Wednesday, August 13, 2025

ആരുടെ പിഴവ് ?

 അന്ന്...

ചുവരെഴുത്തും തോരണം വലിച്ച് കെട്ടും പോസ്റ്ററൊട്ടിപ്പും അഭ്യർത്ഥന നോട്ടീസ് വിതരണവും ചിഹ്നമുള്ള സ്ലിപ്പ് നൽകലും അയി തിരഞ്ഞെടുപ്പുകൾ ആഘോഷമാക്കിയിരുന്ന ഒരു കാലം.

വോട്ടേഴ്‌സ് ലിസ്റ്റിന്റെ കരട് കിട്ടുമ്പോൾ മുതൽ ആഘോഷം തുടങ്ങും. പാർട്ടിക്ക് കിട്ടേണ്ട ഏതെങ്കിലും വോട്ടു വിട്ടു പോയിട്ടുണ്ടോ? എതിർ പക്ഷത്തിനു കിട്ടാവുന്ന ഏതെങ്കിലും വോട്ടുകൾ പെട്ടു പോയിട്ടുണ്ടോ എന്നൊക്കെയുള്ള സൂഷ്മ പരിശോധനാ ദിനങ്ങൾ. ഒരു ബൂത്തിൽ ഏകദേശം  എഴുനൂറോളം വോട്ടുകൾ ആണ് അന്നൊക്കെയുള്ളത്. ശരാശരി ഒരു 300 വീടുകൾ. ഈ വീടുകളുടെ ഒക്കെയും വീട്ടു പേരും മിക്കവാറും  അംഗങ്ങളെയും അറിയാം എന്നുള്ളതായിരുന്നു അന്നത്തെ പാർട്ടീ പ്രവർത്തനത്തിന്റെ കാതൽ.

കരട് വോട്ടർ പട്ടിക ഒക്കെ സൂഷ്മ വിശകലനത്തിന് വിധേയമാക്കൽ ഒരു ചടങ്ങാണ്. ഏകദേശം അവസാന ദിവസങ്ങൾ ആകുമ്പോഴാകും ആ പണി തീരുക. അവസാന ലിസ്റ്റ് ആകുമ്പോൾ ചില തർക്കങ്ങൾ എതിർ കക്ഷിയും ആയുണ്ടാവുക ഒരു ആചാരമാണ്. അതൊക്കെ കഴിഞ്ഞു വരുമ്പഴേക്കും തിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തും. പിന്നെ ഒരു ഓട്ട പാച്ചിൽ ആണ്.

വിജ്ഞാപനം വന്നാൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ തന്നെ ആദ്യവട്ട ഭവന സന്ദർശനം തുടങ്ങും. അനുകൂലമായി പോൾ  ചെയ്യപ്പെടാൻ സാധ്യത ഉള്ള വോട്ടുകൾ എല്ലാം  സ്ഥലത്ത് ഉണ്ട് എന്നുറപ്പിക്കൽ ആണ് പ്രധാനം. ഒപ്പം പാർട്ടി ബന്ധുക്കളിൽ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഉള്ള സംഭാവന പിരിക്കലും അപ്പോൾ ആണ് നടക്കുക. ബൂത്ത് തലത്തിൽ ഉള്ള ചില്ലറ ചിലവുകൾക്കുള്ള പണം അതാത് വാർഡിൽ നിന്നും തന്നെ കണ്ടെത്തേണ്ടത് ഉണ്ടായിരുന്നു. കഴിയുന്നിടത്തോളം പാർട്ടീ ബന്ധു ഭവനങ്ങളിൽ നിന്നും ആണ് സംഭാവന പിരിക്കാൻ ശ്രമിക്കുക. മിക്കപ്പോഴും 5 രൂപ 10 രൂപ പിരിവ് വീടുകളിൽ നിന്നും ലഭിക്കും. കടകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കുറച്ചും കൂടി വല്യ തുക ലഭിക്കുമായിരുന്നു. ചുവരെഴുത്തിനും ചുവരെഴുതാൻ പോകുമ്പോൾ ഉള്ള വട്ട ചിലവിനും തോരണം കെട്ടാനും  ഒക്കെ ഈ പൈസയാണ് ഉപയോഗിക്കാറ്.

രാത്രികൾ ആണ് ചുവരെഴുത്ത്. പാർട്ടീ ബന്ധു വീടുകളിൽ നിന്നും കഞ്ഞിയും പയറും പിന്നെ കപ്പക്കാലമാണ് എങ്കിൽ പുഴുങ്ങിയ കപ്പയും ചക്കക്കാലമാണ് എങ്കിൽ ചക്ക പുഴുക്കും ഒക്കെ കിട്ടും. ചിലപ്പോഴെങ്കിലും ചേമ്പും  കപ്പയും ചേനയും കാച്ചിലും ഒക്കെ കൂടിയ കൂട്ടപ്പുഴുക്കും ഉടച്ച മുളകും ഒക്കെ കിട്ടും. പിന്നെ കട്ടൻ കാപ്പിയും.

സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ അഭ്യർത്ഥനയുമായി ഭവന സന്ദർശനം തുടങ്ങും. എല്ലാ വീടും കവർ ചെയ്യും. ഇപ്പോഴും ഉറപ്പുള്ള വോട്ടുകൾ സ്ഥലത്ത് തന്നെ ഉണ്ട് എന്നുറപ്പിക്കും. അടച്ചിട്ട വീടുകളും അവിടുത്തെ വോട്ടർന്മാരെയും പ്രത്യേകം ശ്രദ്ധിക്കും. അനുകൂലമായി വീഴാവുന്ന വോട്ടുള്ള വീടുകൾ അടഞ്ഞു കിടന്നാൽ അതിന്റെ കാരണം അന്വഷിക്കും. അങ്ങിനെ രണ്ടാം ഘട്ട ഭവന സന്ദർശനം കഴിയും.

അപ്പോഴേക്കും സ്ലിപ്പ് കിട്ടിയിട്ടുണ്ടാകും. ബാലറ്റിൽ സ്ഥാനാർത്ഥിയുടെ സ്ഥാനം അടക്കം വോട്ടർന്മാരെ ബോധ്യപ്പെടുത്തും. ഓരോ വീട്ടിലെയും ഓരോ വോട്ടർക്കും ചിഹ്നം അടക്കം ഉള്ള സ്ലിപ്പ് പേരെഴുതി നൽകും. വോട്ടറുടെ പേര്,  ക്രമ നമ്പർ, വീട്ടു പേര്, വീട്ടു നമ്പർ, ബൂത്ത് നമ്പർ ഒക്കെയും സ്ലിപ്പിൽ ഉണ്ടാകും. എല്ലാ വീടുകളിലും പൂർണ്ണമായും സ്ലിപ്പ് എത്തിക്കും. 

ഇതിനിടയ്ക്ക് തന്നെ പ്രാദേശിക നേതാക്കൾ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളും കവല പ്രസംഗങ്ങളും സ്ഥാനാർത്ഥിക്കുള്ള സ്വീകരണവും ഒക്കെ നടക്കും. പാർട്ടിയുടെ സംസ്ഥാന തലത്തിൽ ഉള്ള നേതാക്കൾ പങ്കെടുക്കുന്ന  കൺവെൻഷനുകളും വാഹന പ്രചാരണവും ഒക്കെയായി ഒരാഘോഷം ആണ്.

അങ്ങിനെ നിശബ്ദ പ്രചാരണത്തിലേക്ക് തിരഞ്ഞെടുപ്പ് മഹോത്സവം എത്തും. അവസാന വട്ട ഭവന സന്ദർശനത്തിന് ഉള്ളതാണ് ഈ ദിവസം. ആകെയുള്ള പ്രവർത്തകരെ അഞ്ചോ ആറോ വിഭാഗമായി തിരിച്ച് ഓരോ വിഭാഗവും ഒരു നിശ്ചിത പ്രദേശത്തെ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിക്കും. ഒറ്റ ദിവസം കൊണ്ട് മുഴുവൻ വീടും കവർ ചെയ്യും.

അന്ന് രാത്രി പിന്നെ പിടിപ്പത് പണിയാണ്. പോളിംഗ് സ്റ്റേഷന് അടുത്തതായി പോളിംഗ് ഓഫീസ് ഉണ്ടാക്കും. ഓലയും ടാര്പോളിനും മുളയും ഒക്കെ വെച്ച് ഷെഡ് ഉണ്ടാക്കി  പോസ്റ്ററുകൾ വാരി  വിതറി കെട്ടിയാണ് താൽക്കാലിക ബൂത്ത് ഓഫീസ് ഉണ്ടാക്കുക.   സ്ലിപ്പും വോട്ടർ പട്ടികയും ഒക്കെയായി നാലഞ്ച് പേർ  പുലർച്ചെ മുതൽ അവിടെ ഉണ്ടാകും. നാരങ്ങയും  പഞ്ചസാരയും മൺകലത്തിൽ വെള്ളവും ഉണ്ടാകും. ചിലപ്പോൾ മോരും വെള്ളവും.

വോട്ടറന്മാർ വരുമ്പോൾ ദൂരെ നിന്നെ വോട്ടഭ്യർത്ഥിക്കാൻ ഒരു ഗ്രൂപ്പ് നിയോഗിക്കപ്പെടും. അവരെ പോളിങ്ങ് ബൂത്തിലേക്ക് കയറ്റി വിട്ടാൽ അപ്പോൾ തന്നെ വോട്ടേഴ്‌സ് ലിസ്റ്റ് നോക്കി ആ വോട്ട് എങ്ങോട്ടു പോകും എന്ന് രേഖപ്പെടുത്തും. വോട്ടർ ബൂത്തിലെത്തി കഴിയുമ്പോൾ ബൂത്തിൽ ഉള്ള ഏജന്റും വോട്ടർ പട്ടിക നോക്കി വോട്ടറെ ഐഡന്റിഫൈ ചെയ്യും. എതിർ പക്ഷത്തേക്ക് പോകും എന്ന് ഉറപ്പുള്ള വോട്ടുകൾ നേരിയ കാരണങ്ങൾ പറഞ്ഞു പോളിങ്ങ് ഏജന്റ് ചലഞ്ച് ചെയ്യും. എതിർ പക്ഷത്തുള്ളവരും അത് തന്നെ ചെയ്യും. പാവം റിട്ടേണിങ്ങ് ഓഫീസർ.... ഇതിനിടയിൽ അവരുടെ കാര്യമാണ് മഹാ  കഷ്ടം. 

പോളിങ്ങ് ഏജന്റ് അവിടെയും പോൾ ചെയ്യപ്പെട്ട വോട്ടു എങ്ങോട്ടു പോയിട്ടുണ്ടാകും എന്ന് വോട്ടേഴ്സ് ലിസ്റ്റിൽ രേഖപ്പെടുത്തും.  എല്ലാ വോട്ടറന്മാരെയും മിക്കവാറും വ്യക്തിപരമായി അറിയാം എന്നത് ആണ് അന്നത്തെ രാഷ്ട്രീയ പ്രവർത്തനം. അത് കൊണ്ടാണ് വോട്ടുകൾ എങ്ങോട്ടു തിരിയും എന്ന് ഒരു ധാരണ ഉണ്ടാകുന്നത്.

വോട്ടെടുപ്പ് കഴിയുന്ന മുറക്ക് എല്ലാവരും ഒത്തു ചേരും. പുറത്തെ ലിസ്റ്റും പോളിംഗ് ഏജന്റിന്റെ ലിസ്റ്റും ഒത്തു നോക്കും. അതിൽ നിന്നും നമുക്ക് അനുകൂലമായ വോട്ടുകൾ ക്രോഡീകരിക്കും. കമ്പ്യൂട്ടറും എക്സലും ഒന്നും ഇല്ല. ബുക്കിൽ ടാലി മാർക്ക് ഇട്ടാണ്  കണക്കാക്കുന്നത്. വോട്ടിങ് പാറ്റേൺ ഉപരി കമ്മറ്റിയിലേക്ക് എത്തിക്കും. റിസൾട്ട് വരുമ്പോൾ നമ്മൾ കണക്കാക്കിയ വോട്ടും നമുക്ക് ലഭിച്ച വോട്ടും ഏറക്കുറെ  ഒന്ന് തന്നെയായിരിക്കും. അത്രമേൽ സൂഷ്‌മം ആകും ലിസ്റ്റ്. 

എല്ലാ വോട്ടറേയും അറിയാം. അപരിചിതൻ ആയ ഒരാൾക്കും പോളിങ്ങ് ബൂത്തിലേക്ക് കടക്കാൻ ആകില്ല. കള്ളവോട്ട് ചെയ്യാനും ചെയ്യാതിരിക്കാനും ശ്രമിക്കും. പരസ്പരം അറിയാവുന്ന കൊണ്ട് അതൊക്കെ വല്യ റിസ്ക്ക് ആയിരുന്നു. എതിർപക്ഷത്തിന്റെ കണ്ണ് വെട്ടിക്കണം എങ്കിൽ എതിർ ഏജന്റ് ബൂത്തിൽ ഇല്ലാതിരിക്കണം. അതിനുള്ള സാഹചര്യം തീരെ കുറവും.

അന്ന്...

ഇലക്ട്രോണിക്ക് വോട്ടിങ് മെഷീൻ ഇല്ല, കമ്പ്യൂട്ടർ ഇല്ല, മൊബൈൽ ഇല്ല, വാട്സാപ്പ് ഇല്ല. മനുഷ്യനും മനുഷ്യനെ അറിയാവുന്ന കാലം. 

ഇന്ന്...

ഇലക്ഷൻ വന്നാൽ ഇടക്കും മറ്റും വാഹന പ്രചാരണം കേൾക്കാം. സ്ലിപ്പുമായി ആരും വരാറില്ല. പ്രാദേശിക പ്രവർത്തകർക്ക് വോട്ടർന്മാരുമായി യാതൊരു ബന്ധവും ഇല്ല. വോട്ടെടുപ്പ് കഴിഞ്ഞാൽ ഒരു ലിസ്റ്റ് ഉപരികമ്മറ്റിക്ക് അയക്കും. റിസൾട്ട് വരുന്നതിന്റെ അന്ന് ആ ലിസ്റ്റ് പൊട്ടും. കിട്ടിയ വോട്ടും കണക്കാക്കിയ വോട്ടും തമ്മിൽ പുല  ബന്ധം പോലും ഉണ്ടാകില്ല. 

അടച്ചിട്ട വീട്ടിൽ അമ്പത് വോട്ടർന്മാർ ഉണ്ടായിരുന്നു  എന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിഴവും സ്ഥാനാർത്ഥിയുടെ കുതന്ത്രവും സംഘികളുടെ കാപട്യവും  ആണ് എന്നതിനപ്പുറം സമൂഹവുമായി ബന്ധമില്ലാത്ത വോട്ടറെ അറിയാത്ത നാടിന്റെ നാഡീസ്പന്ദനം അറിയാത്ത നാമ്മുടെ പുത്തൻ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പിടിപ്പ് കേട് കൂടിയാണ്. 

ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട പോലെ ചെയ്യാതെ ഇപ്പോൾ കിടന്നു ചന്ദ്രഹാസമിളക്കിയിട്ട് എന്ത്?

Monday, August 11, 2025

തിരസ്കരണം.

തൊഴിലുമായി ബന്ധപ്പെട്ടു മുംബയിൽ കുറച്ചു ദിവസം താമസിക്കേണ്ടി വന്ന ഒരു സാഹചര്യം. അഗോഡേയാണ് മിക്കപ്പോഴും ഹോട്ടൽ ബുക്കിങ്ങിനു ഉപയോഗിക്കുന്ന ആപ്പ്. അഗോഡയിൽ ഹോട്ടൽ ബുക്ക് ചെയ്ത് മുംബയിൽ എത്തി. ഹോട്ടലിൽ ചെന്ന് ബുക്കിങ് റെഫറൻസ് പറഞ്ഞപ്പോൾ ബുക്കിങ് നോക്കിയിട്ട് എന്നെ ഒന്ന് നോക്കി. പണം അടച്ച ബുക്കിങ് ആയിരുന്നു. റൂം ലഭ്യം അല്ല... ഫുൾ ബുക്കിങ് ആണ് എന്ന് മറുപടി. പണം അടച്ചതാണ് എന്നൊക്കെ പറഞ്ഞിട്ടും അവർക്ക് കുലുക്കം ഒന്നും ഇല്ല.


തർക്കിച്ചിട്ട് കാര്യം ഒന്നും ഇല്ലാ എന്ന് അറിയാവുന്ന കൊണ്ട് അടുത്ത പണി നോക്കി. ഒരിടത്തും റൂം ഇല്ല. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. ഐ. ഡി. നോക്കി കഴിയുമ്പോൾ ആണ് ഹോട്ടൽ ഫുൾ ബുക്കിങ് ആകുന്നത്.   പിന്നെ വീണ്ടും അഗോഡ. പേയ്‌മെന്റ് നടത്താതെ കൺഫർമേഷൻ എടുത്തു. ഹോട്ടലിൽ എത്തിയപ്പോൾ റൂം ഉണ്ട്. പക്ഷേ ബുക്കിങ് ഉണ്ടെങ്കിലും അഗോഡാ റേറ്റിൽ തരില്ല. ഏകദേശം രണ്ടിരട്ടിയോളം ചാർജ്ജ്. അത്രത്തോളം ഒന്നും മൂല്യം ഉള്ള ഹോട്ടൽ അല്ലാത്തത് കൊണ്ടും പോക്കറ്റിനു താങ്ങാൻ ആകാത്ത കൊണ്ടും വീണ്ടും റൂം തപ്പി തുടങ്ങി.


കേറുന്നിടത്തെല്ലാം പഴയ പല്ലവി തന്നെ. ഐ. ഡി. നോക്കുന്നു. റൂം ഫുൾ ആണെന്നുള്ള മറുപടി. അങ്ങിനെ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആ ഹോട്ടലിൽ എന്നോട് ചേർന്ന് ബുക്കിങ്ങിനു വന്ന ഒരു പരോപകാരിയുടെ കണ്ണിൽ ഞാൻ പെട്ട്.


"സക്കിനെക്കയിൽ നോക്കൂ..."


നേരെ സക്കിനെക്കയിൽ... 


റൂം കിട്ടി. 


Monday, April 20, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 3 : ചെന്നൈയിലെ ശിഥില പാലം

ന്ന് നമുക്ക് ചെന്നൈയിലെ  അടയാർ നദിക്കരയിൽ നിന്നും സമുദ്ര തീരത്തേക്ക് നടക്കാം. അവിടെ അടയാർ നദിയ്ക്ക് സമാന്തരമായി കടലിലേക്ക് മുഖം തിരിച്ച് ഒരു തകർന്ന പാലം കാണാം.  1967-ൽ  നിർമ്മിച്ചതാണ് ഈ പാലം. മുക്കുവർക്ക് ഹാര്ബറിലേക്ക് എളുപ്പം എത്തിച്ചേരാൻ വേണ്ടിയാണ് ഇങ്ങിനെ ഒരു പാലം ഉണ്ടാക്കിയത്. ചെന്നൈയിലെ ദുരൂഹതകൾ നിറഞ്ഞ ബസന്ത് നഗറിലാണ് ഈ ഫിഷർമെൻ പാലം.
.
1977-ൽ ശക്തമായ കടൽ ക്ഷോഭത്തിൽ പെട്ട് പാലം തകർന്നു. അന്ന് മുതൽ പാലം "ബ്രോക്കൺ ബ്രിഡ്ജ്" എന്ന പേരിൽ അറിയപ്പെട്ടു.  പാലത്തിൻറെ കരഭാഗത്ത് ഉള്ള ഭാഗം അതേ പടി നില നിന്നു. ഓരോന്ന് നടക്കേണ്ടത് നടക്കേണ്ട സമയത്ത് തന്നെ നടക്കുമല്ലോ? അത് ഗുണം ആണെങ്കിലും ദോഷം ആണെങ്കിലും. ഫിഷെർമാൻ ബ്രിഡ്‌ജ്‌ ബ്രോക്കൺ ബ്രിഡ്‌ജ്‌ ആയതിൻറെ പിറ്റേ വർഷം തകർന്ന പാലത്തിനു മുകളിൽ വെച്ച് ഒരു രാത്രിയിൽ ഒരു പെൺ കുട്ടി കൊല്ലപ്പെട്ടു.ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് ആ പെൺകുട്ടി കൊല്ലപ്പെട്ടത് എന്ന് പോസ്റ്റ്‌മോർട്ടത്തിൽ മനസ്സിലായി. പക്ഷേ കുറ്റവാളികളെ കണ്ടെത്താൻ ആയില്ല എന്ന് മാത്രമല്ല കൊല്ലപ്പെട്ട പെൺ കുട്ടിയെ കുറിച്ചും വിവരങ്ങൾ ഒന്നും ലഭിച്ചില്ല.
.
ദിവസങ്ങൾക്ക് ശേഷം ബ്രോക്കൺ ബ്രിഡ്ജിനു സമീപത്തെ രാത്രികാലങ്ങൾ ഭയത്തിന്റേത്‌ ആയി മാറി. ബ്രിഡ്ജിനു മുകളിൽ നിന്നും അസാധാരണമായ വെളിച്ചം കാണുന്നിടത്ത് ആണ് തുടക്കം. ചെന്ന് നോക്കുമ്പോൾ വെളിച്ചം അകന്ന് അകന്ന് കടലിലേക്ക് പോകും. ഇരുളും വെളിച്ചവും ഇഴചേർന്ന പെൺ രൂപം പാലത്തിനു മുകളിൽ കണ്ടിട്ടുണ്ട് എന്ന് സമീപ വാസികൾ സാക്ഷ്യ പെടുത്തുന്നുണ്ട്. രാത്രി ഒമ്പതരയ്ക്ക് ശേഷം ആരും അങ്ങോട്ട് പോകരുത് എന്ന് സമീപത്തെ ഷോപ്പുടമകൾ വിനോദ സഞ്ചാരികളെ ഓർമ്മപ്പെടുത്തും.
.
പകൽ സമയങ്ങളിൽ ഇപ്പോഴും സിനിമകളുടെയും ഷോർട്ട് ഫിലിമുകളുടെയും ഒക്കെ ഷൂട്ടിങ്ങും വിനോദസഞ്ചാരികളുടെ ഇടപെടലും കൊണ്ട് സജീവമാണ് ഈ പ്രദേശം. പക്ഷേ രാത്രിയായാൽ ശ്മശാന മൂകതയാകും. 1977-നു ശേഷം നിരവധി ദുർമരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. തിരിച്ചറിയാൻ ആകാത്ത ശവശരീരങ്ങൾ ആയിരുന്നു മിക്കതും. ഉടൽ മാത്രമാകും അവശേഷിക്കുക. ആത്മഹത്യകളാണോ കൊലപാതകങ്ങൾ ആണോ എന്ന് തിരിച്ചറിയാൻ ആകാത്ത മരണങ്ങൾ. ശിരസ്സ് നഷ്ടപ്പെട്ടത് നായ്ക്കളോ കുറുനരികളോ കടിച്ച് മാറ്റിയതാകാം എന്നാണു മിക്ക ശവ പരിശോധനകളും ശെരിവെക്കുന്നത്. ആളെ തിരിച്ചറിയാൻ ആകുന്നില്ല എന്നതാണ് ഇവിടെ നടക്കുന്ന മരണങ്ങളിലെ ദുരൂഹത.
.
കുറച്ച് കാലം മുന്നേ രണ്ടു സ്‌കൂട്ടറുകളിലായി  വിനോദ സഞ്ചാരികളായ ചെറുപ്പക്കാർ ബസന്ത് നഗറിലേക്ക് യാത്ര തിരിച്ചു. പോകും മുന്നേ ഒരു തെരുവ് ഷോപ്പിൽ നിന്നും ചായയൊക്കെ കുടിച്ച് ബസന്ത് നഗറിൻറെ പ്രത്യേകത കടക്കാരനോട് ചോദിച്ചു. കടയുടമ ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചു അവരോട് പറഞ്ഞു. കൂട്ടത്തിൽ രാത്രി ഒമ്പതരയ്ക്ക് ശേഷം ആ വഴി പോകരുത് എന്നും.
.
രണ്ടു സ്‌കൂട്ടർ കാരും മറീനയിലും മറ്റും കറങ്ങി തിരിഞ്ഞു രാത്രി  ജീ.പീ.എസ്സിൽ "ബ്രോക്കൺ ബ്രിഡ്ജ് പിടിച്ച് വെച്ച് ബസന്ത് നഗറിലേക്ക് യാത്രയായി. കുറച്ച് നേരം കഴിഞ്ഞപ്പോൾ ട്രാഫിക്കിൽ പെട്ട്  രണ്ടു കൂട്ടരും വഴി പിരിഞ്ഞു. കുറേ കഴിഞ്ഞു അതിൽ ഒരാൾ മറ്റെയാളെ വിളിച്ച് എവിടെ എത്തി എന്ന് ചോദിച്ചപ്പോൾ പിന്നെയും ഒന്നര മണിക്കൂർ ദൂരം ജീ. പീ. എസ്സിൽ കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു. പക്ഷേ വിളിച്ചയാൾ എത്ര ദൂരം ഉണ്ട് എന്ന് നോക്കാൻ മൊബൈൽ എടുത്ത വഴി മൊബൈൽ ബാറ്ററി തീർന്ന് ഓഫായിപ്പോയി. വീണ്ടും കുറച്ചു ദൂരം മുന്നോട്ട് പോയിട്ട് വഴിയരികിൽ കണ്ട തട്ട് കടയിൽ നിർത്തി ബ്രോക്കൺ ബ്രിഡ്ജ് ചോദിച്ചു. അവർ അപ്പോൾ ഏകദേശം ബ്രോക്കൺ  ബ്രിഡ്ജിനു അരികിൽ എത്തിയിരുന്നു.
.
ബൈക്ക് നിർത്തി അവർ തീരത്തിനടുത്തേക്ക് പോയി. അപ്പോൾ ബ്രിഡ്ജിന് മുകളിൽ നിന്നും ഒരു സ്ത്രീ അലറി കരയുന്ന ശബ്ദം കേട്ട പോലെ... ഇരുവരും നേരെ ഓടി ബ്രിഡ്ജിൽ കയറി. അപ്പോൾ അവിടം ശൂന്യം ആയിരുന്നു. പക്ഷെ പാലത്തിൻറെ അങ്ങേ തലയ്ക്കൽ ഒരു വെളിച്ചം. അവർ എന്താണ് എന്നറിയാത്ത ഒരു ഭയം അവരെ ഗ്രസിച്ചു. കുറച്ചു ദൂരം അവർ മുന്നോട്ട് പോയി. അപ്പോൾ ഒരു കറുത്ത പട്ടി അവർക്ക് അഭിമുഖമായി ഓടി വരുന്നു. നായയുടെ വരവ് കണ്ട് അവർ തിരിഞ്ഞോടി. പാലത്തിൽ നിന്നും ചാടി പിന്നെയും ഓടി. അപ്പോൾ വീണ്ടും പാലത്തിൽ നിന്നും സ്ത്രീയുടെ  അലർച്ചയും നിലവിളിയും കേട്ടു. ഭയന്ന് പോയ അവർ തിരിഞ്ഞു നോക്കുമ്പോൾ നായ അവരുടെ തൊട്ടു പിറകിൽ ഉണ്ട്. വീണ്ടും ഓടി കിതച്ച് ഇരുവരും ബൈക്ക് വെച്ചിരുന്നിടത്തേക്ക് എത്തി ചാടി പിടിച്ചു ബൈക്കിൽ കയറി തിരിഞ്ഞു നോക്കുമ്പോൾ നായയെ കണ്ടില്ല.ഭയന്ന് വിറച്ച് അവർ മടങ്ങി പോന്നു, അപ്പോൾ സമയം അർധരാത്രി ആകുന്നുണ്ടായിരുന്നു.
.
റൂമിൽ എത്തുമ്പോൾ മറ്റേ ബൈക്ക് കാർ റൂമിൽ ഉണ്ടായിരുന്നു. അവർ ഗൂഗിൾ മാപ്പും വെച്ച് ബ്രോക്കൺ ബ്രിഡ്ജിലേക്ക് പോകവേ ജീ പീ എസ്സിൽ വഴി തിരിഞ്ഞു കൊണ്ടേയിരുന്നു, ഒന്നര രണ്ടു മണിക്കൂറോളം ബൈക്ക് ഓടിച്ചിട്ടും ബ്രോക്കൺ ബ്രിഡ്ജിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നില്ല. പിന്നെ ഇവരെ വിളിച്ചിട്ട് കിട്ടുന്നതും ഉണ്ടായിരുന്നില്ല. അത് കൊണ്ട് ഹോട്ടലിലേക്ക് മടങ്ങി പോന്നു.
.
തുടർന്ന് അവർ ഓഫായി പോയ ഫോൺ ചാർജിൽ വെച്ചു. അപ്പോൾ തന്നെ ഓൺ ആക്കി നോക്കുമ്പോൾ ഫോണിൽ 45 % ചാർജ്ജ് ഉണ്ടായിരുന്നു. ആശങ്കകൾ അസ്തമിക്കാതെ അവർ നടന്നതെല്ലാം പരസ്പരം പറഞ്ഞു. തുടർന്നു ബ്രോക്കൺ ബ്രിഡ്ജിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ നെറ്റിൽ സെർച്ച് ചെയ്തു. പിറ്റേന്ന് കബന്ധങ്ങൾ ആയി തീരത്ത് കിടക്കേണ്ടി വന്നില്ലല്ലോ എന്നാശ്വസിച്ച് അവർ മടങ്ങി പോയി.
.
ബ്രോക്കൺ ബ്രിഡ്ജിൽ നിന്നും കേട്ട ഏറ്റവും ദുരൂഹമായ സംഭവമാണ് ഈ ചെറുപ്പക്കാർക്ക് ഉണ്ടായത്. വേണ്ടത്ര ചാർജ്ജ് ഉണ്ടായിട്ടും ബാറ്ററി ചാർജ്ജ് തീർന്നത് പോലെ ഫോൺ ഓഫായത് ഒരു പക്ഷേ ഫോണിൻറെ പിഴവ് ആയിരിക്കാം എന്നത് അല്ലാതെ ജീ.പീ.എസ്സ് വഴി തെറ്റിച്ചത് മുതൽ ഉള്ള കാര്യങ്ങളിൽ ഇവർക്ക് വ്യക്തമായ വിശദീകരണങ്ങൾ ഇല്ല.
.
അജ്ഞാതരാൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് അതിക്രൂരമായി കൊല്ലപ്പെട്ട അജ്ഞാതയായ ആ പെൺ കുട്ടിയുടെ ആത്മാവ്   നീതി തേടി ഇപ്പോഴും അലയുന്നു എന്നാണു വാ മൊഴി. അവിടെ മരണപ്പെട്ടവർ എല്ലാവരും  ഇപ്പോഴും അജ്ഞാതരായി തുടരുകയും ചെയ്യുന്നു. 

Sunday, April 19, 2020

ഭൂമിമലയാളം യൂ-ട്യൂബിൽ - 1

ചാഡ് ഹുർലി, സ്റ്റീവ് ചെൻ, ജാവേദ് ഖരീം എന്നീ മൂന്ന് പേ-പാൽ ജീവനക്കാരുടെ കൂട്ടായ ഉത്സാഹത്തിൽ സൃഷ്ടിച്ച് എടുത്ത് 2005 ഫെബ്രുവരിയിൽ ലോകത്തിനു സമ്മാനിച്ച സാങ്കേതികത്വം ആണ് യൂ-ട്യൂബ്. ഒരു വർഷം കഴിഞ്ഞു ഏതാനും മാസം എത്തിയപ്പോൾ ഗൂഗിൾ ഇവരിൽ നിന്നും യൂ-ട്യൂബ് വാങ്ങി. 2006 നവംബറിൽ 1.60 ബില്യൺ (160 കോടി) ഡോളർ മൂല്യം നൽകിയാണ് ഗൂഗിൾ യൂ-ട്യൂബ് വാങ്ങിയത്. ബാക്കിയുള്ളത് ചരിത്രം. ഇന്ന് ഒരു യൂ-ട്യൂബ് ചാനൽ എങ്കിലും നോക്കാതെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഒരാളുടെയും ഒരു ദിവസം അവസാനിക്കില്ല എന്ന തരത്തിൽ അത്രമേൽ പ്രധാനപ്പെട്ട ഒരു സംഗതി ആയി ആധുനിക ലോക ക്രമത്തിൽ യൂ-ട്യൂബ് മാറിയിരിക്കുന്നു.
.
ലോകത്ത് സംഭവിക്കുന്ന എല്ലാ പുതുമകളെയും അത്യാവേശത്തോടെ സ്വീകരിക്കുന്ന മലയാളീ മനസ്സ് യൂ-ട്യൂബും വാരി പുണർന്നു. കണ്ടതും കേട്ടതും ഒക്കെയും ഷൂട്ട് ചെയ്ത് യു ടൂബിൽ അപ്ലോഡ് ചെയ്യുന്ന ഒരു വിഭാഗം ഉണ്ടായി. കാഴ്ചക്കാർ കൂടി കൂടി വരവേ യൂ-ട്യൂബിലെ മലയാളം അപ്‌ഡേഷനുകൾക്ക് പ്രൊഫഷണൽ ടച്ച് ഉണ്ടായി തുടങ്ങി. മുഖ്യധാര മാധ്യമങ്ങൾ യൂ-ട്യൂബിൽ ലൈവ് ഇട്ടു തുടങ്ങി. വിഷ്വൽ മീഡിയയിൽ കഴിവ് തെളിയിച്ചവർ സ്വന്തം വീഡിയോകൾ ഉണ്ടാക്കി യൂ-ട്യൂബിൽ അപ്ലോഡ് ചെയ്തു തുടങ്ങി. അമച്വറുകൾ അപ്‌ഡേറ്റ് ചെയ്യുന്ന പോസ്റ്റുകൾ പോലും ഉന്നത നിലവാരം പുലർത്തി തുടങ്ങി. പ്രചാരത്തിൽ മലയാളം യൂ ടൂബ്ഴ്‌സും ഒട്ടും പിന്നിൽ അല്ല എന്ന് വന്നു.
.
നമ്മുടെ ഭാഷയിൽ ആശയ വിനിമയം നടത്തുന്ന നമുക്ക് അറിയാവുന്ന അനേകം യൂ ടൂബേഴ്‌സ് ഉണ്ട് ഇന്ന്. കുക്കറി ഷോ മുതൽ വാർത്താവതരണം വരെ ഉൾകൊള്ളുന്ന ചാനലുകളുടെ ഉടമകൾ. വെറും നേരം പോക്കിന് തുടങ്ങി ഇന്ന് ലക്ഷങ്ങൾ സമ്പാദിക്കുന്ന നിലയിലേക്ക് യൂ-ട്യൂബിനെ ഉപയോഗിക്കുന്നവർ. പത്ത് പൈസ ചിലവില്ലാതെ കാണികൾക്ക് അറിവിൻറെ ശകലങ്ങൾ ലഭ്യമാക്കുന്നവർ. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും വേണ്ടുന്ന ഉപദേശങ്ങൾ നൽകുന്നവർ. പ്രതിസന്ധികളിൽ പെട്ട് കണ്ണ് കാണാതെ നിൽക്കുന്നവർക്ക് കൈ നൽകുന്ന തരത്തിൽ ഇടപെടുന്നവർ. വാർത്തയ്ക്ക് ഉള്ളിലെ വാർത്തകളെ വിശകലനം ചെയ്തു നമ്മോടൊപ്പം ചേർന്ന് നിൽക്കുന്നവർ. വിവര സാങ്കേതിക വിദ്യയുടെ സങ്കീർണതകൾ ലളിതമായി വിശദീകരിക്കുന്നവർ. തുടങ്ങി ജീവിതത്തിന്റെയും സമൂഹത്തിന്റെയും സർവ്വ മേഖലയും സ്പർശിച്ചു കൊണ്ടുള്ള പോസ്റ്റുകൾ യൂ-ട്യൂബിൽ അനു നിമിഷം പ്രവഹിച്ചു കൊണ്ടിരിക്കുന്നു.
.
യൂ-ട്യൂബ് ഒരു വരുമാന മാർഗ്ഗമായി കാണുന്ന ഒരു വല്യ വിഭാഗം ഇപ്പോൾ ഉണ്ട്. സഞ്ചാരികൾക്ക് യൂ-ട്യൂബ് നൽകുന്ന സഹായം ചെറുതല്ല. സഞ്ചാര വീഡിയോകൾ കാണാൻ ആളും ഉണ്ട്. സഞ്ചാരം ഒരു പാഷൻ ആയി എടുത്തവർ അവരുടെ യാത്രാ വീഡിയോകൾ യൂ-ട്യൂബിൽ അപ്ലോഡ് ചെയ്തു തുടങ്ങുന്നതോടെ അവരുടെ യാത്രയ്ക്ക് ആവശ്യമായ തുകയുടെ ഒരു ഭാഗം കണ്ടെത്താൻ ഉള്ള ആദ്യ പടിയാകും. വ്യത്യസ്തമായി യാത്രാ വീഡിയോകൾ കൃത്യമായി അപ്ലോഡ് ചെയ്യുന്നത് കാണികളെ ക്രമാനുഗതമായി കൂട്ടും. യൂ-ട്യൂബിൻറെ മോണിറ്റൈസേഷൻ നിബന്ധനകൾ  വിജയകരമായി പൂർത്തിയാക്കുന്നതിന് കുറച്ച് സമയം എടുക്കും. അത് കഴിയുന്നതോടെ ഒരു ചെറിയ വരുമാനം യൂ-ട്യൂബിൽ നിന്നും ലഭിച്ചു തുടങ്ങും.
.
പ്രൊഫഷണൽസ് അല്ലാതെ യൂ-ട്യൂബ് ചാനലുകൾ ഉപയോഗിക്കുന്നവരിൽ ഏറ്റവും കൂടുതൽ ചിലവിട്ട് യൂ-ട്യൂബ്വീഡിയോകൾ ചെയ്യുന്നവർ ഒരു പക്ഷേ സഞ്ചാരികൾ ആകും. അത് കൊണ്ടാണ് സഞ്ചാരികളെ ഉദാഹരണമായി എടുത്തത്. പ്രൊഫഷണൽ ആയി വീഡിയോ ചെയ്യുന്നവരും വിഷ്വൽ മീഡിയ ബിസിനെസ്സ് ആയി കാണുന്നവരുടെയും കാര്യമല്ല പറഞ്ഞത്. കരിക്ക് പോലെയുള്ള സംവീധാനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ വിഷ്വൽ മീഡിയയെ ഉപയോഗിക്കുന്നവർ ആണ്. അമച്വർ ആയി യൂ-ട്യൂബ് ഉപയോഗിക്കുന്നവർ ആണ് നമ്മുടെ ടാർഗെറ്റ്. അവരെയും അവരുടെ സൃഷ്ടികളെയും പരിചയപ്പെടുക എന്നതാണ് നമ്മുടെ ലക്ഷ്യവും.
.
സഞ്ചാരികൾ ആണ് ഏറ്റവും കൂടുതൽ പണം മുടക്കി വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞല്ലോ. പക്ഷേ ഏറ്റവും പോപ്പുലർ ചാനലുകൾ മിക്കതും കുക്കറി ഷോയും ആയി ബന്ധപ്പെട്ടത് ആണ്. താരതമ്യേന ചിലവും അധ്വാനവും കുറവ് ആണെങ്കിലും അത്ര മോശമല്ലാത്ത സബ്‌സ്‌ക്രിപ്‌ഷനും വ്യൂവേഴ്‌സും ലഭിക്കുന്ന ഒരു സെഗ്മെന്റ് ആണ് കുക്കറി ഷോകൾ. മലയാളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്ന ചാനലുകളിൽ മിക്കതും കുക്കറി ഷോകൾ ആണ്. ഒരു ഡിഷ് വൈറൽ ആയാൽ മതി ഷെഫിൻറെ ജീവിതം മാറി മറിയാൻ. കുക്കറി ഷോകൾ കാണുന്നവർ വീണ്ടും വീണ്ടും ഒരേ ഷോ തന്നെ കാണും എന്നതും വീഡിയോ മുഴുവനും കാണും എന്നതും കുക്കറി ഷോകളിൽ കൂടുതൽ പണം ലഭിക്കാൻ ഉള്ള കാരണങ്ങൾ ആണ്. കുക്കറി ഷോകളിൽ കാണിക്കുന്ന ഡിഷുകൾ വ്യൂവേഴ്സ് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി പരസ്പരം ഷെയർ ചെയ്യും എന്നത് കൊണ്ട് വളരെ വേഗം സബ്‌സ്‌ക്രിപ്‌ഷൻ കൂടുകയും വ്യൂവിങ് ടൈം വെച്ചടി വെച്ചടി കയറുകയും ചെയ്യും. അധ്വാനവും ചിലവും സാഞ്ചാരവും ആയി തട്ടിച്ച് നോക്കുമ്പോൾ താരതമ്യേന കുറവ് ആണെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യം ഉള്ള സെഗ്മെന്റ് ആണ് കുക്കറി ഷോകൾ. ഷോ രുചി കാണികളിൽ എത്തിക്കാൻ യൂ-ട്യൂബറിനു കഴിയണം.
.
ടെക്ക് ഷോകൾ ആണ് പിന്നെ പോപ്പുലർ ആയ മറ്റൊരു സെഗ്മെന്റ്. വിവര സാങ്കേതിക വിദ്യകളുടെ സങ്കീർണമായ സാങ്കേതികത്വം ലളിതമായി വിശദീകരിക്കുന്ന നിരവധിയനവധി യൂ-ട്യൂബ് ചാനലുകൾ ഉണ്ട്. മലയാളത്തിലും അനേകം ടെക്ക് ചാനലുകൾ കാണാം. ഒരു റൂമും ഒരു ടേബിളും ഒരു ലാപ്‌ടോപ്പും ഉണ്ടെങ്കിൽ സ്റ്റുഡിയോ റെഡിയായി. പിന്നെ വേണ്ടത് സാങ്കേതിക ജ്ഞാനം ആണ്. അനുദിനം അവതരിപ്പിക്കപ്പെടുന്ന നൂതന ആശയങ്ങളും സങ്കേതങ്ങളും ആപ്പുകളും ലളിതമായി പരിചയപ്പെടുത്തുന്നവർ ഈ മേഖലയിൽ വിജയിക്കുന്നു. ക്രെഡിബിൾ ആയ അനേകം ടെക്ക് ചാനലുകൾ ഉണ്ട് എങ്കിലും ഉഡായിപ്പുകളുടെ ഒരു മേഖല കൂടിയാണ് ഇത്. അധികം അറിവ് ഒന്നും ഇല്ലാതെ വ്യൂവേഴ്ശിനെ കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആകർഷകമായ തലവാചകം കൊടുത്ത് ആളെ കൂട്ടും. നമ്മൾ നോക്കുമ്പോൾ സംഗതി ഒന്നും കൃത്യം ആയി പറയുന്നുണ്ടാവില്ല. എന്തിനു ഒരു ആപ്പിനെ കുറിച്ച് വിശദമായി പറയുന്ന ഒരാൾ അത് വാങ്ങിയിട്ട് പോലും ഉണ്ടാവില്ല. അവിടെയും ഇവിടെയും ഒക്കെ ക്ലിക്കി ഒരു ആറ് മിനിറ്റ് ആക്കും. അത് എങ്ങിനെ ഉപയോഗിക്കണം എന്ന് ടൂട്ടർക്ക് അറിവേ ഉണ്ടാകില്ല. ഇങ്ങിനെ ഉള്ള ചതികൾ ഏറ്റവും കൂടുതൽ നടക്കുന്നത് ടെക്ക് ചാനലുകളിൽ ആണ്. പക്ഷേ വളരെ ശ്രദ്ധയോടെ കൃത്യമായി പടിപടിയായി വിവര സാങ്കേതികത്വം പറഞ്ഞു തരുന്ന ഒരു പിടി ചാനലുകളാൽ സമ്പന്നം ആണ് മലയാളം യൂ-ട്യൂബും.
.
വാർത്താ വിശകലന ചാനലുകൾ ആണ് മറ്റൊരു സെഗ്മെൻറ്. നമുക്ക് അറിയാവുന്ന നിരവധി ആളുകൾ നമ്മുടെ ഫ്രെണ്ട്സ് ലിസ്റ്റിൽ ഉള്ള നിരവധി ചങ്ങാതിമാർ വാർത്താധിഷ്ഠിത ചാനലുകളുടെ മുതലാളിമാർ ആണ്. താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ വീഡിയോ ഉണ്ടാക്കാൻ ആകും എന്നതാണ് ഈ സെഗ്‌മെന്റിന്റെ ഏറ്റവും ഗുണകരമായ കാര്യം. വാർത്തകളോടൊപ്പം സഞ്ചരിക്കുക എന്നതാണ് വാർത്താധിഷ്ഠിത ചാനലുകൾ നടത്തിക്കൊണ്ട പോകാൻ പ്രാഥമികമായി വേണ്ടുന്ന ഒരു സംഗതി. വാർത്തകൾക്ക് ഉള്ളിലേക്ക് ഇറങ്ങി ചെല്ലുകയും വാർത്തകൾക്ക് ഉള്ളിലെ വാർത്തകൾ കണ്ടെത്തുകയും അത് സരസമായി അവതരിപ്പിക്കാൻ ആവുകയും ചെയ്യുന്നിടത്ത് വാർത്താധിഷ്ഠിത ചാനലുകൾ വിജയമാകും. തലക്കെട്ടുകൾ ആണ് വാർത്താധിഷ്ഠിത ചാനലുകളുടെ ജീവനാഡി എന്ന് പറയുന്നതിൽ തെറ്റില്ല. "ഞെട്ടൽ" എന്ന വാക്കില്ലായിരുന്നു എങ്കിൽ വാർത്താധിഷ്ഠിത ചാനലുകൾ ഉണ്ടാകുമായിരുന്നില്ല എന്ന് തോന്നും. വസ്തുതാപരമായി വാർത്തകളെ കാണുകയും സത്യസന്ധമായി വാർത്തകളെ വിശകലനം ചെയ്യുകയും ചെയ്യുന്ന അനവധി ചാനലുകൾ ഉണ്ട് എങ്കിലും ഉഡായിപ്പുകളും ഈ സെഗ്മെന്റിൽ ധാരാളമാണ്. "ഞെട്ടൽ" കൊണ്ടാണ് ഇങ്ങിനെ ഉള്ള ഉഡായിപ്പ് ചാനലുകൾ നില നിൽക്കുന്നത്. വ്യാജ വാർത്തകൾ പടച്ചു വിടുന്ന വല്യ ഒരു വിഭാഗം തന്നെ ഈ മേഖലയിൽ ഉണ്ട്. വർഗ്ഗീയ വിഷം വമിപ്പിക്കുന്നവർ ഈ മേഖലയുടെ ശാപമാണ്. അത്രമേൽ ഗൗരവവും സാമൂഹ്യ ഉത്തരവാദിത്തത്തോടെ വാർത്താധിഷ്ഠിത ചാനലുകൾ നടത്തുന്നവർ ആ ആണ് ഈ മേഖലയെ പോപ്പുലർ ആക്കി നിർത്തുന്നത്.
.
മാർക്കറ്റിൽ ഇറങ്ങുന്ന വൈവിധ്യം നിറഞ്ഞ പുതിയതും കൗതുകം ഉണർത്തുന്ന പഴയതുമായ ഉത്പന്നങ്ങളെ വാങ്ങി ഉപയോഗിച്ച് നോക്കി അതിന്റെ സത്യസന്ധമായ റിവ്യൂ നടത്തി യൂ-ട്യൂബിൽ ഇടുന്ന ഒരു സെഗ്മെന്റ് ആണ് പോപ്പുലർ ആയ അടുത്ത മേഖല. താരതമ്യേന ചിലവ് കൂടിയ ഒരു സെഗ്മെന്റ് ആണിത്. മിക്കവരും ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചിട്ട് യൂ-ട്യൂബ് ചെയ്യുന്നവർ ആണ്. പുതിയ ഉത്പന്നങ്ങളെ മനസിലാക്കാനും വാങ്ങാൻ ഉള്ള തീരുമാനം എടുക്കാനും ഇങ്ങിനെ ഉള്ള വീഡിയോകൾ നമ്മെ സഹായിക്കുന്നു. ഉത്പന്നങ്ങൾ വാങ്ങാതെ അവരുടെ പ്രോസ്‌പെക്ടസും ഹാൻഡ് ബുക്കും ഒക്കെ നോക്കി പഠിച്ച് വേണ്ട വിധം അവതരിപ്പിക്കുന്നവരും ഈ മേഖലയിൽ ഉണ്ട്. പക്ഷേ ഇതും ഉഡായിപ്പുകളുടെ പറുദീസയും ആണ്. യാതൊരു ഗ്രാഹ്യവും ഇല്ലാതെ പുതിയ ഉത്പന്നങ്ങളെ "അത്യുഗ്രൻ" എന്ന തമ്പ്നെയിലിലൂടെ വീഡിയോ ഉണ്ടാക്കിയിടും. ഉള്ളിൽ ഒന്നും ഉണ്ടാകില്ല. തട്ടിപ്പ് ചാനലുകൾ ഉണ്ടെങ്കിലും ഉത്പന്നങ്ങളെ കൃത്യമായി മനസിലാക്കാൻ ആകുന്ന ഒരു അവസരം ഉത്തരവാദിത്തത്തോടെ വീഡിയോ ഉണ്ടാക്കുന്ന ഒരു വിഭാഗം നൽകുന്നുണ്ട്. കുട്ടികളുടെ കളിപ്പാട്ടങ്ങളുട റിവ്യൂ ആണ് ഈ മേഖലയിൽ ഏറ്റവും പോപ്പുലർ. കുട്ടികളെ കുറിച്ചുള്ള രക്ഷാകർത്താക്കളുടെ കരുതൽ തന്നെ കാരണം. ലോകത്തിൽ ഏറ്റവും കൂടുതൽ പണം ഉണ്ടാക്കുന്ന അമച്വർ ചാനൽ കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തുന്ന ഏഴു വയസുള്ള ഒരു കുട്ടിയുടെ ചാനൽ ആണ്. ഒരു വർഷം ഏകദേശം 23 മില്യൻ ഡോളർ ആണ് ആ കുട്ടിയുടെ യൂ-ട്യൂബ് വരുമാനം.


(തുടരും...)

Saturday, April 18, 2020

വിശ്വസിച്ചാലും ഇല്ലെങ്കിലും - 2 : ചെന്നൈയിലെ ഡീ മോണ്ടെ കോളനി.

ഇന്ന് നമ്മൾ പോകുന്നത് ചെന്നൈ  നഗരത്തിലെ  ഏറ്റവും ദുരൂഹത നിറഞ്ഞത് എന്ന് വിശ്വസിക്കപ്പെടുന്ന ഒരിടത്തേക്ക് ആണ്. "ഒറ്റയ്ക്ക് പോകരുത്" എന്ന് ഇപ്പോഴും വിലക്കപ്പെടുന്ന ഒരിടത്തേക്ക്. ഒരിക്കൽ പോയാൽ നമ്മളും പറയും ആ വഴിക്ക് ഒറ്റയ്ക്ക് പോകാതിരിക്കുന്നതാണ് നല്ലത് എന്ന്. ആ വഴിക്ക് പോയിട്ടുണ്ട് എങ്കിലും ഉള്ളിൽ കയറാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ ഉള്ളിലേക്ക് ആരെയും കടത്തി വിടുന്നും ഇല്ല.
.
അഭിരാമപുരത്തെ സെൻറ് മേരീസ് റോഡിലൂടെ മുന്നോട്ടു പോകുമ്പോൾ റോഡ് വക്കത്ത് നിന്നും കുറച്ച് ഉള്ളിലേക്ക് കയറി ഒരു ബോർഡ് കാണാം. "Demonte Colony". ആ ബോർഡ് ചൂണ്ടി കാണിച്ചിരിക്കുന്നിടത്തേക്ക് കുറച്ച് ദൂരം മുന്നിലേക്ക് പോയാൽ അടുത്ത ബോർഡ് കാണാം.

 "This Property Belongs to Sir John D'  Monte Trust. Trespassers will be Prosecuted.  This Property is not for Sale"
.
ഇടതൂർന്ന മരങ്ങളും പകൽ പോലും ഇരുട്ട് മൂടി കിടക്കുന്നത് പോലെ തോന്നുന്ന ചുറ്റുപാടുകളും. അവിടെ തലയുയർത്തി നിൽക്കുന്ന കവാടത്തിനു ഉള്ളിൽ  ഡ്രാക്കുള സിനിമകളെ ഓർമ്മിപ്പിക്കുന്ന ഒരേ പോലെയുള്ള  വിശാലമായ 10  ഇരുനില ബംഗ്ളാവുകൾ. പോർച്ച്ഗീസ് വ്യാപാരിയായിരുന്ന  Lord John De Monte യുടെ സ്വത്ത് ആണിത്. ഒരു കാലത്ത് ചെന്നൈ നഗരത്തിന്റെ നല്ലൊരു ഭാഗം ഈ വ്യാപാരിയ്ക്ക് സ്വന്തമായിരുന്നു. ഇതിൽ ഒരു ബംഗ്ളാവിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും മകനും താമസിച്ചിരുന്നു.
.
തൻറെ  ഭാര്യയുടെ ഒരു ജന്മ ദിനത്തിൽ പ്രഭു പ്രത്യേകം പറഞ്ഞ് പണിതെടുത്ത ഒരു വജ്ര നെക്ലേസ് ഭാര്യക്ക് സമ്മാനമായി നൽകി. അത്യാഡംബരത്തോടെ ആഘോഷിക്കപ്പെട്ട ആ ജന്മ ദിനം ആയിരുന്നു പ്രഭുവിന്റെ ഭാര്യയുടെ സന്തോഷകരമായ അവസാനത്തെ ജന്മദിനം. ആ ജന്മ ദിനാഘോഷത്തിൻറെ തൊട്ടടുത്ത ദിനം അവരുടെ മാനസിക നില തെറ്റി. ഭർത്താവിനാൽ സമ്മാനിക്കപ്പെട്ട ആ നെക്ലസ് ധരിച്ച നിമിഷം മുതൽ ഭാര്യയുടെ  സ്വഭാവത്തിന് മാറ്റം വന്നു തുടങ്ങിയത് പ്രഭു ശ്രദ്ധിച്ചിരുന്നു. പിറ്റേന്ന് സമചിത്തത നഷ്ടപ്പെട്ട നിലയിൽ ആണ് ഭാര്യയെ പ്രഭു കണ്ടത്.
.
ഭാര്യയുടെ അസുഖം ഭേദമാക്കാൻ പ്രഭു ആവുന്നതും ശ്രമിച്ചു. എന്നാൽ നാൾക്ക് നാൾ അത് കൂടി കൂടി വരികയാണുണ്ടായത്. കൽക്കട്ടയിൽ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന മകനെ പിതാവ് വിവരങ്ങൾ അറിയിച്ചു. നാട്ടിലേക്ക് തിരിക്കാൻ ശ്രമിക്കുന്നതിനിടയ്ക്ക് ദുരൂഹ സാഹചര്യത്തിൽ മകൻ കൊല്ലപ്പെട്ടു. ഭാര്യയുടെ അസുഖവും മകൻറെ മരണവും പ്രഭുവിനെ ഡിപ്രഷനിൽ ആക്കി. സ്വത്ത് എല്ലാം വിറ്റിട്ട് പോർച്ചുഗലിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനം എടുത്തു. കൽക്കട്ടയിലെ മാർവാടികൾ ആരെയെങ്കിലും കൊണ്ട് സ്വത്തുക്കൾ വാങ്ങിപ്പിക്കാൻ ആകുമോ എന്ന് അറിയാൻ അദ്ദേഹം ഭാര്യയെ നോക്കാൻ ചില ജോലിക്കാരെ ഏല്പിച്ചിട്ട്  കൽക്കട്ടയിലേക്ക് പോയി. നിർഭാഗ്യകരമെന്ന് പറയട്ടെ ആരും ബംഗ്ളാവ് വാങ്ങാൻ ആയിട്ട് തയ്യാറായില്ല. നിരാശനായി മടങ്ങിയ പ്രഭുവിനെ ബംഗ്ളാവിൽ മറ്റൊരു ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു.
.
കൽക്കട്ടയിൽ നിന്നും ആറ് മാസം കഴിഞ്ഞ് തിരിച്ചെത്തിയ പ്രഭു കണ്ടത് മൂന്ന് മാസം ഗർഭിണിയായ തൻ്റെ ഭാര്യയെ ആണ്. ജോലിക്കാരെ കഠിനമായി ചോദ്യം ചെയ്തതിൽ നിന്നും  സമനില തെറ്റിയ തൻറെ ഭാര്യയെ തൻറെ വിശ്വസ്തരായ ജോലിക്കാർ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് മനസിലാക്കി. സർവ്വതും തകർന്നു എന്ന് തോന്നിയ ഒരു നിമിഷത്തിൽ ഭാര്യയേയും ജീവനക്കാരെയും വധിച്ചിട്ട് പ്രഭു ആത്മഹത്യ ചെയ്‌തു. ഒരു പട്ടണത്തിൻറെ ഒരു ഭാഗം സ്വന്തമായിട്ടുണ്ടായിരുന്ന Sir John D'  Monte യുടെ ജീവിതം അവിടെ അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്നും പ്രഭു തൻറെ അടുത്ത ജീവിതം ആരംഭിച്ചു.
.
എല്ലാം അവസാനിച്ച ദിവസങ്ങൾക്കകം അയൽ വക്കത്ത് ഉള്ളവർ കണ്ടത്  ബംഗ്ളാവിൻറെ രണ്ടാം നിലയിൽ റാന്തലിൻറെ അരണ്ട വെളിച്ചത്തിൽ നിശാ വസ്ത്രം ധരിച്ച്  തൻറെ ആട്ടു കസേരയിൽ ചാഞ്ഞിരുന്നു പൈപ്പ് വലിക്കുന്ന പ്രഭുവിനെയാണ്. പല ദിവസങ്ങളിലും രാത്രികാലങ്ങളിൽ പ്രഭു തൻറെ ബംഗ്ളാവിനു മുന്നിൽ ഉലാത്തുന്നതും കണ്ടിട്ടുളളതായി അയൽക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഒരിക്കൽ തങ്ങളുടെ ഒരു വളർത്തു നായ ആ കോളനിക്ക് ഉള്ളിലേക്ക് ഓടി കയറി. പക്ഷേ ആ നായ പിന്നീട് തിരികെ എത്തിയില്ല. തുടർന്നാണ് അയൽ വക്കത്തുള്ളവർ അത് ശ്രദ്ധിച്ചത്. ഏതു ജന്തുക്കൾ ഉള്ളിലേക്ക് കയറി പോയാലും പിന്നെ മടങ്ങി എത്തുന്നില്ല. ഇത് നിത്യ സംഭവം ആയപ്പോൾ എല്ലാവരും കൂടി തിരച്ചിൽ ആരംഭിച്ചു. പക്ഷേ ഒരു വളർത്ത് മൃഗങ്ങളെയോ പക്ഷികളെയോ ജീവനോടെയോ അല്ലാതെയോ കണ്ടെത്താൻ അവർക്ക് ആയില്ല.
.
രാത്രി കാലങ്ങളിൽ ഒരു സ്ത്രീയുടെ നിലവിളിയും ഒച്ചയും ഒക്കെ കേൾക്കാൻ തുടങ്ങിയ ഒരു നാൾ നാട്ടുവാസികൾ എല്ലാം കൂടി ചേർന്ന് അധികാരികളെ സമീപിച്ച് പരാതി ഉന്നയിച്ചു. അധികാരികൾ അവിടെ ഒരു പാറാവ് കാരനെ ഏർപ്പെടുത്തി. ഒരു ദിവസം രാത്രി ഇരുട്ടി വെളുത്തപ്പോൾ ആ പാറാവുകാരനും അപ്രത്യക്ഷമായിട്ടുണ്ടായിരുന്നു. അയാൾ എങ്ങോട്ട് പോയി എന്ന് ആർക്കും അറിയില്ല. തിരച്ചിൽ ഒക്കെ നടത്തിയിട്ടും അയാളെ കണ്ടെത്താൻ ആയില്ല.
.
ദുരൂഹതകൾ ഏറി വന്നപ്പോൾ പ്രഭുവിൻറെ ബന്ധുക്കൾ കോളനി വിൽക്കാൻ ശ്രമിച്ചു എങ്കിലും ഇതുവരെയും വിൽക്കാൻ ആയിട്ടില്ല. ഇപ്പോഴും  പ്രഭുവിൻറെ നാമത്തിൽ തന്നെ ആ സ്ഥലം നിഗൂഢതകൾ പേറി നില കൊള്ളുന്നു. കോളനിയിലേക്ക് പോകുന്ന വഴിയിൽ ഇന്നും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ല. ഇരുട്ടിയാൽ കട്ടപിടിച്ച ഇരുട്ട്. വെളിച്ചത്തെ കോളനി ആട്ടി അകറ്റിയ പോലെ തോന്നും. ഒറ്റയ്ക്ക് പകൽ പോലും ആ വഴി ആരും പോകില്ല. കഥകേട്ട് വരുന്ന വിനോദ സഞ്ചാരികൾ  കവാടത്തിനു പുറത്ത് നിന്നും ഫോട്ടോകൾ ഒക്കെ എടുത്ത് പോകും. പൊതുജന സഞ്ചാരവും ഇടപെടലും  തീരെ കുറഞ്ഞ ഒരു പ്രദേശമായി Demonte Colony യും പരിസര പ്രദേശവും ഇപ്പോഴും പ്രഭുവിൻറെ നാമവും പേറി പുതിയ കഥകളും ഉണ്ടാക്കി അങ്ങിനെ തുടരുന്നു.
.
ചെന്നൈയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് പക്ഷേ പ്രഭുവിൽ നിന്നും ശല്യം ഒന്നും ഉണ്ടാകുന്നില്ല എന്നിടത്ത് കേൾക്കുന്ന കഥകൾ ഒക്കെയും കെട്ടു കഥകൾ ആണെന്ന് തെളിയിക്കപ്പെടുന്നു. കോളനിക്ക് ഉള്ളിലേക്ക് ആളുകൾ കടക്കുന്നതിനെ തടയാനും പരിസരങ്ങളിൽ നിന്നും ആളുകളെ ഒഴിവാക്കാനും വേണ്ടി മിടുക്കന്മാരായാ ആരോ ഉണ്ടാക്കിയ കഥകൾ ആകാം ഇവയൊക്കെയും. അല്ലെങ്കിൽ പ്രഭുവിൻറെ സ്വത്ത് ചുളുവിന്‌ വാങ്ങിയെടുക്കാൻ ശ്രമിക്കുന്ന ആരുടെയോ കുതന്ത്രങ്ങൾ. പക്ഷേ ഒറ്റയ്ക്കു ആ വഴി പോകാൻ ഇമ്മിണി ബുദ്ധിമുട്ട് തന്നെയാണെന്ന്  സമ്മതിക്കാതെ തരമില്ല.
.
ആർ . അജയ് ജ്ഞാന മുത്തു  സംവിധാനം ചെയ്ത "Demonte Colony" എന്ന തമിഴ് ഹൊറർ മൂവി പ്രഭുവിൻറെ മരണവും കേട്ട് കേൾവിയുള്ള മരണാനന്തര സംഭവങ്ങളും  അധികരിച്ച് നിർമിച്ച സിനിമയാണ്.