ച് വര്‍ഷമായി പ്രവാസത്തില്‍ ഹിന്ദി ഇന്നും എന്നില്‍ നിന്നും എത്രയോ അകലെ...ഹിന്ദി സംസാരിക്കുന്നവരോടിടപഴകേണ്ടി വരുമ്പോള്‍ “അയാളെന്താ പറഞ്ഞേ” എന്ന് അടുത്ത് നില്‍ക്കുന്ന മലയാളിയോട് ചോദിക്കേണ്ടി വരുന്ന ഒരോ നിമിഷവും ഞാന്‍ ഹരി സാറിന്റെ കോപം കൊണ്ട് ജ്വലിക്കുന്ന മുഖം കാണുന്നു...ഇരുപത്തി മൂന്ന് വര്‍ഷത്തിന് ശേഷവും...

മാഷോട് ഒരേറ്റ് പറച്ചിലിനോ മാപ്പപേക്ഷിക്കലിനോ അവസരമേതുമില്ലാതെ ഗുരുശാപം ഈ ജന്മമെങ്ങനെ വിട്ടൊഴിയാന്‍..