Monday, March 28, 2011

സാര്‍ത്ഥകമായ നാല്‍പ്പത്തി ഒന്നാം ജന്മ ദിനം.

ഓപ്പണ്‍ ഹൌസ്.

ഒമ്പതാം ക്ലാസ്സുകാരിക്ക് ആര്‍ട്സും ക്രാഫ്ട്സും അടക്കം എല്ലാ വിഷയങ്ങള്‍ക്കും A1. ടീച്ചറുടെ വക അഭിനന്ദനങ്ങള്‍. ഒപ്പം ടീച്ചറിന്റെ മനം കുളിര്‍പ്പിക്കുന്ന നല്ല വാക്കുകളും.

ആഹ്ലാദവും ആമോദവും നുര പൊന്തുന്ന നിമിഷങ്ങള്‍...
പക്ഷേ ഓര്‍മ്മകളെ കൊണ്ടു പോയത് പത്തു മുപ്പത് വര്‍ഷം പിറകിലെ ഒരു ഒമ്പതാം ക്ലാസ് റിസല്‍ട്ട് ദിനത്തില്‍.

അന്ന്..
ഒമ്പതാം ക്ലാസ്സിന്റെ ഫലം വന്ന ദിവസം.
പ്രസിദ്ധീകരിക്കപ്പെട്ട റിസല്‍ട്ടില്‍ തലങ്ങും വിലങ്ങും അരിച്ചു പെറുക്കിയിട്ടും എന്റെ പേരില്ല. പിന്നെയും പിന്നെയും നോക്കി. എവിടെ എന്റെ പേരിന്റെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍. ഒടുവില്‍ ക്ലാസ്സ് ടീച്ചറെത്തി.

"എടാ നീയിന്നി നോക്കണ്ട. തോറ്റവരുടെ പേര് അതില്‍ കാണില്ല. നീ പോയി നിന്റെ തന്തേ നാളെയിങ്ങ് വിളിച്ചോണ്ട് വാ".

പിതൃഭാഗം ഗള്‍ഫില്‍ ആയിരുന്നതിനാല്‍ പിറ്റേന്ന് ഇളയാപ്പയുമായി സ്കൂളിലേക്ക്. പാവം ഇളയാപ്പ. സ്കൂളിലെ മാതൃകാ സ്റ്റുഡന്റിന്റെ കൊണവതികാരം കേട്ട് തലകുനിച്ചു നിന്ന ഇളയാപ്പയുടെ മുഖം ഇന്നും മനസ്സില്‍ മായാതെയുണ്ട്.

അതെല്ലാം ഓര്‍ത്തും പേര്‍ത്തും ഇളയവള്‍ - അഞ്ചാം ക്ലാസ്സു കാരിയുടെ ഫല‍ത്തിനായി അവളുടെ ക്ലാസ്സിലേക്ക്...

മിടുക്കി.
അവള്‍ക്കും എല്ലാത്തിനും A+.

അവളുടെ ടീച്ചറുടേയും വാത്സല്യവും സന്തോഷവും നിറഞ്ഞ വാക്കുകളും കേട്ടു മനം നിറയേ സന്തോഷവുമായി തിരികെ....

അങ്ങിനെ നാല്‍പ്പത്തി ഒന്നാം ജന്മദിനം സാര്‍ത്ഥകമായിരിക്കുന്നു.