Wednesday, July 30, 2008

രോഗവും ചികിത്സയും.

ഒന്ന്. സന്നിപാത ജ്വരവും സിദ്ധ ചികിത്സയും.
എന്റെ ഒരു ബന്ധുവിന്റെ രണ്ടാമത്തെ കുട്ടി. ജനിച്ചകാലം മുതല്‍ കുട്ടിക്ക് സന്നി (ഫിറ്റ്സ്) വരുമായിരുന്നു. പനിയില്‍ ആണ് തുടക്കം. നിമിഷം പ്രതി ചൂട് നിയന്ത്രണാതീതമാവുകയും കുട്ടിയുടെ വായില്‍ നിന്നും നുരയും പതയും വരുകയും ശരീരം നീല നിറം ആവുകയും ചെയ്യും. വലിച്ച് വാരി ആശുപത്രിയില്‍ കൊണ്ട് പോയി ഐ.സി.യുവില്‍ കയറ്റും. രണ്ടു മൂന്ന് മണിക്കൂര്‍ കഴിയുമ്പോള്‍ സാധാരണ നിലയിലേക്കെത്തും.

അസുഖം നിരന്തരം വന്നു തുടങ്ങിയപ്പൊള്‍ തിരുവനന്തപുരത്തേ ഒരു പ്രശസ്ത കുട്ടികളുടെ ആശുപത്രിയില്‍ കുട്ടിയെ കാട്ടി. അവര്‍ക്കും കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. എന്തൊക്കെയോ മരുന്നു കൊടുത്തു. കൂടെ മാതാപിതാക്കള്‍ക്ക് ഒരു സമാശ്വാസവും. കുട്ടിക്ക് ആറ് വയസ്സാകുമ്പോള്‍ ബ്രെയിനില്‍ ഒരു ഓപ്പറേഷന്‍ വേണം.

കുട്ടിയുടെ ഒരു അമ്മാവനെ വിളിച്ച് രഹസ്യമായി വൈദ്യന്‍ പറഞ്ഞു “കുട്ടി ആറ് വയസ്സ് വരെ ജീവിച്ചിരിക്കില്ല.” കുട്ടിയുടെ പിതാവ് ഗള്‍ഫനാണ്. അതുകൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കിയിരുന്നത് ഈ അമ്മാവനായിരുന്നു.

വീട്ടില്‍ വന്ന അമ്മാവന് ഒരു മനസ്സമാധാനവും ഇല്ല. കുട്ടിക്കപ്പോള്‍ ഒരു ഒന്നര വയസ്സ് ആയിട്ടുണ്ടാകും. അമ്മാവന്‍ മരുന്ന് ഫലിക്കാത്തിടത്ത് മന്ത്രത്തെ കൂട്ടു പിടിച്ചു. പറഞ്ഞ് കേട്ട ഒരു സിദ്ധന്റെ അടുത്തേക്ക് കുട്ടിയെ കൂട്ടികൊണ്ട് പോയി. നാട്ടില്‍ നിന്നും അരദിവസത്തെ യാത്രയുള്ള ആ സിദ്ധാശ്രമത്തില്‍ എത്തിയ കുട്ടിയെ കണ്ടിട്ട് സിദ്ധന്‍ പറഞ്ഞത് കുട്ടിയെ ബാധ കൂടിയിരിക്കുന്നു, ബാധോപദ്രവമാണ് കുട്ടിയ്ക്ക് സന്നി ഉണ്ടാക്കുന്നത് എന്നാണ്.

കുറേ ഖുറാന്‍ സൂക്തങ്ങള്‍ ഉരുവിട്ടതിന് ശേഷം ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെ സിദ്ധന്‍ ഒരുനുള്ള് മണ്ണ് വാരി അതിലേക്ക് ഒന്നൂതി കുഞ്ഞിന്റെ തലയുടെ നെറുകയില്‍ തേച്ച് പിടിപ്പിച്ചു. തുടര്‍ന്ന് ഏഴ് ദിവസം മുടങ്ങാതെ യാസീന്‍ (പരിശുദ്ധ ഖുറാനിലെ ഒരു അദ്ധ്യായം) ഓതി കുട്ടിയുടെ നെറുകയില്‍ ഊതണം എന്ന ഒരു നിര്‍ദ്ദേശവും. സിദ്ധന്റെ ചികിത്സ അവിടെ കഴിഞ്ഞു.

ആ കര്‍മ്മത്തിന് ശേഷം നാളിന്ന് വരെ ആ കുട്ടിക്ക് സന്നി വന്നിട്ടില്ല. കുട്ടി ഇപ്പോള്‍ പ്ലസ് ടൂ വിദ്യാര്‍ത്ഥി. ആറാം വയസ്സില്‍ തലക്ക് ഓപ്പറേഷന്‍ നടത്തിയില്ല. ആ സിദ്ധാശ്രമത്തില്‍ എത്തിയ ദിനത്തിന് ശേഷം മരുന്നില്ലാതെ കുട്ടിയുടെ രോഗത്തിന് ചികിത്സ വിധിയ്ക്കാനും ആ ചികിത്സാ വിധിയിലൂടെ കുട്ടിയുടെ രോഗത്തിന് ശമനമുണ്ടാകാനും കാരണമെന്താണ്?

രണ്ട്. അള്‍സറും ഹോമിയോ ചികിത്സയും.
ഇരുപത്തഞ്ച് വയസ്സിനടുത്ത കാലം. താമസവും ജോലിയും കൊച്ചിയില്‍. ഭക്ഷണം എല്ലായിപ്പോഴും ഹോട്ടലുകളില്‍ നിന്നും. ചിട്ടയായ ഭക്ഷണ ക്രമമില്ലായ്മയും ഹോട്ടല്‍ ഭക്ഷണവും ചേര്‍ന്ന് ഉണ്ടാക്കാവുന്ന അള്‍സറിന്റെ പിടിയിലായി ഞാനും. ലിസ്സി ഹോസ്പിറ്റലിലെ സ്ഥിരം രോഗി.

എന്ത് കഴിച്ചാലും നീറ്റലോട് നീറ്റല്‍. ഭക്ഷണം കഴിച്ചാല്‍ വിശപ്പ് അധികരിയ്ക്കുന്നതുപോലെയുള്ള തോന്നല്‍. കാര്യമായിട്ടൊന്നും കഴിയ്ക്കാനും കഴിയില്ല. പുളിച്ച് തികട്ടലും അതിയായ എരിച്ചിലും കാരണം ദിവസങ്ങള്‍ ദുസ്സഹമായ കാലം. ലിസ്സി ഹോസ്പിറ്റലിന്റെ രണ്ടു വര്‍ഷത്തെ ചികിത്സ എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയില്ല. ഭക്ഷണം കഴിയ്ക്കുന്ന ഹോട്ടല്‍ മാറാനുള്ള ഡോക്ടറുടെ നിര്‍ദ്ദേശം മൂലം എറണാകുളത്തുള്ള മിക്ക ഹോട്ടലുകളും പരീക്ഷിച്ചു നോക്കി. ഫലം തഥൈവ.

ഇന്നിയെന്ത് എന്ന ചോദ്യത്തിനു മുന്നില്‍ ഹോമിയോ ഒന്നു പരീക്ഷിയ്ക്കാന്‍ ചങ്ങാതിമാരില്‍ ഒരാളുടെ നിര്‍ദ്ദേശം വന്നു. തേവരയിലുള്ള ഒരു ഹോമിയോ പ്രാക്ടീഷണറുടെ വിലാസവും ചങ്ങാ‍തി തന്നെ തപ്പി തന്നു. പ്രതീക്ഷയൊന്നുമില്ലാതെയാണ് ഹോമിയോ വിദഗ്ദന്റെ മുന്നില്‍ ഇരുന്ന് കൊടുത്തത്. കണ്മിഴികള്‍ ഒന്നു മലര്‍ത്തി നോക്കി വാ പിളര്‍ന്ന് തൊണ്ടയൊന്ന് കണ്ട് ഡോക്ടര്‍ ചികിത്സ വിധിച്ചു.

“കാപ്പി കുടിയ്ക്കരുത്.”

കൂടെ ഒരു ചെറിയ ഡപ്പയില്‍ കുനുകുനേ കുറേ ഗുളികകളും. ഒരാഴ്ച കഴിഞ്ഞ് വരാന്‍ നിര്‍ദ്ദേശവും തന്നു. ലിസ്സി ആശുപത്രിയില്‍ ഒരു തവണ കയറിയിറങ്ങുമ്പോള്‍ ഊരിപോകുന്ന ഇരുന്നൂറ് രൂപയുടെ സ്ഥാനത്ത് ഹോമിയോ വിദഗ്ദന്‍ ഇട്ട ബില്ല് ഇരുപത് രൂപ.

മൂന്നാം ദിനം മുതല്‍ നീറ്റല്‍ കുറയാന്‍ തുടങ്ങിയത് ഞാനിന്നും ഓര്‍ക്കുന്നു. വയറ് സന്തോഷം തന്ന നാളുകളായിരുന്നു അത്. ഏഴാം ദിവസം ഹോമിയോ ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ ചുണ്ടില്‍ ഒരു പുഞ്ചിരിയുണ്ടായിരുന്നു.

“അസുഖത്തിന് ശമനമുണ്ട് അല്ലേ?”

“ഉണ്ട് സാര്‍... സാറിനെങ്ങിനെ മനസ്സിലായി?”

“കുറവില്ലായിരുന്നു എങ്കില്‍ താങ്കള്‍ വീണ്ടും ഇങ്ങോട്ട് വരില്ലായിരുന്നു...അത്ര തന്നെ.”

വീണ്ടും ഗുളികകള്‍ ഒന്നും തന്നില്ല. ഒരു ആഴ്ച കൂടി കാപ്പി കുടിയ്ക്കണ്ട എന്ന ഒരു ഉപദേശം മാത്രം. പിന്നെ എനിയ്ക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. അന്ന് എന്നില്‍ നിന്നും വിട്ടു പിരിഞ്ഞ അള്‍സര്‍ പിന്നീടുതുവരെ എന്നെ തേടിയെത്തിയിട്ടില്ല. കാപ്പി കുടിയ്ക്കാത്തതു കൊണ്ടാണ് നിനക്ക് അള്‍സറിന്റെ അസ്കിത വരാത്തതെന്ന് പറയാന്‍ തുടങ്ങുന്നവരോട്: ഇന്നും കാപ്പി എന്റെ ഇഷ്ട പാനീയം തന്നെ. ആ രണ്ടാഴ്ചയ്ക്ക് ശേഷം ഞാന്‍ കാപ്പി കുടി വീണ്ടും തുടര്‍ന്നിരുന്നു. ഇന്നും തുടരുന്നു.

ഹോമിയോ ഒരു ചികിത്സാ വിധിയേ അല്ല എന്ന് പറയുന്നവര്‍ക്ക് ഇതിനെന്തെങ്കിലും സാധൂകരണം ഉണ്ടോ?

മൂന്ന്. മുടികൊഴിച്ചിലും വീട്ട് ചികിത്സയും.
ഇളയ മകളുടെ തലയില്‍ നിന്നും വട്ടത്തില്‍ മുടി കൊഴിയാന്‍ തുടങ്ങി. ആദ്യം ഉച്ചിയില്‍ നിന്നും കൊഴിയുന്നതാണ് കണ്ടത്. അവിടെ ഒരു രൂപാ നാണയത്തിന്റെ വലുപ്പത്തില്‍ മുടി കൊഴിഞ്ഞ് കഷണ്ടി പോലെയായി. തുടര്‍ന്ന് നാലു സ്ഥലത്തും കൂടി അതു പോലെ വന്നു. കൊഴിയുന്നിടത്ത് വട്ടത്തില്‍ ഒരു മുടിപോലും ബാക്കിയില്ലാത്ത അവസ്ഥയാണ് സംജാതമാകുന്നത്. കുട്ടിയ്ക്ക് സ്കൂളില്‍ പോകാന്‍ പോലും മടി തുടങ്ങി.

കുട്ടികളുടെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സ്കിന്‍ സ്പെഷ്യലിസ്റ്റിന്റെ അടുത്തേയ്ക്ക് യാത്രയായി. കണ്ടപ്പോഴേ സ്പെഷ്യലിസ്റ്റ് രോഗം നിര്‍ണ്ണയിച്ചു. മനസ്സിലാകാത്ത എന്തൊക്കെയോ സാങ്കേതിക പദങ്ങള്‍ പറഞ്ഞു. ചികിത്സയും വിധിച്ചു.

മുടി കൊഴിയുന്നിടത്ത് ഇഞ്ചക്ഷന്‍ കയറ്റണം. അതാണ് ചികിത്സ. നാലു റൌണ്ട് കുത്തണം. ഒരു കുത്തിന് ദിര്‍ഹം ഇരുന്നൂറ്. പണം പ്രശ്നമായിരുന്നു എങ്കിലും മകളുടെ ചികിത്സയ്ക്ക് തന്നെയായിരുന്നു പ്രാധാന്യം. അങ്ങിനെ പണമടച്ച് കുത്തിന് സമ്മതിച്ചു. ആദ്യത്തെ കുത്തോടെ തന്നെ കുട്ടി നിലവിളി തുടങ്ങി. അഞ്ച് വട്ടത്തിലും കൂടി കുറഞ്ഞത് ഇരുപത്തി അഞ്ച് കുത്താണ് ഒരു റൌണ്ട്. മകളുടെ കരച്ചില്‍ കാരണം ഒന്നാമത്തെ വട്ടത്തിലെ ഒന്നാമത്തെ കുത്തോടെ ചികിത്സ അവസാനിപ്പിച്ച് തിരിച്ചു പോരുന്നു. പിന്നെന്തെന്നായി ചിന്ത. ആയൂര്‍വേദത്തില്‍ തിരക്കി - എണ്ണയിട്ടെങ്ങാനും മാറ്റാന്‍ കഴിയുമോ എന്ന്?

ആയൂര്‍വേദത്തില്‍ ചികിത്സയുണ്ടെന്ന് അറിവും കിട്ടി. പക്ഷേ നാട്ടില്‍ പോയിട്ടേ കഴിയുള്ളൂ എന്ന് മാത്രം. നാട്ടില്‍ പോയിട്ട് ആയുര്‍വേദത്തില്‍ കാണിയ്ക്കാം എന്ന് തീര്‍ച്ചപ്പെടുത്തി മകള്‍ സ്കൂളില്‍ പോയി തുടങ്ങി. കുട്ടികള്‍ കളിയാക്കും എന്ന പേടി മകളില്‍ ഉണ്ടായിരുന്നത് മാറ്റാന്‍ ഒരു പൊടിക്കൈ ഭാര്യ പ്രയോഗിച്ചു.

മുടിയില്ലാത്തിടത്ത് കണ്മഷി പുരട്ടി കറുപ്പിച്ചു വിട്ടു. പെട്ടെന്ന് മുടിയില്ലാത്തത് ആരും തിരിച്ചറിയില്ല. പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. നാലാം ദിനം മുതല്‍ മുടി കിളിയ്ക്കാന്‍ തുടങ്ങി. കണ്മഷി പുരട്ടല്‍ തുടര്‍ന്നു. രണ്ടാഴ്ച കൊണ്ട് മകളുടെ മുടിയുടെ പ്രശ്നം അവസാനിച്ചു. മറ്റൊരു മരുന്നും കഴിച്ചില്ല. ദിര്‍ഹം ഇരുന്നൂറ് കൊടുത്ത് അഞ്ച് റൌണ്ടിലും കൂടി നൂറ്റി ഇരുപത്തി അഞ്ച് ഇഞ്ചക്ഷനുകള്‍ എടുത്തില്ല. മകള്‍ നിലവിളിച്ചില്ല....

കൊഴിഞ്ഞ മുടി ഇന്ന് അവള്‍ക്ക് ഒരു പ്രശ്നമല്ല. കിളിര്‍ത്തത് കണ്മഷി മൂലമാണെന്ന് ഞങ്ങള്‍ വിശ്വസിയ്ക്കുകയും ചെയ്യുന്നു.

രോഗം സത്യം തന്നെ. ചികിത്സ മായയും. ഒത്താല്‍ ഒത്തു. ഒക്കാത്തതിന് ചികിത്സ വിധിച്ച് മനുഷ്യനെ വഞ്ചിയ്ക്കുന്നത് ഒരു ചികിത്സാ വിധിയ്ക്കും നന്നല്ല. ഹോമിയോ ആണെങ്കിലും, അലോപ്പതി ആണെങ്കിലും, ആയുര്‍വ്വേദമാണെങ്കിലും, യുനാനിയാണെങ്കിലും, വെറും വിശ്വാസമാണെങ്കിലും, പൊടിക്കൈകള്‍ മൂലമാണെങ്കിലും, രോഗം ഭേതമാകുന്നതെന്തും ചികിത്സാ വിധി തന്നെ. ഒരു ചികിത്സാ വിധിയും ഒന്നില്‍ നിന്നും ഏതെങ്കിലും തരത്തില്‍ മഹത്തരമല്ല-അത് രോഗത്തെ അകറ്റുന്നതു വരെ.

11 comments:

അഞ്ചല്‍ക്കാരന്‍ said...

എല്ലാ ചികിത്സാ വിധികളും മഹത്തരമാണ്-അത് രോഗത്തെ അകറ്റുമെങ്കില്‍.

siva // ശിവ said...

നല്ല പോസ്റ്റ്.....എനിക്ക് ഇത് ഏറെ പ്രയോജനപ്പെടും...താങ്കള്‍ക്ക് Alzheimer എന്ന രോഗത്തിന്റെ ചികിത്സയെക്കുറിച്ച് എന്തെങ്കിലും നല്ല വിവരങ്ങള്‍ അറിയുമെങ്കില്‍ sivaoncall@gmail.com എന്ന വിലാസത്തില്‍ അറിയിക്കാമോ. മറുപടി പ്രതീക്ഷിക്കുന്നു.

Nachiketh said...

)-

Anoop Technologist (അനൂപ് തിരുവല്ല) said...

പോസ്റ്റിന് നന്ദി. തേവരയിലെ ഹോമിയോ ഡോക്ടറിന്റെ വിലാസം കിട്ടിയാല്‍ ഉപകാരമായേനേ.
nextsteptvla AT gmail.com

പാര്‍ത്ഥന്‍ said...

സിദ്ധനും, ഹോമിയോനും, ആയുര്‍വ്വേദനും തട്ടിപ്പാണെന്നു പറഞ്ഞ്‌ പടവാളെടുത്തവര്‍ ഇപ്പോഴും ഇവിടൊക്കെ ചുറ്റിപറ്റി നടക്കുന്നുണ്ട്‌. ഒന്ന്‌ സൂക്ഷിച്ചോളൂ.

(2008ലെ ഒരു സംഭവം: എന്റെ സഹഫ്ലാറ്റുകാരന്റെ ആദ്യത്തെ കുട്ടിയ്ക്ക്‌ 5 വയസ്സ്‌, എപ്പോഴും ചുമ. 5 മാസത്തോളം ആധുനിക മരുന്നു ചികിത്സ നടത്തി. ആദ്യമൊക്കെ ഞാന്‍ പറയാറുണ്ടായിരുന്നു, ആ കുഞ്ഞിനെ ഒരു ഹോമിയോ ഡോക്ടറെ കാണിക്കാന്‍. അവര്‍ക്ക്‌ അതില്‍ താല്‍പര്യമില്ലെന്നു തോന്നിയതുകൊണ്ട്‌ പിന്നീടൊന്നും പറയാറില്ല. ആ കുഞ്ഞിന്റെ അമ്മ ബിഫാം കഴിഞ്ഞിട്ടുള്ളതാണ്‌. കൂടാതെ കമ്പനി വക ചികിത്സാ സംരക്ഷയും ഉണ്ട്‌. 5 മാസത്തെ ചികിത്സ കഴിഞ്ഞപ്പോള്‍ അത്‌ ഒരുതരം അലര്‍ജ്ജി കാരണമുള്ള ചുമയാണ്‌, അത്‌ കുറച്ചു പ്രായമായാല്‍ മാറും എന്നും ഡോക്ടര്‍ പറഞ്ഞതായി കേട്ടു. കുറച്ചു ദിവസത്തിനുശേഷം ഞങ്ങള്‍ കാണിക്കാറുള്ള ഹോമിയോ ഡോക്ടറുടെ അഡ്രസ്സ്‌ ചോദിച്ചു. ഇപ്പോള്‍ ആ കുട്ടിയ്ക്ക്‌ ഒരു പ്രശ്നവും ഇല്ല.)

കുറ്റ്യാടിക്കാരന്‍|Suhair said...

അഞ്ചലേ...

ഇതില്‍ ആദ്യത്തെ ചോദ്യത്തെ പറ്റി എനിക്ക് കമന്റ് ചെയ്യാന്‍ പറ്റും എന്ന് തോന്നുന്നു. അതിന്റെ ഉത്തരം (പോലുള്ള ഒന്ന്) ഞാന്‍ പറഞ്ഞുതരാം..

പനി വരുമ്പോള്‍ ശരീരത്തിലെ മറ്റ് അവയവങ്ങളിലേയും, കൂടെ മസ്തിഷ്ക്കത്തിന്റെയും ടെമ്പറേച്ചര്‍ കൂടുന്നു. 6 മാസം മുതല്‍ 4-5 വയസു വരെയുള്ള ചില കുട്ടികളില്‍ ബ്രെയ്നിന്റെ ടെമ്പറേച്ചര്‍ കൂടുമ്പോള്‍ അപസ്മാരം (Seizure) വരാം. അപസ്മാരത്തിന്റെ ഭാഗമായി, പോസ്റ്റില്‍ പറഞ്ഞതുപോലെ ബോധം നഷ്ടപ്പെടുകയും, ശരീരം ദൃഢമാവുകയും പിന്നീട് പേശികള്‍ ദ്രുതഗതിയില്‍ സങ്കോചിക്കുകയും വികസിക്കുകയും ചെയ്യുകയും ചെയ്യാറുണ്ട്. ചിലര്‍ക്ക് ബോധം നഷ്ടപ്പെടല്‍ മാത്രമായും ഉണ്ടാവാറുണ്ട്. മറ്റു ചിലര്‍ക്ക് ബോധം പൂര്‍ണമായി നഷ്ടപ്പെടുന്നതിനു പകരം ഒരു തരം impaired consciousness ആവാനും മതി (അപൂര്‍വമായി). (സോറി, ഇത്രയും കാര്യം മലയാളത്തില്‍ പറഞ്ഞപ്പോഴേക്കും ആകെ ചളിപിളിയായോ എന്ന് ഒരു തംശം).

ഈ രോഗാവസ്ഥയെ febrile seizures എന്ന് വിളിക്കുന്നു. (അഞ്ചലിന്റെ ബന്ധുവിന്റെ കുട്ടിക്ക് ഈയൊരു അവസ്ഥയാണ് ഉണ്ടായത് എന്ന് കരുതുന്നു.)

മറ്റ് അപസ്മാരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ febrile seizures അത്ര അപകടകാരിയല്ല. പനിയില്ലാത്ത അവസ്ഥയിലും‍ അപസ്മാരം വരികയാണങ്കിലോ അല്ലെങ്കില്‍ ഇ.ഇ.ജി ടെസ്റ്റ് അബ്നോര്‍മലാണെങ്കിലോ മാത്രമേ തുടര്‍ച്ചയായുള്ള Anti Convulsant (അപസ്മാരത്തിനെതിരെയുള്ള മരുന്നുകള്‍) ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുണ്ടാവാറുള്ളൂ. അല്ലെങ്കില്‍ പനി കൂടാതെ നോക്കിയാല്‍ മതിയാവും. മുന്‍‌കരുതല്‍ എന്ന നിലയില്‍ പനി വരുമ്പോള്‍ മാത്രം വാലിയം മരുന്ന് കൊടുക്കുകയും ചെയ്യാറുണ്ട്.

പക്ഷെ ഒരു febrile seizures രോഗിക്ക് ബ്രെയ്നില്‍ ഓപ്പറേഷന്‍ നടത്തേണ്ട അവസ്ഥ ഉണ്ടാവാറില്ല. (ചിലപ്പോള്‍ വേറെ എന്തെങ്കിലും ട്യൂമറോ മറ്റോ ഉണ്ടാവുമ്പോഴും അപസ്മാരം വരാറുണ്ട്, പക്ഷെ അത് പനിയുമായി ബന്ധപ്പെട്ടായിരിക്കില്ല എന്ന് മാത്രം, മാത്രമല്ല ട്യൂമര്‍ ഡയഗ്ന്നോസ് ചെയ്തുകഴിഞ്ഞാല്‍ പിന്നെ എത്രയും പെട്ടെന്ന് അത് റിമൂവ് ചെയ്യാനുള്ള ശ്രമങ്ങളാണ് ഡോക്ടര്‍മാര്‍ നടത്താറുള്ളത്. വെയ്റ്റ് ചെയ്യാന്‍ ആരും സാധാരണ ഗതിയില്‍ നോക്കാറില്ല)അതുകൊണ്ട്തന്നെ ആശുപത്രിയില്‍ നടന്നകാര്യങ്ങളെ പറ്റി എനിക്ക് ഊഹിച്ച് ഒരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല.

എന്തായാലും, അതൊരു febrile seizure ആയിരിക്കും എന്ന് കരുതുന്നു. കാരണം, ചില febrile seizures അഞ്ച് വയസാകുന്നതിനു മുന്‍പ് തന്നെ യാതൊരു ചികിത്സയും കൂടാതെ ശമിക്കാറുണ്ട്. ആ കേസുകളില്‍ മണ്ണ് വാരി തലയിലിടണമെന്നില്ല, സൂറത്ത് യാസീന്‍ ഓതണമെന്നുമില്ല. പോട്ടെ, മെഡിസിനുകള്‍ പോലും കൊടുക്കണമെന്നില്ല.

ഇനിയൊരു ഓടോ.

ആദ്യം ന്യൂറോളജിസ്റ്റിനെ കണ്ടതിനു ശേഷം സിദ്ധനെ കണ്ട് രോഗം മാറീയവരെ പറ്റി വളരെ വിരളമായേ ഞാന്‍ കേട്ടിട്ടുള്ളൂ.. പക്ഷേ സിദ്ധന്മാര്‍ “ചികിത്സിച്ച്“ സമയത്ത് വൈദ്യശ്രദ്ധ കിട്ടാതെ കുളമായ വളരെയേറെ കേസുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതില്‍ ചിലതെങ്കിലും മെഡിക്കല്‍ സയന്‍സിന് രക്ഷിക്കാന്‍ കഴിയാതെ പോവുകയും ചെയ്തിട്ടുണ്ട്.

(febrile seizures ഇനെ പറ്റി എനിക്കുള്ള അറിവുകളാണ് മുകളില്‍ പറഞ്ഞത്. ഞാന്‍ ഒരു ഡോക്ടറല്ല, ന്യൂറോളജി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒരു മെഡിക്കല്‍ പ്രൊഫഷണല്‍ മാത്രം. അതുകൊണ്ട് തന്നെ, മുകളില്‍ പറഞ്ഞ അഭിപ്രായം തെറ്റാണെന്ന് ഏതെങ്കിലും ഡോക്ടര്‍ പറയുകയാണെങ്കില്‍, അഞ്ചലേ, ഈ കമന്റ് അങ്ങ് ഡിലീറ്റിയേക്കണം. :) )

അനില്‍@ബ്ലോഗ് // anil said...

ഒന്നാഒ ഭാഗം “കുട്ട്യാടിക്കാരന്‍” പറഞ്ഞതു പോലെ. ബാക്കി ഭാഗങ്ങള്‍ വസ്തുതകളാണു.ഹോമിയോയെ നിഷേധിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്തെങ്കിലും ദുരുദ്ദേശം വച്ചുള്ളതാവാനാണു വഴി. പിന്നെ ചികിത്സകളുടെ കൂട്ടത്തില്‍ “സിദ്ധി” ഉള്‍പ്പെടുത്തണ്ടായിരുന്നു.

ചാണക്യന്‍ said...

മാഷെ,
നല്ല പോസ്റ്റ്, പക്ഷെ ഇത് മുന്‍പ് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു(കമന്റുകളുടെ കൂട്ടത്തിലാണോ?)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ അഞ്ചല്‍ക്കാരന്‍ ഇപ്പൊഴാണ്‌ പോസ്റ്റ്‌ കണ്ടത്‌. ഇത്രയുമേ ഞാനും പറയാറൂള്ളൂ. അനുഭവത്തില്‍ പല അത്ഭുതങ്ങളും കാണുന്നുണ്ട്‌. താന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ്‌ എന്ന രീതിയില്‍ തര്‍ക്കിക്കുവാന്‍ ശ്രമിക്കാതെ കാര്യഗൗരവത്തോടൂ കൂടി ചര്‍ച്ച ചെയ്താല്‍ നന്നായിരിക്കും.

ആദ്യത്തെ രോഗിയില്‍ സിദ്ധന്റെ അടുത്തു നിന്നും ചികില്‍സ തുടങ്ങിയതിനു ശേഷം ഒരിക്കല്‍ പോലും ആ അസുഖം കുട്ടിയ്ക്കുണ്ടായിട്ടില്ലെങ്കില്‍ കുറ്റ്യാടികാരന്റെ കമന്റിന്‌ പ്രസക്തി കുറവാണ്‌. പക്ഷെ ആദ്യത്തെ ഡോക്റ്റര്‍ എന്താണ്‌ അങ്ങനെ പറഞ്ഞത്‌ എന്നു മനസ്സിലാകുന്നില്ല.

മൂന്നാമത്തെ കുട്ടിയില്‍ പൂപ്പലിന്റെ (fungus) അസുഖം ഉണ്ട്‌ എന്നായിരിക്കും ആദ്യം ഞങ്ങള്‍ വിചാരിക്കുക. എങ്കില്‍ കണ്മഷി അതിനെ പ്രതിരോധിച്ചു എന്നു കരുതാം ഇതു സാധാരണ അസുഖമായതിനാല്‍ വേണമെങ്കില്‍ ആര്‍ക്കും ഒന്നു പരീക്ഷിക്കുന്നതില്‍ തെറ്റുണ്ടാവുകയില്ല.

ഏതായാലും പോസ്റ്റ്‌ നന്നായി

ഇവിടെ എന്താ ആരും അടിയുണ്ടാക്കാന്‍ വരാത്തത്‌ പോലും? എഴുതിയത്‌ ആരെന്ന്‌ നോക്കിയാണല്ലൊ അടിയും മറ്റും അല്ലേ?

അഞ്ചല്‍ക്കാരന്‍ said...

പ്രിയ ഹെരിറ്റേജ്,
മരുന്ന് മരണത്തിന് പരിഹാരമല്ല. മരണത്തെ നീട്ടിവെയ്ക്കുക മാത്രമേ മരുന്നു ചെയ്യുന്നുള്ളൂ. അതായത് മരണത്തെ നീട്ടി വെയ്ക്കുന്നതാണ് ചികിത്സ എന്നതല്ലേ വസ്തുത. ഒരു ചികിത്സയും മരണത്തെ അതിജീവിയ്ക്കുന്നുമില്ല. അതുകൊണ്ട് തന്നെ മരണത്തെ നീട്ടി വെയ്ക്കാന്‍ ഉതകുന്നതെന്തും ചികിത്സ തന്നെ. അത് ആയൂര്‍വ്വേദമാണെങ്കിലും അലോപ്പതിയാണെങ്കിലും ഹോമിയോപ്പതിയാണെങ്കിലും യുനാനിയാണെങ്കിലും സിദ്ധചികിത്സയാണെങ്കിലും. ഏതിനാണോ ഒരുവന് ആശ്വാസമേകാന്‍ കഴിയുന്നത് അവനെ സംബന്ധിച്ചിടത്തോളം ചികിത്സാ രീതിയ്ക്കല്ല പ്രസക്തി. ജീവിതം നീട്ടികിട്ടലിനാണ്.

ഇവിടെ അടി നടക്കാത്തതെന്തെന്ന ചോദ്യത്തിന് എന്റെ പ്രൊഫൈല്‍ ഉത്തരം തരും. ചോദിച്ചാല്‍ കൊടുക്കാതിരിയ്ക്കുന്നതാണല്ലോ നമ്മുടെ രീതി. വടി കൊടുത്തിട്ടാണ് അടി ഇരന്ന് വാങ്ങാനായി ഞാനിവിടെ ഇരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആരും അടി തരുന്നുമില്ല.

നന്ദി.

Unknown said...

പ്രിയ അഞ്ചല്‍ക്കാരന്‍ , മരണത്തെ നീട്ടി വെയ്ക്കുന്നതാണ് ചികിത്സ എന്ന പ്രസ്ഥാവന പൂര്‍ണ്ണമായും ശരിയല്ല . അങ്ങനെ പറയുമ്പോള്‍ ചികിത്സ കിട്ടാത്ത എല്ലാ അസുഖങ്ങളും മരണകാരണമാണ് എന്നൊരു അപകടകരമായ വ്യംഗ്യാര്‍ത്ഥം ആ പ്രസ്ഥാവനയില്‍ അന്തര്‍ഭവിച്ചു പോകും . അടിക്ക് കാരണമാകുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ല .