Saturday, March 07, 2009

ബഹുഭാര്യത്വം: ഭാര്യമാര്‍ക്ക് പറയാനുള്ളത്....

ഒരു യാത്രയ്ക്കിടയില്‍.
കൂട്ടത്തില്‍ സമുദാ‍യത്തില്‍ വിലയും നിലയും പേരും പ്രശസ്തിയും ഉള്ളൊരു മൌലവിയും ഉണ്ടായിരുന്നു. അദ്ദേഹം രണ്ടാമതൊരു വിവാഹം കഴിയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. വാഹനത്തില്‍ വെച്ച് ബഹുഭാര്യത്വത്തെ കുറിച്ച് ചില ചര്‍ച്ചകള്‍ വന്നു. സ്വാഭാവികമായും ചോദ്യങ്ങള്‍ ഞങ്ങളുടെ ഭാഗത്തും ഉത്തരം തരാനുള്ള ബാധ്യത മൌലവിയ്ക്കും ആയി.
“രണ്ടാം വിവാഹത്തിനു ആദ്യ ഭാര്യ സമ്മതിയ്ക്കുമോ?”
അദ്ദേഹത്തിന്റെ ഉത്തരം.
“ഓളോട് ഞാന്‍ പറഞ്ഞിരുന്നു. ഓള്‍ക്ക് സന്തോഷമേയുള്ളു.”
വീണ്ടും ചോദ്യം.
“എന്തേ അവര്‍ക്ക് സുഖമില്ലേ?”
“ഏയ് കുഴപ്പം ഒന്നുമില്ല.”
പിന്നെന്തിനു വേറേ വിവാഹം കഴിയ്ക്കുന്നു എന്നു ആരും ചോദിച്ചില്ല. മൂപ്പരുടെ ഓള്‍ക്ക് മൂപ്പര്‍ മറ്റൊരു വിവാഹം കഴിയ്ക്കുന്നതില്‍ അനിഷ്ടമൊന്നുമില്ല എന്ന മൂപ്പരുടെ വാക്കുകള്‍ ശരിയോ തെറ്റോ ആകട്ടെ. രണ്ടാം വിവാഹം കഴിയ്ക്കുന്ന ഭര്‍ത്താവിന്റെ നടപടികളോട് ഭാര്യമാരുടെ നിലപാട് എന്തായിരിയ്ക്കും? രണ്ടാം വിവാഹം കഴിയ്ക്കാന്‍ തന്റെ ജീവിത പങ്കാളി ഒരുങ്ങിയിറങ്ങുമ്പോള്‍ ഭാര്യയുടെ മാനസ്സികാവസ്ഥ എന്തായിരിയ്ക്കും? തന്റേതെന്നു മാത്രം വിശ്വാസിയ്ക്കുന്ന ഒരുവനു മറ്റൊരു അവകാശി കൂടി ഉണ്ടാവുന്നതില്‍ ആദ്യ ഭാര്യയുടെ വിചാരങ്ങള്‍ എന്തായിരിയ്ക്കും?

ആ ചര്‍ച്ചയ്ക്ക് ശേഷം ഇതേ ചോദ്യം ചില ഭാര്യമാരോട് ചോദിച്ചു.

ഒരു ഭാര്യ പറഞ്ഞു:
“എന്റെ ഭര്‍ത്താവ് അങ്ങിനെയൊരു തീരുമാനം എടുത്താല്‍ അയാളെ ഞാന്‍ കൊല്ലും എന്നിട്ടും ഞാനും ചാകും.”
മറ്റൊരു ഭാര്യ:
“കെട്ടുന്നതിന്റെ അന്ന് രണ്ടെണ്ണത്തിനേയും കൊല്ലും. മക്കളേയും കൊല്ലും. ഞാനും ചാകും.”
വേറൊരു ഭാര്യ:
“വിവാഹ മോചനം നേടും. വേറെ കെട്ടും.”
ആ ഭാര്യയ്ക്കു മക്കള്‍ ഇല്ലായിരുന്നു.
നിസ്സഹായതയോടെ പ്രതികരിച്ചവരും കുറവല്ല.
“എന്ത് ചെയ്യാന്‍ കഴിയും. എതിര്‍ക്കും. എന്നിട്ടും അദ്ദേഹം അങ്ങിനെയൊരു തീരുമാനം എടുത്താല്‍ സഹിയ്ക്കും.”
ചോദ്യം കേട്ടപ്പോഴേ തലപ്പെരുപ്പ് ബാധിച്ചവളും ഉണ്ടായിരുന്നു കൂട്ടത്തില്‍.
“യ്യോ...അങ്ങിനെയൊന്നും ചോദിയ്ക്കല്ലേ...എനിയ്ക്കു തലപെരുക്കുന്നു.” ഒരു നിലവിളിയോടെയായിരുന്നു മറുപടി.
പ്രതികരിച്ചവരില്‍ ആര്‍ക്കും സ്വന്തം ഭര്‍ത്താവിനു മറ്റൊരു ഭാര്യ കൂടി ഉണ്ടാകുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും മൃദുലമായ മറുപടി. “എന്തു ചെയ്യാന്‍ കഴിയും?” എന്ന മറുചോദ്യമായിരുന്നു.

മതം ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതല്ല ഈ ചര്‍ച്ചയുടെ ഉദ്ദേശ്യം. ഭാര്യമാര്‍ ബഹുഭാര്യത്വത്തെ എങ്ങിനെ കാണുന്നു എന്നുള്ളതാണ്. മതത്തിന്റെ അടിസ്ഥാന ശിലകളായ നമസ്കാരം, നോയമ്പ്, സക്കാത്ത്, ഹജ്ജ് എന്നിവയില്‍ ലവലേശം താല്പര്യമോ ശ്രദ്ധയോ സൂഷ്മതയോ ഇല്ലാത്തവന്‍ പോലും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കാനും മൊഴിചൊല്ലാനും മതത്തെ കൂട്ടു പിടിയ്ക്കുന്ന ഇക്കാലത്ത് മതത്തേയും ബഹുഭാര്യത്വത്തേയും ചേര്‍ത്ത് ചര്‍ച്ച ചെയ്തിട്ട് എന്തെങ്കിലും ഗുണം സമുദായത്തിനോ സമൂഹത്തിനോ ഉണ്ടാകും എന്നു കരുതുകയും വയ്യ.

രണ്ടാം വിവാഹത്തെ കുറിച്ച് ആലോചിച്ച് നടക്കുന്ന ഒരു ചങ്ങാ‍തി. നിലവിലുള്ള ഭാര്യയോടും മക്കളോടും അതീവ സ്നേഹവും താല്പര്യവും ഉള്ള അദ്ദേഹം രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ ന്യായീകണം അതിശയകരമായിരുന്നു.
“എടോ എന്തോ പറയുക. ഒരു...ഒരു ....സംതൃപ്തി ഇല്ലടോ”
“ഓളറിഞ്ഞാലോ”
“ഓളറിഞ്ഞ് നടക്കില്ല. ഓളറിയരുത്.”
അതേ അതു തന്നെ. ഓളറിയരുത്. ഓളുടെ സ്നേഹം നഷ്ടപ്പെടുകയും അരുത് സംതൃപ്തിയ്ക്കായി മറ്റൊരുവളും.
അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു. പക്ഷേ എത്ര മറച്ചു വെച്ചിട്ടും വിവാഹത്തിനു മുന്നേ തന്നെ ആദ്യ ഭാര്യ വിവരം അറിഞ്ഞു. വിഷാദ രോഗം ബാധിച്ച ആദ്യ ഭാര്യ ഇന്ന് ആ ചങ്ങാതിയ്ക്ക് ഒരു ഭാരമല്ല. ആ ഭാരം അദ്ദേഹം മൊഴി ചൊല്ലി ഒഴിവാക്കി!

തന്റെ ജീവിത പങ്കാളിയെ പകുത്തെടുക്കാന്‍ മറ്റൊരാള്‍ കൂടി വരുന്നത് ഏതെങ്കിലും ഭാര്യ സ്വമനസ്സാലെ സമ്മതിയ്ക്കും എന്നു കരുതുക വയ്യ. ആദ്യ ഭാര്യയില്‍ യാതൊരു തെറ്റും കുറ്റവും ഇല്ലാതെ തന്നെ രണ്ടാം വിവാഹത്തിനു മുതിരുന്ന ഭര്‍ത്താവിനെ ഭരിയ്ക്കുന്ന വിചാരങ്ങള്‍ എന്തായിരിയ്ക്കും എന്ന് സ്വയം ചോദിച്ചു നോക്കി. ഒരു പിടിയും കിട്ടുന്നില്ല. ഒന്നില്‍ കൂടുതല്‍ സ്തീകളോടുള്ള അഭിനിവേശം എന്നല്ലാതെ മറ്റൊരു കാരണവും അതിനു കാണുവാനും കഴിയുന്നില്ല.

സ്തീകള്‍ പലപ്പോഴും കൊച്ചു വര്‍ത്തമാനങ്ങളില്‍ വിഷയം ആകാറുണ്ടല്ലോ? വിഷയാസക്തിയില്‍ ഇത്തിരി മുമ്പിലുള്ള ഒരു ചങ്ങാതി. പ്രവാസത്തില്‍ നിരവധി സ്തീകളോട് വഴിവിട്ട ബന്ധങ്ങള്‍ നിലനില്‍ക്കുന്ന ഒരുവന്‍. ഒരിയ്ക്കല്‍ സഹികെട്ടു ചോദിയ്ക്കേണ്ടി വന്നു:
“എടോ..നാട്ടില്‍ ഓളും ഇതുപോലെ പരപുരുഷ ബന്ധത്തിലേര്‍‍പ്പെട്ടാല്‍ താനെങ്ങനെ പ്രതികരിയ്ക്കും.”
മറുപടി ഇത്തിരി കടന്നിട്ടായിരുന്നു.
“ബ്ബ്ഭ നായേ....”
വിളിച്ചത് എന്നെയായിരുന്നു.
“ഓളെ ഞാന്‍ കൊല്ലും.”
തനിയ്ക്കു എന്തും ആകാം. ഭാര്യയെകുറിച്ച് ആരെങ്കിലും എന്തെങ്കിലും പറയുന്നതു പോലും കേള്‍ക്കാനുള്ള സഹന ശക്തിയില്ലാത്ത ഒരു ഭര്‍ത്താവ്. ഒരു ദിവസം പോലും പരസ്തീഗമനം നടത്താതെ ഉറക്കറയിലേയ്ക്കെത്താത്തവനും ഭാര്യ പതിവ്രതയായിരിയ്ക്കണം!

ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനു ശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്മാരുടെ വിചാരങ്ങളിലെവിടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്ക്കു ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാകുമോ എന്നു സംശയമാണ്. സാധുവായ ഒരുവള്‍ക്ക് ജീവിതം കൊടുക്കുന്നതിനു അവരെ വിവാഹം കഴിയ്ക്കുക എന്നതിനേക്കാള്‍ ധാര്‍മ്മികത അവര്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിയ്ക്കുന്നതിനാവശ്യമായ സഹായം ചെയ്യലല്ലേ? കല്യാണ പ്രായം എത്തി നില്‍ക്കുന്ന അഥവാ കഴിഞ്ഞ ഒരു സാധുവിനെ രണ്ടാം ഭാര്യയാക്കുന്നതിലൂടെ ആരു ആര്‍ക്ക് സഹായം ചെയ്യുന്നു എന്നാണ്?

സ്തീ ഒരു ഉപഭോഗ വസ്തു എന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും കല്പിയ്ക്കാത്ത ഒരു സമൂഹത്തിനു മാത്രമേ ആദ്യ ഭാര്യ നിലനില്‍ക്കുമ്പോള്‍ അവരുടെ ഇഷ്ടവും ഇഷ്ടക്കേടും നോക്കാതെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിയ്ക്കാന്‍ കഴിയുള്ളു. താന്‍ മറ്റൊരുവളെ വിവാഹം കഴിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നു എന്നറിയുമ്പോള്‍ തന്റെ ഭാര്യയ്ക്കുണ്ടാകാവുന്ന മാനസ്സിക വൈഷമ്യങ്ങള്‍ കണ്ടില്ലാ എന്നു നടിച്ച് പുതിയൊരുവളുടെ കരം ഗ്രഹിയ്ക്കുന്നവന്‍ തന്റെ അഭാവത്തില്‍ ഭാര്യ മറ്റൊരു പുരുഷനെ നോക്കുന്നതു പോലും സഹിച്ചു എന്നു വരില്ല.

ഭര്‍ത്താവ് ഉടമയും ഭാര്യ അടിമയും എന്ന നിലപാട് എന്തു കൊണ്ട് ആധുനിക സമൂഹത്തിലും നിലനില്‍ക്കുന്നു? ഭര്‍ത്താവിനു എന്തുമാകാം. ഭാര്യ എല്ലാം സഹിയ്ക്കണം. പരസ്തീഗമനം പതിവാക്കിയ ഭര്‍ത്താവിനും ഭാര്യ പതിവ്രതയായിരിയ്ക്കണം. സമൂഹം എത്ര പുരോഗമിച്ചാലും സ്തീയോടുള്ള സമീപനത്തില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇപ്പോഴും. പുരുഷന്റെ ഉടമ മനോഭാവം മാറണമെങ്കില്‍ സ്തീ സ്വന്തം അസ്ഥിത്വം തിരിച്ചറിയേണ്ടുന്നതുണ്ട്. എന്തെല്ലാം കുറവുകള്‍ ഉണ്ടെങ്കിലും രണ്ടാമതൊരു വിവാഹത്തിനു മുതിരുന്ന ഭര്‍ത്താക്കന്മാരെ അതില്‍ നിന്നും തടയുന്നതിനു ഭാര്യമാര്‍ക്കു കഴിയണം. ജീവിതത്തില്‍ തുല്യ പങ്കാളിത്തം ഭര്‍ത്താവിനേയും ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭാര്യയ്ക്കു മൂത്താംകുടി ആകാതിരിയ്ക്കാന്‍ കഴിയും.
----------------------------------------
പ്രിയ വായാനക്കാരാ,
താങ്കള്‍ ഈ കുറിപ്പിനെ എങ്ങിനെ കാണുന്നു?
താഴെ കാണുന്ന റേറ്റിങ്ങില്‍ ഒന്നമര്‍ത്തുന്നതിലൂടെ ഈ കുറിപ്പ് എങ്ങിനെ വായിയ്ക്കപ്പെട്ടു എന്നു ലേഖകനു സ്വയം വിലയിരുത്തുവാന്‍ ഒരവസരമാണ് താങ്കള്‍ നല്‍കുന്നത്. ഒരു നിമിഷം ചിലവഴിയ്ക്കുമല്ലോ?
നന്ദി..

85 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബഹുഭാര്യാത്വം കൊണ്ട് അതിനു മുതിരുന്നവര്‍ ഉദ്ദേശിക്കുന്നത് ഈ പറഞ്ഞ സംതൃപ്തി മാത്രമാവും. സ്ത്രീകള്‍ക്കിന്നും ലൈംഗികസ്വാതന്ത്ര്യം ഇല്ലാത്ത നാടാണ് നമ്മുടേത്. ഭാര്യാഭര്‍തൃബന്ധത്തെക്കുറിച്ച് തുറന്നു പറയാന്‍ മുതിര്‍ന്നാല്‍ ബഹുഭര്‍തൃത്വം അധികം താമസിയാതെ വന്നേയ്ക്കാം.

ഇതിനൊക്കെ നടക്കുന്ന പെണ്ണുങ്ങള്‍ക്കിട്ടാ പൊട്ടിക്കേണ്ടത്. സാഹചര്യത്തെ കുറ്റം പറഞ്ഞിട്ടോ നിസ്സഹായതയേ പഴി പറഞ്ഞിട്ടോ കാര്യമില്ല.

ചങ്കരന്‍ said...

സംതൃപ്തിയുടെ കാര്യം വരുംമ്പോള്‍ വെസ്റ്റേണ്‍ സംസ്ക്കാരം കുറച്ചുകൂടി നല്ലതാണെന്നു തോന്നിപ്പോകുന്നു. കുറഞ്ഞപക്ഷം അവിടെ രണ്ടുപേര്‍ക്കും സ്വാതന്ത്രമുണ്ട്, സംതൃപ്തി പുരുഷകുത്തകയല്ല എന്നു തന്നെ.

വല്യമ്മായി said...

"ജീവിതത്തില്‍ തുല്യ പങ്കാളിത്തം ഭര്‍ത്താവിനേയും ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഭാര്യയ്ക്കു"

ഈ കഴിവ് നാളെ നമ്മുടെ പെണ്‍‌മക്കള്‍ക്കുണ്ടാകണമെങ്കില്‍ ഇന്ന് നമ്മള്‍ ശ്രമിച്ചേ തീരൂ.


ഒന്നാം ക്ലാസില്‍ പോകുന്ന കൂട്ടിയെ കണ്ടാലും 'നിന്നെ കെട്ടിക്കാനായല്ലോ' എന്ന് പറഞ്ഞ് എത്ര പഠിച്ചാലും തന്റെ ജീവിതം എവിടെയോ കെട്ടിയിടപ്പെടേണ്ടതാണ് പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല എന്ന ചിന്ത പെണ്‍കുട്ടികളില്‍ വരുത്താതിരിക്കുക.

ഡ്രെസ്സും പൊന്നും വാങ്ങികൊടുക്കന്നതിനൊപ്പം ബൗദ്ധിക വളര്‍ച്ചക്കുതകുന്ന പുസ്തകങ്ങളും മറ്റും പരിചയപ്പെടുത്തുക.

തന്റെ ചിന്തകളും വിചാരങ്ങളും തുറന്ന് പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം കൊടുക്കുക

യാതൊരു ആണ്‍പെണ്‍ വിവേചനങ്ങളും വീട്ടില്‍ ഇടം നല്‍കാതിരിക്കുക

ഇതിനെല്ലാമുപരി മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പരബഹുമാനവും സഹിഷ്ണുതയും കണ്ട് വളരാന്‍ അവസരം നല്‍കുക.

(അവധിയാണെങ്കിലും ഓഫീസ്ല്‍ വരേണ്ടി വന്നതിനാല്‍ ഇത്രയേമനസ്സില്‍ വരുന്നുള്ളൂ,ബാക്കി പിന്നീട്)

സജി said...

വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന ആണ്‍കുട്ടി, പെണ്‍കുട്ടിയേക്കാള്‍ വളരെ എക്വിപ്ഡ് ആണ്, സെക്സ് അടക്കം ഉള്ള വിഷയങ്ങളില്‍. അതുകൊണ്ട് സ്വാഭാവികമായും പുരുഷനു കുടൂംബ ജീവിതത്തില്‍ മേല്‍ക്കൈ വരുന്നു.ഭാര്യക്ക് ഒപ്പം എത്താന്‍ കഴിയുന്നില്ല.

പോംവ്വഴി, നിഷ്പക്ഷമായി പറഞ്ഞാല്‍, പെണ്‍കുട്ടിയും അതേനിലവാരത്ത്തില്‍ എത്തുക എന്നതു തന്നെ! അപ്പോള്‍ എല്ലാ മേഘലയിലും പെര്‍ഫോമെന്‍സ് മെച്ചപ്പെടും.(സദചാര കമ്മറ്റിക്കാര്‍ തല്ലല്ലേ)

ഫിലിപ്പിനി പെണ്ണുങ്ങളെ കണ്ടു പഠിക്കേണ്ടതാണ്! ജോലിയും വരുമാനവും ഇല്ലെങ്കിലും, സാധാരണ ഭര്‍ത്താക്കന്‍മാര്‍ അവരുടെ അടുത്തു പഞ്ച പുച്ഛമടക്കിയേ നില്‍ക്കാറുള്ളൂ.

രണ്ടാമതൊന്നു കെട്ടാന്‍ പോയിട്ടു അങ്ങിനെ ചിന്തിക്കാന്‍ പോലും പാവം ഭര്‍ത്താക്കന്മാര്‍ക്കു കഴിയാറില്ല!

പകല്‍കിനാവന്‍ | daYdreaMer said...

ഇതിനു തുനിയുന്ന ലെവന്‍ മാരെ സമ്മതിക്കണം... ഒരെണ്ണം തന്നെ... !!
:)

അഞ്ചല്‍ക്കാരന്‍ said...

സജി,
വല്യമ്മായിയുടെ അഭിപ്രായങ്ങള്‍ കുറേകൂടി പ്രായോഗികമാണെന്നു തോന്നുന്നു. പിന്നെ താങ്കളുടെ നിരീക്ഷണത്തിലെ വിവാഹ പൂര്‍വ്വ ലൈംഗിക ബന്ധവും വൈവാഹിക ജീവിതതിലെ തുല്യതയും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ട് എന്നു തോന്നുന്നില്ല. നമ്മുടെ പെണ്‍കുട്ടികളേയും സ്വതന്ത്രമായി ചിന്തിയ്ക്കാന്‍ കഴിവുറ്റവരായി വളര്‍ത്തുക എന്നത് തന്നെയാണ് അവരുടെ ജീവിത വിജയത്തിനു ഏറ്റവും നല്ല പോംവഴി.

സ്തീധന സമ്പ്രദായവും ഒരളവു വരെ സ്തീയെ ഉപഭോഗ വസ്തുവാക്കുന്നുണ്ട്. വിവാഹ പ്രായമെത്തിയ സാമ്പത്തികമായി പിന്നൊക്കം നില്‍ക്കുന്ന വീടുകളിലെ പെണ്‍കുട്ടികളെ ഭരിയ്ക്കുന്ന വികാരം എന്തായിരിയ്ക്കും? ബഹുഭാര്യത്വത്തിന്റെ മര്‍മ്മം തേടി ചെന്നാല്‍ സ്തീധനമെന്ന അനാചാരത്തിന്റെ പടിയ്ക്കലായിരിയ്ക്കും നാം ചെന്നു നില്‍ക്കുക.

ബുദ്ധിയും, പഠിപ്പും, ആരോഗ്യവും, സൌന്ദര്യവും ആവോളമുള്ള താഴ്ന വരുമാനക്കാരുടെ പെണ്മക്കളിലാണ് ബഹുഭാര്യത്വം തേടി ചെല്ലുന്നവര്‍ അവരുടെ ഇരയെ കണ്ടെത്തുന്നത്. അതുകൊണ്ട് സ്ത്രീധനം കൊടുത്ത് തങ്ങളുടെ പെണ്മക്കളെ വിവാഹം ചെയ്ത് അയയ്ക്കില്ലാ എന്നു സമ്പന്നാരായ മാതാപിതാക്കള്‍ തീരുമാനം എടുക്കുകയും സ്തീധനം ചോദിച്ചു നടക്കുന്ന യുവാക്കള്‍ക്ക് വിവാഹം അന്യമാവുകയും ചെയ്താല്‍ സ്തീയുടെ മഹത്വം കൂടുതല്‍ തെളിഞ്ഞു വരും.

പെണ്‍കുട്ടികള്‍ പിറക്കുന്നതു മുതല്‍ അവര്‍ ഭാരമാണ് എന്നു കരുതി അവരെ വളര്‍ത്തുന്ന മാതാപിതാക്കളും തെറ്റുകാര്‍ തന്നെ.

വല്യമ്മായി said...

പ്രിയ,

കല്യാണമാണ് ജീവിതത്തിന്റെ ലക്‌ഷ്യം എന്ന് കരുതി ജീവിക്കുന്ന,എന്നാല്‍ സ്ത്രീധനം കൊടുക്കാനാകതെയോ മറ്റ് കാരണങ്ങള്‍ കൊണ്ടോ കല്യാണം വൈകി പോയ പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളാണ് ഇങ്ങനെ രണ്ടമ് കെട്ടിനിരയാകുന്നത്.സ്ത്രീയെന്ന നിലയില്‍ തന്റെ മോഹങ്ങള്‍ എങ്ങനെയെങ്കിലും സാക്ഷാത്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരത്താവാകാന്‍ പോകുന്ന ആളുടെ ആദ്യഭാര്യയെ കുറിച്ചോര്‍ക്കാനുള്ള വിവേകം തോന്നിക്കൊള്ളണമെന്നില്ലല്ലോ

പ്രതിധ്വനി said...

ഭാര്യ എന്ന വാക്ക് തന്നെ തെറ്റാണു.ഭരിക്കപ്പെടുന്നവൾ എന്നാണു അതു കൊണ്ടുദ്ധേശിക്കുന്നതു.ഇണ എന്നതാൺ ശരി.
പിന്നെ സ്ത്രീ അവളുടെ പ്രകൃതം മനസ്സിലാക്കാത്തതു കോണ്ടാ‍ണു പുരുഷനെപ്പോലെത്തന്നെ ആകണം എന്നു ശഠിക്കുന്നതു.പരസപര പൂരകം എന്നതാണ് ശരിയായ നിലപാട്.ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽ‌പ്പില്ലാത്ത അവസ്ഥ.
ബഹുഭാര്യത്വം ഒരിക്കലും പുരുഷന്മാരുടെ സംതൃപ്തിയല്ല ലക്ഷ്യം.അത് അനുവദിക്കാനുണ്ടായ സമ്മുഹിക സാഹചര്യ്ങ്ങൾ ആ‍ാ‍ണു ആദ്യം പഠിക്കേണ്ടതു.അനാഥകളും വിധവകളും സമൂഹത്തിൽ ആശ്രയമൈല്ലാത്തവർ ആയി ഉണ്ടായതാൺ പ്രധാനപ്പെട്ട കാരണം.മതവുമായി ഒരു ബന്ധവുമില്ലാത്തവനും അവന്റെ സംതൃപ്തിക്കു വേണ്ടി മതത്തിന്റ്റെ മറ്റൊരു കാര്യത്തിലുള്ള അനുവാദം ദുരുപയോഗം ചെയ്യുന്നു എന്ന അവസ്ഥയിലാണൂ ഇന്നു കാര്യം.
മതം(ഇസ്ലാം)ഇതു അനുവദനിയമാക്കിയപ്പോൾ ശക്തമായ നിബന്ധനകൾ വച്ചിട്ടുണ്ട്.രണ്ടാളോടും ഒരു പോലെ പെരുമാറണം .തുല്യത പാലിക്കണം .ഒരു പോലെ സഔകര്യങ്നൾ നൽകണം.എന്നൊക്കെ.

പിന്നെ പ്രിയ പറഞ്ഞ ലൈംഗിക സ്വാതന്ത്രം എന്താണേന്നു മനസ്സിലായില്ല.തോന്നുമ്പോൽ ഇഷ്ടമുള്ളതിന്റെ കൂടെ ഇണചേരാനുള്ള സ്വാത്ന്ത്രം ആണോ?മൃഗങ്ങൾക്കുള്ളതു പോലെ ??
യഥാർത്ഥത്തിൽ അവക്കും അങ്ങനെ സ്വാതന്ത്രം ഉണ്ടോ?????????
ബഹുഭാര്യത്വം നിബന്ധനകൾക്കനുസൃതമായി അനുവദികാമെങ്കിലും(സാമൂഹികാവസ്ഥകളനിവാര്യമാക്കുന്നുവെങ്കിൽ)
ബഹുഭർതൃത്വം സ്ത്രീ പ്രകൃതത്തിനെതിരാണു.
സാമൂഹിക അരാചകത്വത്തിന്നാകും അതു കാരണമാകുക.തന്തയെയറിയാത്ത മക്കളിലൂടെ...................

അഞ്ചല്‍ക്കാരന്‍ said...

പ്രതിധ്വനി,
മതം ബഹുഭാര്യത്വത്തെ എങ്ങിനെ നിര്‍വ്വചിയ്ക്കുന്നു എന്നതല്ല വിഷയം. ഭാര്യമാര്‍ ബഹുഭാര്യത്വത്തെ എങ്ങിനെ സമീപിയ്ക്കുന്നു എന്നുള്ളതാണ്.

കുഞ്ഞന്‍ said...

ഓ.ടോ..പ്രിയ പ്രതിധ്വനി..ബഹുഭര്‍തൃത്വം തന്തയില്ലാത്തവരെ സൃഷ്ടിക്കുമെന്നു പറയുമ്പോള്‍, മാഷെ ഡി എന്‍ എ ടെസ്റ്റ് നടത്തിയാല്‍ തന്തപ്പടിയാരാണെന്ന് കണ്ടെത്താം..ഹഹ എന്നാലും അങ്ങയുടെ ഒരു വീക്ഷണക്കോണ് അസ്സല്‍ തന്നെ.

5ത്സ്..ആണുങ്ങള്‍( ഭര്‍ത്താവ്) വീട്ടിലിരിക്കുകയും പെണ്ണുങ്ങള്‍ ജോലിക്കു പോകുകയും ചെയ്യുന്ന വീട്ടിലെ പെണ്ണുങ്ങളോട് താങ്കള്‍ ഈ ചോദ്യം ഒന്നു ചോദിച്ചു നോക്കൂ അവര്‍ക്ക് പ്രത്യേകിച്ച് അഭിപ്രായം ഉണ്ടായിരിക്കില്ല. അദ്ദേഹത്തിനു വേണമെങ്കില്‍ കെട്ടിക്കോട്ടെ എന്നുള്ള രീതിയിലായിരിക്കും. സമൂഹവ്യവസ്ഥിതി പോലെയിരിക്കും ഈ ചോദ്യത്തിന്റെ പ്രസക്തി. എന്റെ അഭിപ്രായത്തില്‍ വീട്ടുകാര്യങ്ങളില്‍ തുല്യത രണ്ടുപേര്‍ക്കും ഉണ്ടെങ്കില്‍ അവിടെ ഒരിക്കലും ഇത്തരം ചിന്തകള്‍ കടന്നുവരില്ല. അതിന് ഒരുപാട് ഘടകങ്ങള്‍ കൂടിച്ചേരണം, സ്നേഹം പരസ്പര ബഹുമാനം,സുരക്ഷിതത്വം,സന്തോഷം ,മനസ്സമാധാനം, സമ്പത്ത് അങ്ങിനെയങ്ങിനെ...

കൃഷ്‌ണ.തൃഷ്‌ണ said...

അടുക്കളയില്‍ വിറകുകരിക്കുള്ളില്‍ കഴിഞ്ഞിരുന്ന പെണ്‍വേദനയുടെ നിലവിളികള്‍ ആരും കാര്യമാക്കിയിരുന്നില്ല അഞ്ചല്‍ക്കാരന്‍ മാഷേ. അവരുടെ നിലവിളികള്‍ ഇത്തിരി ഉച്ചത്തിലാകാതെ പോയതാണ്‌ ഇത്തരം സുഖാന്വേഷികള്‍ക്കു വളരാനുതകിയത്. ബഹുഭാര്യാത്വം മതാനുഷ്ഠാനമായും സാമുദായികാനുഷ്ഠാനമായും നിലനിന്നിരുന്ന ഒരു തലമുറയുടെ ഇങ്ങേയറ്റത്താണു നാമിപ്പോള്‍ ഉള്ളതെന്നാണെന്റെ വിശ്വാസം. വിദ്യാഭ്യാസവും ആത്മധൈര്യവും പണ്ടത്തേക്കാള്‍ ഇന്നുള്ള പെണ്‍കുട്ടികള്‍ ഇതിനെ അങ്ങനെയങ്ങു വളരാന്‍ അനുവദിക്കുമെന്നു തോന്നുന്നില്ല.

മതമോ സമൂഹമോ നിഷ്‌കര്‍ഷിക്കുന്ന വഴികളിലൂടെ മാത്രം സഞ്ചരിക്കുന്നതിനു പകരം സ്വന്തം വഴികളിലൂടെ ആത്മസഞ്ചാരം നടത്താന്‍ ഇന്നത്തെ കുട്ടികള്‍ പഠിച്ചുവരുന്നുണ്ടെന്ന ഒരു ശുഭാപ്തിവിശ്വാസം ചെറുതായുണ്ട്, കുറഞ്ഞ പക്ഷം നമ്മുടെ കേരളത്തിലെങ്കിലും. അവളെ പേടിപ്പിക്കാന്‍ മാത്രം ശക്തിയുള്ള ഒരു ദൈവവുമില്ലായെന്ന് അവള്ക്കു പറഞ്ഞു കൊടുക്കാന്‍ ഇത്തരം ലേഖനങ്ങള്‍ ഉപകരിക്കട്ടെ..

നജൂസ്‌ said...

ഭാര്യമാരാണ് പറയേണ്ടത്‌...
അപ്പൊ ഭാര്യപോലുമില്ലാത്തവനെന്ത്‌ കാര്യം. ല്ലേ..
പക്ഷേ കാണാന്‍ കഴിയുന്ന ഒന്നുണ്ട്‌. പെണ്ണായി പിറന്ന ഒരു മനുഷ്യ ജീവിയുടെ അരോഗ്ഗ്യ വിവരം ആരും തെരക്കില്ല. പ്രത്യേകിച്ചും (18 - 25) തിരക്കുക്കുന്നത് വിവാഹകാര്യം മാത്രം. (ചെലപ്പോഴെങ്കിലും ഞാൻ പ്രൊ വെസ്റ്റേണ ആയിപോവുന്നു.)

കൊച്ചുത്രേസ്യ said...

നല്ല പോസ്റ്റ്‌ അഞ്ചൽസ്‌.. എന്തിന്റെ പേരിലായാലും ബഹുഭാര്യാത്വം ഒരു രീതിയിലും അംഗീകരിക്കാൻ പാടുള്ളതല്ല.

പുരുഷന്റെ ഉടമ മനോഭാവം മാറണമെങ്കില്‍ സ്തീ സ്വന്തം അസ്ഥിത്വം തിരിച്ചറിയേണ്ടുന്നതുണ്ട്.. ഇതു ശരി തന്നെ.. പക്ഷെ സ്വന്തം അസ്തിത്വം തിരിച്ചറിയാൻ ശ്രമിക്കുന്ന സ്ത്രീകളെ സമൂഹം എങ്ങനെയാണ്‌ ട്രീറ്റ്‌ ചെയ്യുന്നത്‌ എന്നും കൂടി ചിന്തിക്കേണ്ടതുണ്ട്‌. പ്രായോഗികതലത്തിൽ വരുമ്പോൾ സ്ത്രീസ്വാതന്ത്ര്യം(അതെന്തിനുള്ള സ്വാതന്ത്ര്യമായാലും) സമൂഹത്തിന്റെയും മതത്തിന്റെയ്മും നിലവിലുള്ള താൽപരങ്ങൾക്കെതിരായിരുക്കും.. അതിനെ അതിജീവിക്കാൻ ശ്രമിക്കുക എന്നുള്ളത്‌ ഒരു തരത്തിൽ പറഞ്ഞാൽ ഒരു തരത്തിൽ ഒരു യുദ്ധം ചെയ്യുന്നതു പോലെയാണ്‌. സാമ്പത്തികസ്വാതന്ത്ര്യമില്ലാത്തെ പെൺകുട്ടികളെ സംബന്ധിച്ചാണെങ്കിൽ ഇത്തരത്തിലൊരു യുദ്ധം തീരെയും സാധ്യമാവില്ല എന്നു തന്നെ തോന്നുന്നു.കാരണം തന്റെ മകളോ സഹോദരിയോ ഇത്തരത്തിലുള്ള ഒരു വിഷമഘ്ഹട്ടത്തിലൂടെ കാണാൻ അവളുടെ സ്വന്തക്കാർ ആഗ്രഹിക്കില്ല. അതു സ്നേഹം കൊണ്ടാവാം അല്ലെങ്കിൽ ഒരു ബാധ്യത ഏറ്റെടുക്കേണ്ടി വരുമോ എന്ന പേടി കൊണ്ടാവാം. വല്യമ്മായി പറഞ്ഞതൊക്കെ തന്നെയാണ്‌ ഇതിനൊരു പോംവഴിയായി എനിക്കും തോന്നുന്നത്‌.. പക്ഷെ ഈ അസമത്വങ്ങൾ കൂടുതൽ അനുഭവിക്കുന്നത്‌ താഴേക്കിടയിലുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളായതു കൊണ്ട്‌ അത്തരം കുടുംബങ്ങളിൽ നിന്ന്‌ ഇത്തരത്തിലൊരു ശിക്ഷണം പെൺകുട്ടികൾക്ക്‌ കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്‌. ചുരുക്കിപ്പറഞ്ഞാൽ ഈ ഒരിഷ്യൂവിൽ കുറച്ചും കൂടി മാറ്റം വരുത്താൻ പറ്റുന്നത്‌ സ്ത്രീയേക്കാൾ, പുരുഷനാണെന്നു തോന്നുന്നു.. ഒരാളുടെ ദുർബലതയെ മുതലെടുത്തു ജീവിക്കാതെ ഇത്തിരി മനുഷ്യത്വത്തോടെ ചിന്തിച്ചാൽ തന്നെ ഈ ഒരവസ്ഥയ്ക്ക്‌ നല്ല മാറ്റം വന്നോളും.

ഇത്തരം പെൺകുട്ടികളെ അടിക്കേണ്ടതാണെന്നൊക്കെ പ്രിയയുടെ കമന്റിൽ കണ്ടു. ജീവിക്കാനുള്ള വരുമാനമോ അല്ലെങ്കിൽ സപ്പോർട്ട്‌ ചെയ്യാൻ ഇഷ്ടം പോലെ ആൾക്കാരോ ഉള്ള പെൺകുട്ടിയോ ആണെങ്കിൽ അവളത്‌ അർഹിക്കുന്നുണ്ട്‌.. അത്‌ ബഹുഭാര്യാത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല; അഞ്ചൽസിന്റെ കമന്റിൽ പറഞ്ഞപോലെ സ്ത്രീധനത്തിന്റെ കാര്യത്തിലും ബാധകമാണ്‌. അല്ലാത്ത കുട്ടികളെ പറ്റി പറയുമ്പോൾ അവരുടെ നിസഹായതയും സാഹചര്യവും കണക്കിലെടുക്കാതെയുള്ള ആഹ്വാനങ്ങൾ വെറുതെ 'ആഹ്വാനിക്കൻ' വേണ്ടി മാത്രമുള്ളതായിപ്പോവും..

Haree said...

ഒരു സ്ത്രീക്ക് ഭര്‍ത്താവിനോടല്ലാതെ മറ്റൊരുവനോട് താത്പര്യം തോന്നിയാല്‍ അവള്‍ പിഴച്ചവളാവും; മറിച്ച് ഒരുവന് ഭാര്യയോടല്ലാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായാല്‍ അതവന്റെ മിടുക്കുമാവും! ഇതൊക്കെ പറയുന്നതിലും മുന്‍‌പന്തിയില്‍ സ്ത്രീകള്‍ തന്നെയായിരിക്കുകയും ചെയ്യും.

തനിക്ക് പരസ്ത്രീബന്ധമാവാം, തന്റെ ഭാര്യ പക്ഷെ വിശുദ്ധയായിരിക്കണം; ഇങ്ങിനെ ശഠിക്കുന്നതാണ് മനസിലാകാത്തത്. തനിക്ക്, തന്റെ ദൌര്‍ബല്യങ്ങളെ അടക്കുവാനുള്ള കഴിവില്ല. എങ്കിലും തന്റെ ഭാര്യ അതു ചെയ്തുകൊള്ളണം. ഇതിലെന്ത് യുക്തിയാണുള്ളത്!

എന്നിട്ട് രണ്ടാം വിവാഹം കഴിച്ച്, വിഷാദരോഗിയായ ആദ്യഭാര്യയെ മൊഴി ചൊല്ലിയ സുഹൃത്തിന് സംതൃപ്തി ലഭിച്ചോ? സംതൃപ്തി മനസിന്റെയൊരു തോന്നലാണല്ലോ, അത് അങ്ങിനെയുള്ളവര്‍ക്ക് ഒരിക്കലും ലഭിക്കുവാന്‍ സാധ്യത കാണുന്നില്ല. ‘ഭാര്യയ്ക്ക് സംതൃപ്തി ലഭിക്കുന്നില്ലെങ്കിലോ?’ എന്നൊരു ചോദ്യം തിരിച്ചു ചോദിച്ചുകൂടായിരുന്നോ?
--

shams said...

അഞ്ചല്‍സ് കമന്റില്‍ പറഞ്ഞ പോലെ രണ്ടാം കെട്ടിന് ഇരകളാകുന്നത് അധികവും പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ തന്നെയാണ് .സാമ്പത്തികമായ പിന്നോക്കാവസ്ഥ കാരണം അറിഞ്ഞുകൊണ്ട് തന്നെ രണ്ടാം കെട്ടിന് നിര്‍ബന്ധിതരാവുന്ന പെണ്‍കുട്ടികളുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാന്‍ അവസരം കൊടുക്കുന്നതില്‍ മുഖ്യ പങ്ക് സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്ക് തന്നെ.

കരീം മാഷ്‌ said...

ഭര്‍ത്താവിനു തന്റെ ഭാര്യയുടെ മനസ്സും ശരീരവും ഷെയര്‍ ചെയ്തു പോകാനിഷ്ടമില്ലാത്തതു പോലെ ഒരു ഭാര്യക്കും തന്റെ ഭര്‍ത്താവിന്റെ ശരീരവും മനസ്സും ഷെയര്‍ ചെയ്തു പോകാന്‍ ഇഷ്ടമായിരിക്കില്ല. (ചില പ്രത്യേക സാഹചര്യങ്ങള്‍ ഉദാ.. അസുഖം തുടങ്ങിയവയിലൊഴിച്ച്)

saju john said...

സ്വന്തം മനസ്സ് കൊണ്ടും, ശരീരം കൊണ്ടും വ്യഭിചരിക്കാത്തവര്‍ ഇതിനൊക്കെ ഉത്തരം പറയുന്നതാവും ശരി.......

അല്ലാതെയുള്ളതെല്ലാം സഹജമായ മലയാളിയുടെ കാപട്യമാണ്.

സജി said...

ചര്‍ച്ച ഒത്തിരി മുന്‍പോട്ടു പോയി,ഞാനെങ്കില്‍ ഒത്തിരി പുറകിലും, എങ്കിലും അഞ്ചലിനു മറുപടി പറയാം.

(അതിനു മുന്‍പ് നട്ടപിരാന്ത, വ്യഭിചാരം അല്ലല്ലോ ഇവിടുത്തെ വിഷയം!

മനസ്സുകൊണ്ടും ശരീരം കൊണ്ടും വ്യഭിചാരം ചെയ്യാത്തവര്‍ എഴുതേണ്ടി വന്നാല്‍ എന്റെ കമെന്റ് മാത്രമേ ഇവിടെ കാണൂ , ഈ പോസ്റ്റ് പോലും ഇവിടെ കാണില്ല)

ഇനി ഞാന്‍ വളരെ മുന്‍പ് പറഞ്ഞ ആണ്‍കുട്ടി മോര്‍ എക്വിപ്ഡ് ആണ് പറഞ്ഞതില്‍‍ സെക്സും ഉള്‍പെട്ടു എന്നേഉള്ളൂ.

സ്കൂള്‍ വിട്ടു വന്നാലും, ജോലി കഴിഞ്ഞ് വന്നാലും പെണ്‍കുട്ടികള്‍ അടുക്കളയിലേക്കും, ആണുങ്ങള്‍ സമൂഹത്തിലേക്കും ഇറങ്ങുന്നു. സ്വാഭാവികമായും, നിത്യജീവിതത്തിലെ സമസ്ത മേഖലയിലേയും പ്രശ്നങ്ങള്‍ കണ്ടും കേട്ടും ഇടപെട്ടും, ഒരേ പ്രായത്തിലെ പെണ്‍കുട്ടിയേക്കാള്‍ ആണുങ്ങള്‍ കൂടുതല്‍ പ്രായോഗിക പരിചയം ഉള്ളവരാകുന്നു എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

ഈ അവസരം പെണ്‍കുട്ടികള്‍ക്കും കിട്ടേണ്ടതാണ് എന്നാണ് എന്റെ മതം.

അപ്പോള്‍ ഒന്നും പുരുഷന്‍ തെളിച്ച വഴിയേ മാത്രം കാര്യങ്ങള്‍ പോകേണ്ണ്ടി വരില്ല.

ഓഫ്: ബ്രാകറ്റില്‍ പറഞ്ഞത് വെറും തമാശ്ശ!

kichu / കിച്ചു said...

അഞ്ചല്‍..

നല്ല പോസ്റ്റ്. ഇതിനെക്കുറിച്ചുള്ള അഭിപ്രായം എഴുതാനാണെങ്കില്‍ ഒരു പോസ്റ്റ് തന്നെ വേണം. ‍കൊച്ചു ത്രേസ്യയുടെയും വല്യമ്മായിയുടേയും അഭിപ്രായത്തോട് പൂര്‍ണ യോജിപ്പ് തന്നെ.

എത്രയൊക്കെ സ്വതന്ത്ര്യം കൊട്ടിഘോഷിക്കപ്പെട്ടാലും ഭൂരിപക്ഷ സമൂഹത്തിലും സ്ത്രീ സ്വാതന്ത്ര്യം ഇന്നും മനുസംഹിതയിലേതു തന്നെ, “ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി”

ഭര്‍ത്താവ് രണ്ടാമത് കല്യാണത്തിനൊരുങ്ങുമ്പോള്‍ എത്ര പേര്‍ ധൈര്യത്തോടെ എതിര്‍ക്കും? എതിര്‍ക്കണം.ആ ധൈര്യം വരണമെങ്കില്‍ അവള്‍ക്ക് സ്വന്തം നിലനില്‍പ്പ് വേണം. അതിന് ഇനിയത്തെ തലമുറയെയെങ്കിലും സജ്ജമാക്കാന്‍ മാതാപിതാക്കള്‍‍ക്ക് കഴിയണം.

സുമയ്യ said...

നട്ടപ്പിരാന്തന് നൂറുമാര്‍ക്ക്.....

സ്ത്രീ തന്റെ അസ്ഥിത്വം തിരിച്ചറിയാത്തോളം കാലം പുരുഷന്‍റ്റെ കിരാതനടപടികളെ സഹിക്കേണ്ടി വരും. ഇസ്‌ലാമീല്‍ ബഹുഭാര്യത്തം നടപ്പിലാക്കിയതിന് കാര്യകാരണങ്ങളുണ്ട്.എന്ന് വച്ച് നടന്ന് കെട്ടാനൊന്നും പറഞ്ഞിട്ടില്ല.

എന്തായാലും എനിയ്ക്ക് സഹിക്കില്ല. പലപ്പോഴും തമാശരൂപേണ അദ്ദേഹത്തോട് വേറെകെട്ടിക്കൂടെ എന്ന് ചോദിച്ചാല്‍ പോലും മനസ്സ് പിടയ്ക്കാറുണ്ട്.

വല്യമ്മായ്യിക്കും പ്രതിധ്വനിക്കും നൂറ് മാര്‍ക്കുണ്ട് കേട്ടോ..?

sHihab mOgraL said...

വിഷയം ബഹുഭാര്യത്വമാണ്‌. ബഹുഭാര്യത്വം അനുവദിക്കുന്ന മതം ഇസ്‌ലാമാണ്‌. അതു കൊണ്ട്, ആ ധൈര്യം കൊണ്ടു തന്നെയാണ്‌ പലരും ഈ അനുവാദത്തിന്റെ പേരില്‍ മനുഷ്യത്വരഹിതമായി കല്യാണമാമാങ്കങ്ങള്‍ നടത്തി ഞെളിഞ്ഞു നടക്കുന്നതും.

ഇത് ഒരു മതത്തിന്റെ ആള്‍ക്കാര്‍ക്ക് അനുവദിക്കപ്പെടുന്ന വിഷയത്തെക്കുറിച്ചാകുമ്പോള്‍ മതത്തിന്റെ പുറത്തു നിന്ന് എത്ര തന്നെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനാഗ്രഹിച്ചാലും ഒരു പൊതുനിയമമുണ്ടാനാഗ്രഹിച്ചാലും അത് മതത്തെ ബാധിക്കാതിരിക്കുന്നില്ല. എല്ലാവരും കൂടി ഭൂരിപക്ഷാഭിപ്രായപ്രകാരം മതം അനുശാസിക്കുന്നതല്ലാത്ത രീതിയില്‍ ഒരു തീരുമാനത്തിലെത്തിയാല്‍ മതനിയമത്തെ മാറ്റി എന്ന് സമാധാനിക്കുകയോ, ദുഃഖിക്കുകയോ ചെയ്യാം.

ബഹുഭാര്യത്വത്തിന്റെ വിഷയം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുകയും അതില്‍ മതത്തിന്റെ നിര്‍‌വ്വചനം കമന്റിലൂടെ പറയാന്‍ ശ്രമിക്കുമ്പോള്‍ മതനിര്‍‌വ്വചനം ആവശ്യമില്ലെന്നു പറയുന്നതും ശരിയാണെന്നോ ഇതിനൊക്കെ ഒരു പരിഹാരം കൊണ്ടു വരുമെന്നോ തോന്നുന്നില്ല.

മറിച്ച് മതം എങ്ങനെയാണ്‌, എന്തിനാണ്‌, ഏത് സാഹചര്യത്തിലാണ്‌ ഇത് അനുവദിക്കുന്നത് എന്ന് ഈ കല്യാണപ്പരിപാടി താല്പര്യപൂര്‍‌വ്വം കൊണ്ടു നടക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്യാനും അതിന്റെ യഥാര്‍ത്ഥ വശം ബോധ്യപ്പെടാനും ശ്രമിക്കുകയാണ്‌ ഏറ്റവും യോജിച്ച വഴി.

സ്വന്തം താല്‍‌പര്യങ്ങള്‍ക്കു വേണ്ടി മാത്രം ഈ നിയമം ദുരുപയോഗം ചെയ്യുന്ന, മതത്തിന്റെ പേരു മാത്രം കൊണ്ടു നടക്കുന്ന ആള്‍ക്കാരുടെ ചരിത്രം വിളമ്പി വിഷയമവതരിപ്പിക്കുന്നത് പിന്നെയും ഇതിന്റെ (മതത്തിന്റെയും) മുകളില്‍ ചളിവാരിത്തേക്കാനാണ്‌ ഉപകരിക്കുക.

ഇതു പറയാനുള്ള കാരണം:-
ബഹുഭാര്യത്വം ഖുര്‍‌ആന്‍ വചനം കൊണ്ടു തന്നെ സ്ഥിരപ്പെട്ട വിഷയമാണ്‌. എത്ര തന്നെ നിഷേധിച്ചാലും അതു മാത്രം ശരിയല്ല എന്ന് ഒരു വിശ്വാസിയും പറയില്ല. മറിച്ച് അതിന്റെ ശരിവശവും ദുരുപയോഗവും തിരിച്ചറിയാനോ അറിയിക്കാനോ ആണു ശ്രമിക്കുക.

|santhosh|സന്തോഷ്| said...

നട്ടപിരാന്തന്‍ പറഞ്ഞത് സത്യം... അദ്ദേഹത്തിനെ 100 മാര്‍ക്ക്. ബാകിയെല്ലാം വെറും പൊഹ!!! വാചാടോപം നടത്താന്‍ നമ്മള്‍ മലയാളികളെക്കാള്‍ മറ്റാരുണ്ട്. ഡമ്പന്‍ ഡയലോഗടിച്ച ഇവരെ സ്വകാര്യമായൊന്നു സംസാരിച്ചു നോക്കാണം സാര്‍... വളവളാന്നു മാറ്റിപറയുന്നതു കാണാം... ഹോ..!! എന്തൊരു... വേണ്ടാ പറയിക്കരുത്...

അഞ്ചല്‍ക്കാരന്‍ said...

മൊഗ്രാലേ,
ഇസ്ലാമിലെ ബഹുഭാര്യത്വം ചര്‍ച്ച ചെയ്യപ്പെടേണ്ടുന്നത് കുറേ കൂടി വിശാലമായ ക്യാന്‍‌വാസിലാണ്. വിശുദ്ധ ഖുറാനും നബിചര്യകളും വിധിവിലക്കുകളും ആഴത്തില്‍ മനസ്സിലാക്കിയവര്‍ കാലഘട്ടങ്ങള്‍ക്കിടയിലെ അന്തരങ്ങള്‍ കൂടി സന്നിവേശിപ്പിച്ച് മുന്‍‌ധാരണകള്‍ ഇല്ലാതെ തികച്ചും സൌഹാര്‍ദ്ദാന്തരീക്ഷത്തില്‍ വിപക്ഷിയ്ക്കേണ്ട ഒന്നാണ് ബഹുഭാര്യത്വവും ഇസ്ലാമും എന്ന വിഷയം. നിര്‍ഭാഗ്യമെന്നു പറയട്ടെ അങ്ങിനെ വിശാലമായ ഒരു ചര്‍ച്ച നാളിതുവരെ എവിടെയെങ്കിലും നടന്നതായി തോന്നുന്നില്ല.

ഇസ്ലാമിന്റെ വിധിവിലക്കുകള്‍ അനുശാസിയ്ക്കുന്ന ബഹുഭാര്യത്വത്തെ വിശകലനം ചെയ്യാന്‍ ഞാന്‍ ആളല്ല. എന്തെന്നാല്‍ ഖുറാനേയും ഹദീസിനേയും ശരീഅത്തിനേയും മുന്‍ നിര്‍ത്തി അങ്ങിനെയൊരു ചര്‍ച്ചയ്ക്ക് മോഡറേറ്ററാകാന്‍ തക്കവണ്ണം ആഴത്തിലുള്ള അറിവ് എനിയ്ക്കില്ല എന്നുള്ളതു കൊണ്ടു തന്നെയാണ്.

അതുകൊണ്ട് തന്നെയാണ് വിഷയം വഴിതെറ്റിയപ്പോള്‍ മതത്തിന്റെ നിര്‍വ്വചനം അല്ലാ ഇവിടുത്തെ വിഷയം എന്നു ഓര്‍മ്മപ്പെടുത്തേണ്ടി വന്നത്.

അതു തന്നെ വീണ്ടും പറയുന്നു. മതവും വിധിവിലക്കും ബഹുഭാര്യത്വവും അല്ല ഇവിടുത്തെ വിഷയം. ബഹുഭാര്യാത്വത്തെ കുറിച്ചുള്ള ഭാര്യമാരുടെ വിചാരങ്ങള്‍ എന്തായിരിയ്ക്കും എന്ന അന്വേഷണമാണ്. ബഹുഭാര്യത്വത്തിന്റെ ദോഷവശങ്ങള്‍ പ്രത്യക്ഷമായി തന്നെ അനുഭവിയ്ക്കെണ്ടി വരുന്നത് ഭാര്യമാരാ‍ണ് എന്നുള്ളതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ അവരുടെ നിലപാട് എന്താണെന്നറിയാനുള്ള വളരെ ചെറിയ ഒരു ശ്രമമായി ഈ പോസ്റ്റിനെ കണ്ടാല്‍ മതി.

വിഷയത്തിലേയ്ക്കു തിരിച്ചു വരും എന്നു കരുതുന്നു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

സ്ത്രീധനസംബ്രദായം പുലരുന്ന സാമൂഹികാവസ്ഥയില്‍ ദാരിദ്ര്യം അനുഭവിക്കുന്ന മഹാഭൂരിപക്ഷത്തിനു പെണ്‍മക്കള്‍ ഭാരമായിത്തീരുന്നു. ഈ നിസ്സഹായാവസ്ഥയിലാണ്‌ ബഹുഭാര്യാത്വം എന്ന താന്തോന്നിത്തം നടപ്പാക്കാന്‍ എളുപ്പമാകുന്നത് എന്ന നിരീക്ഷണം പ്രസക്തം.

ബഹുഭാര്യാത്വം പോലെ സ്ത്രീധനം എന്ന തിന്‍മയില്‍ നിന്ന് വളം വലിച്ചെടുക്കുന്ന ഒട്ടനവധി അനഭിലഷണീയ പ്രവണതകള്‍ സമൂഹത്തില്‍ വേറെയുമുണ്ട്‌. അതിനാല്‍ സ്ത്രീധനസംബ്രദായത്തിനെതിരായി ശക്തമായ ബോധവല്‍ക്കരണം അനിവാര്യം.

വ്യക്തമായ നിബന്ധനകളോടെ, സവിശേഷസാഹചര്യത്തില്‍ മാത്രം ഉപയോഗപ്പെടുത്താനുള്ളതാണ്‌ മതത്തില്‍ അനുവദനീയമാക്കിയ ബഹുഭാര്യാത്വം. അത് ദുരുപയോഗപ്പെടുത്തുന്നവര്‍ യഥാര്‍ത്ഥ മതവിശ്വാസികളല്ല. അവരുടേത് "മദം" മാത്രമാണ്‌. അതായത് കാമപ്പിരാന്ത്.

മൌലവിമാരുടെ രൂപത്തിലും ഇത്തരം സന്തോഷ് മാധവന്‍മാരെ കണ്ടേക്കാം. മതം വിളിച്ചുകൂവി നടക്കുന്ന പല മൌലവിമാര്‍ക്കും അതൊരു തൊഴില്‍ മാത്രമാണ്‌. കള്ളനാണയങ്ങള്‍ എല്ലാ രംഗത്തുമുണ്ടല്ലൊ.

സ്ത്രീ എത്രമാത്രം മതവിശ്വാസിനിയായാലും സ്വന്തം പുരുഷനെ പങ്കുവെക്കാന്‍ സ്വമനസ്സാലെ അനുവദിക്കില്ല എന്നുറപ്പ്‌. വഴങ്ങേണ്ടി വരുന്നത്‌ നേരത്തെ സൂചിപ്പിച്ച തരത്തിലുള്ള നിസ്സഹായാവ്സ്ഥകളുടെ സമ്മര്‍ദ്ദം കൊണ്ടുമാത്രം .

അഞ്ചല്‍ക്കാരന്റെ പോസ്റ്റ് ശ്രദ്ധേയം. വല്യമ്മായി, കൊച്ചുത്രേസ്യ എന്നിവരുടേ നിരീക്ഷണങ്ങളും.

അങ്കിള്‍ said...

അഞ്ചലേ,
ബഹുഭാര്യത്വം ഇസ്ലാമില്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. മറ്റു മതങ്ങളില്‍ കുറ്റകരമല്ലേ. അപ്പോള്‍ ഈ ചര്‍ച്ച മുസ്ലിം സ്ത്രീകളിലോട്ട് ഒതുങ്ങും എന്നത് തീര്‍ച്ചയല്ലേ. ആ സ്ഥിതിക്ക് ഷിഹാബ് മൊഗ്രാല്‍ പറഞ്ഞതിനു 100 മാര്‍ക്ക് നല്‍കുന്നു.
പോസ്റ്റില്‍ ഇങ്ങനെ ഒരു വാചകം കാണുന്നു:
തന്റേതെന്നു മാത്രം വിശ്വാസിയ്ക്കുന്ന ഒരുവനു മറ്റൊരു അവകാശി കൂടി ഉണ്ടാവുന്നതില്‍
ഒരു മുസ്ലിം സ്ത്രീക്ക് ഇങ്ങനെ വിശ്വസിക്കാന്‍ തന്റെ മതം (മതവിശ്വാസിയാണെങ്കില്‍) അനുവദിക്കുന്നുണ്ടോ? പലയിടത്തും വായിച്ചതില്‍ നിന്നും എനിക്ക് തോന്നിപ്പോയതാണ്.

Anonymous said...

ബഹുഭാര്യത്തെ സാധാരണ രീതിയില്‍ സ്ത്രീകള്‍‌ ഇഷ്ട്ട്പ്പെടില്ല, പുരുഷന്‍‌ തന്റെ ഭാര്യയെ പങ്കു വെക്കാന്‍‌ ഇഷ്ട്ടപ്പെടുമോ?.... അതൊന്നാലോചിച്ചാല്‍ ഉത്തരവും കിട്ടും.

പക്ഷെ ബഹുഭാര്യത്തം‌ എന്ത്‌ കൊണ്ട്‌ / എങ്ങനെ എന്നൊക്കൊ വ്യക്തമാക്കണമെങ്കില്‍ മതത്തിന്റെ കാഴ്ച്ചപ്പാടെന്താണെന്ന്‌ മനസ്സിലാക്കേണ്ടതുണ്ട്‌. സ്തീകള്‍(ആദ്യ ഭാര്യ/കള്‍) ഇവിടെ എങ്ങനെയാണ് ഇതിനെ കാണേണ്ടത്‌, അതൊക്കൊ പറയണമെങ്കില്‍‌ മതം‌ എന്താണെന്നുള്ള അറിവും‌ കൂടി വേണം‌ അല്ലാതെ തലക്ക്‌ യുക്തിഭ്രാന്ത് കയറിയവരുടെയും ക്രിസ്ത്യന്‍ മിഷണറിമാരുടെയും അഭിപ്രായം വേദവാക്യമാക്കുന്നവര്‍ക്ക് മനസ്സിലാകണമെന്നില്ല.

5L വിചാരിക്കുന്ന പോലെ തന്നെ വിഷയത്തില്‍ നിന്ന്‌ അല്പം‌ പോലും വ്യതിചലിക്കാതെ‌‌‌‌‌‌‌‌ കമന്റണമെന്ന് പറയുന്നത് ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ദരിക്കാനേ ഉപകാരപ്പെടൂ.

5L ലേ അറിയാത്ത കാര്യങ്ങളെ കുറിച്ച് പോസ്റ്റിടരുത്. പ്ലീസ് ........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പണവും ആവശ്യത്തിന് വിദ്യാഭ്യാസവും ഉണ്ടായിട്ടും രണ്ടാം ഭാര്യയുടെ വേഷം കെട്ടാന്‍ തുനിയുന്നവരെ മലപ്പുറ്രം ജില്ലയിലൊക്കെ നേരിട്ട്കണ്ട് പരിചയമുണ്ട്. കെട്ടാന്വരുന്നവന്‍പ്രമാണിയോ സ്വത്തുകാരനോ ആയാല്ല് അയാളുടെ എത്രാമത്ത്തെ ഭാര്യയാകാനും മടിയില്ലാത്തവര്‍. ദാരിദ്ര്യവും ചുറ്റുപാടും പറഞ്ഞ് ഇതിനു മുതിരുന്നവരേയുമിന്നത്തെ കാലത്ത് ഒരു തരത്തിലും ന്യാ‍യീകരിക്കാന്‍ ആവില്ല.

ഒരാളുടെ ഭാര്യയായി കഴിഞ്ഞാല്‍ മാത്രം മതിയെന്നു ചിന്തിക്കുന്നവരെ തിരുത്താനും ആവില്ല.

സ്ത്രീകള്‍ സ്വയം അവരുട്റ്റെ മഹത്വം തിരിച്ചറിയാന്‍ ഇനിയും വൈകരുതെന്നേ പറയാനുള്ളൂ.

ലൈംഗികതയില്‍ സ്വാതന്ത്ര്യമെടുക്കുന്ന സ്ത്രീകളെ സമൂഹം നോക്കിക്കാണുക മോശം കണ്ണുകളോടെത്തന്നെയാണ്. ആ മനോഭാവത്തില്‍ മാത്രം മാറ്റം വന്നിട്ടില്ല. ഇതിവിടെ പറയാനും അഭിപ്രായം പ്രകടിപ്പിക്കാനും എളുപ്പമാണ്. പക്ഷേ ഇതിന്റെയൊക്കെ തീക്ഷ്ണത അറിയണമെങ്കില്‍ മലപ്പുറം ജില്ലയിലെ ജീവിത രീതികളെ നേരിട്ട് കാണണം.

അഞ്ചല്‍ക്കാരന്‍ said...

അങ്കിള്‍,
നിയമം കൊണ്ടു നിരോധിയ്ക്കപ്പെട്ടു എന്നുള്ളതു കൊണ്ട് ബഹുഭാര്യത്വം ഏതെങ്കിലും സമൂഹത്തില്‍ ഇല്ലാതായി എന്നു കരുതാന്‍ കഴിയുമോ? ആദ്യ ഭാര്യ നിലനില്‍ക്കുമ്പോള്‍ തന്നെ രണ്ടാമതും വിവാഹം കഴിയ്ക്കുന്നവര്‍ ഏതെങ്കിലും ഒരു സമുദായത്തില്‍ മാത്രമേ ഉള്ളൂ‍ എന്നു കരുതാനും വകയില്ല. മതം അനുശാസിയ്ക്കുന്നതു കൊണ്ട് എത്ര വേണമെങ്കിലും വിവാഹം കഴിയ്ക്കാം എന്നു കരുതുന്നവരെ കുറിച്ചല്ല നമ്മള്‍ ഇവിടെ ചിന്തിയ്ക്കുന്നത്. രണ്ടാമതും മൂന്നാമതും അതില്‍ കൂടുതലും സ്തീകള്‍ തങ്ങളുടെ ഭര്‍ത്താവിനെ പങ്കിടുന്നത് കാണേണ്ടി വരുന്ന ആദ്യ ഭാര്യയുടെ വിചാരങ്ങളാണ്.

ബഹുഭാര്യത്വം എന്നു കേള്‍ക്കുന്നിടത്തോക്കെ അതിനെ ന്യായീകരിയ്ക്കാന്‍ ചാടിപുറപ്പെടുന്ന പൌരോഹിത്യവും ആ പൌരോഹിത്യത്തിന്റെ പിണിയാളുകളും ബഹുഭാര്യത്വം ആദ്യ ഭാര്യയിലും അതിലുള്ള സന്താനങ്ങളിലും ഉണ്ടാക്കുന്ന ശൂന്യതയെ കുറിച്ചോ അല്ലെങ്കില്‍ സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ചോ ചിന്തിയ്ക്കാറില്ല. മതം ബഹുഭാര്യത്വത്തെ കുറിച്ചു പറയുന്നത് എന്ത് എന്നുള്ളതിനെ കുറിച്ച് ആധികാരികമായ ചര്‍ച്ചകളൊന്നും എങ്ങും കണ്ടിട്ടില്ല. എപ്പോഴും പുരുഷന്റെ സൌകര്യത്തിനായി മതത്തിന്റെ വിധിവിലക്കുകള്‍ വളച്ചൊടിയ്ക്കുന്നതായിട്ടേ ആ ചര്‍ച്ചകള്‍ ഒരു പരിധിവരെ വീക്ഷിച്ചിട്ടുള്ള ഒരാളെന്ന നിലയില്‍ എനിയ്ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളു.

സ്തീയും മനുഷ്യ ജന്മമാണ് എന്നുള്ള വീക്ഷണം ബഹുഭാര്യത്വ ചര്‍ച്ചകളില്‍ അന്യമാണെന്നു തോന്നും പലപ്പോഴും.

മതവും ഈ പോസ്റ്റും തമ്മില്‍ കൂട്ടി കുഴയ്ക്കപ്പെടും എന്ന് പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഉറപ്പുണ്ടായിരുന്നു. പക്ഷേ അങ്ങിനെയാവരുത് എന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തെന്നാല്‍ ബഹുഭാര്യത്വം മതാനുഷ്ടാനമല്ല. അനുഷ്ടാനങ്ങളില്‍ സൂഷ്മത പുലര്‍ത്താത്തവന്‍ പോലും കൂടുതല്‍ ഭാര്യമാരെ സൃഷ്ടിയ്ക്കാന്‍ മതത്തെ കൂട്ടുപിടിയ്ക്കുന്ന താന്തോന്നിത്തം അവസാനിപ്പിയ്ക്കപ്പെടേണ്ടത് തന്നെയാണ്.

ഇന്നി അനോനിയോട്.
താങ്കളുടെ ഉപദേശം സ്വീകരിയ്ക്കുന്നു. പക്ഷേ പാലിയ്ക്കാന്‍ ബുദ്ധിമുട്ട് ഉണ്ട്. എനിയ്ക്ക് അറിവുള്ളതിനെ കുറിച്ക് മാത്രം പോസ്റ്റിടാന്‍ തുനിഞ്ഞാല്‍ ഞാന്‍ ബ്ലോഗിങ്ങ് നിര്‍ത്തേണ്ടി വരും. കാരണം എനിയ്ക്ക് എന്തെങ്കിലും അറിയുമോ എന്ന് എനിയ്ക്ക് ഇപ്പോഴും അറിയില്ല. അതുകൊണ്ട് ഒരോ സമയത്ത് തോന്നുന്ന വെളിപാടുകള്‍ അതേ പടി ചാമ്പാനായിട്ടാണ് ഞാന്‍ ബ്ലോഗ് ഉപയോഗിയ്ക്കാറ്. ഉപദേശം സ്വീകരിയ്ക്കാന്‍ കഴിയാത്തതില്‍ ഖേദിയ്ക്കുന്നു.

അങ്കിള്‍ said...

പ്രിയ അഞ്ചല്‍,

അനോണിക്ക് കൊടുത്ത മറുപടിയോട് ഞാനും യോജിക്കുന്നു.

മുസ്ലിംങ്ങളുടെ ഇടയിലുള്ള ബഹു ഭാര്യത്വത്തോട് എനിക്ക് അങ്ങേയറ്റത്തെ യോജിപ്പാണെന്നോന്നും കരുതരുതേ.

മറ്റുള്ളവരുടെ ഇടയില്‍ ബഹു ഭാര്യത്വം നിയമരഹിതമാണ്. എന്നിട്ടും ബഹുഭാര്യത്വം രഹസ്യമായി കൊണ്ടു നടക്കുന്നവര്‍ വളരെ കുറച്ചു പേരേ ഉണ്ടാകൂ. എണ്ണത്തില്‍ വളരെ കുറച്ചുമാത്രം, അതും രഹസ്യമായി, ഉള്ള അത്തരം ഭാര്യമാരുടെ കാര്യമാണെങ്കില്‍ താങ്കളുടെ പോസ്റ്റിനോടും, മനോഭാവത്തോടും എനിക്കും യോജിപ്പ്. പക്ഷേ അത്തരം സ്ത്രീകളുടെ രക്ഷക്ക് ഇന്നു ധാരാളം നിയമങ്ങളുണ്ട്.

വല്യമ്മായി said...

പ്രിയ,
എല്ലാ സാഹചര്യവും ഉണ്ടായിട്ടും ഒരു രണ്ടാം കെട്ടുകാരനെ തന്നെ വേണമെന്ന് ശഠിക്കുന്നവര്‍ തങ്ങളുടെ ആഗഥം സമൂഹത്തെ കൊണ്ട് അംഗീകരിക്കാന്‍ സമൂഹത്തെ കൂട്ടു പിടിക്കുകയാണ് ചെയ്യുന്നത്.താന്‍ കാരണം മറ്റൊരു സ്ത്രീയുടെ ജീവിതമാണ് താറുമാറാകുന്നതെന്നും നാളെ തനിക്കും ഇതേ ഗതി വരാമെന്നും വിവേകപൂര്വ്വം ചിന്തിക്കുന്ന ആരും ഇതിനു തുനിഞ്ഞിറങ്ങിമെന്ന് തോന്നുന്നില്ല.


ചങ്കരന്‍,
ഇസ്ലാം മതത്തിലും സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.അധികമാരും അത് ഉപയോഗപ്പെടുത്താറില്ലെങ്കിലും.


സജി,ഫിലിപ്പിനോ കുടുംബങ്ങള്‍ക്ക് ഇന്‍ഡ്യന്‍ കുടുംബങ്ങളുടെ കെട്ടുറപ്പുണ്ടോ.

പ്രതിധ്വനി,

സ്ത്രീ അവളുടെ പ്രകൃതം മനസ്സിലാക്കി തനതായ വ്യക്തിതമുള്ളവളായി തീരണമെന്ന് മാത്രമേ ഞാനും ഉദ്ദേശിച്ചുള്ളൂ.

കുഞ്ഞന്‍,പിതൃത്വം തിരിച്ചറിയാതിരിക്കല്‍ മാത്രമല്ല ബഹുഭര്‍തൃതം സമ്മതിക്കതിരിക്കാന്‍ കാരണം.

കൃഷ്ണ തൃഷ്ണ,
ശരിയായ രീതിയില്‍ ദൈവത്തെ അറിയുന്നവര്‍ക്ക് ദൈവത്തെ പേടിക്കേണ്ട ആവശ്യമില്ല.ആ അറിവ് ഉള്ള ഒരു പെണ്‍കുട്ടി ഒരിക്കലും മതത്തിന്റെ പേരും പറഞ്ഞ് നടത്തുന്ന ചൂഷണങ്ങള്‍ക്ക് നിന്നു കൊടുക്കുമെന്ന് തോന്നുന്നില്ല.

ഷിഹാബ് മൊഗ്രാല്‍,

ആ ഒരു ഉദ്ബോധനം മതത്തിനകത്തും പുറത്തും നടത്തേണ്ടത് ഏതൊരു മത വിശ്വാസിയുടേയും ബാധ്യതയല്ലേ.

അങ്കിള്‍,നിയമങ്ങളൊക്കെ മുസ്ലീം സ്ത്രീയുടെ രക്ഷയ്ക്കുമുണ്ട്.എല്ലാ ഭാര്യമാരേയും ഒരേ രീതിയില്‍ പരിഗണിക്കുന്നില്ലെങ്കില്‍ ആദ്യഭാര്യക്ക് അതിനെ ചോദ്യം ചെയ്യാം.നിശ്ചിതകാലം അന്വേഷിക്കാതിരിക്കുകയോ സമ്രക്ഷിക്കാതിരിക്കുകയോ ചെയ്താല്‍ വിവാഹബന്ധം ഭാര്യക്ക് വേര്‍പ്പെടുത്തുകയും ചെയ്യാം.

അഞ്ചല്‍,കമന്റ് നീളം കൂടിയതിന് മാപ്പ്.

Anonymous said...

"ബഹുഭാര്യത്വം: ഭാര്യമാര്‍ക്ക് പറയാനുള്ളത്...."
എന്താണെന്ന് പൂർണ്ണമായും‍ അറിഞ്ഞ്‍ പഠിക്കണമെങ്കിൽ‍ മുസ്ലിം‌ രാജ്യങ്ങളായ ഗൾഫ് രാജ്യങ്ങളിൽ പോയി‍ പഠിക്ക്.

യൂറോപ്പിലും‍ അമേരിക്കയിലും‍ ചോദിച്ചാൽ അതിന്റെ ഉത്തരം‌ വെപ്പാട്ടി പോരേ എന്നായിരിക്കും.

Baiju Elikkattoor said...

"മതവും ഈ പോസ്റ്റും തമ്മില്‍ കൂട്ടി കുഴയ്ക്കപ്പെടും എന്ന് പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഉറപ്പുണ്ടായിരുന്നു. പക്ഷേ അങ്ങിനെയാവരുത് എന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തെന്നാല്‍ ബഹുഭാര്യത്വം മതാനുഷ്ടാനമല്ല. "


എന്തുകൊണ്ട് കൂട്ടികുഴക്കപ്പെട്ടുകൂട? താങ്കളുടെ വിഷയത്തിന്റെ വേരുകള്‍ മതത്തിലാണ്. സാര്‍വദേശീയ മഹിളാദിനത്തിനായി ഒരു പോസ്റ്റിട്ടു വെറുതെ ഉപരിപ്ലമായ ഒരു ചര്‍ച്ച മാത്രം മതിയോ? ബഹുഭാര്യത്വം മതാനുഷ്ടാനമല്ല എങ്കില്‍ താങ്കളെപോലെ പുരോഗമന ചിന്താഗതിക്കാരായ മതവിശ്വാസികള്‍ ഇത്തരം അനാചാരത്തിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത്. ആദ്യ ഭാരിയുടെയും കുട്ടികളുടെയും ശൂന്യത വളരെ സ്പഷ്ടമല്ലേ, അതിനെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്തിട്ടെണ്ട് പ്രയോജനം!

Anonymous said...

"ബഹുഭാര്യത്വം ഇസ്ലാമിലാണ്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്‌.
ഇസ്ലാം‌ മത വിശ്വാസപ്രകാരം‌ ഇത്‌ അനുവദനീയവുമാണ്‌.

ഇവിടെ 5ല്‌ വ്യകതമാക്കാന്‍‍ ശ്രമിക്കുന്നത്‍് എന്താണ്‌?
ഒരു പിടിയും‍ കിട്ടുന്നില്ല.
ഞാനും‍ നീയും‍ നമ്മുടെ ഭാര്യമാരും‍ ആരും‍ ഇഷ്ട്ടപ്പെടില്ല ബഹുഭാര്യത്വം.

ഒരുദാഹരണം‍‍ പറയട്ടേ.
മുമ്പ് അറെബ്യയില്‍‍ യുദ്ധം മൂലം‍‌ പുരുഷന്‍മാരെല്ലാം അങ്ങ് മരിച്ചതിനാല്‍ വിധവകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. ഇവിടെയാണിതിന്റെ‍ പ്രസക്തി.

സെക്കന്‍ഡ് വേള്‍ഡ് വാര്‍ കഴിഞ്ഞപ്പോള്‍ എന്താണ്‌ സം‍ഭവിച്ചത് .. അറിയാമല്ലോ..

അല്ലാതെ സ്ത്രീയൊരു ഉപഭോഗ വസ്തുവായത്‌ കൊണ്ടല്ല. ഇവിടെ ജീവിച്ച് സുഘിക്കുക അല്ല സ്ത്രീക്ക് സംരക്ഷണം നല്കുകയാണ്.

എന്തെന്നാല്‍ ബഹുഭാര്യത്വം മതാനുഷ്ടാനമല്ല. ....
5ല്‍ ശരിക്കും‌ പഠിച്ചിട്ടാണോ പറയുന്നത്‌. ? പഠിക്കാതെ പോസറ്റരുത് 5ല് പ്ലീസ്...

അമ്മായിയോ അങ്കിളോ പറയുന്നതല്ല വിശ്വാസം, വ്യക്തിപരമായ കാഴ്ചപ്പാട് എന്നേ പറയാന് പറ്റൂ.

ഇനി ചോദിക്കും‌ പൌരോഹിത്യമല്ലേ, പുരുഷന് മേല്ക്കോഴ്മയല്ലേ, അതിനുത്തരം ആദ്യം പഠി, പിന്നെ പോസ്റ്റ്. ഒകെ.

വല്യമ്മായി said...

അനോണി,

മുസ്ലീം മതവിശ്വാസത്തിനെതിരായി ഞാനൊന്നും മുകളിലെ കമന്റുകളില്‍ പറഞ്ഞിട്ടില്ലല്ലോ.

Anonymous said...

ഒഫ്: ഞാനുദ്ദേശിച്ചത്.
അമ്മായി: സ്ത്രീകള്‍
അങ്കിള്‍: പുരുഷന്മാര്‍.

കാട്ടിപ്പരുത്തി said...

ഒരൊ സമൂഹത്തിന്നും മാറിമാറി വരുന്ന ഒരൊ സമൂഹിക ചക്രങ്ങളുണ്ട്- ചില കാലങ്ങളില്‍ അവക്കു സാമൂഹിക പരിഗണന കൂടുതല്‍ ലഭിക്കും-

ധാര്‍മിക നിയമങ്ങള്‍ എല്ലാ കാലങ്ങള്ക്കുള്ളതുമാണ്- വിവാഹം തന്നെ വേണമൊ എന്നാണു ഇപ്പോഴത്തെ ചോദ്യം-അണു കുടുംബങ്ങളില്‍ നിന്നും വ്യക്തിയിലേക്കു സമൂഹം പോയികൊണ്ടിരിക്കുന്നു-

ബഹുഭാര്യത്വത്തിനു ഭാര്യമാര്‍ സമ്മതിക്കില്ല എന്നതുറപ്പ്- പക്ഷെ അതെ ഭാര്യമാര്‍ തന്നെ വേലിചാടുന്നതിനെ അത്ര എതിര്‍ക്കുന്നുമില്ല എന്നതും കൂട്ടിവായിക്കാമോ എന്തോ?(സമ്മതിക്കുന്നു എന്നര്ത്ഥമാക്കരുത്‌)- പുതിയ കാലഘട്ടത്തില്‍ ബഹുഭാര്യത്തം അത്ര ചര്ച്ചയക്കാന്‍ മാത്രം സമൂഹത്തില്‍ നിലവിലുണ്ടോ? ചര്ച്ചകളിലല്ലാതെ?

sHihab mOgraL said...

രണ്ടും മൂന്നും അതില്‍ക്കൂടുതലും സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താവിനെ പങ്കിടുന്നത് കാണേണ്ടി വരുന്ന ആദ്യഭാര്യയുടെ വിചാരങ്ങളാണ്‌, അതു മാത്രമാണ്‌ അഞ്ചല്‍ അവതരിപ്പിക്കുന്നതെങ്കില്‍, പോസ്റ്റില്‍ പറഞ്ഞ പകല്‍മാന്യന്മാരുടെ കഥകള്‍ എന്തിനു വേണ്ടിയായിരുന്നു? ഇവിടെ ബഹുഭാര്യത്വം എന്ന മുഖ്യമായ വിഷയത്തില്‍ നിന്ന് ഒളിച്ചോടി ഭാര്യമാരുടെ സങ്കടങ്ങളില്‍ മാത്രം ഒതുങ്ങിക്കൂടാന്‍ അഞ്ചല്‍ നടത്തുന്ന ശ്രമങ്ങള്‍ പാളിപ്പോകുന്നുണ്ട്. എത്ര നിഷേധിച്ചാലും ഇത്തരമൊരു വിഷയത്തെ അധികരിച്ചുള്ള ചര്‍ച്ചയില്‍ താങ്കള്‍ അറിയാതെയാണെങ്കിലും പരിപൂര്‍‌ണ്ണമായി ഇടപെടേണ്ടി വരുന്നുണ്ട്. അതാണു വേണ്ടതും.

"മതം ബഹുഭാര്യത്വത്തെക്കുറിച്ച് പറയുന്നത് എന്ത് എന്നുള്ളതിനെക്കുറിച്ചൊന്നും ആധികാരികമായ ചര്‍ച്ചകളൊന്നും എങ്ങും കണ്ടിട്ടില്ല. എപ്പോഴും പുരുഷന്റെ സൗകര്യത്തിനായി മതത്തിന്റെ വിധിവിലക്കുകള്‍ വളച്ചൊടിക്കുന്നതായിട്ടേ ആ ചര്‍ച്ചകള്‍ ഒരു പരിധി വരെ വീക്ഷിച്ച ആളെന്ന നിലയില്‍ മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ" എന്നു പരിതപിക്കുന്ന അഞ്ചലിന്‌ വളച്ചൊടിക്കപ്പെടാത്ത വിധിവിലക്കുകള്‍ എന്ത് അന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം കൂടിയുണ്ട്.

"മതവും പോസ്റ്റും തമ്മില്‍ കൂട്ടിക്കുഴയ്ക്കപ്പെടും എന്ന് പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഉറപ്പുണ്ടായിരുന്നു. പക്ഷേ അങ്ങനെയാവരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തെന്നാല്‍ ബഹുഭഅര്യത്വം മതാനുഷ്ഠാനമല്ല"- (എനിക്കു മാത്രമല്ല ഇതു വായിച്ചവര്‍ക്കാര്‍ക്കും താങ്കളുടെ ഉദ്ദേശ്യം വ്യക്തമായിരിക്കില്ല)

"ഓരോ സമയത്ത് തോന്നുന്ന വെളിപാടുകള്‍ അതേപടി ചാമ്പനായിട്ടാണ്‌ ഞാന്‍ ബ്ലോഗ് ഉപയോഗിക്കാറ്"- ദയവു ചെയ്ത് ഗൗരവമുള്ള വിഷയങ്ങളില്‍ ഈ സമീപനം ഒഴിവാക്കുകയല്ലേ നല്ലത് ?

വല്യമ്മായി, "ആ ഉത്ബോധനം മതത്തിനകത്തും പുറത്തും നടത്തേണ്ടത് ഏതൊരു മതവിശ്വാസിയുടെയും ബാധ്യതയല്ലേ" എന്ന ചോദ്യത്തിന്‌ അതു തന്നെയല്ലേ വേണ്ടത് എന്നു തന്നെയാണുത്തരം. "ശരിയായ രീതിയില്‍ ദൈവത്തെ അറിയുന്നവര്‍ക്ക് ദൈവത്തെ പേടിക്കേണ്ട ആവശ്യമില്ല" എന്ന തരം കമന്റുകള്‍ നടത്തുക വഴി അതാണോ നിര്‍‌വ്വഹിച്ചു കൊണ്ടിരിക്കുന്നത് എന്നൊരു മറുചോദ്യവും ചോദിച്ചോട്ടേ..

ദൈവത്തെ പേടിക്കേണ്ടതില്ല എന്നല്ല "ദൈവത്തെ മാത്രമേ പേടിക്കേണ്ടതുള്ളൂ" എന്ന തിരിച്ചറിവാണ്‌ മതത്തെ ശരിക്കും മനസ്സിലാക്കുമ്പോള്‍ അറിയുക. അവിടെ മറ്റൊന്നും അവന്ന്/ അവള്‍ക്ക് വിഷയമാവില്ല. അതു കൊണ്ടു തന്നെ ജീവിതം സമാധാനപൂര്‍‌ണ്ണമാവുകയും ചെയ്യുന്നു.
ദൈവഭയത്തെക്കുറിച്ച് ഖുര്‍‌ആനില്‍ ഒരുപാട് സൂക്തങ്ങള്‍ കാണാം. (ദൈവത്തിന്റെ കാരുണ്യവും വളരെയേറെ പ്രതിപാദ്യമാണവിടെ)
ഉദാഹരണം :- "ഇന്ന് സത്യ നിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്‌. അതിനാല്‍ നിങ്ങള്‍ അവരെ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക"- ഖുര്‍‌ആന്‍- 5/3
plz find some more :-
3/175
3/28
5/94
6/15
6/51
more......

അഞ്ചല്‍ക്കാരന്‍ said...

ശിഹാബ് മൊഗ്രാലേ,
മതവും പോസ്റ്റും തമ്മില്‍ കൂട്ടിക്കുഴയ്ക്കപ്പെടും എന്ന് പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഉറപ്പുണ്ടായിരുന്നു. പക്ഷേ അങ്ങനെയാവരുതെന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തെന്നാല്‍ ബഹുഭഅര്യത്വം മതാനുഷ്ഠാനമല്ല"- (എനിക്കു മാത്രമല്ല ഇതു വായിച്ചവര്‍ക്കാര്‍ക്കും താങ്കളുടെ ഉദ്ദേശ്യം വ്യക്തമായിരിക്കില്ല)

മുകളില്‍ താങ്കള്‍ കോട്ട് ചെയ്ത എന്റെ പ്രസ്തുത കമന്റിന്റെ കൂടെ ദേണ്ടെ താഴെ കാണുന്ന ഒരു വരിയും കൂടിയുണ്ടായിരുന്നു.

അനുഷ്ടാനങ്ങളില്‍ സൂഷ്മത പുലര്‍ത്താത്തവന്‍ പോലും കൂടുതല്‍ ഭാര്യമാരെ സൃഷ്ടിയ്ക്കാന്‍ മതത്തെ കൂട്ടുപിടിയ്ക്കുന്ന താന്തോന്നിത്തം അവസാനിപ്പിയ്ക്കപ്പെടേണ്ടത് തന്നെയാണ്.

ആ വാക്കുകള്‍ താങ്കള്‍ കാണാഞ്ഞതാണോ അതോ സൌകര്യ പൂര്‍വ്വം കണ്ടില്ലാ എന്നു നടിച്ചതാണോ. അതോ ആ വരികളും താങ്കള്‍ക്ക് മനസ്സിലായില്ല എന്നുണ്ടോ? മനസ്സിലായില്ലാ എങ്കില്‍ ഞാന്‍ നിസ്സഹായനാണ്. കാരണം താങ്കള്‍ക്ക് ഈ പോസ്റ്റേ മനസ്സിലായിട്ടില്ല!

Anonymous said...

ഇസ്ലാമിനെ കുറിച്ച് ആധികാരമായിട്ട് അറിയുന്നവരാണ് ബഹുഭാര്യത്വത്തെ കുടിച്ച് പറയേണ്ടത്.

നാലാം ക്ലാസ് മദ്രസയും ബാക്കി ഇസ്കൂളും കണ്ടിട്ടുളളവര് പറഞ്ഞാല് അത് വിവരദോഷ്മാകം

അഞ്ചലിന് സംഭവിച്ചതും അതു തന്നെ.

Anonymous said...

ആ വാക്കുകള്‍ താങ്കള്‍ കാണാഞ്ഞതാണോ അതോ സൌകര്യ പൂര്‍വ്വം കണ്ടില്ലാ എന്നു നടിച്ചതാണോ. അതോ ആ വരികളും താങ്കള്‍ക്ക് മനസ്സിലായില്ല എന്നുണ്ടോ? മനസ്സിലായില്ലാ എങ്കില്‍ ഞാന്‍ നിസ്സഹായനാണ്. കാരണം താങ്കള്‍ക്ക് ഈ പോസ്റ്റേ മനസ്സിലായിട്ടില്ല!......


ഈ പോസ്റ്റില് എഴുതിയിട്ടത് മലയാളമല്ലേ, ഇത് മനസ്സിലാക്കാന് മലയാള ഭാഷാ സഹായി വേണൊ.

നിനക്ക് തോന്നുന്നത് പോലെ നിരവ്വചിക്കാന് ഉളളതല്ല ഖുറാനും സുന്നത്തും.
ആദ്യം പഠി ... എന്നിട്ടെഴുത്.

അഞ്ചല്‍ക്കാരന്‍ said...

അനോനി സാറെ,
ബഹുഭാര്യത്വത്തെ കുറിച്ച് പറയുന്നിടത്തൊക്കെ ഇസ്ലാമിനേയും കൂട്ടി ചേര്‍ത്ത് കെട്ടിയേ പറ്റുള്ളു എന്ന പിടിവാശി എന്തിനാ?

ബഹുഭാര്യത്വം ഇസ്ലാമില്‍ മാത്രമല്ല സര്‍ ഉള്ളത്. തേടിചെന്നാല്‍ മറ്റു പലയിടങ്ങളിലും കാണാം. പക്ഷേ നമ്മുക്ക് അതൊന്നും പ്രശ്നമല്ലല്ലോ? ബഹുഭര്യത്വം എവിടെയുണ്ടോ അവിടെ ഇസ്ലാമും ഉണ്ട് എന്ന കാഴ്ചപ്പാട് ആദ്യം കള സര്‍.

ഇവിടെ പറയാന്‍ ശ്രമിച്ചത് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താക്കന്മാരുടെ ആദ്യ ഭാര്യയുടെ വിചാരങ്ങള്‍ എന്തായിരിയ്ക്കും എന്നതാണ്. അതില്‍ നമ്മുക്ക് ജാതിയും മതവും വേര്‍തിരിയ്ക്കണ്ട. ആദ്യ ഭാര്യ നിലവിലുള്ളപ്പോള്‍ രണ്ടാമതു വിവാഹം കഴിയ്ക്കാന്‍ ഒരുമ്പെടുന്ന ഭര്‍ത്താവ് - അത് ഏതു മതത്തിലും ആകട്ടെ - ഭാര്യയുടെ വിചാ‍രങ്ങളെ കണക്കിലെടുക്കാറുണ്ടോ? അതാണ് ചര്‍ച്ച.

മതത്തെ മാറ്റി നിര്‍ത്തി ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടക്കേണ്ടുന്നതുണ്ട് എന്നു തന്നെ ഞാന്‍ ഇപ്പോഴും വിശ്വാസിയ്ക്കുന്നു.

പിന്നെ എന്റെ മദ്രസാ പഠനം. അതൊരു വല്യ കഥയാ. ഒരിയ്ക്കല്‍ അതും നമ്മുക്ക് പോസ്റ്റാക്കാം.

അഞ്ചല്‍ക്കാരന്‍ said...

ഇപ്പോള്‍ പറഞ്ഞ അനോനി സാറിനോട്,
ഈ പോസ്റ്റിലോ എന്റെ കമന്റുകളില്‍ എവിടെയെങ്കിലും ഖുറാനെയോ നബിചര്യകളേയോ വിധിവിലക്കുകളേയോ ഞാന്‍ നിര്‍വ്വചിച്ചതായി താങ്കള്‍ക്ക് തോന്നിയെങ്കില്‍ ഖേദിയ്ക്കുന്നു. അതെന്റെ ലക്ഷ്യമല്ല.

ബഹുഭാര്യത്വം എന്നു കാണുന്നിടത്തൊക്കെ വിശുദ്ധ ഖുറാനെ ചേര്‍ത്തു വെച്ച് നിന്ദ്യമായ ഭാഷയില്‍ സംസാരിയ്ക്കുന്നത് ആ വിശുദ്ധ ഗ്രന്ഥത്തെ അപമാനിയ്ക്കലാണെന്നു താങ്കള്‍ക്ക് ഞാന്‍ പറഞ്ഞ് തരാതെ മനസ്സിലാകുമല്ലോ?

അനോനി ഓപ്ഷന്‍ തുറന്നിട്ടു കൊണ്ട് ഇന്നി ഈ ചര്‍ച്ച മുന്നോട്ടു കൊണ്ടു പോയാല്‍ മതത്തെ ബഹുഭാര്യത്വത്തിനു വേണ്ടി മാത്രം ദുരുപയോഗം ചെയ്യപ്പെടുന്നവരാല്‍ ഈ ചര്‍ച്ച വഴി തെറ്റും എന്നതിനാല്‍ ഇതോടെ അനോനി ഓപ്ഷന്‍ അടയ്ക്കുന്നു.

മുകളില്‍ കമന്റിയ അനോനി ശിഹാബ് മൊഗ്രാലിനു ഞാന്‍ നല്‍കിയ കമന്റിനു മറുപടി ആയിട്ടാണ് മേല്‍പ്പറഞ്ഞ കമന്റിട്ടത്. ആ അനോനി ശിഹാബ് മൊഗ്രാലാണെങ്കില്‍ താങ്കളോട് സഹതാപം ഉണ്ട്.

ഈ പോസ്റ്റ് മുന്നോട്ട് വെച്ച വിഷയം മനസ്സിലാക്കി വന്ന അഭിപ്രായങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

വല്യമ്മായി said...

ഷിഹാബ്,

പെണ്‍കുട്ടികള്‍ കാര്യങ്ങള്‍ മനസ്സിലാക്കി ദൈവത്തില്‍ നിന്ന് തിരിഞ്ഞ് നടക്കും എന്ന കൃഷ്ണ തൃഷ്ണയുടെ കമന്റിനു മറുപടിയായാണ് അങ്ങനെ എഴുതിയത്,കാര്യങ്ങള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കിയാല്‍ അങ്ങനെയൊരു തിരിഞ്ഞ നടപ്പിന്റെ ആവശ്യമേ വരുന്നില്ല,കാരണം നമുക്ക് നന്മയില്ലാത്തതൊന്നും ചെയ്യാന്‍ അള്ളഹു കല്പ്പിച്ചിട്ടാല്ലത്തത് കൊണ്ട് തന്നെ.എന്റെ വാക്കുകള്‍ തെറ്റിദ്ധാരണയുണ്ടാക്കിയെങ്കില്‍ സര്വ്വശക്തനോട് മാപ്പിരക്കുന്നു.


ഖുര്‍‌ആനില്‍ പറഞ്ഞതിനെ വളച്ചൊടിച്ച് തോന്നുമ്പോള്‍ പെണ്ണ്കെട്ടാനും മൊഴി ചൊല്ലാനും നമ്മുടെ ആള്‍ക്കാരും അതിന്റെ വിമര്‍ശിക്കാന്‍ പൊതുസമൂഹവും കച്ചകെട്ടിയിറങ്ങുമ്പോള്‍ അത് തടയേണ്ടത് സത്യവിശാസിയുടെ കടമ തന്നെയാണ്.

വല്യമ്മായി said...

കാട്ടിപ്പരുത്തി,വേലി ചാടുന്ന ഭാര്യമാരെ സാമാന്യബുദ്ധിയുള്ള സ്ത്രീകളാരും പിന്തുണയ്ക്കുമെന്ന് തോന്നുന്നില്ല.
ബഹുഭാര്യത്വത്തിന്റെ ദൂഷ്യഫലങ്ങളറിയണമെങ്കില്‍ നിലമ്പൂര്‍ ഭാഗത്തുള്ള മലയോരഗ്രാമങ്ങളില്‍ ഒന്ന് അന്വേഷിച്ചാല്‍ മതി.ഒരോ വീട്ടിലും കാണും ഒന്നോ രണ്ടോ സ്ത്രീകളും അവരുടെ കുട്ടികളും,നാട്ടില്‍ നിന്നുപോയി ആരുമറിയാതെ കല്യാണം കഴിച്ച് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയില്‍.

കാട്ടിപ്പരുത്തി said...

വല്യമ്മായി-
ഞാന്‍ പഠിച്ചത് മമ്പാട് കോളേജില്‍ ആണ്‌- അതിനാല്‍ അക്കാര്യമെല്ലാം നന്നായി അറിയാം-
വേലിചാടുന്ന ഭാര്യമാരെകുറിച്ചല്ല ഞാന്‍ സൂചിപ്പിച്ചത്-ഭര്‍ത്താക്കന്‍മാരെ കുറിച്ചാണ്-ഒരു ഭര്‍ത്താവിന്റെ പരസ്ത്രീബന്ധത്തെ സഹിക്കുന്നവര്‍ പോലും ഒരു രണ്ടാം വിവാഹത്തെ അംഗീകരിക്കില്ല എന്നത് ഇപ്പോള്‍ ഒരു വസ്തുതയല്ലേ-
പിന്നെ നിലംബൂരിലെ വിവാഹങ്ങളെന്നല്ല കേരളത്തിലെ മിക്ക രണ്ടാം വിവാഹങ്ങളും സ്ത്രീധനമെന്ന ഹൈന്ദവാചാരവും അല്ലെങ്കില്‍ നാട്ടുനടപ്പും ഇസ്ലാമിലെ ബഹുഭാര്യത്വത്തിനുള്ള അംഗീകാരവും കൂടി കൂട്ടിക്കുഴച്ച്‌ ചെയ്യുന്ന ഒരു വൃത്തികേടാണ്- ഒന്നാമത്തെ കല്യാണം തന്നെ മഹറില്ലാതെ നീളുന്ന ഒരാണിന്നു പകരം അല്ലെങ്കില്‍ നാട്ടിലെ പുരനിറഞ്ഞ പെണ്‍കുട്ടികള്‍ക്കു പകരം പുര നിറഞ്ഞ ആണുങ്ങളായിരുന്നു മുസ്ലിങ്ങളില്‍ ഉണ്ടാവേണ്ടിയിരുന്നത്-

എന്തായാലും നിലംബൂരില്‍ നടക്കുന്നതൊന്നും മതത്തിന്റെ കണക്കില്‍ എഴുതിത്തള്ളരുത്‌-

ബഹുഭാര്യത്വത്തിന്റെ മതമാനം ചര്‍‌ച്ച ചെയ്യാന്‍ പോസ്റ്റുചെയ്ത ആള്‍ താത്പര്യപ്പെടുന്നില്ലാത്തതിനാല്‍ അങ്ങോട്ടു കടക്കാനേ പോകുന്നില്ല-

കാട്ടിപ്പരുത്തി said...

ഒരു കുറിപ്പു കൂടി-
ഓരൊ വീട്ടിലും മൂന്നുംനാലും പേര്‍ വിവാഹ മോചിതരായി എന്നതല്ലാം ഒരു അതിഭാവുത്വമാണ്‌- എന്തേ നാട്ടില്‍ ചോദിക്കാനും പറയാനൊന്നും ആരുമില്ലേ?-
എന്നല്‍ മറ്റുള്ള സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതലായിരുന്നു-ദാരിദ്ര്യവും-

അനില്‍ശ്രീ... said...

ബഹുഭാര്യാത്വവും അഗമ്യഗമനവും രണ്ടും രണ്ടാണ്. ഒന്നിലേറെ പേരെ 'വിവാഹം' കഴിക്കുന്നതാണ് ബഹുഭാര്യാത്വം. താല്‍ക്കാലിക ശരീര സുഖത്തിനായി രണ്ട് പേര്‍ പരസ്പര സമ്മതത്തോടെ ബന്ധപ്പെടുന്നതിനെ ഇതില്‍ പെടുത്താനാവില്ലല്ലോ. കാരണം ലൈഗീകബന്ധം മാത്രമല്ല വിവാഹബന്ധത്തിലുള്ളത്.

പൂര്‍ണ്ണമായി സം‌രക്ഷിച്ചു കൊള്ളാം, അല്ലെങ്കില്‍ സുഖത്തിലും ദുഖത്തിലും ഒരുമിച്ച് ഉണ്ടാകും എന്ന ഉറപ്പോടെ അനുഷ്ടിക്കപ്പെടുന്ന ഒരു ചടങ്ങാണ് വിവാഹം. അങ്ങനെ മറ്റൊരു ബന്ധത്തിന് ഒരിക്കലും ഒരു ഭാര്യ പൂര്‍‌ണ്ണ മനസ്സോടെ സമ്മതിക്കുമെന്ന് തോന്നുന്നില്ല.

ഇവിടെ പലരും പറഞ്ഞ താല്‍ക്കാലിക ബന്ധങ്ങള്‍ പല്ര്ക്കും പലപ്പോഴും വന്നു ചേരുന്നതാണ്. ശ്രദ്ധിക്കുക, അങ്ങനെയുള്ള ബന്ധങ്ങളില്‍ രണ്ടുപേരും ഒരുപോലെ കുറ്റകാരാണ്. (വേശ്യാഗമനം ഇതില്‍ പെടുന്നില്ല).

sHihab mOgraL said...

പ്രിയപ്പെട്ട അഞ്ചല്‍ക്കാരന്‍,
Shihab Mogral എന്ന പേരില്‍ വന്ന് താങ്കളെ നല്ല രീതിയില്‍ അഭിസംബോധന ചെയ്യുകയും അനോണിയായി വന്ന് "നീ" എന്ന രീതിയില്‍ വിളിച്ച് ആക്ഷേപിക്കുകയും ചെയ്യുന്നത് കാപട്യമാണെന്നും, ആ കാപട്യത്തിനു പോലും നാളെ ദൈവത്തിങ്കല്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നും എന്നെ പഠിപ്പിക്കുന്നത് ഞാന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രമാണ്‌. അങ്ങനെയൊരു ഭീരുത്വം എന്റെ മനസില്‍ തോന്നിക്കാത്തതും ഇതു തന്നെ.

"ഭാര്യമാര്‍ക്കു പറയാനുള്ളത്" എന്ന പേരിലേക്ക് ബഹുഭാര്യത്വത്തെ ഒതുക്കി നിര്‍ത്തി ചര്‍ച്ച ചെയ്തപ്പോള്‍, താങ്കളുടെ പോസ്റ്റിലൂടെയും അതില്‍ വന്ന കമന്റുകളിലൂടെയും, ഞാന്‍ വിശ്വസിക്കുന്ന ഈ പ്രത്യയശാസ്ത്രം താങ്കളറിയാതെയെങ്കിലും ചെളിവാരിയെറിയപ്പെടുന്നുവെന്നും, അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ താങ്കള്‍ അംഗീകരിക്കുന്നില്ലെന്നും കണ്ടതാണ്‌ എനിക്കിവിടെ കമന്റാനുണ്ടായ പ്രചോദനം.

അല്ലെങ്കില്‍ മറ്റു പല ആള്‍ക്കാരും തങ്ങളുടെ പോസ്റ്റുകളില്‍ "ചാമ്പാനായിട്ട്" ഉപയോഗിക്കുന്ന വിഷയം തന്നെയാണല്ലോ ഇതും.

ഈ കാര്യങ്ങള്‍ താങ്കള്‍ മനസിലാക്കണമെന്നും ഇത്തരമൊരു വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട പല ഘടകങ്ങളുണ്ടെന്നും താങ്കളെ ഓര്‍മ്മപ്പെടുത്തുകയും വായനക്കാര്‍ക്ക് ഈ ബോധ്യം ഉണ്ടാക്കിക്കൊടുക്കുകയും മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. എത്ര ശ്രമിച്ചാലും ഒരു ഉപരിപ്ലവമായ ചര്‍ച്ചയിലൂടെ പരിഹരിക്കപ്പെടുന്നതല്ല ഈ പ്രശ്നമെന്നു കൂട്ടി വായിക്കുക. എന്റെ ആദ്യത്തെ കമന്റില്‍ അതു പറഞ്ഞിട്ടുണ്ട്.

ഇത്രയും കമന്റുകളിലൂടെ, മതത്തെക്കുറിച്ച് സ്വാഭാവികമായും തോന്നുന്ന തെറ്റിദ്ധാരണ മാറ്റിയെടുക്കാന്‍ താങ്കള്‍ക്ക് സാധിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നുണ്ടെങ്കില്‍ മറ്റൊന്നും എനിക്കു പറയുവാനില്ല. അതു മാത്രമായിരുന്നു എന്റെ പ്രചോദനം.
"എനിക്കു പോസ്റ്റേ മനസ്സിലായിട്ടില്ലെങ്കില്‍" ഞാനിവിടെ വരില്ലായിരുന്നു. (ആധുനിക കവിതകള്‍ വായിച്ച് മനസിലായാല്‍ മാത്രമേ ഞാന്‍ കമന്റാറുള്ളൂ :))

വല്യമ്മായി,
ഈ തിരിച്ചറിവ് വളരെ സന്തോഷമുണ്ടാക്കുന്നു.

സ്നേഹപൂര്‍‌വ്വം,
ശിഹാബ് മൊഗ്രാല്‍

കാട്ടിപ്പരുത്തി said...

കമെന്റുകള്‍ ഇത്ര അധികമായ സ്ഥിതിക്കു ഒന്നു കൂടി ആകാമെന്നു കരുതുന്നു-ബഹുഭാര്യത്വം ചര്‍ച്ചകളിലല്ലാതെ സമൂഹതില്‍ ഇത്ര കൂടുതല്‍ ഉണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്-

അന്ചല്‍- ഒരു വിഷയം മറ്റുപലതുമായി കൂടിചേര്‍ന്നു കിടക്കുമ്പോള്‍ അവയെല്ലാം ചര്‍ച്ചയില്‍ വരുമെന്നുറപ്പല്ലേ-അങ്ങിനെ ഒന്നിനെ മാത്രം മാറ്റി നിര്‍ത്താന്‍ ബുദ്ധിമുട്ടാകും-വിവാഹത്തിന്റെ അടിത്തറ കുടുംബവുമായി ബന്ധപെട്ടതാണ്-ഒട്ടും കുറവില്ലാതെ ലൈംഗികതയുമായും- കുടുംബം സാമൂഹികമാണെങ്കില്‍ ലൈംഗികത വ്യക്തിപരമാണു- പക്ഷെ വ്യക്തി സമൂഹത്തിന്റെ ഇഷ്ടികകളാണ്-നല്ല ഇഷ്റ്റികകളില്ലാതെ നല്ല സമൂഹമൂണ്ടാവില്ലാ എന്നു ചുരുക്കം-
ബഹുഭാര്യത്വവും ഇസ്ലാമും കൈ കോര്‍ക്കുന്നത് ഒരു മതഗ്രന്ധമെന്ന നിലക്കു ഉപാധികളൊടെ ഇസ്ലാം ബഹുഭാര്യത്വത്തിന്നു അംഗീകാരം നല്കുന്നു എന്നതിലാണ്-അതിന്റെ കാരണം മറ്റുള്ള മതങ്ങളില്‍ ഇതേ പോലെ മറ്റുള്ള കാര്യങ്ങള്ക്കും വ്യക്തിനിയമങ്ങള്‍ ഇല്ലാ എന്നത് കൂടിയാണ്-
പ്രവാചകന്മാരുടെ പിതാവെന്ന് ബൈബിള്‍ പറയുന്ന അബ്രഹാമിന്നു രണ്ടു ഭാര്യമാരുണ്ടായിരുന്നു-
ഹിന്ദു ദൈവങ്ങളുടെ കാര്യം പറയുകയും വേണ്ടല്ലോ-
ക്രിസ്തുമതത്തില്‍ പഴയനിയമത്തിലും പുതിയ നിയമത്തിലും ബഹുഭാര്യത്വം ഒരു തെറ്റായി പറയുന്നില്ല-പിന്നീദ് വിശുദ്ധ പൌലൂസെ കൊരിയന്തെര്ക്കെഴുതിയ ലേഖനത്തിലാണു ഏക പത്നീവൃതമെല്ലാം കടന്നു വരുന്നത്-പിന്നീട് ക്രിസ്തുമതത്തിന്റെ സ്വാധീനമാണ്‌ മറ്റുള്ള സ്ഥലങ്ങളിലേക്കും ബഹുഭാര്യത്വം ഒരു പാതകം എന്ന ചിന്താഗതി വളര്‍ത്തിയെടുത്തത്‌-
ഇന്ന് ബഹുഭാര്യത്വം എന്ന വിഷയത്തില്‍ എത്ര ഇല്ല എന്നു പറഞ്ഞാലും അല്പം രാഷ്ട്രീയമുണ്ട്-
വെജിറ്റേറിയനിസം പോലെ-
ബഹുഭാര്യത്വത്തിന്റെ സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ കഴിയാത്തിടത്തോളം അതിന്‌ പ്രസക്തിയുണ്ട്-
ഇഷ്ടം നോക്കി നിയമം നിര്മിക്കാന്‍ കഴിയില്ല-
സകാത്ത് കൊടുക്കുന്നവന്നു ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും കൊടുക്കല്‍ ബാഹ്യതയാവുന്നത് പോലെ-
ബഹുഭാര്യത്തത്തെ എതിര്‍ക്കുന്നവര്‍ സദാചാരം കപടമാക്കുകയും ചെയ്യുന്നുണ്ട്- ഇവ കുടുംബം എന്ന വ്യവസ്തിഥിയെ തകര്‍ക്കുന്നു-ഇത് സാമൂഹികമായ അരക്ഷിതാവസ്ഥക്കു കാരണമാവുകുകയും ചെയ്യും-അപ്പോള്‍ നമ്മളുണ്ടാക്കുന്ന കുട്ടികള്‍ അവരുടെ നെറ്റിവരെ ക്വാണ്ടം കമ്പനികള്‍ക്ക് പരസ്യത്തിനു കൊടുത്തു ജീവിചുകൊള്ളും നമുക്കിങ്ങനെ കഷ്ടപ്പെടേണ്ടി വരില്ല-
ബഹുഭാര്യത്വം ആവശ്യത്തിനു ഉപയോഗിക്കാനുല്ല ഒരനുമതിയാണ്- അല്ലതെ കാശുണ്ടാക്കനുള്ളതല്ല-
ഒന്നിനെ തന്നെ പോറ്റാന്‍ നടത്തുന്ന നുകത്തിന്റെ ഭാരം തന്നെ നമ്മെളല്ലാം അനുഭവിക്കുന്നണ്ടല്ലോ?-
പിന്നെ പുരുഷന്‍ ഒരു പോളിഗമിക് ആണ്‌-പുരുഷനെ പോലെ ആവാനുള്ള ശ്രമത്തിന്നടയില്‍ സ്ത്രീ അങ്ങിനെയും ആകാന്‍ ശ്രമിക്കുന്നു എന്നല്ലാതെ പ്രക്ര്‌തിയില്‍ അല്ല- ഇത് ലൈഗിക പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു വിലയിരുത്തലാണു- ഇസ്ലാമാകട്ടെ ഒരു രീതിയിലുള്ള കപടസദാചാരത്തെയും ഒരു കാരണവശാലും അങീകരിക്കുന്നില്ല-

വല്യമ്മായി said...

കാട്ടിപ്പരുത്തി,
നാല് കല്യാണം വരെ കഴിച്ച് അവരെല്ലാവരെയും ഒരേ രീതിയില്‍ പരിഗണിക്കുന്ന ബഹുഭാര്യാത്വം ഇന്നെവിടെയുമുണ്ടെന്ന് തോന്നുന്നില്ല.എന്നാല്‍ ഒന്നു കെട്ടി രണ്ട്കുട്ടികളാകുമ്പോള്‍ "ഓള്‍ ശരിയാവൂല,കുട്ടികളെയോര്‍ത്ത് മൊഴി ചൊല്ലാനും കഴിയൂല" എന്നും പറഞ്ഞ് വേറെ ഒരു കല്യാണം കൂടെ കഴിക്കുനവരെ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്.നിലമ്പൂരും മറ്റും ഉള്ള പെണ്ണുങ്ങളിലധികവും ഇതു പോലെ രണ്ടാം കല്യാണം വഴി ഭാര്യമാരായരാണ്.എന്നാല്‍ ഒരു കാലത്തിനു ശേഷം ഇവരെ നോക്കാതെ ആദ്യഭാര്യമാരെ തേടി പോകുന്നവരും കുറവല്ല.ഈ സ്ത്രീകളുടെ എല്ലാം തേങ്ങല്‍ ഇതുപോലെ ഇരുട്ടുമുറികള്‍ക്കുള്ളില്‍ ഒതുങ്ങി പോകാറാണ് പതിവ്.

തന്റെ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ ചോദ്യം ചെയ്ത് ഒരു സ്ത്രീ കോടതിയില്‍ പോയതും അതിനെ തുടര്‍ന്നുള്ള കോടതിവിധിയും ഒരു മുസ്ലീ പണ്ഠിതന്റെ അഭിപ്രായപ്രകടനവുമാണ് ഇതെല്ലാം ഇപ്പോള്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം കുറച്ച് നാള്‍ കഴിയുമ്പോള്‍ മാധ്യമങ്ങളും ജനങ്ങളും ഒക്കെ മറക്കും.പക്ഷെ രണ്ടാംകെട്ടുകളൊക്കെ അതേ പോലെ തുടരും :(.

കാട്ടിപ്പരുത്തി said...

ഇക്കാലത്ത് നാലു കെട്ടാന്‍ പോയിട്ട് രണ്ടു തന്നെ താങ്ങൂല അമ്മായീ-
ഞാന്‍ എല്ലാവരെയും പിടിച്ച് രണ്ടാം കെട്ടിനു പ്രോല്‍സാഹിപ്പിക്കൊന്നൊന്നുമില്ല-നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് നിയമത്തിന്റെ കുഴപ്പമല്ല- ചികില്‍സ നിയമത്തിനല്ല വേണ്ടത്-
പരസ്പരം വേണ്ടാതാവുന്നതുമെല്ലാം കുറെ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ്- ഓളൊന്ന് അടുക്കളെന്നു വരുമ്പോള്‍ ആ ചീഞ്ഞ മാക്സിയെങ്കിലും മാറ്റി വന്നാ എന്തെങ്കിലും തോന്നിയിരുന്നു എന്നു വിലപിക്കുന്നവരേയും അറിയാം-
കാരണങ്ങള്‍ നമുക്കറിയാത്തതാവും അതും വളരെ ചെറുതാവും പല വലിയതെന്നു കരുതുന്നവയുടെയും അടിസ്ഥാനം-അണു കുടുംബങ്ങള്‍ പരസ്പരം ചര്ച്ച ചെയാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കി- വെറെ കുറെ ഗുണങ്ങളുണ്ടെങ്കിലും-
മുസ്ലിം പണ്‍ഡിതന്‍ പറഞ്ഞത് ശരിക്കും മുറിച്ചു വേണ്ടത് മാത്രം കൊടുത്തു എന്നാണ്‌ അയാളുടെ ഭാഷ്യം‌- എനിക്കറിയില്ല- എന്തായാലും സീരിയലിന്റെ പേരില്‍ സെക്സ് റാക്കെറ്റില്‍ ചാടിക്കുന്ന അത്ര വരില്ല രണ്ടാം കെട്ടുപ്രശ്നം-

നിലംബൂരിലെ ചുവന്നതെരുവിനെ കുറിച്ച് ഫീച്ചര്‍ എഴുതിയാണ്‌ ലീലാദാമോദരന്‍ കേരളത്തില്‍ പ്രശസ്തയായത്
എന്നറിയാമോ- നിലബൂരിലെ പ്രശ്നങ്ങള്‍ പലതും അവിടുത്തെ പലതുമായി ബന്ധപെട്ടു കിടക്കുന്നു-
ഞാന്‍ ഒരാളുടെയും തെറ്റുകളെ ന്യായീകരിക്കാന്‍ ആളല്ല-എന്റെ പോലും-

വല്യമ്മായി said...

"നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നത് നിയമത്തിന്റെ കുഴപ്പമല്ല"

വളരെ ശരി,അതു കൊണ്ട് തന്നെയാണ്‌ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും നിയമത്തിന്റെ ദുരുപയോഗം തടയാനുമുള്ള ബോധവത്കരണത്തിന്‌ മുസ്ലീങ്ങള്‍ മുങ്കയ്യെടുക്കണമെന്ന് ഞാന്‍ മുന്‍‌കമന്റില്‍ പറഞ്ഞതും.

ആദ്യ കമന്റില്‍ പറഞ്ഞ പോലെ വിവാഹത്തെ കുറിച്ച് ഒരു സ്വപ്നസങ്കല്പമല്ലാതെ ശരിയായ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് കുട്ടികളില്‍ വളര്‍ത്തിയെടുക്കാനും ഒരുമിഛ്കൊരു ജീവിതത്തിനുള്ള മാനസിക പക്വത വന്നതിനു ശേഷം മക്കളെ വിവാഹത്തിനു പ്രേരിപ്പിക്കാനും മാതാപിതാക്കള്‍ തയ്യാറയാല്‍ ചെരിയ തെറ്റിദ്ധാരണകളുടെ പുറത്തുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവാക്കാം.

കാട്ടിപ്പരുത്തി said...

നിയമം ചര്‍ച്ച ചെയ്യുന്നില്ലന്നോ- ഇത്രയേറെ ചര്‍ച്ച ചെയ്ത ഒരു നിയമ മുണ്ടാ വില്ല- സ്ത്രീധനം നിയമം മൂലം നിരോധിച്ചതല്ലേ-എന്നിട്ടെന്തേ കാര്യം- ഇതിലെ രാഷ്ട്രീയം എന്ന് പറഞ്ഞത് നിങ്ങള്ക്ക് മനസ്സിലായിട്ടില്ല-
സ്വപ്ന സന്കല്പമില്ലാത്ത്ത ജീവിതം -ആദ്യം ടീവിയില്‍ സീരിയല്‍ കാണിക്കാതിരിക്കുന്നിടത്തുനിന്നു തുടങ്ങേണ്ടി വരും-
സ്ത്രീക്ക് വില വേണോ - സ്ത്രീധനം ഇല്ലാതാവണം- ഇല്ലെങ്കില്‍ പെറ്റിടുമ്പോള്‍ തുടങ്ങും നെടുവീര്‍പ്പ്- അപ്പൊ നാലാമത്തതിന്നും കൊടുത്തു തടി കയിച്ചിലാക്കാന്‍ നോക്കും-

മാവേലി കേരളം said...

മതവും ഈ പോസ്റ്റും തമ്മില്‍ കൂട്ടി കുഴയ്ക്കപ്പെടും എന്ന് പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഉറപ്പുണ്ടായിരുന്നു. പക്ഷേ അങ്ങിനെയാവരുത് എന്ന് ആഗ്രഹവും ഉണ്ടായിരുന്നു. എന്തെന്നാല്‍ ബഹുഭാര്യത്വം മതാനുഷ്ടാനമല്ല. അനുഷ്ടാനങ്ങളില്‍ സൂഷ്മത പുലര്‍ത്താത്തവന്‍ പോലും കൂടുതല്‍ ഭാര്യമാരെ സൃഷ്ടിയ്ക്കാന്‍ മതത്തെ കൂട്ടുപിടിയ്ക്കുന്ന താന്തോന്നിത്തം അവസാനിപ്പിയ്ക്കപ്പെടേണ്ടത് തന്നെയാണ്.

ബഹുഭാര്യാത്വത്തെ കുറിച്ചുള്ള ഭാര്യമാരുടെ വിചാരങ്ങള്‍ എന്തായിരിയ്ക്കും എന്ന അന്വേഷണമാണ്. ബഹുഭാര്യത്വത്തിന്റെ ദോഷവശങ്ങള്‍ പ്രത്യക്ഷമായി തന്നെ അനുഭവിയ്ക്കെണ്ടി വരുന്നത് ഭാര്യമാരാ‍ണ് എന്നുള്ളതു കൊണ്ട് തന്നെ ഇക്കാര്യത്തില്‍ അവരുടെ നിലപാട് എന്താണെന്നറിയാനുള്ള വളരെ ചെറിയ ഒരു ശ്രമമായി ഈ പോസ്റ്റിനെ കണ്ടാല്‍ മതി.

മുകളില്‍ കൊടുത്തിരിക്കുന്ന അഞ്ചലിന്റെ കമന്റില്‍ നിന്ന് മന്‍സിലാകുന്നത് അഞ്ചലിന്റെ പോസ്റ്റിന്റെ വിഷയം മതാധിഷ്ടിധമല്ല എന്നാണ്‍്.

പോസ്റ്റിന്റെ ഭാഗമായി താങ്കള്‍ എഴുതി, പല സ്ത്രീകളോട് ഭര്‍ത്താവ് രണ്ടാം വിവാഹത്തിനു തയ്യാറകുന്നതിനെ എങ്ങനെ നേരിടുന്നു എന്ന്.

അതിനെ കുറിച്ചു സമാഹരിക്കുന്നത് ഇങ്ങനെയാണ്‍്
പ്രതികരിച്ചവരില്‍ ആര്‍ക്കും സ്വന്തം ഭര്‍ത്താവിനു മറ്റൊരു ഭാര്യ കൂടി ഉണ്ടാകുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഏറ്റവും മൃദുലമായ മറുപടി. “എന്തു ചെയ്യാന്‍ കഴിയും?” എന്ന
മറുചോദ്യമായിരുന്നു.
.

ഇവിടെ ഒരു സംശയം ചോദിക്കട്ടെ, ഈ ചൊദ്യം ചൊദിച്ചത് എതു മതത്തിലുള്ള സ്തീകളോടാണ്‍്. ലോജിക്കു വച്ചു നോക്കിയാല്‍ ഹിന്ദു, ക്രിസ്ത്യന്‍ സ്തീകളോടായിരിക്കില്ല. അവരെല്ലാവരും നല്ല ആദര്‍ശ കുടുംബജീവിതം നയിക്കുന്നു എന്നല്ല. അവിഹിതമായി ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും അവരുടെ ഇടയിലൊക്കെ ഊണ്ട്. എന്നാല്‍ ഭര്‍ത്താവ് രണ്ടാം വിവാഹം കഴിക്കുന്നു എന്ന അവസ്ഥ അവര്‍ക്കു റെലെവന്റ് അല്ല.അവര്‍ രണ്ടാം ഭാര്യേന്നല്ല വെപ്പാട്ടി എന്നാണ്‍് പറയുക.

ആദ്യഭാര്യ്ക്കുണ്ടാകുന്ന നഷ്ടം എന്നും താങ്കള്‍ പറയുന്നു. ഇതും പൊതുവെ മറ്റുള്ളവര്‍ക്കു ബാധകമല്ല. രണ്ടാം ഭാര്യ എന്ന പ്രയോഗം തന്നെ അവിടെ ബാധകമല്ല.

ചുരുക്കത്തില്‍ താങ്കള്‍ മതത്തില്‍ നിന്ന് മാറി നി്‍ല്‍ക്കണമെന്നാഗ്രഹിച്ചെങ്കിലും ഇതു മതവുമായി അബോധമായി ബന്ധപ്പെട്ടു കിടക്കുന്ന വിധത്തിലാണ്‍് അവതരിപ്പിച്ചിരിക്കുന്നത്. :)

അതുകൊണ്ട്, എന്റെ ധാരണയില്‍ ഭര്‍ത്താവിനു രണ്ടാം ഭാര്യയെ അംഗീകരിക്കപ്പെടുന്നത്, മുസ്ലീം മതത്തിന്റെ പ്രശ്നമാണ്‍്. ഇന്ത്യയില്‍ വിവാഹം സ്വത്ത് തുടങ്ങിയ കാര്യത്തില്‍ യൂണീഫോം സിവിള്‍ കോഡു നടപ്പിലാക്കുന്നതിനെ എതിര്‍ത്ത മുസ്ലീങ്ങളുടെ കൂട്ടത്തില്‍ അവരുടെ സ്തീകളും ഉണ്ടായിരുന്നു. അഥവാ സ്ത്രീകള്‍ ഒരു വേറിട്ട ശബ്ബ്ദവുമായി വന്നിട്ടില്ല. ശരിയത്ത് നിയമങ്ങള്‍ ഇന്ത്യ എന്ന ഡമോക്രാറ്റിക് രാജ്യത്തെ മുസ്ലീങ്ങളുടെ ചോയിസ് ആണ്‍്, അതിനെ മുസ്ലിം സ്ത്രീകള്‍ എതിര്‍ത്തിട്ടുണ്ടോ?

എന്നാലും കുടുംബത്തിലെ അന്തരിക്ഷത്തിലൂടെ ഇതിനു ചെറിയതായ മാറ്റം വലിയമ്മായി പറയുന്നതു പോലെ ഉണ്ടാക്കാം. പക്ഷെ എത്ര അളവു വരെ?

ദീപക് രാജ്|Deepak Raj said...

പ്രിയ അഞ്ചല്‍കാരന്‍

താങ്കളുടെ പോസ്റ്റ് വായിച്ചിട്ട് കമന്റ് ഇടാതെ പോവുന്നത് ശരിയല്ല.അത്രയും ഗഹനമായ വിഷയമാണിത്.ഒന്നിലേറെ ഭാര്യമാരുള്ള ഒരാളുടെ ഭാര്യമാരില്‍ ഒരാളവന്‍ ഒരു സ്ത്രീയും ആഗ്രഹിക്കില്ലയെന്നതാണ് വാസ്തവം.ലളിതമായി പറഞ്ഞാല്‍ ഒന്നിലേറെ ഭര്‍ത്താക്കന്മാരുള്ള അല്ലങ്കില്‍ പുരുഷന്മാരുമായി ബന്ധമുള്ള സ്ത്രീയുടെ ഭര്‍ത്താവാകുന്നതില്‍ ഒരു പുരുഷനും ആഗ്രഹമില്ലെന്നതിന്റെ വിപരീതം മാത്രം.

പോളിഗാമി അഥവാ ഒന്നിലേറെ പങ്കാളിയെ വിവാഹത്തിലൂടെ വയ്ക്കുക എന്നാ സമ്പ്രദായം നിയമാനുസൃതം ആയ എല്ലാ രാജ്യങ്ങളും മുസ്ലിം രാജ്യങ്ങളോ അല്ലെങ്കില്‍ മുസ്ലിം ഭൂരിപക്ഷം ഉള്ള രാജ്യങ്ങളോ ആണ്. മതത്തില്‍ അങ്ങനെ ഒരു വ്യവസ്ഥ വെച്ചത് അന്നത്തെ സാഹചര്യത്തില്‍ ഭര്‍ത്താവില്ലാതെ വിധവകളായി തീര്‍ന്ന അല്ലെങ്കില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളുടെയും വരനെ കിട്ടാന്‍ പെണ്‍കുട്ടികള്‍ക്ക് ബുദ്ധിമുട്ട്‌ നേരിട്ട അവസ്ഥയെയും മുന്നില്‍ കണ്ടു അവര്‍ക്ക് വഴി പിഴച്ചു പോവാതിരിക്കാനും സാമൂഹിക സാമ്പത്തിക സംരക്ഷണം ഏര്‍പ്പെടുത്താനുമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ അല്പമോ അനല്പമോ ആയ വിഷമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു പരിധിവരെ സ്ത്രീകള്‍ അതുമായ് പൊരുത്തപ്പെട്ടു.അത്ര മാത്രം.

പൊളിഗാമി ഇസ്ലാം മതത്തില്‍ മാത്രമല്ല.ഭാരതത്തിലെ ഹൈന്ദവ രാജാക്കന്മാരും അന്തപുരത്തിന്റെ അന്തസ്സും ശോഭയും കാട്ടാന്‍ നിരവധി സ്ത്രീകളെ വിവാഹം കഴിച്ചു റാണിമാരായി പാര്‍പ്പിച്ചിരുന്നു. ഹൈന്ദവദൈവമായ അല്ലെങ്കില്‍ മഹാവിഷ്ണുവിന്റെ അവതാരമെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന ശ്രീ രാമന്റെ പിതാവായ ദശരഥനും ഭാര്യമാര്‍ മൂന്നായിരുന്നു.

നിരവധി ചക്രവര്‍ത്തികളും രാജാക്കന്മാരും പ്രഭുക്കളും സമ്പന്നന്‍മാരായ കച്ചവടക്കാരും ഈ പ്രവര്‍ത്തി കാട്ടിയിരുന്നു. അപ്പോഴും പ്രതികരിക്കാന്‍ ശേഷിയില്ലാത്തത് കൊണ്ട് സ്ത്രീകള്‍ സഹിച്ചിരുന്നു എന്ന് മാത്രം. പക്ഷെ തന്റെ കുട്ടികള്‍ക് പ്രാമുഖ്യം വേണമെന്നും തന്നെ പ്രധാന ഭാര്യയായി കാണാമെന്നും അവര്‍ ആഗ്രഹിച്ചത്‌ പൂര്‍ണ്ണമനസ്സോടെ പോരുത്തപ്പെടാനാവാത്തതിന്റെ ബഹിര്‍സ്ഫുരണങ്ങള്‍ മാത്രമായിരുന്നു.

അതായത് അന്ന് കാലത്തായാലും ഇന്ന് കാലത്തായാലും സ്ത്രീകളോ പുരുഷന്മാരോ തങ്ങളുടെ ഇണയെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നത് തന്നെ.
ചിലരെങ്കിലും യൂറോപ്പിലെയും ഫിലിപ്പീന്‍സിലെയും കാര്യം പറഞ്ഞു. വെറും ശരീരം പങ്കു വെയ്ക്കല്‍ അഥവാ സെക്സ് മാത്രമാണ് ദാമ്പത്യം എന്ന് കരുതുന്നവര്‍ക്ക് അങ്ങനെ തന്നെ. രണ്ടിടത്തും എല്ലാവരും അങ്ങനെയെന്നു കരുതരുത്. കാരണം അടിസ്ഥാനപരമായി മനുഷ്യര്‍ സ്വാര്‍ത്ഥതയുള്ളവര്‍ തന്നെ.അങ്ങനെയുള്ളവര്‍ പങ്കുവേയ്ക്കുന്നതിനെ അംഗീകരിച്ചു കൊടുക്കില്ല.
ഇത്രയും വലിച്ചു നീട്ടിയത്തില്‍ ഒരു കാര്യം തന്നെ.തങ്ങളുടെ ആഗ്രഹം അതായത് പുതിയ ഇണയെ വേണമെന്ന പുരുഷന്റെ ആഗ്രഹം സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്താല്‍ സ്ത്രീകള്‍ സമ്മതിച്ചു കൊടുക്കുന്നുവെന്ന് മാത്രം.

ഒരു ഓഫ് അടിച്ചിട്ട് പോവട്ടെ : ഇതെല്ലാം ഒന്നിലധികം ഭാര്യമാരെ വെയ്ക്കുവാന്‍ തീരുമാനിച്ച പുരുഷന്മാരുടെ ഭാര്യമാരുടെ കാര്യം.അപ്പോള്‍ അഞ്ചു പുരുഷന്മാരെ വെച്ച പാഞ്ചാലിയുടെ ഭര്‍ത്താക്കന്‍മാരായ പാണ്ഡവരുടെ കാര്യം എന്തേ ആരും ആലോചിക്കാത്തത്. അവര്‍ക്കെന്താ വിഷമം ഇല്ലായിരുന്നോ.?

സ്നേഹത്തോടെ
(ദീപക് രാജ്)

വല്യമ്മായി said...

നിയമം ചര്‍ച്ച ചെയ്യലല്ല ,ഇതുപോലുള്ള അനാചാരങ്ങള്‍ ഖുര്‍‌ആനിലുള്ളതാണെന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരേയും അതും പറഞ്ഞ് മതത്തെ പരിഹസിക്കുന്നവരേയും സത്യാവസ്ഥ മനസ്സിലാക്കി കൊടുക്കണമെന്നാണ് ഉദ്ദേശിച്ത്.അതിന് ഇതു പോലുള്ള ചര്‍ച്ചകള്‍ വഴിവെക്കുമെങ്കില്‍ വളരെ നല്ലത്.

ഇ.എ.സജിം തട്ടത്തുമല said...

ഇതുപോലൊരു പോസ്റ്റ്‌ എഴുതാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ, താങ്ങൾ അതു വളരെ ഭംഗിയായി നിർവ്വഹിച്ചിരിയ്ക്കുന്നു. ഞാൻ എഴുതിയിരുന്നുവെങ്കിൽ അടിവരയിട്ട് സൂചിപ്പിയ്ക്കുമായിരുന്ന ഒരു കാര്യം താഴെ എടുത്തുദ്ധരിച്ചിരിയ്ക്കുന്ന വരികളായി താങ്കൾ എഴുതിക്കണ്ടതിൽ സന്തോഷിയ്ക്കുന്നു.

“ ഭാര്യ നിലനില്‍ക്കവേ തന്നെ രണ്ടാം വിവാഹത്തിനും അതിനു ശേഷം മൂന്നാം വിവാഹത്തിനും ഒക്കെ ഒരുമ്പെടുന്ന ഭര്‍ത്താക്കന്മാരുടെ വിചാരങ്ങളിലെവിടെയെങ്കിലും സാധുവായ ഒരു പെണ്‍കുട്ടിയ്ക്കു ജീവിതം കൊടുക്കണം എന്ന ചിന്ത ഉണ്ടാകുമോ എന്നു സംശയമാണ്. സാധുവായ ഒരുവള്‍ക്ക് ജീവിതം കൊടുക്കുന്നതിനു അവരെ വിവാഹം കഴിയ്ക്കുക എന്നതിനേക്കാള്‍ ധാര്‍മ്മികത അവര്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി വിവാഹം കഴിപ്പിയ്ക്കുന്നതിനാവശ്യമായ സഹായം ചെയ്യലല്ലേ? കല്യാണ പ്രായം എത്തി നില്‍ക്കുന്ന അഥവാ കഴിഞ്ഞ ഒരു സാധുവിനെ രണ്ടാം ഭാര്യയാക്കുന്നതിലൂടെ ആരു ആര്‍ക്ക് സഹായം ചെയ്യുന്നു എന്നാണ്? “

ഭാര്യമാർ എങ്ങനെ കാണുന്നു എന്നതിലാണ് താങ്കളുടെ താല്പര്യം എന്നു പറഞ്ഞു കണ്ടു. മതിയോ? മതവക്താക്കളുടെ അഭിപ്രായം എന്തുകൊണ്ട്‌ ആരാഞ്ഞുകൂട? ആരാഞ്ഞിട്ടു കാര്യമില്ല എന്നതുമാത്രമല്ല , അപ്രിയമായ ചോദ്യങ്ങൾ അവർ ഇഷ്ടപ്പെടില്ല എന്നതുകൊണ്ടുകൂടിയാണോ ഒരു മുൻ കൂർ ജാമ്യം?
രണ്ടാം കെട്ടിന് അനുവാദം നൽകുന്ന പള്ളി കമ്മിറ്റിക്കാർ അവരുടെ കുടുംബത്തിലെ സ്ത്രീകളിൽ ആരുടെയെങ്കിലും ഭർത്താക്കന്മാർ രണ്ടാം കെട്ടിനൊരുങ്ങിയാൽ പ്രകോപിതരാവുകയും അതു എന്തുവില കൊടുത്തും ചെറുക്കുകയും ചെയ്യുന്നതിൽ നിന്നുതന്നെ മതം അനുവദിയ്ക്കുന്നതാണെങ്കിലും സമൂഹത്തിന് ആശാസ്യമല്ലാത്ത പ്രവണതകൾ മതത്തെ നയിക്കുന്നവർ പോലും അംഗീകരിയ്ക്കില്ലെ എന്നതിനു തെളിവാണ്. പക്ഷെ എന്നിട്ടും ബഹുഭാര്യാത്വത്തെ പരസ്യമായി അപലപിയ്ക്കാൻ മത വക്താക്കൾ ഇന്നും ഒരുക്കമല്ല എന്നത്‌ മതത്തിന്റെ തന്നെ ദുര്യോഗം എന്നേപറയേണ്ടൂ.

..:: അച്ചായന്‍ ::.. said...

നാട്ടപ്രന്തന്‍ ചേട്ടന്‍ പറഞ്ഞതെ എനിക്ക് പറയാന്‍ ഉള്ളു ...

raadha said...

ഭാര്യയെ ആയാലും ഭര്‍ത്താവിനെ ആയാലും പങ്കു വെക്കുന്ന കാര്യം ആരും തന്നെ ഇഷ്ടപ്പെടില്ല. ഇവിടെ ആദ്യത്തെ ഭാര്യക്ക്‌ എന്ത് തോന്നും എന്നത് മാത്രമല്ല പ്രശ്നം രണ്ടാം ഭാര്യക്കും സമ്മതമുള്ള ഏര്‍പ്പാട് ആയിരിക്കില്ല ഇത് എന്ന സത്യം കൂടെ കാണണം. തീര്‍ച്ചയായും ഈ പരിപാടി വേണ്ട എന്ന് വെക്കുന്നതാണ് ഉചിതം.

sHihab mOgraL said...

മതവും വിധി വിലക്കും ബഹുഭാര്യത്വവും അല്ല ഇവിടുത്തെ വിഷയം, ബഹുഭാര്യത്വത്തെ കുറിച്ചുള്ള ഭാര്യമാരുടെ വിചാരങ്ങള്‍ എന്തായിരിക്കും എന്ന അന്വേഷണമാണ്‌" എന്ന് പ്രസ്താവിച്ച് വിഷയത്തിന്റെ ഒരു വശത്തു മാത്രം ഒതുങ്ങാന്‍ ശ്രമിച്ച അഞ്ചല്‍ക്കാരന്‍, ഇപ്പോള്‍ ഇതില്‍ വന്നു കൊണ്ടിരിക്കുന്ന മതത്തെയും വിധിവിലക്കിനെയും ബഹുഭാര്യത്വത്തെയും കുറിച്ചുള്ള കമന്റുകളും, വിഷയത്തിന്റെ മറ്റുവശങ്ങളിലേക്കുള്ള സൂചനകളും കണ്ട് മൗനം പാലിക്കുന്നു…

കാട്ടിപ്പരുത്തി സൂചിപ്പിച്ചതു പോലെ ബഹുഭാര്യത്വമെന്ന വിഷയം ഇത്ര വലിയ ചര്‍ച്ച തന്നെയാവാന്‍ മാത്രമുള്ള പ്രശ്നങ്ങള്‍ പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ നമ്മള്‍ കണ്ടുവോ എന്നത് ഒരു ചോദ്യമാണ്‌. അദ്ദേഹത്തിന്റെ സൂചനകളെ ഒന്നു കൂടി വിശദീകരിച്ചാല്‍ ചില കാര്യങ്ങള്‍ കൂടി ചിന്തിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാവും.

സീരിയല്‍ സിനിമാ രംഗങ്ങളിലെ തിളക്കം കണ്ട് അതിലേക്കെടുത്തു ചാടി ഈയാം‌പാറ്റകള്‍ പോലെ ഉരുകിത്തീരുന്ന സ്ത്രീജീവിതങ്ങളെയും, അതിനു വേണ്ടി മക്കളെ പ്രേരിപ്പിക്കുന്ന അമ്മമാരുടെയും വാര്‍ത്തകള്‍ നമ്മള്‍ എന്നും കാണുന്നുണ്ട്; (15/03/2009 ലെ മാതൃഭൂമി വാര്‍ത്ത യില്‍ പോലും)

സ്ത്രീ ഉപഭോഗസംസ്ക്കാരത്തിന്റെ പരസ്യപ്പലകയായി അധഃപതിക്കുന്നത്, പരമാവധി പ്രദര്‍ശിപ്പിക്കാനുതകുന്ന വസ്ത്രങ്ങളില്‍ വിപണി അവളെ വലയം ചെയ്യുന്നത്, (ലോകസുന്ദരിപ്പട്ടത്തിനായി തുണിയുരിഞ്ഞ് മലയാളിയുടെ അഭിമാനം കാക്കാന്‍ പോയ പെണ്‍‌കുട്ടിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട റേഡിയോ ചാനലും നമ്മള്‍ മലയാളികളുടേതാണ്‌.), ആല്‍ബങ്ങളുടെ പേരു പറഞ്ഞ് നിലതെറ്റിയ സംസ്ക്കാരത്തിലേക്ക് ആപതിക്കുന്നത്, നിരന്തരം അവള്‍ പീഢിപ്പിക്കപ്പെടുന്നത്, മൂന്നും നാലും വയസ്സുള്ള കുഞ്ഞുങ്ങള്‍ പോലും നെറികെട്ട കാമാര്‍ത്തിയുടെ ഇരയാവുന്നത് ഇവയൊക്കെ ഒരു സമൂഹത്തിന്റെ അധഃപതനമാണ്‌; സ്ഥിരം നമ്മള്‍ കേള്‍ക്കേണ്ടി വരുന്നത്. അതിനു നേരെയൊക്കെ കണ്ണടച്ച് ഈ വിഷയം വലിയ ചര്‍ച്ചയാക്കാന്‍ തോന്നുന്ന പ്രേരണയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്‌.

പരസ്ത്രീ ഗമനത്തെ എതിര്‍ക്കാതെ, ഉറകളുടെ ഉപയോഗത്തെക്കുറിച്ച് സചിത്രബോധവല്‍ക്കരണം നടത്തി "രതി പാപമല്ല" എന്ന ലേബലില്‍ മനുഷ്യന്റെ സദാചാര സങ്കല്പ്പങ്ങളെ തിരുത്തി വായിക്കാന്‍ കല്‍‌പിക്കുന്ന ആധുനിക ബുദ്ധിജീവി ചര്‍ച്ചകളിലൊന്നും മനസു നോവാത്തവര്‍ക്ക്, മതം അനുവദിച്ച രീതിയില്‍ ഒന്നില്‍‌ക്കൂടുതല്‍ ഭാര്യമാരെ വച്ചു കൊണ്ടിരിക്കുന്നത് അനാചാരമാവുന്നതിന്റെ അര്‍ത്ഥവും ചിന്തനീയം തന്നെ.

“ഒരു... ഒരു.. സംതൃപ്തി ഇല്ലെടോ..” എന്ന് രണ്ടാം വിവാഹത്തിന് കാരണം പറഞ്ഞയാളെക്കുറിച്ച് അഞ്ചല്‍ എഴുതുമ്പോള്‍ അയാളുടെ ലൈംഗിക സംതൃപ്തി മാത്രമാണോ വായനക്കാര്‍ മനസിലാക്കേണ്ടത്. ഒരു ഭര്‍ത്താവിന്ന് ഭാര്യയില്‍ നിന്നും ലഭിക്കേണ്ട സംതൃപ്തികള്‍ പലതാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ലൈംഗികതക്ക് വലിയ പ്രാധാന്യമുണ്ടെന്നത് തര്‍ക്കരഹിതമാണ്‌. പക്ഷേ, ഭര്‍ത്താവ് വീട്ടിലേക്ക് കയറി വരുമ്പോള്‍ ടി.വി സീരിയലിന്നു മുന്നില്‍ ചടഞ്ഞിരുന്ന്‌ കണ്ണിലൂടെയും മൂക്കിലൂടെയും നീരൊഴുക്കി സാങ്കല്പ്പികലോകത്ത് കഴിയുന്ന ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവിനെ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, നല്ല വസ്ത്രമണിഞ്ഞ് എതിരേല്‍ക്കാനാവുന്നില്ലെങ്കില്‍, തന്റെ മാനസികവ്യഥകള്‍ക്ക് സാന്ത്വനമാവാനോ, ആത്മഹര്‍ഷങ്ങളില്‍ അറിഞ്ഞ് അലിഞ്ഞു ചേരാനോ ഒന്നും ഭാര്യയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ഭര്‍ത്താവിന്റെ തൃപ്തിയില്ലായ്മയുടെ അര്‍ത്ഥം എന്താണ്‌..?

സ്ത്രീകള്‍ക്ക് പുരുഷനെപ്പോലെ സ്വാതന്ത്ര്യം വേണമെന്ന മുറവിളിയുടെ അര്‍ത്ഥം സ്ത്രീകളുടെ അവകാശങ്ങള്‍ കൃത്യമായി അംഗീകരിക്കപ്പെടണം എന്നു മാത്രമായിരിക്കണം. അല്ലാതെ, സ്ത്രീ പുരുഷനെപ്പോലെയാവാന്‍ ശ്രമിക്കുന്നത് എത്ര ബാലിശമാണ്‌. അത് പ്രകൃതിക്ക് യോജിക്കുന്നതല്ല.

നിയമലംഘനം മതത്തിന്റെ വിഷയത്തില്‍ മാത്രമല്ല; എല്ലായിടത്തും എല്ലാ വിഷയത്തിലും നടക്കുന്നുണ്ട്. മതത്തിന്റെ വിഷയത്തിലാക്കുമ്പോള്‍, ഭൗതികജീവിതത്തിന്റെ താളഭംഗത്തിനു കാരണമാവുക, ദൈവകല്‍‌പ്പന ലംഘിക്കുക എന്ന രണ്ട് രീതിയില്‍ അതു വിലയിരുത്തപ്പെടും. അതിനുള്ള ശിക്ഷയും മതം മുന്നറിയിക്കുന്നുണ്ട്. സര്‍‌വ്വ നീതിയും ഈ ഭൗതികലോകത്ത് നടപ്പിലാക്കപ്പെടണമെന്ന യുക്തി നമുക്ക് അപ്രാപ്യമാണെന്നറിയുന്നതിവിടെയാണ്‌

അങ്കിള്‍ said...

ഈ സംവാദം ഇത്രയധികം നീളുമെന്ന് കരുതിയതേയില്ല. ഇവിടുത്ത വിഷയവുമായി അധികം ദൂരത്തല്ല മുസ്ലിം സ്ത്രീയും വിവാഹ നിയമങ്ങളും. താല്പര്യമുള്ളവര്‍ക്ക് അതിവിടെ വായിക്കാം.

എന്തിനു മുസ്ലിം സ്ത്രീകളുടേതിലോട്ടൊതുക്കണം. ഇവിടുത്തെ വിഷയം മുസ്ലിം സ്ത്രീകള്‍ മാത്രമല്ലല്ലോ. ഹിന്ദു സ്ത്രീയും വിവാഹ നിയമങ്ങളെപറ്റിയും ഈ പോസ്റ്റില്‍ വായിക്കു.

ക്രിസ്ത്യന്‍ സ്തീകളും വിവാഹ നിയമങ്ങളെപറ്റിയും ഇവിടെ വായിക്കാം.

എല്ലാം ആധികാരിക രേഖകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

29-2-2008 നു സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമം ജാതി മത ഭേദമന്യേ എല്ലാര്‍ക്കും ബാധകമാണു. അതു കൊണ്ട് എല്ലാരും അറിഞ്ഞിരിക്കേണ്ടതുമാണ് ഇക്കാര്യങ്ങള്‍.

Calvin H said...

വരാന്‍ ഇത്തിരി വൈകിപ്പോയി,

ബഹുഭാര്യാത്വത്തിനെ തത്വത്തിലെങ്കിലും അനുകൂലിക്കുന്ന ചിലരെ കണ്ട് ഞെട്ടിയോ ഞാന്‍? ഇല്ല ഇതെല്ലാം സ്വാഭാവികം.

ബഹുഭാര്യാത്വം അതിന്റെ ഏതര്‍ത്ഥത്തിലും ഒരു ദുരാചാരമാണ്.

പോസ്റ്റിലൂടെ സഞ്ചരിച്ചപ്പോല്‍ തോന്നിയത്...

ഭാര്യമാരുടെ അഭിപ്രായം :

ഒരു ഭാര്യ പറഞ്ഞു:
“എന്റെ ഭര്‍ത്താവ് അങ്ങിനെയൊരു തീരുമാനം എടുത്താല്‍ അയാളെ ഞാന്‍ കൊല്ലും എന്നിട്ടും ഞാനും ചാകും.”
മറ്റൊരു ഭാര്യ:
“കെട്ടുന്നതിന്റെ അന്ന് രണ്ടെണ്ണത്തിനേയും കൊല്ലും. മക്കളേയും കൊല്ലും. ഞാനും ചാകും.”
വേറൊരു ഭാര്യ:
“വിവാഹ മോചനം നേടും. വേറെ കെട്ടും.”

കൊള്ളാം.. ബെസ്റ്റ്.. എന്റെ ഭര്‍ത്താവിനെ ഞാനും , എന്നെ എന്റെ ഭര്‍ത്താവ്യ്ം നന്നായി സ്നേഹിക്കുകയും മനസില്ലാക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ഇത്തരമൊരു ചോദ്യത്തിന് തന്നെ സാധുതയില്ലെ എന്നു പറഞ്ഞ ഏതെങ്കിലും ഭാര്യമാരുണ്ടോ എന്നറിയാന്‍ താല്പര്യം ഉണ്ട്.

പ്രശ്നം വെറും ബഹുഭാര്യാത്വം അല്ല. ദാമ്പത്യജീവിതത്തില്‍ സ്ത്രീ രണ്ടാം പൗരനും പുരുഷന്‍ മേധാവിയുമാവുന്നത് കൊണ്ടാണ് ഇതൊക്കെ...


വലിയ വാചകമടിക്കുന്നവര്‍ക്ക് പോലും ആചാരങ്ങള്‍ ഇല്ലാതെ കഴിയില്ല എന്നു നന്നായി മനസിലാവുന്നുണ്ട്.

ജോണികുട്ടി.. said...

ഒരു പുരുഷൻ മറ്റൊരു സ്ത്രീയെതേടിപോകുന്നതിനു പല കാരണങ്ങളുണ്ടാകാം. പ്രധാന കാരണം, പരസ്പരം നല്ല ഇണകളായി മാറുന്നതിലുള്ള പരാജയമാണ്. ലൈംഗീകത മാത്രമല്ല നല്ല ഇണകളെ സ്യുഷ്ടിക്കുന്നതു. മാനസ്, ശരീരം, സമൂഹം ഇതെല്ലാം കാരണങ്ങളാണ്. കുടുമ്പജീവിതം സംതൃപ്തമല്ലെങ്കിൽ സ്ത്രീയും പുരുഷനും മറ്റു മാർ‌ഗ്ഗങ്ങൾ തേടും. ചിലപ്പോൾ വേർപിരിയും,ചിലപ്പോൾ മറ്റു ബന്ധങ്ങൾക്കുമുതിരും,അല്ലെങ്കിൽ അസംതൃപ്തജീവിതം തുടരും. ഇവിടെയെല്ലാം സ്ത്രീയും പുരുഷനുമൊരുപോലാണ്. കുടുമ്പജീവിത്തിൽ വിശ്വസ്തത ഏറ്റവും പ്രധാനമാണെന്നാണു ഞാൻ കരുതുന്നത്. അതില്ലാതവുമ്പോളല്ലെ പര സ്ത്രീ/പുരുഷ ഗമനങ്ങളുണ്ടാകുന്നത്.
ഇനി ബഹുഭാര്യാത്വം, പരസ്ത്രീഗമനം എന്ന വാക്കിന്റെ ഒരു ഗ്ലോറിഫൈഡ് രൂപമാണ് ബഹുഭാര്യാത്വം. സംതൃപ്തമായ കുടുംമ്പജീവിതം നയിക്കുന്ന ഒരു പുരുഷനും മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കില്ല. കുടുംമ്പജീവിതം ഒരാൾക്കുമാത്രമായി അസംതൃപ്തവുമാവില്ല. അപ്പോൾ സ്ത്രീയിതെല്ലാം സഹിച്ചോണം ഞാൻ എന്റെ സുഖം തേടിപ്പോകുമെന്ന പുരുഷന്റെ മനോഭാവമാണ് ബഹുഭാര്യാത്വത്തിനു ഒരു കാരണം. മറ്റൊന്ന് സ്ത്രീ തന്നെ സുഖിപ്പിക്കാനും പിന്നെ മറ്റുപാധികൾക്കുമായുള്ള ഒരുല്പന്നം മാത്രമാണെന്നുള്ള കാഴ്ചപ്പാട്. ഈ രണ്ടു കാരണങ്ങളേ ഇതിനു പിന്നിലുള്ളൂ.
പരസ്ത്രീകളെ തേടിപ്പോകുന്ന പുരുഷന്മാരേക്കളും തെറ്റുകാർ (ഒരു ഭാര്യയിരിക്കെ)മറ്റൊരു ഭാര്യയെത്തേടൂന്നവരാണ്. കാരണം ആദ്യകൂട്ടർ സമൂഹത്തിനുമുമ്പിലും സ്വന്തം കുടുമ്പത്തിനുമുന്നിലും വിചാരണ ചെയ്യപ്പെടാം.സ്ത്രീക്ക് അയാളെ തള്ളുകയോ കൊള്ളുകയോ ചെയ്യാം. എന്നാൽ രണ്ടൊ മൂന്നോ ഭാര്യമാരിൽ ഒരാളകുന്ന സ്ത്രീക്കു ഇത്തരം സ്വാതന്ത്യങ്ങളൊന്നുമില്ല.
ബഹുഭാര്യാത്വം എന്നു കേൾക്കുമ്പോഴേ അതു ഒരു പ്രത്യേക മതവിഭാഗത്തിനെ സംബദ്ധിച്ചുള്ളതാണെന്നും അതിനാൽ തന്നെ അതു ന്യായീകരിക്കപ്പെടേണ്ടതാണെന്നും കരുതുന്നവർ ദൌർഭാഗ്യവശാൽ നമ്മുടെയിടയിൽ ഉണ്ട്. (ഈ സംവാദവും പോകുന്നതാ ദിശയിൽ ത്തന്നെ). അതുകൊണ്ടെന്തു സംഭവിക്കുന്നു, ഒരാൾ എത്രകെട്ടിയാലും, നന്നായാലും ചീത്തയാലും, അരാണെന്നു കൂടിത്തിരക്കാതെ പുരുഷനെ അനുകൂലിക്കാൻ പലരും കൂടെ കൂടും. ഈ അനുകൂല്യം പലരും മുതലെടുക്കുന്നുണ്ടെന്നതാണു സത്യം. രണ്ടാം കല്യാണം കഴിക്കാൻ മതം മാറിയ ഒരു ഉത്തരേന്ത്യൻ മന്ത്രിയുടെ കഥ ഓർക്കുമല്ലോ.
ഈയിടെ റ്റീവിയീൽ ഒരു വിദ്വാൻ ബഹുഭാര്യാത്വത്തത്തെ അനുകൂലിച്ചു കൊണ്ടു പറയുന്നതു കേട്ടു. മാസമുറ സമയത്തു സ്ത്രീകളുമായി ലൈംഗീഗബന്ധത്തിലേർപ്പെടാൻ സാധിക്കില്ലല്ലോ അതിനാൽ കൂടുതൽ ഭാര്യമാർ ആകാമെന്ന്. എന്തു പറയാൻ..

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

പലപ്പോഴും തോന്നിയിട്ടുള്ള കാര്യങ്ങള്‍ ...

ആത്മാഭിമാനമുള്ള സ്ത്രീകള്‍ സമ്മതിക്കുമെന്ന് കരുതാന്‍ വയ്യ ... ചിലപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ടോ ഒക്കെ ദുര്‍ബലചിത്തകള്‍ സമ്മതിച്ചേക്കാം ....

സുബൈദ said...

അഞ്ചല്‍ കാരന്‍ ബഹു "ഭാര്യത്വം ഭാര്യമാര്‍ക്ക് പറയാനുള്ളത്" എന്ന ശീര്‍ഷകത്തില്‍ ഇട്ട പോസ്റ്റ് വായിച്ചു.
അതില്‍ മൌലവിയുമായുള്ള സംഭാഷണവും അതിനു ശേഷം ചില ഭാര്യമാരുമായി നടത്തിയ ചര്‍ച്ചയും അതില്‍ ഭാര്യമാരുടെ പ്രതികരണങ്ങളും എല്ലാം കുടി നന്നായിട്ടുണ്ട്
ബഹു ഭാര്യത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ക്ക് (മുസ്ലിംകള്‍ക്ക്) പ്രധാനമായും മതം അനുവദിച്ചു എന്നതും മറ്റുമാണ്‌ പറയാനുള്ളത്..
പ്രതികൂലിച്ചു സംസാരിക്കുന്നവര്‍ക്ക് പ്രധാനമായും പറയാനുളളത് ഭാര്യമാരുടെ സൌകര്യങ്ങളും അവകാശങ്ങളും അവരുടെ സ്വകാര്യ സ്വത്ത് മറ്റൊരുവള്‍ക്ക് കൂടി പങ്കു വെക്കുന്നതിനെ കുറിച്ചുമാണല്ലോ?.
എന്നാല്‍ ഇതില്‍ വളരെ പ്രധാന പെട്ട ചില വസ്തുഥകള്‍ ഇരു കൂട്ടരും അവഗണിക്കുന്നു.
ബഹു ഭാര്യത്വം പാടില്ല എന്ന് പറയുന്നത് തികച്ചും മനുഷ്യാവകാശ ലംഘനവും സ്ത്രീ വിരുദ്ധവുമാണ്.
ബഹു ഭാര്യത്വതെ വിമര്‍ശിക്കുന്നവര്‍ക്ക് അകെ പറയാനുളളതിന്റെ രത്നച്ചുരുക്കമാണ്‌ മുകളിലത്തെ പോസ്റ്റിലുള്ളത്.
എന്നാല്‍ ഇവര്‍ വിവാഹിതരായ കുടുംപിനികളായ സംരിക്ഷിക്കാന്‍ ആളുള്ള സ്ത്രീകളുടെ സൗകര്യം ഇത്തിരി കുറയുന്നത് വലിയ കാര്യമായി കാണുന്നു,
സ്വന്തം സൗകര്യം അല്പം കുറഞ്ഞാലും മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഉപകാരം കിട്ടുമോ എന്നാണ് മനുഷ്യത്വമുള്ള മനസ്സാക്ഷിയുള്ള മനുഷ്യര്‍ ചിന്തിക്കുക. ആ രീതിയിലേക്ക് മനുഷ്യനെ വളര്‍ത്താനാണ് സംസ്ക്ര്‍ത്ത സമുഹം പര്ശ്രമിക്കെണ്ടാത്. അല്ലാതെ മനുഷ്യനെ കൂടുതല്‍ സന്കുചിതനാക്കാനല്ല.
എന്നാല്‍ വിവാഹ പ്രായം കഴിഞ്ഞു സംരക്ഷിക്കാനാരുമില്ലാത്ത സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുത്തുവാക്കുകള്‍ കൊണ്ട് മനസ് വേദനിക്കുന്ന സ്ത്രീയായി ജനിച്ചതില്‍ സ്വയം ശപിക്കുന്ന സമുഹത്തിന്റെ മുന്നില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്ന വിചാരങ്ങളും വികാരങ്ങളും മജ്ജയും മാംസവുമുള്ള മനുഷ്യരായ അവിവാഹിതകളും വിധവകളും ആയ കാമ വെറിയന്മാര്‍ കൊത്തി വലിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ക്ക് നേരെ പുറം തിരിഞ്ഞു നിന്ന് ഞങ്ങള്‍ സ്ത്രീ പക്ഷ വാദികളാണൊന്നു സ്വയം അവകാശ പ്പെടുന്ന സാമുഹ്യ ദ്രോഹികളും മനുഷ്യാവകാശ ധ്വംസകരും സ്ത്രീ വിധ്വഷികളും ആയ കപഠ പുരോഗമന വാദികള്‍ക്ക് ഇതിനെ കുറിച്ച് എന്താണു പറയാനുള്ളത് എന്നറിയാന്‍ താല്പര്യമുണ്ട്.
കേരളത്തലെ പ്രമുഖ ഫെമിനിസ്ററ് സംഘടനകള്‍ ലോക വനിതാ ദിനത്തില്‍ സ്ത്രീകളുടെ അവകാശമായി ആവശ്യപെട്ടത്‌ വീട്ടില്‍ കുടുംബിനിയായി ജോലി ചെയ്യുന്നതിന്നതിനു കൂലി വേണമെന്നാണ്. ഇത്തരം വനിതാ സന്ഘടനകള്‍ കൊണ്ട് കേരളത്തിലെ പീഠനം അനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെടുന്ന ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്കുള്ള വേണ്ടി എന്താണ് ചെയ്യാന്‍ പോകുന്നത്.
കേരളത്തിന്റെ മുഘ്യ മന്ത്രി ഇക്കഴിഞ്ഞ കേരള പിറവി ദിനത്തില്‍ കേരളത്തിലെ ജന സംഖൃ സ്ഥിതി വിവരണത്തെ കുറിച്ച് നടത്തിയ പ്രസ്താവന അഞ്ചല്‍ കാരനും അറിഞ്ഞു കാണുമല്ലോ?.
നാം ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയാണെന്കിലും എഴുതുകയാണെന്കിലും പ്രസംഗിക്കുകയാണെന്കിലും അത് മനുഷ്യാവകാശ ധ്വംസനവും പ്രതിലോമ പരവുമാകാന്‍ ഇടവരരുത്
തല്ക്കാലം നിര്‍ത്തട്ടെ
എന്റ ഇമെയില്‍ ID ZUBAIDA.DAREES@GMAIL.COM

വല്യമ്മായി said...

Zubaida,

മതം അനുശാസിക്കുന്ന രീതിയിലുള്ള ബഹുഭാര്യാത്വം എതിര്‍ക്കാനല്ല ഞാന്‍ എന്റെ കമന്റുകളിലൊന്നും ശ്രമിച്ചിട്ടുള്ളത്.അതിന്റെ മറവില്‍ നടക്കുന്ന അനാചാരങ്ങളേയും അനാശ്വാസ്യങ്ങളേയും എതിര്‍ക്കാനാണ്.ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ കല്യാണം കഴിച്ച് അവരുടെ ഇടയില്‍ നീതി പുലര്‍ത്താന്‍ കഴിയുന്നവര്‍ അതിനു ശ്രമിച്ചോട്ടെ.പക്ഷെ മതം അനുവദിച്ചു എന്ന ഒരൊറ്റകാരണം കൊണ്ട് ഒരു സ്ത്രീയുടെ ജീവിതം നഷ്ടപ്പെടുത്തി മറ്റൊരാള്‍ക്ക് ജീവിതം കൊടുക്കുന്നവര്‍ നാളെ അവരോടും അത് തന്നെ ആവര്‍ത്തിക്കില്ലേ?

സുബൈദ said...

""Zubaida,

മതം അനുശാസിക്കുന്ന രീതിയിലുള്ള ബഹുഭാര്യാത്വം എതിര്‍ക്കാനല്ല ഞാന്‍ എന്റെ കമന്റുകളിലൊന്നും ശ്രമിച്ചിട്ടുള്ളത് എന്നതും മറ്റുമാണ്‌ പറയാനുള്ളത്""
വല്യമ്മായിയുടെ പോസ്റ്റില്‍ നിന്ന് കോപ്പി പേസ്റ്റ് ചെയ്ത ഭാഗം മുകളില്‍.



വല്യമ്മായി എന്റെ പേരെഴുതി മറുപടി പറഞ്ഞത് കൊണ്ട് പ്രതികരിക്കുകയാണ്
ഞാന്‍ എന്റെ പോസ്റ്റിലെ ആദ്യ പാരയില്‍ കൊടുത്ത പ്രസ്താവന വായനക്കാര്‍ ഒരിക്കല്‍ കൂടി വായിക്കുക

""ബഹു ഭാര്യത്തെ അനുകൂലിച്ചു സംസാരിക്കുന്നവര്‍ക്ക് (മുസ്ലിംകള്‍ക്ക്) പ്രധാനമായും മതം അനുവദിച്ചു എന്നതും മറ്റുമാണ്‌ പറയാനുള്ളത്..""


ഇതില്‍ ഞാന്‍ മതത്തെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. അത് വേണമെന്കില്‍ നമുക്ക് ആവാം പക്ഷെ അഞ്ചല്‍ കാരന്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ താല്പര്യ പ്പെടാതെ അദ്ധേഹത്തിന്റെ പ്ലാറ്റ് ഫോമില്‍ നിന്ന് അത് ചര്‍ച്ച ചെയ്യല്‍ അനീതി ആകും.
അത് കൊണ്ട് തന്നെ ആ വിഷയം തല്കാലം തൊടുന്നില്ല .
പിന്നെ എന്തിനാണാവോ അമ്മായി എന്റെ പേര് വച്ച് പോസ്റ്റ് ചെയ്തത്.

വേറെ ഒരു കാര്യം കൂടി വല്യമ്മായിയുടെ പോസ്റ്റുകള്‍ എനിക്ക് മറുപടി വന്ന ശേഷം മാത്രമാണ് ഞാന്‍ വായിച്ചത്
പക്ഷെ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമായി തന്നെ നില നില്‍ക്കുന്നു.

അഞ്ചല്‍ക്കാരന്‍ said...

പരസ്പരം സ്നേഹിയ്ക്കാനും മനസ്സിലാക്കാനും ബഹുമാനിയ്ക്കാനും കഴിയുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും വിവാഹേതര ബന്ധങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയും. ഭാര്യയ്ക്ക് അസുഖമാണ് എന്നതിന്റെ പേരില്‍ അവളെ കണ്ടം ചെയ്ത് പുതിയൊരുവളെ ഭാര്യയാക്കുന്നത് ക്രൂരമാണ്. അതു പോലെ തന്നെ തിരിച്ചും. അതങ്ങിനെയല്ല എന്നു സ്ഥാപിയ്ക്കാനുള്ള സര്‍വ്വ ശ്രമങ്ങളും കാപട്യമാണ്.

ബഹുഭാര്യാത്വം ചര്‍ച്ചയാക്കുന്നിടത്തൊക്കെയും മതത്തെ കൂട്ടുപിടിയ്ക്കുന്നവര്‍ മുന്നോട്ടു വെയ്ക്കുന്ന വാദങ്ങള്‍ ഒന്നും തന്നെ മതത്തിന്റെ വിധിവിലക്കുകളെ സാധൂകരിയ്ക്കുന്നവയല്ല. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പോലും യോജിപ്പിലെത്തുവാന്‍ കഴിയാത്ത, വിശുദ്ധ ഖുറാനും നബിചര്യകളും പോലും വിശകലനം ചെയ്യുന്നതില്‍ തന്‍പ്രമാണിത്തത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന ആധുനിക മുസ്ലീം പൌരോഹിത്യത്തിന്റെ എല്ലാ ആവാന്തര വിഭാഗങ്ങളും ബഹുഭാര്യത്വത്തിന്റെ പേരില്‍ ഒന്നിയ്ക്കുന്നത് കാണാന്‍ കൌതുകവുമുണ്ട്.

ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉള്ളവര്‍ എല്ലാ ഭാര്യമാരേയും സമഭാവനയോടെ കാണണം എന്ന മതത്തിന്റെ വിധിവിലക്ക് അതേ പടി അനുസരിയ്ക്കാന്‍ കഴിവുള്ളവര്‍ മാത്രമേ മതത്തിന്റെ വിധിവിലക്കിന്റെ അടിസ്ഥാനത്തില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിയ്ക്കാന്‍ പാടുള്ളു എന്നതല്ലേ വസ്തുത? സ്വന്തം മക്കളോടുള്ള സ്നേഹത്തില്‍ പോലും ഏറ്റകുറച്ചിലുകള്‍ ഉണ്ടാകുന്നവരാണ് സാധാരണ മനുഷ്യര്‍. അങ്ങിനെയുള്ളപ്പോള്‍ മതത്തിന്റെ വിധിവിലക്കിനെ കൂട്ടുപിടിച്ച് നാടുനീളെ വിവാഹം കഴിയ്ക്കുന്നവരെ എങ്ങിനെ ന്യായീകരിയ്ക്കാന്‍ കഴിയും?

സാമ്പത്തിക ശേഷി കുറഞ്ഞ മുസ്ലീ പെണ്‍കുട്ടികള്‍ക്ക് വിവാഹം ആലോചിയ്ക്കുമ്പോള്‍ രണ്ടാം കെട്ടുകാരുടേയും മൂന്നാം കെട്ടുകാരുടേയും ഒരു തള്ളികയറ്റമാണ്. കൂടുതല്‍ അറിയണമെങ്കില്‍ മൈനയുടെ ഈ പോസ്റ്റ് വായിയ്ക്കാം.

സാമ്പത്തിക ശേഷി കുറഞ്ഞ പെണ്‍കുട്ടികള്‍ക്ക് ജീവിതം കൊടുക്കാന്‍ അവരെ രണ്ടാം ഭാര്യയോ മൂന്നാം ഭാര്യയോ ആക്കുകയല്ല വേണ്ടത്. അവര്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്തി ജീവിയ്ക്കാന്‍ ഉതകുന്ന സാഹചര്യം ഉണ്ടാക്കികൊടുക്കുന്നിടത്തേ സമൂഹത്തിന്റെ ബാധ്യത അവസാനിയ്ക്കുന്നുള്ളു.

രണ്ടാം വിവാഹം കഴിയ്ക്കുന്നതോടെ ആദ്യ ഭാര്യയും കുട്ടികളും അരാജകത്വത്തിലേയ്ക്ക് വഴുതി വീഴുന്നതാണ് വര്‍ത്തമാനകാല സത്യം. അതങ്ങിനെയല്ല എന്നു തെളിയിയ്ക്കാന്‍ ബഹുഭാര്യത്വത്തെ അനുകൂലിയ്ക്കുന്ന ആര്‍ക്കെങ്കിലും കഴിയും എന്നു തോന്നുന്നില്ല.

മതത്തിന്റെ വിധിവിലക്കും ബഹുഭാര്യത്വത്തെയും കൂട്ടികെട്ടുന്നത് അവരവരുടെ സൌകര്യത്തിനു വേണ്ടി മാത്രമാണെന്നു കരുതാനേ വഴിയുള്ളു. ബഹുഭാര്യത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒരിടത്തും ഭാര്യമാര്‍ക്ക് പറയാനുള്ളത് വിഷയീഭവിച്ച് കണ്ടിട്ടില്ല. ഈ ചര്‍ച്ചയുടെ വിഷയ ഭാര്യമാര്‍ക്ക് പറയാനുള്ളത് ആയിരുന്നു എന്നിട്ട് കൂടിയും ഇവിടേയും മതത്തിനു പറയാനുള്ളത് എന്ന രീതിയിലാണ് ചര്‍ച്ച മുന്നോട്ടു പോയത്. ഇതു തന്നെയാണ് ബഹുഭാര്യത്വത്തെ കുറിച്ചുള്ള എല്ലാ ചര്‍ച്ചകളിലും കാണാന്‍ കഴിയുന്നതും.

പ്രിയ ഉണ്ണികൃഷ്ണന്‍ തുടങ്ങി വെച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് പോസ്റ്റിന്റെ സത്ത മനസ്സിലാക്കി ചര്‍ച്ചയെ സജീവമാക്കിയ വല്യമ്മായിയ്ക്ക് നന്ദി. ഷിഹാബ് മോഗ്രാല്‍ മുന്നോട്ടു വെച്ച മതവും വിധിവിലക്കും ബഹുഭാര്യത്വവും തമ്മിലുള്ള ബന്ധം സംവാദത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഷിഹാബ് മൊഗ്രാലിനും നന്ദി.

വിവിധ സമൂഹങ്ങളിലെ വൈവാഹിക നിയമങ്ങളെ കുറിച്ച് വെളിച്ചം വീശുന്ന പോസ്റ്റുകളിലേയ്ക്ക് അങ്കിള്‍ നല്‍കിയ ലിങ്കുകള്‍ക്കും നന്ദി.

ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച പ്രിയ ഉണ്ണികൃഷ്ണനും നന്ദി.

ചര്‍ച്ച സജീവമാക്കിയ
ചങ്കരന്‍
സജി
പകല്‍കിനാവന്‍
പ്രതിധ്വനി
കുഞ്ഞന്‍
കൃഷ്ണ തൃഷ്ണ
നജൂസ്
കൊച്ചുത്രേസ്യ
ഹരി
ഷംസ്
കരീം മാഷ്
നട്ടപ്പിരാന്തന്‍
കിച്ചു
സുമയ്യ
സന്തോഷ്
പള്ളിക്കരയില്‍
ബൈജു ഏലിക്കാട്ടൂര്‍
കാട്ടിപ്പരുത്തി
അനില്‍ശ്രീ
മാവേലികേരളം
ദീപക് രാജ്
സജീം തട്ടത്തുമല
അച്ചായന്‍
രാധ
ശ്രീഹരി
ജോണിക്കുട്ടി
ശാരദനിലാവ്
സുബൈദ
പിന്നെ ചാറ്റില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചവര്‍ക്കും വന്നുപോയവര്‍ക്കും നന്ദി.

സുബൈദ said...

അഞ്ചല്‍ കാരന്‍ മതങ്ങളെ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കുകയാണെനന് പറഞ്ഞു ഇസ്ലാമിലെ അവാന്തര വിഭാഗങ്ങളെ വരെ ചര്‍ച്ചയില്‍ എടുത്തിട്ടത് കാണാന്‍ കൌതുകമുണ്ട്. അതെന്തെന്കിലും അവട്ടെ. അദ്ദേഹം ചൂണ്ടികാട്ടിയ വളരെ പ്രസക്തമായ ചില കാര്യങ്ങള്‍ അതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം.
പാവപ്പെട്ട വീട്ടിലെ പെണ്‍ കുട്ടികള്‍ക്ക് ഒന്നാം വിവാഹത്തിനുള്ള ആലോചന വരുന്നില്ല എന്നുള്ളതാണു.
അതിനുള്ള കാരണം കേരളീയ സാഹചര്യം അറിയുന്ന ഏതൊരു സാധാരണക്കാരനും അറിയാം സ്ത്രീധനമാണെന്നു. അതിനു വലിയ ബുദ്ധി ജീവി ആകേണ്ടതില്ല.
പക്ഷെ ആ സ്ത്രീധനമെന്ന പൈശാചികതയെ എതിര്‍ക്കാന്‍ വിമര്‍ശിക്കാന്‍ എന്തിന്നു നിരുല്സാഹപ്പെടുത്താനെന്കിലും ഇവിടുത്തെ പുരോഗമന വാദികള്‍ എന്ന് അവകാശപ്പെടുന്ന ഏതെങ്കിലും യുവജന പ്രസ്ഥാനങ്ങളോ രാഷ്ട്രീയ സാമുഹ്യ സാംസ്‌കാരിക കൂട്ടങ്ങളോ എന്തിനേറെ ഫെമിനിസ്റ്റ്‌ സംഘങ്ങളെന്കിലും തയ്യാറുണ്ടോ.
കേരളത്തിലെ ഫെമിനിസ്റ്റു കൂട്ടയ്മകളുടെ പ്രധാന പ്രവര്‍ത്തന മേഘല പുരുഷന്മാര്‍ക്ക് സുരക്ഷിതമായി സൌകര്യ പ്രതമായി വ്യഭിചരിക്കാന്‍ വേശ്യകളെ ഒരുക്കി കൊടുക്കുക എന്നതാണ്..
അതിനു അവര്‍ കൊടുക്കുന്ന പേര്‍ വനിതാ വിമോചനം സ്ത്രീ ശാക്തീകരണം ഒന്നോക്കെയാണ് എന്നത് എത്ര മാത്രം വിരോധാഭാസമല്ല.
എന്നാല്‍ കേരളീയ സാഹചര്യത്തില്‍ ബഹു ഭാര്യത്വം പൂര്‍ണമായി നിര്‍ത്തലാക്കിയാല്‍ ഏകദേശം ആറു ശതമാനം സ്ത്രീകള്‍ വിവഹം സ്വപ്നമായി മാത്രം ജീവിക്കെണ്ടാതായി വരും.
അല്ലാത്ത പക്ഷം സ്ത്രീ ബ്രുണ ഹത്യയോ ശിശു ഹത്യയോ നടത്തി സ്ത്രീ പുരുഷ സന്തുലനം നില നിര്‍തേണ്ടാതായി വരും. കാരണം കേരളത്തില്‍ അത്രയും സ്ത്രീ ജന സംഖൃ കൂടുതലാണ്.
എന്നാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതും പ്രയോകികമല്ല കാരണം ബാക്കിയുള്ള സ്ത്രീകളെ കൊല്ലുകയോ ഭുമിയില്‍ നിന്ന് നാട് കടത്തുകയോ വേണ്ടി വരും.
അപ്പോള്‍ മനുഷ്യത്വ പരവും ധാര്‍മികവും നീതി പൂര്‍വവും പ്രകൃതി പരവും ആയത് ബഹു ഭാര്യത്വം അനുവദിക്കുക എന്നത് തന്നെ.
അല്ലാത്ത പക്ഷം അത് സ്ത്രീ വിരുദ്ധമാണ് മനുഷ്യവകാശ ലങ്കനമാണ് പ്രകൃതി വിരുദ്ധമാണ് ധാര്‍മിക വിരുദ്ധവുമാണ്.
ഇനി വേണമെന്കില്‍ ഇസ്ലാമിലെ, മതങ്ങളിലെ, സംസ്കാരങ്ങളിലെ ചരിത്രത്തിലെ ബഹു ഭാര്യത്വ സംബ്രധായങ്ങള്‍ ചര്‍ച്ച ചെയ്യാം വേണമെന്കില്‍ മാത്രം
ഒന്ന് കൂടി സുചിപ്പിക്കട്ടെ നാം എഴുതുകയാണെന്കിലും പ്രസംഗിക്കുകയാണെങ്കിലും ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയണെന്കിലും അത് ധാര്‍മിക വിരുദ്ധവും മനുഷ്യാവകാശ ലങ്ഘനവും പ്രകൃതി വിരുദ്ധവുമാകാതെ ശ്രദ്ധിക്കുക.

Unknown said...

സുബൈദ പറഞ്ഞതിന് താഴെ എന്റെ ഒരു ഒപ്പ്.

ബഹുഭാര്യത്തത്തിന്റെ പ്രസക്തി എവിടെയാണെന്ന് ഇതെഴുതിയ ശിപായിക്ക് അറിയില്ല, ..പുള്ളിക്ക് പറ്റിയ പണി പോസ്റ്റിങ്ങാണ്.
ബ്ലോഗല്ല,.. ശിപായി .. നാട്ടിലെ ശിപായി.

yukthivadi said...

ബഹുമാന്യ അഞ്ചല്‍.
താങ്കള്‍ കൊക്കില്‍ കൊള്ളാത്തത് കൊത്തരുത്.
താങ്കള്‍ കൊച്ചു കൊച്ചു തമാശകളും നേരം പോക്കുകളുമായി കഴിഞ്ഞു കൂടുക. ബഹു ഭാര്യത്വം പോലെ ഉള്ള ഗഹനമായ വിഷയം എടുത്തിടുമ്പോള്‍ അത് മോടരേട്ടു ചെയ്യാനുള്ള ബുദ്ധിയും വിവേകവും വിവരവും വേണം.
അല്ലാത്ത പക്ഷം താങ്കളുടെ സ്വന്തം പോസ്റ്റില്‍ താങ്കള്‍ പറയാന്‍ ഉദ്ധേഷിചത്തിനു വിപരീതമായി ആളുകള്‍ ആശയ പ്രചരണം നടത്തും ശ്രദ്ധിക്കുക.
ഏഷ്യാനെറ്റ് റേഡിയോ ഇത് പോലെ സ്ത്രീ സംബന്ദ്ധമായ ഒരു വിഷയം നമ്മള്‍ തമ്മില്‍ എന്ന പരിപാടിയില്‍ ചര്‍ച്ച ചെയ്തു. അവര്‍ എന്ത് ലക്ഷ്യത്തോടെ വിഷയം തിരഞ്ഞെടുത്തോ അതിനു നേര്‍ വിപരീത ഫലം ആ പരിപാടിക്ക്‌ ലഭിച്ചു അതും ചന്ദ്ര സേനന്‍ നിയന്ത്രിച്ചിട്ടു.
അത് കൊണ്ട് താങ്കള്‍ താങ്കളുടെ വ്ര്‍ത്തത്തില്‍ ഒതുങ്ങുന്ന കാര്യങ്ങള്‍ ചര്‍ച്ചക്ക് എടുക്കുക. ആളുകള്‍ക്ക് നമ്മെക്കാള്‍ വിവരമുണ്ട് എന്ന കാര്യം ഉള്കൊളളുക
.

അഞ്ചല്‍ക്കാരന്‍ said...

ശരി യുക്തിവാദി സര്‍. ഇന്നിമുതല്‍ അങ്ങിനെ ചെയ്യാം.

അനില്‍ശ്രീ... said...

ഈ യുക്തിവാദി യു.എ.ഇ ക്കാരനാണെന്നു തോന്നുന്നല്ലോ... ശ്രീകണ്ഠന്‍ നായരെ ചന്ദ്രശേഖരന്‍ നായരാക്കിയിരിക്കുന്നു.

Unknown said...

5Lന് വായിക്കാന്‍‍ ഒരു ലിങ്ക് http://chinthiku.blogspot.com/2008/10/blog-post_27.html

ഇവിടെ ഞെക്കിയാലും മതി

ദാ വന്നല്ലോ അനില്‍‍ ശ്രീ.. പുള്ളിക്കു വല്ലതും പിടികിട്ടിയോ ആവോ.....

അനില്‍ശ്രീ... said...

ഒരു പ്രൊഫൈല്‍ പോലും സ്വന്തമായില്ലാത്ത താങ്കള്‍ ആണോ അപ്പോള്‍ അതിനു മുമ്പുള്ള കമന്റും ഇട്ടത്. ആദ്യം പോയി മുകളില്‍ നിന്ന് താഴെ വരെ വായിക്കൂ.. അതില്‍ എവിടെയും എന്റെ കമന്റ് കണ്ടില്ലെങ്കില്‍ ബെര്‍ളിയുടെ ജൂനിയറിന് ഒരവസരം കൂടെ തരാം...

എന്നിട്ട് ഞാന്‍ പഠിക്കാന്‍ പോകം... വല്ലതും മനസ്സിലാകുമോ എന്ന് നോക്കട്ടെ... നന്ദി സാര്‍...

yukthivadi said...

ഡിയര്‍ അനില്‍ ശ്രീ, ഞാന്‍ എഴുതിയത് ചന്ദ്ര സേനന്‍ എന്നാണ്
ചന്ദ്ര ശേകരന്‍ എന്നല്ല അത് വായിച്ചിട്ട് പോരായിരുന്നോ മറുപടി.

അനില്‍ശ്രീ... said...

എന്നാല്‍ ശരി സാര്‍.. അയാള്‍ ശേഖരനായാലും സേനനായാലും ശ്രീകണ്ഠനാകില്ലല്ലോ അല്ലേ.... അല്ലെങ്കിലും ഈ പറഞ്ഞ സേനന്റെ അവതരണം (ഒന്നര കട്ടക്കുള്ള അങ്ങേരുടെ സ്വരം...)എനിക്കിഷ്ടമില്ലാത്തത് കൊണ്ട് ഞാന്‍ ശ്രദ്ധിക്കാറില്ല..

സുദേവ് said...

"“ഒരു... ഒരു.. സംതൃപ്തി ഇല്ലെടോ..” എന്ന് രണ്ടാം വിവാഹത്തിന് കാരണം പറഞ്ഞയാളെക്കുറിച്ച് അഞ്ചല്‍ എഴുതുമ്പോള്‍ അയാളുടെ ലൈംഗിക സംതൃപ്തി മാത്രമാണോ വായനക്കാര്‍ മനസിലാക്കേണ്ടത്. ഒരു ഭര്‍ത്താവിന്ന് ഭാര്യയില്‍ നിന്നും ലഭിക്കേണ്ട സംതൃപ്തികള്‍ പലതാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ലൈംഗികതക്ക് വലിയ പ്രാധാന്യമുണ്ടെന്നത് തര്‍ക്കരഹിതമാണ്‌. പക്ഷേ, ഭര്‍ത്താവ് വീട്ടിലേക്ക് കയറി വരുമ്പോള്‍ ടി.വി സീരിയലിന്നു മുന്നില്‍ ചടഞ്ഞിരുന്ന്‌ കണ്ണിലൂടെയും മൂക്കിലൂടെയും നീരൊഴുക്കി സാങ്കല്പ്പികലോകത്ത് കഴിയുന്ന ഭാര്യയ്ക്ക് തന്റെ ഭര്‍ത്താവിനെ പുഞ്ചിരിയോടെ വരവേല്‍ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, നല്ല വസ്ത്രമണിഞ്ഞ് എതിരേല്‍ക്കാനാവുന്നില്ലെങ്കില്‍, തന്റെ മാനസികവ്യഥകള്‍ക്ക് സാന്ത്വനമാവാനോ, ആത്മഹര്‍ഷങ്ങളില്‍ അറിഞ്ഞ് അലിഞ്ഞു ചേരാനോ ഒന്നും ഭാര്യയ്ക്ക് സാധിക്കുന്നില്ലെങ്കില്‍ ഭര്‍ത്താവിന്റെ തൃപ്തിയില്ലായ്മയുടെ അര്‍ത്ഥം എന്താണ്‌..?"
..........................

ഹഹഹ ...ഈ എഴുതിയ ആളോടു ...ഇതൊന്നു തിരിച്ചും വായിച്ചു നോക്കി ഞാന്‍. അങ്ങനെ ആണെങ്കില്‍ പുരുഷന്‍ കള്ള് കുടിയനും വീട്ടിലെ കാര്യങ്ങള്‍ ശ്രേധിക്കാതവനുമാനെങ്കില്‍ ഭാര്യമാര്‍ക്ക് വേറെ കേട്ടിപോകാമല്ലോ ? അല്ലെ സാര്‍ ?

കാട്ടിപ്പരുത്തി said...

സുദേവ്-
കഴിയണം- തനിക്കു പറ്റാത്ത ഭര്‍ത്താവിനെ ഒഴിവാക്കി മാനസികമായി താത്പര്യമുള്ളയാലെ സ്വീകരിക്കാന്‍ കഴിയണം. ഒരു വിവാഹമെന്നത് ഒരു ജയിലനുഭവന്മാകുന്നതിനേക്കാള്‍ എത്രയോ മെച്ചമതു തന്നെയാണ്

sHihab mOgraL said...

ഈ വരികളെ തിരിച്ചു വായിച്ചപ്പോള്‍ "സ്ത്രീയാണെങ്കില്‍ ഒരു കള്ളു കുടിയന്റെ കൂടെ ജീവിതം ഹോമിച്ച് തീര്‍ക്കണം" എന്ന് സുദേവിന്‌ മനസിലായെങ്കില്‍ അത് തിരിച്ചുവായനയുടെയോ അല്ലെങ്കില്‍ സുദേവിന്റെ തിരിഞ്ഞ ചിന്തയുടെയോ പ്രശ്നമാകാം.

ponnemadathil said...

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി
ഇവിടെ വായിക്കാം

ali chemmad said...

ഡാര്‍വിന്‍ തിയറി ഗീബല്‍സിയന്‍ തിയറി
ഇവിടെ വായിയ്ക്കുക

Anonymous said...

http://www.youtube.com/watch?v=zwM1ncuYAAg&feature=PlayList&p=716192DC295B6CD5&playnext=1&playnext_from=PL&index=20

പള്ളിക്കുളം.. said...

polygamy was actually less prevalent among Indian Muslims (5.7%) than among several other religious groups. Incidence was highest among Adivasis (15.25%) and Buddhists (7.9%); Hindus, by comparison, had an incidence of 5.8%.[73]

പള്ളിക്കുളം.. said...

വിക്കിയിൽ നിന്നാണ് മുകളിൽ കൊടുത്ത സ്റ്റാറ്റിസ്റ്റിക്സ്. പുതിയ കണക്കെടുപ്പുകൾ എന്തെങ്കിലും നടന്നോ എന്നറിയില്ല.. മറ്റാരെങ്കിലും ഇതേകാര്യം ഈ പോസ്റ്റിൽ പേസ്റ്റിയോ എന്നും അറിയില്ല. എങ്കിലും ഇരിക്കട്ടെ എന്റെ വക..