Thursday, September 16, 2010

വിധിയെത്തുമ്പോള്‍....

ചിത്രം വിക്കിയില്‍ നിന്നും.
ബാബറി മസ്ജിദ് രാമജന്മ ഭൂമി തര്‍ക്ക ഭൂവിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി പതിറ്റാണ്ടാറായി നടക്കുന്ന വ്യവഹാരത്തിനു പരിഹാരമാകുമെന്ന് കരുതുന്ന കോടതി വിധി എത്താന്‍ ഇന്നി ഏതാനും ദിനങ്ങള്‍ മാത്രം. മസ്ജിദായാലും മന്ദിരമായാലും ദൈവം ഭൂമിയിലെ വിധിക്കായി കാത്തിരിക്കുന്നത് കൌതുകതരം തന്നെ. ദൈവ ചിഹ്നങ്ങള്‍ക്കായി മല്ലടിക്കുന്ന മനുഷ്യന്‍ സത്യത്തില്‍ ഈശ്വര ചൈതന്യത്തെ തന്നെയാണ് തല്ലിക്കെടുത്തുന്നത്. പ്രപഞ്ച സൃഷ്ടാവായ, സര്‍വ്വ ചരാചരങ്ങള്‍ക്കും ഉടമയായ ഈശ്വരന് രണ്ടായിരത്തി പത്ത് സെപ്റ്റംബര്‍ ഇരുപത്തി നാലാം തീയതിയില്‍ എന്തെങ്കിലും താല്പര്യമുണ്ടാകുമോ? ഈശ്വര ചിന്തകള്‍ക്കല്ലല്ലോ ഇവിടെ പ്രസക്തി. വിധിയെന്തായാലും പരാജയപ്പെടുന്നത് ഈശ്വരന്‍ തന്നെയായിരിക്കും!

ഈശ്വരന് യാതൊരു താത്പര്യവും ഉണ്ടാകാന്‍ ഒരു സാധ്യതയും ഇല്ലാത്ത സെപ്തംബര്‍ ഇരുപത്തി നാലാം തീയതി വരാന്‍ പോകുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി എങ്ങിനെയായിരിക്കും? നാലു സാധ്യതകളാണ് കാണുന്നത്.

1. 1992 ഡിസംബര്‍ ആറിനു തകര്‍ക്കപ്പെട്ട ബാബറി പള്ളി യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കുക.

2. ശ്രീരാമന്റെ ജന്മസ്ഥലമാണെന്ന് "ശാസ്ത്രീയമായി" കണ്ടു പിടിച്ചതിനാല്‍ തര്‍ക്ക സ്ഥലത്ത് രാമക്ഷേത്രം പണിയാനുള്ള നടപടികള്‍ തുടങ്ങുക.


3. തര്‍ക്ക സ്ഥലം ആര്‍ക്കും വിട്ടുകൊടുക്കാതെ അതീവ സംരക്ഷിത മേഖലയായി സൂക്ഷിക്കുക.

4. തര്‍ക്ക ഭൂമിയിലെ രാം ലാല വിഗ്രഹം "സ്വയംഭൂവായി" എന്നവകാശപ്പെടുന്ന സ്ഥലത്ത് രാമ ക്ഷേത്രവും മറുവശത്ത് മസ്ജിദും നിര്‍മ്മിക്കാനുള്ള സാധ്യതകള്‍ ആരായുക.

ഈ നാലിന സാധ്യതകളില്‍ ആദ്യ രണ്ടിനം ഭാരതത്തില്‍ വീണ്ടും അശ്ശാന്തി പരത്തും. സംഗതികള്‍ 1992 നു തുല്ല്യമല്ല ഇപ്പോഴുള്ളതും. ആഭ്യന്തര സുരക്ഷ അതീവ ദുര്‍ബലമായിരിക്കുന്ന ഒരു സാഹചര്യത്തില്‍ മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാനെ ആദ്യ രണ്ടിന വിധി ഉപകരിക്കുള്ളൂ. കാശ്മീരിലെ വിഘടന വാദികളും മാവോവാദികളും അങ്ങിനെ ഒരു സാഹചര്യത്തെ നന്നായി മുതലെടുക്കാന്‍ ശ്രമിച്ചേക്കാം. ആവണക്കെണ്ണയില്‍ കടുകിട്ട മാതിരിയുള്ള ഒരു പ്രതിരോധ മന്ത്രിയും മുംബൈ ഓഹരി വിപണി ചായുമ്പോള്‍ മാത്രം രാജ്യ സുരക്ഷയെ കുറിച്ച് വാചാലനാകുന്നൊരു ആഭ്യന്തര മന്ത്രിയും ഭരിക്കുന്നിടത്ത് നാടു കുട്ടിച്ചോറാകാനല്ലാതെ ആദ്യ രണ്ടിന വിധികള്‍ മറ്റൊന്നിനും കാരണമാകില്ല.

തര്‍ക്ക പ്രദേശം സംരക്ഷിത മേഖലയാക്കി മാറ്റുക എന്നാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാതെ വരും തലമുറയുടെ സ്വസ്ഥതകളിലേക്ക് തര്‍ക്കങ്ങളെ തള്ളിവിടുക എന്നതാണര്‍ത്ഥം. എക്കാലത്തേക്കുമായി അയോദ്ധ്യ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഹേതുവായിരിക്കും. വരാന്‍ പോകുന്ന സര്‍വ്വ പൊതു തിരഞ്ഞെടുപ്പുകള്‍ക്കും മുന്നേ അയോദ്ധ്യയിലേക്ക് പ്രകടനങ്ങള്‍ ഉണ്ടാകാം. പ്രകടനങ്ങള്‍ കലാപങ്ങളാക്കി മാറ്റാന്‍ കഴിയുന്ന നേതൃത്വം ഉള്ളിടത്ത് ഭാരതം എക്കാലത്തും മുള്ളിന്‍ മുനയിലായിരിക്കും. അതു കൊണ്ടു അങ്ങിനൊരു വിധിയും ആശാസ്യം അല്ല!


ഒരിടത്ത് രാമ ക്ഷേത്രവും മറ്റൊരിടത്ത് മസ്ജിദും! നന്നായിരിക്കും!സങ്കുചിതമല്ലാത്തൊരു മനസ്സും ചിന്താഗതിയും മരുന്നിനു പോലും കണ്ടെത്താന്‍ കഴിയാത്ത ഭാരത മണ്ണില്‍ അങ്ങിനൊരു പരീക്ഷണത്തിനു മുതിരുന്നതിനു മുന്നേ പലവുരു ചിന്തിക്കേണ്ടിയിരിക്കുന്നു.

സെപ്തംബര്‍ ഇരുപത്തിനാലാം തീയതി കോടതി എന്തു പറഞ്ഞാലും അതൊന്നും തന്നെ പ്രായോഗികമാകാന്‍ ഇടയില്ല തന്നെ. വികാരങ്ങളെ കലാപങ്ങളാക്കാനും കലാപങ്ങളെ വോട്ടാക്കാനും വോട്ടിനെ അധികാരമാക്കാനും കച്ചകെട്ടിയിറങ്ങിയവരുടെ മുന്നില്‍ നാടും നാട്ടാരും ഈശ്വരനും പരാജയപ്പെടാതെ തരമില്ല.

പക്ഷേ കരുണീയമായ ചിലതുണ്ട്. അത് പൂര്‍ണ്ണമായും മുസ്ലീങ്ങളുടെ വിവേചന ബുദ്ധിയിലും വിശ്വാസത്തിലും അധിഷ്ടിതമാണ് താനും. ബാബറി മസ്ജിദ് തകര്‍പ്പെട്ടു എന്ന വസ്തുത ഭാരതത്തിലേയും ലോകത്തിലേയും മുസ്ലീം ജനവിഭാഗം അംഗീകരിക്കുക. മസ്ജിദുകള്‍ തകര്‍ക്കപ്പെടുക എന്നത് ലോകത്ത് ആദ്യം ഉണ്ടാകുന്ന സംഭവവും അല്ല. അക്രമികളാല്‍ തകര്‍ക്കപ്പെട്ടിട്ടുള്ള എല്ലാ മസ്ജിദുകളും അതേ സ്ഥലത്ത് അതേ പോലെ പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടും ഇല്ല. നിര്‍ഭാഗ്യവശ്ശാല്‍ നമ്മുടെ നാട്ടിലും അങ്ങിനെ ഒരു മസ്ജിദ് തകര്‍ക്കപ്പെട്ടു. ആ സ്ഥലത്തെ ചൊല്ലി ഇന്നി തര്‍ക്കം വേണ്ടാ എന്ന് മുസ്ലീം ജനവിഭാഗം ഒറ്റക്കെട്ടായി തീരുമാനമെടുക്കുക. ബാബറി മസ്ജിദ് സൌകര്യ പ്രദമായ മറ്റൊരു സ്ഥലത്ത് നിര്‍മ്മിക്കുക. തീവ്രവാദികള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ദേശീയതയ്ക്കും മതസൌഹാര്‍ദ്ദത്തിനും മാറ്റു കൂട്ടാന്‍ ഹൈന്ദവര്‍ മസ്ജിദ് നിര്‍മ്മിക്കാന്‍ സാമ്പത്തികമായും സാമൂഹികമായും സഹകരിക്കുക! എന്തു സുന്ദരമായിരിക്കും അങ്ങിനെയൊരു തീരുമാനത്തില്‍ മുസ്ലീം ജനവിഭാഗം എത്തിച്ചേര്‍ന്നാല്‍...

ഇങ്ങിനെ ചിന്തിക്കുമ്പോള്‍ തന്നെ ഭാരത മുസ്ലീങ്ങളെ അലട്ടുന്ന ഭീതിതമായ ചില പ്രശ്നങ്ങളുമുണ്ട്. മുസ്ലീം സമൂഹം ബാബറി മസ്ജിന്റെ കാര്യത്തില്‍ മൃദ്യുല സമീപനം കൈകൊള്ളുന്നതില്‍ ഒരു പക്ഷേ വിമുഖരായിരിക്കില്ല. എന്നാല്‍ അവരെ പിടിവാശിക്കാരാക്കുന്നത് ബാഹ്യമായ മറ്റു ചില കാരണങ്ങളാണ്. പൊളിക്കപ്പെട്ട പള്ളി പുനര്‍ നിര്‍മ്മിക്കപ്പെടുക എന്നതിനുമപ്പുറം കൂടുതല്‍ ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുന്നത് തടയുക എന്ന ചിന്ത കൂടി മുസ്ലീം ജനവിഭാഗത്തെ ഭരിക്കുന്നുണ്ട്. കേസില്‍ കക്ഷികളാക്കപ്പെട്ടിട്ടുള്ള മുസ്ലീം സമുദായ സംഘടനകളും ഭാരത മുസ്ലീമുകള്‍ ഒന്നടങ്കവും ഈ ഭവിഷിത്തിനെയാണ് ഭയക്കുന്നത്.

കാശിയും വാരണാസിയും ജുമാമസ്ജിദും അജ്മീരും അടക്കം 3333 മസ്ജിദുകള്‍ സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ട്. ബാബറി മസ്ജിദ് തകര്‍ന്നിടത്ത് അക്രമികള്‍ ലക്ഷ്യം വെച്ചതു പോലെ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടാല്‍ മറ്റു മസ്ജിദുകളും ഉന്നം വെക്കപ്പെടുകയും സാഹചര്യം ഒത്തു വരുന്നിടത്ത് തകര്‍ക്കപ്പെടുകയും ചെയ്യപ്പെടാം എന്ന് മുസ്ലീം സമൂഹം ഭയപ്പെടുന്നു. ബാബറി മസ്ജിദിന്റെ കാര്യത്തില്‍ മുസ്ലീം സമുദായം അയവില്ലാത്ത നിലപാടെടുക്കാന്‍ കാരണം ഈ ഭയമാണ്. ആ ഭയം ഒരിക്കലും അസ്ഥാനത്തല്ലാ താനും. എന്നാല്‍ ഈ ഭയത്തെയും അതിജീവിക്കാന്‍ സമുദായത്തിനു കഴിയുന്നതരത്തില്‍ ഇപ്പോഴത്തെ കോടതി ഇടപെടലുകളെ മാറ്റിയെടുക്കാന്‍ കഴിയും.

മുസ്ലീങ്ങള്‍ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാവുകയും ഇന്നി മറ്റൊരു ദേവാലയവും തകര്‍ക്കപ്പെടുകയില്ല എന്ന് ബന്ധപ്പെട്ടവരില്‍ നിന്നും സര്‍ക്കാറില്‍ നിന്നും കോടതികളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഉറപ്പ് വാങ്ങി കൊണ്ട് ബാബറി മസ്ജിദ് ഹൈന്ദവ സമൂഹത്തിന്റെ പിന്തുണയോടെ ആരാധനയ്ക്ക് അനുയോജ്യമായൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്താല്‍ ജയിക്കുന്നത് ഭാരത സംസ്കാരവും ഇന്‍ഡ്യന്‍ മുസ്ലീമുമായിരിക്കും. മൊത്തം ഭാരത ജനതയുടെ സ്നേഹവും ബഹുമാനവും ആര്‍ജ്ജിച്ച് ലോക മുസ്ലീങ്ങള്‍ക്ക് തന്നെ സഹിഷ്ണുതയുടെ പാഠം കാട്ടി കൊടുത്തു കൊണ്ട് ലോകത്തിനു തന്നെ മാതൃകയാകാന്‍ ഇപ്പോള്‍ വന്നിരിയ്ക്കുന്ന അവസരം ഉപയോഗിക്കാന്‍ ഭാരത മുസ്ലീമിനു കഴിയണം. പ്രത്യേകിച്ചും ലോകമെമ്പാടും ഇസ്ലാമും ശരീഅത്തും അങ്ങേയറ്റം തെറ്റായി വ്യാഖാനിക്കപ്പെടുന്ന വര്‍ത്തമാന കാലത്തില്‍ യഥാര്‍ത്ഥ ഇസ്ലാം സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റേയും സഹനത്തിന്റേയും ഊഷ്മള സ്നേഹത്തിന്റേയും മതമാണെന്ന് ലോകത്തിനു കാട്ടി കൊടുക്കാന്‍ ലോകത്തെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ അധിവസിക്കുന്ന രണ്ടാമത്തെ രാജ്യത്തിനു കഴിഞ്ഞാല്‍ ഈ നൂറ്റാണ്ടിനു ഭാരതം നല്‍കുന്ന ഏറ്റവും വിലപ്പെട്ട സന്ദേശങ്ങളില്‍ ഒന്നായിരിക്കും അത്.
--------------------------------------------------------------
വാസ്തവത്തിലെ വിധിയെത്തുമ്പോള്‍....

Tuesday, March 09, 2010

ബില്ലും തല്ലും!

അധികാരത്തിന്റെ മൂന്നിലൊന്ന് വനിതകള്‍ക്ക് ഭാഗം വെച്ച് നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ ലോകസഭയില്‍ മുന്നേമുക്കാലെണ്ണം മാത്രം. പക്ഷേ വനിതാ ബില്ല് ലോകസഭയില്‍ അടിക്കടി അടിപിടിക്ക് കാരണമാകുന്നു. ബില്ല് പാസ്സാ‍ക്കപ്പെടും എന്ന് തോന്നുന്ന നിമിഷം ബില്ല് അവതരണം മുടങ്ങുന്നതില്‍ എന്തോ ദുരൂഹതയില്ലേ? മുന്നിലൊന്ന് ഭാഗം കസേരകള്‍ സ്ത്രീക്ക് നല്‍കണം എന്ന് ആഗ്രഹമുള്ള ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടീകള്‍ ഇന്ന് ഭാരതത്തില്‍ ഉണ്ടോ? ഇല്ല എന്നത് തന്നെയാണ് വസ്തുത.

വനിതാ ദിനത്തില്‍ ഭാരത സ്ത്രീത്വം ഭാരതത്തിന്റെ ഭരണ സൌധത്തില്‍ ചവിട്ടിയരക്കപ്പെട്ടു എന്നത് ഭാരത സ്ത്രീയിക്കല്ല അപമാനം. “പുരുഷന്‍” എന്ന പേരും പേറി ഇരുകാലുകളില്‍ നടക്കുന്ന ആണും പെണ്ണും കെട്ട ഒരു തരം പൂതു ജനുസില്‍ പെട്ട രാഷ്ട്രീയമാണ് നഗ്നമാക്കപ്പെട്ടത്. സ്ത്രീയുടെ മാനം കാക്കേണ്ടത് പുരുഷന്റെ ധര്‍മ്മമോ അല്ലെങ്കില്‍ ഉത്തരവാദിത്തമോ ആണ്. പുരുഷന്‍ പരാജയപ്പെടുന്നിടത്ത് സ്ത്രീക്ക് മാനഹാനി സംഭവിക്കും. രാജ്യസഭയില്‍ ഇന്ന് സ്ത്രീത്വം ഹനിക്കപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ ഭാരതത്തിലെ പുരുഷന്മാര്‍ തന്നെയാണ്.

രാജ്യസഭയില്‍ ഇന്ന് നടന്നത് നാടകമായിരുന്നില്ലേ? ചെയറിലേക്ക് കടന്നു കയറാന്‍ ശ്രമിക്കുന്ന അംഗങ്ങളെ ബലം പ്രയോഗിച്ച് മാറ്റുന്നതാണ് ഇന്നലെ വരെ നാം കണ്ട ചാനല്‍ കാഴ്ചകള്‍. രാജ്യസഭയിലും ലോകസഭയിലും നിയമസഭകളിലും എല്ലാം തല്ലുകള്‍ ഉണ്ടാകാറുണ്ട്. അപ്പോഴെല്ലാം ഉത്തരവാദപ്പെട്ടവര്‍ അതിനെ തടയുകയാണ് പതിവ്. പക്ഷേ ഇവിടെയോ?  “ഈ പേപ്പറുകള്‍ ആരെങ്കിലും ഒന്നു പിടിച്ച് വാങ്ങിച്ച് കീറി കളയൂ...” എന്ന രീതിയില്‍ ഇരിക്കുന്ന ഒരു സഭാദ്ധ്യക്ഷനും “എങ്ങിനെയെങ്കിലും ഇതൊന്നു തടസ്സപ്പെടുത്തൂ...” എന്ന നിലപാടില്‍ അക്ഷോഭ്യരായിരിക്കുന്ന സഭാംഗങ്ങളും! അംഗങ്ങളില്‍ ആരെങ്കിലും ഒരാള്‍ “മാഡത്തെ” വാക്കുകള്‍ കൊണ്ടൊന്നു തോണ്ടിയാല്‍ പോലും ചീറി കൊണ്ടു ചാടി വീഴുന്ന കാണ്‍ഗ്രസ് പുലികളോ മാവോയിസ്റ്റുകളെ ഒന്നു തോണ്ടിയാല്‍ പോലും അലറി വിളിക്കുന്ന മമതാ സംഘമോ മുല്ലപ്പെരിയാര്‍ എന്നു കേട്ടാല്‍ പിശാചിനെ കണ്ട നായയെ പോലെ അമറുന്ന കരുണാനിധി കൂട്ടരോ ഒന്നും മുരടനക്കാന്‍ പോലും ശ്രമിച്ചു കണ്ടില്ല. കാരണം അതു തന്നെ. ഈ ബില്ലവതരണം എങ്ങിനെയെങ്കിലും തടസ്സപ്പെടണം! എന്നാലോ “...ഞങ്ങള്‍ക്കീ രക്തത്തില്‍ പങ്കില്ല...” എന്ന നാട്യം മാളോകരില്‍ എത്തിക്കുകയും വേണം.

ഭാരതത്തിന്റെ അധികാരം ഭാരത സ്ത്രീക്ക് എന്നും അന്യം തന്നെ. ഭരിക്കുന്ന കോണ്‍ഗ്രസ് മുതല്‍ താഴേക്ക് എണ്ണിയാല്‍ പകല്‍ പോലെ വ്യക്തമാകുന്ന ചില സംഗതികള്‍ ഉണ്ട്. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ മുപ്പത്തി മൂന്ന് ശതമാനം വനിതകള്‍ക്കായി വക വെച്ചു നല്‍കിയ കേരളത്തിലെ ഇടതു പക്ഷ കക്ഷികളില്‍ അടക്കം പാര്‍ട്ടീ തലത്തില്‍ വനിതാ പ്രാതിനിധ്യം എത്രത്തോളം ഉണ്ട്? സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലോ ഉപരി സമിതികളിലോ അല്ലെങ്കില്‍ കീഴ് ഘടകങ്ങളിലോ പത്തു ശതമാനം പോലും പ്രാധിനിത്യം നല്‍കാന്‍ കഴിയാത്തവരാണ് ഇന്ന് മുപ്പത്തി മൂന്ന് ശതമാനത്തെ കുറിച്ച് പറയുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ നിര്‍ത്തുവാന്‍ പോലും സ്വന്തം പ്രവര്‍ത്തകരെ ലഭിക്കുന്നവരല്ല നമ്മുടെ രാഷ്ട്രീയപാര്‍ട്ടികള്‍. ഒരുമാതിരി സംസാരിക്കാന്‍ അറിയുന്ന വനിതകളെ ചാക്കിട്ട് പിടിച്ച് ഭര്‍ത്താവിനേയോ മക്കളേയോ കൊണ്ട് നിര്‍ബന്ധിച്ച് മത്സരിപ്പിക്കുന്നതാണ് പതിവ്. പാര്‍ട്ടികളിലേക്ക് വനിതകളെ ആകര്‍ഷിച്ച് അവരെ നേതൃനിരയിലേക്ക് കൊണ്ടു വരുന്നതിനു ആരും ശ്രമിക്കാറില്ല. സ്വയം മുന്നിലേക്ക് വരുന്നവരോ തന്നിഷ്ടക്കാരികള്‍ ആയി ചിത്രീകരിക്കപ്പെടുകയാണ് പതിവും. അവരുടെ ഗാര്‍ഹിക ജീവിതം കുട്ടിച്ചോറാകുന്നതും പതിവ് കാഴ്ച!

രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം മുപ്പത്തി മൂന്ന് ശതമാനം സംവരണം വനിതകള്‍ക്ക് അനുവദിച്ചു നല്‍കിയതിനു ശേഷമല്ലേ മുപ്പത്തി മൂ‍ന്ന് ശതമാനം സംവരണത്തേ കുറിച്ച് സംസാരിക്കേണ്ടത്? എന്തിനാണ് ഈ മുപ്പത്തി മൂന്ന് ശതമാനം? ഭാരതത്തില്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള അനുപാതം ഏകദേശം ഒന്നേ ഒന്ന് തന്നെയല്ലേ? അപ്പോള്‍ അമ്പതു ശതമാനം സംവരണത്തിനും അര്‍ഹരല്ലേ ഭാരത വനിതകള്‍? അല്ലെങ്കില്‍ തന്നെ എന്താനാണീ ശതമാനക്കണക്ക്? പഞ്ചായത്ത് വാര്‍ഡുമുതല്‍ ലോകസഭാ മണ്ഡലങ്ങള്‍ വരെ അങ്ങ് ഇരട്ട പ്രാധിനിത്യം ആക്കിയാല്‍ അതല്ലേ കൂടുതല്‍ നീതീകരിക്കപ്പെടുന്നത്. ഒരു പുരുഷനും ഒരു സ്ത്രീയും തിരഞ്ഞെടുക്കപ്പെടട്ടെ! അപ്പോ പിന്നെ പരാതിയില്ലല്ലോ? രാജ്യസഭയില്‍ പൊക്കണം കേട് കാട്ടുന്ന പുരുഷകേസരികളുടെ സീറ്റുകള്‍ അവിടെ ഉറച്ചു തന്നെയുണ്ടാവുകയും ചെയ്യും.

പ്രതിനിധികള്‍ മാത്രമല്ല സംവരണം ചെയ്യപ്പെടേണ്ടത്. മന്ത്രിക്കസേരകളും സംവരണം ചെയ്യപ്പെടണം. അധികാരം സ്ത്രീശാക്തീകരണത്തിന് ഇന്ധനമാകണമെങ്കില്‍ അവര്‍ വെറും കൈപൊക്കികള്‍ ആയി കസേരകളില്‍ ചടഞ്ഞ് കൂടി ഇരുന്നാല്‍ മാത്രം പോര. തീരുമാനം എടുക്കാനുള്ള, എടുക്കുന്ന തീരുമാനം നടപ്പാക്കാനുള്ള അധികാരമാണ് അവര്‍ക്ക് ലഭ്യമാകേണ്ടത്. അല്ലെങ്കില്‍ “മാഡം” കോണ്‍ഗ്രസ് അധികാരിയായതു പോലെയാകും. എല്ലാവരും എടുക്കുന്ന തീ‍രുമാനത്തിനു മേല്‍ ഒപ്പുവെക്കുക എന്ന അധികാരമാണ് ഇന്ന് സോണിയാ ഗാന്ധി കാണ്‍ഗ്രസില്‍ കയ്യാളുന്നത്. അതു കൊണ്ടാണ് ഭാരത സ്ത്രീക്ക് സമ്മാനം നല്‍കുമെന്ന് മാഡം ഉറക്കേ പ്രഖ്യാപിച്ച  ദിനത്തില്‍ ഭാരത സ്ത്രിത്വം ഭാരതത്തിന്റെ മഹനീയമായ ഭരണ കേന്ദ്രത്തില്‍ കൂട്ട ബലാത്സംഗത്തിനു വിധേയമായത്.

ഇറങ്ങി കളിച്ചത് യാദവന്മാരായിരുന്നു എങ്കിലും സാഹചര്യം ഉണ്ടാക്കി കൊടുത്തതില്‍ ഭാരതത്തിലെ എല്ലാ കക്ഷികള്‍ക്കും പങ്കുണ്ട്. മുപ്പത്തി മൂന്ന് ശതമാനം അധികാരം വീതിച്ചു നല്‍കാന്‍ കഴിയില്ല എങ്കില്‍ വേണ്ട. പക്ഷേ ഇടക്കിടെ ഭാരത സ്ത്രീയെ ഭരണ സിരാകേന്ദ്രത്തിലിട്ട് മാനഭംഗപ്പെടുത്തുന്നതെങ്കിലും അവസാനിപ്പിക്കണം! മുപ്പത്തി മൂന്ന് ശതമാനം അധികാരം വീതിച്ചു കിട്ടി എന്നുള്ളതു കൊണ്ട് ഭാരത സ്ത്രീക്ക് തുല്യ നീതി ലഭിക്കും എന്നു കരുതുന്നതും ആന മഠയത്തമാണ്. പുരുഷനെ അംഗീകരിക്കുന്നത് പോലെ സ്ത്രീയേയും അംഗീകരിക്കാന്‍ സ്ത്രീയും പുരുഷനും ഉള്‍പെട്ട സമൂഹം തയ്യാറാകുന്നതു വരെ സ്ത്രീക്ക് രണ്ടാം തരം പൌരത്വമേ ലഭിക്കുള്ളു. അധികാരം പകുത്ത് നല്‍കുന്നതിലല്ല അര്‍ഹിക്കുന്ന അംഗീകാരവും സ്ഥാനവും പരിരക്ഷയും ലഭിക്കുന്നിടത്തേ സ്ത്രീക്ക് തുല്യത നേടാന്‍ കഴിയുള്ളൂ!

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അപമാനിക്കപ്പെട്ട ഭാരത സ്ത്രീത്വത്തിന്റെ വ്രണിത ഹൃദയത്തിനു മുന്നില്‍ ഒരു പിടി നൊമ്പരത്തി പൂക്കള്‍ അര്‍പ്പിക്കുവാനെങ്കിലും നാം ഭാരതീയര്‍ എന്ന് അടിക്കടി അഹങ്കരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്!

Friday, February 26, 2010

വെറുപ്പിന്റെ രാഷ്ട്രീയം.

ജനായത്ത ഭരണ ക്രമത്തില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ അധികാര സ്ഥാനങ്ങളിലെത്തിയാല്‍ അയാള്‍ പിന്നെ സമൂഹത്തിന്റെ പൊതു സ്വത്താണ് എന്നാണല്ലോ വെയ്പ്. വാര്‍ഡുമെമ്പറായാലും പ്രധാനമന്ത്രിയായാലും തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ എതിരാളിയുടെ പോലും പ്രതിനിധിയാണ് തിരഞ്ഞെടുക്കപ്പെടുന്നയാള്‍. പാര്‍ട്ടിക്കുപരി പ്രവര്‍ത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കഴിയില്ല എന്ന വസ്തുത നില നില്‍ക്കേ തന്നെ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ പ്രജകളെ ഒന്നായി കാണാന്‍ പ്രതിനിധികള്‍ക്ക് കഴിയുന്നിടത്തേ ജനാധിപത്യം പൂര്‍ണ്ണതയില്‍ എത്തുകയും ഉള്ളു. ജാതി മത വര്‍ണ്ണ രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കും എന്നു പ്രതിജ്ഞയെടുത്താണ് വാര്‍ഡു തലം മുതല്‍ ജനപ്രതിനിധികള്‍ അധികാരം ഏറ്റെടുക്കുന്നതും. അതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാല്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുടേയോ പ്രസ്ഥാനത്തിന്റേയോ പ്രവര്‍ത്തകന്‍ ആണെങ്കില്‍ കൂടിയും അയാള്‍ സമൂഹത്തെ മൊത്തം പ്രതിനിധീകരിക്കാന്‍ ബാധ്യസ്ഥനാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനായത്ത ഭരണക്രമത്തില്‍ ജനാധിപത്യത്തിന്റെ ഈ അടിസ്ഥാന തത്വം തന്നെ ബലികഴിക്കപ്പെടുന്ന കാഴ്ചയാണ് അനുദിനം നാം കാണുന്നത്.

കൊല്ലം മേയറെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പുറത്താക്കിയതും ഇമ്മാതിരി അസ്സഹിഷ്ണതയുടെ പരിണതിയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി പൊതുരംഗത്ത് വന്നൊരാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവായിരിക്കുന്നിടത്തോളം എതിരാളിയുടെയോ എതിര്‍ ചേരികളുടേയോ പൊതു പരിപാടികളില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കാം. പക്ഷേ ഒരു കോര്‍പ്പറേഷന്‍ മേയറായി പാര്‍ട്ടിക്കാരന്‍ മാറുമ്പോള്‍ പാര്‍ട്ടിക്കുപരിയായി സമൂഹത്തോടും അയാള്‍ ചരിക്കുന്ന ചുറ്റുപാടുകളോടും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. നിരീശ്വരവാദിയാണെങ്കിലും ദേവാലയങ്ങളുടെ പൊതു പരിപാടികളിലും ഉത്ഘാടന ചടങ്ങുകളിലും ഒക്കെ മാര്‍ക്സിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടീ നേതാക്കന്മാരും പങ്കെടുക്കുന്നതും അതു കൊണ്ട് തന്നെ.

ആര്‍.എസ്സ്.എസ്സ് എന്നത് ഭാരതത്തില്‍ നിരോധിക്കപ്പെട്ട ഒരു സംഘടനയല്ല. നിരോധിക്കപ്പെടേണ്ട സംഘടനകള്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്ന ഭാരതത്തില്‍ ആര്‍.എസ്സ്.എസ്സും നിരോധിക്കപ്പെടേണ്ട ഒരു സംഘടനയായിരിക്കാം. പക്ഷേ ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടില്ല. അങ്ങിനെയൊരു സംഘടനയുടെ ഒരു പരിപാടിക്ക് ക്ഷണിക്കപ്പെട്ടാല്‍ ഒരു ജനപ്രതിനിധി അത് നിരസിക്കേണ്ടതുണ്ടോ? ആ ജനപ്രതിനിധി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ആര്‍.എസ്സ്.എസ്സ് എതിര്‍ക്കുന്നു എന്നത് ജനപ്രതിനിധിയായ മേയര്‍ക്ക് അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിനു എങ്ങിനെ തടസ്സമാകും? ആര്‍.എസ്സ്.എസ്സ് പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവല്ല. ബഹുമാനപ്പെട്ട കൊല്ലം മേയറാണ്. സ്വാഭാവികമായും ജനപ്രതിനിധികള്‍ ഇങ്ങിനെ ക്ഷണിക്കപ്പെടാറുമുണ്ട്. വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് ആര്‍.എസ്സ്.എസ്സ്. അങ്ങിനെ അല്ലെങ്കില്‍ അതിനെ നിയമം കൊണ്ട് നിരോധിക്കെണ്ടത് ഭരണ കൂടമാണ്. അത് ചെയ്യാത്തിടത്തോളം ഒരിക്കലും ആര്‍.എസ്സ്.എസ്സും അനഭിമതരാകുന്നില്ല. പോരെങ്കില്‍ ഒരിക്കല്‍ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളെ ഭരണത്തിലിരിക്കാന്‍ അനുവദിച്ച ഒരു പാര്‍ട്ടിയുടെ കാര്യത്തിലെങ്കിലും.

എതിര്‍ ചേരിയിലുള്ളവരുടെ ഒരു നന്മയെ നമ്മുടെ രാഷ്ട്രീയത്തിലെ മറുചേരി ഒരിക്കലും അംഗീകരിക്കാറില്ല. എപ്പോഴും എതിര്‍ചേരിയെ ചെളിവാരിയെറിയുക എന്നതാണ് നമ്മുടെ കീഴ്വഴക്കം. കെ.ആര്‍.ഗൌരിയമ്മയെ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള കുട്ടനാട് വികസന സമിതി എന്ന സന്നദ്ധസംഘടന അനുമോദിച്ചതാണ് ജെ.എസ്സ്.എസ്സ് എന്ന പാര്‍ട്ടിയുണ്ടാകാന്‍ കാരണം. അനുമോദനം സ്വീകരിച്ച കെ.ആര്‍. ഗൌരിയമ്മ പാര്‍ട്ടിക്ക് അനഭിമതയായി. അവര്‍ അനഭിമതയാകാന്‍ പാര്‍ട്ടിക്ക് മറ്റുകാരണങ്ങളും ഉണ്ടാകാം. പക്ഷേ അതിന്റെയൊക്കെ തുടക്കം ആ അനുമോദനം തന്നെ ആയിരുന്നു. എതിര്‍ പാര്‍ട്ടിക്കാരിയെ അനുമോദിക്കാന്‍ കോണ്‍ഗ്രസ്സ് സ്വാധീനമുള്ള ഒരു സന്നദ്ധസംഘടന ശ്രമിച്ചതിനെ ശ്ലാഘിക്കുകയായിരുന്നില്ലേ വേണ്ടത്? എന്തു തന്നെയാ‍യാലും കെ.ആര്‍.ഗൌരിയമ്മ മികച്ച ഒരു പാര്‍ലമെന്റേറിയനും പൊതുസമ്മതിയുള്ള നേതാവും ആയിരുന്നു എന്നുള്ളത് തന്നെയല്ലേ വസ്തുത? അത് എതിര്‍ ചേരിയിലുള്ളവര്‍ അംഗീകരിച്ചാല്‍ അതിനെ ഉള്‍കൊള്ളാന്‍ സ്വന്തം പാര്‍ട്ടിക്ക് കഴിയാത്തത് നമ്മുടെ രാഷ്ട്രീയത്തിന്റെ അസ്സഹിഷ്ണുതയല്ലേ വെളിവാക്കുന്നത്? എതിര്‍ ചേരിയുടെ നന്മകളെ ഉള്‍കൊള്ളാന്‍ നമ്മുടെ പാര്‍ട്ടികള്‍ക്ക് കഴിയാറേയില്ല. സ്വന്തം പാര്‍ട്ടിക്കാരുടെ നന്മകളെ ഉള്‍കൊള്ളാന്‍ കഴിയുന്നില്ല. പിന്നല്ലേ എതിര്‍ ചേരിയുടെ. ഹല്ല പിന്നെ!

അസ്സഹിഷ്ണുതയുടെ പങ്കാളിത്തത്തില്‍ നിന്നും ഒരു രാഷ്ട്രീയ പ്രസ്ഥാനവും മോചിതമല്ല എന്നതാണ് സത്യം. കാലാകാലം ചീത്തവിളിച്ചു നടന്ന അബ്ദുല്ലകുട്ടിയും ശിവരാമനുമെല്ലാം കോണ്‍ഗ്രസ്സിനു സ്വീകാര്യമാണ്. ഒരിക്കല്‍ തങ്ങളുടെ തന്നെ പ്രസിഡന്റായിരുന്ന കെ.മുരളീധരന്‍ അസ്സ്വീകാര്യനും. കൂടെ നിന്നപ്പോള്‍ അബ്ദുല്‍ നാസര്‍ മദനിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും കാണ്‍ഗ്രസിനു സ്വീകാര്യം. അന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കും ഇടതു പക്ഷത്തിനും മദനി അസ്സ്വീകാര്യന്‍. ഇപ്പോള്‍ മദനി മറുകണ്ടം ചാടിയപ്പോള്‍ പാര്‍ട്ടികളും കളം മാറ്റി. ശ്രേയസ് കുമാ‍റിന്റെ വയനാട് ഭൂമി പുറമ്പോക്കാണെന്ന് ആദ്യം പറഞ്ഞത് ഉമ്മന്‍ ചാണ്ടിയും ഐക്യമുന്നണിയും. അന്ന് പക്ഷേ കുമാര്‍ ഇടത്തായിരുന്നു. ഇപ്പോള്‍ ശ്രേയസ്സ് കുമാറും പപ്പായും മറുകണ്ടം ചാടി. കാണ്‍ഗ്രസിനു ശ്രേയസ് കുമാറിന്റെ ഭൂമി അദ്ദേഹത്തിന്റെ തറവാ‍ട്ടു സ്വത്തുമായി! ഇന്നലെ വരെ മാര്‍ക്സിസ്റ്റായിരുന്നൊരുവന്‍ ഇന്ന് മുതല്‍ ലീഗാകുന്നു! ഇന്നലെ വരെ ലീഗായൊരുവന്‍ ഇന്നു മുതല്‍ മാര്‍ക്സിസ്റ്റാകുന്നു! ആദര്‍ശം എവിടെ? എന്ത് ആശയത്തിന്റെ പേരിലാണ് ഇവര്‍ ജനത്തെ അഭിമുഖീകരിക്കുന്നത്? ഇരട്ടത്താപ്പും കുതികാല്‍ വെട്ടും അസ്സഹിഷ്ണൂതയും കേരള രാഷ്ട്രീയത്തിന്റെ ശാപമായി മാറിയിട്ട് കാലമേറെയായി.

നയപ്രഖ്യാപന പ്രസംത്തിനു ശേഷം നിയമസഭ വിട്ടു പുറത്തേക്ക് വന്ന ഗവര്‍ണ്ണര്‍ പ്രതിപക്ഷ നേതാവിനെ അഭിവാദ്യം ചെയ്തത് എന്തോ അക്ഷന്തവ്യമായ അപരാധമായി പോയി എന്ന രീതിയിലാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ പ്രതികരണം. വെറുപ്പിന്റെ രാഷ്ട്രീയം ഏറ്റവും നന്നായി ഉപയോഗിക്കുന്നവരാണ് ഭരണ കക്ഷിയുടെ സെക്രട്ടറിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എല്ലാം. ആരും ആരില്‍ നിന്നും ഒട്ടും തന്നെ വിത്യസ്ഥരല്ല.

എതിര്‍പ്പിന്റേയും അസ്സഹിഷ്ണുതയുടേയും രാഷ്ട്രീയമാണ് നമ്മുടെ നാടിനെ ഇന്ന് ഭരിക്കുന്നത്. അതിനെ രാഷ്ട്രീയം എന്നു പറയുന്നതു പോലും രാഷ്ട്രത്തോടു ചെയ്യുന്ന തെറ്റാകും. അരാഷ്ട്രീയ വാദികള്‍ രാഷ്ട്രീയം കയ്യാളുന്ന സാഹചര്യം സംജാതമായതാണ് നാട് കുട്ടിച്ചോറാകാന്‍ കാരണം. ആര്‍ക്കും ആരോടും ഒരു തരത്തിലുള്ള ഉത്തരവാദിത്തവുമില്ല. ആര്‍ക്കും ആരോടും വിധേയത്വം ഇല്ല. ആര്‍ക്കും ആരോടും സ്നേഹമോ ബഹുമാനമോ അനുകമ്പയോ ദയയോ ദാക്ഷണ്യമോ സൌഹാര്‍ദ്ദമോ ഒന്നുമില്ല. ഉള്ളത് വെറുപ്പ്, വിരോധം, അറപ്പ്, അസ്സഹിഷ്ണുത തുടങ്ങിയ വികാരങ്ങള്‍ മാത്രം! നാട് മുടിയാന്‍ പിന്നെന്തു വേണ്ടൂ....

Sunday, February 21, 2010

കശ്ശാപ്പു ചെയ്യപ്പെടുന്ന മലയാള സിനിമ.

സ്വതവേ ദുര്‍ബല. പോരെങ്കില്‍ ഗര്‍ഭിണിയും എന്ന രീതിയാലിട്ടുണ്ട് വര്‍ത്തമാന കാല മലയാള സില്‍മയുടെ വര്‍ത്തമാനം. മലയാളം പറയുന്നോര്‍ പണ്ടേ അമ്മാണിയിമ്മാണി. അപ്പോ മലയാള സില്‍മ കാണുന്നോരും അമ്മാണിയാകണമല്ലോ? കോടികള്‍ പുകച്ചുണ്ടാക്കുന്ന സില്‍മയുടെ സീഡിയോ മുക്കാചക്രത്തിനു മൂന്നാം പക്കം മുക്കിനു മുക്കിനു സുലഭവും! ഇറങ്ങുന്ന സില്‍മകളോ മിക്കതും കുക്കൂതറയും. കൂട്ടത്തില്‍ അന്തിയായാല്‍ പിന്നെ നാലാം കിട സീരിയലുകള്‍ കുടുംബിനികളെ വീടുകളില്‍ തളച്ചിടുക കൂടി ചെയ്യുന്നതോടെ മലയാള സില്‍മ കാണാന്‍ ആളെ കാശിനു വെക്കണമെന്നായി. ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ ചിലവില്‍ അതും നടക്കുന്നിടത്താണ് കാര്യങ്ങള്‍.

അയല്‍ സംസ്ഥാനങ്ങളില്‍ രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്നേയുണ്ടായിരുന്ന പേക്കൂത്തുകള്‍ നമ്മുടെ നാട്ടാചാരമാകാന്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഒന്നാം പാതം വരെ കാത്തിരിക്കേണ്ടി വന്നത് എന്നതായാലും കഷ്ടമേ കഷ്ടം തന്നെ. എം.ജീ.ആറിന്റേയും എന്‍.ടി.ആറിന്റേയും ശിവാജിയുടേയും ഒക്കെ വസന്തകാലത്ത് നമ്മുക്കും ഉണ്ടായിരുന്നു പൂക്കാലങ്ങള്‍. മലയാള സില്‍മയുടെ എക്കാലത്തേയും സൂപ്പര്‍ താരം പ്രേം നസീറും സത്യനും മധുവും ഒക്കെ മലയാളിയുടെ അഹങ്കാരങ്ങളായിരുന്ന ഒരു കാലം. അന്നൊക്കെ ആകാശം മുട്ടേ കട്ടൌട്ടുകള്‍ ഉയരുമായിരുന്നു - കേരളത്തിലല്ല - തമിഴ് നാട്ടിലും ആന്ധ്രയിലും കര്‍ണ്ണാടകയിലും മറ്റും. പ്രദര്‍ശിപ്പിക്കുന്ന സിനിമാ കൊട്ടകകളിലേക്ക് ആനയും അമ്പാരിയും ആര്‍പ്പു വിളികളും ഒക്കെയായി ഫിലീം പെട്ടികള്‍ ആനയിക്കപ്പെടുമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ ഭീമാകാരങ്ങളായ കട്ടൌട്ടുകളില്‍ പാലഭിഷേകം നടത്തപ്പെടുമായിരുന്നു. പക്ഷേ അന്നൊന്നും നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ കട്ടൌട്ടുകള്‍ ആകാശം മുട്ടേ ഉയരുമായിരുന്നില്ല. പാ‍ലഭിഷേകം നടത്തപ്പെടുമായിരുന്നില്ല. ഫിലിം പെട്ടികള്‍ക്ക് മുന്നില്‍ ആനന്ദനൃത്തം ചവിട്ടുമായിരുന്നില്ല. കാരണം “ഫാന്‍സ് അസോസിയേഷന്‍” എന്ന ഏര്‍പ്പാട് ഇന്നിന്റെ അത്രയും കൂതറയായിരുന്നില്ല അന്ന്.

അന്യസംസ്ഥാനങ്ങളിലെ എഴുപതുകള്‍ താരാരാധന ഏറ്റവും തീഷ്ണമായിരുന്നപ്പോഴും ഇതര സിനിമള്‍ തീയേറ്ററുകളില്‍ കൂവി തോല്‍പ്പിക്കപ്പെടുന്ന സ്ഥിതി ഉണ്ടായിരുന്നില്ല. അവിടങ്ങളിലെ ഫാന്‍സ് അസോസിയേഷനുകള്‍ പൂര്‍ണ്ണമായി തന്നെ സന്നദ്ധ സംഘടനകളും ആയിരുന്നു. പൊതുജനത്തിന്റേയും തങ്ങളുടെ ആരാധകരുടേയും ദൈനംദിന ജീവിതത്തില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളില്‍ നേരിട്ട് തന്നെ ഇടപെടാന്‍ ഫാന്‍സ് അസോസിയേഷനുകളിലൂടെ താരങ്ങള്‍ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടും ഉണ്ട്. അതു കോണ്ടൊക്കെ തന്നെയാണ് അധികാരകേന്ദ്രങ്ങളായി മാറാനും അവര്‍ക്കൊക്കെ കഴിഞ്ഞത്. ഏറ്റവും ഒടുവില്‍ ചിരംജീവിയുടെ ഫാന്‍സ് അസോസിയേഷനും ആന്ധ്രയില്‍ ഉണ്ടാക്കിയിട്ടുള്ള സേവന മേഖല ചെറുതല്ല. ബ്ലഡ് ബാങ്കുകളുടെ ഒരു ചങ്ങല തന്നെ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടക്കുന്നുണ്ട്. അദ്ദേഹം “പ്രചാരാജ്യം പാര്‍ട്ടി” ഉണ്ടാക്കിയപ്പോള്‍ ആ പാര്‍ട്ടിക്ക് കിട്ടിയ സ്വീകാര്യതയും ഫാന്‍സ് അസോസിയേഷനുകളിലൂടെ അദ്ദേഹം നേടിയ ജനപിന്തുണയുടെ ഫലമാണ്.

പക്ഷേ കേരളത്തിലോ?
ഫാന്‍സില്ലാതെ സ്റ്റാറില്ലാത്ത കാലം. സൂപ്പര്‍ സ്റ്റാറുകളെ സംരക്ഷിക്കാന്‍ ഫാന്‍സുകളും ഫാന്‍സുകളെ സംരക്ഷിക്കാന്‍ സുപ്പര്‍ സ്റ്റാറുകളും - ഒരു പരസ്പര സഹായ സഹകരണ സംഘമായി അങ്ങിനെ പോകുന്നു. മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കുന്ന ചിത്രങ്ങള്‍ തീയറ്ററില്‍ പോയി കാണാന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. മമ്മൂട്ടിയുടെ സിനിമയെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ കൂകി തോല്‍പ്പിക്കുന്നു എന്നതല്ല കാര്യം. അല്ലെങ്കില്‍ മോഹന്‍ലാലിന്റെ സിനിമയെ മമ്മൂട്ടി ഫാന്‍സുകാര്‍ കൂകി കുളമാക്കുന്നു എന്നും അല്ല. മമ്മൂട്ടിയുടെ സിനിമ കളിക്കുന്ന തീയറ്ററില്‍ സാധാരണ പ്രേക്ഷകനു ശല്യമാകുന്നത് മമ്മൂട്ടി ഫാന്‍സിന്റെ ബഹളം തന്നെയാണ്. മോഹന്‍ലാലിന്റെ സിനിമ കുളമാക്കുന്നത് മോഹന്‍ലാല്‍ ഫാന്‍സുകാരും. ഇവരുടെ കൈയടിയും ഡയലോഗ് ഡെലിവറിക്ക് ഇടക്ക് ഉണ്ടാക്കുന്ന ആര്‍പ്പുവിളികളും പടക്കം പൊട്ടിക്കലും കൊട്ടിപ്പാട്ടും ഒക്കെയായി സൂപ്പര്‍ താരങ്ങളുടെ സിനിമയെ ആഘോഷമാക്കുന്ന ഫാന്‍സുകാര്‍ സാധാരണക്കാരെ തീയറ്ററുകളില്‍ നിന്നും ആട്ടിപായിക്കുകയാണ്. എന്തായാലും മമ്മൂട്ടിയുടെ സിനിമയെ കൂകാന്‍ മോഹന്‍ലാലിന്റെ ഫാന്‍സുകാരോ മോഹന്‍ലാലിന്റെ സില്‍മയെ കൂകാന്‍ മമ്മൂട്ടി ഫാന്‍സോ ധൈര്യപ്പെടാറില്ല.

ഇരു ഫാന്‍സുകാര്‍ക്കും ഒന്നിച്ചിരുന്നു കൂകാനാണ് ഇളമുറ താരങ്ങളുടെ സിനിമ സൃഷ്ടിക്കപ്പെടുന്നത്. പുതുതലമുറ താരങ്ങളുടെ സിനിമ പ്രദര്‍ശന വിജയം നേടും എന്നു തോന്നിയാല്‍ ഇരു ഫാന്‍സുകാരും കൂലിക്ക് ആളെ വെച്ച് ആ സിനിമകള്‍ തീയറ്ററില്‍ നിന്നും ആട്ടിപായിക്കുകയാണ്. സിനിമ തുടങ്ങിയാല്‍ ഒടുക്കം വരെ കൂകല്‍. ആളൊന്നുക്ക് ഇരുന്നൂറ് രൂപയും ബിരിയാണിയും ആണെന്നാണ് സിനിമയുടെ പിന്നാമ്പുറത്തെ കിംവദന്തി. സൂപ്പര്‍ താരങ്ങളുടെ ചവറുകള്‍ കണ്ട് സഹികെട്ടൊരു പ്രേക്ഷകന്‍ ജീവിതവും കഥയും ഉള്ളൊരു സിനിമ കാണാന്‍ ആഗ്രഹിച്ചാല്‍ അത് മിക്കവാറും പുതുതലമുറ താരങ്ങളുടെ സിനിമയായിരിക്കും. അത് കാണാന്‍ ഇരു സൂപ്പറുകളുടേയും ആരാധകര്‍ എന്ന് അവകാശപ്പെടുന്ന ജീവികള്‍ സമ്മതിക്കുമില്ല. അവിടെയാണ് അന്യഭാഷാ ചിത്രങ്ങള്‍ നമ്മുടെ തീയറ്ററുകളെ കീഴടക്കുന്ന സാഹചര്യം ഉണ്ടാകുന്നത്. അന്യ ഭാഷാ ചിത്രങ്ങളെ കൂകാനോ കൈയടിക്കാനോ പടക്കം പൊട്ടിക്കാനോ ആരും മുതിരാതിരിക്കുന്നതിനാല്‍ ആ ചിത്രങ്ങള്‍ സ്വസ്ഥതയോടെ ആസ്വാദിക്കാന്‍ പ്രേക്ഷകനു കഴിയുന്നു. അതു കൊണ്ട് തന്നെ ആ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശന വിജയം നേടുകയും ചെയ്യുന്നു. അന്യഭാഷാ ചിത്രങ്ങള്‍ കേരളത്തില്‍ വന്‍ പ്രദര്‍ശന വിജയം നേടുന്നതിനു ഇതുമാത്രമായിരിക്കില്ല ഒരു പക്ഷേ കാരണം. മറ്റു കാരണങ്ങളും ഉണ്ടാകാം. ഇതും ഒരു കാരണം ആണെന്നു മാത്രം.

മോഹന്‍ലാലിനെയോ മമ്മൂട്ടിയേയോ വെച്ച് സിനിമ പിടിക്കാന്‍ പണം വേണ്ട എന്ന സ്ഥിതിയിലാണ് കാര്യങ്ങള്‍. തിലകന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഇവരുടെ ഡേറ്റ് ലഭിക്കുന്നൊരുവനു ചങ്കൂറ്റമുണ്ടേല്‍ പടം തുടങ്ങും മുന്നേ കോടികള്‍ ലാഭം നേടി മിണ്ടാട്ടിരിക്കാം. ഒന്നര കോടി രൂപ സൂപ്പര്‍ സ്റ്റാറിന്റെ പ്രതിഫലമാണേല്‍ ഒരു അമ്പതു ലക്ഷം മുടക്കി ഇവരുടെ കാള്‍ ഷീറ്റ് വാങ്ങുക. സൂപ്പറുകളുടെ ബാക്കി പണത്തിനു പകരം വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനാവകാശം കൊടുക്കാമെന്നു സമ്മതിച്ചാല്‍ ബാക്കി ഒരു കോടി അതില്‍ തന്നെ നേരിട്ട് തട്ടിക്കിഴിക്കാം. സാറ്റലൈറ്റ് അവകാശം ഏറ്റവും കുറഞ്ഞത് ഒന്നേകാല്‍ കോടിക്കും ഒന്നൊരകോടിക്കും ഇടക്ക് വിറ്റു പോകും. വീസീഡിയുടെ പകര്‍പ്പവകാശം എഴുപത്തി അഞ്ചു ലക്ഷം മുതല്‍ ഒന്നൊരക്കോടിവരെ കൊണ്ടു വരും. വീസീഡിയുടെ പണം പടം ഇറങ്ങി കഴിഞ്ഞേ കിട്ടുള്ളു എങ്കിലും അഡ്വാന്‍സ് ഒരു ഇരുപത്തി അഞ്ചു ലക്ഷം എങ്കിലും കിട്ടും. ഒന്നാം നിര തിയറ്ററുകള്‍ നല്‍കുന്ന അഡ്വാന്‍സ് വേറേയും. അതായത് ഒന്നാം കിട തീയേറ്ററുകള്‍ നല്‍കുന്ന അഡ്വാന്‍സും വീസീഡിയുടെ അഡ്വാന്‍സും കൊണ്ടു പടം പിടിക്കാം.

ഒരു സൂപ്പര്‍ താരത്തെ വെച്ച് തരക്കേടില്ലാത്ത ഒരു സിനിമ പിടിക്കാന്‍ രണ്ടരക്കോടി മതീയെന്നു വെക്കുക. സാറ്റലൈറ്റിന്റെ അവകാശം ഒന്നരക്കോടി. സീഡിയുടെ അവകാശം ഏറ്റവും കുറഞ്ഞത് എഴുപത്തി അഞ്ച് ലക്ഷം. വിദേശ രാജ്യങ്ങളിലെ പ്രദര്‍ശനാവകാശം ഒരു കോടി. ഇതു മൂന്നും കൂടി മാത്രം വരവ് മൂന്നേകാല്‍ കോടി! പടം പിടുത്തം തുടങ്ങും മുന്നേ ലാഭം എഴുപത്തി അഞ്ചു ലക്ഷം! സിനിമ എന്ത്?കഥയെന്ത്? ഇതിവൃത്തം എന്ത്? സാങ്കേതികത്വം എന്ത്? മറ്റു അഭിനേതാക്കള്‍ ആര്? ഒന്നും പ്രശ്നമല്ല. സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ അറുബോറുകളാകുന്നതിനുള്ള കാരണം മറ്റെന്താണ്? വെറും കാള്‍ ഷീറ്റു കൊണ്ട് ഏറ്റവും കുറഞ്ഞത് എഴുപത്തി അഞ്ച് ലക്ഷം ഉണ്ടാക്കാമെങ്കില്‍ സിനിമയെ കുറിച്ച് ആര്‍ക്ക് എന്തു ചിന്തിക്കാന്‍? എന്ത് കോപ്രായമാണെങ്കിലും ആദ്യത്തെ രണ്ടാഴ്ച തീയറ്ററുകള്‍ നിറക്കുവാന്‍ ഫാന്‍സുകാര്‍ കൈയും മെയ്യും മറന്ന് പണിയെടുക്കുക കൂടി ചെയ്താല്‍ പിന്നെ എന്തു സിനിമ? എല്ലാം ഒരു തരം കറക്ക് കമ്പനി! വെയ് രാജാ... വെയ്യ്. ഒന്നു വെച്ചാ രണ്ടു കിട്ടും...

അത്ഭുതപ്പെടുത്തിയ മറ്റൊരു സംഗതിയുണ്ട്. ഒരു ഫാന്‍സുകാരന്‍ പറഞ്ഞറിവാണ്. അദ്ദേഹം അംഗമായിരിക്കുന്ന ഫാന്‍സ് അസോസിയേഷന്റെ താരം അഭിനയിച്ചിട്ടുള്ള സിനിമകള്‍ റിലീസ് ദിവസങ്ങളില്‍ തന്നെ കാണുന്നൊരുവന്‍. പക്ഷേ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി ഒരു സിനിമ പോലും അദ്ദേഹം പണം കൊടുത്ത് കണ്ടിട്ടില്ല പോലും. ഫാന്‍സ് അസോസിയേഷന്‍ നല്‍കുന്ന പാസ്സില്‍ ആണ് ആ ചങ്ങാതി പടം കാണുന്നത് എന്ന്. എത്രത്തോളം ശരിയുണ്ടെന്ന് അറിയില്ല. പക്ഷേ ഒന്നുണ്ട്. ഡിസംബറില്‍ ഇറങ്ങിയ ഒരു സൂപ്പര്‍ താര സിനിമയുടെ മിക്കവാറും എല്ലാ പ്രദര്‍ശനങ്ങളിലും അദ്ദേഹം പ്രേക്ഷകനായിരുന്നു. വെറുതെയല്ലേല്‍ അങ്ങിനെ പടം കാണാന്‍ കഴിയില്ലല്ലോ?

മലയാള സിനിമ ഗതികേടിന്റെ വക്കിലാണ്. മാക്ട, ഫെഫ്ക്ക, അമ്മ, ചേമ്പര്‍, വിനയന്‍, തിലകന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ഇടവേള എല്ലാം കൂടി നമ്മുടെ സിനിമയെ കാലപുരിക്കയച്ച് കഴിഞ്ഞു. തിലകനിലെ നടന്‍ ആത്മഹത്യ ചെയ്യുമെന്ന് തിലകനും, തിലകനെന്ന മനുഷ്യനിലെ നടന്‍ എന്നേ ആത്മഹത്യ ചെയ്തു കഴിഞ്ഞൂവെന്ന് ബി. ഉണ്ണികൃഷ്ടനും. എന്നാല്‍, മലയാള സിനിമ എന്നേ ഇവന്മാരാല്‍ കശ്ശാപ്പുചെയ്യപ്പെട്ടു കഴിഞ്ഞു എന്നതല്ലേ വസ്തുത? ഉദകകൃയ പോലും നേരാം വണ്ണം നിര്‍വ്വഹിക്കപ്പെടാതെ മലയാള സിനിമയുടെ ആത്മാവ് ഗതികിട്ടാതലയുന്നത് പ്രേക്ഷകന്‍ മനസിലാക്കുന്നുണ്ട്. പക്ഷേ ജീര്‍ണ്ണിച്ച മലയാള സിനിമയുടെ പ്രേതത്ത പങ്കു വെച്ചെടുക്കാനാണ് താരസംഘടനകളും സൂപ്പര്‍ താരങ്ങളും ശിങ്കിടികളും ഒക്കെ മത്സരിക്കുന്നത്. മേപ്പടി ശവംതീനികള്‍ എല്ലാം കൂടി കടിച്ചു വലിക്കുന്ന മലയാള സിനിമയുടെ പ്രേതത്തെ നേരാം വണ്ണം ഒന്നു മറവുചെയ്യാനെങ്കിലും ആരെങ്കിലും തയ്യാറായെങ്കില്‍....

Wednesday, February 17, 2010

അപ്പി ചുമക്കുന്ന ബാല്യങ്ങള്‍!

അപ്പി.
ആദിയില്‍ അപ്പി തീട്ടമായിരുന്നു. കാഷ്ടമെന്ന തീട്ടം. അത് കാലയാപനത്തില്‍ മലമായി മാറി. അപ്പിയെന്ന പേര് അപ്പിക്ക് എപ്പോ വന്നു എന്നു ചരിത്രകാരന്മാര്‍ എവിടേയും രേഖപ്പെടുത്തിയിട്ടുള്ളതായി അറിവില്ല. എപ്പോഴോ തീട്ടത്തിനു “അപ്പി” എന്ന പേരങ്ങ് വീണു. അത്ര തന്നെ. എന്തായാലും ചേരുന്ന പേരു തന്നേന്നുള്ളതില്‍ ഭൂമിമലയാളത്തിനെന്തേലും സംശയം ഉണ്ടെന്നു തോന്നുന്നുമില്ല. കണ്ടാലറക്കുമെങ്കിലും കേള്‍ക്കുമ്പോള്‍ ഒന്നോമനിക്കാന്‍ തോന്നിപോകുന്ന നല്ല ക്യൂട്ടായ പേര്. അതു കൊണ്ട് അറപ്പുളവാകുന്ന തീട്ടത്തിനു പകരം ഓമനത്തമുള്ള അപ്പിയെന്ന പേരില്‍ തന്നെ നമ്മുക്ക് ഈ പുരാണം തുടരാം.

വായുവില്ലാതെ, വെള്ളമില്ലാതെ, ചോരയും നീരുമില്ലാതെ മനുഷ്യനില്ല എന്നതു പോലെ തന്നെയാണ് അപ്പിയുടെ കാര്യവും. പൌഡറിട്ട് സെന്റടിച്ച് മുടി ചീകി പുറത്തിറങ്ങി വിലസുമ്പോഴും അവന്റെ അടിവയറ്റില്‍ ഇത്തിരി അപ്പിയില്ലാതിരിക്കില്ല. പ്രാഥമിക കൃത്യങ്ങളെല്ലാം അധിക ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞാലും ആട് കിടന്നിടത്ത് ഒരൊന്നൊന്നര പൂടയെങ്കിലും കാണാതിരിക്കില്ല എന്നതു പോലെ അപ്പിയൊഴിഞ്ഞ വയറാണേലും ഇത്തിരിയെങ്കിലും അവിടെ ബാക്കിയുണ്ടാകും എന്നാണ് അലോപ്പതി, ആയൂര്‍വ്വേദ, സിദ്ധമര്‍മ്മാണി വിത്യാസമില്ലാതെ ഭിഷ്വഗ്ഗരന്മാരും പുകള്‍പെറ്റ ശാസ്ത്രകാരന്മാരും പറയുന്നത്.

എപ്പോഴെങ്കിലും അപ്പിയില്‍ ചവിട്ടിയിട്ടില്ലാത്തവരും ഉണ്ടാകില്ല. അടിവയറ്റില്‍ ചുമന്ന് കൊണ്ട് നടക്കുമ്പോഴും വഴിയിരമ്പില്‍ ആരാലും ഉപേക്ഷിച്ചു പോയയിത്തിരി അപ്പിമേല്‍ ചവിട്ടിയാല്‍ പിന്നെ ഏതൊരാള്‍ക്കും ഒരു പരവശമാണ്. എങ്ങിനേയും അതൊന്നു കഴുകി ഒഴുവാക്കിയാലും അപ്പി ഒപ്പിച്ച അറപ്പില്‍ നിന്നും പെട്ടൊന്നൊന്നും വിടുതല്‍ ലഭിക്കാറുമില്ല. എപ്പോഴും കൂടെയുള്ളപ്പോഴും അടുത്തു കണ്ടാല്‍ അറപ്പാണ് പാവം അപ്പിയോട് ലോകത്തിന്.

അങ്ങിനെയൊള്ള പാവം അപ്പി ഇപ്പോ ആധുനിക അപ്പികള്‍ക്ക് അറപ്പല്ലാതായിരിക്കുന്നു! പണ്ടൊക്കെ കുഞ്ഞുങ്ങള്‍ക്ക് അപ്പിയിടാന്‍ ഒരോ സമയം ഉണ്ടായിരുന്നു. രാവിലെ പ്രാഥമിക കൃത്യം കൃത്യമായി നടത്തുവാന്‍ അപ്പികള്‍ക്ക് മാതാപിതാക്കള്‍ ഒരോ സമയം നിശ്ചയിച്ച് അതിനവരെ പ്രാപ്തരാക്കുമായിരുന്നു. പക്ഷേ ഇപ്പോ കാലം മാറി. ഡയപ്പെര്‍ എന്ന ഓമന പേരില്‍ ഒരു കോണകം എപ്പോഴും അപ്പികള്‍ക്ക് കെട്ടി കൊടുക്കും. അതോടെ മമ്മിയുടെ പണി തീര്‍ന്നു. അപ്പിയിടണമെന്ന് അപ്പിക്ക് തോന്നിയാല്‍ എപ്പോ വേണേലും അപ്പിയിടാം. മമ്മിക്ക് അപ്പിയിടണമെന്ന് തോന്നുമ്പോഴോ മറ്റോ കക്കൂസില്‍ കേറുന്ന സമയത്ത് അപ്പിയേം കൊണ്ടു പോയി കോണകം അഴിച്ചു നോക്കും അപ്പി അപ്പിയിട്ടോന്ന്. അപ്പിയിട്ടാല്‍ കോണകം അഴിച്ച് ഒരേറ്. അപ്പിയെ ഒന്നു കഴുകി അപ്പിയെല്ലാം കളഞ്ഞ് മറ്റൊരു കോണകം ഉടുപ്പിക്കും. അതായത് അപ്പിക്ക് എപ്പോ വേണേലും അപ്പിയിടാം എന്നു ചുരുക്കം!

ഇപ്പോ ഡയപ്പെര്‍ കെട്ടിയ അപ്പികളെ കാണുമ്പോള്‍ അപ്പി ചവിട്ടിയ പോലെ അറപ്പാ. അപ്പിയിട്ടിട്ട് നിക്കുവാണോ അപ്പി എന്നെങ്ങിനെയറിയാന്‍ കഴിയും? അപ്പികള്‍ക്ക് അപ്പിയിടണമെന്നോ മൂത്രം ഒഴിക്കണമെന്നോ തോന്നുമ്പോള്‍ അമ്മയോടോ അച്ഛനോട് അടക്കത്തില്‍ കാര്യം പറഞ്ഞ് തങ്ങളുടെ ബുദ്ധിമുട്ടൊഴുവാക്കിയിരുന്ന അപ്പികളുടെ കാലം കഴിഞ്ഞു. ഇപ്പോ എപ്പോ വേണേലും എവിടെ വെച്ചും അപ്പിയിടുന്ന അപ്പികളുടെ അപ്പീലില്ലാത്ത കാലം. അപ്പിയോട് സ്വാഭാവികമായും ഉണ്ടാകേണ്ട അറപ്പും അകല്‍ച്ചയും അപ്പികളില്‍ നിന്നും കുഞ്ഞിലേ തന്നെ അന്യമാവുകയാണ്. എപ്പോഴും പൊതിഞ്ഞു കൊണ്ടു കൂടെ കൊണ്ട് നടക്കുന്നതിനോട് എങ്ങിനെ കുഞ്ഞുങ്ങള്‍ക്ക് അറപ്പുണ്ടാകാന്‍?

ഡയപ്പര്‍ എന്നത് അടിച്ചേല്പിക്കപെട്ട ആഢംബരമാണ്. ഇന്നിന്റെ അമ്മമാര്‍ക്ക് ഡയപ്പറില്ലാതെയുള്ള നിമിഷങ്ങളെ കുറിച്ച് ചിന്തിക്കാന്‍ കൂടി കഴിയില്ല. മനുഷ്യമാലിന്യം മനുഷ്യനില്‍ നിന്നും പുറത്ത് വന്നാല്‍ എത്രയും വേഗം മറവു ചെയ്യുകയെന്നത് മനുഷ്യധര്‍മ്മമാണ്. അതും ചുമന്ന് കൊണ്ട് സമൂഹത്തെ മലീമസമാക്കുന്നത് എതിര്‍ക്കപ്പെടേണ്ട തെറ്റും. കുഞ്ഞുങ്ങളെല്ലാം അപ്പിയും ചുമന്ന് കൊണ്ട് നടക്കുകയാണ്. അവര്‍ക്ക് പോലും അറിയില്ല അവര്‍ അപ്പിയിട്ടിട്ടാണ് നടക്കുന്നത് എന്ന്.

അമ്മമാരുടെ ഒക്കത്തിരുന്ന് കുഞ്ഞുങ്ങള്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ പക്ഷേ ആധുനിക മമ്മിമാര്‍ കെണിഞ്ഞത് തന്നെ. ഒരു സാരി അല്ലേല്‍ ചുരിദാര്‍ വാങ്ങിയാല്‍ പിന്നെ അതിനെ വെള്ളം കാണിക്കുക എന്ന ചടങ്ങേയിന്നില്ലാലോ? ആയിരക്കണക്കിനു പണം എണ്ണി കൊടുത്ത് വാങ്ങുന്ന സാരിയോ ചുരീദാറോ ജീവിതത്തില്‍ ഒരിക്കലും കഴുകാന്‍ കഴിയില്ല. വെള്ളം കാണിക്കാന്‍ കഴിയാത്ത വസ്ത്രമാണ് ഇന്നിന്റെ ഫാഷന്‍. ഇട്ടത് തന്നെ വീണ്ടും വീണ്ടും സെന്റടിച്ച് ഇസ്തിരിയിട്ട് എടുത്തുടുക്കും. അതിലുമേലെങ്ങാനും കുഞ്ഞുങ്ങള്‍ മൂത്രമൊഴിച്ചാലോ അപ്പിയിട്ടാലോ സംഗതി കുഴഞ്ഞു. അതായത് ഒരിക്കലും വെള്ളം കാണാത്ത വിഴുപ്പും ചുമന്ന് കൊണ്ട് മമ്മി, മമ്മിയുടെ കൂടെ അപ്പിയും ചുമന്ന് കൊണ്ട് കുഞ്ഞും! അപ്പോ ഡയപ്പറില്ലാത്ത ശിശുസംരക്ഷണത്തെ കുറിച്ച് ആധുനിക അമ്മമാര്‍ക്ക് ചിന്തിക്കുവാനേ കഴിയില്ല തന്നെ.

ഡയപ്പെര്‍ എന്ന കോണകം കുഞ്ഞുങ്ങളുടെ ശുചിത്വ ബോധത്തെ സാരമായി ബാധിക്കും. മലമൂത്ര വിസര്‍ജ്ജനത്തിനു കൃത്യമായ സമയ ക്രമം ചുട്ടയിലേ ശീലിപ്പിക്കപ്പെടുന്നില്ല എന്നത് അവരെ അറപ്പുകളില്‍ നിന്നും അകറ്റില്ല. ബാല്യത്തിലേ ശീലിക്കേണ്ട കാര്യങ്ങളില്‍ ചിലതുകളില്‍ ഒന്ന് കൃത്യമായ മലമൂത്ര വിസര്‍ജ്ജനവും പെടും. അതിനു പ്രത്യേക സമയ ക്രമം ഒന്നുമില്ലാ എന്ന ബോധമാണ് അറിഞ്ഞു കൊണ്ട് ഡയപ്പെര്‍ എന്ന സാധനം ഉപയോഗിക്കുന്നതിലൂടെ കുട്ടികളില്‍ നാം വളര്‍ത്തുന്നത്. ഒരു യാത്രയിലോ മറ്റോ അത്യാവശ്യത്തിനുപയോഗിക്കുന്ന ഒന്നായിരുന്നു ഈ കോണകം എങ്കില്‍ ശുചിത്വത്തെ മുന്‍ നിര്‍ത്തി അതിനെ ന്യായീകരിക്കാമായിരുന്നു. പക്ഷേ ഇന്ന് ഇരുപത്തി നാലുമണിക്കൂറും കുഞ്ഞുങ്ങള്‍ ഡയപ്പറും കെട്ടി നടക്കുകയാണ്.

ഡയപ്പെര്‍ കെട്ടി നില്‍ക്കുന്ന കുട്ടിയെ ഒന്നോമനിക്കാന്‍ ഏതൊരാളും ഒന്നറക്കുമെന്നതില്‍ തര്‍ക്കമൊന്നുമില്ല. അപ്പിയിട്ട് ഡയപ്പെറില്‍ പൊതിഞ്ഞ് നടക്കുന്ന കുഞ്ഞുങ്ങള്‍ ഇന്നിന്റെ ദുര്‍വിധിയാണ്. എന്തു ചെയ്യാം എല്ലാം വിഴുപ്പുകള്‍. കൂട്ടത്തില്‍ ഇതും!