Friday, March 18, 2011

വി.എസ്സ്. മത്സരിക്കും : സി.പി.എം.


വേദി : ഏ.കേ.ജി. സെന്റര്‍
പരിപാടി : സി.പി.എം. സെക്രട്ടറി പിണറായി വിജയന്റെ പത്രസമ്മേളനം.
തീയതി : ഇന്നോ, നാളെയോ അല്ലെങ്കില്‍ മറ്റന്നാളോ.

കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാന്‍ വേണ്ടി സഖാവ് പിണറായി അടുത്ത ഏതാനും മണിക്കൂറുകളീലോ ഏറ്റവും അടുത്ത ദിവസങ്ങളിലോ വിളിക്കാന്‍ പോകുന്ന പത്ര സമ്മേളനത്തിന്റെ പൂര കാഴ്ച!

പിണറായി സ്വതസിദ്ധമായ കമ്മ്യൂണിസ്റ്റ് ശൈലിയില്‍ പാറശ്ശാല മുതലുള്ള നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു തുടങ്ങുന്നു. അതിനും മുന്നേ സ്ഥാനാര്‍ത്ഥികളുടെ പേരും ഉള്‍പ്പെടുത്തിയ പത്രക്കുറിപ്പ് പത്രക്കാര്‍ക്കു നല്‍കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ദൃശ്യമാധ്യമങ്ങളില്‍ "ഫ്ലാഷ്" പ്രളയം....

"വി.എസ്സ്. മത്സരിക്കും"

പത്രസമ്മേളനത്തില്‍ പിണറായി രണ്ടുരൂപാ അരിയും കുഞ്ഞാലികുട്ടിയും വിക്കിലീക്സും എല്ലാം വിശകലനം ചെയ്യുകയാണ്. കൂട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള കാര്യങ്ങളും.

എല്ലാം വിവരിച്ചു കഴിഞ്ഞു ഇന്നി നിങ്ങള്‍ക്ക് ചോദ്യങ്ങള്‍ വല്ലതും ഉണ്ടോ എന്നര്‍ത്ഥത്തില്‍ പത്രക്കാര്‍ക്ക് നേരെ ഒരു നോട്ടത്തോടെ പിണറായി...

പത്രക്കാരില്‍ നിന്നും ഒരു മനോരമാ ശബ്ദം:

"പാര്‍ട്ടിയുടെ സംസ്ഥാന സമിതിയുടെ തീരുമാനത്തിനു വിപരീതമായി വി.എസ്സിന്റെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് ജനരോഷം ഭയന്നാണോ?..."

പിണാറിയിയുടെ മുഖത്ത് ഒരു ചതഞ്ഞ ചിരി.

"സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമാണ് ഞാനിപ്പോള്‍ പറഞ്ഞത്. നിങ്ങളോട് ആരാണ് പറഞ്ഞത് സംസ്ഥാന കമ്മിറ്റി വി.എസ്സിനു സീറ്റ് നിഷേധിച്ചത് എന്ന്. നിങ്ങള്‍ തന്നെ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ നിങ്ങള്‍ക്ക് തന്നെ വിഴുങ്ങേണ്ടി വരുന്ന വിഷമം എനിക്കു മനസ്സിലാകും."

പത്രക്കാരില്‍ നിന്നും ഒരു ഏഷ്യാനെറ്റ് ന്യൂസ് ശബ്ദം:

"വി.എസ്സ്. അനാരോഗ്യം കാരണം മാറി നില്‍ക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞല്ലോ? അത് പാര്‍ട്ടിയുടെ തീരുമാനം ആയിരുന്നില്ലേ?"

പിണറായി: "അദ്ദേഹം അങ്ങിനെ പറഞ്ഞോ? അതും നിങ്ങളുടെ ഭാവനയാണ്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്. അദ്ദേഹത്തിനു പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകള്‍ ഉണ്ട് എന്ന് അദ്ദേഹത്തിനോ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കോ തോന്നിയിട്ടില്ല. ഇതെല്ലാം നിങ്ങളുടെ ഭാവനയ്ക്ക് ഒപ്പിച്ച് നിങ്ങള്‍ എഴുതി കൂട്ടുന്ന കാര്യങ്ങള്‍. അതില്‍ ഞങ്ങള്‍ക്ക് എന്തു കാര്യം. സംസ്ഥാന കമ്മിറ്റിയുടെ ചര്‍ച്ചകള്‍ക്കും പോളിറ്റ് ബ്യൂറോയുടെ തീരുമാനങ്ങള്‍ക്കും അധിഷ്ഠിതമായാണ് ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. അല്ലാതെ പത്രവാര്‍ത്ത നോക്കിയല്ല."

പത്രക്കാരില്‍ നിന്നും ഒരു ജയ്ഹിന്ദ് ശബ്ദം:

"സി.പി.എമ്മിലെ വിഭാഗീയതയല്ലേ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ആദ്യം വി.എസ്സ്. ഒഴിവാക്കപ്പെടാന്‍ കാരണം?."

പിണറായിയുടെ പരിഹാസ ചിരി!.

"സി.പി.എമ്മില്‍ ഒരു വിഭാഗീയതയും ഇല്ല. സഖാവ് വി.എസ്സ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സ്വത്താണ്. ഞങ്ങളുടെ എല്ലാം അനിഷേധ്യ നേതാവാണ് അദ്ദേഹം. സഖാവ് വി.എസ്സിനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള ഒരു തീരുമാനവും ഞങ്ങളുടെ പാര്‍ട്ടി എടുത്തിട്ടില്ല. ഇതെല്ലാം പറയുന്നത് നിങ്ങള്‍ പത്രക്കാര്‍ മാത്രമാണ്...."

അപ്പോഴാണ് ഇന്‍ഡ്യാവിഷന്‍ ശബ്ദം...

"പി.ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ തരം താഴ്ത്തുക മാത്രം ചെയ്തത് പെണ്‍‌വാണിഭക്കാര്‍ക്ക് എതിരല്ല പാര്‍ട്ടി എന്ന സൂചനയല്ലേ നല്‍കുന്നത്?"

പിണറായി : "അത്... ആ സഖാവിനു പ്രത്യേയ ശാസ്ത്രാധിഷ്ടിതമായ ചില വീഴ്ചകള്‍ പറ്റി എന്നു പാര്‍ട്ടി മനസ്സിലാക്കുന്നു. അതു തിരുത്താനുള്ള അവസരമാണ് ഇപ്പോള്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. അദ്ദേഹം അതു തിരുത്തും എന്നാണ് പാര്‍ട്ടി കരുതുന്നത്. അദ്ദേഹം പെണ്‍‌വാണിഭക്കാരന്‍ ആണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്. ആ സഖാവ് പാര്‍ട്ടി സെക്രട്ടറിക്കു നല്‍കിയ ഒരു കത്ത് പത്രക്കാര്‍ക്ക് ചോര്‍ന്നു കിട്ടിയതിന്റെ പേരിലാണ് അദ്ദേഹത്തെ തരംതാഴ്ത്തിയത്. നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് എന്തറിയാം..."

പത്രസമ്മേളനം കഴിഞ്ഞു. പിണറായി പോയി. ലൈവായി പത്രസമ്മേളനം കണ്ടും കേട്ടും കൊണ്ടിരുന്ന ജനം വീണ്ടും പഴയ ആ ജീവി തന്നെ എന്ന് ഒന്നു കൂടി ഉറപ്പിച്ചു. മലയാളികളെ ചേര്‍ത്ത് ആ നാല്‍ക്കാലിയുടെ പേരു പറയുന്നില്ല. പേരു പറഞ്ഞാല്‍ ആ ജീവിയ്ക്കത് കുറച്ചിലാകും. കഴുതകള്‍ക്കും ഇല്ലേ മാനം!