Wednesday, July 09, 2008

ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി രക്ഷപെട്ട കഥ.

ചോദ്യം:
ചങ്ങാതി വാശിയിലാണ്. ഒരു കാരണ വശാലും ടോള്‍ ടാഗെടുക്കില്ല. ദുബായിലെ ഷെയ്ക്ക് സെയ്ദ് റോഡിലും ഗര്‍ഹൂദ് പാലത്തിലും ടോള്‍ ഗേറ്റ് വന്നിട്ട് വര്‍ഷം ഒന്നു കഴിഞ്ഞിട്ടും അതിയാനിതുവരെ ടോള്‍ ടാഗെടുത്തിട്ടുമില്ല. ഗര്‍ഹൂദ് പാലം ചങ്ങാതിയുടെ വാഹനം കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം കണ്ടിട്ടില്ലാ എങ്കിലും ദിവസവും അദ്ദേഹം ഷെയ്ക്ക് സെയ്ദ് റോഡ് വഴി വണ്ടിയോടിക്കുകയും ചെയ്യുന്നുണ്ട്.

ബുസിനസ് ബേ വഴിയോ, മക്തൂം പാലം വഴിയോ, ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് വഴിയോ, ഷിന്‍ഡാഗാ ടണല്‍ വഴിയോ കയറി ആദ്യത്തെ കടമ്പ കടക്കുന്ന വിദ്വോന്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റില്‍ പെടാതിരിക്കാന്‍ ബീച്ച് റോഡ് വഴിയോ അല്‍ക്കായേല്‍ റോഡുവഴിയോ വണ്ടി തിരിച്ചു വിടും. ടോളൊന്നും കൊടുക്കാതെ സുഖകരമായി യാ‍ത്ര ചെയ്തു കൊണ്ടിരുന്ന ചങ്ങാതി ഒരിക്കല്‍ അല്‍ ബര്‍ഷാ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ടു. മീഡിയാ സിറ്റിയില്‍ നിന്നും തിരിഞ്ഞ് അല്‍ക്കായേല്‍ റോഡിലേക്ക് കയറി ടോള്‍ കഴിച്ചിലാക്കാനുള്ള ശ്രമത്തിനിടയിലെ വളരെ ചെറിയ ഒരശ്രദ്ധ അതിയാനേ നേരേ അല്‍ ബര്‍ഷ ടോള്‍ ഗേറ്റിന് മുന്നിലെത്തിച്ചു.

വാഹനത്തിലാണേല്‍ ടോള്‍ ടാഗില്ല. മുന്നോട്ട് പോയാല്‍ ടോള്‍ ഗേറ്റില്‍ പെടും, ഫൈന്‍ വരും. പിന്നോട്ടെടുക്കാന്‍ കഴിയുകയുമില്ല. നിരനിരയായി വാഹനങ്ങള്‍ വന്നു കൊണ്ടേയിരിയ്ക്കുകയും ചെയ്യുന്നു. ചങ്ങാതി കുടുങ്ങിയത് തന്നെ.

പക്ഷേ അതിയാന്‍ ഫൈന്‍ വരാതെ ടോള്‍ ഗേറ്റില്‍ നിന്നും കഴിച്ചിലായി. എങ്ങിനെയാണ് അദ്ദേഹം ആ വിഷമവൃത്തത്തില്‍ നിന്നും തടികഴിച്ചിലാക്കിയത് എന്ന് പറയാന്‍ കഴിയുമോ?

ചോദ്യം ഒരിക്കല്‍കൂടി.
ടോള്‍ ടാഗില്ലാതെ ടോള്‍ ഗേറ്റിന്റെ മുന്നില്‍ പെട്ട ചങ്ങാതി ഫൈന്‍ വരാതെ ടോള്‍ ഗേറ്റ് കടന്നു. എങ്ങിനെ?


-----------------------------------------------
ഇതായിരുന്നു മഹത്തായ പ്രശ്നം. ടോള്‍ ഗേറ്റില്‍ കുടുങ്ങിയ ചങ്ങാതി രക്ഷപെട്ടത് എങ്ങിനെയെന്നുള്ള ചോദ്യത്തിന് ഏറ്റവും നീതി പുലര്‍ത്തിയ ഉത്തരങ്ങള്‍ എഴുതി സമ്മാനാര്‍ഹരായിരിയ്ക്കുന്നവര്‍ പ്രിയയും നമസ്കാറുമാണ് എന്നറിയിക്കുന്നതില്‍ സന്തോഷമുണ്ട്.

ഇന്നി ചങ്ങാതി രക്ഷപെട്ട കഥയിലേക്ക്:

ആകസ്മികമായി ടോള്‍ ഗേറ്റിന് മുന്നില്‍ പെട്ട ചങ്ങാതിയ്ക്ക് ആദ്യത്തെ ചില നിമിഷങ്ങള്‍ എന്ത് ചെയ്യണമെന്ന് ഒരു ഊഹവും കിട്ടിയില്ല. പിന്നെ പരിസരബോധം വീണപ്പോള്‍ ആദ്യം ചെയ്തത് വാഹനം നേരെ സര്‍വീസ് ലൈനിലേക്ക് കയറ്റി ഇടുകയായിരുന്നു.

തുടര്‍ന്ന് ബോണറ്റ് തുറന്ന് വെച്ച് ഹസാര്‍ഡസ് ലൈറ്റും കത്തിച്ച് വാഹനത്തിനടുത്ത് നിന്നു. പോലീസ് വാഹനങ്ങള്‍ തന്റെ വാഹനത്തെ കടന്നു പോകുന്നത് ഉള്‍ക്കിടിലത്തോടെ ചങ്ങാതി നോക്കി നിന്നെങ്കിലും പോലീസുകാര്‍ക്ക് മറ്റു പല പണികളും ഉണ്ടായിരുന്നതു കൊണ്ടും ചങ്ങാതിയുടെ ഭാഗ്യം കൊണ്ടും ചങ്ങാതിയെ ശ്രദ്ധിയ്ക്കാതെ അവരവരുടെ വഴിക്ക് പോയി. അപ്പോഴും എങ്ങിനെ ആ വിഷമവൃത്തത്തില്‍ നിന്നും രക്ഷപെടാമെന്ന് ചങ്ങാതിയ്ക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല.

അങ്ങിനെ പാതയോരത്ത് വാഹനവും ചാരി നിന്നപ്പോഴാണ് ഒരു റിക്കവറി വാന്‍ അദ്ദേഹത്തിന്റെ വാഹനത്തിനടുത്ത് വന്ന് നിന്നത്.

വാഹനം കേടാണെങ്കില്‍ അടുത്ത വര്‍ക്ഷോപ്പില്‍ ആക്കി തരാം നൂറ് ദിര്‍ഹം കൊടുത്താല്‍ മതിയെന്നായി റിക്കവറി വാഹനത്തിന്റെ ബംഗാളീ ഡ്രൈവര്‍. ചങ്ങാതിയ്ക്ക് അപ്പോഴാണ് ബോധോദയം ഉണ്ടായത്. അറിയാവുന്ന ഹിന്ദിയില്‍ ചങ്ങാതി ഡ്രൈവര്‍ ചങ്ങാതിയോട് കാര്യം മൊഴിഞ്ഞു.

“മറ്റൊന്നും വേണ്ട. റിക്കവറി വാനില്‍ കയറ്റി ടോള്‍ ഗേറ്റൊന്നു കടത്തി തന്നാല്‍ മതി. അമ്പത് ദിര്‍ഹം തരാം.” എന്നായി ചങ്ങാതി.

“മലബാറീ, നിന്റെ ബുദ്ധി കൊള്ളാം. നീ പണമൊന്നും തരണ്ട. ഞാന്‍ ടോള്‍ കടത്തി തരാം...” അങ്ങിനെ ബംഗാളിയുടെ റിക്കവറി വാനില്‍ ടോള്‍ കടന്ന ചങ്ങാതി ബംഗാളിയ്ക്ക് ഒരു ശുക്രിയയും പറഞ്ഞ് തന്റെ യാത്ര തുടര്‍ന്നു. ഇന്നും ടോള്‍ ടാഗെടുക്കാതെ ടോളടയ്ക്കാതെ യാത്ര തുടര്‍ന്നുകൊണ്ടേയിരിയ്ക്കുന്നു.

ടോള്‍ ഗേറ്റില്‍ പെട്ട ചങ്ങാതി അങ്ങിനെ ടോള്‍ ടാഗെടുക്കാതെ ടോളടയ്ക്കാതെ പിഴയൊടുക്കാതെ രക്ഷപെട്ടു.

ശരിയ്ക്കും ശരിയായ ഉത്തരത്തിനടുത്തെത്തിയത് പ്രിയയും നമസ്കാറുമാണ്. കൊച്ചിയിലെ മെട്രോ റെയിലിലെ ഒരു ടിക്കറ്റ് രണ്ടു പേര്‍ക്കുമായി വീതിച്ചു തരുന്നു. ഒരമ്പത് വര്‍ഷത്തിന് ശേഷം എവിടെയുണ്ടാകും എന്ന് അറിയിച്ചാല്‍ ‍- അമ്പത് വര്‍ഷത്തിന് ശേഷമെങ്കിലും നമ്മുടെ മെട്രോ ഓടിതുടങ്ങുമെങ്കില്‍ - ടിക്കറ്റ് ആ വിലാസത്തിലേയ്ക്ക് എത്തിച്ച് തരാനുള്ള ഏര്‍പ്പാട് ഉണ്ടാക്കാം.

ഉത്തരങ്ങള്‍ എഴുതി പോസ്റ്റിയ എല്ലാവര്‍ക്കും നന്ദി.

7 comments:

അഞ്ചല്‍ക്കാരന്‍ said...

ശരിയുത്തരത്തോട് ഏറ്റവും അടുത്ത ഉത്തരം നല്‍കിയ പ്രിയയ്ക്കും നമസ്കാറിനും അഭിനന്ദനങ്ങള്‍!

പ്രിയ said...

അപ്പൊ അത് തന്നെ (മാത്രം) ആണ് വഴി.അല്ലേ? പിന്നെ ചങ്ങായിയോടു പറയ് ഒരു പ്രാവശ്യം മുയല് ചത്തെന്നു വച്ചു അങ്ങനെ എപ്പഴും രക്ഷപെടില്ലന്ന് :D
RTA ക്ക് എന്നേലും കൈയില്‍ കിട്ടും. ടോളായ നമഹ / മുക്കാലിഫായ നമഹ

btw ആ ടിക്കറ്റ് കീറാതെ മുഴുവന്‍ ആയി നമസ്കാറിനു കൊടുത്തേരേ.കൊച്ചി മെട്രോ വരണേല്‍ അന്‍പത് വര്ഷം ആവുമെന്നോ അതിന് മുന്നേ ഞാന്‍ തട്ടിപ്പോവുമെന്നോ അഞ്ചല്‍കാരന്‍ വാക്കുമാറ്റുമെന്നോ ഓര്‍ത്തിട്ടൊന്നും അല്ല.

പാതി ടിക്കറ്റ് കൊണ്ടു മെട്രോയില്‍ കേറിയാല്‍ വഴിക്ക് ഇറക്കിവിട്ടാല് എന്നെ കൊണ്ടുപോവാന് ഒരു റിക്കവറി വാനും വരില്ല. ഞാന്‍ ഓട്ടോ വിളിക്കേണ്ടി വരും . അതോണ്ടാ. ചുമ്മാ എന്തിനാ ഡിസ്ക് എടുക്കുന്നെ :(

G Joyish Kumar said...

കൊച്ചി മെട്രോ: സുന്ദരമായ നടക്കാത്ത സ്വപ്നം. ഫോര്‍ എ ചെയ്ഞ്ച്, ദുബായ് മെട്രോയുടെ ടിക്കറ്റാക്കിത്തരുമോ? :)

അല്ലെങ്കില്‍ ആ കാശ് കൊച്ചി മെട്രോ പദ്ധതികാരണം ബാധിക്കപ്പെട്ടവരുടെ കോമ്പന്‍സേഷനായി എന്റെ വക ഒരു കൈസഹായമായിക്കോട്ടേ. ബാധിക്കപ്പെട്ടവരെ കളിയാക്കാനെന്ന് കരുതരുത്, മതിയായ കോമ്പന്‍സേഷന്‍ കൊടുത്താല്‍ ഏതൊരു പദ്ധതിയും നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന് അടിവരയിടാന്‍ വേണ്ടി.

G Joyish Kumar said...

ആ ടിക്കറ്റ് കീറാതെ മുഴുവന്‍ ആയി നമസ്കാറിനു കൊടുത്തേരേ
പ്രിയ, ആ വിശാലമനസ്കതയ്ക്ക് നന്ദി :)

പ്രവീണ്‍ ചമ്പക്കര said...

അഞ്ചല്‍ക്കാരാ....എന്റെ അറിവില്‍ റിക്കവറി വണ്ടിയില്‍ കൊണ്ടുപോകുന്ന വാഹനത്തിനും ടോള്‍ കൊടുക്കണം എന്നാണ്. ഒരീക്കല്‍ വായീച്ചിരുന്നു.
പിന്നെ കഥയിലെ ചങ്ങാതിയെ പോലെ ഞാനും എടൂക്കില്ല എന്ന വാശിയീലാണ്.ഷാ‍ര്‍ജ മുതല്‍ ഗിസ്സൈസ് വരെ യാത്ര നടത്തുന്ന എനിക്കു അതിന്റ് ആവശ്യം ഇല്ല. അതിനുള്ള പ്രതികാരം കിട്ടികൊണ്ടുമിരീക്കുന്നു.

കഥ ഇങ്ങനെ.... ടാഗ് ഇല്ലത്ത എന്‍റെ കാര്‍ ഒരു ദിവസം എന്റെ മുതലാളി ഒന്നു ചോദിക്കുന്നു.കഷ്ടകാലത്തിനു ബാര്‍ഷയിലുള്ള അവസാന ഫ്രീ എക്സിറ്റ് അങ്ങേര്‍ക്കു നഷ്ടം ആയി. ഫലം 100 ദിര്‍ഹം ഫൈന്‍. അത് അങ്ങേര്‍ തന്നെ അടച്ചു.
കഴിഞ്ഞമാ‍സം വെറുതെ നെറ്റില്‍ ഒന്നു നോക്കിയപ്പോള്‍ വീണ്ടും ഒരു 200 ദിര്‍ഹം പിഴ. കാരണം മെയ് 28 ന് വൈകിട്ട് 4.15 ന് എന്റെ കാര്‍ ഓഫീ‍സില്‍ കിടക്കുന്‍പോള്‍ ടോള്‍ ഗേറ്റിലൂടെ പോയി പോലും . സാലിക്കില്‍ വിളിച്ചു. തസ്ജീലില്‍ പോയി ഡിസ്പ്യൂട്ട് കൊടുക്കാന്‍ പറഞ്ഞു. അവിടെ ചെന്നപ്പോള്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഫോട്ടോ വേണം എന്നു പറഞ്ഞു. 10 ദിരഹം കൊടുത്തു ഫോട്ടോ എടുത്തപ്പോള്‍ എന്റ്റ് അതേ നബറില്‍ ഉള്ള ഒരു UAQ പിക്ക് അപ്പാണ് കക്ഷി. അതുമായി ചെന്നു ഡിസ്പ്യൂട്ട് ഫോറം കൊടുത്തു. പക്ഷെ കഴിഞ്ഞ ദിവസം വിളിച്ചപ്പോളും എന്റെ കാര്‍ ആണ് അതിലേ പോയതു എന്നാണു അവര്‍ പറയുന്നത്. വീണ്ടും കഴിഞ്ഞ ദിവസം തസ്ജീലില്‍ പോയി റീ-ഡിസ്പ്യൂട്ട് ഫയല്‍ ചെയ്യത് ഒട്ടും പ്രതീക്ഷ ഇല്ലാതെ ഇരിക്കുന്നു.

പ്രിയ said...

നമസ്കാര്‍, വേണേല്‍ തിരുത്താം " ടിക്കറ്റ് മൊത്തമായി പ്രിയക്ക് കൊടുത്തേരേ"ന്നു നമസ്കാര്‍ പറഞ്ഞാല്‍ ;)

(മെട്രോ പോലുള്ള പദ്ധതികള്‍ക്ക്‌ പൊന്നുംവിലക്ക് (ശരിയായ, ന്യായമായ അര്‍ഥത്തില്‍ ) തന്നെ ഭൂമി ഏറ്റെടുത്ത് നടത്തിയാല്‍ പറഞ്ഞതു പോലെ മെട്രോ യാഥാര്ധ്യമാവും. ഷാര്‍ജയില്‍ പഴയ വില്ലയിലെ ആളുകളെ ബലമായി ഒഴിപ്പിച്ച വാര്‍ത്തക്ക് (രാജീവ് ചേലനാടിന്റെ ബ്ലോഗ്) വക്കാരി ഓര്‍മ്മിപ്പിച്ചിരുന്നു വല്ലാര്‍പാടം പോലുള്ള പദ്ധതിക്ക് വേണ്ടി ഒഴിപ്പിച്ചവരുടെ ദുരിതം.
കാണുന്നില്ല പലപ്പോഴും പലതും. )

ശ്രീ said...

ഹ ഹ. കൊള്ളാം. നല്ല ഐഡിയ
;)