Tuesday, April 14, 2009

ആ മഴനാളില്‍...

(ബ്ലോഗിങ്ങിന്റെ ആദ്യദിനങ്ങളില്‍ എഴുതിയിട്ട ഒരു ഓര്‍മ്മ കുറിപ്പ്. കൊച്ചിയിലെ ജീവിതം വീണ്ടും ഓര്‍ക്കാന്‍ ഇടയായതിന്റെ ഓര്‍മ്മയ്ക്കായി പുനര്‍ പ്രസിദ്ധീകരിയ്ക്കുന്നു. നേരത്തേ വായിച്ചിട്ടുള്ളവരോട് ക്ഷമാപണം.)

കൊച്ചിയിലാണ്-
കുറച്ചും കൂടി കൃത്യമാക്കിയാല്‍ തമ്മനത്ത്.
ഞാനും ജയകുമാറും മാത്രമേ ആ വീട്ടില്‍ താമസമുള്ളൂ. അടച്ചു പൂട്ടുള്ള വീടാണ്. പക്ഷേ ഭാര്‍ഗ്ഗവീനിലയമല്ല. എങ്കിലും താരതമ്യേന പഴക്കമുള്ള പഴമയുടെ ചൂര് നിറഞ്ഞ് നില്‍ക്കുന്ന വീടാണ്.
താമസം തുടങ്ങിയിട്ട് ഇന്ന് മൂന്നാം നാള്‍.
പുറത്ത് കോരിച്ചൊരിയുന്ന മഴ. ഏകദേശം പത്ത് മണിയോടെ പതിവുള്ള ചാറ്റിങ്ങുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.ചന്നം പിന്നം പെയ്യുന്ന മഴയുടെ താരാട്ടില്‍ സുഖ നിദ്രയിലേക്ക്...
എന്റെ പുതപ്പ് പെട്ടെന്ന് ആരോ വലിച്ച് മാറ്റിയതു പോലെ...ഞെട്ടിയുണര്‍ന്നു...ശരിയാണ്..പുതപ്പ് അങ്ങ് മുറിയുടെ മൂലയില്‍....
ജയകുമാര്‍ നല്ല ഉറക്കത്തില്‍ തന്നെ...പിന്നെയും സംശയം..അവന്‍ ഉറങ്ങുകയാണോ...അതോ ഉറക്കം നടിക്കുകയാണോ...
‘ജയാ..’
അവനൊന്ന് തിരിഞ്ഞു കിടന്നു. അത്ര തന്നെ. ക്ലോക്കില്‍ ഒരു മണി കഴിഞ്ഞിരിക്കുന്നു. ഒരു ചെറുഭയം അരിച്ചു കയറിയെങ്കിലും വെള്ളം കുടിച്ചു വീണ്ടും കിടന്നു. എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല...
ഒരു അലര്‍ച്ച...
ഞെട്ടി പിടഞ്ഞ് ലൈറ്റിടുമ്പോള്‍..‍..കറണ്ടുമില്ല.
എന്തൊക്കെയോ തട്ടിമറിച്ചിടുന്ന ശബ്ദം. ഇടക്ക് ജയകുമാറിന്റെ അലറി കരച്ചിലും. വല്ലവിധേനയും മെഴുകുതിരി തപ്പിപ്പിടിച്ച് വെളിച്ചം പരന്നപ്പോള്‍ കണ്ട കാഴ്ച...
മുതുക് ഭാഗത്ത് നിന്ന് രക്തം ഒലിപ്പിച്ച് ഭ്രാന്തമായി നില്‍ക്കുന്ന ജയകുമാര്‍...ഷര്‍ട്ട് തലങ്ങും വിലങ്ങും വലിച്ച് കീറിയിട്ടുണ്ട്...പുതപ്പും പിച്ചിപറിച്ചിട്ടിരിക്കുന്നു.
“എന്താ പറ്റിയേ ജയാ...” ഭയപ്പാടോടെ ഞാന്‍ വിളിച്ചു ചോദിച്ചു.
അവന് നാക്കു വഴങ്ങുന്നില്ല. കയ്യിനും പുറത്തിനുമെല്ലാം ശവത്തിന്റെ തണുപ്പ്...
ഒരു വിധത്തില്‍ അവനെ ഓര്‍മ്മയിലേക്ക് തിരിച്ചു കൊണ്ടു വന്നപ്പോള്‍-
“എന്നെ ആരോ മാന്തി പറിച്ചു..” അവന്റെ വിറയാര്‍ന്ന ശബ്ദം.
അത് മാത്രമേ അന്നും ഇന്നും ഞങ്ങള്‍ക്കറിയുള്ളു.
എന്റെ പുതപ്പ് പറന്ന് റൂമിന്റെ മൂലയിലേക്ക് പോയതും ഞാന്‍ അവനെ ഹൊസ്പിറ്റലില്‍ കൊണ്ടു പോയിട്ട് വരുമ്പോള്‍ പറഞ്ഞു.
അത് ആ വീട്ടിലെ ഞങ്ങളുടെ അവസാന ദിവസമായിരുന്നു.
പ്രിയരേ...ഞങ്ങള്‍ രണ്ടു പേരും മാത്രം താമസിച്ചിരുന്ന ആ വീട്ടില്‍ ആ മഴനാളില്‍ എന്താണ് സംഭവിച്ചത്?
------------------------------------------------------------------
(ആദ്യകാല പോസ്റ്റുകള്‍ തിരികേ പോയി വായിയ്ക്കുക നനുനനുത്ത സുഖമുള്ള ഒരനുഭവമാണ്. ഒരു പോസ്റ്റ് എഴുതിയിട്ട് കമന്റുകള്‍ വരുന്നതും കാത്തിരുന്ന ഒരു കാലം. ഈ പോസ്റ്റ് എഴുതാന്‍ അന്ന് എത്രയോ മണിയ്ക്കൂര്‍ എടുത്തിട്ടുണ്ടാകും. വിരലുകള്‍ക്ക് വഴങ്ങാത്ത കീമാനും അക്ഷരത്തെറ്റും എല്ലാം കൂടി ഈ പോസ്റ്റു പോലും നൊസ്റ്റാള്‍ജിക് ആണ്. രണ്ടായിരത്തി ആറ് ആഗസ്റ്റ് പതിനാറിന് ബ്ലോഗിങ്ങ് തുടങ്ങിയ എന്റെ ആദ്യ ബ്ലോഗ് പോസ്റ്റായിരുന്നു ആ മഴനാളില്‍. ആദ്യ ബ്ലോഗ് പോസ്റ്റിനു കമന്റുകളുമായി വന്നവരില്‍ ശ്രീജിത്തും വക്കാരിയും സഞ്ചാരിയും മുല്ലപ്പൂവും ഒക്കെ ബ്ലോഗില്‍ നിന്നേ മറഞ്ഞു. വിശ്വാപ്രഭയും അരവിന്ദും ഇക്കാസും കമന്റുകളിലേയ്ക്ക് മാത്രമായി ഒതുങ്ങി കൂടി. വക്കാരിയുടെ നെടുനെടുങ്കന്‍ കമന്റുകളും പിന്മൊഴിയും ബൂലോഗ ക്ലബ്ബും തമ്മില്‍ തല്ലും മാപ്പിരക്കലും ഓഫു യൂണിയനും ഒക്കെയായ ഒരു കാലം....ഇന്നലെകള്‍ ഇല്ലാതെ ഇന്നുകള്‍ ഉണ്ടാകുന്നില്ല. ഓര്‍മ്മകള്‍ ഉണ്ടായിരിയ്ക്കുന്നതാണ് ഓര്‍ക്കാന്‍ ഒന്നുമില്ലാതിരിയ്ക്കുന്നതിലും സുഖം.)

Saturday, April 11, 2009

ചെരുപ്പുകള്‍ സൂക്ഷിച്ചു വെയ്ക്കുക....ആവശ്യം വരും!

ഭിന്നിച്ച് നിന്നവര്‍ ഒന്നിച്ച് ഭരിയ്ക്കുക.
ഒന്നിച്ച് നിന്നവര്‍ ഭിന്നിച്ച് തിരഞ്ഞെടുപ്പിനെ നേരിടുക.
ഒന്നിയ്ക്കുന്നത് ഭരണം പങ്കിടാന്‍ വേണ്ടി മാത്രമാണെന്ന മിനിമം പൊതു പരിപാടിയുടെ അടിസ്ഥാനത്തില്‍ വീണ്ടും ഭിന്നിച്ച് മത്സരിച്ച് ഒന്നിച്ച് ജയിച്ച് ഒരുമിച്ച് ഭരിയ്ക്കാനുള്ള കച്ചമുറുക്കാണ് ലൊകസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അണിയറയില്‍ നടക്കുന്നത്. പരസ്പരം ചെളിവാരിയെറിഞ്ഞും വിഴുപ്പലക്കിയും തമ്മില്‍ തല്ലി തല കീറിയും തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിയ്ക്കുന്നവര്‍ മുന്നോട്ട് വെയ്ക്കുന്ന പ്രത്യാ‍യ ശാസ്ത്രങ്ങളേയും പ്രകടനത്തിനുമാത്രമായി തട്ടികൂട്ടുന്ന പത്രികയേയും പോലും തൃണവല്‍ഗണിച്ചു കൊണ്ട് ഭരണം പങ്കിടാന്‍ വേണ്ടി മാത്രം ശത്രുതയെല്ലാം മറന്ന് അധികാര സോപാ‍നങ്ങളില്‍ അടുത്ത തിരഞ്ഞെടുപ്പ് വരെ മധുവിധു ആഘോഷിയ്ക്കുന്ന കാഴ്ചയില്‍ ജനാധിപത്യത്തിന്റെ വികൃത രൂപമാണ് പ്രതിഫലിപ്പിയ്ക്കുന്നത്.

ഒറ്റയ്ക്ക് ഭരിയ്ക്കുവാനുള്ള അംഗബലം ഭാരതത്തിലെ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് കിട്ടും എന്ന് ഒരു പാര്‍ട്ടിക്കാരും അവകാശപ്പെടുന്ന സ്ഥിതിയിലല്ല ഭാരതത്തിലെ ഇന്നിന്റെ ജനാധിപത്യം. ഏച്ചു കെട്ടിയ സഖ്യങ്ങളുമായി മൂന്ന് മുന്നണികള്‍ ഗോദയില്‍ തമ്മിലടിയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സഖ്യങ്ങളിലെ കക്ഷികള്‍ എവിടെയൊക്കെ ആയിരിയ്ക്കും എന്ന് അതാതു സഖ്യങ്ങളിലെ നേതാക്കന്മാര്‍ക്കു പോലും ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നതാണ് വസ്തുത. പോയ അഞ്ചു വര്‍ഷം ഭാരതം ഭരിച്ച മുന്നണിയില്‍ ഇന്ന് പാര്‍ട്ടികള്‍ വല്ലതും ബാക്കിയുണ്ടോ എന്ന് ചെയര്‍ പേഴ്സണു പോലും ഒരു പിടിയും ഇല്ലാ എന്നതാണ് നേരമ്പോക്ക്!

തിരഞ്ഞെടുപ്പായപ്പോള്‍ തട്ടികൂട്ടിയ കാരാട്ട് മുന്നണിയും കൂരിരിട്ടില്‍ തന്നെ. മുന്നണിയുണ്ട്. പേരിനു പോലും ഒരു പേരില്ല. നേതാവും ഇല്ല. നേതാവില്ലാത്തത് നേതാവിനെ കിട്ടാത്തതു കൊണ്ടല്ല. നേതാവിനെ തിരഞ്ഞെടുക്കണം എന്ന് ഒന്നാലോചിച്ചാല്‍ പോലും മൂന്നാം മുന്നണി മുപ്പത് കഷണമാകും. അപ്പോള്‍ പിന്നെ പേരില്ലാതെ, വിലാസമില്ലാതെ, പരിപാടികള്‍ ഇല്ലാതെ ഒരു തട്ടിക്കൂട്ട് മുന്നണി. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഭരണത്തില്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിയ്ക്കുക എന്നതല്ലാതെ മൂന്നാം മുന്നണിയ്ക്ക് എന്തെങ്കിലും പരിപാടി ഉണ്ടോ എന്നു ചോദിച്ചാല്‍ “ഞങ്ങള്‍ ഭരണം പിടിയ്ക്കും” എന്ന് മൂന്നാം ചേരീ നേതാക്കന്മാര്‍ ഇപ്പോ അലമുറയിടും.

കാരാട്ടിന്റെ കൂരുട്ട് മുന്നണിയിലെ കൂട്ടരാരൊക്കെയാ? ചില്ലറക്കരൊന്നുമല്ല കേട്ടോ...മുന്‍ പ്രധാനമന്ത്രി ദേവഗൌഡ അവര്‍കളുടെ മതേതര ജനതാദള്‍‍, സി.പി.ഐ., പഴയ ദേശീയ മുന്നണിയെ വഴിയിലിട്ട് പോയി മന്ത്രിയായ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം, അഴിമതിയും സ്വജനപക്ഷപാതവും തൊട്ടുതീണ്ടിയിട്ടില്ലാത്ത കുമാരി ജയലളിതാമ്മയുടെ എ.ഐ.ഏ.ഡി.എം.കെ, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍.എസ്.പി., ഹരിയാനാ ജനഹിത് പാര്‍ട്ടി, പി.എം.കെ., ബിജു ജനതാദള്‍...ഇന്നിയും വരാനുണ്ടെന്നാണ് സഗാവ് കാരാട്ടിന്റെ വാദം! വരട്ടെ...വരട്ടെ...വന്നു ഭാരതീയ ജനാധിപത്യത്തിനു കരുത്തേകട്ടെ!

കാര്യങ്ങളിങ്ങനെയൊക്കെ ആണേലും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എന്നതായിരിയ്ക്കും സംഭവിയ്ക്കാന്‍ പോകുന്നത്? ആരായിരിയ്ക്കും പ്രധാനമന്ത്രി? സാധ്യതകള്‍ എന്തൊക്കെ? സാഹചര്യങ്ങള്‍ ആര്‍ക്കൊക്കെ അനുകൂലം?

ഏറ്റവും കൂടുതല്‍ സീറ്റു നേടുന്ന ഒറ്റക്കക്ഷിയെ ചുറ്റിപ്പറ്റി തന്നെയായിരിയ്ക്കുമല്ലോ പുതിയ സര്‍ക്കാറിന്റെ സാധ്യതകള്‍. ലോകസഭയിലെ നിലവിലുള്ള അംഗബലം നിലനിര്‍ത്താന്‍ കഴിയാതെ കോണ്‍ഗ്രസ് ഏറ്റവും വല്ലിയ ഒറ്റകക്ഷിയാവുന്ന സാഹചര്യത്തിലും സോണിയാ മാഡം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദം ഉന്നയിയ്ക്കാം. പക്ഷേ പേരിനെങ്കിലും ഭൂരിപക്ഷം തെളിയിയ്ക്കേണ്ടേ? എന്നാ ചെയ്യും. മാരത്തോണ്‍ ചര്‍ച്ചകള്‍... യൂ.പീ.ഏ യിലാണോ എന്നു ചോയിച്ചാല്‍ അല്ലെന്നും അല്ലേ എന്നു ചോയിച്ചാല്‍ ആണെന്നും പറഞ്ഞ് നില്‍ക്കുന്ന പവാര്‍ ലാലു മുലായം പ്രഭൃതികളില്‍ ലാലുവും മുലായവും പസ്വാനും കാണ്‍ഗ്രസിനു നിരുപാധിക പിന്തുണ നല്‍കി മാഡത്തിന്റെ മോഹങ്ങള്‍ക്ക് ചിറക് നല്‍കും. പവാര്‍ പക്ഷേ പിടി കൊടുക്കില്ല. ഇപ്പോഴുള്ള യൂ.പീ.ഏയും ഇന്നി യൂ.പീ.യേയിലേയ്ക്ക് വരാനുള്ളവരേം കൂടെ ചേര്‍ത്താലും ഇരുന്നൂറ്റി അറുപത്തി മുന്നില്‍ എത്താന്‍ പിന്നെയും വഴി ബാക്കിയായിരിയ്ക്കേം ചെയ്യും.

അങ്ങിനെയൊരു സാഹചര്യത്തില്‍ പിന്നെ സാധ്യത ഇടതു പക്ഷത്തിന്റെ പിന്തുണയാണ്. മന്മോഹന സിംഗിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാറുണ്ടാകുന്നതിനെ ഇടതുപക്ഷം പിന്തുണയ്ക്കുമെന്നു സാക്ഷാല്‍ മാഡം പോലും സ്വപ്നം കാണുമെന്നു തോന്നുന്നുമില്ല. അറുപത് കയ്യുകള്‍ മായാവതി പറയുന്നതുപോലെ പൊങ്ങുമെങ്കില്‍ മായാവതി ഉപപ്രധാനമന്ത്രിയായി മന്മോഹന സിംഗ് പ്രധാനമന്ത്രിയായേക്കും-ഇടതു പക്ഷത്തിന്റെ പിന്തുണയില്ലാതെ തന്നെ. പക്ഷേ അതിനുള്ള സാധ്യത മായാവതിയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാഹചര്യം എത്രയും കുറയുന്നോ അത്രയുമേ ഉണ്ടാവുകയും ഉള്ളൂ. മായാ‍വതിയ്ക്ക് ഒരു തട്ടിക്കൂട്ട് മന്ത്രിസഭ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതായെങ്കില്‍ മാത്രമേ ഇങ്ങിനെയൊരു സാഹചര്യത്തിനും സാധ്യതയുള്ളൂ. മായാവതി ആ ഒത്തുതീര്‍പ്പിനു തയ്യാറാവാതിരിയ്ക്കുകയാണേല്‍ ഇടതുപക്ഷത്തിന്റെ പിന്തൂണയ്ക്ക് വേണ്ടി കോണ്‍ഗ്രസിനു പണിയെടുക്കേണ്ടി വരും. അവിടെ മന്മോഹന സിംഗ് പുറത്ത്. ഇടതു പക്ഷവും കൂടി ചേര്‍ന്ന ഒരു സര്‍ക്കാര്‍ അങ്ങിനെയെങ്കില്‍ പിറവിയെടുക്കാം. ഒരു പക്ഷേ ഏ.കേ. ആന്റണിയോ പ്രണാബ് സാറോ പ്രധാനമന്ത്രിയാകാം.

കോണ്‍ഗ്രസ് വിരോധം പ്രധാന പ്രചരണയുധമാക്കി ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ നേരിട്ട് കോണ്‍ഗ്രസിനെ എതിര്‍ത്ത് എം.പീമാരാകുന്നവര്‍ കോണ്‍ഗ്രസ് പ്രധാനമന്ത്രിയ്ക്ക് വേണ്ടി കൈ പൊക്കിയത് കഴിഞ്ഞ നാലര വര്‍ഷം ഭാരത ജനാധിപത്യം കണ്ടു. ബീ.ജേ.പീ വിരോധത്തിന്റെ പേരില്‍ വീണ്ടും അതു തന്നെ സംഭവിയ്ക്കാം. വ്യത്യസ്ത പ്രകടന പത്രികയും പ്രത്യായ ശാസ്ത്രവുമായി ഇലക്ഷനില്‍ തമ്മില്‍ തല്ലിയവര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ സമരസപ്പെടുന്ന ചീഞ്ഞു നാറിയ കാഴ്ചകള്‍ക്കാണ് വീണ്ടും ഇന്ദ്രപ്രസ്ഥം സാക്ഷിയാകാന്‍ പോകുന്നത്. ഏറ്റവും വല്ലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറുകയാണെങ്കില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇടതു പക്ഷം കോണ്‍ഗ്രസിനു പിന്തുണ നല്‍കും എന്നതില്‍ തര്‍ക്കത്തിനു വകയില്ല. അങ്ങിനെയെങ്കില്‍ പിന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കാട്ടികൂട്ടുന്ന കാടടച്ച പ്രചാരണ പ്രകടനങ്ങളുടെ അര്‍ത്ഥം എന്താണ്?

ഇന്നി ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ ജയിച്ചു വരുന്ന ഒറ്റ കക്ഷി ബീ.ജേ.പി ആണെങ്കിലും സാ‍ഹചര്യങ്ങളില്‍ വല്ലിയ വിത്യാസം ഒന്നും ഉണ്ടാകില്ല. അപ്പോള്‍ സര്‍ക്കാറുണ്ടാക്കാന്‍ ബീ.ജേ.പിയ്ക്ക് കൂട്ട് ഇന്ന് മൂന്നാം മുന്നണിയുമായി മുന്നോട്ടു പോകുന്ന ജയലളിതയും ചന്ദ്രബാബു നായിഡുവും ഒരു പക്ഷേ ശരത് പവാറും, പസ്വാനും ഒക്കെയായിരിയ്ക്കും. ഒന്നുകില്‍ മായാവതി അല്ലെങ്കില്‍ മുലായം സിങ്ങ് - എന്‍.ഡി.ഏയില്‍ എത്തിയാലും അത്ഭുതമില്ല. കണ്ടിടത്തോളം ഒറ്റകക്ഷിയായി ബീ.ജേ.പി മുന്നിലെത്തിയാല്‍ മൂന്നാം മുന്നണിയിലെ മിക്ക പാര്‍ട്ടികളും നാ‍ലാം മുന്നണിയും എന്‍.ഡി.ഏ സര്‍ക്കാറിന്റെ ഭാഗമാകാനാണ് സാധ്യത.

ഇടതു പക്ഷത്തിനും മായാവതിയ്ക്കും ജയലളിതയ്ക്കും മതേതര ജനതാദളിനും കൂടി ഭരിയ്ക്കാനുള്ള സീറ്റിനടുത്തെങ്ങാനും എത്താന്‍ കഴിഞ്ഞാലും സംഭവിയ്ക്കാന്‍ പോകുന്നത് ഇതൊക്കെ തന്നെ. മായാവതി പ്രധാന മന്ത്രി. കൂടെ പവാര്‍ ഉണ്ടാകും. നാലാം മുന്നണിയിലെ മൂന്ന് സഹോദരന്മാരില്‍ രണ്ട് സഹോദരന്മാര്‍ മായവതി സര്‍ക്കാറില്‍ ചേരും. മുലായം പുറത്ത്. ലാലുവും പസ്വാനും അകത്ത്. എന്‍.ഡി.ഏയില്‍ ബീ.ജേ.പി ഒഴികെയുള്ള കക്ഷികള്‍ മായാവതി സര്‍ക്കാറില്‍ പങ്കാളികള്‍ ആയിരിയ്ക്കുകയും ചെയ്യും. യൂ.പിയേയില്‍ ഇപ്പോഴുള്ള കക്ഷികള്‍ ലീഗും ഡി.എം.കെയും മാണി കാണ്‍ഗ്രസും മാത്രമാകയാല്‍ ഇന്നിയും അതില്‍ നിന്നും കൂടുതല്‍ ചോര്‍ച്ചയുണ്ടാകാന്‍ വഴിയില്ല. പക്ഷേ കാണ്‍ഗ്രസില്‍ നിന്നും ഏതെങ്കിലും വിഭാഗം അടര്‍ന്ന് മാറി മൂന്നാം മുന്നണി സര്‍ക്കാറില്‍ ചേര്‍ന്നാലും അത്ഭുതപ്പെടരുത്.

തന്നെ ജയിപ്പിച്ച് വിട്ട വോട്ടറന്മാരെ വഞ്ചിച്ച് എതിര്‍ ചേരിയ്ക്ക് വേണ്ടി ലോകസഭയില്‍ കൈപൊക്കുന്ന രാഷ്ട്രീയ പാപ്പരത്തം ഭാരത ജനാധിപത്യത്തിലെ ഏറ്റവും ചീഞ്ഞ മുഖമാണ് തുറന്ന് കാട്ടുന്നത്. അതായത് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥി ജയിക്കുകയും ലോകസഭയില്‍ കൈ പൊക്കേണ്ടി വരുമ്പോള്‍ തിരുവനന്തപുരത്ത് തോല്പിച്ച കക്ഷിയ്ക്ക് വേണ്ടി തിരുവനന്തപുരത്തെ എം.പി കൈ പൊക്കുകയും ചെയ്യുന്നിടത്ത് എന്തു ജനാധിപത്യ മര്യാദയാണ് പാലിയ്ക്കപ്പെടുന്നത്?

ചെരുപ്പുകള്‍ക്ക് ജനാധിപത്യത്തിലുള്ള പ്രാധാന്യം ഇവിടെയാണ് പ്രസക്തമാകുന്നത്. ലോകസഭയില്‍ എന്തിന്റെ പേരിലായാലും എതിര്‍ ചേരിയ്ക്ക് വേണ്ടി കൈപൊക്കുന്നവനെ ചെരുപ്പ് കൊണ്ടാണ് സ്വീകരിയ്ക്കേണ്ടുന്നത്. ജയിയ്ക്കുന്നതോടെ അവസാനിയ്ക്കേണ്ടുന്നതല്ല വോട്ടറന്മാരോടുള്ള വിധേയത്വം. തിരഞ്ഞെടുപ്പില്‍ മുന്നോട്ടു വെയ്ക്കുന്ന വിഷയങ്ങളോട്, പ്രത്യായ ശാസ്ത്രത്തോട്, പ്രകടന പത്രികയോട്, വോട്ടു നല്‍കി വിജയിപ്പിച്ച വോട്ടറന്മാരോട് നീതി പുലര്‍ത്താന്‍ കഴിയാത്ത എം.പി.മാരെ കൈകാര്യം ചെയ്യാനുള്ള സാധനമാണ് പഴകി ദ്രവിച്ച ചെരുപ്പുകള്‍!

ആര്‍ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാനുള്ള അംഗബലം ഈ തിരഞ്ഞെടുപ്പില്‍ ലഭിയ്ക്കില്ലാ എന്ന വസ്തുത മനസ്സിലാക്കാതെയല്ല ഇങ്ങിനെ പറയേണ്ടി വരുന്നത്. ഒരു ഒറ്റ കക്ഷിയ്ക്ക് ഭൂരിപക്ഷം ഇല്ലാതെ വന്നാല്‍ പിന്നെ കൂട്ടുമുന്നണീ സര്‍ക്കാറിനേ സാധ്യതയുള്ളൂ. അല്ലെങ്കില്‍ ആര്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാതെ വരികയും വീണ്ടും തിരഞ്ഞെടുപ്പ് പ്രഖ്യാപിയ്ക്കേണ്ടി വരികയും ചെയ്യും. ആ തിരഞ്ഞെടുപ്പിലും ആര്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയില്ലാ എങ്കില്‍ വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക എന്ന അവസ്ഥ സംജാതമാകും. ഭരണഘടനാ പ്രതിസന്ധിയായിരിയ്ക്കും പരിണിതി.

ഒരു കക്ഷിയ്ക്കും ഒറ്റയ്ക്ക് ഭരിയ്ക്കാന്‍ കഴിയാത്തിടത്ത് കൂട്ടുമുന്നണികള്‍ അനിവാര്യമാണ്. പക്ഷേ അത് തിരഞ്ഞെടുപ്പിനു മുന്നേ ഉണ്ടാകണം. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കുന്ന ഏതു തരം നീക്കുപോക്കുകളും അവിശുദ്ധം തന്നെയാണ്. ജനങ്ങളുടെ മുന്നില്‍ പരാജയപ്പെടുന്നവനെ കുറുക്കു വഴികളിലൂടെ അധികാരത്തിലെത്തിയ്ക്കാനേ തിരഞ്ഞെടുപ്പാനന്തര നീക്കുപോക്കുകളിലൂടേയും മിനിമം പൊതു പരിപാടി എന്ന പൊതുജനത്തെ പറ്റിപ്പു പരിപാടികളിലൂടേയും സാഹചര്യം ഒരുക്കകയുള്ളൂ‍. അല്ലെങ്കില്‍ തോറ്റവര്‍ക്ക് ഭരണം പിടിയ്ക്കാനുള്ള പൊതുമിനിമം പരിപാടിയാണ് തിരഞ്ഞെടുപ്പാനന്തര മുന്നണി രൂപീകരണത്തിലൂടെ സംഭവിയ്ക്കുന്നത്.

ഒന്നു പറഞ്ഞ് ജയിയ്ക്കുക മറ്റൊന്നു പറഞ്ഞ് ഭരിയ്ക്കുക വേറൊന്നു പറഞ്ഞ് വീണ്ടും വൊട്ടു തെണ്ടിയെത്തുക...
പ്രിയപ്പെട്ട വോട്ടറന്മാരേ,
ഇവര്‍ക്കായി കരുതി വെയ്ക്കുക- തേഞ്ഞു പഴകിയ ചെരുപ്പുകള്‍!
ആവുന്നിടത്തോളം സൂക്ഷിച്ചു വെയ്ക്കക!
കിട്ടുന്ന അവസരങ്ങളില്‍ ഉന്നം തെറ്റാതെ കീച്ചുക!
--------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ വിലയിരുത്തി?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

Saturday, March 07, 2009

ബഹുഭാര്യത്വം: ഭാര്യമാര്‍ക്ക് പറയാനുള്ളത്....

ഒരു യാത്രയ്ക്കിടയില്‍.
കൂട്ടത്തില്‍ സമുദാ‍യത്തില്‍ വിലയും നിലയും പേരും പ്രശസ്തിയും ഉള്ളൊരു മൌലവിയും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വാഹനത്തില്‍ വെച്ച് ബഹുഭാര്യത്വത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ വന്നു. സ്വാഭാവികമായും ചോദ്യങ്ങള്‍ ഞങ്ങളുടെ ഭാഗത്തും ഉത്തരം തരാനുള്ള ബാധ്യത മൌലവിയ്ക്കും ആയി.
“രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യ സമ്മതിയ്ക്കുമോ?”
അദ്ദേഹത്തിന്റെ ഉത്തരം.
“ഓളോട് ഞാന്‍ പറഞ്ഞിരുന്നു. ഓള്‍ക്ക് സന്തോഷമേയുള്ളു.”
വീണ്ടും ചോദ്യം.
“എന്തേ അവര്‍ക്ക് സുഖമില്ലേ?”
“ഏയ് കുഴപ്പം ഒന്നുമില്ല.”
പിന്നെന്തിനു വേറേ വിവാഹം കഴിയ്ക്കുന്നു എന്നു ആരും ചോദിച്ചില്ല. മൂപ്പരുടെ ഓള്‍ക്ക് മൂപ്പര്‍ മറ്റൊരു വിവാഹം കഴിയ്ക്കുന്നതില്‍ അനിഷ്ടമൊന്നുമില്ല എന്ന മൂപ്പരുടെ വാക്കുകള്‍ ശരിയോ തെറ്റോ ആകട്ടെ. രണ്ടാം വിവാഹം കഴിയ്ക്കുന്ന ഭര്‍ത്താവിന്റെ നടപടികളോട് ഭാര്യമാരുടെ നിലപാട് എന്തായിരിയ്ക്കും? രണ്ടാം വിവാഹം കഴിയ്ക്കാന്‍ തന്റെ ജീവിത പങ്കാളി ഒരുങ്ങിയിറങ്ങുമ്പോള്‍ ഭാര്യയുടെ മാനസ്സികാവസ്ഥ എന്തായിരിയ്ക്കും? തന്റേതെന്നു മാത്രം വിശ്വാസിയ്ക്കുന്ന ഒരുവനു മറ്റൊരു അവകാശി കൂടി ഉണ്ടാവുന്നതില്‍ ആദ്യ ഭാര്യയുടെ വിചാരങ്ങള്‍ എന്തായിരിയ്ക്കും?

ആ ചര്‍ച്ചയ്ക്ക് ശേഷം ഇതേ ചോദ്യം ചില ഭാര്യമാരോട് ചോദിച്ചു.

ഒരു ഭാര്യ പറഞ്ഞു:
“എന്റെ ഭര്‍ത്താവ് അങ്ങിനെയൊരു തീരുമാനം എടുത്താല്‍ അയാളെ ഞാന്‍ കൊല്ലും എന്നിട്ടും ഞാനും ചാകും.”
മറ്റൊരു ഭാര്യ:
“കെട്ടുന്നതിന്റെ അന്ന് രണ്ടെണ്ണത്തിനേയും കൊല്ലും. മക്കളേയും കൊല്ലും. ഞാനും ചാകും.”
വേറൊരു ഭാര്യ:
“വിവാഹ മോചനം നേടും. വേറെ കെട്ടും.”
ആ ഭാര്യയ്ക്കു മക്കള്‍ ഇല്ലായിരുന്നു.
നിസ്സഹായതയോടെ പ്രതികരിച്ചവരും കുറവല്ല.
“എന്ത് ചെയ്യാന്‍ കഴിയും. എതിര്‍ക്കും. എന്നിട്ടും അദ്ദേഹം അങ്ങിനെയൊരു തീരുമാനം എടുത്താല്‍ സഹിയ്ക്കും.”
ചോദ്യം കേട്ടപ്പോഴേ തലപ്പെരുപ്പ് ബാധിച്ചവളും ഉണ്ടായിരുന്നു കൂട്ടത്തില്‍.
“യ്യോ...അങ്ങിനെയൊന്നും ചോദിയ്ക്കല്ലേ...എനിയ്ക്കു തലപെരുക്കുന്നു.” ഒരു നിലവിളിയോടെയായിരുന്നു മറുപടി.
പ്രതികരിച്ചവരില്‍ ആര്‍ക്കും സ്വന്തം ഭര്‍ത്താവിനു മറ്റൊരു ഭാര്യ കൂടി ഉണ്ടാകുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും മൃദുലമായ മറുപടി. “എന്തു ചെയ്യാന്‍ കഴിയും?” എന്ന മറുചോദ്യമായിരുന്നു.

മതം ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതല്ല ഈ ചര്‍ച്ചയുടെ ഉദ്ദേശ്യം. ഭാര്യമാര്‍ ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതാണ്. മതത്തിന്റെ അടിസ്ഥാന ശിലകളായ നമസ്കാരം, നോയമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയില്‍ ലവലേശം താല്പര്യമോ ശ്രദ്ധയോ സൂഷ്മതയോ ഇല്ലാത്തവന്‍ പോലും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കാനും മൊഴിചൊല്ലാനും മതത്തെ കൂട്ടു പിടിയ്ക്കുന്ന ഇക്കാലത്ത് മതത്തേയും ബഹുഭാര്യത്വത്തേയും ചേര്‍ത്ത് ചര്‍ച്ച ചെയ്തിട്ട് എന്തെങ്കിലും ഗുണം സമുദായത്തിനോ സമൂഹത്തിനോ ഉണ്ടാകും എന്നു കരുതുകയും വയ്യ.

രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ച് നടക്കുന്ന ഒരു ചങ്ങാ‍തി. നിലവിലുള്ള ഭാര്യയോടും മക്കളോടും അതീവ സ്നേഹവും താല്പര്യവും ഉള്ള അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ന്യായീകണം അതിശയകരമായിരുന്നു.
“എടോ എന്തോ പറയുക. ഒരു...ഒരു ....സംതൃപ്തി ഇല്ലടോ”
“ഓളറിഞ്ഞാലോ”
“ഓളറിഞ്ഞ് നടക്കില്ല. ഓളറിയരുത്.”
അതേ അതു തന്നെ. ഓളറിയരുത്. ഓളുടെ സ്നേഹം നഷ്ടപ്പെടുകയും അരുത് സംതൃപ്തിയ്ക്കായി മറ്റൊരുവളും.
അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ എത്ര മറച്ചു വെച്ചിട്ടും വിവാഹത്തിനു മുന്നേ തന്നെ ആദ്യ ഭാര്യ വിവരം അറിഞ്ഞു. വിഷാദ രോഗം ബാധിച്ച ആദ്യ ഭാര്യ ഇന്ന് ആ ചങ്ങാതിയ്ക്ക് ഒരു ഭാരമല്ല. ആ ഭാരം അദ്ദേഹം മൊഴി ചൊല്ലി ഒഴിവാക്കി!

തന്റെ ജീവിത പങ്കാളിയെ പകുത്തെടുക്കാന്‍ മറ്റൊരാള്‍ കൂടി വരുന്നത് ഏതെങ്കിലും ഭാര്യ സ്വമനസ്സാലെ സമ്മതിയ്ക്കും എന്നു കരുതുക വയ്യ. ആദ്യ ഭാര്യയില്‍ യാതൊരു തെറ്റും കുറ്റവും ഇല്ലാതെ തന്നെ രണ്ടാം വിവാഹത്തിനു മുതിരുന്ന ഭര്‍ത്താവിനെ ഭരിയ്ക്കുന്ന വിചാരങ്ങള്‍ എന്തായിരിയ്ക്കും എന്ന് സ്വയം ചോദിച്ചു നോക്കി. ഒരു പിടിയും കിട്ടുന്നില്ല. ഒന്നില്‍ കൂടുതല്‍ സ്തീകളോടുള്ള അഭിനിവേശം എന്നല്ലാതെ മറ്റൊരു കാരണവും അതിനു കാണുവാനും കഴിയുന്നില്ല.

സ്തീകള്‍ പലപ്പോഴും കൊച്ചു വര്‍ത്തമാനങ്ങളില്‍ വിഷയം ആകാറുണ്ടല്ലോ? വിഷയാസക്തിയില്‍ ഇത്തിരി മുമ്പിലുള്ള ഒരു ചങ്ങാതി. പ്രവാസത്തില്‍ നിരവധി സ്തീകളോട് വഴിവിട്ട ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഒരുവന്‍. ഒരിയ്ക്കല്‍ സഹികെട്ടു ചോദിയ്ക്കേണ്ടി വന്നു:
“എടോ..നാട്ടില്‍ ഓളും ഇതുപോലെ പരപുരുഷ ബന്ധത്തിലേര്‍‍പ്പെട്ടാല്‍ താനെങ്ങനെ പ്രതികരിയ്ക്കും.”
മറുപടി ഇത്തിരി കടന്നിട്ടായിരുന്നു.
“ബ്ബ്ഭ നായേ....”
വിളിച്ചത് എന്നെയായിരുന്നു.
“ഓളെ ഞാന്‍ കൊല്ലും.”
തനിയ്ക്കു എന്തും ആകാം. ഭാര്യയെകുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു പോലും കേള്‍ക്കാനുള്ള സഹന ശക്തിയില്ലാത്ത ഒരു ഭര്‍ത്താവ്. ഒരു ദിവസം പോലും പരസ്തീഗമനം നടത്താതെ ഉറക്കറയിലേയ്ക്കെത്താത്തവനും ഭാര്യ പതിവ്രതയായിരിയ്ക്കണം!

ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനു ശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്മാരുടെ വിചാരങ്ങളിലെവിടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്ക്കു ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാകുമോ എന്നു സംശയമാണ്. സാധുവായ ഒരുവള്‍ക്ക് ജീവിതം കൊടുക്കുന്നതിനു അവരെ വിവാഹം കഴിയ്ക്കുക എന്നതിനേക്കാള്‍ ധാര്‍മ്മികത അവര്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിയ്ക്കുന്നതിനാവശ്യമായ സഹായം ചെയ്യലല്ലേ? കല്യാണ പ്രായം എത്തി നില്‍ക്കുന്ന അഥവാ കഴിഞ്ഞ ഒരു സാധുവിനെ രണ്ടാം ഭാര്യയാക്കുന്നതിലൂടെ ആരു ആര്‍ക്ക് സഹായം ചെയ്യുന്നു എന്നാണ്?

സ്തീ ഒരു ഉപഭോഗ വസ്തു എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും കല്പിയ്ക്കാത്ത ഒരു സമൂഹത്തിനു മാത്രമേ ആദ്യ ഭാര്യ നിലനില്‍ക്കുമ്പോള്‍ അവരുടെ ഇഷ്ടവും ഇഷ്ടക്കേടും നോക്കാതെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ കഴിയുള്ളു. താന്‍ മറ്റൊരുവളെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു എന്നറിയുമ്പോള്‍ തന്റെ ഭാര്യയ്ക്കുണ്ടാകാവുന്ന മാനസ്സിക വൈഷമ്യങ്ങള്‍ കണ്ടില്ലാ എന്നു നടിച്ച് പുതിയൊരുവളുടെ കരം ഗ്രഹിയ്ക്കുന്നവന്‍ തന്റെ അഭാവത്തില്‍ ഭാര്യ മറ്റൊരു പുരുഷനെ നോക്കുന്നതു പോലും സഹിച്ചു എന്നു വരില്ല.

ഭര്‍ത്താവ് ഉടമയും ഭാര്യ അടിമയും എന്ന നിലപാട് എന്തു കൊണ്ട് ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്നു? ഭര്‍ത്താവിനു എന്തുമാകാം. ഭാര്യ എല്ലാം സഹിയ്ക്കണം. പരസ്തീഗമനം പതിവാക്കിയ ഭര്‍ത്താവിനും ഭാര്യ പതിവ്രതയായിരിയ്ക്കണം. സമൂഹം എത്ര പുരോഗമിച്ചാലും സ്തീയോടുള്ള സമീപനത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇപ്പോഴും. പുരുഷന്റെ ഉടമ മനോഭാവം മാറണമെങ്കില്‍ സ്തീ സ്വന്തം അസ്ഥിത്വം തിരിച്ചറിയേണ്ടുന്നതുണ്ട്. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും രണ്ടാമതൊരു വിവാഹത്തിനു മുതിരുന്ന ഭര്‍ത്താക്കന്മാരെ അതില്‍ നിന്നും തടയുന്നതിനു ഭാര്യമാര്‍ക്കു കഴിയണം. ജീവിതത്തില്‍ തുല്യ പങ്കാളിത്തം ഭര്‍ത്താവിനേയും ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭാര്യയ്ക്കു മൂത്താംകുടി ആകാതിരിയ്ക്കാന്‍ കഴിയും.
----------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ കാണുന്നു?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

Friday, February 27, 2009

സമ്പന്നരായ നായ്ക്കള്‍!

സ്ലം ഡോഗ് മില്യണറിന്റെ ഓസ്കാറാഘോഷവും ചിത്രത്തിന്റെ വിജയവും ഭാ‍രതത്തിന്റെ സംസ്ക്കാരത്തിനേറ്റ കളങ്കമാണെന്നും ഭാരതത്തോട് ഒടുങ്ങാ‍ത്ത പകയും വിദ്വോഷവും ഇന്നും കെടാതെ സൂക്ഷിയ്ക്കുന്ന ബ്രിട്ടീഷുകാരന്‍ നമ്മുടെ ദേശത്തെ താഴ്ത്തികെട്ടാന്‍ വേണ്ടി മാത്രം പടച്ച ചിത്രമാണ് സ്ലം ഡോഗ് മില്യണര്‍ എന്നുമൊക്കെയായി ബൂലോഗത്ത് ദേശസ്നേഹ പോസ്റ്റുകളുടെ ഒരു ഘോഷയാത്ര തന്നെയാണ്.

നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....
നമ്മുടെ സംസ്കാരം....


ചേരിയിലെ കുട്ടി തീട്ടത്തില്‍ ചാടുമോ? ചാടിയ കുട്ടി തീട്ടത്തീന്നു കയറി വരുമോ? തീട്ടം പുരണ്ടകുട്ടി ഓടുന്നത് ചിത്രീകരിയ്ക്കാന്‍ പാടുണ്ടായിരുന്നോ? പിഞ്ചു കുട്ടികളുടെ കണ്ണില്‍ തിളച്ച എണ്ണയൊഴിച്ച് കരിച്ച് ഭിക്ഷാടനത്തിനായി ഉപയോഗിയ്ക്കുന്നവര്‍ ഭാരതത്തില്‍ ഉണ്ടോ? കുട്ടികളെ വലവീശാന്‍ കൊക്കോ കോള കൊടുക്കുമ്പോള്‍ ചേരിയിലെ കുട്ടികള്‍ അതു ആര്‍ത്തിയോടെ വാങ്ങി കുടിയ്ക്കുന്നത് കുട്ടികള്‍ ഇപ്പോഴും വിദേശാധിപത്യത്തെ ഇഷ്ടപ്പെടുന്നു എന്ന സൂചനയല്ലേ? വിരണ്ടോടുന്ന കുട്ടികളെ കാണിയ്ക്കുന്നതിനോടു ചേര്‍ത്ത് അലസമായി കിടക്കുന്ന നായയെ കാട്ടുന്നത് ചേരിയിലെ നായകളുടെ ജീവിതം ചേരി നിവാസികളുടെ ജീവിതത്തേക്കാള്‍ ശാന്തത നിറഞ്ഞതാണ് എന്നു കാട്ടുവാനല്ലേ? ഹോ....എന്നാ ചോദ്യങ്ങള്‍? ഈ ചിത്രത്തോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നമ്മുടെ സംസ്കാരം മിക്കവാറും കപ്പലുകേറും!

സിനിമയില്‍ കാട്ടുന്ന ചേരിയിലെ സംഭവങ്ങളില്‍ അതിഭാവുകത്വവും സംസ്കാര ധ്വംസനവും ദര്‍ശിയ്ക്കുന്നവര്‍ അറിയാത്ത അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയില്ലാ എന്നു നടിയ്ക്കുന്ന മറ്റു ചിലതു കൂടിയില്ലേ? ഇന്നലെയും ഇന്നുമൊക്കെ നാം വായിയ്ക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചിലത്. സംസ്കാരം സംസ്കാരത്തെ കൊന്നു തിന്നുന്ന ചില സത്യങ്ങള്‍...

രണ്ടര വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു പെണ്‍ കുഞ്ഞിനെ ചേരിയിലിട്ട് അമ്പത്തി അഞ്ച് വയസ്സുള്ള ബാലന്‍ ബലാത്സഗം ചെയ്യുന്ന സുന്ദര നിമിഷങ്ങള്‍ എന്തേ ദാനി ബോയല്‍ ചിത്രീകരിച്ചില്ല?

ഒമ്പത് വയസ്സുള്ള യുവതിയെ ബലാത്സഗം ചെയ്തു ചാക്കില്‍ കെട്ടി തട്ടും പുറത്ത് ഇട്ട അറുപത് വയസ്സുള്ള കൌമാരക്കാരന്റെ കാണാന്‍ സുഖമുള്ള ക്രിയകള്‍ എന്തേ ഈ ദാനി ബോയല്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയില്ല?

ചേരിയിലെ ഇരുപതോളം കുഞ്ഞുങ്ങളെ പ്രകൃതി വിരുദ്ധ ലൈംഗികോപകരണങ്ങളാക്കി പുഴുങ്ങി തിന്ന കോടീശ്വരന്റെ നന്മകളെ എന്തേ ഈ കോന്തന്‍ ദാനീ ബോയല്‍ തന്റെ ചിത്രത്തില്‍ നിന്നും വിട്ടുകളഞ്ഞു?

പ്രേയസിയെ ജീവനോടെ ചൂളയില്‍ കേറ്റി ചുട്ടുകരിച്ച രാഷ്ട്രീയ നേതാവിന്റെ കലാപരിപാടികള്‍ ഈ ദാനിബോയല്‍ മറന്നു പോയതാണോ?

പൂര്‍ണ്ണ ഗര്‍ഭിണിയുടെ ഉദരം ശൂലം കൊണ്ടു കുത്തി കുഞ്ഞിനെ പുറത്തെടുക്കുന്ന നയന മനോഹരമായ കാഴ്ചകള്‍ ഇങ്ങേര്‍ പകര്‍ത്തിയിരുന്നേല്‍ അത് ഭാരത സംസ്കാ‍രത്തിനു തന്നെ മുതല്‍കൂട്ടാകുമായിരുന്നില്ലേ?

പച്ച ജീവനോടെ അഗ്നിക്കിരയാകേണ്ടി വരുന്ന ദളിതന്റെ സംഗീതാത്മകമായ അലറിക്കരച്ചില്‍ ഈ ബിലാത്തിക്കാരന്‍ എന്തേ സിനിമയുടെ സംഗീതവുമായി ലയിപ്പിച്ചില്ല?

വയറ്റിപ്പിഴപ്പിനായി കൌമാരക്കാരികളായ സ്വന്തം പെണ്മക്കളെ വേശ്യാവൃത്തിയിലേയ്ക്ക് തള്ളി വിടുന്ന ചേരിയിലെ അമ്മമാരുടെ ദൈന്യം കാണാന്‍ നല്ല രസമല്ലേ?

മുംബൈ സിനിമയില്‍ മണിരത്നം കാട്ടിയതൊക്കെയും മുംബൈ കലാപത്തില്‍ നടന്ന ക്രൂരതകളുടെ ഒരു ശതമാനം പോലും വരില്ലാ എന്നാണ് മുംബൈ കലാപം നേരിട്ടു അനുഭവിച്ചിട്ടുള്ളവര്‍ പറയുന്നത്. കലാപത്തെ അത്രയും ലളിതമായി ചിത്രീകരിച്ചിട്ടും ചിത്രം കണ്ടിറങ്ങുമ്പോള്‍ കലാപത്തിന്റെ കനലുകള്‍ നീറ്റലായി പടരുന്നുണ്ടായിരുന്നു. എത്രയോ ദിവസങ്ങള്‍ വേണ്ടി വന്നു അന്നു മുംബൈ സിനിമ കണ്ട മരവിപ്പ് മാറി കിട്ടാന്‍. ചേരിയിലെ ജീവിതത്തിന്റെ ഒരു ശതമാനം പോലും സ്ലം ഡോഗ് മില്യനറിലൂടെ ദാനി ബോയല്‍ ചിത്രീകരിച്ചിട്ടില്ല. ഇരുകാലുകളില്‍ നടക്കുന്നതു കൊണ്ടു മാത്രം മനുഷ്യരായി ഗണിയ്ക്കപ്പെടുന്ന ഒരു സമൂഹമാണ് ചേരികളില്‍ ഉള്ളത്. അവിടുത്തെ ജീവിതവും നിയമങ്ങളും ശൈലികളും ഒക്കെയും പുറം ലോകത്തിനു എന്നും അന്യമായിരിയ്ക്കും. അറപ്പ് വെറുപ്പ് എച്ചില്‍ ദയ അനുകമ്പ ഈ വാക്കുകള്‍ക്കൊന്നും പുറം ലോകം നല്‍കുന്ന അര്‍ത്ഥങ്ങളല്ല ചേരികള്‍ക്കുള്ളില്‍ ഉള്ളത്.

ആഘോഷങ്ങളുടെ അവസാനം പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ നിന്നും തള്ളുന്ന അവശിഷ്ടങ്ങള്‍ക്കായി നായകളോടു മത്സരിയ്ക്കുന്നവരാണ് ചേരികളുടെ പരിശ്ചേതം. ചേരികളിലെ ജീവിതം കാട്ടുന്ന ഒരു ചിത്രത്തില്‍ മണിമന്ദിരങ്ങളിലാണ് ചേരി നിവാസികള്‍ വസിയ്ക്കുന്നത് എന്നു കാണിയ്ക്കാന്‍ കേരളത്തിലെ ചില സിനിമാക്കാര്‍ക്കേ കഴിയുള്ളൂ. ചേരിയിലെ കുട്ടി അന്നത്തെ അഷ്ടിയ്ക്കായി വയറ്റത്തടിച്ചു പാടുമ്പോള്‍ ചുറ്റിനും നൃത്തം ചെയ്യുന്ന അല്പ വസ്ത്രധാരിണികളായ എക്ശ്ട്രാ നടിമാരും ഒട്ടക കൂട്ടങ്ങളും ആനയും അമ്പാരിയും ഒക്കെ ചിത്രീകരിയ്ക്കാന്‍ ഉളിപ്പില്ലാത്തവരല്ല എല്ലാ സിനിമാക്കാരും. ചേരി വിഷയമായാല്‍ ചേരിയില്‍ പോയ പോലെയുള്ള അനുഭവമായിരിയ്ക്കണം പ്രേക്ഷകന് ഉണ്ടാകേണ്ടുന്നത്. അല്ലാതെ ചേരിയിലെ മണിമന്ദിരത്തിലെ ആട്ടുകട്ടിലില്‍ ഇരുന്ന് പ്ലാസ്മാ ടിവി കണ്ടു മൊബൈല്‍ ഫോണില്‍ കുവൈറ്റിലുള്ള മമ്മിയോടു സംസാരിയ്ക്കുന്ന ചെരിയിലെ കുട്ടികളെ കാട്ടിയാല്‍ അദ്ദാണു ഭാരതീയ സംസ്കാരത്തിന്റെ മഹനീയ ഭാവം എന്നങ്ങ് ധരിയ്ക്കാന്‍ ലോക സിനിമാക്കാരെല്ലാവര്‍ക്കും പിരിയഴിഞ്ഞു കിടക്കുകയുമല്ല.

ഒരിയ്ക്കല്‍ കൊച്ചിയിലെ ചേരിയില്‍ കണ്ട ഒരു രംഗം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. ആറു വയസ്സു പ്രായമുള്ള ഒരു കുട്ടി ചാലിട്ടു ഒഴുകുന്ന ഓടയുടെ കരയില്‍ ഇരുന്ന് കമ്പു കൊണ്ടു നീക്കി നീക്കി കരയ്ക്കടുപ്പിയ്ക്കുന്ന തലേന്നു ആരോ കടിച്ചിട്ടെറിഞ്ഞ ഒരു ചിക്കന്‍ കാല്‍. ഒരു വിധത്തില്‍ എത്തി വലിഞ്ഞ് ചിക്കന്‍ കാല്‍ കൈപ്പിടിയിലൊതുക്കി ഒന്നു കുടഞ്ഞു ആര്‍ത്തിയോടെ കടിച്ചു തിന്നുന്ന രംഗം. ചേരിയെന്നാല്‍ അതൊക്കെയാണ്. ഭാരതത്തിലെ മാത്രമല്ല. ലോകത്തിലെവിടെയൊക്കെ ചേരികള്‍ ഉണ്ടോ അതിന്റെയൊക്കെയും പൊതുസ്വഭാവം ഒന്നു തന്നെയായിരിയ്ക്കും. മുംബൈയിലെ ചേരി ഭാരതത്തില്‍ ആയതു കൊണ്ട് ആ ചേരിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള മഹത്വം ഉണ്ട് എന്നു കരുതുക വയ്യ. അല്ലെങ്കില്‍ ഭാരതത്തിലെ ചേരികള്‍ ഭാരതീയര്‍ മാത്രം ചേരികളായി കണ്ടാല്‍ മതി,വിദേശീയര്‍ അത് ഭൂലോകത്തില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ലോകത്തോടു വിളിച്ചു പറയുകയാണ് വേണ്ടത് എന്ന നിലപാട് കാപട്യമാണ്.

ലോകത്തിലെ ഏറ്റവും വളര്‍ച്ചയുള്ള നാടുകളില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോഴും ഭൂരിപക്ഷ ജനതയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സമ്പന്നതയാണ് നമ്മുടേത്. ഒരര്‍ത്ഥത്തില്‍ ഓസ്കാറുകള്‍ വാരികൂട്ടിയ സ്ലം ഡോഗ് മില്യണര്‍ എന്ന ചിത്രത്തിന്റെ പേരുകള്‍ അന്വേര്‍ത്ഥമാക്കുന്ന സംസ്കാരം. ദാരിദ്ര്യവാസികളുടെ സമ്പന്ന രാഷ്ട്രം അല്ലെങ്കില്‍ കോടീശ്വരന്മാരുടെ ദരിദ്ര രാഷ്ട്രം. എന്തായാലും ചേരികളും കോടികളും ഇഴ ചേര്‍ന്നതാണ് ഇന്ന് നമ്മുടെ സംസ്കാരം. ചേരിയിലെ ജീവിതം ഒരു വിദേശി അതേപടി ഒപ്പിയെടുത്തപ്പോള്‍‍ ഭാരതത്തിലേയ്ക്ക് പറന്ന് വന്നത് മൂന്ന് ഓസ്കാറുകള്‍. ഭാരതീയനു അപ്രാപ്യമെന്നു കരുതിയിരുന്ന ലോക സിനിമയുടെ നെറുകയില്‍ രണ്ടു ഭാരതീയര്‍. അതില്‍ അഭിമാനിയ്ക്കാം. അല്ലാതെ നമ്മുടെ ദാരിദ്ര്യം ചിത്രീകരിയ്ക്കാന്‍ സായിപ്പേ താനാരാ കൂവേ എന്ന നിലപാട് കണ്ണടച്ച് ഇരുട്ടാക്കലാണ്. ഇരുട്ട് കണ്ണുകളില്‍ മാത്രമേ ഉണ്ടാകുള്ളൂ. മനസ്സ് അപ്പോഴും വെളുത്തിട്ടായിരിയ്ക്കും. ഇന്നി മനസ്സും കറുത്തിട്ടാണെങ്കില്‍ ഒന്നും പറയാനും ഇല്ല.

ജയ്....ഹോ!
-----------------------------------
ഒടുക്കത്തെ ന്യായം:

“കേട്ടോ ചേട്ടാ, മലയാളിയായ അരുന്ധതീ റോയിയ്ല്ല് ബുക്കര്‍ പ്രൈസ് കിട്ടീന്ന്.”
“ഓ...എന്തോന്ന് ബുക്കറ്. ഓള്‍ടെ ഇംഗ്ലീഷ് ബുക്കിനല്ലേ ബുക്കറ് കിട്ടീത്. അതിലും നല്ല എത്ര മലയാളം നോവലെറങ്ങിയിരിയ്ക്കുന്നു. അതിനൊന്നും ആരും എന്തേ ബുക്കറ് കൊടുക്കാത്തെ?”

Sunday, February 22, 2009

റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാറാശംസകള്‍....



റസൂല്‍ പൂക്കുട്ടിയ്ക്ക് ഓസ്കാര്‍ നോമിനേഷന്‍!

ലോകത്തിലെ തന്നെ ഉന്നതങ്ങളായ സിനിമാ പുരസ്കാരങ്ങളില്‍ ഒന്നായ ബാഫ്റ്റയും പൂക്കുട്ടിയെ തേടിയെത്തിയെന്ന വാര്‍ത്ത!
അതിശയത്തോടെയാണ് വാര്‍ത്തകള്‍ ശ്രവിച്ചത്. കൂട്ടത്തിലൊരാള്‍ സിനിമയുടെ ഉത്തുംഗശൃംഗത്തില്‍...

വ്യക്തികളാണ് ഗ്രാമങ്ങളെ ലോകത്തിന്റെ നെറുകയില്‍ എത്തിയ്ക്കുന്നത് എന്നത് എത്രയോ ശരി. അഞ്ചല്‍ എന്ന കുഞ്ഞു ഗ്രാ‍മവും അങ്ങിനെ ലോകത്തിന്റെ നെറുകയിലേയ്ക്ക് - പൂക്കുട്ടിയുടെ ചിറകിലേറി ....

ഇന്നലെ വരെ ഞങ്ങളുടെ സിനിമാക്കാരന്‍ രാജീവ് അഞ്ചല്‍ ആയിരുന്നു. ഇന്നി ഞങ്ങള്‍ക്ക് ഒരു ലോക സിനിമാക്കാരന്‍ കൂടി....

“ഒരു ഓസ്‌കറെങ്കിലും ഇത്തവണ നമുക്ക് കിട്ടും. അത് എന്നിക്കാവുമെന്ന് ഒരു പ്രതീക്ഷയുമില്ല. പക്ഷേ, മൂന്ന് നോമിനേഷനുള്ള എ.ആര്‍. റഹ്മാന് ഒന്നെങ്കിലും ഉറപ്പാണ്!”
ഒരു അഭിമുഖത്തില്‍ റസൂല്‍ പൂക്കുട്ടി പറഞ്ഞ് നിര്‍ത്തുന്നു.

പക്ഷേ പ്രിയപ്പെട്ട ചങ്ങാതീ ഞങ്ങള്‍ക്ക് ഉറപ്പുണ്ട് അടുത്ത ഏതാനും നിമിഷങ്ങള്‍ കഴിയുമ്പോള്‍ താങ്കള്‍ക്കും ഓസ്ക്കാര്‍ ശില്പത്തില്‍ മുത്തമിടാന്‍ കഴിയുമെന്ന്...ലോകസിനിമയുടെ നെറുകയിലായിരിയ്ക്കും താങ്കളെന്ന്...

ആശംസകള്‍...കോടിയാശംസകള്‍.....
******************************************

23/02/2009 രാവിലെ ഏഴുമണി.

ലോക സിനിമയുടെ തലസ്ഥാനത്ത് നിന്നും സിനിമയുടെ പൂക്കാലം ഭൂമിമലയാളത്തിലേയ്ക്ക് ഒഴുകിയെത്തി. അഞ്ചലിന്റെ സ്വന്തം റസൂല്‍ പൂക്കുട്ടി ഓസ്കാര്‍ ശില്പത്തില്‍ മുത്തമിട്ടു.

ശബ്ദത്തിന്റെ രാജകുമാരാ,

അഭിനന്ദനങ്ങള്‍....അനുമോദനങ്ങള്‍...