Thursday, April 24, 2008

“നമുക്കിടയിലെ” ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് അഭിനന്ദനങ്ങള്‍‌...



ആര്‍പ്പുവിളികളേതുമില്ലാതെ “എനിക്കു നിന്നോടുള്ളതിനെക്കുറിച്ചു പറയാന്‍
ദൈവം വേറെ വാക്കിനെ സൃഷ്ടിക്കും...”
എന്ന സുന്ദരമായ ദര്‍ശനവുമായി രണ്ടായിരത്തി ഏഴിലെ ഒക്ടോബറില്‍ ബൂലോഗത്തേക്ക് കടന്ന് വന്ന് വളരെ നിശ്ശബ്ദമായി മലയാള ബ്ലോഗിങ്ങിന് തന്റേതായ സംഭാവനകള്‍ നല്‍കി ബൂലോഗത്ത് നിറ സാനിദ്ധ്യമായി തുടരുന്ന നമുക്കിടയിലെ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്ന അനുഗ്രഹീത കഥാകാരന് കേരളാ സാഹിത്യ അക്കാഡമിയുടെ ചെറുകഥക്കുള്ള രണ്ടായിരത്തി ഏഴിലെ അവാര്‍ഡ് ലഭിച്ചിരിക്കുന്നു എന്ന വാര്‍ത്ത ശ്രവിക്കുമ്പോള്‍ ഏറ്റവും അടുത്ത ഒരു ചങ്ങാതിക്കോ അല്ലെങ്കില്‍ കുടുംബത്തിലെ ഒരു അംഗത്തിനോ ലഭിച്ച അംഗീകാരത്തിന്റെ സുഖമാണ് അനുഭവിക്കാന്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ “തിരഞ്ഞെടുത്ത കഥാ സമാഹാരം” പുരസ്കാര ലബ്ദിക്കര്‍ഹമാകുമ്പോള്‍ ആ മഹാനായ കഥാകാരന്‍ ഒരു മലയാള ബ്ലോഗറും കൂടിയാണല്ലോ എന്ന വസ്തുതയാല്‍ മലയാള ബ്ലോഗിങ്ങിനും അഭിമാനിക്കാം.


ബ്ലോഗറായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനേക്കാള്‍ നാമേവരും അറിയുന്നത് കഥാകാരനായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെയാണ് എന്നിരിക്കിലും ഒരു ബ്ലോഗറും കൂടി ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ലഭിക്കുന്ന ഒരംഗീകാരം “വായുവില്‍ വളരുന്ന മലയാളത്തിന്” ലഭിക്കുന്ന അംഗീകാരം കൂടിയാണ്.


പ്രിയപ്പെട്ട കഥാകാരാ അങ്ങയുടെ വിജയം ഞങ്ങള്‍ ഞങ്ങളുടെ സന്തോഷമാക്കി ഹൃദയത്തിലേക്കേറ്റുവാങ്ങുന്നു.


കഥാകാരന് ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍.

Wednesday, April 23, 2008

മലയാള ബ്ലോഗെഴുത്തില്‍‌ അക്കാദമികളുടെ പ്രസക്തി.

ചിത്രകാരന്റെ ഒരു പോസ്റ്റിലാണ് ബ്ലോഗെഴുത്തിന്റെ സന്ദേശം പ്രചരിപ്പിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആദ്യം ചര്‍ച്ച ചെയ്യപ്പെട്ട് കണ്ടത്. ബ്ലോഗിങ്ങിന്റെ രീതികളും സങ്കേതവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഒരു ശില്പശാ‍ലയായിരുന്നു ചിത്രകാരന്‍ മുന്നോട്ട് വെച്ച ചര്‍ച്ച. അവിടെ നിന്നും തുടങ്ങിയ ശില്പശാലകള്‍ ഇന്ന് ജില്ലകള്‍ തോറുമുള്ള ബ്ലോഗ് അക്കാദമികളുടെ രൂപീകരണത്തിലും മലയാള ബ്ലോഗിങ്ങിന്റെ പ്രചരണത്തിലും എത്തി നില്‍ക്കുന്നു. രൂപീകരിക്കപ്പെട്ട ബ്ലോഗ് അക്കാദമികള്‍ ഇപ്പോള്‍ തുടരുന്ന പ്രവര്‍ത്തനങ്ങള്‍ ബ്ലോഗെഴുത്തിനും വായനക്കും കൂടുതല്‍ ഊര്‍ജ്ജം പകരും എന്നതില്‍ തര്‍ക്കമേതുമില്ല തന്നെ.

പുതുമകള്‍ എപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കും വിധേയമായിരിക്കും. സംശയ ദൃഷ്ടിയോടെ ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് സഹിഷ്ണുതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും മറുപടി കൊടുക്കാനും സംശയ നിവര്‍ത്തി വരുത്താനും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിയണം. എങ്കില്‍ മാത്രമേ അക്കാദമി ഏറ്റെടുത്തിരിക്കുന്ന ഉദ്ദേശ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തുള്ളൂ.


താല്‍ക്കാലികമായി ഉണ്ടായ ഒന്ന് ഫലപ്രാപ്തിയില്‍ എത്തിയതിന് ശേഷം സ്വയം പിരിഞ്ഞ് പോകും എന്ന വിനയമാണ് ഇന്ന് ബ്ലോഗ് അക്കാദമി നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളി. വ്യവസ്താപിതമായ രീതിയില്‍ ഒരു അക്കാദമി ഉണ്ടായി വരുന്നതിനെ എന്തിന് ഭയപ്പെടണം? മലയാളത്തില്‍ ബ്ലോഗെഴുതുന്നവര്‍ക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു പൊതു വേദി ഉണ്ടാകേണ്ടിയിരിക്കുന്നു. ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നവരുടെ ഒരു പൊതുവേദിയാക്കി മാറ്റിയെടുക്കാന്‍ കഴിയില്ലേ?

കേരളാ ബ്ലോഗ് അക്കാദമി. നല്ല പേര്. ഉദ്ദേശ്യവും ലക്ഷ്യവും അമ്മ മലയാളത്തിന്റെ വളര്‍ച്ച മാത്രം. അത് വ്യവസ്താപിതമായ മാര്‍ഗ്ഗത്തിലും രീതിയിലും ആകുന്നതില്‍ എന്ത് തെറ്റാണ് ഉള്ളത്. ആരെയാണ് പേടിക്കേണ്ടത്. അക്കാദമിക്ക് മെമ്പര്‍ഷിപ്പ് ഉണ്ടാകട്ടെ. ജനാധിപത്യ രീതിയില്‍ മത്സരവും തിരഞ്ഞെടൂപ്പും വോട്ടും ഭരണ പക്ഷവും പ്രതിപക്ഷവും വരട്ടെ.


ആഗോള മലയാള ബ്ലോഗ് അക്കാദമിയും കേരളാ ബ്ലോഗ് അക്കാദമിയും പിന്നെ ഏരിയ തിരിച്ചുള്ള മലയാള ബ്ലോഗ് അക്കാദമികളും രൂപവല്‍ക്കരിക്കപ്പെടണം. തുടക്കം എന്ന നിലയില്‍ മുന്നിട്ടിറങ്ങാന്‍ തയ്യാറുള്ളവരെ വെച്ച് താല്‍ക്കാലിക ഭരണ സമിതികള്‍ ഉണ്ടാകണം. പിന്നെ ഭരണ ഘടനയുണ്ടാകണം. തുടര്‍ന്ന് ഓണ്‍ലൈന്‍ തിരഞ്ഞെടുപ്പിലൂടെ സ്ഥിരം ഭരണ സംവീധാനം ഉണ്ടാകണം. അക്കാദമിയില്‍ അംഗമാകേണ്ടവര്‍ക്ക് മറ്റു തടസ്സമേതുമില്ലാതെ അംഗമാകാനും ഇന്നി അംഗമാകേണ്ടാത്തവര്‍ക്ക് അങ്ങിനെ തുടരാനും കഴിയുന്ന വിധത്തില്‍ ബ്ലോഗ് അക്കാദമികള്‍ രൂപവല്‍ക്കരിക്കപ്പെടണം. മലയാളത്തിന്റെ വളര്‍ച്ചക്ക് വേണ്ടി സര്‍ക്കാര്‍ ഏജന്‍സികളായ അക്കാദമികള്‍ നല്‍കുന്ന സംഭാവനകളേക്കാള്‍ ബ്ലൊഗ് അക്കാദമി എന്ന ഓണ്‍ലൈന്‍ കൂട്ടായ്മക്ക് നല്‍കാന്‍ കഴിയും എന്നതില്‍ സംശയമേതുമില്ല തന്നെ.


ബ്ലോഗ് അക്കാദമി എന്നത് മലയാള ബ്ലോഗെഴുത്ത്കാര്‍ക്ക് ഒരുമിച്ച് കൂടാനുള്ളൊരിടമായി മാറണം. അത് സ്വയം രൂപപ്പെട്ട് സ്വയം പിരിഞ്ഞ് പോകേണ്ടുന്ന ഒന്നല്ല. ഒരു സംഘടനയുടെ സ്വഭാവവും ചട്ടക്കൂടും അതിനുണ്ടാകണം. ആര് പിരിഞ്ഞ് പോയാലും സ്വയം പിരിയാന്‍ കഴിയാത്ത ഒരു സ്ഥാപനമായി ബ്ലോഗ് അക്കാദമികള്‍ രൂപപ്പെട്ടുവരണം. ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വിപുലപ്പെടുന്നതിലൂടെ മലയാളത്തിന്റെ മഹത്വവും വളരും. മലയാളത്തില്‍ ഈമെയില്‍ സന്ദേശങ്ങള്‍ കൈമാറുമ്പോഴും ചാറ്റില്‍ മലയാളം ഉപയോഗിക്കുമ്പോഴും നാമിന്നനുഭവിക്കുന്ന സായൂജ്യം ഭൂരിപക്ഷ മലയാളികളും അനുഭവിക്കുന്ന ഒരു കാലത്തിലേക്കുള്ള ശക്തമായ ചുവട് വെയ്പായി ബ്ലോഗ് അക്കാദമികളുടെ പ്രവര്‍ത്തനം വ്യാപിക്കപ്പെടട്ടെ!

-------------------------------------------------------

ചേര്‍ത്ത് വായിക്കേണ്ടത് : മരീചന്റെ ബ്ലോഗ് അക്കാദമി ചില വേറിട്ട ചിന്തകള്‍.

അതുല്യേച്ചീ‍....




നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു.

അമ്മമലയാ‍ളത്തെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മകളില്‍ നിറഞ്ഞ സ്നേഹമായി,

സ്വന്തം കരവിരുതില്‍ വിരിയിച്ച കളിപ്പാട്ടങ്ങളും മാലയും വളയും കമ്മലും ഒക്കെ കൂട്ടായ്മകളിലെ കുഞ്ഞുകുരുന്നുകള്‍ക്ക് സമ്മാനിച്ച് ഏവരുടേയും ചേച്ചിയായി നിറഞ്ഞ് നിന്ന അതുല്യേച്ചീ നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ ഉണ്ടാകണമായിരുന്നു...


ഒരു തിരുത്തല്‍ ശക്തിയായി അല്ലെങ്കില്‍ പരസ്പരം പൊരിനിറങ്ങുമ്പോള്‍ നേര്‍ വഴിക്ക് നടത്താന്‍ ശ്രമിക്കുന്ന ഓപ്പോളായി അതുമല്ലെങ്കില്‍ വേറിട്ട് പോകുന്ന ബന്ധങ്ങളുടെ ഇഴയടുപ്പിക്കാന്‍ വൃണിത ഹൃദയത്തോടേ ഓടിനടക്കുന്ന മാതൃസ്നേഹമായി നിങ്ങള്‍ ഈ പ്രവാസ ഭൂമികയില്‍ തന്നെ വേണമായിരുന്നു...

അതുല്യേച്ചീ,
വരാനിരിക്കുന്ന കൂട്ടായ്മകളില്‍ നിങ്ങളുടെ സ്നേഹം എന്നും ഓര്‍ക്കപ്പെടും.

നന്ദി. വിട....

Monday, January 28, 2008

ബൂലോകമേ...പുറം തിരിഞ്ഞ് നില്‍ക്കരുത്.

പീ‍പ്പിള്‍സ് മാര്‍ച്ച് എന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് ഏഡിറ്റര്‍ പി.ഗോവിന്ദന്‍ കുട്ടിയെ തടവിലടച്ചിട്ട് ഒരു മാസമാകുന്നു. ഒരു മാവോയിസ്റ്റ് എന്നതിലുപരി പീപ്പിള്‍സ് മാര്‍ച്ച് എന്ന ഓണ്‍ലൈന്‍ മാസികയിലൂടെ തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പി.ഗോവിന്ദന്‍ കുട്ടിയെ തടവില്‍ പാര്‍പ്പിക്കാന്‍ കാരണമായി ഭരണകൂടം പറഞ്ഞിരുന്നത്. പക്ഷേ പീ‍പ്പിള്‍സ് മാര്‍ച്ച്മൊത്തം വായിച്ചിട്ടും എവിടെയെങ്കിലും ഏതെങ്കിലും തരത്തിലുള്ള തീവ്രാശയങ്ങള്‍ സമൂഹത്തില്‍ കുത്തി നിറക്കുന്നതായിട്ടോ തീവ്ര ഇടതു പക്ഷാശയത്തിലേക്ക് യുവജനതയെ തെളിച്ചു കൊണ്ടു പോകൂന്നതായിട്ടോ തോന്നിയിട്ടില്ല. പക്ഷേ സമൂഹത്തില്‍ നടക്കുന്ന അനീതികളെ പീ‍പ്പിള്‍സ് മാര്‍ച്ച് ചോദ്യം ചെയ്യുന്നുണ്ട്. ഏതൊരു ഉത്തമ പൌരനും മുറുകേ പിടിക്കേണ്ട അടിസ്ഥാന തത്വങ്ങളില്‍ ഒന്നു മാത്രമേ പീപ്പിള്‍സ് മാര്‍ച്ച് ചെയ്തിട്ടുള്ളൂ.

പീപ്പിള്‍സ് മാര്‍ച്ചിന്റെ മാവോയിസ്റ്റ് ബന്ധം ഒഴിച്ച് നിര്‍ത്തിയാല്‍ അങ്കിളിന്റെഅഴിമതിക്കെതിരെയുള്ള പോരാട്ടവും തീവ്രാശയ പ്രകാശനമായി കാണാന്‍ ഭരണകൂടത്തിന് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല. അതുപോലെ ബൂലോകത്ത് ഭരണകൂടത്തിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും മറ്റും എതിരെ പ്രതികരിക്കുന്ന ബ്ലൊഗുകള്‍ ഒക്കെയും തീവ്രാശയപ്രകാശനമായി മാറുകയും ചെയ്യും. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചു വിലങ്ങിടുന്ന നടപടിയായിട്ടേ പി.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനേയും തടവിനേയും കാണാന്‍ കഴിയുള്ളൂ. അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മാവോയിസ്റ്റായിട്ടാണ് എങ്കില്‍ ഇങ്ങിനെയൊരു അഭിപ്രായപ്രകടനത്തിന് സാധുതയൊന്നും ഇല്ല. പക്ഷേ “പീപ്പിള്‍സ് മാര്‍ച്ച്” എന്ന ഓണ്‍ലൈന്‍ മാസികയുടെ ചീഫ് എഡിറ്റര്‍ എന്ന നിലക്കാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് എന്നതുകൊണ്ട് അദ്ദേഹത്തിന്റെ അറസ്റ്റിനാല്‍ ഹനിക്കപ്പെടുന്നത് അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവുമാണ്.

ബീ.ആര്‍.പി.ഭാസ്കര്‍ അദ്ദേഹത്തിന്റെ വായന എന്ന ബ്ലോഗില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിച്ച് കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. അവിടെ നിന്നുമാണ് ഓണ്‍ലൈന്‍ പെറ്റീഷനെ കുറിച്ച് അറിവ് ലഭിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം അവോളം ആസ്വാദിക്കുന്ന ബൂലോകര്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ അപലപിക്കാന്‍ മുന്നോട്ട് വരണം. ഒരു കമന്റ് ഇടുന്നതിന്റെ നൂറിലൊരു അംശം സമയം കൊണ്ട് ഇതുവഴി അഭിപ്രായ സ്വാതന്ത്ര്യത്തിനും, സ്വതന്ത്രമായ ആശയ പ്രകാശനത്തിനും അനുകൂലമായി ഒരു വോട്ട് ചെയ്യാം.

പീ.ഗോവിന്ദന്‍ കുട്ടിയെന്ന വ്യക്തിയുടെ സ്വകാര്യാ ജീവിതത്തില്‍ അയാള്‍ കൊള്ളരുതാത്തവനോ അല്ലെങ്കില്‍ നല്ലവനോ ആകാം ആകാതിരിക്കാം. അതിലേക്ക് ചൂഴ്ന്നിറങ്ങുക എന്നതിനപ്പുറം തന്റെ അഭിപ്രായങ്ങള്‍, പണയം വെക്കാത്ത പ്രതികരണ ശേഷിയോടെ പ്രകടിപ്പിക്കാന്‍ ജീവിത സായഹ്നത്തിലും ആര്‍ജ്ജവത്വം കാട്ടിയ ഒരു വ്യക്തി എന്ന നിലക്കും ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കും അദ്ദേഹത്തോട് ഭരണകൂടവും നിയമപാലകരും കാട്ടിയ നീതിരാഹിത്യത്തോട് പ്രതികരിക്കുക തന്നെ വേണം.

ഒരു ഓണ്‍ലൈന്‍ പെറ്റീഷനിലൂടെ “അഭിപ്രായ സ്വാതന്ത്ര്യവും ആശയപ്രകാശനത്തിനുള്ള അവകാശവും” സംരക്ഷിക്കപ്പെടുമെന്നോ അല്ലെങ്കില്‍ പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റ് പിന്‍ വലിക്കപ്പെടുമെന്നോ കരുതുക വയ്യ. എങ്കിലും മയലാളത്തില്‍ എഴുതുന്നവരില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന നാം പീ.ഗോവിന്ദന്‍ കുട്ടിയുടെ അറസ്റ്റിനെ “പറയാനുള്ള അവകാശത്തിലേക്കുള്ള കൈകടത്തിലായി കണ്ടു കൊണ്ട്” പ്രതികരിക്കേണ്ടിയിരിക്കുന്നു.


ബീ.ആര്‍.പിയുടെ പോസ്റ്റില്‍ ചിത്രകാരന്‍ പറഞ്ഞ പോലെ സമൂഹത്തിലെ ക്ഷുദ്ര ശക്തികള്‍ അവരവരുടെ അജന്‍ഡകള്‍ നിര്‍ബാധം സാധുക്കളിലേക്ക് അടിച്ചിറക്കുന്ന ആധുനിക സമൂഹ്യ യാഥാര്‍ത്ഥ്യങ്ങളില്‍ ഇവരൊക്കെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായ അക്ഷന്തവ്യമായ തെറ്റൊന്നും പീ.ഗോവിന്ദന്‍ കുട്ടി ചെയ്തിട്ടില്ല. “ഞങ്ങളുടെ ആപ്പീസില്‍ കേറിയ ഒരു പോലീസുകാരനും വന്നപോലെ പോയിട്ടില്ല” എന്ന് മുരണ്ട വെളിയം ഭാര്‍ഗ്ഗവനും “വേണ്ടി വന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബിടും” എന്നലറിയ കൊടിയേരിയും നിര്‍ബാധം വിഹരിക്കുന്ന കേരളാ ക്രമസമാധാന മണ്ഡലത്തില്‍ ഭരണകൂടത്തിന് അപ്രിയരാകുന്നവര്‍ നിശ്ശബ്ദരാക്കപ്പെടുന്നതിനെ എതിര്‍ക്കേണ്ടിയിരിക്കുന്നു.

ബൂലോകത്തെ വിവാദങ്ങളിലും വിശേഷങ്ങളിലും മണിക്കൂറുകള്‍ ചിലവിടുന്ന നമ്മുക്ക് ഇത്തിരി നേരം അഭിപ്രായ സ്വാതന്ത്ര്യ സംരക്ഷണത്തിന് വേണ്ടിയും ചിലവിട്ടു കൂടേ?

ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഒരു വോട്ട്....

Friday, January 25, 2008

ദലാല്‍ സ്ട്രീറ്റില്‍ ഇന്നും കണ്ണീരിറ്റും.

മൂന്ന് ദിനം മുന്നേ കുത്തനേ താഴേക്ക് വീണ ഭാരത ഓഹരി വിപണി ഇന്ന് വീണ്ടും വീഴും. മിനഞ്ഞാന്ന് (23/01/2008) അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റിന്റെ മുക്കാല്‍ ചക്ര ശോഷിപ്പെന്ന വൈക്കോല്‍ തുരുമ്പില്‍ പിടിച്ച് ഭാരതത്തിന്റെ പൊതു ധനകാര്യ സ്ഥാപനങ്ങളെ കൊണ്ട് വന്‍‌തോതില്‍ ഓഹരികള്‍ വാങ്ങി കൂട്ടിയിട്ട് “ദേണ്ടെ വിപണി വീണ്ടും മേലേക്ക് തന്നെ” എന്ന് കൊട്ടി ഘോഷിച്ചവര്‍ക്ക് ഇന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല. ഇന്നലെ തന്നെ വിപണിയില്‍ കാണാന്‍ കഴിഞ്ഞത് വില്പന സമ്മര്‍ദ്ദമായിരുന്നു. 23/01/2008 ല്‍ സെന്‍സെക്സ് തൊള്ളായിരം പോയിന്റ് ഉയര്‍ന്ന് ക്ലോസ് ചെയ്ത ചരിത്ര നേട്ടം ഭാരതത്തിന്റെ പൊതു മേഖലാ ധനകാര്യ സ്ഥാപനങ്ങളുടെ അസ്തിവാരം തോണ്ടുന്നതാണ് എന്ന് തിരിച്ചറിയാന്‍ കേവല ദിനങ്ങള്‍ കാത്തിരുന്നാല്‍ മതി. കാരണം വിറ്റൊഴിഞ്ഞത് വിദേശ ധനകാര്യ സ്ഥാപനങ്ങളും വാങ്ങി കൂട്ടിയത് സ്വദേശീ ധനകാര്യ സ്ഥാപനങ്ങളും ആയിരുന്നു. ഇതില്‍ ആശ്വാസത്തിന് വകയുള്ളത് സാധാരണക്കാരായ ചെറുകിട നിക്ഷേപകര്‍ വിപണിയില്‍ നിന്നും വിറ്റൊഴിയാന്‍ ശ്രമിച്ചു എന്നുള്ളതാണ്.

22/01/2008ലെ ചരിത്രപരമായ തകര്‍ച്ചക്ക് ശേഷം 23/01/2008ല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ് റേറ്റ് കുറച്ചതിന്റെ അനുകൂല ഘടകത്തില്‍ തൂങ്ങി വിപണി ഉയരും എന്ന് മനസ്സിലാക്കിയിരുന്ന ചെറുകിട നിക്ഷേപകന്‍ വിറ്റൊഴിയാന്‍ 23/01/2008ല്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറുകിടക്കാര്‍ പലപ്പോഴും അതാതിടത്തെ ബ്രോക്കറന്മാരെയാണ് ഉപദേശങ്ങള്‍ക്കായി സമീപിക്കാറ്. തങ്ങള്‍ വിറ്റൊഴിയുമ്പോഴും കസ്റ്റമറെ വിപണിയില്‍ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന തന്ത്രമാണ് പലപ്പോഴും ബ്രോക്കറന്മാര്‍ പയറ്റാറ്. തകര്‍ന്ന് വരുന്ന വിപണിയില്‍ എപ്പോഴെങ്കിലും ഒരു ഉയര്‍ച്ച കാണുമ്പോ “സാറെ അതൊന്നു വിറ്റു താ” എന്നും പറഞ്ഞ് വരുന്ന പാവം നിക്ഷേപകനോട് “ക്യാരീ ഓവര്‍”, “റോളോവര്‍”, “പീ.വീ.റേഷ്യോ”, “ഫെഡറല്‍ റിസര്‍വ്വ്”, തുടങ്ങി കടിച്ചാല്‍ പൊട്ടാത്ത കുറേ വാക്കുകള്‍ പറഞ്ഞ് “വിപണി വീണ്ടും ഉയരുകയാ. ഇപ്പോള്‍ മാറുന്നത് ബുദ്ധിയല്ലാ” എന്നൊക്കെ പറഞ്ഞ് വിപണിയുടെ ചതി കുഴികളിലേക്ക് തന്നെ സാധാരണക്കാരനെ പിടിച്ച് തള്ളീ തങ്ങളുടെ പൊസിഷനുകള്‍ ഒഴിവാക്കുന്നത് ബ്രോക്കറന്മാരുടെ പതിവുകളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ 23/01/2008ല്‍ എത്ര സാധുക്കള്‍ക്ക് വിപണിയില്‍ നിന്നും മാറാന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് സംശയമാണ്.

24/01/2008ല്‍ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ ഭാഗികമായി മാര്‍ക്കറ്റില്‍ നിന്നും മാറിയപ്പോള്‍ അമേരിക്കയുടെ മുക്കാല്‍ ചക്ര ശോഷിപ്പില്‍ നിന്നും നേടിയ വീര്യം ഭാരത വിപണിയില്‍ നിന്നും ആവിയായി. അതായത് 22/01/2008ല്‍ തകര്‍ന്നടിഞ്ഞ വിപണി 23/01/2008ല്‍ ആയിരത്തി നാണൂറ് പോയിന്റ് വരെ ഉയര്‍ന്ന് തൊള്ളായിരത്തി നാല്‍പ്പതില്‍ ക്ലോസ് ചെയ്തു. 24/01/2008ല്‍ വില്പന സമ്മര്‍ദ്ദം ഉണ്ടാവുകയും വിപണിയിലെ ഏറ്റവും പ്രൊഫഷണല്‍ മാനുപ്പുലേറ്ററന്മാരായ സ്വദേശീ ധനകാര്യ സ്ഥാപനങ്ങള്‍ വിപണിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തപ്പോള്‍ വിപണി അതിന്റെ ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കുകയായിരുന്നു. ഇതേ സ്വഭാവം നാളെയും തുടരാനിരിക്കുന്നതിനിടക്കാണ് ഇടിവെട്ടിയവന്റെ തലയില്‍ കൊത്തിയ പാമ്പായി പുതിയ വെളിപ്പെടുത്തല്‍ വരുന്നത്. “പ്രോവിഡം ഫണ്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കണ്ട” എന്ന സര്‍ക്കാര്‍ തീരുമാനം വിപണിയുടെ തലക്ക് കൊത്തുന്ന പാമ്പു തന്നെയായിരിക്കും.

25/01/2008ല്‍ (ഇന്ന്) വിപണി വീണ്ടും ഇടിയും. അടുത്തൊന്നും ഇന്നി അമേരിക്ക ഫെഡറല്‍ റിസര്‍വ്വ് റേറ്റ് “ശോഷിപ്പിക്കാന്‍” സാധ്യതയില്ലാത്തതിനാലും അമേരിക്കന്‍ വിപണി നേരേ താഴേക്ക് പോകുന്നതിനാലും തിരിച്ച് കയറാനുള്ള വിദൂര സാധ്യത പോലും ഭാരത വിപണിയില്‍ കാണുന്നില്ല. വിപണി അങ്ങിനെ കരടിമേളത്തിന് കളമാകുന്നു. പണമുള്ളവര്‍ സുക്ഷിച്ചു വെക്കുക. വരും ദിവസങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, കാരണം സെന്‍സെക്സ് അയ്യായിരത്തിന് താഴെ എത്താന്‍ കൂടുതല്‍ കാത്തിരിക്കേണ്ട. അപ്പോള്‍ ആടിപ്പാടി ഓഹരികള്‍ വാങ്ങാം.

ഉയര്‍ന്ന പൊസിഷനുകള്‍ ഉള്ളവര്‍ വിറ്റൊഴിയുക കാരണം പോളിയുന്ന വിപണിയില്‍ നിന്നും ഊരുന്ന പണം ലാഭം. നഷ്ടം കുറക്കാന്‍ കാത്തിരുന്നാല്‍ നിങ്ങള്‍ക്ക് കരയേണ്ടി വരും. ഇന്നി വരുന്നൊരു മൂന്ന് വര്‍ഷത്തേക്ക് വിപണിയില്‍ സ്ഥിരമായ മുന്നേറ്റം സ്വപ്നം പോലും കാണണ്ട. ധനകാര്യ മന്ത്രിയുടേയും വിപണി വിശാരദന്മാരുടേയും വിചാരിപ്പുകള്‍ക്ക് നിന്നു കൊടുക്കുക വിപണിയുടെ ബാധ്യതയല്ല. വിപണി അഡ്വാന്‍സ് ചെയ്ത സെന്‍സെക്സിന് അതിന്റെ തട്ടകമായ അയ്യായിരത്തിനും കീഴെ സുഖമായി ഉറങ്ങാന്‍ സമയമായി. ഊതി വീര്‍പ്പിച്ച് വളര്‍ത്തി വലുതാക്കിയ വിപണി അതിന്റെ തനത് നിലവാരത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ്. അതിനെ തടയാന്‍ ഒരു സാ‍മ്പത്തിക വിദഗ്ദനും കഴിയില്ല തന്നെ. ആരൊക്കെ ഭാരത സാമ്പത്തിക ഭദ്രതയെ കുറിച്ച് ഊറ്റം കൊണ്ടാലും വിപണി അയ്യായിരത്തിലേക്ക് പോകും. സംശയം വേണ്ട.