Wednesday, April 01, 2020

ധാരാവിയിലെ കൊറോണ മരണം നൽകുന്ന മുന്നറിയിപ്പ്.

ഷ്യയിലെ ഏറ്റവും വല്യ ചേരി പ്രദേശമായ ധാരാവിയാണ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത ഏറിയ സ്ഥലവും. ഏകദേശം രണ്ടു ചതുരശ്ര കിലോമീറ്ററിൽ എട്ടു ലക്ഷത്തോളം ആളുകൾ തിങ്ങിപാർക്കുന്നിടം. അവിടെ കൊറോണ പടർന്നു പിടിച്ചാൽ എന്താകും എന്ന ആശങ്ക നേരത്തേ പങ്കു വെച്ചിരുന്നു.
.
നിർഭാഗ്യകരം എന്ന് പറയട്ടെ, ഇപ്പോൾ ധാരാവിയിൽ നിന്നും കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നു. മഹാ ദുരന്തം അതല്ല. 56 വയസുളള ഈ ഹതഭാഗ്യന് കൊറോണ സ്ഥിരീകരിച്ചത് ഇന്നാണ് എന്നുള്ളതാണ്.
.
മാർച്ച് 23-നു ആണ് ഇദ്ദേഹം പനിയും ചുമയും ശ്വാസം മുട്ടലും ഒക്കെയായി ധാരാവിയിൽ   തന്നെയുള്ള ഒരു ലോക്കൽ ക്ലിനിക്കിൽ പോകുന്നത്. ഒരു വൈറൽ ഫ്യുവറിനു അപ്പുറം ആയ ഒരു ഗൗരവം പരിശോധിച്ച ഡോക്ടർക്ക് തോന്നിയില്ല.  അസുഖം കൂടുതൽ വഷളായപ്പോൾ അദ്ദേഹത്തെ മുംബയിലെ സിയോൺ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് സ്വാബ്‌ ടെസ്റ്റ് നടത്തി. ടെസ്റ്റിന്റെ റിസൾട്ട് ഇന്ന് ഉച്ചയോടെ വന്നു, റിസൾട്ട് പോസിറ്റീവ് ആയി.
.
സിയോൺ ഹോസ്പിറ്റലിൽ കൊറോണ ചികിത്സയ്ക്ക് വേണ്ടുന്ന സൗകര്യങ്ങൾ കുറവായത് കൊണ്ടും സുരക്ഷയെ കരുതിയും ഇദ്ദേഹത്തെ കസ്തൂർബാ ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനിച്ചു. കസ്തൂർബാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകും വഴി രാത്രി പത്ത് മുപ്പതോടെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
.
ഇദ്ദേഹത്തിന് ഒരു ട്രാവൽ ഹിസ്റ്ററിയും ഇല്ല. മാർച്ച് ഇരുപത്തി മൂന്നിന് ആദ്യം ഹോസ്പിറ്റലിൽ പോകുമ്പോഴും   അതിനു മുന്നെയും അതിനു ശേഷം കൊറോണ പോസിറ്റീവ് ആയ റിസൾട്ട് വരുന്ന വരെയും സമൂഹവും ആയി പൂർണമായും ഇടപഴകിയ റൂട്ട് മാപ്പാണ് ഇദ്ദേഹത്തിന് ഉള്ളത്. അത് കണ്ടെത്തുക അത്രമേൽ സങ്കീർണമാണ്. എന്നിട്ടും ബീ എം സി റൂട്ട് മാപ്പ് ഉണ്ടാക്കാൻ   ഉള്ള ശ്രമത്തിൽ ആണ്.
.
ഡോക്ടർ ബിർള നഗർ എസ്സ്. ആർ. എ സൊസൈറ്റി ഇദ്ദേഹം താമസിച്ചിരുന്നതിന്റെ സമീപത്തെ മുന്നൂറിൽ അധികം  ഫ്‌ളാറ്റുകളും  നൂറിലധികം ഷോപ്പുകളും ഇന്ന്  പൂർണമായും ക്ളോസ് സീൽ ചെയ്തിട്ടുണ്ട്.   പ്രാഥമിക സമ്പർക്ക ലിസ്റ്റ് ഉണ്ടാക്കി അവരെ ക്വറന്റൈൻ ചെയ്തു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥിരമായി ഇടപെടുന്ന ഷോപ്പിലെ ആളുകളുടെയും സാമ്പിൾ സ്വാബ് ടെസ്റ്റിന് അയച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്നുള്ള എലലാ സീനിയർ സിറ്റിസെൻസിന്റെയും സാമ്പിളും ടെസ്റ്റിന് വിട്ടു.
.
പക്ഷേ ഇപ്പോൾ എടുത്തിരിക്കുന്ന ഈ സുരക്ഷാ മാനദണ്ഡങ്ങൾ മാർച്ച് ഇരുപത്തി മൂന്നിന് തന്നെ ചെയ്യേണ്ടിയിരുന്നതാണ്. അതും ധാരാവി പോലെയുള്ള ഒരിടത്ത് കൊറോണ സംശയിക്കത്തക്ക തരത്തിൽ ഒരു പേഷ്യന്റ് ക്ലിനിക്കിൽ എത്തിയതിനെ ഗൗരവത്തിൽ എടുക്കാൻ ക്ലിനിക്കിലെ ബന്ധപ്പെട്ടവർക്ക് കഴിയാതെ പോയി.
.
കൊറോണയെ അലംഭാവത്തോടെ സമീപിക്കാൻ ആകില്ല. മരണ നിരക്ക് ഏറ്റവും നല്ല ആരോഗ്യ സംരക്ഷണ സാഹചര്യത്തിൽ കൃത്യമായ പരിചരണത്തിൽ  ആണ് മൂന്നു ശതമാനം. രോഗം പടരുന്നതിന് അനുസരിച്ച്  ആരോഗ്യമേഖലയിൽ എല്ലാ രോഗികൾക്കും വേണ്ടത്ര ചികിത്സ  ലഭ്യമാക്കാൻ കഴിയാതെ വരും. കിടത്താൻ കൃത്യമായ കിടക്കയോ ആശുപത്രി സൗകര്യങ്ങളോ മരുന്നോ ഇല്ലാതെ വരും. ഇറ്റലിയിൽ കണ്ട പോലെ പൊതുനിരത്തിൽ കിടക്കകൾ ഇടേണ്ടി വരും. ആ സാഹചര്യത്തിൽ മരണ നിരക്ക് മൂന്ന് ശതമാനം ആകില്ല. കൊറോണ ബാധിച്ചാൽ മരണം എന്ന അവസ്ഥ എത്തും. കരുതൽ അല്ലാതെ മറ്റൊരു മാർഗ്ഗവും ലോകത്തിനു മുന്നിൽ ഇല്ല.
.
മനുഷ്യൻ അത്രമേൽ ഇടതിങ്ങി   ജീവിക്കുന്ന ധാരാവിയിൽ ഇപ്പോൾ ഉണ്ടായ അശ്രദ്ധ കൂടുതൽ ദുരന്തങ്ങൾക്ക് ഹേതുവാകാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാനേ ഇപ്പോൾ ആകുള്ളൂ.

കൊറോണകാലത്ത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം (മാർച്ച്-31)


സംസ്ഥാനത്ത് കോവിഡ്-19 രോഗബാധ ഏഴ് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു.  കാസര്‍കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ ആളുകള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിതർ  215 ആയി. സംസ്ഥാനത്ത് ഒരാൾ കൂടി കൊറോണ ബാധിച്ച് മരിച്ചു. പോത്തൻകോട് സ്വദേശി ആണ് മരിച്ചത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ രണ്ടുപേരുടെ വീതം പരിശോധനാഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 1,63,129 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്.

ലാബുകള്‍ കൂടുതല്‍ സാമ്പിളുകള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിഗില്‍ നല്ല പുരോഗതിയാണുള്ളത്. കാസര്‍കോട് ജില്ലയിലെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്. 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. കൂടുതൽ കൊറോണ ബാധിതർ ഉള്ള  കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും. ജില്ലയിലെ പഞ്ചായത്ത്‌ തല ഡാറ്റ എടുത്ത്‌ പെട്ടെന്ന്‌ ടെസ്‌റ്റിനയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്‌റ്റ്‌ എടുത്ത്‌ പ്രത്യേകം പരിശോധിക്കും. സെൻട്രൽ യൂണിവേഴ്‌സിറ്റിയിൽ ടെസ്‌റ്റിങ്ങിനുള്ള അനുമതി ഐസിഎംആറിൽനിന്ന്‌ ലഭിച്ചുകഴിഞ്ഞു. രോഗലക്ഷണം ഉള്ളവരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും ലിസ്റ്റ് തയ്യാറാക്കും.
.
7485 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തിൽ രോഗബാധയില്ലെന്ന് ഉറപ്പായി. ലാബുകളിൽ കൂടുതൽ സാമ്പിളുകൾ എടുക്കുന്നു. ടെസ്റ്റിങ്ങിൽ നല്ല പുരോഗതിയുണ്ട്. കൂടുതൽ സാമ്പിളുകൾ ടെസ്റ്റ് ചെയ്ത് വളരെ വേഗം റിസൾട്ട് വാങ്ങാനാകുന്നതും ഉണ്ട്.
.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച സമൂഹ അടുക്കളകളിലൂടെ കഴിഞ്ഞ ദിവസംമാത്രം 1.54 ലക്ഷം പേർക്ക്‌ ഭക്ഷണം നൽകാനായി.  സംസ്ഥാനത്തെ 1034 തദ്ദേശഭരണ സ്ഥാപനങ്ങളിൽ 1031ലും അടുക്കളകൾ തുറന്നു കഴിഞ്ഞു.  ആകെ 1213 സമൂഹ അടുക്കളകൾ  പ്രവർത്തിക്കുന്നുണ്ട്.  ഇതിൽ 1,37,930 പേർക്കും സൗജന്യമായി ഭക്ഷണം നൽകാനായി. സ്വന്തമായി ഭക്ഷണം പാചകം ചെയ്യാനാകാത്തതും സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്തവരുമായ നിരാലംബർക്കും അത്യാവശ്യക്കാർക്കും ഭക്ഷണം നൽകുന്നതിനാണ്‌ പ്രത്യേകം അടുക്കളകൾ തുറന്നത്. ഇക്കാര്യത്തിൽ കൃത്യതയുണ്ടാകണം.

പണം നൽകി ഭക്ഷണം വാങ്ങാൻ തയ്യാറാകുന്നവർക്ക്‌ ഇതുവഴിയല്ല വിതരണം ചെയ്യേണ്ടത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാനായി തുടങ്ങുന്ന 1000 ഹോട്ടലുകളിൽ നിലവിൽ പ്രവർത്തനം തുടങ്ങിയവയിൽനിന്ന്‌ പണം നൽകി ഭക്ഷണം വാങ്ങാൻ കഴിയും. എവിടെയൊക്കെ ഭക്ഷണത്തിന് ആവശ്യം വരുന്നുവോ അവിടങ്ങളിൽ പ്രത്യേക ക്രമീകരണത്തോടെ ഇത്തരം ഹോട്ടലുകൾ തുറക്കേണ്ടതായും വരും. ഹോം ഡെലിവറിയായിട്ടാകണം ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെനിന്ന്‌ ഭക്ഷണവിതരണം നടത്തേണ്ടത്.
,
നാളെ ഒരു പ്രത്യേക ദിവസമാണല്ലോ? ആളുകളെ പറ്റിക്കാം എന്നൊക്കെയുള്ള ദിവസം. പക്ഷേ ഏപ്രിൽ ഒന്നിന്റെ ആനുകൂല്യത്തിൽ കൊറോണകാലത്ത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളോ സന്ദേശങ്ങളോ പ്രചരിപ്പിക്കരുത്. അങ്ങിനെ പ്രചരിപ്പിക്കുന്നവർക്ക് എതിരേ ശക്തമായ നടപടികൾ സ്വീകരിക്കും.
.
വീട്ടിൽ കഴിയുന്നവർ  ആരോഗ്യകരമായ ബന്ധവും ജനാധിപത്യപരമായ അന്തരീക്ഷവും ഉയർത്തിക്കൊണ്ടുവരാൻ ശ്രദ്ധിക്കണം ശ്രദ്ധിക്കണം. മുതിർന്നവർ അക്കാര്യം ശ്രദ്ധിക്കണം. ഏറ്റവും പ്രധാനം പരസ്പരം ആശയവിനിമയമാണ്. എല്ലാവരുംകൂടി കാര്യങ്ങൾ സംസാരിക്കുക, ചർച്ച ചെയ്യുക, കുട്ടികളുമായി ആവശ്യമായ കാര്യങ്ങൾ പങ്കുവയ്ക്കുക. കുറച്ച് സമയം അതിനുവേണ്ടി മാറ്റിവയ്‌ക്കുക. ഇതെല്ലാം വീടുകളിൽ നല്ല അന്തരീക്ഷം ഉണ്ടാക്കും. പല വീടുകളിലും സ്ത്രീകൾമാത്രമാണ് ജോലി ചെയ്യുന്നത്.  അല്പം ചില വീട്ടുകാര്യങ്ങളിൽ സഹായിക്കുന്നത് സ്ത്രീജനങ്ങൾക്ക് സഹായമാകും. അപൂർവം വീടുകളിൽ ഗാർഹിക അതിക്രമമുണ്ടാകാൻ സാധ്യതയുണ്ട്. സ്ത്രീകളും കുട്ടികളും പലപ്പോഴും അതിന് ഇരയാവുകയാണ്. അത്തരം കാര്യങ്ങൾ ഇല്ലാതിരിക്കാൻ ജാഗ്രതവേണം.
.
മദ്യാസക്തിയുള്ള ആളുകൾ വീടിനടുത്തുള്ള വിമുക്തികേന്ദ്രവുമായി ബന്ധപ്പെടണം. അങ്ങനെ മദ്യാസക്തിയിൽനിന്ന് മോചനം നേടാൻ  ഈ ഘട്ടത്തിൽ ശ്രമിക്കണം.
.
പെൻഷൻ വാങ്ങുന്നവരിൽ മഹാഭൂരിഭാഗവും മുതിർന്നവരും ആരോഗ്യപ്രശ്നമുള്ളവരുമായതിനാൽ അവരെ മറ്റുള്ളവർ സഹായിക്കണം.
.
ആശുപത്രികളിൽ  ഡോക്ടർമാരെയും മറ്റ്‌ മെഡിക്കൽ ജീവനക്കാരെയും പരിഹസിക്കുന്നത്‌ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  സ്വന്തം ജീവൻ  അപായപ്പെടുത്തിയുള്ള പ്രവർത്തനത്തിലാണ് ഡോക്ടർമാരും മറ്റും  ഏർപ്പെടുന്നത്. ഇതിൽപ്പരമൊരു ത്യാഗമില്ല. ഈ ത്യാഗം ചെയ്യുന്നവരെ സമ്പന്നർ എന്ന്‌ സ്വയം കരുതുന്ന ചിലർ  പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്  ആപൽക്കരമാണ്. ആരോഗ്യപ്രവർത്തകരെ ആദരിച്ചില്ലെങ്കിലും നിന്ദിക്കരുത്‌. ഇത്തരം നടപടി ഗൗരവമായി തന്നെ സർക്കാർ കാണും.
.
സൗജന്യ റേഷൻ വിതരണം നാളെ മുതൽ ആരംഭിക്കാൻ ഉള്ള എല്ലാ ക്രമീകരണങ്ങളും ആയിട്ടുണ്ട്. റേഷൻ വിതരണത്തിന് ചില നിയന്ത്രണങ്ങളും സുരക്ഷാ സംവീധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. . ഒരേസമയം അഞ്ചിൽ കൂടുതൽ പേർ ക്യൂവിലോ കടയ്‌ക്കു മുന്നിലോ  പാടില്ല. റേഷൻ വാങ്ങുന്നതിന്‌ കാർഡിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരണം ഏർപ്പെടുത്തി. അഞ്ച്‌ ദിവസത്തിനുള്ളിൽ എല്ലാവർക്കും റേഷൻ നൽകും.  ഞായറാഴ്‌ചയും റേഷൻ കട പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ  വാങ്ങാൻ കഴിയാത്തവർക്ക്‌ പിന്നീട്‌ വാങ്ങാം.  ഉച്ചവരെ മുൻഗണനാ വിഭാഗങ്ങൾക്കും ഉച്ചയ്‌ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കുമാണ്‌ റേഷൻ വിതരണം.
.
റേഷൻ കടകളിൽ എത്തുന്നവർ അവിടെയുള്ള സോപ്പും വെള്ളം ഉപയോഗിച്ച്‌ കൈകഴുകണം. പനിയോ ജലദോഷമോ ഉള്ളവർ കടകളിൽ വരരുത്. നേരിട്ടെത്താൻ കഴിയാത്തവർക്കുള്ള റേഷൻ തദ്ദേശസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്‌ത സന്നദ്ധ പ്രവർത്തകർ  വീടുകളിലെത്തിക്കണം.   കാർഡില്ലാത്തവർ ആധാർ നമ്പരും ഫോൺ നമ്പരും അടങ്ങുന്ന സത്യവാങ്മൂലം റേഷൻ വ്യാപാരിക്ക്‌ നൽകണം. മറ്റൊരിടത്തും റേഷൻ കാർഡിൽ പേരില്ലാത്തവർക്കുമാത്രമാണ്‌ ഈ സൗകര്യം ലഭിക്കുക.
.
കേന്ദ്ര സർക്കാർ മുൻഗണനാവിഭാഗത്തിന്‌  പ്രഖ്യാപിച്ച അഞ്ച്‌ കിലോ അരിയുടെ വിതരണവും ഏപ്രിലിൽ നടക്കും. സംസ്ഥാന സർക്കാരിന്റെ 1000 രൂപ വില വരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഏപ്രിൽ ആദ്യവാരം ആരംഭിക്കും.റേഷൻ കടകളിൽ തിരക്ക്‌ കൂട്ടാതിരിക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തും.
.
ഇപ്പോൾ ലഭ്യമാക്കുന്ന റേഷൻ : മഞ്ഞ കാർഡുള്ളവർക്ക് 35 കിലോ കുറി. പിങ്ക് കാർഡുള്ളവർക്ക് ഒരാൾക്ക് അഞ്ച് കിലോ വീതം അരി. നീല വെള്ള കാർഡുമകൾക്ക് 15 കിലോ അരിവീതം. സൗജന്യ റേഷൻ വാങ്ങുന്നതിനു ഓരോ ദിവസവും തിരക്ക് കുറയ്ക്കാൻ താഴെ നൽകുന്ന ക്രമം സ്വീകരിക്കും. താഴെനൽകുന്ന
.
ബുധനാഴ്ച: പൂജ്യം, ഒന്ന് എന്നീ നമ്പരുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വ്യാഴാഴ്ച: രണ്ട്, മൂന്ന് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
വെള്ളിയാഴ്ച: നാല്, അഞ്ച് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ശനിയാഴ്ച: ആറ്, ഏഴ് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
ഞായറാഴ്ച: എട്ട്, ഒമ്പത് എന്നീ നമ്പറുകളിൽ അവസാനിക്കുന്ന കാർഡുകൾക്ക്.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും സംഭാവനകൾ എത്തുന്നുണ്ട്. ഇന്ന് അഞ്ചരക്കോടി രൂപ സംഭാവനയായി എത്തിയിട്ടുണ്ട്.
.
കർണാടക അതിർത്തിയിലെ പ്രശ്നനങ്ങൾ പല തലത്തിൽ പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. ഞാൻ ഒരു ശുഭാപ്തി വിശ്വാസക്കാരൻ ആണ്. എല്ലാം രമ്യമായി പരിഹരിക്കാൻ ആകും എന്ന് തന്നെ കരുതുന്നു.

Tuesday, March 31, 2020

മതവ്യാപന സമ്മേളനം കൊറോണ വ്യാപനത്തിന് ഇന്ധനം ആകുമോ?


മാർച്ച് പതിമൂന്ന് മുതൽ പതിനഞ്ച് വരെ ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് ജമാഅത്ത് ഇന്ത്യയിൽ കൊറോണ വ്യാപനത്തിന് ഇന്ധനം നൽകിയത് പോലെ ആയിട്ടുണ്ട്. നിസ്സാമുദ്ദീനിലെ മർക്കസ് സെന്ററിൽ കൂടിയ ജമാഅത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തിരുന്നു. ഇരുനൂറ്റി അമ്പതിൽ അധികം വിദേശികളും പ്രസ്തുത പ്രാർത്ഥനാ  സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടിൽ ആ സമ്മേളനത്തിൽ പങ്കെടുത്ത പത്ത് പേർ കൊറോണ ബാധിച്ച് മരിച്ചു എന്നാണു.
.
തെലുങ്കാനയിൽ ഇതുവരെ ആറ് മരണങ്ങളും തമിഴ്‌നാട്, കർണാടക, ജമ്മുകാശ്മീർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോരുത്തരും ആണ് മരിച്ചത്. ഇവർ എല്ലാവരും നിസ്സാമുദ്ദീനിലെ ജമാഅത്തിൽ പങ്കെടുത്തവരോ അവരുടെ ബന്ധുക്കളോ ആണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി ആളുകൾ ഗുരുതരം ആയ അവസ്ഥയിലും ആണ് എന്നാണു ഒടുവിൽ കിട്ടുന്ന വിവരം.
.

തബ്‌ലീഗ് ജമാഅത്തിന്റെ ഉത്ഭവവും വളർച്ചയും ഇന്ത്യയിൽ തന്നെയാണ്. 1926 -ൽ മൗലാനാ മുഹമ്മദ് ഇല്യാസ് ആണ് തബ്ലീഗ് ജമാഅത്ത് സൃഷ്ടിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ ഇസ്‌ലാമിക മതപ്രചാരണമാണ് തബ്ലീഗ് ജമാഅത്തിന്റെ പ്രാഥമിക ലക്‌ഷ്യം. നബിചര്യകളെ കർക്കശമായി പിന്തുടരുന്ന പ്രസ്ഥാനമാണിത്. മത പ്രചാരണത്തിലൂടെ അന്യ മതസ്ഥരെ മതം മാറ്റി തൗഹീദിലേക്ക് കൊണ്ടുവരിക എന്നതിലുപരി സ്വസമുദായത്തിലെ തന്നെ അംഗങ്ങളെ കൂടുതൽ ഇസ്‌ലാമിക വൽക്കരിക്കുക എന്നതും ഇവരുടെ പ്രവർത്തനങ്ങളിൽ പെടുന്നു. ഇന്ത്യയിൽ രൂപം കൊണ്ട് ലോകം എമ്പാടും വ്യാപിച്ച പ്രസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് ഒരു പക്ഷേ തബ്ലീഗ് ജമാഅത്ത് ആകും. യൂറോപ്പിലെ ഏറ്റവും വലിയ പള്ളി  തബ്ലീഗ് ജമാഅത്ത് നിർമ്മിച്ചതാണ്. ലണ്ടനിൽ ആണ് ആ പള്ളി ഉള്ളത്. ബ്രിട്ടണിലെ നാല്പത് ശതമാനം മസ്ജിദുകളും നിയന്ത്രിക്കുന്നത് ഇവർ ആണ്.

.
കുടുംബത്തെയും നാടിനെയും ഒക്കെ ഉപേക്ഷിച്ച് മതപ്രബോധനത്തിനായി ദേശാടനം ആണിവരുടെ പ്രധാന പരിപാടി. തബ്‌ലീഗ് ജമാഅത്തിൽ പെട്ടു പോകുന്നവർ അവരുടെ കുടുംബങ്ങളെ നരക തുല്യം ആക്കും. അവരുടെ കുടുംബത്തിൽ പിന്നെ അടിമുടി മാറ്റം ആകും. ഏറ്റവും കൂടുതൽ വിഷമത്തിൽ ആവുക ഇവരുടെ ഉമ്മയും പെങ്ങന്മാരും ഒക്കെയാണ്. ഭാര്യയുടെ കാര്യം പിന്നെ പറയുകയും വേണ്ട.
.
സോഷ്യൽ മീഡിയയിൽ ഒക്കെ ആദ്യകാലങ്ങളിൽ വിമുഖത കാണിച്ചിരുന്ന ഈ കൂട്ടം ഇപ്പോൾ ആധുനിമ വിവര വിനിമയ സാമൂഹ്യ മാധ്യമങ്ങളിൽ ഒക്കെയും കൂടി മതപ്രചാരണം നടത്തുന്നുണ്ട്. സലഫിസവും ആയി ഏറ്റവും ചേർന്ന് നിൽക്കുന്ന സംവിധാനം ആണ് തബ്ലീഗ് ജമാഅത്ത്. മുജാഹിദ് പ്രസ്ഥാനമായി പലപ്പോഴും തബ്ലീഗ് ജമാഅത്ത് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
.
ഒന്നിച്ചുറങ്ങുക. ഒരേ പാത്രത്തിൽ നിന്നും വട്ടമിട്ടിരുന്നു ഉണ്ണുക, ഒരേ കപ്പിൽ നിന്നും കുടിക്കുക, ഒരുമിച്ച് ഒരേ പായയിൽ കിടന്നുറങ്ങുക, ഒരേതരം വസ്ത്രം ധരിക്കുക, ഇടയ്ക്കിടയ്ക്ക് ആലിംഗനം ചെയ്യുക, ചുംബിക്കുക എന്ന് വേണ്ട കൊറോണ എന്തൊക്കെ ആഗ്രഹിക്കുന്നുവോ അതൊക്കെയും ഇവരുടെ ജീവിത ചര്യകളിൽ ഉണ്ട്. ഒരു പാത്രത്തിനു വട്ടമിട്ടു കഴിക്കുമ്പോഴും പരസ്പരം പങ്കുവെക്കലും ഇവരുടെ ഭക്ഷ്യ ശീലമാണ്. വീട്  വിട്ടറങ്ങിയാൽ മാസങ്ങളോളം മതപ്രബോധനവും ആയി ദേശാന്തരങ്ങൾ കറങ്ങും. തികച്ചും മതജീവികൾ.
.
നിസാമുദ്ദീൻ മർക്കസ് 
നിസാമുദ്ദീനിൽ മാർച്ച് പതിമൂന്നാം തീയതി ആണ് ജമാഅത്ത് തുടങ്ങിയത്. മാർച്ച് പതിനഞ്ചിനു ജമാഅത്ത് കഴിഞ്ഞു. കൊറോണ താണ്ഡവം ആടുന്ന വിദേശ രാജ്യങ്ങളിൽ പലതിൽ നിന്നും ജമാഅത്തിൽ ആളുകൾ എത്തിയിട്ടുണ്ട്. മാർച്ച് പതിനഞ്ച് എന്നത് ലോക്ക് ഡൌൺ അല്ലായിരുന്നു എങ്കിലും സാമൂഹിക അകലം പാലിക്കുന്ന സമയം ആയിരുന്നു. കൊറോണ പടർന്നു കൊണ്ടിരിക്കുന്ന ആ സമയത്ത് ആണ് ഇരുനൂറ്റി അമ്പതിൽ അധികം വിദേശികൾ ഉൾപ്പെടെ എണ്ണായിരത്തോളം ആളുകൾ അവിടെ ഒത്തു കൂടിയത്. രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധയിടങ്ങളിൽ നിന്നും ഒത്തു കൂടി എന്നത് മാത്രം അല്ല ഇവർ ഉണ്ടാക്കുന്ന പ്രശ്നം. തബ്ലീഗ് ജമാഅത്ത് കൂടുന്നിടത്തേക്ക് അതാത് പ്രദേശത്തെ ആൾക്കാരെ കഴിയുന്നതും മതസമ്മേളനത്തത്തിലേക്ക് എത്തിക്കാൻ പാരിദോഷികങ്ങൾ അടക്കം ഉള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിക്കും. പ്രാദേശിക വാസികളെ കൂട്ടുകയും ചെയ്യും.
.
തമിഴ് നാട്ടിൽ നിന്നും മാത്രം ഏകദേശം ആയിരത്തി അഞ്ഞൂറോളം ആളുകൾ ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നാണു അറിയുന്നത്. കേരളത്തിൽ നിന്നും മുപ്പതോളം ആളുകളും പോയിട്ടുണ്ട് എന്നാണു പ്രാഥമിക വിവരം. നിസാമുദ്ദീനിലെ മാർക്കസിൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവർ ഏറ്റവും അടുത്ത ഹോസ്പിറ്റലുകളിൽ റിപ്പോർട്ട് ചെയ്യണം എന്ന് പറഞ്ഞാൽ അവർ എത്തില്ല. മത ജീവിതത്തിൽ അവർക്ക് ഹോസ്പിറ്റലുകൾ അത്ര പ്രാധാന്യം ഉള്ള ഒരു സംഗതിയേ അല്ല. ഇങ്ങിനെ ഒരു സന്ദേശം ലഭിച്ചാൽ അവർ ഉടൻ ഏറ്റവും അടുത്ത പള്ളിയിലേക്ക് പോകും അത്ര തന്നെ. കരണീയം ആയിട്ടുളളത് ജമാഅത്തിൽ പങ്കെടുത്തിട്ടുണ്ട് എന്നറിഞ്ഞാൽ അവരെ ഹോസ്‌പിറ്റലിലേക്ക് എത്തിക്കാൻ പൊതുസമൂഹം നടപടികൾ സ്വീകരിക്കുക എന്നതാണ്.
.
നിസാമുദ്ദീനിൽ ജമാഅത്തിൽ പങ്കെടുത്തിട്ട് അവർ രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്. 334  പേരെ ഇതുവരെ കൊറോണ ലക്ഷണങ്ങളോടെ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എഴുനൂറിൽ അധികം പേരെ ക്വറന്റൈനിൽ ആക്കി.  സമ്മേളനം  കഴിഞ്ഞിട്ടും ആയിരത്തിൽ  അധികം  പേര് മർകസിൽ ഉണ്ടായിരുന്നു. ഇന്നോടെ  എല്ലാവരെയും ഒഴിപ്പിച്ചു. യാതൊരു വിധ സുരക്ഷാ സംവിധാനവും അവലംബിക്കാതെ സമൂഹവും ആയി ഇടപഴകുന്നും ഉണ്ടാകും. കൊറോണ കാലത്ത് ഇവർ ഉണ്ടാക്കിയ സാമൂഹിക വ്യാപനം ചെറുതല്ല. ഇവരുടെ റൂട്ട് മാപ്പ് ഉണ്ടാക്കുക എന്നത് ഒക്കെ വല്യ വെല്ലുവിളി തന്നെയാകും. മതജീവികൾ സമൂഹത്തിനു ഉണ്ടാക്കുന്ന ദുരന്തങ്ങളിൽ ഒന്ന് കൂടി ചേർത്ത് എഴുതാം.

Monday, March 30, 2020

കൊറോണ കാലത്ത് മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം (മാർച്ച് - 30)


സംസ്ഥാനത്ത് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. . ഇതില്‍ 17 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ബാക്കി 15 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കാസര്‍കോട് 17 പേര്‍ക്കും കണ്ണൂരില്‍ 11 പേര്‍ക്കും ഇടുക്കിയിലും വയനാട്ടിലും രണ്ടുപേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്താകെ കോവിഡ് ബാധിതരുടെ എണ്ണം 213 ആയി. ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളില്‍ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്. പരിശോധന വേഗത്തിലാക്കാന്‍ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കും.
.
ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവം ആസൂത്രിതമായിരുന്നു.  ഇതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചു. അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് പായിപ്പാട് ശ്രമിച്ചത്. കേരളം കൊറോണ പ്രതിരോധത്തില്‍ നേടിയ മുന്നേറ്റത്തെ താറടിച്ചു കാണിക്കുന്നതിനുള്ള ചില കുബുദ്ധികളുടെ ശ്രമം ഇവിടെ കാണാം.
.
5178 ക്യാംപുകള്‍ അതിഥി തൊഴിലാളികള്‍ക്കായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്ക് അവരുടെ നാട്ടിലെ ഭക്ഷണം വേണമെന്ന ആവശ്യം വന്നപ്പോള്‍ അതു സാധിച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മലപ്പുറത്ത് അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തിയ 2 പേരെ പിടിച്ചു. ഇവര്‍ മലയാളികളാണ്. . അതിഥി തൊഴിലാളികളുടെ ക്യാംപുകള്‍ സന്ദര്‍ശിച്ച് ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തി. ഒറിയ, ബംഗാളി, ഹിന്ദി ഭാഷകളിലെ സന്ദേശം അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിക്കും.
.
സൗകര്യപ്രദമായ രീതിയില്‍ ഇവരെ താമസിപ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതനുസരിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, പരിപ്പ് തുടങ്ങിയവയെല്ലാം നല്‍കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാനതല കണ്‍ട്രോള്‍ റൂം തുറന്നു.
.
പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണ്. അവരെ അപഹസിക്കുന്ന വിധത്തിലുള്ള ഒരു സമീപനവും ഉണ്ടാകരുത്. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ച പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്നകാര്യം മറന്നു പോകരുത്.
.
കോവിഡ് ലോകത്താകെ പടര്‍ന്നുപിടിച്ചിട്ടുള്ള ഒരു രോഗമാണ്. ചില വികസിത രാഷ്ട്രങ്ങള്‍ നിസ്സഹായതയോടെ ഇതിനെ നേരിടുന്ന കാഴ്ച നാം കാണുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ നാട് ലോകത്താകെ വ്യാപിച്ചുകിടക്കുന്ന ഒരു നാടാണ്. കാരണം. നമ്മുടെ സഹോദരങ്ങള്‍ ലോകത്താകെ വ്യാപിച്ചു കിടക്കുന്നു. അവര്‍ മണലാരണ്യത്തിലടക്കം കഠിനമായി അധ്വാനിച്ച വിയര്‍പ്പിന്റെ കാശിലാണ് നാം ഇവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത്. ഇത് നാം മറന്നുപോകാന്‍ പാടില്ല.
.
നമ്മുടെ നാടിന്റെ നട്ടെല്ലാണ് പ്രവാസികള്‍. അവര്‍ പോയ രാജ്യങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ സ്വാഭാവികമായും അവര്‍ നാട്ടിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കില്ലേ. തിരിച്ചുവന്നപ്പോള്‍ ന്യായമായ പ്രതിരോധ നടപടികള്‍ പൊതുവില്‍ എല്ലാവരും സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ചില കേസുകളാണ് വ്യത്യസ്തമായി ഉണ്ടായത്. ആ ഒറ്റപ്പെട്ടതിന്റെ ഭാഗമായി ഈ പറയുന്ന നമ്മുടെ നാടിന്റെ ഏറ്റവും കരുത്തുറ്റ വിഭാഗത്തെ ഒരുതരത്തിലും അപഹസിക്കാനോ മനസ്സില്‍ ഈര്‍ഷ്യയോടെ കാണാനോ പാടില്ല.
.
ഇതു നാം എല്ലാവരും മനസിലാക്കേണ്ട ഒരു കാര്യമാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് സ്വാഭാവികമായും നാട്ടിലുള്ള കുടുംബത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉണ്ടാകും. കാരണം ഇപ്പോള്‍ അവര്‍ക്ക് ആര്‍ക്കും നാട്ടിലേക്ക് വരാനുള്ള യാത്രാ സൗകര്യമില്ല. അവരോട് ഒരു കാര്യം മാത്രമേ പറയാനുള്ളൂ. അവര്‍ക്കാര്‍ക്കും അത് സംബന്ധിച്ച് ഉത്കണ്ഠ വേണ്ടതില്ല. നിങ്ങളവിടെ സുരക്ഷിതരായി കഴിയുക. അതിന്റെ ഭാഗമായുള്ള സാമൂഹ്യ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ തയ്യാറാകുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബമെല്ലാം സുരക്ഷിതമായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ട് എന്ന് പ്രവാസി ലോകത്തിന് ഉറപ്പു നല്‍കുകയാണ്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സി. റാങ്ക് ലിസ്റ്റ് നീട്ടി. 20-03-2020ന് കാലവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂട്ടി ദീര്‍ഘിപ്പിച്ചതായി പിഎസ്‌സി അറിയിച്ചിട്ടുണ്ട്.
.
ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സായുധ സേനാ എഡിജിപിയെ ചുമതലപ്പെടുത്തി. പരിശോധനാ രീതികള്‍ സംബന്ധിച്ച് പൊലീസുകാര്‍ക്ക് ദിവസേന എസ്എംഎസ് വഴി നിര്‍ദേശങ്ങള്‍ നല്‍കും.
.
1034 തദ്ദേശ സ്ഥാപനങ്ങളില്‍ 1031ലും കമ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ആകെ 1,213 കമ്യൂണിറ്റി കിച്ചണ്‍ ഉണ്ട്. 1,54,258 പേര്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കി. ഇതില്‍ 1,37,930 പേര്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.
.
കമ്യൂണിറ്റി കിച്ചനുകളില്‍ അത്യാവശ്യക്കാര്‍ക്ക് ഭക്ഷണം നല്‍കാനാണ് ഉദ്ദേശിച്ചത്. ഇതില്‍ കൃത്യത ഉണ്ടാകണം. ഇതിനകത്ത് കാശു കൊടുത്ത് ഭക്ഷണം വാങ്ങാന്‍ തയാറാകുന്നവരുണ്ട്. അവര്‍ക്ക് കമ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം നല്‍കാനല്ല ഉദ്ദേശിച്ചത്. സംസ്ഥാനത്ത് തുടങ്ങാന്‍ ഉദ്ദേശിച്ച 1000 ഹോട്ടലുകളില്‍ ഈ പറയുന്ന ആള്‍ക്കാര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനു പ്രശ്‌നമുണ്ടാകില്ല.
.
കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വാങ്ങാന്‍ ഓഫിസുകളിലോ ബാങ്കുകളിലോ പോകാന്‍ അനുമതിയുണ്ട്.
.
ഉള്‍വനത്തില്‍ താമസിക്കുന്ന ആദിവാസികളുണ്ട്. അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനും സാധനങ്ങള്‍ വാങ്ങാനും ചില ക്രമീകരണം ഏർപ്പെടുത്തും.
.
ആനകൾകൾക്ക് തീറ്റയ്ക്കുള്ള പട്ട വാഹനത്തിൽ കൊണ്ട് വരുന്നതിനു തടസങ്ങൾ ഒന്നും ഉണ്ടാകില്ല.
.
വിത്ത്ഡ്രാവൽ സിംപ്റ്റം കാട്ടുന്ന മദ്യപന്മാർക്ക് മദ്യം നൽകാൻ ഉള്ള സാധ്യത എക്സൈസ് വകുപ്പിനോട് ആലോചിച്ച് തീരുമാനിക്കും.
.
ആയുർവേദത്തിലെ പ്രതിരോധ ശേഷി കൂട്ടാൻ ഉള്ള മരുന്നുകളുടെ ഉപയോഗം എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കും. അത് ഫലപ്രദമാണെന്ന് കണ്ടാൽ ആ മരുന്നുകൾ പൊതുവേ പ്രതിരോധ ശേഷി കൂട്ടാൻ ആയി ഉപയോഗിക്കും.
.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയിൽ സംഭവങ്ങൾ ലഭിക്കുന്നുണ്ട്. നാട്ടിലെ എംപ്ലോയീസ് സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണം എന്ന് അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌ കൗൺസിൽ  ഒരു കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. ഇത് ഉദാത്തമായ ഒരു മാതൃകയാണ്.
.
രാജീവ് ഗാന്ധി ഇന്സ്ടിട്യൂട്ടിൽ കൊറോണ ടെസ്റ്റ് നടത്താൻ ഉള്ള അനുവാദം ലഭിച്ചിട്ടുണ്ട്. ദിവസം മൂവായിരം ടെസ്റ്റുകൾ നമുക്ക് അവിടെ നടത്താനാകും.
.
പായിപ്പാട് സംഭവത്തിൽ ഗൂഡാലോചനയിൽ പങ്കെടുത്തവരെ കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഫോൺ സന്ദേശങ്ങളും മറ്റും പരിശോധിക്കുന്നുണ്ട്.
.
പോത്തൻകോട് കൊറോണ ബാധിച്ച ആൾ നിരവധി രോഗങ്ങളാൽ അവശൻ ആണ്. അദ്ദേഹത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നില്ല. എങ്കിലും ബന്ധുക്കളിൽ നിന്നും ഒക്കെ വിവരങ്ങൾ ശേഖരിച്ച് റൂട്ട് മാപ്പ് ക്രമപ്പെടുത്താൻ ഉള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. അദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്ന് എന്ന് കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.സമൂഹ വ്യാപനം ആണെന്ന് കരുതുന്നില്ല.
.
ബാഗ്ലൂർ അതിർത്തി മണ്ണിട്ട് അടച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി അതെ കുറിച്ച് സംസാരിച്ചു. ഗവർണർ തലത്തിലും പ്രശ്ന പരിഹാരം തേടുന്നുണ്ട്. പ്രശ്നം രമ്യമായി പരിഹരിക്കാൻ ആകും എന്നാണു പ്രതീക്ഷിക്കുന്നത്.
.
കൊറോണ പ്രതിരോധ രംഗത്ത് ആരോഗ്യ പ്രവർത്തകരുടെ ഒന്നാം നിരയാണ് ഇപ്പോൾ സേവന രംഗത്ത് ഉള്ളത്. ആവശ്യമെങ്കിൽ അടുത്ത ഘട്ടത്തിൽ സേവന രംഗത്ത് ഇറക്കാൻ ആകും വിധം മറ്റു സംവീധാനങ്ങളും പൂർണമായും സജ്ജമാണ്.
.
ഇന്ന് മുൻ ദിനങ്ങളെ അപേക്ഷിച്ചു നിരത്തുകളിൽ കൂടുതൽ ആളുകൾ ഇറങ്ങി. വാഹനങ്ങളും കൂടുതൽ ആയിട്ട് ഉണ്ടായിരുന്നു. അത് അഭിലഷണീയമല്ല. നാട്ടുകാർ തന്നെ ഇതിനു എതിരെ രംഗത്ത് വന്നിട്ടുണ്ട്. പോലീസ് കൂടുതൽ കാക്കശം ആകാൻ ഉള്ള ഇട ഉണ്ടാകരുത്.

മുംബയിൽ മലയാളി നഴ്‌സുമാർ കൊറോണ ഭീതിയിൽ.

മുംബയിൽ പ്രശസ്തമായ ജസ്‌ലോക് ഹോസ്പിറ്റൽ ആൻറ് റിസർച്ച് സെന്ററിൽ നിന്നും ലഭിക്കുന്നത് കുറച്ച് മോശം വാർത്തയാണ്. ഏകദേശം മുന്നൂറിൽ അധികം നഴ്‍സന്മാർ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ഭൂരിഭാഗവും  മലയാളീ നഴ്‌സുമാരാണ്. അതിൽ  ഒരു  നഴ്‌സിന്റെ ശബ്ദ സന്ദേശം ആണിത്. അത്രമേൽ ആശങ്ക ഉളവാക്കുന്ന ഒരു ശബ്ദ സന്ദേശം ആണ്.
.
മൂന്നു ഹോസ്റ്റലുകളിൽ ആയിട്ട് പാർപ്പിച്ചിരിക്കുന്ന ഈ നഴ്‌സുമാരിൽ ഏദൻ ഹോസ്പിറ്റലിൽ പാർപ്പിച്ചിരുന്ന ഒരു മലയാളി നഴ്‌സിന് കോവിഡ്-19 പോസിറ്റീവ് ആയി. രണ്ടു ദിവസം മുന്നേ റിസൾട്ട് വന്നു എങ്കിലും സഹപ്രവർത്തകരെ അറിയിച്ചിരുന്നില്ല. കൊറോണ സ്ഥിരീകരിച്ച നഴ്‌സിന് ഒപ്പം റൂമിൽ താമസിച്ചിരുന്ന മറ്റു മൂന്നു നഴ്‌സൻമാരെയും സ്ഥിരീകരണം നടന്ന ശേഷവും ക്വറന്റൈൻ ചെയ്തിട്ടല്ലായിരുന്നു. അതിൽ ഒരു നഴ്‌സിന് കൊറോണ ലക്ഷണങ്ങൾ കാട്ടിയിട്ടും വേണ്ടത്ര ശ്രദ്ധയോ ചികിത്സയോ ലഭ്യമാക്കിയിട്ടില്ല. ഐസൊലേഷൻ എന്ന പേരിൽ ഒരു റൂമിൽ ആക്കി എന്നുള്ളത് അല്ലാതെ ഭക്ഷണം ഒഴികെ മറ്റൊരു ശുശ്രൂഷയും അവർക്ക് ലഭിച്ചിട്ടില്ല. എന്തിനേറെ? പനി ചെക്ക് ചെയ്യുക പോലും ചെയ്തിട്ടില്ല. കൊറോണയുടെ സർവ്വ ലക്ഷണവും കാട്ടിയിട്ടും അവർക്ക് സ്വാബ് ടെസ്റ്റ് നടത്തിയിട്ടില്ല. സ്വാബ് ടെസ്റ്റ് നടത്തണം എന്ന സഹപ്രവർത്തകരുടെ നിർബന്ധം വന്നപ്പോൾ ഇപ്പോൾ ടെസ്റ്റ് നടത്താൻ ആകില്ല എന്ന മറുപടിയാണ് അവർക്ക് ആശുപത്രി അധികാരികളിൽ നിന്നും ലഭിച്ചത്.
.
ഇപ്പോൾ കൊറോണ സ്ഥിരീകരിച്ച നഴ്സ് ഉൾപ്പടെ ആകെ എൺപത്തി നാല് മലയാളി സ്റ്റാഫ് നഴ്‌സുമാരാണ് അവിടെ ഉള്ളത്. അവർ എല്ലാവരും എല്ലായിപ്പോഴും പരസ്പരം ഇടപഴകുന്നവർ ആണ്. അവർക്ക് കോമൺ ബാത്ത് റൂമും, ഡോർമെറ്ററി പോലത്തെ അക്കൊമൊഡേഷനും, കോമൺ വാഹന സൗകര്യവും ആണ്  ഉള്ളത്.
.
സാഹചര്യങ്ങൾ ഇത്രമേൽ ഗുരുതരം ആയിട്ടും കൊറോണ ലക്ഷണങ്ങൾ കാണിച്ചവർക്കും സ്വാബ് ടെസ്റ്റ് നടത്താൻ ആശുപത്രി കൂട്ടാക്കുന്നില്ല. ഡോക്ടറന്മാർ ക്വറന്റൈനിൽ ആണ് എന്നതാണ് അധികൃതർ കാരണമായി പറയുന്നത്.
.
തങ്ങൾ കൊറോണ വാഹകർ ആയിട്ട് രോഗികളെ ശുശ്രൂഷിക്കുന്നത് അപകടകരം അല്ലെ എന്ന ചോദ്യത്തിന് രോഗികളെ ശുശ്രൂഷിക്കാതിരിക്കാൻ ആകില്ലല്ലോ എന്ന വളരെ നിരുത്തരവാദപരമായ മറുപടിയാണ് ആശുപത്രി അധികാരികൾ നൽകുന്നത്. ഡ്യൂട്ടിക്ക് എല്ലാവരും ഹാജകണം എന്ന നിർദ്ദേശവും നൽകി.
.
കാര്യങ്ങൾ വഷളാകുന്നത് കണ്ടു അവരിൽ ഒരാൾ ബീ എം സി യിൽ റിപ്പോർട്ട് ചെയ്തു. ബീ എം സിയിൽ നിന്നും ഉത്തരവാദപ്പെട്ടവർ വരികയും ഇപ്പോൾ സംശയം ഉള്ളവരെ ക്വറന്റൈനിൽ വെക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ അവർക്കു ക്വറന്റൈൻ സൗകര്യങ്ങൾ ഹോസ്പിറ്റൽ ചെയ്തിട്ടില്ല.
.
ചികിത്സ ഭക്ഷണം ശുദ്ധിയും സുരക്ഷിതവും ആയ  താമസം ഒന്നും ലഭ്യമല്ല. അവിടെ അതൊക്കെ ഉറപ്പാക്കാനും ഇവരെ കേൾക്കാനും ആരും തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ കേരള സർക്കാർ ഇടപെട്ട്  വേണ്ടത് ചെയ്യണം എന്നാണു ശബ്ദ സന്ദേശത്തിൽ പറയുന്നത്.
.
ശബ്ദ സന്ദേശം ചുവടെ.