Friday, April 06, 2012

മുസ്ലീം ലീഗ് - കേരള രാഷ്ട്രീയത്തിലെ ഫ്യുഡല്‍ മാതൃക.

മുസ്ലീം  ലീഗിന്റെ നേതാക്കന്മാരും അണികളും ജനാധിപത്യം മറക്കുന്നുവോ എന്ന് തോന്നിപോകുന്നു - ഏറ്റവും ഒടുവിലത്തെ സംഭവ വികാസങ്ങള്‍ കാണുമ്പോള്‍. ഇരുപതോളം എം.എല്‍.ഏ, മാരുള്ള പാര്‍ട്ടി ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെ സ്വഭാവം അല്ല പ്രകടിപ്പിക്കുന്നത്. മുസ്ലീം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്‌ ആയ പാണക്കാട് ഹൈദരാലി ശിഹാബ്  തങ്ങള്‍ ഒരു കാര്യം മൊഴിഞ്ഞാല്‍ അത്  പറഞ്ഞത് പോലെ നടന്നിരിക്കണം എന്ന നിലപാട് ജനാധിപത്യ പരമേ അല്ല. അത് സാമുദായികമോ വര്‍ഗീയമോ പോലും അല്ല. വെറും മാടമ്പിത്തരം എന്നല്ലാതെ അതിനെ മറ്റൊന്നും പേരിട്ടു വിളിക്കാന്‍ കഴിയില്ല.

ഒരു സമ്മിശ്ര സാമുദായിക  സംസ്കാരം നിലനില്‍ക്കുന്ന കേരളത്തിന്റെ  സാമുഹിക സാഹചര്യത്തില്‍ മറ്റുള്ള സമുദായങ്ങളും ഇതൊക്കെ കാണുന്നുണ്ട് എന്ന് എങ്കിലും ലീഗിന്റെ നേതൃത്വം തിരിച്ചറിയണം. മറ്റുള്ള സമുദായങ്ങളും  ജനാധിപത്യം വിട്ടു സ്വാമി പറഞ്ഞാല്‍ പറഞ്ഞതു പോലെ നടക്കണം, പിതാവ് ഒന്ന് പറഞ്ഞാല്‍ അത് നടന്നിരിക്കണം എന്ന രീതിയില്‍ ചിന്തിച്ചു തുടങ്ങിയാല്‍ പിന്നെ എന്താകും ഭൂമി മലയാളത്തിന്റെ സാമൂഹിക ജീവിതം? സ്വാമിയും പിതാവും ഒക്കെ പറഞ്ഞാല്‍ അതേ പടി നടക്കേണ്ട രീതിയില്‍ സാമുദായിക ധ്രുവീകരണം നടത്താന്‍ മറ്റു സമുദായങ്ങള്‍ക്കും കഴിയുക തന്നെ ചെയ്യുന്ന സാമൂഹിക സാമുദായിക രാഷ്ട്രീയ  ചുറ്റു പാടാണ്‌ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഏറ്റവും മോശപെട്ട സാമുദായിക ധ്രുവീകരണത്തിന് ഉള്ള  ഊര്‍ജം ആണ് ഇന്ന് കുടപ്പനക്കല്‍ തറവാട്ടില്‍ നിന്നും പുറത്തേക്ക് വമിക്കുന്നതു.

അണികളോ പ്രവര്‍ത്തകരോ ഒരു ആവേശത്തിന്റെ പുറത്തു "തങ്ങള്‍ പറഞ്ഞാല്‍ അത് പോലെ സംഭവിക്കണം" എന്ന് പറയുന്നതിനെ ഒരു പരിധിവരെ വികാരപരം ആയി കണക്കാക്കാം. പക്ഷെ, ഇ.ടി. മുഹമ്മദു ബഷീറും കെ.പി.ഏ. മജീദും ഒക്കെ ഇതേ രീതിയില്‍ പ്രതികരിക്കുന്നത് ഒരു ജനാധിപത്യ സംവീധാനത്തില്‍ എത്രത്തോളം ശരിയാണെന്ന് ലീഗിന്റെ നേതൃത്വം തന്നെയാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇന്നി അതല്ല സാമുദായിക ധ്രുവീകരണം തന്നെയാണ് മേപ്പടി നേതൃത്വം ശ്രമിക്കുന്നത് എങ്കില്‍ അത് തീക്കൊള്ളി കൊണ്ട് തല ചൊറിയല്‍ ആകും. മാറാട് കലാപത്തില്‍ ഉള്‍പടെ ചില സാമുദായിക സംഘര്‍ഷങ്ങളില്‍ ലീഗ് സംശയ ദ്രിഷ്ടിയില്‍ ആണ് താനും.

എത്രത്തോളം ജനാധിപത്യ മതേതര പാര്‍ടി ആണ് ലീഗ് എന്ന് ആരു പറഞ്ഞാലും പുറത്തുള്ളവര്‍ക്ക് അതൊരു മതാധിഷ്ടിത പാര്‍ടി മാത്രം ആണ്. അതിലെ ചടങ്ങുകള്‍ എല്ലാം തന്നെ മത പരം ആണ്. അതിന്റെ ഘടന മതപരം ആണ്. നേതൃത്വത്തില്‍ എവിടെയെങ്കിലും ഒരു അമുസ്ലീമിനെ കാണാനേ കഴിയില്ല. ഒരു രാമന്‍  എപ്പോഴോ ലീഗിന് കിട്ടിയ അസംബ്ലീ  സംവരണ മണ്ഡലത്തില്‍ കോണി ചിഹ്നത്തില്‍ മത്സരിച്ചിട്ടുണ്ട് എന്നത് മറക്കുന്നില്ല. അത് മറ്റു നിവര്‍ത്തി ഇല്ലാത്തത് കൊണ്ട് മാത്രം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും അമുസ്ലീം കോണി ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട് എങ്കില്‍ അതും സംവരണ മണ്ഡലങ്ങളില്‍ മാത്രം ആയിരിക്കും. അതും ഒപ്പിക്കല്‍ ആണ് എന്നതാണല്ലോ ശരി. അപ്പോള്‍ ലീഗ് ഒരു മതാധിഷ്ടിത പാര്‍ടി തന്നെ. 

ലീഗിന് അഞ്ചു മന്ത്രിയോ ആറു മന്ത്രിയോ അല്ലെങ്കില്‍ പത്ത് മന്ത്രിയോ  ഒക്കെ ആകാം. പക്ഷെ അത് ജനാധിപത്യ പരം ആയ ചര്‍ച്ചകളിലൂടെ ഉരിതിരുഞ്ഞു വരേണ്ടത് ആണ്. അല്ലാതെ അതിന്റെ നേതാവ് ഒന്ന് പറഞ്ഞാല്‍ അത് പോലെ ജനാധിപത്യ കേരളം അനുസരിക്കണം എന്ന് പറയുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

ലീഗ് ഒരു മതേതര രാഷ്ട്രീയ പാര്‍ടി ആണ് എന്ന് അതിന്റെ അനുഭാവികളും പ്രവര്‍ത്തകരും നേതാക്കളും പറയുന്നിടത്തോളം എങ്കിലും ലീഗിന്റെ നേതാവായ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കു കെ.ആര്‍. ഗൌരി അമ്മ, എം.വി. രാഘവന്‍, ഷിബു ബേബി ജോണ്‍, ആര്‍. ബാല കൃഷ്ണ പിള്ള, കെ.എം. മാണി തുടങ്ങിയ നേതാക്കന്മാരെക്കാള്‍ എന്തെങ്കിലും പ്രാധാന്യം ഉള്ളതായി കാണാന്‍ കഴിയില്ല. അല്ലാതെ കേരള മുസ്ലീങ്ങളുടെ ആത്മീയ നേതാവ് ആണ് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ എന്നാണു പറഞ്ഞു വരുന്നത് എങ്കില്‍ ഒരു ജനാധിപത്യ മതേതര രാഷ്ട്രീയ പാര്‍ടി എന്ന് അവര്‍ പറയുന്ന ലീഗിന്റെ നേതൃത്വത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു നില്‍ക്കണം.


ഒരു മതാധിഷ്ടിത പാര്‍ടി അവസരത്തിനൊത്ത് മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതാണ് ലീഗിന്റെ രീതി. അത് ഓന്തിന്റെ നിറം മാറുന്ന പോലെ  തരാതരം മതാധിഷ്ടിത പാര്‍ടിയും ആകും പിന്നെ മതേതര പാര്‍ടിയും ആകും. ലീഗിന്റെ സമ്മേളനങ്ങള്‍ എല്ലാം മത ചിഹ്നങ്ങള്‍ നിറഞ്ഞത്‌ ആണ്. അല്‍ ഫാതിഹയില്‍ തുടങ്ങി സ്വലാത്തില്‍ അവസാനിക്കുന്ന സമ്മേളനങ്ങള്‍. വിളക്കു തെളിയിച്ചു  ഉത്ഘാടനം നടത്താന്‍ തയ്യാറാകാത്ത മന്ത്രി മാരുടെ നിലപാടുകള്‍. ചെയ്തികള്‍ എപ്പോഴും മതപരം. പ്രസംഗം ജനാധിപത്യ മതേതരം. ആയിരം തവണ ലോകത്തെ നശിപ്പിക്കാന്‍ തക്ക വണ്ണം ശക്തിയുള്ള ആറ്റം ബോംബുകളുടെ മുകളില്‍ കയറി ഇരുന്നു ആറ്റം ബോംബുകള്‍ നിരോധിക്കണം എന്ന് പറയുന്ന അമേരിക്കന്‍ നിലപാട് പോലെ ആണ് ലീഗിന്റെ വര്‍ഗീയതക്ക് എതിരെയുള്ള പ്രസംഗം. പേര് കൊണ്ടും പ്രവര്‍ത്തി കൊണ്ട് കേരളത്തിലെ ഏറ്റവും വര്‍ഗീയം ആയ പാര്‍ടി ലീഗ് തന്നെ ആണ്.

ലീഗിന്റെ പ്രസിഡണ്ട്‌ മറ്റേതൊരു രാഷ്ട്രീയ പാര്‍ടിയുടെ പ്രസിഡന്റിനെയും പോലെ ഒരാള്‍ ആണ്. അതില്‍ കൂടുതല്‍ എന്തെങ്കിലും ആണെന്ന തോന്നല്‍ പൊതു സമൂഹത്തില്‍  സ്വയം ഉണ്ടാക്കാന്‍ ആണ് ആ പാര്‍ട്ടിയുടെ നേതൃത്വം എപ്പോഴും  ശ്രദ്ധിക്കുന്നത്. 
കുടപ്പനക്കല്‍ തറവാട്ടിലെ മാറി മാറി വരുന്ന പ്രഭുക്കന്മാര്‍ കല്‍പ്പിക്കും, ബാക്കിയുള്ളവര്‍ അനുസരിക്കും. ലീഗിലെ  ആ രീതി ഇപ്പോള്‍ ഭരണത്തിലും അടിച്ചേല്‍പ്പിക്കാന്‍ ആണ് ലീഗിന്റെ നേതൃത്വം ശ്രിമിച്ചു കൊണ്ടേ ഇരിക്കുന്നത്.

നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമ്പോഴോ  തര്‍ക്കങ്ങള്‍ വരുമ്പോഴോ ഹൈകമാന്റിന്റെ അല്ലെങ്കില്‍ പോളിറ്റ് ബ്യൂറോയുടെ അല്ലെങ്കില്‍ സംസ്ഥാന സമിതിയുടെ തീരുമാനത്തിന് വിട്ടു എന്നാണു ഏതൊരു രാഷ്ട്രീയ പാര്‍ടിയും പറയുന്നത്. ഇവിടെ ലീഗിന്റെ കാര്യത്തില്‍ "അത് പാണക്കാട് തങ്ങളുടെ തീരുമാനത്തിന് വിട്ടു" എന്നാണു. തീരുമാനങ്ങള്‍  എല്ലാം ഒരാള്‍ക്ക്‌ എടുക്കാന്‍ കഴിയും എങ്കില്‍ പിന്നെ  ലീഗില്‍ എവിടെയാണ് ജനാധിപത്യം. ഒരു സമൂഹത്തിന്റെ തീരുമാനം  ഒരാള്‍ എടുക്കുന്നത് ഒരു തരം ഫ്യൂടലിസം തന്നെ അല്ലെ?


ഇപ്പോള്‍ കാര്യങ്ങള്‍ കുറെ കൂടി മോശം ആയിരിക്കുന്നു. മുഹമ്മദാലി ശിഹാബ് തങ്ങളുടെ കാലം വരെ കുടപനക്കല്‍ പ്രഭു പറയുന്നത് പോലെ ആയിരുന്നു ലീഗിലെ ജനാധിപത്യം. പക്ഷെ ഇപ്പോള്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ എന്ന പാവയെ മുന്നില്‍ നിര്‍ത്തി കുഞ്ഞാലി കുട്ടിയാണ് എല്ലാം നിയന്ത്രിക്കുന്നത്‌ എന്നതാണ് വസ്തുത. വേണ്ട വിധം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെ ഉപയോഗിക്കാന്‍ കുഞ്ഞാലി കുട്ടിക്ക് നന്നായി കഴിയുന്നും ഉണ്ട്. ഇതിന്റെ കാരണം മറ്റൊന്നും അല്ല. ഹൈദരാലി ശിഹാബ് തങ്ങളുടെ ഭരണ പരം ആയ പരിചയ കുറവ് തന്നെ. 

മുഹമ്മദ്‌ ആലി ശിഹാബ് തങ്ങള്‍ക്കു ഉണ്ടായിരുന്നു എന്ന് അവര്‍ കരുതുന്ന വിശാലം ആയ ജനകീയ പിന്തുണ (ഏറ്റവും കുറഞ്ഞത്‌ കൊല്ലം ജില്ലയില്‍ എങ്കിലും  അങ്ങിനെ ഒന്ന് കണ്ടിട്ടില്ല കേട്ടോ) "ശിഹാബ്" എന്ന പേരിലൂടെ നിലനിര്‍ത്താന്‍ ആണ് ലീഗ് ശ്രമിച്ചത്. അത് അല്ലാതെ കേരള രാഷ്ട്രീയത്തില്‍ പുതിയ തങ്ങള്‍ക്കു എന്ത് പാരമ്പര്യം ആണ് ഉള്ളത്? ലീഗിന്റെയോ യൂ,ഡീ.എഫിന്റെയോ അല്ലെങ്കില്‍ കേരളത്തിന്റെ മുഖ്യ ധാരാ രാഷ്ട്രീയതിന്റെയോ പൊതു വേദികളില്‍ എവിടെ എങ്കിലും പുതിയ പാണക്കാട് തങ്ങളെ മുമ്പ് കണ്ടിട്ടുണ്ടോ?

ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും തര്‍ക്കങ്ങളും അവകാശ വാദങ്ങളും ഒക്കെ രണ്ടു രാഷ്ട്രീയ പാര്‍ടികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് അപ്പുറത്തേക്ക് സാമുദായികവും വര്‍ഗീയവും ആയ തലത്തിലേക്ക് നീളാന്‍ കാരണം ലീഗിന്റെ മതാധിഷ്ടിത ഘടനയാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്യപെടുന്നതിനു പകരം കാര്യങ്ങള്‍ മതപരവും സാമുദായികവും വര്‍ഗീയവും ഒക്കെ ആകുന്നതു കേരളത്തില്‍ ദൂര വ്യാപകം ആയ ദുരന്തങ്ങള്‍ക്ക് കാരണം ആകും.

ഒരു സാമുദായിക പാര്‍ടിയുടെ പിടിവാശിക്ക്‌ വഴങ്ങി  ഒരാളെ മന്ത്രിയാക്കാന്‍ വേണ്ടി സ്പീക്കറെ വരെ അവമതിക്കാന്‍ കഴിയുന്ന തരത്തിലേക്ക് കേരളത്തിലെ മുഖ്യ ധാര രാഷ്ട്രീയ പ്രസ്ഥാനം അധപതിച്ചു എങ്കില്‍ അതിനു കാരണം കേരളം അത്രത്തോളം സാമുദായികം ആയി ധ്രുവീകരിക്കപെട്ടു കഴിഞ്ഞു എന്നതാണ്. മുസ്ലീം ലീഗിന്റെ വളര്‍ച്ച മുലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ടിയുടെ വളര്‍ച്ച അല്ല കാണിക്കുന്നത്. കേരള മുസ്ലീങ്ങളിലെ ഒരു വിഭാഗത്തെ രാഷ്ട്രീയം ആയി ഉപയോഗിക്കാന്‍ ഉള്ള ശ്രമത്തിന്റെ വിജയം ആണ് അത് . മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുസ്ലീം സാമുദായിക ധ്രുവീകരണം. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ടിയുടെ വിജയം ആയി അതിനെ കാണാന്‍ ശ്രമിക്കുന്നതാണ് കോണ്‍ഗ്രസിന്റെയും യൂ.ഡി.എഫിന്റെയും പരാജയവും.

ഒരു ഫ്യൂഡല്‍ പാര്‍ടിയുടെ പിടിവാശിക്ക്‌ മുന്നില്‍ കേരള രാഷ്ട്രീയം തല കുനിക്കരുത്. അത് പ്രബുദ്ധ കേരളത്തിന്റെ യശസ്സിനു കളങ്കം ചാര്‍ത്തും. ഇപ്പോള്‍ തന്നെ സാമുദായിക സംഘടനകളുടെ നീരാളി പിടുത്തതിലേക്ക് അകപെട്ടു കഴിഞ്ഞിരിക്കുന്ന കേരള രാഷ്ട്രീയം കൂടുതല്‍ അപകടകരം ആയ തലത്തിലേക്ക് കൊണ്ട് പോകാനേ ലീഗിന്റെയും കൊണ്ഗ്രസിന്റെയും ഇപ്പോഴത്തെ നിലപാടുകള്‍ കൊണ്ട് കഴിയുള്ളൂ. ഇത് ജനാധിപത്യത്തിനു ഒട്ടും ഗുണകരം അല്ല തന്നെ.

21 comments:

Pheonix said...

അധികാരം ലീഗിന് ബിരിയാണി പോലെയാണ്. എത്ര കഴിച്ചാലും അവര്‍ക്ക്‌ മതിവരില്ല. അതിന്റെ ദഹനക്കേട് അനുഭവിച്ചാലും അവര്‍ പഠിക്കുകയുമില്ല.

അനില്‍ഫില്‍ (തോമാ) said...

ലോഹിത ദാസിന്റെ സിനിമകളില്‍ സാധാരണ കാണാറുള്ള ലോക്കല്‍ ഗുണ്ടകളുടെ മാതിരിയാണ് ലീഗിന്റെ ഇപ്പോഴുള്ള പെരുമാറ്റം, ആദ്യമൊക്കെ ആളുകള്‍ അവന്‍ കത്തിയെടുക്കുമ്പോള്‍ മാറി നടക്കുകയും പണം നല്‍കുകയും ചെയ്യും, അത് കണ്ട് എല്ലാവര്‍ക്കും തന്നോട് ഭയവും ബഹുമാനവും ആണെന്നു തെറ്റിദ്ധരിക്കുന്ന ഗുണ്ട തന്റെ പരാക്രമങ്ങള്‍ വിപുലീകരിക്കും, അത് ഒരു പരിധി വിടുന്നതോടെ സഹികെട്ട നാട്ടുകാരിലൊരുവന്‍ ഗുണ്ടയെ അടിച്ച് പപ്പടമാക്കും പിന്നെ നമ്മള്‍ കാണുന്നത് തളര്‍ന്നു കിടക്കുന്ന അല്ലെങ്കില്‍ മുട്ടിലിഴയുന്ന ഒരു പാത്രം ഭക്ഷണത്തിനും ഒരു കുറ്റി ബീഡിക്കും പോലും ഇരക്കുന്ന മുന്‍ ഗുണ്ടയെയാണ്.

ലീഗിന്റെ ഇപ്പൊഴത്തെ പരാക്രമവും അഹങ്കാരവും മറ്റു സമുദായക്കാരെയും പ്രതിലോമപരമായി ചിന്തിക്കാനും സാമുദായികമായി സംഘടിക്കാനും പ്രേരിപ്പിച്ചാല്‍ കേരളത്തില്‍ അതുണ്‍ടാക്കാന്‍ പോകുന്ന പ്രത്യാഘാതം അതി ഗുരുതരമായിരിക്കും, അതില്‍ ഏറ്റവും പരിക്കു പറ്റാന്‍ പോകുന്നത് ലീഗിനെ ചുമക്കുന്ന കോണ്‍ഗ്രസിനു തന്നെ ആയിരിക്കുകയും ചെയ്യും.

അനില്‍@ബ്ലോഗ് // anil said...

പ്രസക്തമായ ലേഖനം.

K.P.Sukumaran said...

സംഗതി നൂറ് ശതമാനം ശരിയാണു പറഞ്ഞതൊക്കെ. പക്ഷെ എന്താണു പോംവഴി. ഏറ്റവും വലിയ മതേതര-ജനാധിപത്യപാർട്ടിയായ കോൺഗ്രസ്സ് നിസ്സാരപ്രശ്നങ്ങൾക്ക് പോലും ഹൈക്കമാൻഡിന്റെ അടുത്തേക്കല്ലേ ഓടുന്നത്. അടിസ്ഥാനപരമായി നമ്മുടെ രാജ്യം ജനാധിപത്യവൽക്കരിക്കപ്പെട്ടില്ല എന്നതാണു പ്രശ്നം. അത്കൊണ്ട് എല്ലാ പാർട്ടികളും ഫ്യൂഡൽ ഘടനയിലാണു പ്രവർത്തിക്കുന്നത്. ഈ പോസ്റ്റിന്റെ സ്പിരിറ്റിനു എതിരായിട്ടല്ല ഞാൻ പറയുന്നത്. ഒരു നിസ്സഹായാവസ്ഥ വെളിപ്പെടുത്തുന്നു എന്ന് മാത്രം. പലതരപ്പെട്ട ജീർണ്ണതകളാൽ നിഷ്പക്ഷമതികൾക്ക് ഇടത്പക്ഷവും ഇന്ന് സ്വീകാര്യമായിരിക്കാൻ വഴിയില്ല.

ഫസല്‍ ബിനാലി.. said...

തങ്ങള്‍ പറഞ്ഞാല്‍ അത് അവസാന വാക്ക് തന്നെയാണ് , പക്ഷെ അത് പാര്‍ട്ടിയില്‍ , പുറത്ത് അതില്ലെന്ന്‍ കുറച്ചു നേരമെങ്കിലും ലീഗിനെ തോന്നിപ്പിച്ചതില്‍ കൊണ്ഗ്രസ്സിന്‍ ചെറിയൊരു താങ്ക്സ്. കുറച്ചു കഴിഞ്ഞാല്‍ കോണ്ഗ്രസ് ലീഗിന് വഴിപെടും അവിടെയാണ് ലീഗുകാര്‍ പൊട്ടി പൊടിക്കുന്നത്. ഈ നിലപാടിന്‍ ഇടതു പക്ഷമെന്നോ വലതു പക്ഷമെന്നോ എന്നൊന്നുമില്ല . ഇടതു പക്ഷത്താണെങ്കില്‍ ഇതൊക്കെ ഒരു കയ്യടക്കത്തോടെ ചെയ്യാനവര്‍ക്ക് വര്‍ഗീയമായി തന്നെ അറിയാം , വലതു മുന്നണിക്ക്‌ വര്‍ഗീയത് ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെയൊക്കെ തന്നെ , പാവം അനൂപ്‌

msntekurippukal said...

എന്തിനും ഏതിനും ഇടതുപക്ഷത്തിന്റെ നെഞത്തേക്ക് കയറുന്നതെന്താണെന്നാണ് മനസ്സിലാവാത്തത്.ലോകത്തുള്ള സകല കൂതറ മത ജാതി സംഘടനകള്‍ക്കും അത് തരാം ഇതു തരാം അമ്പിളിയമ്മാവനെ പിടിച്ചു തരാം എന്നൊക്കെ വാഗ്ദാനം നല്‍കി ഭരണത്തിലേറുമ്പോള്‍ കോണ്‍ഗ്രസ്സ് ഓര്‍ത്തില്ലേ ഇതൊക്കെ പുലിവാലാകുമെന്ന്?.സുകുമാരന്‍ ചേട്ടന്‍ ആദ്യമായി ഒരു സത്യം പറഞ്ഞുകണ്ടല്ലോ, സന്തോഷം.അടിസ്ഥാനപരമായി നമ്മുടെ രാജ്യം ജനധിപത്യവല്‍ക്കരിക്കപ്പെട്ടില്ല എന്നല്ല ജനാധിപത്യവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ്സ് അനുവദിച്ചില്ല എന്നതല്ലെ ശരി?ഇവിടുത്തെ ഫ്യൂഡല്‍ വര്‍ഗവുമായി അവര്‍ കൈകോര്‍ത്തു എന്ന സത്യം ഇന്നല്ലെങ്കില്‍ നാളെ സുകുമാരന്‍ ചേട്ടനും അംഗീകരിക്കേണ്ടിവരും.

അഞ്ചല്‍ക്കാരന്‍ said...

സുകുമാരന്‍ മാഷേ,
കോണ്‍ഗ്രസും, ബീ.ജെ.പിയും തുടങ്ങി മറ്റു മുഖ്യധാര പാര്‍ടികള്‍ ഒന്നും തന്നെ ഒരു ഫ്യുടല്‍ വ്യവസ്ഥിതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് എന്റെ മതം. ചില്ലറ പ്രശ്നങ്ങള്‍ക്ക് പോലും പരിഹാരം തേടി ഹൈകമാന്റിന്റെ അടുത്തോ, പോളിറ്റ് ബ്യൂറോയുടെ അടുത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉപരി കമ്മിറ്റിയുടെ അടുത്തോ പോകുന്ന പോലെ അല്ലല്ലോ എല്ലാം പാണക്കാട് തങ്ങള്‍ തീരുമാനിക്കും എന്ന് പറയുന്നത്. ഇന്നലെ വരെ ലീഗിന്റെ കാര്യങ്ങള്‍ ആയിരുന്നു പാണക്കാട് തങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞത് പോലെ നടന്നിരുന്നത് എങ്കില്‍ അത് കേരള സമൂഹം അപ്പാടെ തങ്ങള്‍ പറയുന്നത് പോലെ അനുസരിക്കണം എന്ന രീതിയില്‍ ആണ് ഇന്ന് ലീഗ് നേതാക്കളുടെയും അനുഭാവികളുടെയും നിലപാട്. അത് വിമര്‍ശിക്കപെടുക തന്നെ വേണമല്ലോ?

Prasanna Raghavan said...

ഇന്ത്യയുടെ രഷ്ട്ര്രിയ വ്യവസ്ഥ അയിരത്തിത്തൊള്ളായിരത്തി എഴുപത്തിയാറിലെ അടിയന്തിരാവസ്ഥക്കു മുൻപും പിൻപും എന്നു എന്നു വേർതിരിഞ്ഞുനിൽക്കുന്നത്, അതു വഴി, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മതേതര കാഴ്ച്ചപ്പാടുകളെ ഒരു കമ്മൂണൽ സമതുലനക്കളീയിലേക്ക് കോൺഗ്രസ് എന്ന രാഷ്ട്ര്രിയ പാർട്ടി മാറ്റിയത്, ഒക്കെ ഇതിനൊടു ചേർത്തു വായിച്ചാൽ , ഇന്നത്തെ കേരള / ഇന്ത്യൻ രാഷ്ട്ര്രിയ വിഷാവസ്ഥക്ക് തുടക്കം എന്നു തുടങ്ങി എന്നു കാണാം.

പ്രത്യയ ശാസ്ത്രങ്ങൾ പുതിയതു തേടുന്ന മാർക്സിസിറ്റ് പാർട്ടിക്ക് ഒരു രാഷ്ട്ര്രിയ പാർട്ടിയാകാനുള്ള യോഗ്യത,( ഒരു റെസിസ്റ്റൻസ് നീക്കത്തിനപ്പുറം) എപ്പോഴെങ്കിലും ഉണ്ടായിരുന്നു എന്നു തോന്നിയിട്ടില്ല്.

കേരളം ഒരു സോമാലിയയോ നൈജീറിയയോ ആകാതിരിക്കണമെങ്കിൽ, ഒരു ഹൂമാനിസ്റ്റ് പാർട്ടി അവിടെ ജന്മമെടുക്കേണ്ടിയിരിക്കുന്നു. പക്ഷെ അതു നടക്കുമോ? ഇല്ലെങ്കിൽ ഇതൊക്കെ ഇനി തുടർന്നു കൊണ്ടേയിരിക്കും

അഞ്ചല്‍ക്കാരന്‍ said...

മോഹനന്‍ ചേട്ടായി,
ലീഗിനെ ഇന്ന് കാണുന്ന ലീഗാക്കി മാറ്റിയതില്‍ കേരളത്തിലെ കമ്യുണിസ്റ്റ് പര്ടികള്‍ക്കുള്ള പങ്കും അങ്ങിനെയങ്ങ് മറക്കാന്‍ കഴിയുമോ? എപ്പോഴും കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയില്‍ തന്നെ നിലയുറപ്പിക്കാന്‍ ലീഗിനെ പ്രാപ്തം ആക്കിയത് ഒരു പരിധി വരെ മലപ്പുറം ജില്ലാ രൂപീകരണം അല്ലെ? അത് നടപ്പാക്കി കൊടുത്തത് ഈ .എം.എസ് സര്‍ക്കാര്‍ ആണെന്നും മറക്കണ്ട. അധികാരത്തിനു വേണ്ടി സമുദായങ്ങളെ പ്രീണിപ്പിച്ചു നിര്‍ത്തുന്ന മുഖ്യധാര രാഷ്ട്രീയം ആണ് എല്ലാത്തിന്റെയും ആണികല്ല്‌.

Manoj മനോജ് said...

കേരളീയർക്ക് “തങ്ങൾ” എന്നത് മുസ്ലീം മതത്തിലുള്ള വ്യത്യസ്ത വിഭാഗങ്ങളിൽ ഒന്നിന്റെ നേതാവ് മാത്രമാണു... അദ്ദേഹത്തിന്റെ വാക്കുകൾക്ക് ലീഗിൽ ഉണ്ടാകുന്ന വില കേരളത്തിലെ പൊതുജനങ്ങൾക്കിടയിൽ ഉണ്ടാകില്ല എന്ന സത്യം അദ്ദേഹം മറക്കരുതായിരുന്നു... അദ്ദേഹത്തിന്റെ മുൻ‌ഗാമി കുറച്ചെങ്കിലും വിവേകം കാട്ടിയിരുന്നു... ഇതിപ്പോൾ തന്റെ വാക്കിനു വില കൽ‌പ്പിക്കുന്നില്ല എന്ന് കണ്ട് ഉമ്മൻ ചാണ്ടിയുടെ കാൽകീഴിൽ വരെ പോകുന്ന ദയനീയ കാഴ്ച...

ഈ ഒരു ദയനീയ അവസ്ഥ എസ്സ്.എൻ.ഡി.പി.ക്കും, എൻ.എസ്സ്.എസ്സ്.നും, കാ.സഭയ്ക്കും, ക്രി.സഭയ്ക്കും വരുത്തി തീർക്കണം എങ്കിലേ കേരളം രക്ഷപ്പെടുകയുള്ളൂ...

മത/സാമുദായിക നേതാക്കളുടെ അടുത്ത് ഓച്ചാനിച്ച് നിൽക്കുന്ന ജനപ്രതിനിധികളെ ചൂലിനടിക്കുന്ന അവസ്ഥ കേരളത്തിൽ എത്തിയാലേ കേരളം രക്ഷപ്പെടുകയുള്ളൂ... അല്ലാത്തിടത്തോളം വോട്ടിനു മതപ്രീണനം നടത്തി കേരളത്തെ വർഗ്ഗീയ കളമാക്കി മാറ്റും...

K.P.Sukumaran said...

ഇന്ത്യന്‍ രാഷ്ട്രീയം മൊത്തത്തില്‍ ജീര്‍ണ്ണിച്ചിരിക്കുന്നു എന്നാണെന്റെ മതം. അഞ്ചല്‍ക്കാ‍രന്‍ പറഞ്ഞതിനോടൊന്നും എനിക്ക് അശേഷം വിയോജിപ്പില്ല എന്ന് മാത്രമല്ല ഇത്രയും ക്ലിയര്‍ ആയി ഈ വിഷയം അവതരിപ്പിച്ചതില്‍ ഒരു ജനാധിപത്യവാദി എന്ന നിലയില്‍ നന്ദി രേഖപ്പെടുത്താനും ഞാന്‍ ബാധ്യസ്ഥനാണ്.

മോഹനന്‍ ശ്രീധരന്‍ എന്തോ പറഞ്ഞിട്ടുണ്ട്. അത് ടിപ്പിക്കല്‍ മാര്‍ക്സിസ്റ്റ് വര്‍ത്തമാനമാണ്. രാജ്യവും ജനതയും ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു എന്നു പറയുമ്പോള്‍ ആ ചര്‍ച്ചയില്‍ ഇടത്പക്ഷങ്ങള്‍ക്ക് റോള്‍ ഒന്നുമില്ല. എന്തെന്നാല്‍ നമ്മള്‍ പറയുന്നത് ബഹുകക്ഷി സമ്പ്രദാ‍യത്തില്‍ ഊന്നിയ പാര്‍ലമെന്ററി ജനാധിപത്യമാണ്.

മാവേലി കേരളം പറഞ്ഞതാണ് ശരി. ഡിമോക്രാറ്റിക്ക് ഹ്യൂമനിസ്റ്റ് പ്രസ്ഥാനം ഒന്ന് ഇവിടെ ഉയര്‍ന്നുവരേണ്ടതുണ്ട്. എന്തായാലും ഈ പോസ്റ്റ് ലീഗ് സുഹൃത്തുക്കള്‍ക്ക് സമചിത്തതയോടെ ഒന്ന് വായിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ ആശിച്ചുപോവുകയാണ്.

Manoj മനോജ് said...

“രാജ്യവും ജനതയും ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടിയിരിക്കുന്നു എന്നു പറയുമ്പോള്‍ ആ ചര്‍ച്ചയില്‍ ഇടത്പക്ഷങ്ങള്‍ക്ക് റോള്‍ ഒന്നുമില്ല.“

:)))))) “അത് ടിപ്പിക്കല്‍ മാര്‍ക്സിസ്റ്റ്“ വിരുദ്ധ “വര്‍ത്തമാനം“ അല്ലേ ;)))

Manoj മനോജ് said...

ഒരണ മെമ്പർ പോലുമല്ലാതിരുന്ന ഗാന്ധിയുടെ വാക്കിനപ്പുറം പ്രവർത്തിക്കുവാൻ കഴിയാതിരുന്ന കോൺഗ്രസ്സിനു എന്ത് ജനാധിപത്യ പാരമ്പര്യമാണു വാദിക്കുവാനുള്ളത്? ജനാധിപത്യ രീതിയിൽ തെരഞ്ഞെടുത്ത സുബാഷ് ചന്ദ്ര ബോസിനെ ഒരണ മെമ്പർ പോലും അല്ലാതിരുന്ന ഗാന്ധിക്ക് ഇഷ്ടമില്ലാതിരുന്നതിനാൽ പുകച്ച് പുറത്ത് ചാടിച്ച പാർമ്പര്യമുള്ള കോൺഗ്രസ്സിനു ജനാധിപത്യത്തെ കുറിച്ച് പറയുവാൻ എന്ത് അവകാശമുള്ളത്???

ഗാന്ധിക്ക് ശേഷം ഇന്ദിരയുടെയും പിന്നീട് ഇന്ദിരയുടെ തലമുറകളുടെയും മൊഴികൾക്കായി കാത്തിരിക്കുന്ന കോൺഗ്രസ്സ് “തങ്ങളുടെ“ മൊഴിക്കായി കാത്തിരിക്കുന്ന മുസ്ലീം ലീഗിൽ നിന്ന് എന്ത് വ്യത്യാസമാനുള്ളത്? പറയുമ്പോൾ ഹൈക്കമാന്റ്... ഇപ്പോൾ രാഹുൽ പറയുന്നതിൽ നിന്ന് വിരുദ്ധമായി ആരാണു കോൺഗ്രസ്സിൽ സംസാരിക്കുക??? സോണിയ പോലും രാഹുലിനെ എതിർക്കുമോ!!!

Sameer Thikkodi said...

will comment to the post... let me read carefully...

Anonymous said...

മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?
സാമൂഹിക നീതി യാതാര്ത്യമായി എല്ലാവര്ക്കും തുല്യമായ പ്രാതിനിത്യം ഉറപ്പു വരുന്നതിനു വേണ്ടിയുള്ള സംവരണ തത്വത്തെ അട്ടിമറിക്കുന്നതിനു ഗൂഡ നീക്കം നടത്തുന്നവര്‍ ,അഞ്ചു വര്‍ഷത്തെ താല്‍ക്കാലിക സംവിധാനമായ മന്ത്രി സഭയില്‍ സാമുദായികമല്ലാതെ ജന പ്രതിനിധികളുടെ എണ്ണം കൊണ്ട് തന്നെ അര്‍ഹ്ഹമായ മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി സ്ഥാനത്തെ സാമുദായിക അസന്തുലിതാവസ്തയുണ്ടാക്കും എന്ന് പറഞ്ഞു എതിര്‍ക്കുന്നത് വര്‍ഗ്ഗീയത കൊണ്ട് എന്ന് ആക്ഷേപിക്കുന്നതില്‍ തെറ്റില്ല . നിങ്ങള്‍ സാമുദായികമായി ചിന്തിച്ചു കൊള്ളൂ പക്ഷെ വര്‍ഗ്ഗീയമായി ചിന്തിക്കരുത് എന്നേ അവരോടു പറയാനുള്ളൂ ..!
ഇപ്പോയാതെ തങ്ങളെ താങ്കള്‍ കാണാതെ പോയത് എങ്ങനെയാണ് എന്നെനിക്കറിയില്ല..!! പക്ഷെ കങ്ങരസുകാരുടെ അഭിപ്രായമല്ല എന്ന് തരപിച്ചു തന്നെ പറയാം...

kaalidaasan said...

>>>>സംഗതി നൂറ് ശതമാനം ശരിയാണു പറഞ്ഞതൊക്കെ. പക്ഷെ എന്താണു പോംവഴി.<<<<<

അപ്പോള്‍ സുകുമാരനും കാലുമാറിയോ?
വള്ളിക്കുന്നിന്റെ ബ്ളോഗില്‍ സുകുമാരന്റേതായി വന്ന ഒരു കമന്റാണു താഴെ.

ഒരു കണക്കിന് ലീഗിന് ഒരു മന്ത്രിസ്ഥാനം കൂടി കൊടുത്ത് അങ്ങനെ മന്ത്രിസഭയില്‍ മന്ത്രിമാരുടെ എണ്ണം ഒന്നുകൂടി ആയിപ്പോയാല്‍ എന്ത് ഭൂകമ്പമാണ് വരാന്‍ പോകുന്നത്? പുതുതായി വകുപ്പൊന്നും കൊടുക്കേണ്ടല്ലോ. ഉള്ള വകുപ്പുകള്‍ അഞ്ച് പേര്‍ക്കായി ലീഗ് നേതൃത്വം അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യും. യു.ഡി.എഫ്. ഭരണം ഇപ്പോള്‍ ഐശ്വര്യത്തിലാണ് മുന്നോട്ട് പോയ്ക്കൊണ്ടിരിക്കുന്നത്. നെയ്യാറ്റിന്‍‌കര സീറ്റില്‍ വന്‍പിച്ച ഭൂരിപക്ഷം യു.ഡി.എഫിനെ കാത്തിരിക്കുന്നു.

അപ്പോള്‍ യു.ഡി.എഫ്. നേതൃത്വം ചെയ്യേണ്ടത്, ടി.എം.ജേക്കബ്ബിന്റെ കൈയില്‍ ഉണ്ടായിരുന്ന വകുപ്പ് അനൂപ് ജേക്കബ്ബിന് എത്രയും വേഗം കൊടുത്ത് സത്യപ്രതിജ്ഞ ചെയ്യിക്കുക. അതോടൊപ്പം ലീഗിന്റെ അഞ്ചാം മന്ത്രിയെയും സത്യപ്രതിജ്ഞ ചെയ്യിക്കുക. എന്നിട്ട് ഈ ഒച്ചപ്പാടെല്ലാം നിര്‍ത്തിയിട്ട് നെയ്യാറ്റിന്‍‌കരയ്ക്ക് വെച്ചുപിടിക്കുക. ഒരു മന്ത്രി കൂടിപ്പോയത്കൊണ്ട് ഒരു രാഷ്ട്രീയസുനാമിയും ഉണ്ടാക്കാന്‍ ഇപ്പോള്‍ പ്രതിപപക്ഷത്തിനാവില്ല. ആ ശക്തിയൊക്കെ ശെല്‍‌വരാജിന്റെ രാജിയോടെ ചോര്‍ന്നുപോയില്ലേ.

ഈ കമന്റ് ഉമ്മന്‍ ചാണ്ടിയുടെ പേഴ്സനല്‍ സ്റ്റാഫിലുള്ള ആര്‍ക്കെങ്കിലും എത്തിക്കാന്‍ കുഞ്ഞാലിക്കുട്ടിയുടെ സ്റ്റാഫില്‍ ഉള്ള വായനക്കാരനോട് ബഷീര്‍ പറയണം :)

kaalidaasan said...

>>>>കോണ്‍ഗ്രസും, ബീ.ജെ.പിയും തുടങ്ങി മറ്റു മുഖ്യധാര പാര്‍ടികള്‍ ഒന്നും തന്നെ ഒരു ഫ്യുടല്‍ വ്യവസ്ഥിതിയില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് എന്റെ മതം. .<<<<<

അഞ്ചല്‍കാരന്‍,

ഈ അഭിപ്രായത്തോട് യോജിക്കാന്‍ ആകില്ല. കോണ്‍ഗ്രസിലും ഈ ഫ്യൂഡല്‍ വ്യവസ്ഥിതിയുണ്ട്. ലീഗിലെ അവസാന വാക്ക് പാണക്കട്ട് തങ്ങള്‍ മാരാണെന്നതുപോലെ കോണ്‍ഗ്രസിലെ അവസാന വാക്ക് സോണിയയും നെഹ്രു ഗാന്ധി കുടുംബക്കാരുമാണ്. ഇതേ അവസ്ഥ തന്നെയാണ്, ജയലളിതയുടെ പാര്‍ട്ടിയിലും മമത ബാനര്‍ജിയുടെ പാര്‍ട്ടികളിലും. പക്ഷെ കേരളത്തില്‍ ഈ അവസ്ഥ മുസ്ലിം ലീഗ് എന്ന മത സംഘടനയില്‍ മാത്രമേ ഉള്ളു.

kaalidaasan said...

>>>>ലീഗിനെ ഇന്ന് കാണുന്ന ലീഗാക്കി മാറ്റിയതില്‍ കേരളത്തിലെ കമ്യുണിസ്റ്റ് പര്ടികള്‍ക്കുള്ള പങ്കും അങ്ങിനെയങ്ങ് മറക്കാന്‍ കഴിയുമോ? എപ്പോഴും കേരള രാഷ്ട്രീയത്തിന്റെ മുഖ്യ ധാരയില്‍ തന്നെ നിലയുറപ്പിക്കാന്‍ ലീഗിനെ പ്രാപ്തം ആക്കിയത് ഒരു പരിധി വരെ മലപ്പുറം ജില്ലാ രൂപീകരണം അല്ലെ? അത് നടപ്പാക്കി കൊടുത്തത് ഈ .എം.എസ് സര്‍ക്കാര്‍ ആണെന്നും മറക്കണ്ട. അധികാരത്തിനു വേണ്ടി സമുദായങ്ങളെ പ്രീണിപ്പിച്ചു നിര്‍ത്തുന്ന മുഖ്യധാര രാഷ്ട്രീയം ആണ് എല്ലാത്തിന്റെയും ആണികല്ല്‌.<<<<<

അഞ്ചല്‍കാരന്‍,

ഇത് തികച്ചും അടിസ്ഥാന രഹിതമായ പ്രസ്തവനയാണ്. മല്ലപ്പുറം ജില്ല ഉണ്ടായിരുന്നില്ലെങ്കില്‍ മുസ്ലിലം ​ലീഗ് ശക്തി പ്രാപിക്കില്ലായിരുനു എന്ന വിഡ്ഡിത്തം ഏതായാലും വിഴുങ്ങാന്‍ ഞാന്‍ തയ്യാറല്ല. ലീഗിനെ ഇത്രയധികം പ്രസക്തമാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മലപ്പുറത്തെ ലീഗ് എന്നും  കോണ്‍ഗ്രസിനൊപ്പമായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് ചോദിച്ചതിലും ഒരു സീറ്റ് അവര്‍ക്ക് കൂടുതല്‍ കൊടുത്തത് കോണ്‍ഗ്രസാണ്.

മല്ലപ്പുറം ജില്ല ഉണ്ടായാലുമില്ലെങ്കിലും മുസ്ലിങ്ങളിലെ ഗണ്യമായ ഒരു വിഭാഗം ​മുസ്ലിം ലീഗിനോടൊപ്പമുണ്ടാകും. ഇപ്പോള്‍ മലപ്പുറം ജില്ലയിലുള്ള മണ്ഡലങ്ങളില്‍ അവര്‍ ജയിക്കുകയും ചെയ്യും. മലപ്പുറമെന്ന ഒരു ജില്ലക്കു പകരം പാലക്കാട്, കോഴിക്കോട് എന്നീ രണ്ടു ജില്ലകളില്‍ അവര്‍ ആധിപത്യം നേടുകയും ചെയ്യുമായിരുന്നു.

താങ്കളീ പറഞ്ഞ അഭിപ്രായം ​മറ്റ് പലരും സി പി എമ്മിനെ അധിക്ഷേപിക്കാനായി പറഞ്ഞു നടക്കാറുണ്ട്. മുസ്ലിങ്ങള്‍ക്ക് വേണ്ടി ആരും  ഒരു ജില്ലയുമുണ്ടാക്കിയിട്ടില്ല. പാലക്കാടു ജില്ലയിലെയും കോഴിക്കോട് ജില്ലയിലെയും വളരെ പിന്നാക്കം നിന്ന സ്ഥലങ്ങള്‍ ഉല്‍പ്പെടുത്തി ഒരു ജില്ല ഉണ്ടാക്കിയത് നാടിന്റെ പുരോഗതി ലക്ഷ്യമാക്കിയിട്ടാണ്. അല്ലാതെ അവിടെ ജീവിക്കുന്നത് മുസ്ലിങ്ങളായതുകൊണ്ടല്ല. പിന്നാക്കം നില്‍ക്കാനുള്ള കാരണം, അവിടത്തെ ഭൂരിഭാഗ ജനത ആയിരുന്ന മുസ്ലിങ്ങള്‍ പുരോഗതിക്ക് പുറം തിരിഞ്ഞു നിന്നതും. ഒരു പരിധി വരെ ഇസ്ലാം അവിടെ മുസ്ലിങ്ങളെ പുരോഗതിക്കെതിരെ നിലനിറുത്തി. ഇന്നും പാണക്കാട്ട് തങ്ങള്‍ ജപിച്ചൂതിയ ചരടാണ്, ആധുനിക വൈദ്യശാസ്ത്രത്തേക്കാള്‍ പല മുസ്ലിങ്ങള്‍ക്കും പഥ്യം.

മലപ്പുറം ജില്ലയില്‍ സി പി എമ്മിനു സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞുരുന്നു എങ്കില്‍ താങ്കളീ പറഞ്ഞ ആരോപണത്തില്‍ കഴമ്പുണ്ടാകുമായിരുന്നു. മലപ്പുറം ജില്ല ഉണ്ടാകുന്നതിനു മുമ്പം ​അതിനു ശേഷവും ലീഗിനു മാത്രമേ ഈ പ്രദേശങ്ങളില്‍ സ്വാധീനമുള്ളു. അത് രാഷ്ട്രീയമൊന്നും അല്ല. തിക്ച്ച് മത പരം. അവിടത്തെ മുസ്ലിങ്ങള്‍ മതപരമായി ചിന്തിക്കുന്നു. മത സംഘടനയായ മുസ്ലിം ലീഗില്‍ ചേരുന്നു. വോട്ടു ചെയ്യുന്നു.

kaalidaasan said...
This comment has been removed by the author.
kaalidaasan said...

>>>>മുസ്ലിം ലീഗിന്റെ രാഷ്ട്രീയമായ ആവശ്യത്തെ എതിര്‍ക്കുന്നവര്‍ക്ക് എതിര്‍ക്കാം . അതിനുള്ള കാരണങ്ങള്‍ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കാം . അത് സാമുദായികമായി കാണുന്നവര്‍ യഥാര്‍ത്ഥത്തില്‍ പ്രകടിപ്പിക്കുന്ന വികാരം എന്താണ് ?<<<<<


ഇത് സാമുദായികമായ വിഷയമാക്കിയത് മുസ്ലിം ലീഗ് എന്ന മത സംഘടനയാണ്. എന്താണു ലീഗെന്ന മത സംഘടനയുടെ രാഷ്ട്രീയ നയങ്ങള്‍? അവര്‍ക്കങ്ങനെ എന്തെങ്കിലുമുണ്ടോ?

ലീഗിന്റെ ധാര്‍ഷ്ട്യവും അഹന്തയുമാണി വിഷയം സാമുദായികമാക്കി വളര്‍ത്തിയത്. കോണ്‍ഗ്രസോ യു ഡി എഫോ അറിയാതെ അഞ്ചാം മന്ത്രിയെയേയും അദ്ദേഹത്തിന്റെ വകുപ്പും പ്രഖ്യാപിച്ചത് തങ്ങളായിരുന്നു. ഒരുമതസംഘടനയുടെ നേതാവിനങ്ങനെ ഒരു പ്രഖ്യാപനം നടത്താന്‍ ആരും അധികാരം നല്‍കിയിട്ടില്ല. ആരണു മന്ത്രിമാരുടെ വകുപ്പ് നിശ്ചയിക്കേണ്ടതെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ എഴുതി വച്ചിട്ടുണ്ട്. അതിനെ ബഹുമാനിക്കാന്‍ തയ്യാറല്ലാത്ത മുസ്ലിം ലീഗെന്ന മതസംഘടനക്ക് ഇന്‍ഡ്യ പോലുള്ള ജാനധിപത്യ രാജ്യത്ത് പ്രവര്‍ത്തന സ്വതന്ത്ര്യം പോലും അനുവദിക്കാന്‍ നിയമപരമായി പാടില്ലാത്തതാണ്.


ഇതുപോലെ ഭരണഘടന വിരുദ്ധമായ ഒരു കാര്യം ചെയ്തിട്ട്  തങ്ങള്‍ പറഞ്ഞത് മാറ്റാനാകില്ല എന്ന നിലപാടും എടുത്തു. തങ്ങള്‍ പ്രവാചകന്‍ പറഞ്ഞാല്‍ മാറ്റാനാകില്ല എന്നത് മുസ്ലിം ലീഗെന്ന മത സംഘടനയുടെ അഭ്യന്തര കാര്യം മാത്രമാണ്. പക്ഷെ ആ മത വിഷയം കേരള സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചതാണിത് സാമുദായികമായി മാറാന്‍ കാരണം. എന്നിട്ടിപ്പോള്‍ മറ്റുള്ളവര്‍ സാമുദായികമായി കാണുന്നു എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ആകില്ല. മുസ്ലിം ലീഗിനെന്തും  സാമുദായികമാക്കാം. പക്ഷെ മറ്റുള്ളവര്‍ക്കതിനോട് പ്രതികരിക്കാന്‍ പാടില്ല എന്ന ധാര്‍ഷ്ട്യവും അംഗീകരിക്കാന്‍ ആകില്ല. പെണ്‍വാണിഭത്തില്‍ പിടിക്കപ്പെട്ടപ്പോള്‍ പ്രവാചകന്‍ പീഡിപ്പിക്കപ്പെട്ടതുപോലെ താനും പീഡിപ്പിക്കപ്പെടുന്നു എന്നായിരുന്നു കുഞ്ഞാലിക്കുട്ടി വിലപിച്ചത്. മുസ്ലിം മത വികരം ഉപയോഗപ്പെടുത്തി തന്നെയാണു മുസ്ലിം ലീഗ് മലപ്പുറത്ത് ആധിപത്യം നേടിയത്. അല്ലാതെ എന്തെങ്കിലും രാഷ്ട്രീയ നയങ്ങളുടെ പേരിലല്ല.

സാമുദായികമായി ഒരു പ്രശ്നം അവതരിപ്പിച്ചാല്‍ പ്രതികരണവും  സാമുദായികമായെന്നിരിക്കും. അത് ഇഷ്ടമില്ലെങ്കല്‍ ഇതുപോലെയുള്ള തമാശകള്‍ പൊതു ജന മദ്ധ്യത്തില്‍ അവതരിപ്പിക്കാതിരിക്കുക.

ഇതേക്കുറിച്ച് കൂടുതല്‍ ഇവിടെ എഴുതിയിട്ടുണ്ട്.


http://kaalidaasan-currentaffairs.blogspot.com.au/2012/04/blog-post.html

അന്തിക്കാടന്‍ . said...

ലീഗിനു മിനിമം ആറു മന്ത്രിമാരെയും ഒക്കുമെങ്കില്‍ മുഖ്യമന്ത്രി സ്ഥാനവും കൊടുക്കണം .
കോണ്‍ഗ്രസ്സ് രണ്ടാം കക്ഷിയാകട്ടെ. പിന്നെ കാണാം കളികളും അടിയുടെ പൊടിപൂരവും!!
അവസാനം "ഞങ്ങള്‍ക്ക് വേണ്ടായേ" എന്നും പറഞ്ഞു ലീഗ് ഓടുന്നതും കാണാം ..
പിന്നെയൊക്കെ കോണ്‍ഗ്രസ്സിന്റെ കൈയില്‍ വരില്ലേ!!!