Saturday, May 10, 2008

അമേരിക്കയില്‍‌ നിന്നും ലോകം കാംക്ഷിക്കുന്നത് എന്തെന്നാല്‍...

അമേരിക്കയില്‍ ഒരു പ്രസിഡന്റിനെ തിരഞ്ഞെടുക്കുക എന്നാല്‍ ഏക ധ്രുവ ലോക ക്രമത്തില്‍ ഒരു അന്താരാഷ്ട്രാ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് തുല്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് അമേരിക്കക്ക് വേണ്ടി എന്ത് ചെയ്യുന്നു എന്നതിലുപരി അന്താരാഷ്ട്രാ പൊതു സമൂഹത്തിന് വേണ്ടി എന്തു ചെയ്യുന്നു എന്നുള്ളതാണ് ചിന്തനീയം. അമേരിക്കയുടെ ഭരണത്തലവന്‍ കഴിവ് കെട്ടവനും ഹിംസയെ പ്രോത്സാഹിപ്പിക്കുന്നവനും സ്വന്തം പ്രജകള്‍ക്ക് പോലും അനഭിമതനും ആയിതീര്‍ന്നാല്‍ ലോക സമാധാനത്തിനും പൊതു ജീവിതത്തിനും ആ പ്രസിഡന്റ് പദവി ഏല്പിക്കുന്ന അഘാതങ്ങള്‍ ചെറുതല്ലാത്തതായിരിക്കും. ഇന്ന് ലോകം നേരിടുന്ന പ്രതിസന്ധികള്‍ തന്നെയാണ് അതിനുദാഹരണം.


ഒരു രാജ്യത്തെ ഭരണ കൂടത്തിന്റെ വീഴ്ചയില്‍ നിന്നും ജനതയുടെ ശ്രദ്ധ തിരിച്ച് വിടുവാന്‍ പലപ്പോഴും ഭരണാധികാരികള്‍ കാട്ടുന്ന ചെപ്പടി വിദ്യകളില്‍ ഒന്നാണ് അന്യ രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്ന് കയറ്റം. ആ നശിച്ച സെപ്തംബര്‍ പതിനൊന്നിന്റെ തലേന്ന് വരെ ഭൂ‍ലോകത്തെ ഏറ്റവും സുരക്ഷിതരായ ഒരു സമൂഹമാണ് തങ്ങെളെന്നായിരുന്നു അമേരിക്കന്‍ ജനത കരുതിയിരുന്നത്. ഏതാനും കൂലിപടയാളികള്‍ ഒന്നിരുത്തി ചിന്തിച്ച് ഒത്തുപിടിച്ചപ്പോള്‍ തകര്‍ന്നത് ഒരു ഇരട്ട കെട്ടിടം മാത്രം ആയിരുന്നില്ല. ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളാണ് തങ്ങളെന്ന അതുവരെയുണ്ടായിരുന്ന അമേരിക്കന്‍ പൊതു സമൂഹത്തിന്റെ വിശ്വാസം കൂടിയാണ്. ആ തകര്‍ച്ചയുടെ അടിവേര് ചെന്ന് നില്‍ക്കുന്നത് ആഭ്യന്തര സുരക്ഷയില്‍ ഭരണകൂടത്തിനുണ്ടായ ഭീതിതമായ പിഴവിലേക്കാണ്. ആ പിഴവ് മറച്ച് വെക്കാനാണ് ആദ്യം അഫ്‌ഗാനിസ്ഥാനിലേക്കും പിന്നെ ഇറാക്കിലേക്കും അമേരിക്കന്‍ ഭരണകൂടം ഇരച്ച് കയറിയത്.

ആറ് വര്‍ഷത്തിനിപ്പുറവും അക്രമകാരികളെ അമര്‍ച്ച ചെയ്യാന്‍ തങ്ങളെ കൊണ്ട് കഴിഞ്ഞിട്ടില്ല എന്ന് അമേരിക്കന്‍ ഭരണകൂടം കുറ്റ സമ്മതം നടത്തുമ്പോള്‍ ആറ് വര്‍ഷത്തിനപ്പുറം അമേരിക്കന്‍ പൌരന്മാര്‍ എത്രത്തോളം സുരക്ഷിതരായിരുന്നു അല്ലെങ്കില്‍ ലോകം എത്രത്തോളം അപകട രഹിതമായിരുന്നു എന്ന് കൂടി ചിന്തിക്കണം. തങ്ങളുടെ പിഴവുകളുടെ ഫലമായി ഉണ്ടായ ഒരു സംഭവത്തിന് പ്രതികാരത്തിനിറങ്ങി തിരിച്ചവര്‍ ലോകത്ത് കൂടുതല്‍ അനാഥരെ സൃഷ്ടിച്ചു. അനാഥത്വം തീവ്രവാദികള്‍ക്കും ഭീകരതക്കും ജന്മം നല്‍കി. അങ്ങിനെ അമേരിക്കയുടെ താരതമ്യേന കഴിവു കെട്ട, ലോക സമൂഹത്തിന്റെ നിലനില്പിനെ കുറിച്ച് ചിന്തിക്കാത്ത ഒരു അമേരിക്കന്‍ പ്രസിഡന്റിന്റെ കീഴില്‍ ലോകം ഏറ്റവും ദുര്‍ഘടമായ പാതയിലൂടെ സഞ്ചരിക്കാന്‍ നിര്‍ബന്ധിതമായി. അമേരിക്കന്‍ പ്രസിഡന്റിന്റെ പിടിപ്പുകേടില്‍ ലോകം ദുരന്തങ്ങളില്‍ നിന്നും ദുരന്തങ്ങളിലേക്ക് പ്രയാണം നടത്തവേയാണ് രണ്ടായിരത്തി എട്ടിലെ പൊതു തിരഞ്ഞെടുപ്പ് കടന്ന് വരുന്നത്.


ഹില്ലാരി ക്ലീന്റണ്‍ അമേരിക്കയുടെ പ്രഥമ വനിതയായിരുന്ന ഒരു കാലഘട്ടത്തില്‍ അവരുടെ നയ ചാതുരിയില്‍ അത്ഭുതം തോന്നിയിരുന്നു. ഡയാന രാജകുമാരി ലോകത്തിന് എങ്ങിനെ പ്രിയപ്പെട്ടവളായിരുന്നുവോ അതിന് തുല്യമോ അല്ലെങ്കില്‍ ഒരു പടി കൂടിയോ ലോകം ഹില്ലാരിയെ സ്നേഹിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. രണ്ടായിരത്തി എട്ടിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ശ്രീമതി ഹില്ലാരി സ്ഥാനാര്‍ത്ഥിയാകും എന്ന് വാര്‍ത്തകള്‍ വന്നപ്പോള്‍ അമേരിക്കയില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുന്നു എന്നതിലുപരി ലോക ക്രമത്തിന് പുതിയ മാനങ്ങള്‍ ഉണ്ടാകും എന്ന സന്തോഷമാണ് ലോക സമാധാനം കാംക്ഷിക്കുന്ന ഏവര്‍ക്കും ഉണ്ടായത്. ബാരിക്ക് ഒബാമയുടെ സ്ഥാനാര്‍ത്ഥിത്വം ഹില്ലാരിക്ക് ഉറക്കം നഷ്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ മുതലാണ് ശ്രീമതി ഹില്ലാരിയുടെ തനിനിറം പുറത്ത് വരാന്‍ തുടങ്ങിയത്.

രണ്ടായിരത്തി എട്ടില്‍ അമേരിക്കയുടെ പ്രസിഡന്റ് താനായിരിക്കുമെന്ന് ഉറപ്പിച്ച് പ്രചാരണം ആരംഭിച്ച ശ്രീമതി ഹില്ലാരി തിരഞ്ഞെടുപ്പ് പ്രകൃയയില്‍ നിന്നും പതുക്കെ പതുക്കെ പുറന്തള്ളപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരിക്കലും ഇങ്ങിനെയൊരു പരിണതി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച നിമിഷങ്ങളില്‍ ശ്രീമതി ഹില്ലാരി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. നോര്‍ത്ത് കാരളൈന്‍ പ്രൈമറിയിലെ പരാജയവും ഇന്‍‌ഡ്യാനയിലെ നിറമില്ലാത്ത വിജയവും ഹില്ലാ‍രി ക്ലിന്റണെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കുള്ള മത്സരയോട്ടത്തില്‍ നിന്നും പിന്‍‌വാങ്ങാന്‍ നിര്‍ബന്ധിതയാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് അതാത് രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിന് വേണ്ടി നടത്തപ്പെടുന്ന പ്രൈമറികളിലെ വോട്ടെടുപ്പ് അവസാ‍നത്തോടടുക്കുമ്പോള്‍ തുടക്കം മുതല്‍ തന്നെ ഹില്ലാരിയെ പിന്തള്ളിയ ഒബാമ തന്റെ സ്ഥാനാര്‍ത്ഥിത്വം അവസാനം നടന്ന രണ്ട് പ്രൈമറികളില്‍ കാട്ടിയ തിളക്കമാര്‍ന്ന പ്രകടനത്തിലൂടെ ഉറപ്പിച്ചിരിക്കുന്നു.


ഒരു തിരിച്ചുവരവ് ഹില്ലാരിക്ക് ഇന്നി അപ്രാപ്യമാണ്. അത് മറ്റേരേക്കാളും അറിയുന്നത് ഹില്ലാരിക്കാണ് താനും. പിന്നെയും അവസാനം ഫലം വരുന്നതു വരെയും പോരാടും എന്ന നിലപാടിലേക്ക് ഹില്ലാരി നീങ്ങുന്നത് എന്തു കൊണ്ടാണ്? ഒന്നും കാണാതെയാകില്ല ഹില്ലാരി ഈ തീരുമാനം എടുത്തിരിക്കുക.ആന്റി ക്ലൈമാക്സിലേക്ക് നീങ്ങുന്ന ഹില്ലാരി ഒബാമ പോരാട്ടത്തിനൊടുവില്‍ ഹില്ലാരി തന്നെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകുന്നിടത്ത് ആയിരിക്കും ഈ നാടകങ്ങള്‍ അവസാനിക്കുക. സൂപ്പര്‍ ഡെലിഗേറ്റുകളുടെ പിന്തുണയോടെ ഹില്ലാരി അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മെക്കയനോട് പരാജയം ഏറ്റു വാങ്ങുകയും ചെയ്യും.


സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കാന്‍ തന്റെ സഹപ്രവര്‍ത്തകനായിരുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്കെതിരേ പോലും ഏത് നെറികെട്ട പ്രചാരണവും നടത്താന്‍ മടിക്കാത്ത, പൊട്ടിക്കരഞ്ഞും പുലഭ്യം പറഞ്ഞും വോട്ടു കൂട്ടാന്‍ ശ്രമിക്കുന്ന ശ്രീമതി ഹില്ലാരി ക്ലിന്റണില്‍ നിന്നും അമേരിക്കയോ അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹമോ എന്ത് പ്രതീക്ഷിക്കണം? പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലും ആകുന്നതിന് മുന്നേ ഒരു രാഷ്ട്രത്തിനെതിരേ യുദ്ധ പ്രഖ്യാപനം നടത്തുന്ന ശ്രീമതി ഹില്ലാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കക്കും ലോകത്തിനും വരുത്തി വെക്കാന്‍ പോകുന്ന വിനകള്‍ എന്തൊക്കെയാകും? എന്ത് വിലകൊടുത്തും വിജയം വരിക്കാന്‍ ശ്രമിക്കുന്ന ഒരു നേതാവും ഒരു ജനതക്കും ഹിതകരമല്ല. ശ്രീമതി ഹില്ലാരിയെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റ് പാര്‍ട്ടീ പ്രവര്‍ത്തകര്‍ ലോകത്തെ തന്നെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

അമേരിക്കയില്‍ ഒരു മാറ്റം അനിവാര്യമാണ്. ബാരിക് ഒബാമ അമേരിക്കയില്‍ മാറ്റത്തിന് നാന്നി കുറിക്കുമെന്ന് ലോകം കരുതുന്നു. ആ മാറ്റം സമാധാനപരമായ ലോക ക്രമത്തിനും അനിവാര്യമാണ്. ബാരിക്ക് ഒബാമയില്‍ ലോകം വേറിട്ട ഒരു അമേരിക്കന്‍ പ്രസിഡന്റിനെയാണ് ദര്‍ശിക്കുന്നത്. അന്താരാ‍ഷ്ട്രാ സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് അമേരിക്കന്‍ പ്രസിഡന്റാകുന്ന ബാരിക് ഒബാമക്ക് ഉയരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാരിക് ഒബാമ മത്സരിക്കാന്‍ ഉണ്ടാകില്ല.

ലോകത്തെ ഏറ്റവും പരിഷ്കൃത സമൂഹം വംശീയതയുടെ പേരില്‍ ബാരിക്ക് ഒബാമയെ പിന്നിലേക്ക് മാറ്റി ശ്രീമതി ഹില്ലാരിയെ സ്ഥാനാര്‍ത്ഥിയാക്കും. പെണ്ണിനെ പ്രസിഡന്റാക്കാന്‍ മടിക്കുന്ന അമേരിക്കന്‍ യാഥാസ്തിക സമൂഹം ഹില്ലാരി എന്ന പെണ്ണിനെതിരേ വോട്ട് കുത്തും. ശ്രീമാന്‍ ബുഷിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ, യുദ്ധവെറിയില്‍ മുന്‍‌ഗാമിയേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത മെക്കയന്‍ ലോകത്തെ ബുഷിന്റെ പാതയിലൂടെ തന്നെ ആട്ടിതെളിക്കും. യുദ്ധങ്ങള്‍ പരമ്പരയാകും. അനാഥര്‍ ഇന്നിയും കൂടും. തീവ്രവാദം ലോകക്രമമായി തീരും. ഇതില്‍ കൂടുതല്‍ ഒന്നും ലോകത്തെ വന്‍ ശക്തിയില്‍ നിന്നും പ്രതീക്ഷിക്കുക വയ്യ.

6 comments:

അഞ്ചല്‍ക്കാരന്‍ said...

അമേരിക്കയിലെ സാധാരണ പൌരന്മാര്‍ ലോക നന്മയെ കുറിച്ച് ചര്‍ച്ച ചെയ്തു തുടങ്ങാത്തിടത്തോളം ലോക വന്‍ ശക്തിയില്‍ നിന്നും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ട.

മലബാറി said...

ഓരോ ജനതയ്കും അവര്‍ അര്‍ഹിക്കുന്ന ഭരണകൂടങ്ങളെ ലഭിക്കും എന്നാണ് കണക്കാക്കുന്നത്.ഇവിടെ അമേരിക്കന്‍ പ്രസിഡന്റ് എന്നത് അമേരിക്കക്ക് മാത്രമല്ല ലോകത്തിനു തന്നെ പേടിയും പ്രതീക്ഷയും നല്‍കുന്ന ഒരു സ്ഥാനമാണ്

rathisukam said...

ലോകത്തെ ഏറ്റവും പരിഷ്കൃത സമൂഹം വംശീയതയുടെ പേരില്‍ ബാരിക്ക് ഒബാമയെ പിന്നിലേക്ക് മാറ്റി ശ്രീമതി ഹില്ലാരിയെ സ്ഥാനാര്‍ത്ഥിയാക്കും. പെണ്ണിനെ പ്രസിഡന്റാക്കാന്‍ മടിക്കുന്ന അമേരിക്കന്‍ യാഥാസ്തിക സമൂഹം ഹില്ലാരി എന്ന പെണ്ണിനെതിരേ വോട്ട് കുത്തും. ശ്രീമാന്‍ ബുഷിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായ, യുദ്ധവെറിയില്‍ മുന്‍‌ഗാമിയേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത മെക്കയന്‍ ലോകത്തെ ബുഷിന്റെ പാതയിലൂടെ തന്നെ ആട്ടിതെളിക്കും. യുദ്ധങ്ങള്‍ പരമ്പരയാകും. അനാഥര്‍ ഇന്നിയും കൂടും.

കുറ്റ്യാടിക്കാരന്‍|Suhair said...

കാത്തിരുന്നു കാണാം...

ഫസല്‍ ബിനാലി.. said...

അമേരിക്കാന്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ എന്തുകൊണ്ട് നമ്മുടെ സംസ്ഥാന തിരഞ്ഞെടുപ്പോളം, നമ്മള്‍ അല്ലെങ്കില്‍ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു? ഒന്നോ രണ്ടോ വാചകങ്ങളില്‍ ഒതുങ്ങേണ്ടിയിരുന്ന വാര്‍ത്ത നമ്മള്‍ ബിഗ് ന്യൂസ് ആക്കി വിലക്കയറ്റത്തിന്‍റേയും പൊറുതിമുട്ടലിന്‍റെയും മണ്ടയില്‍ കയറിയിരുന്ന് ചര്‍ച്ച ചെയ്യുന്നു, ഇത് തിരഞ്ഞെടുപ്പിന്‍ മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്‍ എന്നിട്ടും(?)

*വ്യത്യസ്ഥതകളോടുള്ള നമ്മുടെ അടങ്ങാത്ത ദാഹമോ?*തിരഞ്ഞെടുപ്പുകളോടുള്ള നമ്മുടെ ആക്രാന്തമോ?*നമ്മുടെ വിജ്ഞാന-നിരീക്ഷണ പാടവമോ?*നമ്മേ ബാധിക്കുന്ന ഒരു പ്രശ്നമെന്ന നിലയ്ക്കോ?

ഒബാമ നേരിയ തോതിലെങ്കിലും മുന്നേറ്റം തുടരുന്നു, ഇനി നടക്കാനുള്ള ചെറിയ സംസ്ഥാനങ്ങളുടെ നിലവെച്ച് നോക്കുമ്പോള്‍ ഹിലാരി ക്ലിന്‍റണ്‍ പിന്മാറിയേക്കുമെന്ന വാര്‍ത്തയും വന്നു കഴിഞ്ഞു. ചില അണിയറ വാര്‍ത്തകളില്‍ കേട്ടത് ഇപ്രാകരമായിരുന്നു 'ഹിലാരി ഇപ്പോള്‍ തന്നെ ഇരുപത്തഞ്ജ് മില്യണ്‍ ഡോളര്‍ കടക്കാരിയായിരിക്കുന്നു, അതേ സമയം നാല്‍പ്പത്തി രണ്ട് മില്യണ്‍ ഡോളര്‍ ഇനിയും കൈവശമുള്ള ഒബാമ, ഹിലാരിയുടെ കടം വീട്ടി മറ്റ് അഡ്ജസ്റ്റുമെന്‍റുകളിലേക്ക് നീങ്ങും' എന്നതാണ്.

ജോണ്‍ മെക്കായിനെ നേരിടാനുള്ള തിരഞ്ഞെടുപ്പില്‍ ആരു വിജയിച്ചാലും അതിനൊരു പ്രത്യാകതയുണ്ട്, ഒന്നുകില്‍ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്‍റിനു സാധ്യത, അല്ലെങ്കില്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരനു സാധ്യത, രണ്ടുമല്ലെങ്കില്‍ പഴയ പടക്കുതിര ജോണ്‍ മെക്കായിനു തന്നെ.

അധിനിവേശങ്ങളോടുള്ള ഒബാമയുടെ നിലപാട്(ഇറാഖടക്കമുള്ള) ലോക മനസ്സാക്ഷിക്കൊപ്പമെന്നദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അതേ സമയം വര്‍ക്കേഴ്സ് ക്ലാസിന്‍റെ പിന്ബലമുള്ള ഹിലാരിക്ക് ബുഷിന്‍റെ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച്ചാപ്പാടല്ല ഇക്കാര്യത്തിലെന്ന് വ്യക്തവുമാണ്.

പൊതുവേ അമേരിക്കന്‍ സാമ്പത്തിക മേഘല തകര്‍ച്ചയില്‍, അതിനിടയ്ക്ക് ഈ തിരഞ്ഞെടുപ്പ് വ്യവഹാരവും, വ്യവസായ സര്‍വ്വീസ് മേഘലയെ പ്രതിസന്ധിയില്‍ നിന്ന് പ്രതിസധിയിലേക്ക് നയിക്കുന്നുവെന്നാണ്‍ പുതിയ റിപ്പോര്‍ട്ട്.

അതുകൊണ്ടു തന്നെ നാം സ്വയം ചോദിച്ച ചില ചോദ്യങ്ങളെ തൊട്ടു തന്നെയാണ്‍ ചില ഉത്തരങ്ങള്‍ തലോടുന്നത്. ഡോളറിന്‍റെ മൂല്യത്തകര്‍ച്ചയുടെ ഭാരം ഏറെ പേറുന്ന ഒരു ഇന്ത്യക്കാരനു ഇതിലൊക്കെ ചിലകാര്യ ദര്‍ശനങ്ങള്‍ ഉണ്ടെന്നതു തന്നെയാണതിലൊന്ന്. എന്തൊക്കെയായാലും അമേരിക്കന്‍ ചരിത്രം പുരോഗതിയുടേതായിരുന്നു ഇതുവരെ, പക്ഷേ നിലപാടുകള്‍ പുരോഗതിയുടേയോ മാറ്റങ്ങളുടേയോആയിരുന്നില്ലെന്നതാണ്‍ സമീപ കാല അമേരിക്കന്‍ ചരിത്രം. എന്നാലിപ്പോള്‍ പുരോഗതിയില്‍ നിന്ന് സമ്പദ് വ്യവസ്ത പിന്നോക്കം പോയിരിക്കുന്ന നിലയ്ക്ക് നിലപാടുകളിലെ മാറ്റം ലോക ജനത ആഗ്രഹിക്കുന്നുവെങ്കിലും, ഏത് ഗവണ്‍മെന്‍റെ അധികാരത്തില്‍ വന്നാലും അമേരിക്കയുടെ അഹങ്കാരത്തിന്‍റെ, അധിനിവേശത്തിന്‍റെ, യുദ്ധക്കൊതിയുടെ, നരഹത്യയുടെ 'വാല്‍' പതിറ്റാണ്ടുകളോളം കുഴലിലിട്ട നായയുടെ വാലുപോലെ, അല്ലെങ്കില്‍ വാലിട്ട കുഴലുപോലെ വളഞ്ഞേ ഇരിക്കൂ..എന്നല്ലാത്തൊരു വ്യാമോഹം ഇന്ത്യക്കാരനു വേണ്ടേ വേണ്ട.

Unknown said...

അമേരീക്കാര്‍ക്ക് ആരാണ് ലോകത്തെ നിയന്ത്രിക്കാന്‍ അധികാരം കൊടുത്തത്ത്.അമേരിക്ക ഇരിക്കണം എന്നു പറയുമ്പോള്‍ ഇരിക്കണം ഇരിക്കരുത് എന്നു പറഞ്ഞാല്‍ ഇരിക്കരുത്.ഇന്നു അമേരിക്കാരനോടുള്ള അടിമത്ത്വമാണ് ജി.8 രാഷ്റ്റതലവമ്മാര്‍ പോലും പുലര്‍ത്തുന്നത്