Tuesday, August 22, 2017

കേരളം കണ്ട സണ്ണിലിയോൺ.

രഞ്ജിത് കൗർ വോറ അഥവാ സണ്ണി ലിയോൺ.

അവർ തിരഞ്ഞെടുത്ത അവരുടെ പ്രൊഫഷനിൽ വിജയം നേടിയ ആളാണ്. വാണിജ്യ മൂല്യം ഉള്ള താരം. ആ താരമൂല്യം ആണ് ബോളിവുഡിൽ അവർ കാസ്റ്റ് ചെയ്യപ്പെടാനും കാരണം. നായിക ആയി വന്ന എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകൾ ആയതും അവരുടെ താര മൂല്യം കൊണ്ടാണ്.

പോൺ ഇൻഡസ്ട്രി ലോകത്ത് നിരോധിക്കപ്പെട്ടിട്ടുള്ള ഒരു സംഗതി അല്ല. മറ്റേതൊരു പെർഫോമിംഗ് ആർട്ടിലും ഉള്ളത് പോലെ കടുത്ത മത്സരം ഉള്ള മേഖല ആണ് പോൺ മൂവീ വ്യവസായവും. ആ വ്യവസായത്തിൽ പിടിച്ചു നിൽക്കാൻ ഒരു പെർഫോമർക്ക് കഴിയുന്നത് അവരുടെ കഴിവും ആകാര വടിവും കൊണ്ട് തന്നെയാണ്. ആദ്യ പോൺ മൂവീയിൽ അഭിനയിച്ച കാലം മുതൽ ഏകദേശം ഒന്നര പതിറ്റാണ്ടോളം അവർക്ക് ആ മേഖലയിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞത് അവരുടെ കഴിവും ഭാഗ്യവും കൊണ്ടാണ്.

ശരീരം അവനവന്റെ സ്വാതന്ത്ര്യം ആണ്. അത് തുറന്ന് കാണിക്കാൻ താല്പര്യം ഉള്ളവർ തെരുവിൽ തുണിയില്ലാതെ നടന്ന് പൊതുശല്ല്യം ആകാത്തിടത്തോളം അവർ ആരും തന്നെ അനഭിമതർ ആകുന്നില്ല. ഓരോ പോൺ മൂവിയും ചിത്രീകരിക്കുന്നത് ക്യാമറാ മാനും സംവിധായകനും ലൈറ്റ് ബോയിയും എന്ന് വേണ്ട ആണും പെണ്ണും ആയി ഒരു പിടി ആളുകളുടെ മുന്നിൽ ആണ്. നിർമ്മാണം കഴിഞ്ഞാൽ കാണുന്നത് കോടിക്കണക്കിനു ആളുകളും. അങ്ങിനെ ആണ് ഓരോ പോൺ താരവും ഉദയം ചെയ്യുന്നത്. അല്ലാതെ ബെഡ് റൂമിൽ ഒളിപ്പിച്ച് വെച്ച ഒളിക്യാമറയിൽ ചിത്രീകരിച്ച് റിലീസ് ചെയ്യുന്നത് അല്ല പോൺ മൂവീ. റിലീസ് ചെയ്യുന്നതും നിയമ വിധേയം ആയിട്ടാണ്. അത് കൊണ്ട് തന്നെ സണ്ണി ലിയോൺ അനഭിമത അല്ല.

സ്വന്തം തൊഴിലിൽ വിജയിച്ച ആൾ. വായിച്ച് അറിഞ്ഞിടത്തോളം ഒരുപാട് നന്മകൾ ഉള്ള ഒരു സ്ത്രീ. പോൺ മൂവീകളിൽ ഇണ എപ്പോഴും ഭർത്താവ് ഡാനിയൽ വെബർ ആയിരിക്കണം എന്ന് നിർബന്ധ ബുദ്ധിയുള്ള ആൾ.

പെൺ വാണിഭം, മയക്കു മരുന്ന് വ്യാപാരം, കള്ള ചാരായ വാറ്റ്, കൊലപാതകം, മോഷണം, ആയുധ വ്യാപാരം, ചാരപ്രവർത്തനം, കുട്ടികളുടെ അശ്‌ളീല ചിത്രീകരണം, കള്ളനോട്ടടി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ അന്താരാഷ്ട്രാ ക്രിമിനൽ കുറ്റങ്ങളിലെ നായിക അല്ല സണ്ണി ലിയോൺ. ഉപജീവനത്തിനായി അവർ തിരഞ്ഞെടുത്ത തൊഴിലിൽ നിയമം അനുശാസിക്കുന്ന രീതിയിൽ തൊഴിൽ എടുത്ത് ജീവിക്കുന്ന ഒരാൾ. അത്രയും ഗൗരവമേ അവർ അർഹിക്കുന്നുള്ളു. അത്രയും ആശങ്ക മതി നമുക്കും. അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട.

സണ്ണി ലിയോണിനെ കാണാൻ കൊച്ചിയിൽ ഓടി കൂടിയവർ കേരളത്തിന്റെ കപടസദാചാരത്തിനെ പൊളിച്ച് അടുക്കുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ശാപങ്ങളിൽ ഒന്നായി മാറിയിരിക്കുന്ന സദാചാര പോലീസിങ്ങിന്റെ അത്രയും അശ്ലീലം അല്ല കൊച്ചിയിൽ സണ്ണി ലിയോണിന് ലഭിച്ച അമ്പരപ്പിക്കുന്ന സ്വീകരണം. കപടസദാചാരത്തിന്റെ പറുദീസയായ കേരളത്തിൽ തലയിലൂടെ മുണ്ടിടാതെ ഒരു ഒരു നീലച്ചിത്ര നായികയെ കാണാൻ കേരള യുവത തയ്യാറായി എന്നത് തന്നെ മാറ്റത്തിന്റെ തുടക്കം ആണ്.

കാമുകനും കാമുകിയും, ആങ്ങളയും പെങ്ങളും, ഭാര്യയും ഭർത്താവും, പിതാവും മകളും, മകനും മാതാവും, എന്തിനേറെ? മുത്തശ്ശനും ചെറുമകളും... ഏതു ആണിനേയും പെണ്ണിനേയും ഒന്നിച്ച് കണ്ടാലും അതെല്ലാം സദാചാര വിരുദ്ധം ആയി കാണുകയും സാദാചാരത്തിന്റെ പേരിൽ അവരെ ഒക്കെയും തല്ലി ചതയ്ക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സദാചാര പോലീസിങ്ങിനു എതിരെ പ്രതികരിച്ചവരെയും തല്ലി ഓടിക്കാൻ മാത്രം ശക്തം ആണ് കേരളത്തിലെ സദാചാര ഗുണ്ടകൾ. ആ സദാചാര പോലീസിങ്ങിനു എതിരെ ഉള്ള ഉണർത്ത് പാട്ടായി കാണാനേ സണ്ണിലിയോണിന് ലഭിച്ച സ്വീകരണം കാരണം ആകുന്നുള്ളു.

കാണാൻ കൂടിയ ആളുകളെയും താരത്തെയും അപമാനിച്ച് കൊണ്ടും അവഹേളിച്ച് കൊണ്ടും കുറിപ്പുകൾ എഴുതി പോസ്റ്റ് ചെയ്യുന്നവർക്ക് അതിൽ അല്പം ആത്മരതിയുടെ സുഖം ലഭിക്കുന്നു എങ്കിൽ ആയിക്കോട്ടെ. പക്ഷെ അതിനു മുന്നേ അവരവരുടെ സദാചാര പെരുമയ്ക്ക് മുന്നിൽ ഒരു കണ്ണാടി എടുത്ത് പിടിക്കണം. അപ്പോൾ അവിടെ നിലക്കണ്ണാടിയുടെ ഒരു മൂലയ്ക്ക് മന്ദഹസിച്ച് കൊണ്ട് സണ്ണി ലിയോൺ നിൽക്കുന്നത് കാണാം.

സണ്ണിലിയോണിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ "എന്നെ വിധിക്കുന്നവർ വിധിക്കും മുന്നേ എന്റെ പാദരക്ഷയും പാദങ്ങളും ഉപയോഗിച്ച് ഞാൻ നടന്നിടത്ത് കൂടെ നടക്കണം. എന്നിട്ട് അവിടെ നിന്നും എന്നെ വിധിക്കണം. എങ്കിൽ മാത്രമേ അത് ന്യായ വിധിയാകുള്ളൂ,". അതേ അത് തന്നെയാണ് ശെരി. എല്ലാ പാദങ്ങളും പാദരക്ഷകളും കാലടികളും ഒരു പോലെ അല്ല. ആദ്യം നാം എവിടെ എന്ത് എങ്ങിനെ എന്നതാണ്. പിന്നെയാണ് വിമർശിക്കപ്പെടേണ്ടവർ.



No comments: