Thursday, January 01, 2009

സിസ്റ്റര്‍ അഭയാ കേസ് : ചെരുപ്പിനൊപ്പം മുറിയുന്ന കാലുകള്‍!

സിസ്റ്റര്‍ അഭയാ കേസിലെ പ്രതികള്‍ എന്ന് സംശയിയ്ക്കപ്പെടുന്നവര്‍ക്ക് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരിയ്ക്കുന്നു. പ്രതികള്‍ എന്ന് സംശയിയ്ക്കുപ്പെടുന്നവരുടെ ജാമ്യ ഹര്‍ജ്ജിയിന്മേല്‍ വാദം കേട്ട ജസ്റ്റിസ് ഹേമ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ഒരു പരിധി വരെ ശരി വെച്ചു കൊണ്ടാണ് ഇന്ന് വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്. ഒരേ നിയമ വ്യവസ്ഥ പിന്തുടരുന്ന രണ്ടു കോടതികളുടെ ഒരേ കേസിലുള്ള നിലപാടുകള്‍ പരസ്പര വിരുദ്ധമാകുന്നത് ഇന്ന് ഒരു പുതുമയേ അല്ലാതായി മാറിയിരിയ്ക്കുന്നു.

എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതി സിസ്റ്റര്‍ അഭയാ കേസില്‍ എടുത്തിരിയ്ക്കുന്ന നിലപാട് ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തന്നെയാണ് യഥാര്‍ത്ഥ പ്രതികള്‍ എന്ന നിലയ്ക്കാണ്. എന്നാല്‍ ജാമ്യ ഹര്‍ജ്ജി പരിഗണിയ്ക്കവേ പോലും ഹൈക്കോടതി എടുത്തിരിയ്ക്കുന്ന നിലപാട് സി.ബി.ഐ യ്ക്ക് പിഴച്ചു എന്ന രീതിയിലുമാണ്. അതു കൊണ്ട് തന്നെ സിസ്റ്റര്‍ അഭയാ കേസിന്റെ വിചാരണാനന്തരം കോടതിയില്‍ സംഭവിയ്ക്കാന്‍ പോകുന്നത് എന്തായിരിയ്ക്കമെന്ന് ഊഹിയ്ക്കാന്‍ ആറാമിന്ദ്രീയത്തിന്റെ ആവശ്യമൊന്നുമില്ല.

സിസ്റ്റര്‍ അഭയാ കേസില്‍ സി.ബി.ഐയ്ക്ക് പിഴച്ചുവോ?

പിഴച്ചു എന്നത് തന്നെയല്ലേ വസ്തുത. സി.ബി.ഐയ്ക്ക് മാത്രമല്ല പിഴച്ചിട്ടുള്ളത്. ആദ്യം കേസന്വേഷിച്ച ലോക്കല്‍ പോലീസിനും ക്രൈംബ്രാഞ്ചിനും മാധ്യമങ്ങള്‍ക്കും പിന്നെ പൊതു സമൂഹത്തിനും സിസ്റ്റര്‍ അഭയാകേസ് വിലയിരുത്തുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ പടച്ചെടുത്ത തിരക്കഥയില്‍ നിന്നും ഒട്ടും വ്യതി ചലിയ്ക്കാതെയാണ് സിസ്റ്റര്‍ അഭയാ കേസിന്റെ അന്വേഷണം പതിനാറു വര്‍ഷത്തിനു ശേഷവും പുരോഗമിയ്ക്കുന്നത്. ഇതൊക്കെ കണ്ടും കേട്ടും സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയവര്‍ ഇപ്പോഴും മറഞ്ഞിരുന്നു ചിരിയ്ക്കുന്നുണ്ടാകാം.

പഠിയ്ക്കുന്നതിനായി അലാറം വെച്ച് പുലര്‍ച്ചേ ഉറക്കമുണര്‍ന്ന സിസ്റ്റര്‍ അഭയ വെള്ളം എടുക്കാനായി അടുക്കളയിലേയ്ക്ക് എത്തിയപ്പോള്‍ “അരുതാത്തത്” കണ്ടു നിലവിളിച്ചു. “അരുതാത്തത്” ചെയ്ത് കൊണ്ടിരുന്ന സിസ്റ്റര്‍ സെഫി, സിസ്റ്റര്‍ അഭയയെ കോടാലി കൊണ്ട് തലയ്ക്ക് മൂന്ന് പ്രാവശ്യം അടിച്ചു. ബോധം കെട്ടു വീണ സിസ്റ്റര്‍ അഭയയെ “അരുതാത്തതില്‍” പങ്കാളികള്‍ ആയിരുന്ന ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും ചേര്‍ന്ന് വലിച്ച് കിണറ്റില്‍ ഇട്ടു. കിണറ്റില്‍ വീഴുമ്പോഴും ജീവന്‍ ബാക്കിയായിരുന്ന സിസ്റ്റര്‍ അഭയ വെള്ളം കുടിച്ചു മരിച്ചു. ഇതാണല്ലോ ഏറ്റവും പുതിയ സി.ബി.ഐ ഭാഷ്യം.

ഈ കഥയില്‍ ചില പൊരുത്തക്കേടുകള്‍ ഇല്ലേ? ഒരു കന്യാസ്ത്രീമഠത്തില്‍ ലൈംഗികാസക്തിയുള്ളവര്‍ ഉണ്ടാകാം. സന്യാസിനീ വേഷം ധരിച്ചതുകൊണ്ട് മാത്രം മനുഷ്യ സഹചമായ ലൈംഗിക തൃഷ്ണകള്‍ അടയ്ക്കിവെയ്ക്കാന്‍ കഴിയാത്തവര്‍ ജീവിത സാഹചര്യങ്ങളുടെ സമ്മര്‍ദ്ദ ഫലമായി സന്യാസിനീ സമൂഹത്തില്‍ വന്നു പെട്ടിട്ടുമുണ്ടാകാം. ഇവിടെ സിസ്റ്റര്‍ സെഫി അത്തരക്കാരി ആയിരുന്നു എന്നും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സിസ്റ്റര്‍ സെഫിയുമായി വഴിവിട്ട അടുപ്പം പുലര്‍ത്തിയിരുന്നവര്‍ ആയിരുന്നു എന്നും ഇരിയ്ക്കട്ടെ. ലൈംഗികത അങ്ങേയറ്റം പാപമായോ ഒഴിഞ്ഞു നില്‍ക്കേണ്ട ഒന്നായോ കാണുന്ന കന്യാസ്ത്രീ മഠത്തിന്റെ ആര്‍ക്കും എപ്പോഴും വെള്ളമെടുക്കാന്‍ കടന്നു വരാന്‍ തക്കവണ്ണം തുറന്നിട്ട അടുക്കളയില്‍ വെച്ച് “അരുതാത്തത്” ചെയ്യാന്‍ മാത്രം വിഡ്ഡികളായിരുന്നുവോ ഇവര്‍ മൂന്ന് പേരും?

മാധ്യമ വിചാരണകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് മഠത്തിലെ അടുക്കളയോട് ചേര്‍ന്ന റൂമിലാണ് സിസ്റ്റര്‍ സെഫി താമസിച്ചിരുന്നത് എന്നാണ്. അല്ലാതെ അടുക്കളയില്‍ അല്ലായിരുന്നു. സിസ്റ്റര്‍ സെഫിയും ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും “അരുതാത്തത്” ചെയ്തിട്ടുണ്ട് എങ്കില്‍ അത് മിക്കവാറും സിസ്റ്റര്‍ സെഫിയുടെ അടച്ചിട്ട മുറിയില്‍ ആയിരിയ്ക്കണമല്ലോ? അതല്ലാതെ ആര്‍ക്കും എപ്പോഴും കടന്നു വരാന്‍ കഴിയുന്ന അടുക്കളയില്‍ വെച്ച് “അരുതാത്തത്” ഒരുമിച്ച് ചെയ്യാന്‍ ഇവര്‍ പോണ്‍ സ്റ്റാറുകള്‍ ഒന്നുമായിരുന്നില്ലല്ലോ? അങ്ങിനെയെങ്കില്‍ സിസ്റ്റര്‍ അഭയ കണ്ടിരിയ്ക്കാന്‍ വഴിയുള്ളത് രണ്ട് കാര്യങ്ങളാണ്.

ഒന്ന്. സിസ്റ്റര്‍ സെഫിയുടെ റൂമില്‍ നിന്നും ഇറങ്ങി വരുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

രണ്ട്. സിസ്റ്റര്‍ സെഫിയുടെ റൂമിലേയ്ക്ക് കയറി പോകുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

ഇത് രണ്ടും സിസ്റ്റര്‍ അഭയ നിലവിളിയ്ക്കത്തക്ക തരത്തിലുള്ള “അരുതായ്ക്മകള്‍” ആണോ? ഒരു കന്യാസ്ത്രീമഠത്തിലെ ഉത്തരവാദപ്പെട്ട ഒരു സന്യാസിനിയുടെ റൂമിലേയ്ക്ക് അതേ പ്രസ്ഥാനത്തിലെ രണ്ടു പേര്‍ കടന്നു പോകുന്നതോ പുറത്തേയ്ക്ക് വരുന്നതോ കണ്ട് സിസ്റ്റര്‍ അഭയ നിലവിളിയ്ക്കുമോ? അല്ല അങ്ങിനെ നിലവിളിച്ചാല്‍ തന്നെ ഒരു കൊലപാതകത്തിലേയ്ക്ക് അത് എത്തിചേരാനുള്ള സാധ്യത എത്രമാത്രമാണ്? ഒരു സ്വാഭാവിക സംഭവമായി അത് മാറുകയും സിസ്റ്റര്‍ അഭയ വെള്ളമെടുത്ത് തിരിച്ച് തന്റെ മുറിയിലേയ്ക്ക് പോവുകയും വൈദികര്‍ അവരുടെ പാട്ടിനും സെഫി അവരുടെ കിടപ്പറയിലേയ്ക്കും പോകുകയും ചെയ്യാമായിരുന്ന ഒരു സംഗതി കൊലപാതകത്തിലേയ്ക്ക് എത്തിച്ചേരുകയും പതിനാറു വര്‍ഷത്തിനു ശേഷവും തീരുമാനത്തില്‍ എത്തി ചേരാതിരിയ്ക്കുകയും ചെയ്യുന്നത് എന്തു കൊണ്ട്?

ഇവിടെയാണ് യഥാര്‍ത്ഥ പ്രതികള്‍ ചിരിയ്ക്കുന്നത്. സിസ്റ്റര്‍ അഭയാ കേസിലെ ഏറ്റവും ശക്തമായ മറയാണ് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത”. ആദ്യം ആത്മഹത്യയാക്കാന്‍ ശ്രമിച്ചവര്‍ പിന്നെ സിസ്റ്റര്‍ അഭയയുടെ മരണത്തിനു ഹേതുവായത് കന്യാസ്ത്രീമഠത്തിലെ ലൈംഗികതയാണ് എന്ന് വരുത്തി തീര്‍ത്തതോടെ യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരിയ്ക്കലും പിടിയ്ക്കപ്പെടുവാന്‍ സാധ്യതയില്ലാത്ത തലത്തിലേയ്ക്ക് കേസ് എത്തപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സിസ്റ്റര്‍ അഭയയുടെ ദുര്‍മരണത്തിനു ഹേതുവായ സംഭവം അല്ലെങ്കില്‍ വ്യക്തികള്‍ കൃതൃമമായി സൃഷ്ടിച്ച ഈ ലൈംഗിക മറ വെട്ടിപ്പൊളിച്ചെങ്കില്‍ മാത്രമേ അന്ന് രാത്രി പയസ് ടെന്ത് കോണ്‍‌വെന്റില്‍ സംഭവിച്ച ദുരന്തത്തിന്റെ ഏഴു അയലത്തു പോലും എത്തിച്ചേരാന്‍ അപസര്‍പ്പകര്‍ക്ക് കഴിയുള്ളൂ.

സിസ്റ്റര്‍ അഭയ ആകസ്മികമായി കൊല്ലപ്പെട്ടതായിരിയ്ക്കണമെന്നില്ല. അവര്‍ ഉന്മൂലനം ചെയ്യപ്പെടാന്‍ തക്കവണ്ണം ദുരൂഹമായ മറ്റെന്തോ സംഭവം അവരുടെ ദുരൂഹമരണത്തിനും പിന്നില്‍ ഉണ്ട് എന്നതാണ് വസ്തുത. ആ വസ്തുതയിലേയ്ക്ക് എത്തിച്ചേരാന്‍ അന്വേഷകര്‍ക്ക് കഴിയാത്തത് “കന്യാസ്ത്രീമഠത്തിലെ ലൈംഗികത” എന്ന മറയുള്ളത് കൊണ്ടാണ്.

പ്രധാനമന്ത്രിയുടെ ഓഫീസിനെ വരെ സ്വാധീനിയ്ക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട എന്തോ ദുരൂഹത മറയ്ക്കപ്പെടാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. അത് കേവലം ലൈംഗിക വൈകൃതങ്ങളില്‍ തളച്ചിട്ട് കേസിനെ അട്ടിമറിയ്ക്കാന്‍ കൊലപാതകികള്‍ക്ക് കഴിഞ്ഞിരിയ്ക്കുന്നു. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് പിടിയ്ക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് സ്ഥാപിയ്ക്കാന്‍ പ്രതികളാണെന്ന് ആരോപിയ്ക്കപ്പെട്ടവരെ കസ്റ്റഡിയില്‍ രണ്ടുമാസമായി ലഭിച്ചിട്ടും സിബിഐയ്ക്ക് കഴിയാത്തത് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരപരാ‍ധികളാണെന്ന ധാരണ പ്രചരിയ്ക്കപ്പെടാന്‍ കാരണമാകുന്നില്ലേ? അല്ലെങ്കില്‍ അവര്‍ നിരപരാധികള്‍ തന്നെയാണോ? ഈ മൂവരും കേസില്‍ സംശയിയ്ക്കപ്പെടുന്നവരായിരിയ്ക്കാം. സംശയിയ്ക്കപ്പെടുന്നവരെല്ലാവരും കുറ്റവാളികള്‍ ആകുന്നില്ലല്ലോ?

ഒമ്പത് വര്‍ഷം വിചാരണ തടവുകാ‍രനായി മാതാവിന്റെ മയ്യിത്ത് പോലും കാണാന്‍ പരോളോ ജാമ്യം പോലുമോ ലഭിയ്ക്കാതെ സേലം ജയിലില്‍ കിടന്ന് നരകിച്ച വികലാംഗന്‍ നിരപരാധിയാണെന്ന് ഒമ്പത് വര്‍ഷത്തിനു ശേഷം കോടതി കണ്ടെത്തിയപ്പോള്‍ ഭാരതത്തിന്റെ പുകള്‍പെറ്റ നീതിന്യായ വ്യവസ്ഥിതിയാണ് പരാജയപ്പെട്ടത്. ഒരു കലാപത്തിന്റെ പേരില്‍ പ്രതി ചേര്‍ക്കപ്പെട്ട് തുറങ്കിലടയ്ക്കപെട്ട എഴുപത്തി ആറു ചെറുപ്പക്കാര്‍ നാലുവര്‍ഷത്തെ കാരാഗൃഹ വാ‍സത്തിനു ശേഷം കുറ്റക്കാരല്ലാതായി മാറിയത് കഴിഞ്ഞ ദിവസമാണ്. അതുപോലെ ചെയ്യാത്ത തെറ്റിനാണ് സിസ്റ്റര്‍ സെഫിയും ഫാദര്‍ കോട്ടൂരും ഫാദര്‍ പിതൃക്കയും സമൂഹത്തിന്റെ പരിഹാസത്തിനും നിയമ നടപടികള്‍ക്കും പാത്രമായതെങ്കില്‍ അത് ആ സന്യാസിനിയോടും വൈദികരോടും ചെയ്ത തുല്യതയില്ലാത്ത ക്രൂരതയാണ്. അതല്ല അവരാണ് കുറ്റവാളികള്‍ എങ്കില്‍ അതിനു യുക്തിസഹമായ വസ്തുതകകള്‍ നിരത്തി ഇവരെ വിചാരണയ്ക്കായി കോടതിയിലെത്തിയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയണം.

സിസ്റ്റര്‍ അഭയ കേസില്‍ സി.ബി.ഐ ഇപ്പോള്‍ എടുത്തിട്ടുള്ള നിലപാടുകളും നടപടികളും ചെരുപ്പിനൊപ്പം കാലു മുറിയ്ക്കുന്നതു പോലെയാണ്. അഭയയുടെ മരണം ആത്മഹത്യ അല്ല അത് കൊലപാതകമായിരുന്നു എന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിച്ചേര്‍ന്നകാലം മുതല്‍ അന്വേഷണത്തെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ചവര്‍ ഉണ്ടാക്കി കൊടുത്ത ചെരുപ്പിനൊപ്പം വെയ്ക്കാന്‍ കഴിയുന്ന കാലുകള്‍ തപ്പിയലഞ്ഞവര്‍ അത് ലഭിയ്ക്കാതെ കിട്ടിയ കാലുകളെ മുറിച്ച് ചെരുപ്പിനൊപ്പമാക്കുന്ന വിദ്യായാണിന്ന് പരീക്ഷിയ്ക്കുന്നത്.

ഒന്നുകില്‍ സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പിടിയിലായവര്‍ തന്നെയാണെന്ന് സംശയത്തിനിട നല്‍കാതെ തെളിയിയ്ക്കാന്‍ അപസര്‍പ്പകര്‍ക്ക് കഴിയണം. അല്ലെങ്കില്‍ ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിയ്ക്കപ്പെടരുത് എന്ന ഭാരതീയ നീതിന്യായ നിര്‍വ്വഹണ തത്വത്തിന്റെ സത്ത ഉള്‍ക്കോണ്ടു കൊണ്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണ പ്രഹസനം അവസാനിപ്പിച്ച് പിടിയിലായവരെ സമൂഹമദ്ധ്യത്തില്‍ അവഹേളന പാത്രമാക്കുന്നതിന് അവസാനം ഉണ്ടാക്കണം.

ഇപ്പോള്‍ നടക്കുന്ന പൊറാട്ട് അഭയകേസിന്റെ അന്വേഷണത്തെ എങ്ങും എത്തിയ്ക്കില്ല. കാരണം സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത് ആകസ്മികമായല്ല എന്നതു കൊണ്ട് തന്നെ! പിന്നില്‍ പ്രവര്‍ത്തിച്ചത് ഒന്നോരണ്ടോ വൈദികരും ഏതെങ്കിലും സന്യാസിനിയും അല്ല. ഭാരത ഭരണ ചക്രത്തില്‍ എക്കാലവും പിടിമുറുക്കാന്‍ കഴിയുന്നവര്‍ ഉള്‍പ്പെട്ട ഏന്തോ ഒന്ന് ഒളിയ്ക്കപ്പെടുവാന്‍ വേണ്ടിയാണ് സിസ്റ്റര്‍ അഭയ മരണപ്പെട്ടത്. അത് തെളിയിയ്ക്കപ്പെടാതിരിയ്ക്കാനാണ് ആദ്യം ആത്മഹത്യാ ആക്കപ്പെട്ടത്. പിന്നെ തന്ത്രപൂര്‍വ്വം കന്യാസ്ത്രീമഠത്തിലെ ലൈംഗിക വൈകൃതം എന്ന മറ നിര്‍മ്മിയ്ക്കപ്പെട്ടത്. ഇതിനൊക്കെ കഴിയുന്നവര്‍ ഇന്നും ഭരണതലങ്ങളില്‍ ഉണ്ടായതു കൊണ്ട് തന്നെയാണ് രണ്ടുമൂന്ന് പേര്‍ അറസ്റ്റിലാകപ്പെടുകയും ഇവരിലൂടെ കേസന്വേഷണം അവസാനിപ്പിയ്ക്കപ്പെടാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നത്!

26 comments:

അഞ്ചല്‍ക്കാരന്‍ said...

സിസ്റ്റര്‍ അഭയാ കേസ് എങ്ങും എത്തില്ല. കുറ്റവാളികള്‍ സൃഷ്ടിച്ചെടുത്ത മറകള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുകയാണ് അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും കോടതിയും പൊതു സമൂഹവും.

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍

പാമരന്‍ said...

ഒന്ന്. സിസ്റ്റര്‍ സെഫിയുടെ റൂമില്‍ നിന്നും ഇറങ്ങി വരുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

രണ്ട്. സിസ്റ്റര്‍ സെഫിയുടെ റൂമിലേയ്ക്ക് കയറി പോകുന്ന ഫാദര്‍ പിതൃക്കയും ഫാദര്‍ കോട്ടൂരും.

ഇത് രണ്ടും സിസ്റ്റര്‍ അഭയ നിലവിളിയ്ക്കത്തക്ക തരത്തിലുള്ള “അരുതായ്ക്മകള്‍” ആണോ? ഒരു കന്യാസ്ത്രീമഠത്തിലെ ഉത്തരവാദപ്പെട്ട ഒരു സന്യാസിനിയുടെ റൂമിലേയ്ക്ക് അതേ പ്രസ്ഥാനത്തിലെ രണ്ടു പേര്‍ കടന്നു പോകുന്നതോ പുറത്തേയ്ക്ക് വരുന്നതോ കണ്ട് സിസ്റ്റര്‍ അഭയ നിലവിളിയ്ക്കുമോ?


സമയം കാലത്ത്‌ 4-5 മണി. സ്ത്രീകള്‍ മാത്രം താമസിക്കുന്ന കന്യാസ്ത്രീ മഠം. അവിടെ സിസ്റ്റര്‍സെഫിയുടെ റൂമിലേയ്ക്കോ പുറത്തേയ്ക്കോ സ്ത്രീയോ പുരുഷനോ ആകട്ടെ, അവിടെ താമസമില്ലാത്ത രണ്ടുപേര്‍ പോകുന്നതു കണ്ടാല്‍ അഭയ നിലവിളിക്കില്ലേ? ഇനി സിസ്റ്റര്‍ സെഫി തന്നെ പെട്ടെന്ന്‌ ഇറങ്ങി വന്നാലും പേടിക്കില്ലേ? അക്കണക്കിന്‌ രണ്ട്‌ പുരുഷന്മാരെ കണ്ടാല്‍? പോരത്തതിന്‌ അച്ചന്മാര്‍ ളോഹ അണിഞ്ഞൊന്നുമല്ലല്ലോ ഈ പരിപാടിക്കു പോകുന്നത്‌.

പകല്‍കിനാവന്‍ | daYdreaMer said...

സുഹൃത്തേ..
ആശംസകള്‍.... ഒപ്പം ഒരു നല്ല പുതുവത്സരവും...

smitha adharsh said...

ആടിനെ പട്ടിയാക്കുന്ന കാലമല്ലേ...ആര്ക്കും,എന്തും...ചെയ്യാം..പറയാം..കാണിക്കാം..

yousufpa said...

പടച്ചതമ്പുരാന്റെ കോടതിയില്‍ ഇവരെന്താണാവൊ ചെയ്യുക.

മാണിക്യം said...

അഞ്ചല്‍ക്കാരന്‍ പറഞ്ഞത്
ആ വഴിയിലും ചിന്തിക്കാം ,
1.സിസ്റ്റര്‍.അഭയ നിലവിളിച്ചൊ?
2. നിലവിളിച്ചങ്കില്‍ എന്തിന്?
3. മഠത്തിനുള്ളില്‍ അരുതായ്മ ചെയ്യാന്‍ അച്ചന്മാര്‍ ഒന്നിച്ചു വന്നൊ?
4.അവര്‍ അത്ര ചെറുപ്പമല്ലല്ലോ അത്രക്ക് മണ്ടന്മാരും അല്ല.ഈ അച്ചന്മാര്‍ക്ക് സെക്സിനായി മഠത്തില്‍ വരണ്ട കാര്യമില്ല,
അതും രാത്രിക്ക് ,അതിനും ഒരു കന്യാസ്ത്രീ!!
ശരിയാ വളരെ അധികം പൊരുത്തകേടുകളുടെ ഘോഷയാത്ര ....
അത് തന്നെ വരാനും പോകുന്നത്..
നല്ല ഒരു വക്കീല്‍ വരും
ഈ പൊരുത്തക്കേടുകള്‍ വിളിച്ചുപറയും

“ഒടുവില്‍ അന്യരുടെപാപത്തിനായ് കുരിശ്ശില്‍ തൂങ്ങിയ മനുഷ്യ പുത്രന്റെ കാലടി പിന്‍ തുടരുന്ന ഈ വൈദീകരും ‘നിരപരാധികള്‍’!!
ഇവരുടെ രക്തത്തില്‍ എനിക്ക് പങ്കില്ല
എന്ന് മറ്റൊരു പീലാത്തോസ് കൂടി കൈ കഴുകും . ഒരു ബര്‍ണബാസ് കൂടി ജയില്‍ വിമുക്തനാകും. ഒരു മഗ്ദലന മറിയത്തെ കൂടി കല്ലെറിയാന്‍ യോഗ്യത ഇല്ലാത്ത ജനം പിരിയും. ഭരണം മാറും ..മാധ്യമങ്ങള്‍ മറ്റൊരു സെന്‍സേഷണല്‍ കഥ കണ്ടെത്തും.. ”
വീണ്ടും കിണറ്റില്‍ ഒരു ജഡം ! കന്യാചര്‍മ്മങ്ങള്‍ തേടി സി ബിഐ വരും !
‘ഡമ്മീ എവിടെ?’ നാടകം തുടരും....
ചെരുപ്പുകുത്തികള്‍ വീണ്ടും ചെരുപ്പുണ്ടാക്കും ..

Anonymous said...

നിങ്ങള്‍ക്ക്‌ ആരെയെങ്കിലും കൊന്നുതള്ളണോ, കാമക്കൂത്തുകള്‍ ആടിത്തിമര്‍ക്കണോ...
കേരളത്തിലേക്കു വരൂ, കത്തോലിക്കാ സഭയില്‍ ഒരു കത്തനാരോ മഠത്തിലമ്മയോ ആകൂ..
തോന്നും പടി എന്തും ചെയ്യൂ..
നിങ്ങളെ കാത്തുരക്ഷിക്കാന്‍ കുഞ്ഞാടുകളുടെ പടയുണ്ടാകും. കോടതിയിലെ തമ്പുരാട്ടികളുണ്ടാവും
നിങ്ങള്‍ക്കായി പ്രാര്‍ഥനാ സമ്മേളനങ്ങളില്‍ ഒരുളുപ്പുമില്ലാതെ ഇവിടത്തെ അമ്മപെങ്ങന്മാര്‍ നിരന്നു നിന്നു കരയും..
നേതാക്കള്‍ പാഞ്ഞെത്തും അഥവാ പിടിക്കപ്പെട്ടാല്‍ പുറത്തിറങ്ങുമ്പോള്‍ വായില്‍ ലഡു തിരുകി അരമനകളിലേക്കാനയിക്കും....
ക്രിസ്‌തു... പാവം മണ്ടന്‍...

Rejeesh Sanathanan said...

എന്താണ് സത്യം.........വീണ്ടും ദുരൂഹത........അതോ ദുരൂഹമായി തുടരട്ടെ എന്ന് ചിലര്‍ നിശ്ചയിക്കുന്നതോ

Anonymous said...

ജുസ്റ്റിസ് കെ റ്റി തൊമസിന്റെ ജുനിയർ ആയിരുന്നു സ്രീമതി ഹേമ
പി സി അലക്സാന്ദർ നരസിഹരാവുവിന്റെ കാലത്ത് പി എം ഒഫീസിൽ...പൊരേ....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സിസ്റ്റർ അഭയയുടെ കേസിൽ എന്തായിരുന്നു സംഭവിച്ചിരുന്നത് എന്ന് അന്നേ ഈ നാട്ടിലുള്ളവർക്ക് മുഴുവൻ അറിയാമായിരുന്നു.കോടതിയ്ക്കു വേണ്ടത് തെളിവുകളലായിരുന്നു.അതു കൊണ്ടൂ തന്നെ അതെല്ലാം അപ്പോൾ തന്നെ കത്തിച്ചു കളയുകയോ നശിപ്പിയ്ക്കപ്പെടുകയൊ ചെയ്തു.അങ്ങനെ പോയ തെളിവുകൾ കൊണ്ടൂ വരാനാണു ഇപ്പോൾകോടതി പറയുന്നത്.വാദവൂം പ്രതി വാദവും ലോ പോയിന്റും എല്ലാം കോടതി തന്നെ പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്നു.ഇനിയിപ്പോൾ നമുക്കു ചെയ്യാവുന്നത് പ്രതികളെ ലഡു നൽകി സ്വീകരിയ്ക്കുക എന്നതാണ്.

കേരളത്തിലെ കോടതികൾ കുറെ നാളായി ജന പക്ഷത്തുനിന്നും ഒരു വിധി പോലും പറയുന്നില്ല.പല കേസുകളിലും കോടതി വിധി എന്താകുമെന്നു ഒരു കൊച്ചു കുട്ടിയ്ക്കു പോലും പറയാവുന്ന അവസ്ഥ ആണ്.

ഈ വിഷയത്തിൽ നേരത്തെ ഞാൻ എഴുതിയ ഒരു പോസ്റ്റ് ഉണ്ട്.അതും കൂടി വായിയ്ക്കുക

http://kaanaamarayathu.blogspot.com

Mohanam said...

അന്ചല്‍ക്കാരാ വെള്ള പൂശാനുള്ള പുറപ്പടാണോ ?

എന്തായാലും വായിച്ച് എനിക്കു വട്ടായി....

അനില്‍ശ്രീ... said...

ഇത് ഇനി ഏതു രീതിയില്‍ പറഞ്ഞാലും ഈ മൂന്നുപേരും ഒരു തരത്തില്‍ പ്രതികള്‍ തന്നെയാണ്. കുറഞ്ഞ പക്ഷം സിസ്റ്റര്‍ സെഫി എങ്കിലും. അഭയ കൊല്ലപ്പെട്ട സമയം പയസ് ടെന്‍‌തില്‍ ഉണ്ടായിരുന്ന സെഫിക്ക് സത്യം അറിയാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതും കുറ്റം നടന്ന സ്ഥലത്തിന് തൊട്ടടുത്ത റൂമില്‍ താമസിക്കുന്നവള്‍ എന്ന നിലയില്‍. കുറ്റം ചെയ്യുന്നതിന് തുല്യമാണ് കുറ്റം ചെയ്തയാളെ മറക്കുന്നതും എന്ന് അഞ്ചലും കേട്ടുകാണും എന്ന് കരുതുന്നു. ഈ മഠത്തിന്റെ ചുമതലയില്‍ നിന്നും ഒഴിഞ്ഞു മാറാനാവാത്തവരാണ് രണ്ട് ഫാദര്‍‌മാരും. അപ്പോള്‍ അവര്‍ നേരിട്ട് കുറ്റം ചെയ്തില്ലെങ്കിലും പരോക്ഷമായെങ്കിലും കുറ്റവാളികള്‍ തന്നെ. ( മറ്റുള്ള്വര്‍ക്ക് തോന്നിയില്ലെങ്കിലും ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് തന്നെ എനിക്ക് അവര്‍ കുറ്റവാളികള്‍ തന്നെ).

സത്യം മറച്ച് വക്കാതെ പറഞ്ഞിരുന്നുവെങ്കില്‍ ആരൊക്കെ വെള്ളം കുടിച്ചേനെ എന്ന് ആലോചിച്ചു ആരും തല പുണ്ണാക്കേണ്ട. ഇവര്‍ ഒരു കാലത്തും സത്യം പറയില്ല. സത്യം.

ദീപക് രാജ്|Deepak Raj said...

:) ഇനി ചിരിക്കാനെ നമുക്കാവൂ..

അഞ്ചല്‍ക്കാരന്‍ said...

ശ്രീനു,
പുതുവത്സരാശംസകള്‍ വരവ് വെച്ചിരിയ്ക്കുന്നു. നന്ദി.

പാമരന്‍,
മഠത്തില്‍ നിത്യ സന്ദര്‍ശകരായ രണ്ടു വൈദികരേയും അവിടെ തന്നെ അന്തേവാസിയായ ഒരു കന്യാസ്ത്രീയേയും അസ്സമയത്ത് ഒരുമിച്ച് കാണുന്നതോടെ നിലവിളിയ്ക്കേണ്ടി വരുന്നത് നല്ല സൂചനയല്ലല്ലോ? പുറത്തുള്ളവരാണെങ്കില്‍ ശരിയാണ്. ചിരപരിചിതരായവര്‍ എന്തെങ്കിലും ആവശ്യാര്‍ത്ഥം വന്നു എന്ന് കരുതി “ഈശ്വാ മിശിഹായ്ക്ക് സ്തുതിയും” പറഞ്ഞ് പോവുകയല്ലേ സിസ്റ്റര്‍ അഭയ ചെയ്യുമായിരുന്നുള്ളു.

വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

പകലേ,
ആശംസകള്‍ കൈപ്പറ്റിയിരിയ്ക്കുന്നു. നന്ദി.

സ്മിതാ,
ആടിനെ പട്ടിയാക്കുക മാത്രമല്ല. പട്ടിയെ പേപ്പട്ടിയാക്കുകയും പിന്നെ പേപ്പട്ടിയെ തല്ലികൊല്ലുകയുമാണിപ്പോഴത്തെ രീതി.
നന്ദി.

യൂസുഫേ,
സിസ്റ്റര്‍ അഭയയെ കൊന്നവരാണെങ്കില്‍ അവര്‍ ഇപ്പോഴും ഈ ലോകത്ത് പടച്ചവനെ തൂക്കി വിറ്റു കൊണ്ട് തന്നെ ജീവിയ്ക്കുന്നുണ്ട്. പടച്ചവന്റെ കോടതിയിലെത്തിയാല്‍ പിന്നെ പടച്ചവനെതിരേ കള്ള സാക്ഷിപറയലാകും ഇവരുടെ പണി.
നന്ദി.

മാണിക്യം,
ചോദ്യങ്ങള്‍ പരസ്പരം ചോദിയ്ക്കാം. മരിച്ചവള്‍ അവരുടെ കുടുംബത്തിനു തീരാ ദുഃഖമായി. ദൈവ വേലയ്ക്ക് പോയവള്‍ ദൈവദാസന്മാരുടെ ഒത്താശയോടെ കൊല്ലപ്പെടുക എന്ന വൈരുദ്ധ്യം സങ്കടകരം തന്നെയാണ്. നല്ല വക്കീലൊന്നും വരണമെന്നില്ല. കോടതി തന്നെ സിസ്റ്റര്‍ അഭയയെ വീണ്ടും ആത്മഹത്യ ചെയ്യിച്ചോളും.
നന്ദി.

അനോനി,
ഏതെങ്കിലും ഒരു വ്യക്തി ചെയ്യുന്ന പാപം ഒരു സമൂഹത്തിനു മേല്‍ അടിച്ച് ഏല്പിയ്ക്കരുത്. സഭയെ തള്ളിപ്പറയണമെങ്കില്‍ സഭ ഒന്നടങ്കം ഒരു തെറ്റില്‍ ഉള്‍പ്പെടണം. സഭ തന്നെ സിസ്റ്റര്‍ അഭയയെ കൊലപ്പെടുത്തിയവരെ പുറം ലോകത്ത് കൊണ്ടു വരണം എന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ? പിന്നെ ഇപ്പോള്‍ അറസ്റ്റിലായവര്‍ക്ക് വക്കാലത്ത് പിടിയ്ക്കുന്നതിനെ കുറിച്ചാണെങ്കില്‍ അറസ്റ്റിലായവര്‍ കുറ്റക്കാരാണെന്ന് സിബിഐയ്ക്കു പോലും സംശയമാണെന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
നന്ദി.

മലയാളീ,
ദുരൂഹത സൃഷ്ടിയ്ക്കപ്പെടുന്നത് തന്നെയാണ്.
നന്ദി.

ജൈകിഷ്ണാ,
എല്ലായിടത്തും വര്‍ഗ്ഗീയത ദര്‍ശ്ശിയ്ക്കണമോ?
നന്ദി.

സുനിലേ,
കോടതികള്‍ക്ക് ജനഹിതമല്ലല്ലോ ചെയ്യാന്‍ കഴിയുക. തെളുവുകളല്ലേ അവര്‍ക്ക് വേണ്ടത്. നശിപ്പിയ്ക്കപ്പെട്ട തെളിവുകള്‍ കൂട്ടി യോജിപ്പിയ്ക്കാന്‍ കഴിയുന്നില്ലാ എങ്കില്‍ കേസ് തന്നെ ഉപേക്ഷിയ്ക്കുക. അല്ലാതെ രണ്ടും കെട്ട രീതിയിലുള്ള നടപടികള്‍ അന്വേഷകരെ കൂടുതല്‍ പ്രതിസന്ധികളിലേയ്ക്ക് നയിയ്ക്കുകയല്ലേ ഉള്ളു.
നന്ദി.

മോഹനം,
വെള്ള പൂശുക ഈ പോസ്റ്റിന്റെ ലക്ഷ്യമല്ല. പക്ഷേ രണ്ടു മാസത്തോളം കസ്റ്റഡിയില്‍ കിട്ടിയിട്ടും വേണ്ടത്ര ശ്രദ്ധയോടേ കേസ് നടത്താന്‍ അന്വേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടോ? ഇല്ല എന്നതല്ലേ സത്യം. അതൊന്നു പറഞ്ഞന്നേയുള്ളു.
നന്ദി.

അനില്‍ശ്രീ,
താങ്കളുടെ അഭിപ്രായത്തോടു യോജിയ്ക്കുന്നു. പക്ഷേ പത്രങ്ങളും ചാനലുകളും സമൂഹവും ഇപ്പോള്‍ അറസ്റ്റിലായവരോട് കാട്ടിയ രീതികള്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയ്ക്ക് ചേര്‍ന്ന തരത്തിലായിരുന്നുവോ? ഇപ്പോഴും തങ്ങള്‍ തെറ്റുകാരല്ല എന്ന് അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പറയുമ്പോള്‍ അത് അങ്ങിനെയല്ല എന്ന് തീര്‍ത്തു പറയുവാന്‍ അന്വേഷര്‍ക്ക് കഴിയാത്തത് എന്തു കൊണ്ട്? തെറ്റു ചെയ്തവര്‍ ശിക്ഷിയ്ക്കപ്പെടണം. പക്ഷേ തെറ്റു ചെയ്തവര്‍ എന്ന് സംശയിയ്ക്കപ്പെടുന്നവര്‍ ശിക്ഷിയ്ക്കപ്പെട്ടു കൂടല്ലോ?
നന്ദി.

ദീപക്കേ,
ശരിയാണ് ചിരിയ്ക്കാം.
നന്ദി.

Anonymous said...

@anony:
കമക്കൂത്ത്തുകള്‍ ആടി തിമിര്‍ക്കാനും ആരെയെന്കിലും കൊന്നു തള്ളാനും ഏതെങ്കിലും സ്വാമി ആയാലും പോരെ? ബാബാമാരുടെയും 'അമ്മമാരുടെയും' ആശ്രമങ്ങളില്‍ നടക്കുന്നത് എന്താണെന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണല്ലോ. ചുമ്മാ പല്ലിന്റെ ഇട കുത്തി മനപ്പിക്കല്ലേ .......

Anonymous said...

പക്ഷേ സന്തോഷ് മാധവന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ഒരു ഹിന്ദുനേതാവും 'ഇടയലേഖനം' ഇറക്കിയില്ല, ആരും അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തിയില്ല.

Anonymous said...

@Anony:
പക്ഷെ സന്തോഷ് മാധവന്‍ എന്തെ ഇപ്പോഴും അകത്തു കിടക്കുന്നു? അയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ട്. എന്നാല്‍ ഇവിടെയോ? സി ബി ഐക്ക് എന്തെങ്കിലും വ്യക്തമായ തെളിവുകള്‍ കൊടുക്കുവാന്‍ കഴിഞ്ഞോ? ഏതു കൊച്ചു കുഞ്ഞിനു പോലും ഈ കേസിലെ logic മനസ്സിലാവുകയില്ല. അന്ച്ചല്‍ക്കാരന്‍ പറഞ്ഞിരിക്കുന്നത് പോലെയേ സാമാന്യ ബുദ്ധിയുള്ള ജനങ്ങള്‍ ചിന്തിക്കുകയുള്ള്. വ്യത്യസ്ഥമായി ചിന്തിക്കുന്നവര്‍ ചില ചാനലുകളും കേരള കൌമുദി പോലുള്ള പത്രങ്ങളുമാണ്. അവര്‍ ക്രിസ്ത്യാനികളെ ഒന്നടങ്കവും പ്രത്യേകിച്ച് കത്തോലിക്കരെ എങ്ങിനെയെങ്കിലും ചെളി വാരിയെറിയണം എന്ന ലക്ഷ്യമുള്ളവരാന്. എല്ലാ ഹിന്ദുക്കളും ഇങ്ങനെയുള്ളവരെന്നു ഇതിനു അര്‍ത്ഥമില്ല. ഒരു ന്യൂനപക്ഷം മാത്രം. വളരെയധികം ഹിന്ദുക്കള്‍ അന്ച്ചല്‍ക്കാരന്റെ രീതിയില്‍ ചിന്തിക്കുന്നുണ്ട്.

തോമാച്ചന്‍™|thomachan™ said...

ഒന്നുകില്‍ CBI യുക്തിസഹം ആയ തെളിവുകള്‍ നിരത്തണം, അല്ലെങ്കില്‍ ഇപ്പോള്‍ arrest ഇല്‍ ആയവരെ വെറുതെ വിടണം എന്ന താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. കാരണം കേസ് ഒതുക്കാന്‍ ശ്രമിച്ചു എന്ന് കരുതുന്ന കെ ടി മൈകിളും അത് പോലെ ഉള്ളവരും ഒക്കെ ഇപ്പോഴും ജീവനോടെ ഉള്ളത് കൊണ്ടു അവരെ പിടിച്ചു വേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍ യുക്തിസഹം ആയ തെളിവ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. കെ ടി മൈകിള്‍ ഒക്കെ ഒരു പാടു നുണകള്‍ പറയുന്നു എന്ന് അയാളുമായി asianet നടത്തിയ ഇന്റര്‍വ്യൂ കണ്ട ഏത് കൊച്ചു കൊച്ചിനും മനസ്സില്‍ ആവും. അപ്പൊ പിന്നെ ഇത്ര expertise ഉള്ള CBI ക്ക് അത് കണ്ടു പിടിക്കാന്‍ ആവുനില്ല എന്ന് പറഞ്ഞാല്‍...

പിന്നെ final judgment എന്ത് തന്നെ ആയാലും, സഭ ഈ കേസില്‍ എടുത്ത നിലപാടുകളെ ന്യായികരിക്കാന്‍ എനിക്കൊരികലും കഴിയില്ല. i mean സഭ അല്പം കൂടെ പക്വതയും സഹിഷ്ണുതയും കാണികണം ആയിരുന്നു.

Anonymous said...

അഞ്ചല്‍ക്കാരന്‍ അഭയ ഹിസ്റ്ററി മുഴുവന്‍ എഴുതി എഴുതി അവസാനം ജ.ഹേമയെക്കളും നല്ലൊരു വിധിയും എഴുതി ...............
തങ്ങളും ക്നാനായ ആണോ? (വെറുതെ!!!!!!!!!!)

Anonymous said...

അഞ്ചലോ സഭാക്കാരില്‍ നിന്നും എന്തു തടഞ്ഞടോ?????

Anonymous said...

അഞ്ചല്‍ക്കാരനെത്ര കിട്ടി?

Anonymous said...

അഞ്ചല്‍ക്കാരന്‍ പട്ടിയോ പൂച്ചയോ?

chithrakaran ചിത്രകാരന്‍ said...

അഞ്ചല്‍ക്കാരനും വല്ല കോടികളും കിട്ടിയോ എന്നു തന്നെയാണ് ചിത്രകാരനു സംശയം.
സഭയിലെ മൂത്ത വല്ല കസ്റ്റമേഴ്സുകൂടി ചിലപ്പോള്‍ പിടിക്കപ്പെടാനുണ്ടാകാം.
അല്ലാതെ, നിലവിലുള്ളവര്‍ കുറ്റവാളികളല്ലെന്ന്
തോന്നുന്നില്ല.

അപ്പൂട്ടൻ said...

കോടതി തന്നെ ഈ വിഷയത്തില്‍ അന്വേഷണ ഏജന്‍സിയേയും അവരെ സഹായിച്ചവരെയും ഒന്നടങ്കം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയല്ലേ? പ്രതീക്ഷകള്‍ പതുക്കെ അലിഞ്ഞില്ലാതാവുന്നുവോ?
തെളിവുകള്‍ നശിപ്പിക്കപ്പെട്ട (അങ്ങിനെ പറയപ്പെടുന്നു) അവസ്ഥയില്‍ സോളിഡ് പ്രൂഫ് എന്ന പതിവുവാചകം ഇനിയും പറയാനാവുമോ? അത്തരത്തില്‍ കേസ് എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുമോ? അന്വേഷണ ഏജന്‍സി ചെയ്തതെല്ലാം ശരിയെന്നു പറയുന്നില്ല, പക്ഷെ ആത്മാര്‍ത്ഥമായിട്ടാണ് അവരുടെ നീക്കമെങ്കില്‍ പോലും അവര്‍ക്ക് സാഹചര്യതെളിവുകള്‍ക്കപ്പുറം എന്തെങ്കിലും നിരത്താനാവുമോ?
ഈ കേസില്‍, ഒരുപക്ഷെ, ഇനി എന്തെങ്കിലും പുരോഗതിയുണ്ടാവുമെന്നു വിശ്വസിക്കാന്‍ പ്രയാസം.

അഞ്ചല്‍ക്കാരന്‍ said...

എന്റെ ചിത്രോ,
ങ്ങളിതെന്നാത്തിന്റെ പുറപ്പാടാ? ഇതൊക്കെ ഇങ്ങിനെ തുറന്ന് പറയാന്‍ പാടുണ്ടോ?

ഇന്നി ആദായ നികുതിയ്കാരെ കൊണ്ടു പൊറുതി മുട്ടുമല്ലോ?